Tuesday, June 30, 2009

അദ്ധ്യായം 88 ; അൽ: ഗാശിയ (ഭാഗം-2) سورة الغاشية

അദ്ധ്യായം 88 സൂറ: അൽ ഗാശിയ    | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 26

വെള്ളിയാഴ്ച ജുമുഅ:യിലും പെരുന്നാൾ നിസ്ക്കാരത്തിലും പെരുന്നാളും ജുമുഅയും ഒന്നിച്ചു വന്നാൽ രണ്ടിലും നബി()രണ്ടാം റക്‌ അത്തിൽ ഈ സൂറ:ഓതാറുണ്ട്‌)


സൂക്തം 1 മുതൽ 16 വരെ വിവരണം ഇവിടെ  ക്ലിക് ചെയ്ത് വായിക്കുക

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ 


പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു



17.أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ

എന്നാൽ അവർ ഒട്ടകങ്ങളിലേക്ക്‌ നോക്കുന്നില്ലേ? അത്‌ എങ്ങനെയാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്?

സ്വർഗ്ഗാവകാശികളുടെ സൗഭാഗ്യവും നരകക്കാരുടെ നിന്ദ്യതയും ഉണർത്തിയതിനു ശേഷം ഇതൊക്കെ നിർവ്വഹിക്കുന്ന അല്ലാഹുവിന്റെ കഴിവിനെക്കുറിച്ച്‌ ചിന്തിക്കാനായി കുശാഗ്ര ബുദ്ധിയോ ഉയർന്ന പഠിപ്പോ ഇല്ലാത്തവർക്കു പോലും കണ്ടും ചിന്തിച്ചും മനസ്സിലാക്കാനുതകുന്ന ചില ദൃഷ്ടാന്തങ്ങൾ അല്ലാഹു വിശദീകരിക്കുകയാണിവിടെ. മേൽപോട്ട്‌ നോക്കിയാൽ കാണുന്ന ആകാശം,ചുറ്റും കാണുന്ന പർവ്വതങ്ങൾ, തഴോട്ട്‌ നോക്കിയാൽ കാണുന്ന ഭൂമി അറബികൾക്കു സുപരിചിതമായ ഒട്ടകം എന്നിവയൊക്കെ ആരു സൃഷ്ടിച്ചു ! ഇവയോരോന്നിന്റെയും നിർമ്മാണത്തിലെ വൈദഗ്‌ദ്യം എന്തുമാത്രം സൂക്ഷ്മമാണ്‌ ! തുടങ്ങി ഇവയോരൊന്നിനെക്കുറിച്ചും ആലോചിച്ചാൽ ഏതൊരു നിഷ്ക്കളങ്ക ഹൃദയനും അല്ലാഹുവിന്റെ മഹത്വവും കഴിവും ബോദ്ധ്യപ്പെടും അതു വഴി പരലോകം, പുനർജ്ജന്മം, മരണാനന്തര ജീവിതം എന്നിവയുടെ സാധ്യത സമ്മതിക്കേണ്ടിയും വരും ഇതിനായി ചിന്തിക്കാൻ തന്റെ മുന്നിൽ കാണുന്ന ചിലത്‌ അല്ലാഹു പറഞ്ഞു തരികയാണ്‌.

ഇമാം ഖുർത്വുബി (رحمة الله عليه)എഴുതുന്നു സജ്ജനങ്ങളുടെയും ദുർജ്ജനങ്ങളുടെയും അവസ്ഥ അല്ലാഹു വിശദീകരിച്ചപ്പോൾ അവിശ്വാസികൾ അത്ഭുതപ്പെടുകയും ഇതൊന്നും നടപ്പില്ലെന്നു പറഞ്ഞു അതിനെ കളവാക്കുകയും ചെയ്തപ്പോൾ അല്ലാഹു തന്റെ ശക്തിയും പ്രവർത്തന ശൈലിയും പഠിപ്പിച്ചു കൊണ്ട്‌ അല്ലാഹുവിനു ഇതൊന്നും ഒരു പ്രയാസകരമായ വിഷയമല്ലെന്നു ചൂണ്ടിക്കാണിക്കുകയാണ്‌.എന്നിട്ട്‌ അല്ലാഹു ആദ്യം ഒട്ടകത്തെക്കുറിച്ച്‌ ചിന്തിക്കാൻ പറയുന്നു.കാരണം ഖുർആനിന്റെ പ്രബോധനം ആദ്യമായി അറബികളെ അഭിമുഖീകരിച്ചാണല്ലോ നടക്കുന്നത്‌.അവർക്കിടയിൽ ഒട്ടകം ധാരാളമുണ്ട്‌ എന്നാൽ അവർ ആനയെ പരിചയമുള്ളവരുമല്ല.ആ ഒട്ടകം സാമാന്യം വലിയ ജീവിയായിട്ടു കൂടി ചെറിയ മനുഷ്യനു അതിനെ കീഴ്പ്പെടുത്തിക്കൊടുത്തതും അവർ അതിനെ യഥേഷ്ടം ഉപയോഗിക്കുന്നതും അവരുടെ ഒരു ശക്തികൊണ്ടും അല്ലെന്നും അല്ലാഹു അവർക്കതിനെ അനുസരിപ്പിച്ച്‌ കൊടുത്തത്താണെന്നും അത്‌ അവന്റെ ഏകത്വത്തിന്റെയും ശക്തിയുടെയും തെളിവാണെന്നും ഉണർത്തുന്നു(ഖുർത്വുബി20/25)

ഒട്ടകം ചിന്തിക്കാൻ മാത്രം അത്ഭുതങ്ങൾ ഒളിഞ്ഞു കിടക്കുന്ന ജീവിയാണ്‌.ജീവികളിൽ ചിലത്‌ ഭക്ഷണമായി ഉപയോഗിക്കും വേറെ ചിലത്‌ യാത്രക്ക്‌ ഉപയോഗിക്കും.ഇനിയും ചിലത്‌ പാലിനു വേണ്ടിയും വേറെ ചിലത്‌ ഭാരം ചുമക്കാൻ വേണ്ടിയും ഉപയോഗിക്കും എന്നാൽ ഈ നാലു വകുപ്പിനും ഒരു പോലെ ഉപയോഗിക്കുന്ന ജീവിയാണ്‌ ഒട്ടകം! അതിന്റെ മാംസവും പാലും ആഹാരമാണ്‌ രോമംകൊണ്ട്‌ വസ്ത്രവും തോലുകൊണ്ട്‌ പലതരം പാത്രങ്ങളും തമ്പുകളും ഉണ്ടാക്കുന്നു സവാരി നടത്താനും കൃഷിക്കു വെള്ളം നനക്കാനും ഭാരങ്ങൾ വഹിക്കാനും ഒട്ടകത്തെ ഉപയോഗിക്കുന്നു. മരുഭൂമിയിലെ കപ്പൽ എന്ന് അതിനെ വിശേഷിപ്പിക്കുന്നതിൽ നിന്ന് തന്നെ ഇതിന്റെ പ്രയോജനം ഗ്രഹിക്കാമല്ലോ! വെള്ളവും തണലുമില്ലാത്ത കണ്ണ് എത്താത്ത മരുഭൂമിയിലൂടെ സുദീർഘ യാത്ര നടത്തുവാൻ തക്കവണ്ണം അല്ലാഹു അതിനു നൽകിയ കഴിവ്‌ ഒന്നു വേറെ തന്നെയാണ്‌! ധാരാളം ദിവസങ്ങൾ വെള്ളം കുടിക്കാതെ അത്‌ കഴിഞ്ഞു കൂടും കുറഞ്ഞ ഭക്ഷണം കൊണ്ട്‌ തൃപ്തിപ്പെടും വളരെ വിനയമാണതിന്.അറുക്കാൻ കഴുത്ത്‌ നീട്ടി നിന്നു തരുന്ന ക്ഷമ ഒട്ടകത്തിന്റെ പ്രത്യേകതയാണ്‌.വെള്ളം സുലഭമായി ലഭിക്കുന്നിടത്ത്‌ നിന്ന് ധാരാളം വെള്ളം അകത്താക്കി സൂക്ഷിച്ചു വെക്കാനുള്ള ചില അറകൾ അതിന്റെ ഉള്ളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്‌.ചില മരുഭൂ യാത്രക്കാർ അസഹനീയമായ ദാഹത്തിനു ശമനം കാണാൻ ഒട്ടകത്തെ അറുത്ത്‌ അതിനകത്തുള്ള ഈ അറകളിലെ വെള്ളം കുടിച്ച്‌ ജീവൻ രക്ഷിക്കാറുണ്ട്‌ സൗകര്യപ്പെടുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്റെ സത്തെടുത്ത്‌ സൂക്ഷിക്കാനുള്ള ഒരു സംവിധാനം അല്ലഹു അതിനു നൽകി അതാണ്‌ അതിന്റെ പൂഞ്ഞ! മണലിൽ കാലുകൾ ആണ്ട്‌ പോകാതിരിക്കാനായി കാലുകൾ പൊക്കുമ്പോൾ ചുരുങ്ങുകയും നിലത്തു വെക്കുമ്പോൾ പരക്കുകയും ചെയ്യുന്ന കാലടികളാണ്‌ അവക്കുള്ളത്‌ .ഇങ്ങനെ വളരെ അത്ഭുതങ്ങളുള്ള ഒട്ടകത്തെയാണ്‌ ഒരു അറബി തന്റെ മുന്നിൽ കാണുന്നത്‌.ഇതൊന്നും ഒരു മനുഷ്യന്റെയോ മറ്റേതെങ്കിലും ശക്തികളൂടേയോ വൈദഗ്‌ദ്യമല്ലെന്നും സൃഷ്ടാവായ അല്ലാഹുവിന്റെ ശക്തിയാണെന്നും ചിന്തിക്കാൻ സാധിക്കാതെ പോകുന്നത്‌ നീതീകരിക്കാനാവില്ല.

18وَإِلَى السَّمَاء كَيْفَ رُفِعَتْ 

ആകാശത്തിലേക്കും (അവർ നോക്കുന്നില്ലേ?)അത്‌ എങ്ങനെയാണ്‌ ഉയർത്തപ്പെട്ടിരിക്കുന്നതെന്നും

മേൽപ്പോട്ട്‌ നോക്കിയാൽ സൂര്യ, ചന്ദ്ര ,നക്ഷത്രാദി കാര്യങ്ങളാൽ അലംകൃതമായ ,നമുക്ക്‌ കാണാവുന്ന ഒരു തൂണു പോലുമില്ലാതെ വളരെ ഉയരത്തിൽ നിൽക്കുന്ന ആകാശം ചിന്തിക്കുന്നവർക്ക്‌ വലിയ ദൃഷ്ടാന്തം തന്നെ.നാം ഒരു ചെറിയ പന്തലിടാൻ പോലും എത്ര തൂണുകളും മറ്റും സംവിധാനിക്കുന്നു എന്നിട്ടും ഒരു കാറ്റടിക്കുമ്പോഴേക്കും അത്‌ മറിഞ്ഞു വീഴുന്നു!എന്നാൽ ഈ അത്യത്ഭുതങ്ങളായ ധാരാളം വസ്തുക്കളെയും വഹിച്ച്‌ യാതൊരു ഭാവപ്പകർച്ചയുമില്ലാതെ ഈ ആകാശം ഇങ്ങനെ നിൽക്കുന്നത്‌ അതിന്റെ സംവിധായകനായ അല്ലാഹുവിന്റെ ശക്തിക്ക്‌ തെളിവല്ലാതെ മറ്റെന്താണ്‌.

19 وَإِلَى الْجِبَالِ كَيْفَ نُصِبَتْ 

പർവ്വതങ്ങളിലേക്കും (അവർ നോക്കുന്നില്ലേ?) അത്‌ എങ്ങനെയാണ്‌ നാട്ടിവെക്കപ്പെട്ടിരിക്കുന്നതെന്ന്.

നമ്മുടെ വലത്തും ഇടത്തും നോക്കിയാൽ ആകാശം മുട്ടേ ഉയർന്നു നിൽക്കുന്ന എത്ര പർവ്വതങ്ങളാണ്‌. ഭൂമിക്ക്‌ ആണി എന്ന വണ്ണം ആ പർവ്വതങ്ങളെ നാട്ടി നിർത്തിയത്‌ ചിന്തിക്കുന്നവർക്ക്‌ ദൃഷ്ടാന്തം തന്നെ. ഈ ആണികൾ അഴിച്ചു മാറ്റി പ്രകൃതിയെ തകിടം മറിക്കുന്നവർ തന്നെ അതിന്റെ ദുരന്തം പേറുന്നുവെന്നത്‌ ഇന്നത്തെ ചിന്താവിഷയം തന്നെയല്ലേ!

20وَإِلَى الْأَرْضِ كَيْفَ سُطِحَتْ
ഭൂമിയിലേക്കും (അവർ നോക്കുന്നില്ലേ?) അത്‌ എങ്ങനെയാണ്‌ പരത്തപ്പെട്ടിരിക്കുന്നതെന്ന്?

അതായത്‌ നമുക്ക്‌ ഇരിക്കാനും കിടക്കാനും നടക്കാനുമൊക്കെ സൗകര്യപ്പെടുമാർ ഒരു പരന്ന അവസ്ഥ ഭൂമിക്ക്‌ നൽകിയിരിക്കുകയാണ്‌. ഭൂമി ഗോളാകൃതിയിലാണെന്ന് പറയുന്നതിനെതിരല്ല ഈ പ്രഖ്യാപനം. മറിച്ച്‌ ഭൂമി ഗോളാകൃതിയിലാണെന്നതിനു തെളിവാകുന്നു കാരണം പരന്ന ഒരു സാധനം നീളമുള്ളതോ ചതുരാകൃതിയിലോ ത്രികോണ രൂപത്തിലുള്ളതോ ഒക്കെ ആയിരിക്കും .അപ്പോൾ ഭൂമി പരന്നതായിരുന്നുവെങ്കിൽ ആ പരന്ന ഭൂമിയിലൂടെ ഒരാൾ ധീർഘമായി സഞ്ചരിച്ചാൽ അവൻ ഒരു തെല്ലിൽ എത്തിയേ തീരൂ! എന്നാൽ അങ്ങനെയൊരു തെല്ല് ഭൂമിക്ക്‌ കാണാനാവില്ല മറിച്ച്‌ എവിടെ ചെന്ന് നോക്കിയാലും ഭൂമദ്ധ്യരേഖയിലോ ഉത്തര ദക്ഷിണ ധ്രുവങ്ങളിലോ എവിടെയും ആവട്ടെ അതു പരന്നതായേ അനുഭവപ്പെടുകയുള്ളൂ. ഈ അനുഭവമാണ്‌ ഭൂമിയെ പരത്തി എന്ന് പറഞ്ഞത്‌.ഇങ്ങനെ എല്ലാ ഭാഗത്ത്‌ നിന്നും പരന്നതായി കാണണമെങ്കിൽ നിർബന്ധമായും അത്‌ ഉരുണ്ടതായിരിക്കണം ഉരുണ്ട ഭൂമിയുടെ വലിപ്പമാണ്‌ അത്‌ പരന്നതായി തോന്നിപ്പിക്കുന്നത്‌.

പ്രപഞ്ചത്തിൽ ധാരാളം അത്ഭുതങ്ങളുണ്ടായിരിക്കേ ഈ നാലു കാര്യങ്ങൾ എടുത്തു പറഞ്ഞതിലെ തത്വമെന്താണെന്ന ചർച്ചയിൽ ഇമാം റാസി (رحمة الله عليه) എഴുതുന്നു. ഖുർആനിന്റെ പ്രഥമ പ്രബോധിതരായിരുന്ന അറബികൾ ധാരാളം യാത്ര ചെയ്യുന്നവരായിരുന്നു ഫലങ്ങളൊന്നുമില്ലാത്ത മരുഭൂമിയിലൂടെയുള്ള ദീർഘ യാത്രയിൽ അധികവും അവർ ഒട്ടകത്തെയാണ്‌ ആശ്രയിക്കുക.ഏകാന്തമായ ഈ യാത്രകളിൽ മറ്റു നേരമ്പോക്കുകളൊന്നുമില്ലാത്തപ്പോൾ ചിന്തകളിലേക്ക്‌ കടക്കുന്നത്‌ സ്വാഭാവികം മാത്രം.എന്നാൽ അവിടെ ചിന്തിക്കാനുള്ള വിഷയം എന്താണ്‌. ആദ്യമായി അവൻ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന ഒട്ടകത്തെക്കുറിച്ചു തന്നെ.മുകളിലേക്ക്‌ നോക്കിയാൽ ആകാശവും ചുറ്റിലും നോക്കിയാൽ മലകളും താഴേ ഭൂമിയും അവൻ കാണുന്നു ഒറ്റപ്പെടലിന്റെ ഭീകരതയിൽ ഈ ദൃശ്യങ്ങളെക്കുറിച്ച്‌ അവൻ ചിന്തിക്കാൻ നിർബന്ധിതനാവണമെന്നത്രെ ഇവയെ മാത്രം പ്രത്യേകം പറഞ്ഞതിന്റെ ന്യായം.(റാസി 31/147)



21فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ

അതിനാൽ നബിയേ, അങ്ങ്‌ ഉപദേശിക്കുക ഉപദേഷ്ടാവ്‌ മാത്രമാണ്‌ തങ്ങൾ


22.لَّسْتَ عَلَيْهِم بِمُصَيْطِرٍ

തങ്ങൾ അവരുടെ മേൽ അധികാരം ചെലുത്തുന്ന ആളല്ല.

23.إِلَّا مَن تَوَلَّى وَكَفَرَ

(പക്ഷെ) തിരിഞ്ഞു പോകുകയും അവിശ്വസിക്കുകയും ചെയ്തവനൊഴികെ.


24.فَيُعَذِّبُهُ اللَّهُ الْعَذَابَ الْأَكْبَرَ

അപ്പോൾ അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.

25.إِنَّ إِلَيْنَا إِيَابَهُمْ 

നിശ്ചയം നമ്മുടെ അടുത്തേക്കാണ്‌ അവർ മടങ്ങി വരൽ

26.ثُمَّ إِنَّ عَلَيْنَا حِسَابَهُمْ 

പിന്നീട്‌ അവരെ വിചാരണ ചെയ്യലും നമ്മുടെ ബാദ്ധ്യത തന്നെയാകുന്നു.

മുകളിൽ പറഞ്ഞത്‌ പോലുള്ള തെളിവുകൾ വിശദീകരിച്ച്‌ സത്യവിശ്വാസത്തിലെത്താൻ ഉപദേശിക്കുവാൻ അല്ലാഹു നബി യോട്‌ കൽപ്പിക്കുന്നു.തങ്ങൾ ഉപദേശകൻ മാത്രമാണെന്ന് പറഞ്ഞതിന്റെ താൽപര്യം ആളുകൾ നന്നാവലും നന്നാവാതിരിക്കലും തങ്ങളുടെ വിഷയമല്ലെന്നും പ്രബോധനം നടത്തിയാൽ തങ്ങളുടെ ബാദ്ധ്യത കഴിഞ്ഞുവെന്നും ആളുകൾ ചീത്തയാവുന്നതിനു തങ്ങൾക്ക്‌ ഉത്തരവാദിത്വമില്ലെന്നും അറിയിച്ചു കൊണ്ട്‌ നബി യെ സമാധാനിപ്പിക്കുകയാണിവിടെ. ഉപദേശം ചെവിക്കൊള്ളാതെ സത്യത്തോട്‌ പുറം തിരിഞ്ഞു നിൽക്കുന്നവരെ നമ്മുടെ വിചാരണക്ക്‌ വിധേയരാക്കപ്പെടുകയും അതിനായി നാം നിശ്ചയിക്കുന്നിടത്ത്‌ അവരെ പുനർജ്ജനിപ്പിക്കുയും വിചാരണക്ക്‌ ശേഷം അതി ശക്തമായ ശിക്ഷക്ക്‌ അവർ വിധേയരാക്കപ്പെടുകയും ചെയ്യും. അതിനാൽ ലോകം കണ്ണ്‌ തുറന്ന് കാണാനും വസ്തുതകൾ ചിന്തിക്കാനും തയാറാവുകയും അല്ലാഹുവിന്റെ വിനീത വിധേയനായ അടിമയായി മാറുകയും ചെയ്യാൻ നാമെല്ലാം സദാ ശ്രദ്ധാലുക്കളാവണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ


ഇമാം ബൈളാവി(رحمة الله عليه)എഴുതുന്നു. നബി പറഞ്ഞിരിക്കുന്നു.ആരെങ്കിലും സൂറ:ഗാശിയ ഓതിയാൽ അവനെ അല്ലാഹു ചെറിയ വിചാരണയേ നടത്തുകയുള്ളൂ (ബൈളാവി 2/592)


പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  


وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين


Wednesday, June 24, 2009

അദ്ധ്യായം 88 ; സൂറ: അൽ ഗാശിയ (ഭാഗം-1) :سورة الغاشية

അദ്ധ്യായം 88 സൂറ: അൽ ഗാശിയ    | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 26

വെള്ളിയാഴ്ച ജുമുഅ:യിലും പെരുന്നാൾ നിസ്ക്കാരത്തിലും പെരുന്നാളും ജുമുഅയും ഒന്നിച്ചു വന്നാൽ രണ്ടിലും നബി()രണ്ടാം റക്‌ അത്തിൽ ഈ സൂറ:ഓതാറുണ്ട്‌)

1 മുതൽ 16 വരെയുള്ള സൂക്തങ്ങളുടെ വിവരണം

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1.هَلْ أَتَاكَ حَدِيثُ الْغَاشِيَةِ

(നബിയേ) ആവരണം ചെയ്യുന്ന സംഭവത്തിന്റെ വർത്തമാനം തങ്ങൾക്ക്‌ വന്നു കിട്ടിയോ?

നബി() ഒരിക്കൽ هَلْ أَتَاكَ حَدِيثُ الْغَاشِيَةِ എന്നസൂക്തം ഓതുന്ന ഒരു സ്ത്രീയുടെ അടുത്ത്‌ കൂടി നടന്ന് പോകുമ്പോൾ അവിടുന്ന് പറഞ്ഞു  نعم قد جاء ني     അതെ അതിന്റെ വാർത്ത എനിക്ക്‌ വന്നു കിട്ടിയിരിക്കുന്നു എന്ന് !(ഇബ്നു കസീർ)

ആവരണം ചെയ്യുന്നത്‌, മൂടുന്നത്‌ എന്നെല്ലാം غاشية എന്ന ഈ വാക്കിനു അർത്ഥമുണ്ട്‌. ഇവിടെ അത്‌ കൊണ്ട്‌ ഉദ്ദേശ്യം ഖിയാമത്ത്‌ നാളാണ്‌.എല്ലാ വസ്തുക്കളെയും ബാധിക്കുന്ന വിപത്താണ്‌ ആ ദിനത്തിന്റേത്‌. നരകമാണ്‌ ഉദ്ദേശമന്നും അവിശ്വാസികളെ മുഴുവൻ അത്‌ ബാധിക്കുന്നതാണെന്നാണുമാണ്‌ ഇവിടെ പറഞ്ഞതെന്നും അഭിപ്രായമുണ്ട്‌. രണ്ടും ഇവിടെ ശരിയായ അഭിപ്രായം തന്നെ എന്ന് ഇമാം ത്വബരി(رحمة الله عليه) രേഖപ്പെടുത്തുന്നു അന്നത്തെ ദിനം അവിശ്വാസികളായ ദുർജ്ജനങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥകളാണ്‌ അല്ലാഹു തുടർന്ന് പറയുന്നത്‌

2.وُجُوهٌ يَوْمَئِذٍ خَاشِعَةٌ 

ചില മുഖങ്ങൾ അന്നത്തെ ദിവസം (ഭയപ്പെട്ട്‌) താഴ്മ കാണിക്കുന്നവയായിരിക്കും.

മുഖങ്ങൾ എന്ന വാക്കിന്റെ ഉദ്ദേശ്യം ആ മുഖമുള്ളവർ എന്നാണ്‌. അവിശ്വാസികളാണിവർ. അന്ത്യനാളിന്റെ ഭീതി ജനിപ്പിക്കുന്ന അവസ്ഥകൾ കണ്ടാണ്‌ അവർ പേടിച്ച്‌ പോകുന്നത്‌.ഭൂമിയിൽ ജീവിച്ചപ്പോൾ ഈ അവിശ്വാസികൾ അഹങ്കാരത്തോടെ തലയുയർത്തി നടന്നവരായിരുന്നു. എന്നാൽ അവരെ കാത്തിരിക്കുന്ന ശിക്ഷകൾ കണ്ടപ്പോൾ അവർ ഭയചകിതരാവുന്നു.അവർ മൊത്തമായി തന്നെ ഭയമുള്ളവരായിട്ടും മുഖത്തെ പ്രത്യേകം എടുത്ത്‌ പറഞ്ഞത്‌ ഈ ഭയത്തിന്റെ പ്രതിഫലനം ഏറ്റവും പ്രകടമാവുന്നത്‌ മുഖത്തായത്‌ കൊണ്ടാണ്‌(റാസി 31/140)


3.عَامِلَةٌ نَّاصِبَةٌ

അദ്ധ്വാനിക്കുന്നവയും ക്ഷീണിച്ചവയുമായിരിക്കും.

ഇവിടെ പറഞ്ഞ അദ്ധ്വാനം ഭൂമിയിൽ വെച്ച്‌ അവർ നടത്തിയതാവാം.അഥവാ അവർ ആരാധന എന്ന ഭാവേന പലതും ചെയ്തു കൂട്ടിയിരുന്നു പക്ഷെ അതൊന്നും അല്ലാഹുവിന്റെ ഇഷ്ടത്തിനനുസരിച്ചോ അവന്റെ മത തത്വമനുസരിച്ചോ ആയില്ല.അവർ കഷ്ടപ്പെട്ട്‌ ക്ഷീണിച്ചു എന്നല്ലാതെ പരലോക രക്ഷക്ക്‌ അത്‌ തീരെ ഉപകരിച്ചില്ല എന്ന് അർത്ഥം.

ഇമാം റാസി(رحمة الله عليه) എഴുതുന്നു. ആരാധനാമണ്ഡപങ്ങൾ സ്ഥാപിച്ച്‌ അതിലിരുന്ന് കഷ്ടപ്പെട്ട്‌ ആരാധന നിർവ്വഹിച്ചിരുന്നവരാവാം ഇവിടെ ഉദ്ദേശ്യം പക്ഷെ അവർ അല്ലാഹുവിനെക്കുറിച്ച്‌ പറയാൻ പറ്റാത്ത പലതും പറയുകയും വിശ്വസിക്കുകയും ചെയ്തപ്പോൾ അവർ യഥാർത്ഥത്തിൽ അല്ലാഹുവിനെയല്ല മറിച്ച്‌ അവർ ഊഹിച്ചുണ്ടാക്കിയ ഒരു ദൈവത്തെയാണ്‌ ആരാധിച്ചത്‌.അത്‌ അല്ലാഹു അശേഷം പരിഗണിക്കുകയില്ല തന്നെ! അതിനാൽ മായം കലർന്ന വിശ്വാസക്കാരുടെ അദ്ധ്വാനം നിശ്ഫലമായി(റാസി 31/141)ഈ പ്രസ്താവന നാം സഗൌരവം കാണണം.നമുക്ക് തോന്നുന്നത് പോലെ ആരാധന ചെയ്യാനാവില്ല.മതം പഠിപ്പിച്ച രൂപവും ശൈലിയും അനുസരിക്കുക തന്നെ വേണം.കറകളഞ്ഞ വിശ്വാസവുമുണ്ടായിരിക്കണം അല്ലെങ്കിൽ ഇത് വെറുമൊരു കാട്ടിക്കൂട്ടൽ മാത്രമായി അധ:പതിക്കും

മറ്റൊരു അഭിപ്രായം ഇവിടെ പറഞ്ഞ അദ്ധ്വാനവും ക്ഷീണവുമൊക്കെ പരലോകത്ത്‌ നടക്കുന്നതാണ്‌ എന്നാണ്‌ അതായത്‌ അവർ നരകത്തിൽ ഭാരമേറിയ ചങ്ങലകളും ആമങ്ങളും വഹിച്ച്‌ നടക്കാനും കുന്നുകൾ കയറാനും ഇറങ്ങാനും നിർദ്ദേശിക്കപ്പെടുകയും അങ്ങനെ നടന്നും കേറിയും ഇറങ്ങിയും ക്ഷീണിക്കുമെന്നാണ്‌ ഇവിടെ പറയുന്നത്‌.

4.تَصْلَى نَارًا حَامِيَةً

കഠിന ചൂടുള്ള അഗ്‌ നിയിൽ അവ കടന്നെരിയുന്നതാണ്‌
5تُسْقَى مِنْ عَيْنٍ آنِيَةٍ

ചുട്ടുതിളക്കുന്ന(ഭയങ്കര ചൂടുള്ള) ഒരു ഉറവ ജലത്തിൽ നിന്ന് അവർക്ക്‌ കുടിപ്പിക്കപ്പെടും.

കത്തിത്തിളച്ച്‌ ചൂടിന്റെ പാരമ്യത്തിലെത്തിയ വെള്ളമാണ്‌ അവർക്ക്‌ അവിടെ കുടിപ്പിക്കപ്പെടുക.ഇമാം ത്വബരി(رحمة الله عليه)എഴുതുന്നു. ആകാശ ഭൂമികൾ സൃഷ്ടിക്കപ്പെട്ടതു മുതൽ തന്നെ നരകത്തിൽ കത്തിച്ച്കൊണ്ടിരിക്കുന്ന ഒരു വെള്ളത്തിൽ നിന്ന് അവർക്ക്‌ കുടിപ്പിക്കപ്പെടും (ത്വബരി 30/176)

ഇമാം റാസി(رحمة الله عليه) എഴുതുന്നു. ആ വെള്ളത്തിന്റെ ചൂട്‌ വളരെ ശക്തമാണ്‌.അതിൽ നിന്ന് ഒരു തുള്ളി വെള്ളം ഭൂമിയിലെ പർവ്വതങ്ങളിൽ വീണാൽ ആ പർവ്വതങ്ങൾ ഉരുകിപ്പോകുമാർ ശക്തമാണ്‌ ആ വെള്ളത്തിന്റെ ചൂട്‌ ! (റാസി 31/142)

6لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ

ളരീഇൽനിന്നല്ലാതെ മറ്റൊരു ഭക്ഷണവും അവർക്ക്‌ ലഭിക്കുന്നതല്ല


7.لَا يُسْمِنُ وَلَا يُغْنِي مِن جُوعٍ

അതാവട്ടെ പോഷണം നൽകുകയോ വിശപ്പിനു ശമനമുണ്ടാക്കുകയോ ഇല്ല.

നരകത്തിൽ കുടിക്കാൻ ലഭിക്കുന്ന വെള്ളത്തെക്കുറിച്ച്‌ പറഞ്ഞതിനു ശേഷം കഴിക്കാൻ നൽകപ്പെടുന്ന ഭക്ഷണം വിശദീകരിച്ചിരിക്കുകയാണ്‌.അവർക്ക്‌ ളരീഅ്ആണ്‌ നൽകപ്പെടുന്നത്‌. ളരീഅ് എന്നാൽ പല അഭിപ്രായവുമുണ്ട്‌.ഒരു തരം മുൾച്ചെടിയാണെന്നാണ്‌ ഒരു പക്ഷം.ഏതായാലും സാധാരാണ ഭക്ഷണം കൊണ്ട്‌ നാം ലക്ഷ്യമിടുന്ന പോഷകമോ വിശപ്പകറ്റലോ ഇത്‌ കൊണ്ട്‌ സാധിക്കില്ല എന്നാണ്‌ അല്ലാഹു പറയുന്നത്‌ വളരെ അർത്ഥഗർഭമായ വിവരണമാണിത്‌.

ഇമാം റാസി ( رحمة الله عليه ) എഴുതുന്നു. ഇമാം ഖഫ്ഫാൽ(رحمة الله عليه)പറഞ്ഞിരിക്കുന്നു, നരകാവകാശികൾക്ക്‌ നൽകപ്പെടുന്ന പാനീയവും ഭക്ഷണവും ഇവ്വിധമുള്ളതാണെന്ന് പറയുന്നത്‌ അവരുടെ നിന്ദ്യത വെളിവാക്കാനാണ്‌.അതായത്‌ ശക്തമായ ചങ്ങലകളിലും ആമങ്ങളിലും കിടന്ന് ഞെരുങ്ങുന്ന നരകാവകാശികൾ ദാഹത്താലും വിശപ്പിനാലും വളരെയധികം പരവശരായിരിക്കും എന്തെങ്കിലും കുടിക്കാനോ കഴിക്കാനോ ലഭിച്ചെങ്കിൽ എന്ന് കൊതിക്കുമ്പോഴാണ്‌ ഈ വെള്ളവും മുൾച്ചെടിയും അവർ കാണുക.ദാഹത്തിന്റെയും വിശപ്പിന്റെയും ആധിക്യം കാരണം ആ വെള്ളം കുടിക്കാനും ആ ഭക്ഷണം കഴിക്കാനും അവർ മുതിരും അങ്ങനെയെങ്കിലും ഒരു ആശ്വാസമാവട്ടെ എന്ന് ധരിക്കും എന്നാൽ അത്‌ ദാഹത്തിനോ വിശപ്പിനോ ഒരു പരിഹാരവുമാവില്ലെന്നു മാത്രമല്ല അതും ഒരു ശിക്ഷയായി ഭവിക്കുകയും ചെയ്യും(റാസി 31/142).

നരകത്തിൽ നൽകപ്പെടുന്ന ഭക്ഷണവും വെള്ളവും വേറെയും ചില പേരുകളിൽ ഖുർആൻ വിശദീകരിച്ചിട്ടുണ്ട്‌.അല്ലാഹു നമ്മെയെല്ലാം ഈ ദുരവസ്ഥയിൽ നിന്ന് രക്ഷിക്കട്ടെ ആമീൻ.

8.وُجُوهٌ يَوْمَئِذٍ نَّاعِمَةٌ

ചില മുഖങ്ങൾ അന്നെദിവസം (സന്തോഷത്താൽ) തെളിഞ്ഞതായിരിക്കും.


9.لِسَعْيِهَا رَاضِيَةٌ

അവയുടെ പ്രവർത്തനത്തെ പറ്റി (അവ സ്വയം) തൃപ്തിപ്പെടുന്നതുമായിരിക്കും.

അവിശ്വാസികൾക്ക്‌ ഭൂമിയിലെ പ്രവർത്തനങ്ങൾ പരലോകത്ത്‌ ഫലം ചെയ്തില്ലെന്നു മാത്രമല്ല അസഹ്യമായ ശിക്ഷകൾ വഹിക്കേണ്ടിയും വരും എന്നു ഉണർത്തിയതിനെ തുടർന്ന് ഭൂമിയിലെ പ്രവർത്തനങ്ങൾക്ക്‌ ഫലവും പ്രതിഫലവും പരലോകത്ത്‌ ലഭിക്കുന്ന സത്യ വിശ്വാസികളെക്കുറിച്ച്‌ പരാമർശിക്കുകയാണ്‌.അവർക്ക്‌ ഒരുക്കിവെക്കപ്പെട്ട സൗഭാഗ്യങ്ങൾ കാണുമ്പോൾ അവരുടെ മുഖം സന്തോഷത്താൽ പ്രശോഭിതമാവും അവരുടെ മുഖത്ത്‌ ആനന്ദം കളിയാടും .ഭൂമിയിൽ അദ്ധ്വാനിച്ചത്‌ മുതലായി എന്ന് ബോദ്ധ്യപ്പെടുന്ന അവസ്ഥ സൗഭാഗ്യം തന്നെയല്ലേ!അല്ലാഹു നമ്മെയും ആ കൂട്ടത്തിൽ ആക്കട്ടെ ആമീൻ.

ഇമാം റാസി(رحمة الله عليه)എഴുതുന്നു. വിശ്വാസികൾക്ക്‌ ലഭിക്കുന്ന ഫലം രണ്ട്‌ രൂപത്തിലാണ്‌.
(1) ബാഹ്യമായി.അതാണ്‌മുഖത്ത്‌ കാണുന്ന സന്തോഷം.
(2) ആത്മീയമായി.അതാണ്‌ അവർ അനുഭവിക്കുന്ന സംതൃപ്തി.(റാസി 31/143)

10.فِي جَنَّةٍ عَالِيَةٍ 

(അവ) ഉന്നതമായ സ്വർഗത്തിലായിരിക്കും.


ഉന്നതമായത്‌ എന്നത്‌ സ്ഥലത്തിന്റെ ഔന്നിത്ത്യമാകാം.സ്ഥാനത്തിന്റേതുമാവാം.സ്വർഗ്ഗം പല തട്ടുകളാണ്‌.ചിലത്‌ ചിലതിനെക്കാൾ മേലെയായിരിക്കും.ഓരോന്നും അടുത്ത തട്ടുമായി ആകാശഭൂമികൾ തമ്മിലുള്ള അകലം കാണും അതോടൊപ്പം അവ സ്ഥാനത്തിലും വ്യത്യസ്തമായിരിക്കും

11. لَّا تَسْمَعُ فِيهَا لَاغِيَةً

അതിൽ വെച്ച്‌ ഒരു അനാവശ്യ വാക്കും അവ കേൾക്കുകയില്ല

സ്വർഗത്തിൽ അനാവശ്യമൊന്നും കേൾക്കേണ്ടി വരില്ല. കാരണം, അത്‌ അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ താമസിക്കുന്നിടമാണ്‌.സത്യവുമായി ജീവിക്കുകയും നന്മക്കായി കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തതിനാലാണ്‌ അവർക്ക്‌ ഈ മഹത്തായ സ്ഥാനം നേടാനായത്‌.ഭൂമിയിൽ തന്നെ മാന്യന്മാരുടെ സദസ്സുകളിൽ അനാവശ്യം കേൾക്കാറില്ല.അപ്പോൾ പിന്നെ സ്വർഗത്തിലെ കാര്യം പറയാനുണ്ടോ?

12.فِيهَا عَيْنٌ جَارِيَةٌ

ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു തരം ഉറവ ജലം അതിലുണ്ട്‌.

ഇമാം ഇബ്നുകസീർ(رحمة الله عليه)എഴുതുന്നു.ഇവിടെ പറഞ്ഞ നദി ഒരു നദി എന്ന അർത്ഥത്തിലല്ല.മറിച്ച്‌ നദിയുടെ ഇനം എന്ന അർത്ഥത്തിലാണ്‌ കാരണം സ്വർഗത്തിൽ ധാരാളം നദികളുണ്ടല്ലോ! (ഇബ്നു കസീർ 4/734) സമൃദ്ധമായി ഒഴികിക്കൊണ്ടിരിക്കുന്ന നദി സ്വർഗത്തിന്റെ വലിയ ആകർഷണങ്ങളിലൊന്നത്രെ

13.فِيهَا سُرُرٌ مَّرْفُوعَةٌ

അതിൽ ഉയർത്തപ്പെട്ട കട്ടിലുകളുണ്ട്‌.
സ്വർഗത്തിൽ അല്ലാഹു തന്റെ അടിമക്ക്‌ ഒരുക്കി വെച്ചിട്ടുള്ള സകല അനുഗ്രഹങ്ങളും കൺകുളിർക്കെ കാണാവുന്ന പരുവത്തിൽ അന്തരീക്ഷത്തിൽ ഉയർത്തപ്പെട്ട കട്ടിൽ സ്വർഗാവകാശികൾക്ക്‌ വലിയ സന്തോഷകരം തന്നെ!

14.وَأَكْوَابٌ مَّوْضُوعَةٌ

(തയ്യാറാക്കി)വെക്കപ്പെട്ട കോപ്പകളുമുണ്ട്‌.

എപ്പോൾ കുടിക്കണമെന്നു വിചാരിക്കുമ്പോഴും നിറഞ്ഞ പാനീയവുമായി തയാറാക്കപ്പെട്ട കപ്പുകളത്രെ ഇവിടെ ഉദ്ദേശ്യം

15.وَنَمَارِقُ مَصْفُوفَةٌ

അണിയായി(നിരത്തി)വെക്കപ്പെട്ട തലയിണകളുമുണ്ട്‌.

സൗകര്യമായി ഇരിക്കാനും ചാരാനും സൗകര്യപ്പെടുന്ന വിധത്തിൽ സംവിധാനിച്ച തലയിണകളും സ്വർഗത്തിലെ ആകർഷണത്തിൽ പെട്ടതാണ്‌.

16. وَزَرَابِيُّ مَبْثُوثَةٌ

വിരിച്ചു വിതാനിക്കപ്പെട്ട പരവതാനികളുമുണ്ട്‌

ഇരിപ്പിടങ്ങളിലെ സന്തോഷത്തിനും സുഖത്തിനും വേണ്ടി സൗകര്യപ്പെടുത്തുന്നതാണീ പരവതാനി അല്ലാഹുവിനെ സൂക്ഷിച്ചും ജീവിതത്തിൽ ക്രമീകരണം പാലിച്ചും ജീവിത വിശുദ്ധി കൈവരിക്കുന്ന അടിമകൾക്കായി അല്ലാഹു ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യനും ഊഹിക്കാൻ പോലും കഴിയാത്തതുമായ സന്തോഷങ്ങളും സുഖങ്ങളുമാണ്‌ സ്വർഗത്തിൽ ഒരുക്കി വെക്കുന്നത്‌ എന്ന് അല്ലാഹു തന്നെ അറിയിച്ചിട്ടുണ്ട്‌ എന്നത്‌ ഇവിടെ സ്മരണീയമത്രെ!

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിലും സ്വർഗാവകാശികളിലും അല്ലാഹു നമ്മെയും ഉൾപ്പെടുത്തട്ടെ ആമീൻ


17 മുതൽ 26 വരെ സൂക്തങ്ങൾ ഭാഗം-02  ഇവിടെ ക്ലിക് ചെയ്ത് വായിക്കുക

Tuesday, June 16, 2009

അദ്ധ്യായം 87 സൂറ: അൽ അഅലാ

അദ്ധ്യായം 87 സൂറത്തുൽ അഅ്ലാ  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 19


രണ്ട്‌ പെരുന്നാൾ നിസ്ക്കാരങ്ങളിലും വെള്ളിയാഴ്ച ജുമുഅ: നിസ്ക്കാരത്തിലും പെരുന്നാളും ജുമുഅയും ഒന്നിച്ചു വന്നാൽ രണ്ട്‌ നിസ്ക്കാരത്തിലുംسَبِّحِ اسْمَ رَبِّكَ الْأَعْلَى
എന്ന ഈ സൂറയും അടുത്ത സൂറ: هَلْ أَتَاكَ حَدِيثُ الْغَاشِيَةِ എന്നതും ഓതാറുണ്ടായിരുന്നു. വിത്‌ർ നിസ്ക്കാരത്തിലെ ഒന്നാമത്തെ റക്‌അത്തിലും നബി ഈ സൂറത്ത്‌ ഓതാറുണ്ടായിരുന്നു(അദ്ദുർ അൽ മൻഥൂർ 6/565)

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1.سَبِّحِ اسْمَ رَبِّكَ الْأَعْلَى

അങ്ങയുടെ അത്യന്നതനായ നാഥന്റെ നാമത്തെ പ്രകീർത്തനം ചെയ്യുക(പരിശുദ്ധിയെ വാഴ്ത്തുക)

2الَّذِي خَلَقَ فَسَوَّى
സൃഷ്ടിച്ച്‌ ശരിപ്പെടുത്തിയവനായ


3.وَالَّذِي قَدَّرَ فَهَدَى 
(വ്യവസ്ഥ) നിശ്ചയിച്ച്‌ മാർഗ ദർശനം നൽകിയവനായ

4.وَالَّذِي أَخْرَجَ الْمَرْعَى
മേച്ചിൽ സ്ഥലം(സസ്യങ്ങളെ) മുളപ്പിച്ചവനായ

5.فَجَعَلَهُ غُثَاء أَحْوَى

എന്നിട്ടതിനെ ഇരുണ്ട ചാരനിറമുള്ള ചവറാക്കിത്തീർക്കുകയും ചെയ്തവനായ(നാഥന്റെ നാമം പ്രകീർത്തനം ചെയ്യുക)

ഓരോ വസ്തുവിനും അതാതിന്റെ രൂപം,പ്രകൃതി,ആകൃതി,സ്വഭാവം,ആദിയായ കാര്യങ്ങൾ വ്യവസ്ഥപ്പെടുത്തി സൃഷ്ടിക്കുകയും ഓരോന്നിന്നും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും കന്നുകാലികൾ മുതലായ ജന്തുക്കൾക്കും ജീവികൾക്കും മേഞ്ഞു തിന്നുവാനുതകുന്ന സസ്യങ്ങൾ ഉൾപ്പാദിക്കുകയും പിന്നീട്‌(പച്ച വർണ്ണമായിരുന്ന) അവയെ ഉണക്കി ചാര നിറത്തിലുള്ള ചണ്ടിയും ചവറുമാക്കി മാറ്റുകയും ചെയ്ത അത്യുന്നതനായ നാഥനെ പ്രകീർത്തിക്കുവാനും അവന്റെ വിശുദ്ധി വാഴ്ത്തിപ്പറയുവാനും നിർദ്ദേശിച്ചിരിക്കുകയാണിവിടെ

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ  (അങ്ങയുടെ മഹാനായ നാഥന്റെ നാമത്തെ സ്തോത്ര പ്രകീർത്തനം ചെയ്യുക) എന്ന സുറ:വാഖിഅ:യിലെ സൂക്തം അവതരിച്ചപ്പോൾ ഇത്‌ നിങ്ങളുടെ റുകൂഇൽ ആക്കുവീൻ എന്നും, ഈ സൂറയിലെ ഒന്നാം സൂക്തം سَبِّحِ اسْمَ رَبِّكَ الْأَعْلَى  അവതരിച്ചപ്പോൾ ഇത്‌ നിങ്ങളുടെ സുജൂദിൽ ആക്കുവീൻ എന്നും നബി പ്രസ്താവിക്കുകയുണ്ടായി എന്ന ഹദീസ്‌ അബൂദാവൂദ്‌ ഇബ്നുമാജ:തുടങ്ങിയവർ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. ഇത്‌ അനുസരിച്ചാണ്‌ റുകൂഇൽ سبحان ربي العظيم എന്നും സുജൂദിൽ
سبحان ربي الأعلي  എന്നും ചൊല്ലുന്നത്‌.

ഇതോടു കൂടി وبحمده എന്നുകൂടി നബി ചൊല്ലിയിരുന്നതായി ഇമാം അബൂദാവൂദ്‌ رحمة الله عليه റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌ അതിനാൽ وبحمده എന്നു കൂടി ചൊല്ലലാണ്‌ സുന്നത്തെന്ന് ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്‌ ഉദാഹരണത്തിനു ഇമാം നവവി رحمة الله عليه ന്റെ ശർഹുൽ മുഹദ്ദബ്‌ 3/266 നോക്കുക.

سَبِّحِ اسْمَ رَبِّكَ الْأَعْلَىഎന്ന് ഓതിയാൽ سبحان ربي الأعلي എന്ന് പറഞ്ഞിരുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്‌ .


6.سَنُقْرِؤُكَ فَلَا تَنسَى

തങ്ങൾക്ക്‌ നാം ഓതിത്തരും അപ്പോൾ തങ്ങൾ മറക്കുകയില്ല

7.
 إِلَّا مَا شَاء اللَّهُ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَى

അല്ലാഹു ഉദ്ദേശിച്ചതൊഴികെ. നിശ്ചയം അവൻ പരസ്യവും അവ്യക്തമായതും അറിയുന്നു.

8.وَنُيَسِّرُكَ لِلْيُسْرَى

കൂടുതൽ എളുപ്പ(സുഗമ)മായതിലേക്ക്‌ തങ്ങൾക്ക്‌ നാം സൗകര്യപ്പെടുത്തി-ത്തരുന്നതാണ്‌.

എല്ലാ സൃഷ്ടികൾക്കും പൊതുവായി മാർഗദർശനം നൽകിയതിനെക്കുറിച്ച്‌ പറഞ്ഞശേഷം നബി ക്ക്‌ പ്രത്യേകമായി നൽകിയ മാർഗ ദർശനത്തെക്കുറിച്ചാണ്‌ ഇവിടെ ഉണർത്തുന്നത്‌. അല്ലാഹുവിൽ നിന്ന് ജിബ്‌രീൽ عليه السلام മുഖേന വഹ്‌യ്‌(ദിവ്യബോധനം) ആയി ഖുർആൻ ഓതിക്കേൾപ്പിക്കുക, എഴുത്തും വായനയും പഠിക്കാത്ത ആളായിരിക്കെ അറിയിക്കപ്പെടുന്ന വഹ്‌യ്‌ അവിടുന്ന് മന:പാഠമാക്കുക അതിൽ നിന്ന് അല്ലാഹു ഉദ്ദേശിച്ചതല്ലാതെ ഒന്നും മറന്ന് പോകാതിരിക്കുക, മത സംബന്ധമായും പ്രബോധന സംബന്ധമായും കൂടുതൽ എളുപ്പമായ മാർഗങ്ങൾ തങ്ങൾക്ക്‌ ഉണ്ടാക്കി കൊടുക്കുക എന്നിവയൊക്കെയാണത്‌. നബി ക്ക്‌ അല്ലാഹുവിൽ നിന്ന് നൽകപ്പെടുന്ന സന്ദേശങ്ങൾ; അത്‌ ഖുർആനാകട്ടെ അല്ലാത്തത്താകട്ടെ, പിന്നേക്ക്‌ ഓർമ്മയിലിരിക്കൽ ആവശ്യമില്ലാത്ത വല്ലതുമുണ്ടെങ്കിൽ അതാണ്‌ അല്ലാഹു ഉദ്ദേശിച്ചാൽ മറപ്പിക്കുക. അത്‌ മൂലം ദോഷമൊന്നും വരാനില്ല അല്ലാഹു എല്ലാ രഹസ്യങ്ങളും പരസ്യങ്ങളും അറിയുന്നവനാണ്‌ ഒരു കാര്യവും അവന്റെ ശ്രദ്ധയിൽ നിന്ന് വിട്ട്‌ പോകുകയില്ല

9.فَذَكِّرْ إِن نَّفَعَتِ الذِّكْرَى 

ആകയാൽ തങ്ങൾ ഉപദേശിക്കുക ഉപദേശം ഫലപ്പെടുന്നുവെങ്കിൽ


10.سَيَذَّكَّرُ مَن يَخْشَى

(അല്ലാഹുവിനെ)ഭയപ്പെടുന്നവർ ഉപദേശം സ്വീകരിക്കുന്നതാണ്‌

ഉപദേശം ഫലപ്രദമെന്ന് തോന്നുന്നിടത്താണത്‌ ചെയ്യേണ്ടതെന്നും മുൻവിധിയോട്‌ കൂടി സത്യം തിരസ്ക്കരിക്കാൻ തീരുമാനിച്ചവർക്ക്‌ അത്‌ ഫലപ്പെടില്ലെന്നും ഇതിൽ സൂചനയുണ്ട്‌. ഇമാം ഇബ്നു കസീർ رحمة الله عليه എഴുതുന്നു. ‘ജനങ്ങൾക്ക്‌ ഉപദേശം നൽകുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു മര്യാദയാണിത്‌. അലി رضي الله عنه പറഞ്ഞതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌ ജനങ്ങളോട്‌ അവർക്ക്‌ മനസിലാകുന്നതിനനുസരിച്ച്‌ വർത്തമാനം പറയുക. അല്ലാഹുവിനെയും റസൂലിനെയും വ്യാജമാക്കപ്പെടുന്നത്‌ നിങ്ങൾ ഇഷ്ടപ്പെടുമോ? അഥവാ ജനങ്ങൾക്ക്‌ ഗ്രഹിക്കാൻ കഴിയാത്തത്‌ പറഞ്ഞ്‌ കൊടുത്താൽ അത്‌ സത്യനിഷേധത്തിനും കുഴപ്പത്തിനും കാരണമാവുകയാവും ഫലം (ഇബ്നു കസീർ 4/730)

ഉപദേശം ഫലം ചെയ്താലും ഇല്ലെങ്കിലും എല്ലാവരെയും വ്യാപകമായി ഉപദേശിക്കണമെന്നും എന്നാൽ ഫലപ്പെടുന്നത്‌ ചിലർക്ക്‌ മാത്രമാണെന്നുമാണ്‌ ചിലരുടെ അഭിപ്രായം(ഖുർത്വുബി 20/15-16)

ഉപദേശം ഫലപ്പെടുക അല്ലാഹുവെക്കുറിച്ചും തന്റെ ഭാവിയെക്കുറിച്ചും ഭയമുള്ളവർക്ക്‌ മാത്രമാണ്‌ ഇത്‌ ചിന്തിക്കാത്ത ഹൃദയം മരവിച്ച ഒരാൾക്കും ഉപദേശം ഫലപ്പെടുകയില്ല അവന്റെ സ്ഥിതി അതിദയനീയം തന്നെ എന്നാണ്‌ അല്ലാഹു തുടർന്ന് പറയുന്നത്‌

11وَيَتَجَنَّبُهَا الْأَشْقَى

ഏറ്റവും ഭാഗ്യം കെട്ടവൻ ഉപദേശത്തെ വിട്ടകന്നു പോകുന്നതാണ്‌.

12.الَّذِي يَصْلَى النَّارَ الْكُبْرَى 


(അതെ) ഏറ്റവും വലിയ അഗ്നിയിൽ കടന്നെ(പ്രവേശിച്ച്) രിയുന്നവൻ.


13.ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَى

പിന്നീട്‌ അതിൽ(നരകത്തിൽ) വെച്ചവൻ മരിക്കുന്നതല്ല ജീവിക്കുന്നതുമല്ല.

സ്വന്തം രക്ഷക്കും ശാശ്വത വിജയത്തിന്നും ആവശ്യമായതും യാതൊരു പ്രതിഫലവും നൽകാതെ തന്നെ ലഭിച്ചു കൊണ്ടിരുന്നതുമായ സദുപദേശങ്ങൾ ബോധപൂർവ്വം അവഗണിക്കുകയും തുടർന്ന് ഏറ്റവും വലിയ അഗ്നിയിൽ ആപതിക്കുകയും ചെയ്തവൻ ഏറ്റവും വലിയ നിർഭാഗ്യവാൻ തന്നെ .എന്നാൽ അതി കഠിനമായ ശിക്ഷ അനുഭവിക്കുമ്പോഴും അതിന്റെ കാഠിന്യം കൊണ്ട്‌ അവൻ മരണപ്പെടുകയില്ല. (മരിച്ചാൽ അതോടെ അവന്നു രക്ഷപ്പെടാമായിരുന്നു) .എന്നാൽ ജീവിച്ചിരിക്കുന്നവനാണെന്ന് അവനെ പറ്റി പറയാൻ പറ്റുമോ?ഇല്ല കാരണം ശക്തമായ ശിക്ഷ ഓരോ നിമിഷത്തിലും ഏറ്റുവാങ്ങേണ്ടി വരുന്നതിനാൽ ജീവിക്കുന്നുവെന്ന് തോന്നാത്ത വിധം അസഹനീയമായിരിക്കും അവന്റെ അവസ്ഥ. ഇതാണ്‌ നരകത്തിൽ അവൻ ജീവിക്കുന്നില്ല മരിക്കുന്നുമില്ല എന്ന് പറഞ്ഞത്‌. അല്ലാഹു നമ്മെ കാത്ത്‌ രക്ഷിക്കട്ടെ ആമീൻ


14.قَدْ أَفْلَحَ مَن تَزَكَّى

ആത്മ പരിശുദ്ധി നേടിയവൻ വിജയം പ്രാപിച്ചു.

15.وَذَكَرَ اسْمَ رَبِّهِ فَصَلَّى

നാഥന്റെ നാമം സ്മരിക്കുകയും എന്നിട്ട്‌ നിസ്ക്കരിക്കുകയും ചെയ്തവൻ.

പരിശുദ്ധി നേടുക എന്നാൽ അവിശ്വാസവും കാപട്യവും ഇല്ലാതാവുകയും അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും വിചാരവും സജീവമാകുകയും ആ സ്ഥിതിയിൽ അല്ലാഹുവിനെ ആരാധിക്കുകയും വിശിഷ്യാ നിസ്ക്കാരം മുറപ്രകാരം നിർവ്വഹിക്കുകയും ചെയ്തുകൊണ്ട്‌ വിജയം വരിക്കുന്ന അവസ്ഥയാണ്‌.ഈ സൽഗുണങ്ങൾ സ്വായത്താമാക്കാത്തവർ പരാജിതരും ഭാഗ്യം കെട്ടവരും തന്നെ!

تَزَكَّى എന്നാൽ അഭിവൃദ്ധിപ്പെട്ടു, വളർന്നു, പരിശുദ്ധമായി എന്നൊക്കെയാണ്‌ അർത്ഥം. സത്യവിശ്വാസം, സൽസ്വഭാവം, പരലോകചിന്ത, സക്കാത്ത്‌ കൊടുക്കൽ, ദാനധർമ്മങ്ങൾ നിർവ്വഹിക്കൽ തുടങ്ങിയ ആരാധനാകർമ്മങ്ങൾ നിർവ്വഹിക്കുന്നതിലൂടെ ലഭ്യമാകുന്ന ആത്മീയ ശുദ്ധിയും അഭിവൃദ്ധിയുമാണ്‌ ഇവിടെ ഉദ്ദേശ്യം. ചെറിയ പെരുന്നാൾ ദിനത്തിൽ ഫിത്‌ർ സക്കാത്ത്‌ കൊടുക്കുകയും പെരുന്നാൾ നിസ്ക്കാരത്തിനു പുറപ്പെട്ട്‌ വഴിയിലുടനീളം നാഥനെ പ്രകീർത്തിക്കുന്നതുമാണ്‌ ഇവിടെ ഉദ്ദേശ്യം എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ധർമ്മം മുഖേന നേടാൻ സാധിക്കുന്ന പരിശുദ്ധിക്ക്‌ ഇവിടെ സവിശേഷ പ്രാധാന്യമുണ്ട്‌.

ഇമാം ഖുർത്വുബി رحمة الله عليه എഴുതുന്നു. മദീനയിൽ ഒരു കപടനുണ്ടായിരുന്നു.അയാളുടെ ഒരു ഈത്തപ്പന മരം ഒരു അൻസാരി(മദീനക്കാരനായ സഹാബി)യുടെ വീട്ട്‌ മുറ്റത്തേക്ക്‌ ചായുകയും കാറ്റടിക്കുമ്പോൾ ഈ ഈത്തപ്പനയിൽ നിന്ന് പഴങ്ങൾ ഈ സ്വഹാബിയുടെ വീട്ട്‌ മുറ്റത്ത്‌ വീഴുകയും തന്റെ കുട്ടികൾ അതെടുത്ത്‌ കഴിക്കുകയും ചെയ്യുന്നതായി ആരോപിച്ച് ഈ കപടൻ ആ അൻസാരിയുമായി വഴക്കടിക്കുകയും ഇവന്റെ ശല്യത്തെക്കുറിച്ച്‌ അൻസാരി നബി യോട്‌ പരാതിപ്പെടുകയും നബി ആ കപടനെ വിളിച്ചു വരുത്തി നിന്റെ ഈത്തപ്പനയിൽ നിന്നു ഈ സഹോദരന്റെ വീട്ട്‌ മുറ്റത്തേക്ക്‌ വീഴുന്ന ഈത്തപ്പഴം അവർ എടുത്ത്‌ കഴിക്കുന്നതിനു പകരമായി സ്വർഗത്തിൽ നിനക്കൊരു ഈത്തപ്പനമരം നൽകിയാൽ നിനക്ക്‌ സന്തോഷമാവില്ലേ? എന്ന് നബി ചോദിച്ചപ്പോൾ കപടൻ പറഞ്ഞത്‌ എനിക്ക്‌ കടമായി നൽകുന്ന വാഗ്ദാനമല്ല ഇപ്പോൾ ലഭിക്കുന്ന വിലയാണ്‌ ആവശ്യം എന്നായിരുന്നു. ആ ഒരു ഈത്തപ്പന സ്വർഗത്തിൽ ലഭിക്കാനായി ഒരു ഈത്തപ്പന തോട്ടം തന്നെ അവനു നൽകി ഉസ്മാൻ ബിൻ അഫ്ഫാൻ رضي الله عنه അത്‌ വാങ്ങി അപ്പോഴാണ്‌ ഈ സൂക്തം ഇറങ്ങിയത്‌(ഖുർത്വുബി20/17)  . ഏറ്റവും ഭാഗ്യം കെട്ടവൻ എന്ന പതിനൊന്നാം സൂക്തം ഈ കപടനപ്പോലുള്ളവരെക്കുറിച്ചാണെന്നും മനസ്സിലാക്കാം


16.بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا

പക്ഷെ നിങ്ങൾ ഭൗതിക ജീവിതത്തിനു പ്രാധാന്യം നൽകുന്നു.


17.وَالْآخِرَةُ خَيْرٌ وَأَبْقَى

പരലോകമാകട്ടെ ഏറ്റവും ഉത്തമവും അനശ്വരവുമാകുന്നു.

അല്ലാഹുവിനെ സ്മരിച്ചും ദോഷബാധയെ സൂക്ഷിച്ചും നൈമിഷിക സുഖാഢംബരങ്ങളിലും വൈകാരിക പ്രവർത്തനത്തിലും ആശ്വാസവും സന്തോഷവും കണ്ടെത്തുന്നതിനു പകരം അനന്തമായ പരലോകസുഖം നേടാനായിരുന്നു നിങ്ങൾ ശ്രമിക്കേണ്ടതെങ്കിലും പലപ്പോഴും നിങ്ങൾ ഈ നൈമിഷിക സുഖങ്ങൾക്കും താൽപര്യങ്ങൾക്കുമായി എന്നെന്നേക്കുമുള്ള പരാചയം ഏറ്റുവാങ്ങുകയാണ്‌ ഇത്‌ കഷ്ടമല്ലേ എന്നാണിവിടെ സൂചിപ്പിക്കുന്നത്‌


18إِنَّ هَذَا لَفِي الصُّحُفِ الْأُولَى

നിശ്ചയം ഇത്‌ ആദ്യത്തെ ഏടുകളിൽ തന്നെയുണ്ട്‌.

19.صُحُفِ إِبْرَاهِيمَ وَمُوسَى

അതായത്‌ ഇബ്‌റാഹീമി(عليه السلام)ന്റെയും മൂസാ(عليه السلام) യുടെയും ഏടുകളിൽ.

മുഹമ്മദ്‌ നബി() പ്രബോധനം ചെയ്യുന്നതും ഉപദേശിക്കുന്നതുമായ ഈ തത്വങ്ങൾ നബി() തങ്ങൾ മാത്രം പറയുന്നതല്ലെന്നും ഇബ്‌റാഹീം നബി(عليه السلام), മൂസാ(عليه السلام) എന്നിവർക്കെല്ലാം നൽകപ്പെട്ട വേദങ്ങളിലും ഈ തത്വങ്ങൾ തന്നെയാണുള്ളത്‌. അതിനാൽ മുമ്പ്‌ ആരും പറയാത്ത ഒരു പുത്തൻ വാദം അല്ല ഞാൻ പറയുന്നതെന്നും ഈ മഹിതമായ പാരമ്പര്യം നിങ്ങൾ മുറുകെപ്പിടിക്കണമെന്നും സാരം. അല്ലാഹു ഈ നല്ല സമൂഹത്തിൽ നമ്മെയെല്ലാം ഉൾപ്പെടുത്തിത്തരട്ടെ.. ആമീൻ.

പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ 
 
وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين