Sunday, January 22, 2012

അദ്ധ്യായം 65 - സൂറത്തുത്വലാഖ്

سورة الطلاق

മദീനയിൽ അവതരിച്ചു - സൂക്തങ്ങൾ12



بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും  പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു



يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاء فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ وَاتَّقُوا اللَّهَ رَبَّكُمْ لَا تُخْرِجُوهُنَّ مِن بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ وَتِلْكَ حُدُودُ اللَّهِ وَمَن يَتَعَدَّ حُدُودَ اللَّهِ فَقَدْ ظَلَمَ نَفْسَهُ لَا تَدْرِي لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَلِكَ أَمْرً ا(1


നബിയേ അങ്ങ് ഭാര്യമാരെ വിവാഹ മോചനം നടത്തുന്നതായാൽ ഇദ്ദക്കാലത്തിനു (കണക്കാക്കി)അവരെ വിവാഹ മോചനം നടത്തുകയും ഇദ്ദയെ എണ്ണിക്കണക്കാക്കുകയും ചെയ്യുക നിങ്ങളുടെ രക്ഷിതാവായ അള്ളാഹുവെ സൂക്ഷിക്കുക അവരുടെ ഭവനങ്ങളിൽ നിന്ന് അവരെ നിങ്ങൾ പുറത്താക്കരുത് അവർ പുറത്തു പോവുകയും ചെയ്യരുത് വ്യക്തമായ വല്ല നീച വൃത്തിയും അവർ കൊണ്ടുവന്നാലല്ലാതെ.(അപ്പോൾ പുറത്താക്കാവുന്നതാണ്)അതെല്ലാം അള്ളാഹുവിന്റെ നിയമ പരിധികളാണ് അള്ളാഹുവിന്റെ നിയമ പരിധികൾ ആരെങ്കിലും വിട്ടുകടക്കുന്നതായാൽ അവൻ സ്വന്തത്തോട് തന്നെ അക്രമം പ്രവർത്തിച്ചു നിനക്കറിയില്ല അതിനു ശേഷം അള്ളാഹു വല കാര്യവും പുതിയതായി ഉണ്ടാക്കിയേക്കാം


ത്വലാഖ് എന്നാൽ വിവാഹ മോചനം എന്നാണ്. ഇവിടെ നബി(സ)യെ അഭിസംബോധന ചെയ്ത് കൊണ്ട് വിവാഹ മോചന സംബന്ധമായും മറ്റും മുസ്ലിം സമുദായം ആചരിക്കേണ്ട പല നിയമങ്ങളും അള്ളാഹു വിവരിക്കുകയാണ്.ഭർത്താവുമായി വിവാഹ ബന്ധം വേർപെട്ട സ്ത്രീ മറ്റൊരു ഭർത്താവിനെ സ്വീകരിക്കുന്നതിനു മുമ്പായി നിർബന്ധമായും അവൾ കാത്തിരിക്കേണ്ട കാലത്തിനാണ് ഇദ്ദ(ദീക്ഷാ കാലം)എന്ന് പറയുന്നത്

എണ്ണം എന്നർത്ഥമുള്ള ‘അദദ്’ എന്നതിൽ നിന്നാണ് ,ഇദ്ദ, എന്ന പദം ഉരിത്തിരിയുന്നത് സാധാരണഗതിയിൽ ആർത്തവങ്ങൾക്കിടയിൽ വരുന്ന ശുദ്ധികളുടെ എണ്ണത്തെയും മാസങ്ങളുടെ എണ്ണത്തെയും അടിസ്ഥാനമാക്കിയാണ് ഇദ്ദ ആചരിക്കുന്നത് എന്നതാണ് പ്രസ്തുത നാമകരണത്തിന്റെ കാരണം.ഗർഭാശയം ഗർഭമുക്തമാണെന്ന് അറിയാനോ തഅബ്ബുദി(പൊരുൾ ഗ്രാഹ്യമല്ലാത്ത മത ശാസന)യായോമരണപ്പെട്ട ഭർത്താവിനെക്കുറിച്ചുള്ള ദു:ഖ സൂചകമായോ നിശ്ചിത കാലം കാത്തിരിക്കുന്നതാണ് ഇസ്ലാമികമായി ഇദ്ദ. ഭർത്താവ് മരണപ്പെട്ടാലുള്ള ഇദ്ദ നാലു മാസവും പത്ത് ദിവസവുമാണ് സംയോഗം നടക്കുന്നതിനു മുമ്പേ ബന്ധം വേർപെടുത്തിയാൽ ഇദ്ദ ആവശ്യമില്ല .ഗർഭിണികൾ വിവാഹ മോചനം ചെയ്യപ്പെട്ടാലുള്ള ഇദ്ദയും ആർത്തവമുണ്ടായിട്ടില്ലാത്തവരുടെയും ഉണ്ടായിരുന്നതിനു ശേഷം ആർത്തവം നിലച്ചവരുടെയും ഇദ്ദയുടെ വിശദാംശം ഈ അദ്ദ്യായത്തിലെ നാലാം സൂക്തം വിശദീകരിക്കുന്നുണ്ട്.മരണത്തിനാൽ വരുന്ന ഇദ്ദയും ആർത്തവം നിലച്ചവരുടെ(ആർത്തവം തീരേ ഉണ്ടാവാത്തവരുടെയും)ഇദ്ദയും ഗർഭിണിയുടെ ഇദ്ദയും നിശ്ചിത സമയം നിലനിൽക്കുമ്പോൾ ആർത്തവം ഉണ്ടാവുന്ന സ്ത്രീയുടെ ഇദ്ദ മൂന്ന് ശുദ്ധിയാണെന്ന്

وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلاَثَةَ قُرُوَءٍ

വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീകൾ തങ്ങളുടെ സ്വന്തം കാര്യത്തിൽ മൂന്ന് മാസമുറകൾ കഴിയുന്നത് വരെ കാത്തിരിക്കേണ്ടതാണ് ,

ഖുർആൻ വിശദീകരിച്ചിട്ടുണ്ട് (2/228)
രണ്ട് ആർത്തവങ്ങൾക്കിടയിലോ ഒരു ആർത്തവത്തിന്റെയും പ്രസവ രക്തത്തിന്റെയും ഇടയിലുള്ളതോ ആയ ശുദ്ധിഘട്ടമാണ് ഒരു ഖുർഅ് (ശുദ്ധി) അപ്പോൾ മുമ്പ് ആർത്തവമുണ്ടായിട്ടില്ലാത്ത സ്ത്രീ ഥ്വലാഖ് ചൊല്ലപ്പെടുകയും തുടർന്ന് ആർത്തവമുണ്ടാവുകയും ചെയ്താൽ ഥ്വലാഖിന്റെ സമയത്തുള്ള ശുദ്ധി ഖുർ അ് ആയി പരിഗണിക്കപ്പെടുകയില്ല.കാരണം അത് രണ്ട് ആർത്തവങ്ങൾക്കിടയിൽ വന്ന ശുദ്ധിയല്ല.ഥ്വലാഖിനെ തുടർന്നുള്ള ആർത്തവത്തിനു ശേഷം ഇദ്ദ പരിധി അവസാനിക്കാൻ മൂന്ന് ശുദ്ധികൾ അനിവാര്യമാണ് നേരത്തേ ആർത്തവമുള്ളവർക്ക് ശേഷിക്കുന്ന ശുദ്ധിയും പൂർണ്ണ ശുദ്ധിയായി കണക്കാക്കപ്പെടും.അപ്പോൾ ശുദ്ധി സമയത്തിൽനിന്ന് ഒരു നിമിഷം ശേഷിക്കുമ്പോൾ വിവാഹ മോചിതയായ സ്ത്രീയുടെ ഇദ്ദ മൂന്നാം തവണ ആർത്തവമുണ്ടാവുന്നതോടെ അവസാനിക്കും.അതേ സമയം ആർത്തവകാരിയായിരിക്കെ വിവാഹ മോചിതയായ സ്ത്രീ നാലാം തവണ ആർത്തവമുണ്ടാകുന്നതോടെ മാത്രമേ ഇദ്ദ പൂർത്തിയായവളാവുകയുള്ളൂ.(ഫത്ഹുൽമുഈൻ)ഈ വകുപ്പിലുള്ളവരുടെ ഇദ്ദാ കാലം ഏറിയും കുറഞ്ഞുമിരിക്കും .അത് ഇനിയും കൂടാതിരിക്കാനാണ് ഈ സുക്ക്തത്തിൽ നിർദ്ദേശിക്കുന്നത് (ഇദ്ദ,ക്കാലത്ത് അവരെ വിവാഹ മോചനം നടത്തുകയും ഇദ്ദയെ എണ്ണിക്കണക്കാക്കുകയും ചെയ്യുക)

അതായത് ഥ്വലാഖ് ചൊല്ലുകയാണെങ്കിൽ അത് ആർത്തവം കഴിഞ്ഞ് ശുദ്ധിയായി ആ ശുദ്ധി കാലത്ത് അവളെ സംയോഗം ചെയ്യും മുമ്പേ ഥ്വലാഖ് ചൊല്ലണം അങ്ങനെയല്ലെങ്കിൽ അഥവാ ആർത്തവ സമയത്ത് ഥ്വാലാഖ് ചൊല്ലിയാൽ ഇദ്ദാ കാലം പിന്നെയും വർദ്ധിക്കും ഇത് സ്ത്രീയെ ബുദ്ധിമുട്ടിക്കലാണ്.അതിനാൽ ആർത്തവ കാലത്തോ സംയോഗം ചെയ്ത ശുദ്ധിയിൽ തന്നെയോ ഥ്വലാഖ് ചൊല്ലൽ ബിദഇയ്യായ (മതവിരുദ്ധമായ )ഥ്വലാഖാണ്. ഇദ്ദയെ എണ്ണിക്കണക്കാക്കണമെന്ന് പറയാൻ കാരണം ഇദ്ദാ കാലയളവിലുള്ള ഭക്ഷണം താമസം എന്നിവയൊക്കെ ഭർത്താവ് കൊടുക്കേണ്ടതിനാലും ഇദ്ദയുടെ തുടക്കവും ഒടുക്കവും തെറ്റിയാൽ പല ബുദ്ധിമുട്ടുകളും വരാൻ സാദ്ധ്യതയുണ്ട്.അത് വരാതിരിക്കാനാണ് എണ്ണിക്കണക്കാക്കണം എന്ന് പറഞ്ഞത്.ശുദ്ധിയുടെ കണക്ക് .ദിവസങ്ങളുടെ കണക്ക് എന്നിവയിലൂടെയാണല്ലൊ ഇദ്ദ തീരുമാനിക്കുന്നത് ആ നിലക്കും എണ്ണിക്കണക്കാക്കുക എന്നതിനു പ്രസക്തിയുണ്ട്

അവരെ പുറത്താക്കരുത് അവർ പുറത്ത് പോവുകയുമരുത് എന്ന് പറഞ്ഞതിൽ നിന്ന് വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീ വിവാഹ മോചന സമയത്ത് ഏത് വീട്ടിലാണോ ഉള്ളത് അവിടെ തന്നെ താമസിക്കണം.അവളെ അവിടെ നിന്ന് ഇറക്കി വിടുകയോ അവൾ സ്വയം ഇറങ്ങിപ്പോവാനോ പാടില്ല.വ്യക്തമായ ദുർവൃത്തി കൊണ്ടു വന്നാൽ അല്ലാതെ എന്ന് പറഞ്ഞത് വ്യഭിചാരമാണെന്നും വഴക്കുണ്ടാക്കിക്കൊണ്ടിരിക്കൽ പോലുള്ള ദു:സ്വഭാവങ്ങൾ ഇതിൽ വരുമെന്നും അഭിപ്രായമുണ്ട്.ആ ഘട്ടത്തിൽ മാറിത്താമസിക്കാം എന്ന് ചുരുക്കം.

അവിടെ തന്നെ താമസിക്കുമ്പോൾ ഒരു പക്ഷെ മനസ്സ് മാറി വീണ്ടും യോചിപ്പിലെത്താൻ സാദ്ധ്യതയുണ്ടല്ലോ.പിരിക്കലല്ല ഒന്നിച്ചാക്കൽ തന്നെയാണല്ലോ വിവാഹ ലക്ഷ്യം.അതാണ് അള്ളാഹു പുതിയ കാര്യം ഉണ്ടാക്കിയേക്കും എന്ന് അവസാനം പറഞ്ഞത്.



فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُوا ذَوَيْ عَدْلٍ مِّنكُمْ وَأَقِيمُوا الشَّهَادَةَ لِلَّهِ ذَلِكُمْ يُوعَظُ بِهِ مَن كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا(2



അങ്ങനെ ആ സ്ത്രീകൾ അവരുടെ അവധിക്ക്(അടുത്ത്)എത്തിയാൽ നിങ്ങൾ അവരെ മര്യാദയനുസരിച്ച് വെച്ചു കൊള്ളുകയോ മര്യാദയനുസരിച്ച് അവരുമായി പിരിയുകയോ ചെയ്യുക നിങ്ങളിൽ നിന്നുള്ള രണ്ട് നീതിമാന്മാരെ സാക്ഷ്യപ്പെടുത്തുകയും അള്ളാഹുവിനു വേണ്ടി സാക്ഷ്യം നിലനിർത്തുകയും ചെയ്യുക അള്ളാഹുവിലും അന്ത്യ നാളിലും വിശ്വസിച്ചിരിക്കുന്നവർക്ക് ഇതു മൂലം ഉപദേശം നൽകപ്പെടുകയാണ് അള്ളാഹുവിനെ സൂക്ഷിക്കുന്നവർക്ക് അവൻ ഒരു രക്ഷാ മാർഗം ഏർപ്പെടുത്തിക്കൊടുക്കും

മടക്കി എടുക്കാവുന്ന ഥ്വലാഖിൽ (ഭാര്യയെ ഒന്നൊ രണ്ടോ ഥ്വലാഖ് ചൊല്ലുന്നിടത്ത് )ഇദ്ദ കഴിയുന്നതിനു മുമ്പേ അവളെ വിവാഹത്തിലേക്ക് തന്നെ മടക്കാവുന്നതാണ് ഇതിനു എന്റെ ഭാര്യയെ ഞാൻ എന്നിലേക്ക് മടക്കി എന്ന് പറഞ്ഞാൽ മതി.പക്ഷെ അങ്ങനെ വിവാഹത്തിലേക്ക് മടക്കുന്നത് നല്ല ഉദ്ദേശ്യത്തോടെയാവണം അവളെ വിഷമിപ്പിക്കാനാവരുത് അതിനു അവൻ തയാറല്ലെങ്കിൽ അവളുടെ കുറ്റങ്ങളും കുറവുകളും പറയാതെയും പുതിയ ശകാരങ്ങൾ നടത്താതെയും അവളുടെ ഥ്വലാഖ് നടപ്പിൽ വരുത്തണം മടക്കി എടുക്കാനും ഥ്വലാഖ് ചൊല്ലാനും സാക്ഷിക്ക് പറ്റുന്ന രണ്ടാളുകളെ സാക്ഷി നിർത്തണം പിന്നീട് തർക്കങ്ങൾ ഉടലെടുക്കാതിരിക്കാനും ഉടലെടുത്താൽ ഈ സാക്ഷികൾ മുഖേന അത് പരിഹരിക്കാനും സാധിക്കുമല്ലൊ.അങ്ങനെ സാക്ഷികൾ അവരുടെ ബാദ്ധ്യത നിർവഹിക്കേണ്ടി വരുമ്പോൾ അള്ളാഹുവിനെ ഓർത്ത് അവരുടെ കടമ സത്യ സന്ധമായി അവർ അത് നിർവഹിക്കണം അള്ളാഹുവിന്റെ നിയമ വിധികളെ കുറിച്ച് നൽകിയ ചില ഉപദേശങ്ങളാണിത്.അള്ളാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവർ ഇത് അംഗീകരിച്ച് നടപ്പിൽ വരുത്തും.ഇതെല്ലാം ഉണർത്തിയ ശേഷം അള്ളാഹുവിന്റെ വിധി വിലക്കുകൾ അനുസരിച്ച് ജീവിക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങൾക്ക് പോവഴിയും വിഷമങ്ങൾക്ക് രക്ഷാ മാർഗവും അവൻ ഉണ്ടാക്കി കൊടുക്കും എന്ന് അള്ളാഹു വാഗ്ദാനം ചെയ്തിരിക്കുകയാണ്.നാഥന്റെ വിധി വിലക്കുകൾ സൂക്ഷിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്നവരെ അവൻ രക്ഷപ്പെടുത്തുമെന്നും അങ്ങനെയുള്ളവരെ ആർക്കും തകർക്കാനാവില്ലെന്നും ഈ വചനത്തിൽ സൂചയുണ്ട്.സത്യ വിശ്വാസിക്കുള്ളഏറ്റവും നല്ല സന്തോഷ വാർത്തയാണിത്

ഇമാം റാസി(റ)എഴുതുന്നു,വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീയും പുരുഷനും അള്ളാഹുവിന്റെ വിധികൾ സൂക്ഷിച്ചവരാണെങ്കിൽ രണ്ട് പേർക്കും അള്ളാഹു മറ്റൊരു പരിഹാരം നൽകുമെന്നു ഇതിൽ സൂചനയുണ്ട് ഈ സൂക്തം പാരായണം ചെയ്ത് നബി(സ)പറഞ്ഞു.ദുനിയാവിന്റെ സംശയങ്ങളിൽ നിന്നും മരണ വേദനയിൽ നിന്നും അന്ത്യനാളിന്റെ കെടുതികളിൽ നിന്നും അള്ളാഹു അവനു രക്ഷ നൽകും എന്ന്.കൂടുതൽ വ്യാഖ്യാതാക്കളുടെയും പക്ഷം ഈ സൂക്തം അവതരിച്ചത് ഔഫ് ബിൻ മാലിക് അൽ അശ്ജ ഈ(റ)ന്റെ വിഷയത്തിലാണെന്നാണ്.തന്റെ മകനെ ശത്രു ബന്ധിയാക്കി പിടിച്ചപ്പോൾ ഔഫ്(റ)നബി(സ)യുടെ അടുത്ത് വന്ന് മകൻ നഷ്ടപ്പെട്ടതും തന്റെ ദാരിദ്ര്യാവസ്ഥയും വിശദീകരിച്ചു.അപ്പോൾ നബി(സ) അദ്ദേഹത്തോട് നിങ്ങൾ അള്ളാഹുവെ സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുക

لاحول ولاقوة الابالله العلي العظيم

എന്ന ദിക്ർ അധികരിപ്പിക്കുകയും ചെയ്യുക എന്ന് പറഞ്ഞു.അദ്ദേഹം അപ്രകാരം ചെയ്യുകയും ഒരു ദിവസം ശത്രുവിൽ നിന്ന് രക്ഷപ്പെട്ട് ഒരു ഒട്ടകവുമായി മകൻ വീട്ടിലെത്തുകയും ചെയ്തു.അപ്പോൾ ശത്രുവിൽ നിൻന്ന രക്ഷപ്പെട്ടു എന്ന് മാത്രമല്ല ഉപജീവന മാർഗവും അള്ളാഹു നൽകി ഇതാണ് രക്ഷയും വിചാരിക്കാത്ത മർഗേണ ഭക്ഷണവും നൽകുമെന്ന് പറഞ്ഞത്(റാസി)



وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا(3



(മാത്രമല്ല) അവൻ വിചാരിക്കാത്ത ഭാഗത്തിൽ അവനു അള്ളാഹു ഭക്ഷണം നൽകുകയും ചെയ്യും ആരെങ്കിലും അള്ളാഹുവിലേക്ക് ഭരമേൽ‌പ്പിക്കുന്നതായാൽ തനിക്ക് അവൻ തന്നെ മതി നിശ്ചയമായും അള്ളാഹു അവന്റെ (ഉദ്ദിഷ്ട)കാര്യം നടപ്പിൽ വരുത്തുന്നവനാണ് എല്ലാ‍ കാര്യത്തിനും അള്ളാഹു നിശ്ചയമായും ഒരു വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്



ഇങ്ങനെ ജീവിതം ക്രമീകരിച്ചവർക്ക് അവർ വിജാരിക്കാത്ത ഭാഗത്ത് കൂടിഉപജീവന വഴി നൽകുമെന്നും ഉണർത്തിയിരിക്കുകയാണ് .അള്ളാഹുവിൽ ഭരമേൽ‌പ്പിക്കുന്നവർക്ക് അവൻ മതി .അവൻ എല്ലാം നടപ്പിൽ വരുത്താൻ കഴിവുള്ളവൻ തന്നെയാണ്.അള്ളാഹു എല്ലാത്തിനും ചില വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ട് അതിനെ മറികടക്കാൻ ആർക്കുമാവില്ല ജീവിത വ്യവഹാരങ്ങളിൽ മുഴുകുമ്പോൾ പലരും അന്നമടക്കമം തനിക്കാവശ്യമായതെല്ലാം വ്യവസ്ഥ ചെയ്ത് നടപ്പാക്കുന്ന നാഥനെ വിസ്മരിക്കുകയാണ്.എന്നാൽ നാഥൻ തീരുമാനിക്കാത്ത ഒരു പിടി ഭക്ഷണം പോലും തനിക്ക് ലഭിക്കുകയില്ല ഇതാണ് യാഥാർത്ഥ്യം.എന്നിട്ടും ഈ നാഥനിൽ ഭരമേൽ‌പ്പിക്കാതെയും അവന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാതെയും നന്ദി കേട് കാണിക്കുന്നത് എത്ര മേൽ അപരാധമല്ല! ആരെങ്കിലും ജനങ്ങളിൽ താൻ ശക്തനാവണമെന്നുദ്ദേശിക്കുന്നുവെങ്കിൽ അവൻ അള്ളാഹുവിൽ ഭരമേൽ‌പ്പിക്കട്ടെ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്(റാസി)



وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ وَأُوْلَاتُ الْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا(4


നിങ്ങളുടെ സ്ത്രീകളിൽ നിന്ന് ആർത്തവത്തെക്കുറിച്ച് നിരാശപ്പെട്ടവരാകട്ടെ (അവരുടെ ഇദ്ദാ കാലത്തെപ്പറ്റി)നിങ്ങൾ അജ്ഞരാണെങ്കിൽ അവരുടെ ഇദ്ദ മൂന്നു മാസമാകുന്നു ആർത്തവമുണ്ടായിട്ടില്ലാത്തവരുടെയും (ഇദ്ദ അങ്ങനെ തന്നെ)ഗർഭിണികളുടെ (ഇദ്ദയുടെ)അവധി അവർ പ്രസവിക്കലാണ് അള്ളാഹുവിനെ ആരെങ്കിലും സൂക്ഷിച്ചാൽ അവനു തന്റെ കാര്യത്തിൽ അള്ളാഹു സൌകര്യം ഉണ്ടാക്കിക്കൊടുക്കുന്നതാകുന്നു



ആർത്തവമുണ്ടാവാറുള്ള സ്ത്രീകളുടെ ഇദ്ദാ കാലാവധി മൂന്ന് ശുദ്ധിയാണെന്ന് നേരത്തെ പറഞ്ഞുവല്ലൊ.എന്നാൽ ആർത്തവ വിരാമമായ സ്ത്രീകളെയോ ആർത്തവമേ ഉണ്ടാവാത്ത സ്ത്രീകളെയൊ വിവാഹ മോചനം ചെയ്യപ്പെട്ടാൽ അവരുടെ ഇദ്ദാ‍ കാലാവധി മൂന്ന് മാസമാകുന്നു.ഇവരുടെ ഇദ്ദയെക്കുറിച്ച് ചിലർ ചോദിച്ചപ്പോഴായിരുന്നു ഈ സൂക്തം അവതരിച്ചത് എന്നാൽ ഭർത്താവ് മരണപ്പെട്ടാലുള്ള ഇദ്ദ ഇവർക്കും നാലു മാസവും പത്ത് ദിവസവും തന്നെയാണ് ഗർഭിണികളുടെ വിവാഹ മോചന ഇദ്ദയും ഭർത്താവ് മരണപ്പെട്ടാലുള്ള ഇദ്ദയും പ്രസവിക്കും വരെയാണ്.പ്രസവം ഉടൻ നടന്നാലും കുറേ താമസമുണ്ടായാലും ഇതിൽ മാറ്റമില്ല.ഇതിലെല്ലാം അള്ളാഹുവിനെ സൂക്ഷിക്കേണ്ടതുണ്ടെന്നുണർത്തിക്കൊണ്ടാണ് സൂക്തം അവസാനിക്കുന്നത്



ذَلِكَ أَمْرُ اللَّهِ أَنزَلَهُ إِلَيْكُمْ وَمَن يَتَّقِ اللَّهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا(5



അത് അള്ളാഹുവിന്റെ കല്പനയാണ് അവൻ അത് നിങ്ങൾക്ക് വ്യക്തമാക്കിത്തന്നിരിക്കുന്നു അള്ളാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നതായാൽ അവന്റെ തിന്മകളെ അവൻ മാപ്പാക്കിക്കൊടുക്കുന്നതും അവന് മികച്ച പ്രതിഫലം നൽകുന്നതുമാകുന്നു



അള്ളാഹുവിന്റെ കല്പനകൾ അനുസരിക്കണമെന്നും അത്തരക്കാരുടെ ചെറിയ അബദ്ധങ്ങൾ അള്ളാഹു മാപ്പാക്കുകയും നന്മക്ക് മികച്ച പ്രതിഫലം നൽകുമെന്നും ഉണർത്തിയിരിക്കയാണിവിടെ



أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَارُّوهُنَّ لِتُضَيِّقُوا عَلَيْهِنَّ وَإِن كُنَّ أُولَاتِ حَمْلٍ فَأَنفِقُوا عَلَيْهِنَّ حَتَّى يَضَعْنَ حَمْلَهُنَّ فَإِنْ أَرْضَعْنَ لَكُمْ فَآتُوهُنَّ أُجُورَهُنَّ وَأْتَمِرُوا بَيْنَكُم بِمَعْرُوفٍ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَى(6



നിങ്ങൾ താമസിക്കുന്നിടത്ത് അതായത് നിങ്ങളുടെ കഴിവിനനുസരിച്ചുള്ള ഒരു സ്ഥലത്ത് നിങ്ങൾ അവരെ താമസിപ്പിക്കുക അവർക്ക് ഞെരുക്കം ഉണ്ടാക്കാനായി നിങ്ങൾ അവരെ ഉപദ്രവിക്കരുത് അവർ ഗർഭിണികളാണെങ്കിൽ പ്രസവിക്കുന്നത് വരെ നിങ്ങൾ അവർക്ക് ചിലവ് കൊടുക്കുകയും വേണം .ഇനി അവർ നിങ്ങൾക്ക് വേണ്ടി കുട്ടിക്ക് മുല കൊടുക്കുന്ന പക്ഷം അവർക്ക് നിങ്ങൾ അവരുടെ പ്രതിഫലം കൊടുക്കണം മര്യാദയനുസരിച്ച് നിങ്ങൾ പരസ്പരം കൂടിയാലോചിക്കുകയും ചെയ്യുക നിങ്ങൾക്ക് ഞെരുക്കം അനുഭവപ്പെടുകയാണെങ്കിൽ മറ്റൊരു സ്ത്രീ അവനു വേണ്ടി മുല കൊടുക്കാവുന്നതാണ്

.

ഥ്വലാഖ് ചൊല്ലപ്പെട്ട സ്ത്രീകളോടുള്ള ചില ബാദ്ധ്യതയാണ് ഈ സൂക്തങ്ങളിൽ പറയുന്നത് ഇദ്ദ കഴിയുന്നത് വരെ അവന്റെ കഴിവനുസരിച്ചുള്ള വസതിയിൽ അവളെ അവൻ താമസിപ്പിക്കണം വീടു വിട്ടു പോകത്തക്ക വിധം അവളെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ അരുത്.ഗർഭിണിയാണെങ്കിൽ പ്രസവിക്കും വരെ ചിലവ് നൽകണം പ്രസവാനന്തരം അവൾ തന്നെയാണ് കുട്ടിക്ക് മുലയൂട്ടുന്നതെങ്കിൽ (അത് തന്നെയാണ് നല്ലത്)മുലകുടി മാറ്റുന്നത് വരെ അവൾക്ക് തക്ക പ്രതിഫലം നൽകേണ്ടതുണ്ട് പ്രതിഫലത്തെക്കുറിച്ച് പരസ്പരം ആലോചിച്ചു തീരുമാനിക്കണം.അവൾ മുലയൂട്ടുന്നതിൽ എന്തെങ്കിലും വിഷമം ഉണ്ടെന്ന് തോന്നുന്ന പക്ഷം മറ്റു സ്ത്രീകളെ മുലയൂട്ടാൻ ഏൽ‌പ്പിക്കാവുന്നതാണ്



لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِ وَمَن قُدِرَ عَلَيْهِ رِزْقُهُ فَلْيُنفِقْ مِمَّا آتَاهُ اللَّهُ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا آتَاهَا سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا(7



കഴിവുള്ളവർ അവന്റെ കഴിവിൽ നിന്ന് ചെലവ് ചെയ്ത് കൊള്ളട്ടെ ആരുടെ മേൽ ആഹാരം കുടുസ്സാക്കപ്പെട്ടിരിക്കുന്നുവോ അവൻ അള്ളാഹു തനിക്ക് നൽകിയതിൽ നിന്ന് ചെലവഴിക്കട്ടെ അള്ളാഹു നൽകിയതല്ലാതെ (ചെലവഴിക്കുവാൻ)ആരെയും അവൻ ശാസിക്കുകയില്ല വിഷമത്തിനു ശേഷം അള്ളാഹു സൌകര്യത്തെ കൈവരുത്തിക്കൊടുക്കുന്നതാണ്



ചിലവ് കൊടുക്കുന്നതും മറ്റും അവന്റെ കഴിവിനനുസരിച്ച് നൽകിയാൽ മതിയാവും കഴിവിനപ്പുറം നൽകാൻ ആരെയും നിർബന്ധിക്കാവതല്ല.പ്രയാസമുള്ളവർ നിരാശപ്പെടേണ്ടതില്ലെന്നും അള്ളാഹു തനിക്ക് പ്രയാസം തീർത്തു തരുമെന്ന പ്രതീക്ഷയാണ് വെച്ചു പുലർത്തേണ്ടതെന്നും ഉണർത്തിയിരിക്കുകയാണ്



وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِ فَحَاسَبْنَاهَا حِسَابًا شَدِيدًا وَعَذَّبْنَاهَا عَذَابًا نُّكْرًا(8



എത്രയോരാജ്യം!തന്റെ രക്ഷിതാവിന്റെയും അവന്റെ ദൂതന്മാരുടെയും കല്പനകൾ അത് ധിക്കരിച്ചു കളഞ്ഞു അതിനാൽ അവയെ നാം കണിശമായി വിചാരണ ചെയ്യുകയും കഠിനമായി അവക്ക് ശിക്ഷ നൽകുകയും ചെയ്തു



എത്രയോ രാജ്യം എന്ന് പറഞ്ഞത് ആ രാജ്യത്തുള്ള ജനങ്ങൾ എന്ന അർത്ഥത്തിലാണ്.അള്ളാ‍ഹുവെയും അവന്റെദൂതന്മാരെയും ധിക്കരിച്ചവർക്ക് കഠിന ശിക്ഷയും വിചാരണയും നൽകി എന്ന് ഭൂതകാല ക്രിയ ഉപയോഗിച്ചത് ഭൂമിയിൽ വെച്ച് അവർ അനുഭവിച്ച ശിക്ഷകളെക്കുറിച്ചാണെന്നും പരലോകത്ത് വരാനിരിക്കുന്ന ശിക്ഷ അവർക്ക് ഉറപ്പായത് കൊണ്ട് ആ ശൈലി ഉപയോഗിച്ചതാണെന്നും വ്യാഖ്യാനമുണ്ട്..ബുദ്ധിയുള്ളവർക്കുള്ള ഒരു താക്കീതാണിത്



فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَاقِبَةُ أَمْرِهَا خُسْرًا(9



അങ്ങനെ അവയുടെ കാര്യത്തിന്റെ ദുഷ്ഫലം അവ ആസ്വദിച്ചു അവയുടെ കാര്യത്തിന്റെ പര്യവസാനം നഷ്ടം തന്നെയായിരുന്നു



ധിക്കാരത്തിന്റെ പ്രതിഫലം ഇവിടെയും അവർ അനുഭവിച്ചു പരലോകത്ത് വലിയ തിരിച്ചടി വരാനിരിക്കുന്നുമുണ്ട് എന്ന് സാരം



أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا فَاتَّقُوا اللَّهَ يَا أُوْلِي الْأَلْبَابِ الَّذِينَ آمَنُوا قَدْ أَنزَلَ اللَّهُ إِلَيْكُمْ ذِكْرًا(10



ആ രാജ്യക്കാർക്ക് അള്ളാഹു കഠിനമായ ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട് അത് കൊണ്ട് ബുദ്ധിയുള്ളവരേ ,അതെ സത്യ വിശ്വാസികളേ.നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുക നിശ്ചയമായും അള്ളാഹു നിങ്ങൾക്ക് ഒരു ഉൽബോധനം ഇറക്കിത്തന്നിരിക്കുന്നു



ഒരുക്കി വെച്ചു എന്ന് ഇവിടെ പറഞ്ഞ ശിക്ഷ പരലോക ശിക്ഷ തന്നെയാണ്. ഉൽബോധനം ഇറക്കി എന്ന് പറഞ്ഞത് വിശുദ്ധ ഖുർആനാണ്



رَّسُولًا يَتْلُو عَلَيْكُمْ آيَاتِ اللَّهِ مُبَيِّنَاتٍ لِّيُخْرِجَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنَ الظُّلُمَاتِ إِلَى النُّورِ وَمَن يُؤْمِن بِاللَّهِ وَيَعْمَلْ صَالِحًا يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا قَدْ أَحْسَنَ اللَّهُ لَهُ رِزْقًا(11



വ്യക്തമായി വിവരിക്കുന്ന അള്ളാഹുവിന്റെ ആയത്തുകളെ നിങ്ങൾക്ക് ഓതിത്തരുന്ന ഒരു റസൂലിനെ (അവൻ അയക്കുകയും ചെയ്തിരിക്കുന്നു)സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരെ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടു വരാൻ വേണ്ടി .ആരെങ്കിലും അള്ളാഹുവിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നുവോ അടിഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗങ്ങളിൽ അവനെ അള്ളാഹു പ്രവേശിപ്പിക്കും അതിൽ അവർ എന്നെന്നും നിരന്തര വാസികളായ നിലയിൽ.അവനു അള്ളാഹു ഉപജീവനം നന്നാക്കിക്കൊടുക്കുന്നതാണ്



ഉൽബോധനത്തിനുള്ള ഗ്രന്ഥവും അത് ഓതിക്കൊടുത്തും വിശദീകരിച്ചും ദിശാ ബോധം നൽകുന്ന റസൂലിനെയും അള്ളാഹു അയച്ചത് വലിയ അനുഗ്രഹം തന്നെയാണ്.ഈ പ്രബോധനം മുഖേന അവിശ്വാസത്തിന്റെയും അറിവില്ലായ്മയുടെയും സംശയങ്ങളുടെയും ഇരുട്ടിൽ നിന്ന് വിശ്വാസത്തിന്റെയും അറിവിന്റെയും തെളിവിന്റെയും വെളിച്ചത്തിലേക്ക് പ്രവാചകൻ(സ) നിങ്ങളെ ഉയർത്തിക്കൊണ്ടു വന്നു.ആ പ്രബോധനത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് സത്യവിശ്വാസവും സൽക്കർമ്മവും കൊണ്ട് നടക്കുന്നവർക്ക് സുഖത്തിന്റെ പറുദീസയായ സ്വർഗ പ്രവേശനം കൊണ്ട് അള്ളാഹു അനുഗ്രഹിക്കുകയും അത് സ്ഥിര സംവിധാനമാക്കി അല്ലലുകളില്ലാത്ത സന്തോഷം അവൻ പ്രധാനം ചെയ്യുകയും ചെയ്യും അവിടുത്തെ ഉപജീവനം തികച്ചും മാത്ര്‌കാപരമായിരിക്കും.അതാണ് ഉപജീവനം നന്നാക്കി ക്കൊടുക്കുമെന്നുണർത്തിയത്



اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا  12 





ഏഴ് ആകാശങ്ങളെയും അവയെപ്പോലെ തന്നെ ഭൂമിയെയും സ്ര്‌ഷ്ടിച്ചവനാണ് അള്ളാഹു അവക്കിടയിൽ അവന്റെ കല്പന ഇറങ്ങിക്കൊണ്ടിരിക്കുന്നു നിശ്ചയം അള്ളാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നും എല്ലാ വസ്തുക്കളെയും അറിവ് കൊണ്ട് അവൻ വലയം ചെയ്തിരിക്കുന്നുവെന്നും നിങ്ങൾ അറിയുവാൻ വേണ്ടിയാണ് (ഇതെല്ലാം നിങ്ങളെ അറിയിക്കുന്നത്)



ആകാശങ്ങൾ ഏഴെണ്ണമാണെന്ന് ഖുർആൻ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട് അതിന്റെ വിശദാംശങ്ങൾ പലതും നമുക്കറിഞ്ഞു കൂടാ.നാം കണ്ടെത്തിയിട്ടില്ലാത്ത എത്രയോ സത്യങ്ങൾ ഇപ്പോഴുമുണ്ടല്ലോ!ഭൂമിയും അത് പോലെ ഉണ്ടെന്ന് പറഞ്ഞതിൽ നിന്ന് ഭൂമിയും ഏഴെണ്ണമുണ്ടെന്ന് വ്യക്തം.വിശദാംശം നമുക്ക് അറിയില്ലെങ്കിലും പ്രപഞ്ച നാഥനായ അള്ളാഹുവിന്റെ വാക്കുകളെ നമുക്ക് കണ്ണടച്ച് സ്വീകരിക്കാൻ മാത്രമുള്ള സത്യങ്ങൾ ഇവിടെ ഉണ്ടല്ലൊ!ആകാശ ഭൂമികളിലെല്ലാം തന്നെ അവന്റെ കല്പനയനുസരിച്ചാണ് കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് അവന്റെ അറിവും തീരുമാനവുമില്ലാതെ ഒന്നും നടക്കുന്നില്ല എല്ലാറ്റിന്റെയും സ്ര്‌ഷ്ടാവും നിയന്താവും ഭരണ കർത്താവും അവൻ തന്നെ അവൻ സർവ ശക്തനും സർവജ്ഞനുമത്രെ ഇതെല്ലാം മനുഷ്യൻ എപ്പോഴും അറിഞ്ഞും ചിന്തിച്ചും തന്നെയാണിരിക്കേണ്ടത് അള്ളാഹു നമ്മെയെല്ലാം സജ്ജനങ്ങളിൽ പെടുത്തട്ടെ ആമീൻ



Tuesday, January 10, 2012

അദ്ധ്യായം 64 - സൂറത്തു-തഗാബുൻ

سورة التغابن


മദീനയിൽ അവതരിച്ചു : സൂക്തങ്ങൾ 18



തഗാബുൻ എന്നാൽ ‘നഷ്ടം വെളിപ്പെടൽ’ എന്നാണർത്ഥം.ഈ അദ്ധ്യായത്തിന്റെ ഒമ്പതാം സൂക്തത്തിൽ പരലോകത്തെക്കുറിച്ച പരാമർശത്തിനിടയിൽ അത് നഷ്ടം വെളിപ്പെടുന്ന ദിവസമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്.അതിൽ നിന്നാണ് ഈ പേര് ലഭിച്ചത്



بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


1 ) يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

ആകാശ ഭൂമികളിലുള്ളവയെല്ലാം അള്ളാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു അവനാണ് അധികാരം.അവന്നാണ് സർവസ്തുദിയും.അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു

അഖില വസ്തുക്കളും അള്ളാഹുവിനു തസ്ബീഹ് ചെയ്യുന്നുണ്ട് എന്നാണിവിടെ പറയുന്നത്.അതിന്റെ കാരണമാണ് അധികാരം അവന്നാണ് എന്ന് പറഞ്ഞത് അത് കൊണ്ട് തന്നെ എല്ലാ സ്തുദിയും അവന്നു അവകാശപ്പെട്ടതാണ്.അവൻ ഉദ്ദേശിക്കുന്നതെന്തും ചെയ്യാൻ കഴിവുള്ളവനാണ്

2) هُوَ الَّذِي خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ

അവനാണ് നിങ്ങളെ സൃഷ്ടിച്ചവൻ.അപ്പോൾ നിങ്ങളിൽ സത്യനിഷേധികളും സത്യവിശ്വാസികളുമുണ്ട് നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി അള്ളാഹു ശരിക്ക് കണ്ടറിയുന്നവനാകുന്നു

ഇല്ലായ്മയിൽ നിന്ന് നമ്മെ പടച്ചു എന്നത് അള്ളാഹു ചെയ്ത ഏറ്റവും വലിയ അനുഗ്രഹമാണ്.അതിനു നന്ദിയായി അവനെ അനുസരിക്കുന്ന അടിമകളായി മാറുകയായിരുന്നു എല്ലാവരും ചെയ്യേണ്ടിയിരുന്നതെങ്കിലും നിങ്ങൾ ഭിന്നിച്ച് ചിലർ വിശ്വാസികളും മറ്റു ചിലർ അവിശ്വാസികളുമായിപ്പോയി എന്നും അത് അള്ളാഹു ശരിക്കും മനസിലാക്കിയിട്ടുണ്ടെന്നും ഉണർത്തുകയാണ്

3) خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَإِلَيْهِ الْمَصِيرُ

അവൻ ആകാശ ഭൂമികളെ സത്യസമേതം സൃഷ്ടിച്ചു.അവൻ നിങ്ങളെ രൂപപ്പെടുത്തുകയും അങ്ങനെ നിങ്ങളുടെ രൂപങ്ങൾ നന്നാക്കുകയും ചെയ്തു.അവങ്കലേക്ക് തന്നെയാണ് (നിങ്ങളുടെ)തിരിച്ചു ചെല്ലലും

സത്യ സമേതം സൃഷ്ടിച്ചു എന്നാൽ അവന്റെ അതിവിശാലമായ തന്ത്രങ്ങളോടെ അവൻ കണക്കാക്കിയത് പോലെ പടച്ചു എന്നാണ്.അവൻ നിങ്ങൾക്ക് രൂപം നൽകിയപ്പോൾ മറ്റാർക്കും നൽകാത്ത സൌന്ദര്യ രൂപം നൽകി .അവനിലേക്ക് തിരിച്ച് പോകേണ്ട നിങ്ങൾ അവനെ അനുസരിക്കാൻ ശ്രദ്ധിക്കണം

4) يَعْلَمُ مَا فِي السَّمَاوَاتِ وَالْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ وَاللَّهُ عَلِيمٌ بِذَاتِ الصُّدُورِ

ആകാശഭൂമികളിലുള്ളതെല്ലാം അവൻ അറിയുന്നുണ്ട് നിങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവൻ അറിയുന്നു. ഹൃദയങ്ങളിൽ ഉള്ളതിനെപറ്റി അള്ളാഹു നന്നായി അറിയുന്നവനാണ്


ആകാശ ഭൂമികളിലുള്ളതെല്ലാം അള്ളാഹു അറിയുമെന്നുണർത്തിയ ശേഷം അടിമകൾ രഹസ്യമാക്കി വെക്കുന്നതും പരസ്യമാക്കുന്നതും അറിയുമെന്നും ഉണർത്തുകയും പിന്നീട് മനസ്സിലുള്ളത് അറിയുമെന്ന് പറഞ്ഞാൽ എല്ലാ കാര്യങ്ങളും അതി സൂക്ഷ്മമായും വിശാലമായും തന്നെ അറിയുന്നുണ്ടെന്നും ഒരു അണുവിന്റെ അത്ര പോലും അവ്യക്തത അള്ളാഹുവിനില്ലെന്നും ഉണർത്തിയിരിക്കുകയാണ്


5) أَلَمْ يَأْتِكُمْ نَبَأُ الَّذِينَ كَفَرُوا مِن قَبْلُ فَذَاقُوا وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ


നിങ്ങൾക്ക് മുമ്പ് സത്യം നിഷേധിച്ചവരുടെ വ്ര്‌ത്താന്തം നിങ്ങൾക്ക് വന്നിട്ടില്ലേ?എന്നിട്ട് അവരുടെ പ്രവർത്തനങ്ങളുടെ ദുരന്തഫലം അവർ ആസ്വദിച്ചു അവർക്ക്(പരലോകത്ത്)വേദനാജനകമായ ശിക്ഷയുമുണ്ട്

അള്ളാഹുവിന്റെ മഹത്വവും കഴിവും അറിയിക്കുകയും അവനെ അനുസരിക്കണമെന്ന് കൽ‌പ്പിക്കുകയും എന്നാൽ പലരും അത് നിഷേധിച്ചിട്ടുണ്ടെന്ന് ഉണർത്തുകയും ചെയ്ത ശേഷം അള്ളാഹുവിനെ നിഷേധിച്ച പൂർവ സമുദായങ്ങളുടെ ദുരവസ്ഥയിലേക്ക് വിരൽ ചൂണ്ടുകയും അവരെ പോലെ നിഷേധത്തിലേക്ക് നീങ്ങുന്ന മക്കക്കാരോട് താക്കീതിന്റെ സ്വരത്തിൽ ഉണർത്തുകയുമാണിവിടെ.സത്യം നിഷേധിച്ച അവർക്ക് ഭൂമിയിൽ വെച്ച് തന്നെ വലിയ ശിക്ഷകൾ അവർക്ക് സംഭവിച്ചു.പരലോകത്ത് ഇനിയും കഠിന ശിക്ഷകൾ വരാനിരിക്കുന്നുമുണ്ട്

6) ذَلِكَ بِأَنَّهُ كَانَت تَّأْتِيهِمْ رُسُلُهُم بِالْبَيِّنَاتِ فَقَالُوا أَبَشَرٌ يَهْدُونَنَا فَكَفَرُوا وَتَوَلَّوا وَّاسْتَغْنَى اللَّهُ وَاللَّهُ غَنِيٌّ حَمِيدٌ


അതിനു കാരണം(ഇതാണ്)അവരുടെ ദൂതന്മാർ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് ചെന്നിരുന്നു അപ്പോൾ മനുഷ്യരാണോ നമുക്ക് മാർഗദർശനം ചെയ്യുന്നത് എന്നവർ ചോദിച്ചു അങ്ങനെ അവർ സത്യം നിഷേധിക്കുകയും തിരിഞ്ഞുകളയുകയുമുണ്ടായി അള്ളാഹു (അവരിൽ നിന്നു)നിരാശ്രയത്വം വെളിപ്പെടുത്തുകയും ചെയ്തു അള്ളാഹു നിരാശ്രയനും സതുത്യർഹനുമാകുന്നു

വ്യക്തമായ തെളിവുകളുമായി പ്രവാചകന്മാർ അവരുടെ അടുത്ത് വന്നപ്പോൾ മനുഷ്യരാണോ നമുക്ക് മാർഗദർശനം നൽകുന്നത് എന്ന് ചോദിച്ചു കൊണ്ട് പ്രവാചകന്മാരെ അവർ പരിഹസിച്ചു തള്ളിക്കളയുകയും സത്യത്തിൽ നിന്ന് പിന്തിരിയുകയും ചെയ്തു.അവരുടെ ആരാധനയിലേക്ക് അള്ളാഹുവിനു ഒരു ആവശ്യവുമില്ലെന്നും ആരാധനയുടെ ഗുണം അവർക്ക് തന്നെയായിരുന്നു ലഭിക്കുകയെന്നും അവർ അതിൽ നിന്നു പിന്തിരിയുക വഴി സ്വയം അപകടത്തിൽ ചാടിയിരിക്കുകയാണെന്നും നിരാശ്രയനായ അള്ളാഹു ഭൂമിയിൽ അവരെ അവരുടെ പാട്ടിനു വിട്ടിരിക്കയാണെന്നും ഉണർത്തിയിരിക്കുകയാണ്


7) زَعَمَ الَّذِينَ كَفَرُوا أَن لَّن يُبْعَثُوا قُلْ بَلَى وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ وَذَلِكَ عَلَى اللَّهِ يَسِيرٌ

സത്യനിഷേധികൾ ജൽ‌പ്പിക്കുന്നു അവർ (മരണ ശേഷം) എഴുന്നേല്പിക്കപ്പെടുകയില്ലെന്ന്.(നബിയേ)പറയുക. എന്റെ നാഥനെത്തന്നെയാണ് (സത്യം)  നിങ്ങൾ (മരണശേഷം)എഴുന്നേൽ‌പ്പിക്കപ്പെടുകതന്നെ ചെയ്യും പിന്നെ നിങ്ങൾ പ്രവർത്തിച്ചതിനെ പറ്റി നിങ്ങൾക്ക് വിവരം നൽകപ്പെടുന്നതാണ് അത് അള്ളാഹുവിനു നിസ്സാരകാര്യമാകുന്നു


മരിച്ചു മണ്ണടിഞ്ഞാൽ പിന്നെ തങ്ങളെ പുനർജനിപ്പിക്കാൻ അള്ളാഹുവിനാകില്ലെന്ന് അവർ ആണയിട്ടു പറഞ്ഞു.എന്നാൽ അള്ളാഹുവിൽ സത്യം ചെയ്ത് കൊണ്ട് നബി(സ)പറഞ്ഞത് നിങ്ങൾ മരണ ശേഷം പുനർജനിപ്പിക്കപ്പെടുക തന്നെ ചെയ്യുമെന്നും എന്നിട്ട് നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം നൽകുമെന്നും ഇത് അള്ളാഹുവിനു വളരെ നിസ്സാരമാണെന്നും ഉണർത്തിയിരിക്കയാണ്


8) فَآمِنُوا بِاللَّهِ وَرَسُولِهِ وَالنُّورِ الَّذِي أَنزَلْنَا وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ


അത് കൊണ്ട് നിങ്ങൾ അള്ളാഹുവിലും അവന്റെ റസൂലിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിക്കുക നിങ്ങൾ പ്രവർത്തിക്കുന്നതിനെപറ്റി അള്ളാഹു സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു

മുൻ കാല സമുദായങ്ങൾ നിഷേധം കാരണത്താലാണ് ശിക്ഷിക്കപ്പെട്ടത് .അത് പോലെ നിങ്ങൾ ശിക്ഷിക്കപ്പെടാതിരിക്കാനായി അള്ളാഹുവിലും റസൂലിലും ഖുർ ആനിലും വിശ്വസിക്കുക.പ്രകാശമെന്ന് പറഞ്ഞത് ഖുർ ആനിനെക്കുറിച്ചാണ്

ഇരുട്ടിൽ നിന്ന് പ്രകാശം മുഖേന വഴികണ്ടെത്താൻ സാധിക്കുമ്പോലെ എല്ലാ സംശയങ്ങളിൽ നിന്നും ഖുർ ആൻ മുഖേന രക്ഷപ്പെടാനാവും.അത് കൊണ്ടാണ് പ്രകാശം എന്ന് ഖുർആനെക്കുറിച്ച് പറഞ്ഞത് നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി അള്ളാഹു സൂക്ഷ്മമായി അറിയുന്നവനാണ് എന്നതിന്റെ വിവക്ഷ നിങ്ങളുടെ രഹസ്യവും പരസ്യവും അള്ളാഹു അറിയുന്നുണ്ടെന്നും അത് കൊണ്ട് എല്ലാ അവസ്ഥയിലും അള്ളാഹുവെ സൂക്ഷിക്കുകയും അവനെ ഭയപ്പെടുകയും ചെയ്യണമെന്നുമാണ്

9) يَوْمَ يَجْمَعُكُمْ لِيَوْمِ الْجَمْعِ ذَلِكَ يَوْمُ التَّغَابُنِ وَمَن يُؤْمِن بِاللَّهِ وَيَعْمَلْ صَالِحًا يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ


ആ സമ്മേളിപ്പിക്കും നാളിലേക്ക് അവൻ നിങ്ങളെ ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ(ഓർക്കുക)അത് നഷ്ടം വെളിപ്പെടുന്ന ദിവസമാണ് ആർ അള്ളാഹുവിൽ വിശ്വസിക്കുകയും സൽക്കർമ്മം അനുഷ്ടിക്കുകയും ചെയ്യുന്നുവോ അവരുടെ പാപങ്ങളെ അവൻ പൊറുക്കുന്നതാണ് താഴ്ഭാഗങ്ങളിൽ കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിൽ അവൻ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും അതിൽ അവർ എന്നെന്നും സ്ഥിരവാസികളായ നിലയിൽ .അത് മഹത്തായ വിജയം തന്നെയാകുന്നു


സത്യ നിഷേധികൾ നരകത്തിലെത്തിപ്പെടുകയും പരാജയം അവർക്ക് ബോദ്ധ്യപ്പെടുകയും ചെയ്യുന്ന ദിനമാണത്.പരലോകത്തിനു പകരം ഭൌതിക ജീവിതം വിലക്ക് വാങ്ങി ആ കച്ചവടത്തിൽ നഷ്ടം പറ്റിയവരാണവരെന്ന് ഖുർആൻ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് അതേ സമയം സത്യ വിശ്വാസം സ്വീകരിക്കുന്നത് ലാഭകരമായ കച്ചവടമാണെന്നും ഖുർ ആൻ ഉണർത്തിയിട്ടുണ്ട്

അള്ളാഹുവെ അനുസരിച്ച അവന്റെ അടിമകൾക്ക് ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു മനുഷ്യനും ചിന്തിക്കാൻ പോലും കഴിയാത്തതുമായ സൌകര്യങ്ങളാണ് ഒരുക്കി വെച്ചിരിക്കുന്നത് എന്ന് ഇസ്ലാം വിവരിച്ചിട്ടുണ്ട്


10) وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُوْلَئِكَ أَصْحَابُ النَّارِ خَالِدِينَ فِيهَا وَبِئْسَ الْمَصِيرُ


സത്യം നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ കള്ളമാക്കുകയും ചെയ്തവരാകട്ടെ അവർ നരകക്കാരാണ് അവർ അതിൽ സ്ഥിരവാസികളായ നിലയിൽ.തിരിച്ചെത്തുന്ന ആസ്ഥാനം വളരെ ചീത്തയായതുതന്നെ


നരകാവകാശികൽ നിഷേധികളായ കാരണത്താൽ അള്ളാഹുവിന്റെ കോപത്തിനർഹരായിരിക്കയാൽ അവർക്ക് ശാസ്വതമായ നരകമുണ്ടെന്നും അത് വളരെ മോശമായ സങ്കേതമാണെന്നും ഉണർത്തിയിരിക്കയാണ്


11) مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّهِ وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَهُ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ


യാതൊരു വിപത്തും തന്നെ അള്ളാഹുവിന്റെ അനുമതി കൂടാതെ ബാധിക്കുകയില്ല ആരെങ്കിലും അള്ളാഹുവിൽ വിശ്വസിച്ചാൽ അവന്റെ ഹൃദയത്തിനു അവൻ മാർഗദർശനം നൽകുന്നതാണ് എല്ലാകാര്യങ്ങളെ പറ്റിയും അള്ളാഹു നന്നായി അറിയുന്നവനാകുന്നു

അതായത് നിങ്ങൾക്ക് ബാധിക്കുന്ന എന്ത് കാര്യവും അള്ളാഹുവിന്റെ അറിവോടെയും അവന്റെ തീരുമാനമനുസരിച്ചും മാത്രമാണ് സംഭവിക്കുന്നത്.സത്യവിശ്വാസം സ്വീകരിച്ച വ്യക്തിക്ക് അള്ളാഹു ഹൃദയത്തിനു മാർഗ ദർശനം നൽകിയിരിക്കയാൽ രോഗം /ദാരിദ്ര്യം/വരൾച്ച തുടങ്ങി എന്ത് വിപത്ത് ബാധിക്കുമ്പോഴും അത് അള്ളാഹു നിശ്ചയിച്ചതാണെന്ന് മനസ്സിലാക്കുകയും ഞാനും എന്റെ എല്ലാ കാര്യങ്ങളും അള്ളാഹുവിലേക്ക് ഏൽ‌പ്പിക്കപ്പെടേണ്ടതാണെന്നും ചിന്തിച്ച് അവൻ സാമാധാനം കണ്ടെത്തുകയും ചെയ്യും..അള്ളാഹുവിൽ വിശ്വസിച്ചാൽ സന്തോഷ വേളകളിൽ അവൻ അള്ളാഹുവിനു നന്ദി ചെയ്യുകയും പരീക്ഷണം വരുമ്പോൾ ക്ഷമിക്കുകയും ചെയ്യും അത് രണ്ടും അവനു വലിയ നേട്ടമുണ്ടാക്കുകയും ചെയ്യും എന്ന് ഈ സൂക്തത്തിന്റെ ആശയത്തിൽ വരുന്നതാണ്(റാസി)

വിശ്വസിച്ചു എന്ന് നാവു കൊണ്ട് മാത്രം പറയുന്നവനെയും യഥാർത്ഥത്തിൽ വിശ്വസിക്കുന്നവനെയും അള്ളാഹു അറിയുന്നുണ്ടെന്ന് സൂചിപ്പിക്കുകയാണ് അള്ളാഹു എല്ലാം നന്നായി അറിയും എന്ന വാക്കിലൂടെ

12) وَأَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ فَإِن تَوَلَّيْتُمْ فَإِنَّمَا عَلَى رَسُولِنَا الْبَلَاغُ الْمُبِينُ


നിങ്ങൾ അള്ളാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക ഇനി നിങ്ങൾ തിരിഞ്ഞു പോവുകയാണെങ്കിൽ നിശ്ചയം നമ്മുടെ ദൂതന്റെ ബാധ്യത പ്രബോധനം മാത്രമാകുന്നു


അള്ളാഹുവിന്റെ കല്പനകളും റസൂലിന്റെ നിർദ്ദേശങ്ങളും അനുസരിക്കണം .അതിൽ പെട്ടതാണ് വിപത്തു വരുമ്പോഴുള്ള ക്ഷമ.ഈ കല്പനകളെ അവഗണിച്ച് ആരെങ്കിലും ജീവിച്ചാൽ പ്രവാചകനു ഒന്നും വരാനില്ല.അവിടുത്തെ ബാദ്ധ്യത പ്രബോധനം മാത്രമാണ് അത് അവിടുന്ന് ഭംഗിയായി നിർവഹിക്കുകയും ചെയ്തു.അത് ആരെങ്കിലും ഉൾക്കൊണ്ടാൽ അവനു നന്നു എന്ന് മാത്രം


13) اللَّهُ لَا إِلَهَ إِلَّا هُوَ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ


അള്ളാഹുമാത്രമാകുന്നു ആരാധ്യൻ.സത്യവിശ്വാസികൾ അള്ളാഹുവിന്റെ മേൽ ഭരമേൽ‌പ്പിച്ചു കൊള്ളുക

അള്ളാഹു മാത്രമാണ് ആരാധ്യൻ .അവന്റെ തീരുമാനങ്ങൾ എല്ലാം നാം അനുസരിക്കണം അവന്റെ മേൽ ഭരമേൽ‌പ്പിക്കണം.കാരണം അള്ളാഹുവിന്റെ തീരുമാനമനുസരിച്ചാണ് എല്ലാം നടക്കുന്നത്


14) يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَّكُمْ فَاحْذَرُوهُمْ وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ


സത്യവിശ്വാസികളേ.നിശ്ചയം നിങ്ങളുടെ ഇണകളിലും മക്കളിലും നിങ്ങൾക്ക് ശത്രുക്കളുണ്ട് അതിനാൽ അവരെ നിങ്ങൾ സൂക്ഷിച്ച് കൊള്ളുക.നിങ്ങൽ മാപ്പ് ചെയ്യുകയും വിട്ടു കൊടുക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്നുവെങ്കിൽ നിശ്ചയമായും അള്ളാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു

ഭൌതിക ജീവിതം നശ്വരമാണ് പാരലോക ജീവിതം അനശ്വരവും.അനശ്വരമായ പരലോക ജീവിതം സുരക്ഷിതവും സുഖകരവുമാക്കേണ്ടതിനാവശ്യമായ മുന്നൊരുക്കങ്ങളെല്ലാം ഈ ലോക ജീവിതത്തിൽ തന്നെ തയ്യാർ ചെയ്യേണ്ടതാണ് അത് ചെയ്യാത്തവർ അവിടെ ഗുരുതരമായ കഷ്ട നഷ്ടങ്ങൾക്ക് പാത്രമായിത്തീരുകയും ചെയ്യും.അതിനാൽ പരലോകത്തെ സുഖ ജീവിതത്തിനു തടസ്സമുണ്ടാക്കുന്നവരെല്ലാം അവന്റെ ശത്രുക്കൾ തന്നെയാണ് .മനുഷ്യൻ അവന്റെ ഭാര്യാ സന്താനങ്ങളെ അതിയായി സ്നേഹിക്കുന്നവരാണ് അവർക്ക് വേണ്ടി ഉറക്കമൊഴിക്കാനും കഠിനാദ്ധ്വാനം ചെയ്യാനും സന്നദ്ധരാണ് അങ്ങനെയുള്ള ഭാര്യ മക്കളുടെ ദുശ്ശാഠ്യത്തിനോ നിർബന്ധത്തിനോ വഴങ്ങി അവൻ ചിലപ്പോൾ പല തെറ്റുകളും ചെയ്യുകയും അതിന്റെ ഫലമായി പരലോകത്ത് പരാചയപ്പെടുകയും ചെയ്യും.ഇവരുടെ തലയണ മന്ത്രം കേട്ട് കുടുംബത്തെ കയ്യൊഴിക്കാനും അയൽക്കാരോട് വഴക്കിടാനും സ്നേഹിതരുമായി തെറ്റിപ്പിരിയാനും ഇടവരും.ഇവരുടെ ഉപദേശമനുസരിച്ച് ദാന ധർമ്മങ്ങൾ മുടക്കാനും ധൂർത്ത് കാണിക്കാനും മത പരമായ പല നന്മകളും കയ്യൊഴിക്കാനും ഇവരോടുള്ള സ്നേഹം കാരണമാകാറുണ്ട്.അങ്ങനെ നന്മയിൽ നിന്ന് തന്നെ അകറ്റുകയും തിന്മ ചെയ്യിപ്പിക്കുകയും ചെയ്യുന്ന ഭാര്യ മക്കൾ തന്റെ ശത്രുവാണെന്ന് തിരിച്ചറിയണമെന്നാണിവിടെ താക്കീത് ചെയ്യുന്നത് അതെ സമയം പരലോക നന്മക്ക് തനിക്ക് പ്രചോദനം നൽകുന്ന ഭാര്യ മക്കൾ തന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ഇസ്ലാം നിരീക്ഷിച്ചിട്ടുണ്ട്.ഈ സൂക്തത്തിന്റെ അവതരണ പാശ്ചാത്തലമായി ഇബ്നു അബ്ബാസ്(റ)പഠിപ്പിക്കുന്നത്

മക്കയിൽ സത്യ വിശ്വാസം സ്വീകരിച്ച ചില പുരുഷന്മാർ മദീനയിലേക്ക് പാലായനത്തിനൊരുങ്ങിയപ്പോൾ അവരുടെ കുടുംബങ്ങൾ അവരെ തടയുകയും ഹിജ് റ എന്ന നന്മയിൽ നിന്ന് മുടക്കുകയും ചെയ്തപ്പോഴാണീ സുക്തം അവതരിച്ചത്.

'നിങ്ങൾ മാപ്പ് ചെയ്ത് കൊടുക്കുന്നുവെങ്കിൽ' എന്ന് അള്ളാഹു പറഞ്ഞത് ഇങ്ങനെ നന്മ മുടക്കാൻ ശ്രമിച്ച ഭാര്യാ സന്താനങ്ങൾ തെറ്റ് ബോദ്ധ്യപ്പെട്ട് തിരുത്താൻ ശ്രമിച്ചാൽ നിങ്ങൾ അവർക്ക് മാപ്പ് ചെയ്യുകയും വിട്ട് കൊടുക്കുകയും ചെയ്യണമെന്നും അങ്ങനെ നിങ്ങൾ ചെയ്യുന്ന പക്ഷം അള്ളാഹു നിങ്ങൾക്കും മാപ്പ് നൽകുമെന്നും ഉണർത്താനാണ്


15) إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ وَاللَّهُ عِندَهُ أَجْرٌ عَظِيمٌ


അനിശ്ചയമായും നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാണ് അള്ളാഹുവാകട്ടെ അവന്റെ അടുത്ത് വമ്പിച്ച പ്രതിഫലമുണ്ട് താനും
സ്വത്തും സന്താനങ്ങളും പരീക്ഷണമാണെന്ന് പറഞ്ഞത് വളരെ ശ്രദ്ധേയമാണ്.അത് രണ്ടും മനുഷ്യനു ഉപകാരമാവും പോലെ ഉപദ്രവവുമാകാം .ഈ പരീക്ഷണത്തെ അള്ളാഹുവിന്റെ ത്ര്‌പ്തിക്ക് പറ്റും വിധം ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അള്ളാഹുവിന്റെ ത്ര്‌പ്തിയും അവന്റെ കല്പനയും അവഗണിച്ച് ഇവരെ സന്തോഷിപ്പിച്ച് ഈ പരീക്ഷണത്തിൽ പരാചയപ്പെടരുതെന്നും കാരണം അള്ളാഹുവിന്റെ സന്നിധിയിലാണ് വമ്പിച്ച പ്രതിഫലമുള്ളതെന്നും(അത് നഷ്ടപ്പെടുന്ന ഒന്നും ചെയ്യരുതെന്നും സാരം


16) فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا وَأَنفِقُوا خَيْرًا لِّأَنفُسِكُمْ وَمَن يُوقَ شُحَّ نَفْسِهِ فَأُوْلَئِكَ هُمُ الْمُفْلِحُون


അത് കൊണ്ട് നിങ്ങൾക്ക് സാദ്ധ്യമായ വിധം അള്ളാഹുവിനെ സൂക്ഷിക്കുക നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും നിങ്ങൾക്ക് സ്വന്തം തന്നെ ഗുണമായ നിലക്ക് ധനം ചിലവഴിക്കുകയും ചെയ്യുക ആരെങ്കിലും തന്റെ മനസ്സിന്റെ ആർത്തിയിൽ നിന്ന് സുരക്ഷിതരാക്കപ്പെടുന്നതായാൽ അവർ തന്നെയാണ് വിജയികൾ


ധനവും മക്കളും മുഖേനയുള്ള പരീക്ഷണത്തിൽ വിജയികളാവാനുള്ള മാർഗമാണീ സൂക്തം പഠിപ്പിക്കുന്നത്.എല്ലാ വിഷയത്തിലും കഴിയും വിധം അള്ളാഹുവിന്റെ വിധി വിലക്കുകൾ സൂക്ഷിക്കുക.അള്ളാഹുവെ സൂക്ഷിക്കേണ്ട ക്രമത്തിൽ സൂക്ഷിക്കണമെന്ന സൂക്തം(3/102) അവതരിച്ചപ്പോൾ സഹാബികൾക്ക് വല്ലാത്ത പ്രയാസമനുഭവപ്പെട്ടു.ഞങ്ങൾക്കിത് പൂർണ്ണമായി നടപ്പാക്കാൻ കഴിയില്ലല്ലൊ (ചിലപ്പോൾ ചില പുണ്യങ്ങൾ നഷ്ടപ്പെട്ട് പോയാലോ) എന്ന് അവർ വിഷമം പ്രകടിപ്പിച്ചു അപ്പോഴാണ് നന്മയിൽ നിന്ന് നിങ്ങൾക്ക് കഴിയുന്നത്ര പ്രവർത്തിക്കുക എന്ന് അള്ളാഹു അവതരിപ്പിച്ച് അവരെ ആശ്വസിപ്പിച്ചത് അള്ളാഹുവും റസൂലും പറഞ്ഞത് അനുസരിക്കുക അവരവർക്ക് ഗുണകരമായി തീരുന്നവയിൽ ധനം ചിലവഴിക്കുക എന്നിവയെല്ലാം പ്രാവർത്തികമാക്കിയാൽ പരീക്ഷണത്തിൽ വിജയിക്കും എന്നാൽ ഇതെല്ലാം തകിടം മറിക്കുന്നതാണ് പിശുക്ക്.തന്റെ കയ്യിലുള്ളത് ചിലവഴിക്കാതിരിക്കലും മറ്റുള്ളവരുടെത് കൊതിക്കലുമാണ് ഇവിടെ പറഞ്ഞ ആർത്തി.ഇതിൽ നിന്ന് രക്ഷപ്പെട്ടാലേ വിജയിക്കാനാവൂ എന്നാണിവിടെ ഉണർത്തുന്നത്.നിർബന്ധങ്ങൾക്ക് പുറമെ പരമാവധി സുന്നത്തുകൾ കൂടി പകർത്താനാണ് സാധിക്കും വിധം സൂക്ഷിക്കുക എന്ന് പറഞ്ഞത്.എന്നാൽ തിന്മകൾ ഒഴിവാക്കാൻ സാധിക്കാതെ വരില്ലല്ലൊ അതിനാൽ തെറ്റുകൾ ചെയ്യാൻ ഒരു ന്യായവുമില്ല.ഞാൻ നിങ്ങളോട് വല്ല കാര്യവും കൽ‌പ്പിച്ചാൽ അതിൽ നിന്ന് നിങ്ങൾക്ക് സാദ്ധ്യമായതെല്ലാം ചെയ്യണമെന്നും നിങ്ങളോട് ഞാൻ എന്ത് വിരോധിച്ചാലും അത് ഉപേക്ഷിക്കണമെന്നും നബി(സ)പറഞ്ഞതിന്റെ ചുരുക്കം ഇതാണ്


17 )  إِن تُقْرِضُوا اللَّهَ قَرْضًا حَسَنًا يُضَاعِفْهُ لَكُمْ وَيَغْفِرْ لَكُمْ وَاللَّهُ شَكُورٌ حَلِيمٌ

അള്ളാഹുവിനു നിങ്ങൾ നല്ല കടം കൊടുക്കുന്നതായാൽ അവൻ നിങ്ങൾക്കതിരട്ടിപ്പിച്ച് തരുന്നതും നിങ്ങൾക്കവൻ പൊറുത്തു തരുന്നതുമാകുന്നു അള്ളാഹു ഏറ്റവും നന്ദി സ്വീകരിക്കുന്നവനും സഹനമുള്ളവനുമാകുന്നു

കടം കൊടുക്കുക എന്നത് കൊണ്ട് അള്ളാഹു ഇഷ്ടപ്പെട്ട മാർഗത്തിൽ ധർമ്മം ചെയ്യുക എന്നാണ് ഉദ്ദേശ്യം.അത് ഇരട്ടിപ്പിച്ച് തരുമെന്നാ‍ൽ പത്ത് മുതൽ എഴുന്നൂർ ഇരട്ടി വരെയും അതിനപ്പുറവും അള്ളാഹു പ്രതിഫലം നൽകുമെന്നും അവനു ചെയ്യുന്ന സൽക്കർമ്മങ്ങൾക്ക് പ്രതിഫലം അള്ളാഹു നൽകുമെന്നും നിങ്ങളിൽ നിന്ന് സംഭവിക്കുന്ന ദോഷങ്ങൾക്ക് ഉടൻ ശിക്ഷ നൽകാതെ അവൻ സഹനം കാണിക്കുന്നവനാണെന്നും ഉണർത്തിയിരിക്കുകയാണ്


18) عَالِمُ الْغَيْبِ وَالشَّهَادَةِ الْعَزِيزُ الْحَكِيمُ

അവൻ അദൃശ്യകാര്യവും ദൃശ്യകാര്യവും അറിയുന്നവനും പ്രതാപ ശാലിയും അഗാധജ്ഞനുമാകുന്നു

എല്ലാം അറിയുന്ന അള്ളാഹു അവൻ ഇച്ചിക്കുന്നതെല്ലാം നടപ്പാക്കാൻ പ്രതാപമുള്ളവനും അഗാധജ്ഞനുമാണ് അവന്റെ വിധികൾ അനുസരിക്കാനും ദോഷ ബാധയെ സൂക്ഷിക്കാനും നമുക്ക് പ്രചോദനം നൽകുകയാണിതിലൂടെ .അള്ളാഹു അവന്റെ ഇഷ്ട ജനങ്ങളിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ ആമീൻ