Wednesday, February 18, 2009

അദ്ധ്യായം 79 ( അന്നാസിആത്ത്‌ ) سورة النازعات part-1

അദ്ധ്യായം 79  സൂറ : അന്നാസിആത്ത് سورة النازعات   | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 46  

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

وَالنَّازِعَاتِ غَرْقًا .1

മുഴുകിപ്രവേശിച്ച്‌ (നിർദ്ദയം) ഊരി എടുക്കുന്നവ തന്നെയാണ്‌ സത്യം.

സത്യനിഷേധിയായ മനുഷ്യന്റെ ആത്മാവിനെ മരണ സമയത്ത്‌ പിടിച്ചെടുക്കുന്ന മലക്കുകളാണിവിടെ ഉദ്ദേശ്യം. അവർ ആകൃത്യം നിർവ്വഹിക്കുന്ന സ്വഭാവവും ഇതിൽ സൂചിപ്പിച്ചിരിക്കുന്നു അഥവാ മനുഷ്യ ശരീരത്തിൽ ഒരു ജലാശയത്തിൽ മുങ്ങിത്തപ്പുന്നത്‌ പോലെ എല്ലാഭാഗത്തും പ്രവേശിച്ച്‌ തികച്ചും നിർദ്ദയമായി ആത്മാവിനെ പിടികൂടും അതിനാൽ മരിക്കുന്നവൻ അസഹനീയമായ വേദന അനുഭവിക്കേണ്ടിവരും എന്നാണിവിടെ പറയുന്നത്‌.

ഇമാം ഖുർത്വുബി(رحمة الله عليه) എഴുതുന്നു അവിശ്വാസികളുടെ ആത്മാക്കളെ ഓരോ രോമകൂപങ്ങളിൽ നിന്നും മലക്കുകൾ പിടിച്ചെടുക്കുന്നത്‌ കമ്പിളി വസ്ത്രത്തിൽ കുടുങ്ങിയ ശൂലം വലിച്ചെടുക്കുന്നത്‌ പോലെ അതി ശക്തമായ നിലയിലായിരിക്കും (ഖുർത്വുബി 19/135) അവിശ്വാസികളുടെ മരണ വേളയെ കുറിച്ച്‌ ഖുർആൻ ധാരാളം സ്ഥലങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്‌. ഉദാഹരണമായി സൂറ: അൻആമിൽ  ( 6 : 93 )അല്ലാഹു പറയുന്നു



وَلَوْ تَرَى إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلآئِكَةُ بَاسِطُواْ أَيْدِيهِمْ أَخْرِجُواْ أَنفُسَكُمُ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَقُولُونَ عَلَى اللّهِ غَيْرَ الْحَقِّ وَكُنتُمْ عَنْ آيَاتِهِ تَسْتَكْبِرُونَ



ആ അക്രമികൾ മരണ വെപ്രാളത്തിലായിരിക്കുന്ന രംഗം തങ്ങൾ കണ്ടിരുന്നെങ്കിൽ! നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവീൻ എന്ന് പറഞ്ഞ് കൊണ്ട്‌ മലക്കുകൾ അവർക്ക്‌ നേരെ തങ്ങളുടെ കൈകൾ നീട്ടിക്കൊണ്ടിരിക്കുകയാണ്‌ നിങ്ങൾ അല്ലാഹുവിന്റെ പേരിൽ സത്യമല്ലാത്തത്‌ പറഞ്ഞ്‌ കൊണ്ടിരുന്നതിന്റെയും അവന്റെ ദൃഷ്ടാന്തങ്ങളെ അഹങ്കരിച്ച്‌ തള്ളിക്കളഞ്ഞിരുന്നതിന്റെയും ഫലമായി ഇന്ന് നിങ്ങൾക്ക്‌ ഹീനമായ ശിക്ഷ നൽകപ്പെടുന്നതാണ്‌ (എന്ന് മലക്കുകൾ പറയും) (അൻആം. 93)

അൻഫാലിലെ (50-51)പരാമർശം നോക്കൂ അല്ലാഹു പറയുന്നു


وَلَوْ تَرَى إِذْ يَتَوَفَّى الَّذِينَ كَفَرُواْ الْمَلآئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ وَذُوقُواْ عَذَابَ الْحَرِيقِ

ذَلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ اللّهَ لَيْسَ بِظَلاَّمٍ لِّلْعَبِيدِ 


സത്യ നിഷേധികളുടെ മുഖങ്ങളിലും പിൻ വശങ്ങളിലും അടിച്ചുകൊണ്ട്‌ മലക്കുകൾ അവരെ മരിപ്പിക്കുന്ന സന്ദർഭം തങ്ങൾ കണ്ടിരുന്നുവെങ്കിൽ(അതൊരുഭയങ്കര കാഴ്ച തന്നെയാവുമായിരുന്നു) മലക്കുകൾ അവരോട്‌ പറയും ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങൾ ആസ്വദിച്ച്‌ കൊള്ളുക. നിങ്ങളുടെ കൈകൾ മുൻ കൂട്ടി ചെയ്ത്‌ വെച്ചത്‌ കാരണമാണീ ശിക്ഷ. അല്ലാഹു അടിമകളോട്‌ ഒട്ടും അനീതി കാണിക്കില്ല എന്നതിനാലുമാണ്‌(അൻഫാൽ 50/51)

അവിശ്വാസികളുടെ ആത്മാക്കളോട്‌ നിന്നെ പറ്റി ദേഷ്യമുള്ള നാഥന്റെ അടുത്തേക്ക്‌ പുറപ്പെട്ട്‌ വരൂ എന്ന് മലക്കുകൾ പറയുമ്പോൾ പുറത്ത്‌ വരാൻ വിസമ്മതിക്കുകയും മലക്കുകൾ ശക്തിയായി ആത്മാവിനെ പിടിച്ചിറക്കി കൊണ്ട്‌ വരുമ്പോൾ അവർക്കനുഭവപ്പെടുന്ന വേദന അവർണ്ണനീയമായിരിക്കുമെന്ന് ഹദീസുകൾ സൂചിപ്പിക്കുന്നുണ്ട്‌. ഇതെല്ലാം പരിഗണിച്ചാണ്‌ മുഴുകി പ്രവേശിച്ച്‌ ആത്മാക്കളെ ഊരിയെടുക്കുന്നവർ എന്ന് മരണംകൊണ്ട്‌ ഏൽപ്പിക്കപ്പെട്ട മലക്കുകളെ വിശേഷിപ്പിക്കുന്നത്‌. മലക്കുകളല്ല ഇവിടെ ഉദ്ദേശ്യം നക്ഷത്രങ്ങളെയാണുദ്ദേശിച്ചതെന്നും യുദ്ധക്കുതിരകളെയാണുദ്ദേശിച്ചതെന്നും ആത്മാക്കളെയാണുദ്ദേശമെന്നും മറ്റും അഭിപ്രായങ്ങളുണ്ട്‌ പക്ഷെ

والصحيح الأول وعليه الأكثرون (ابن كثير 4/678)


ആദ്യത്തെ വിശദീകരണമാണ്‌ പ്രബലമായത്‌ ഭൂരിപക്ഷം വ്യാഖ്യാതാക്കളും ഈ അഭിപ്രായക്കാരാണ്‌(ഇബ്നുകസീർ4-678)



.وَالنَّاشِطَاتِ نَشْطًا . 2

വേഗതയിൽ(സൗമ്യമായി)അഴിച്ച്‌ വിടുന്നവ തന്നെയാണ്‌ സത്യം.

സത്യനിഷേധികളുടേതിനു വിപരീതമായി സദ്‌വൃത്തരുടെ ആത്മാവിനെ മലക്കുകൾ പിടിക്കുന്ന രൂപമാണിവിടെ വിശദീകരിക്കുന്നത്‌ മൽപിടുത്തം ആവശ്യമില്ലാത്തവിധം ആ ആത്മാക്കൾ പുറത്ത്‌ വരാൻ സന്നദ്ധരായിരിക്കും കാരണം മലക്കുകൾ അവരോട്‌ പറയുന്നത്‌ നിന്നെ പറ്റി നല്ല പൊരുത്തമുള്ള നാഥനിലേക്ക്‌ പുറത്ത്‌ വരൂ എന്നാണ്‌ അപ്പോൾ റബ്ബിന്റെ പൊരുത്തത്തിലേക്ക്‌ വരാൻ വെമ്പുന്ന ആത്മാവിനെ പുറത്ത്കൊണ്ട്‌ വരാൻ മലക്കുകൾക്ക്‌ ബുദ്ധിമുട്ടേണ്ടി വരില്ല.

ഇമാം ഖുർത്വുബി എഴുതുന്നു കെട്ടിയിട്ട മൃഗത്തെ കെട്ടഴിച്ച്‌ കൊണ്ട്പോകുന്ന ലാഘവത്തോടെ മലക്കുകൾ സത്യവിശ്വാസികളുടെ ആത്മാക്കളെ പിടിക്കും (ഖുർത്വുബി19-135) സത്യവിശ്വാസികളുടെ മരണ സമയം മലക്കുകൾ അവർക്ക്‌ സമാധാനം നേരുകയും വരാനിരിക്കുന്ന സന്തോഷങ്ങളെക്കുറിച്ച്‌ സുവിശേഷമറിയിക്കുകയും ചെയ്യുമെന്ന് ഖുർആൻ പല സ്ഥലത്തും പറയുന്നുണ്ട്‌



الَّذِينَ تَتَوَفَّاهُمُ الْمَلآئِكَةُ طَيِّبِينَ يَقُولُونَ سَلامٌ عَلَيْكُمُ ادْخُلُواْ الْجَنَّةَ بِمَا كُنتُمْ تَعْمَلُونَ


നല്ലവരായിരിക്കെ മലക്കുകൾ ഏതൊരു വിഭാഗത്തെ മരിപ്പിക്കുന്നുവോ അവരോട്‌ മലക്കുകൾ പറയും നിങ്ങൾക്ക്‌ സമാധാനം നിങ്ങൾ പ്രവർത്തിച്ച്കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിച്ച്കൊള്ളുക(അന്നഹ്‌ൽ-32)

3وَالسَّابِحَاتِ سَبْحًا

ശക്തമായ ഒഴുക്ക്‌ ഒഴുകി വരുന്നവ തന്നെയാണ്‌ സത്യം.

ആകാശത്ത്നിന്ന് മലക്കുകൾ അതിവേഗം ഇറങ്ങിവരുന്നതിനെയാണിവിടെ പരാമർശിച്ചിരിക്കുന്നത്‌അല്ലാഹുവിന്റെ ഓരോകൽപനകൾക്കും കാതോർക്കുകയും അത്‌ നടപ്പാക്കാൻ അവർ കാണിക്കുന്ന ശുഷ്ക്കാന്തി വിശദീകരിക്കുകയുമാണിവിടെ ഒഴുകുന്നവർ എന്നാൽ വിശ്വാസികളുടെ ആത്മാക്കളാണെന്നും വിശദീകരണമുണ്ട്‌. ഇമാം സുയൂഥി (رحمة الله عليه) എഴുതുന്നു. സത്യ വിശ്വാസികളുടെ ആത്മാക്കളെ മലക്കുകൾ സമാധാന ചിത്തരായ ആത്മാവേ !നിങ്ങളെകുറിച്ച്‌ തൃപ്തിയുള്ള -ദേഷ്യം അശേഷമില്ലാത്ത യജമാനനിലേക്കും അവൻ ഒരുക്കിയ സുഖ സൗകര്യങ്ങളിലേക്കും നിങ്ങൾ പുറപ്പെട്ട്‌ വരിക എന്ന് പറഞ്ഞ്‌ വിളിക്കുന്നത്‌ കാണുമ്പോൾ വെള്ളത്തിൽ ഊളിയിടുന്നവൻ നീന്തുമ്പോലെ ശരീരമാകുന്ന പെട്ടിക്കകത്ത്‌ നിന്ന് സ്വർഗ്ഗത്തിലെത്താനുള്ള താൽപര്യത്തോടെ ആത്മാക്കൾ പുറത്ത്‌ വരുന്നതിനെയാവാം ഇവിടെ വിശേഷിപ്പിച്ചത്‌ (അദ്ദുർ അൽ മൻ ഥൂർ6-509)

4.فَالسَّابِقَاتِ سَبْقًا 

എന്നിട്ട്‌ മുന്നോട്ട്‌ കുതിച്ച്‌ പോകുന്നവയെ തന്നെയാണ്‌ സത്യം.

ഏൽപിക്കപ്പെട്ട ദൗത്യം നിർവ്വഹിച്ച്‌ അതിന്റെ പൂർത്തീകരണത്തിലേക്ക്‌ നീങ്ങുന്നതിന്റെ ചിത്രമാണിത്‌ അഥവാ വിശ്വാസിയുടെയും അവിശ്വാസിയുടെയും ആത്മാക്കളെ പിടിക്കാനുള്ള നിർദ്ദേശപ്രകാരം ഭൂമിയിലേക്കൊഴികിയെത്തിയ മലക്കുകൾ ആ ദൗത്യം നിർവ്വഹിക്കുന്നതാണ്‌ ആദ്യത്തെ രണ്ട്‌ സൂക്തങ്ങളിൽ പറഞ്ഞത്‌ അതിനുള്ള വരവിന്റെ വേഗതയാണ്‌ മൂന്നാം സൂക്തം. പിടിച്ച ആത്മാക്കളെ അത്‌ സൂക്ഷിക്കാനുള്ള സ്ഥലങ്ങളിലേക്ക്‌ കൊണ്ട്‌ പോകുന്ന അവസ്ഥയാണ്‌ നാലാം സൂക്തം.

فَالْمُدَبِّرَاتِ أَمْرًا. 5

എന്നിട്ട്‌ കൽപന (വ്യവസ്ഥപ്രകാരം) ചിട്ടപ്പെടുത്തുന്നവ തന്നെയാണ്‌ സത്യം

പ്രാപഞ്ചിക കാര്യങ്ങളെല്ലാം അല്ലാഹു ചിട്ടപ്പെടുത്തുകയും നിർദ്ദേശിക്കുകയും ചെയ്യുന്നതനുസരിച്ച്‌ കൈകാര്യം ചെയ്യുന്നവരാണ്‌ മലക്കുകൾ. പ്രധാന ചുമതലകൾ ജിബ്‌രീൽ (عليه السلام), മീഖാഈൽ(عليه السلام) , ഇസ്‌റാഫീൽ(عليه السلام), അസ്‌റാഈൽ(عليه السلام), എന്നിവരിലാണ്‌ അർപ്പിക്കപ്പെട്ടിരിക്കുന്നത്‌.

ഇമാം ഖുർത്വുബി(رحمة الله عليه) എഴുതുന്നു



تدبير أمر الدنيا الي أربعة  جبريل وميكائيل وملك الموت واسمه عزرائيل واسرافيل  (قرطبي 19/138)



ദുനിയാവിന്റെ നിയന്ത്രണം നാലു മലക്കുകളിലേക്കാണ്‌ ജിബ്‌രീൽ, മീകാഈൽ ,മലക്കുൽ മൗത്ത്‌ (ആ മലക്കിന്റെ പേര്‌ അസ്‌റാഈൽ എന്നാണ്‌) ഇസ്‌റാഫീൽ എന്നിവരാണവർ(ഖുർത്വുബി19-138)

പല വിഷയങ്ങൾക്കും മലക്കുകൾക്ക്‌ അല്ലാഹു ചുമതല നൽകുന്നു ഇമാം സുയൂഥി(رحمة الله عليه) എഴുതുന്നു



ملائكة يكونون مع ملك الموت يحضرون الموتي عند قبض أرواحهم فمنهم من يعرج بالروح   ومنهم من يؤمن علي الدعاء  ومنهم من يستغفر للميت حتي يصلي عليه ويدلي في حفرته  (الدر المنثور 6/510)


ചില മലക്കുകൾ മരണം കൊണ്ട്‌ ഏൽപ്പിക്കപ്പെട്ട മലക്കിന്റെ കൂടെ മരണപ്പെടുന്നവരുടെ അടുത്ത്‌ ഹാജറുണ്ടാവും ചിലർ ആ അത്മാവുമായി ആകാശത്തേക്ക്‌ കയറിപ്പോകും ചിലർ അവിടെ നടക്കുന്ന പ്രാർത്ഥനകൾക്ക്‌ ആമീൻ പറയും ചിലർ മയ്യിത്തിനു വേണ്ടി പൊറുക്കലിനെ തേടും അദ്ദേഹത്തിനുമേൽ നിസ്ക്കാരം നിർവ്വഹിച്ച്‌ ഖബറിലിറക്കുന്നത്‌ വരെ(അദ്ദുർ അൽമൻഥൂർ6-510)

അത്‌ കൊണ്ടാണ്‌ മരണം ആസന്നമായവരുടെ അടുത്തും മരിച്ചിടത്തുമൊക്കെ നാം ഖുർആൻ പാരായണവും പ്രാർത്ഥനയുമൊക്കെ സജീവമാക്കുന്നത്‌.ഇത്തരം നന്മകളൊക്കെ മയ്യിത്തിനു വലിയ നേട്ടമാവും മലക്കുകളെ അവിടെ നടക്കുന്ന പ്രാർത്ഥനക്ക്‌ ആമീൻ പറയാൻ അല്ലാഹു ഏർപ്പെടുത്തിയിട്ടുണ്ട്‌ മരിച്ച വിശ്വാസികളുടെ അടുത്ത്‌ പ്രാർത്ഥന നടക്കാതെ പോയാൽ ഈ സം വിധാനങ്ങളെല്ലാം വൃഥവിലാവില്ലേ നാം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണംനബി() പറഞ്ഞിട്ടുണ്ട്‌

اذاحضرتم المريض او الميت فقولوا خيرا فان الملائكة يؤمنون علي ماتقولون (مسلم)



നിങ്ങൾ രോഗിയുടെയോ മരണപ്പെട്ടവരുടേയോ അടുത്ത്‌ സന്നിഹിതരായാൽ നല്ലത്‌ പറയണം കാരണം നിങ്ങൾ പറയുന്നതിനു മലക്കുകൾ ആമീൻ പറയും (മുസ്‌ലിം)

ഇതു കൊണ്ട്‌ തന്നെ മയ്യിത്തിന്റടുത്ത്‌ ഖുർആൻ പാരായണം ചെയ്യാനും പ്രാർത്ഥിക്കാനുമെല്ലാം വിശ്വാസികൾ സമയം കണ്ടെത്തുക തന്നെ വേണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.

ഈ അഞ്ച്‌ വചനങ്ങളിലും മലക്കുകളെയാണ്‌ ഉദ്ദേശ്യം എന്ന നിലക്കുള്ള വിശദീകരണങ്ങൾക്കുപുറമേ നക്ഷത്രങ്ങളെ കുറിച്ചാണെന്നും യുദ്ധക്കുതിരകളെ കുറിച്ചാണെന്നും മറ്റും അഭിപ്രായമുണ്ട്‌ പ്രബലാഭിപ്രായമാണ്‌ നാം ആദ്യം വിശദീകരിച്ചത്‌.

ഇമാം റാസി(رحمة الله عليه) എഴുതുന്നു ഇവിടെ പറഞ്ഞ അഞ്ച്‌ വാക്യങ്ങളുടെയും ഉദ്ദേശ്യം ആത്മാക്കളാവാം അപ്പോൾ ഓരോ വാക്കിന്റെയും അർത്ഥം ഇങ്ങനെയാവും ഒന്നാം വാക്യം മരണ വേദന അനുഭവിക്കുന്ന ആത്മാവ്‌ എന്നും രണ്ടാം വാക്യം ശരീരത്തിൽ നിന്ന് പുറത്ത്‌ കടക്കുന്ന ആത്മാവ്‌ എന്നും അർത്ഥം അങ്ങനെ ശരീരത്തിന്റെ തടസ്സങ്ങളിൽ നിന്ന് മോചനം നേടി ഉന്നതമായ സ്ഥാനം കൊതിക്കുന്ന ആത്മാവിനു പരിശുദ്ധ സ്ഥാനങ്ങളിലേക്കുള്ള യാത്ര എളുപ്പമാവും ഈ ഉന്നതമായ അവസ്ഥയിലുള്ള യാത്ര അൽപം ധൃതിയിലാവുമല്ലോ അതാണ്‌ മൂന്നാം വാക്യം സൂചിപ്പിക്കുന്നത്‌ നീന്തിക്കൊണ്ട്‌ ലക്ഷ്യസ്ഥാനത്തെത്തുന്നു എന്ന്! ഉന്നതമായ അവസ്ഥ കരസ്ഥമാക്കി എന്നറിയുമ്പോൾ അങ്ങോട്ടുള്ള യാത്രക്കുണ്ടാവുന്ന വേഗതയാണ്‌ മുന്നോട്ട്‌ കുതിക്കുന്നു എന്ന് പറഞ്ഞത്‌ ഇങ്ങനെ പ്രത്യേകതകൾ വാരിക്കൂട്ടിയ ആത്മാവ്‌ വിവിധ ശക്തികൾ സംഭരിക്കുകയും അതിന്റെ ശ്രേഷ്ടതകാരണം ആ ആത്മാവിനു ഈ ലോകത്തിന്റെ സ്ഥിതി ഗതികളിൽ പല ഫലങ്ങൾ വെളിപ്പെടുത്താൻ സാധിക്കുന്നു ഈ അവസ്ഥയാണ്‌ ,കാര്യങ്ങൾ നിയന്ത്രിക്കുന്ന, എന്ന് വിശേഷിപ്പിക്കുന്നത്‌ (റാസി31-29)

തുടർന്ന് അതിന്റെ തെളിവ്‌ പറയുന്നു മഹാൻപറയുന്നു


أليس ان الانسان قد يري أستاذه في المنام ويسأله عن مشكلة فيرشده اليها؟  أليس أن الابن قد يري أباه في المنام فيهديه الي كنز مدفون (رازي 31/30)


ചിലപ്പോൾ മനുഷ്യൻ തന്റെ ഗുരുവിനെ സ്വപ്നത്തിൽ കാണുകയും ചില സംശയങ്ങളെ കുറിച്ച്‌ ചോദിക്കുകയും ഗുരുനാഥൻ ആ സംശയം തീർത്തുകൊടുക്കുകയും ചെയ്യാറില്ലേ?മകൻ പിതാവിനെ സ്വപ്നം കാണുകയും സൂക്ഷിച്ച്‌ വെക്കപ്പെട്ട നിധി ഇന്ന സ്ഥലത്തുണ്ടെന്ന് പിതാവ്‌ മാർഗ്ഗം കാണിച്ച്‌ കൊടുക്കുകയും ചെയ്യാറില്ലേ? (റാസി.31-30)

മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവരുമായി ബന്ധം സ്ഥാപിക്കുകയും എന്നിട്ട്‌ ഈ ലോകത്തുള്ളവർക്ക്‌ പലതും അറിയിയിച്ച്‌ കൊടുത്തതുമൊക്കെ ധാരാളമായി ഇബ്നുൽ ഖയ്യിം തന്റെ കിതാബുറൂഹിൽ എടുത്ത്‌ പറഞ്ഞത്‌ സ്മര്യമാണ്‌ഇങ്ങനെ സത്യം ചെയ്ത്‌ പറഞ്ഞത്‌ എന്തിനു വേണ്ടിയാണെന്ന് ഇവിടെ വിശദീകരിച്ചിട്ടില്ല നിശ്ചയം നിങ്ങൾ പുനർജ്ജനിപ്പിക്കപ്പെടും എന്നോ സൂർ എന്ന കാഹളത്തിൽ ഊതപ്പെടുമെന്നോ അന്ത്യ നാൾ ഉണ്ടാവുകതന്നെ ചെയ്യുമെന്നോ ആവാം അതിന്റെ സാരം ഇതിലേക്കെല്ലാം തുടർന്നുള്ള സൂക്തങ്ങൾ സൂചന നൽകുന്നുണ്ടെന്നാണ്‌ ഇമാം റാസി(റ) പറയുന്നത്‌ സത്യം ചെയ്യപ്പെട്ട കാര്യം പറഞ്ഞിട്ടുണ്ടെന്നും അഭിപ്രായമുണ്ട്‌(റാസി 31-32)

.يَوْمَ تَرْجُفُ الرَّاجِفَةُ6

കിടിലം കൊള്ളിക്കുന്നത്‌ കിടിലം കൊള്ളിക്കുന്ന ദിവസം(അതുണ്ടാവും)

അന്ത്യനാളുമായി ബന്ധപ്പെട്ട കാര്യങ്ങളാണിവിടെ പരാമർശ വിഷയം.അന്ത്യകാലത്തുണ്ടാവുന്നതും ലോകത്തെ കിടിലം കൊള്ളിക്കുന്നതുമായ സൂർ എന്ന കാഹളത്തിലെ ഒന്നാമത്തെ ഊത്താണിവിടെ ഉദ്ദേശ്യം ആ ഊത്തോടുകൂടി എല്ലാം നശിക്കുന്നു അത്‌ സംബന്ധമായി അല്ലാഹു പറയുന്നു


وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاء اللَّهُ ثُمَّ نُفِخَ فِيهِ أُخْرَى فَإِذَا هُم قِيَامٌ يَنظُرُونَ 


കാഹളത്തിൽ ഊതപ്പെടും അപ്പോൾ ആകാശങ്ങളിലും ഭൂമിയിലുമുള്ളവർ ചലനമറ്റവരായിത്തീരും അല്ലാഹു ഉദ്ദേശിച്ചവരൊഴികെ പിന്നീട്‌ അതിൽ മറ്റൊരിക്കൽ ഊതപ്പെടും അപ്പോൾ അതാ അവർ എഴുന്നേറ്റ്‌ നോക്കുന്നു(സുമർ 68) ഇവിടെ കിടിലം കൊള്ളിക്കുന്നത്‌ എന്നതിനു ഭൂമിയും പർവ്വതങ്ങളും പോലെ ഉറച്ച്‌ നിൽക്കുന്നവ അന്നേദിവസം വിറക്കുമെന്നും വിശദീകരണമുണ്ട്‌(ബൈളാവി 2-565)

7. تَتْبَعُهَا الرَّادِفَةُ 

അതിനെ പിന്തുടർന്നുവരുന്നത്‌ തുടർന്നുവരുന്നതാണ്‌.

സൂർ എന്ന കാഹളത്തിലെ രണ്ടാമത്തെ ഊത്താണ്‌ ഇവിടെ ഉദ്ദേശ്യം .അപ്പോൾ എല്ലാവരും പുനർജ്ജനിക്കും സൂറ:സുമറിലെ നേരത്തേ നാം പറഞ്ഞ പിന്നീട്‌ അതിൽ മറ്റൊരിക്കൽ ഊതപ്പെടും എന്ന് പറഞ്ഞതിന്റെ വിവക്ഷ ഇതാണ്‌ ഈ രണ്ട്‌ ഊത്തുകൾക്കിടയിൽ നാൽപത്‌ വർഷത്തെ ദൈർഘ്യമുണ്ടാവുമെന്ന് നബി()പറഞ്ഞിട്ടുണ്ട്‌.(ഖുർത്വുബി 19-138)

8قُلُوبٌ يَوْمَئِذٍ وَاجِفَةٌ 

അന്നത്തെ ദിവസം ചില ഹൃദയങ്ങൾ പേടിച്ച്‌ വിറക്കുന്നതാണ്‌.

അന്നേദിനം കാണുന്ന ചില ഭീതിതമായ സാഹചര്യങ്ങൾ അവിശ്വാസികളുടെ ഹൃദയങ്ങൾക്ക്‌ ഭയങ്കര ഭയം സമ്മാനിക്കും കാരണം ഇങ്ങനെയൊരു പുനർജ്ജന്മത്തെ പല്ലും നഖവുമുപയോഗിച്ച്‌ ജീവിതകാലം മുഴുവനും എതിർത്തിരുന്നവരാണവർ ഇപ്പോൾ അത്‌ കൺ മുന്നിൽ അനുഭവപ്പെടുമ്പോൾ ഭയപ്പെടാതിരിക്കുന്നതെങ്ങിനെ?

9. أَبْصَارُهَا خَاشِعَةٌ 

അവയുടെ(ആളുകളുടെ)കണ്ണുകൾ താഴ്മ ചെയ്യുന്നതാണ്‌

ഭയമുള്ളവരുടെ അവസ്ഥ അവരുടെ മുഖത്ത്‌ നിന്ന് വായിച്ചെടുക്കാം എന്ന് സാരം


10يَقُولُونَ أَئِنَّا لَمَرْدُودُونَ فِي الْحَافِرَةِ 

അവർ ചോദിക്കുന്നു നാം ഖബറുകളിൽ ആയിരിക്കെ മുൻ സ്ഥിതിയിലേക്ക്‌ മടക്കപ്പെടുന്നവർ തന്നെയാവുമോ?

പുനർജ്ജന്മത്തെ നിഷേധിച്ചിരുന്ന ബഹുദൈവാരാധകർ നബി()യോട്‌ ചോദിച്ചിരുന്നതാണിത്‌.ഞങ്ങൾ മരിച്ച്‌ ഖബറിൽ വെച്ച്‌ ദ്രവിച്ച്‌ പോയതിനു ശേഷം വീണ്ടും ജനിപ്പിക്കുകയോ ?ഒരിക്കലും അത്‌ സാദ്ധ്യമല്ല എന്ന അർത്ഥത്തിലായിരുന്നു അവരുടെ ചോദ്യം

.أَئِذَا كُنَّا عِظَامًا نَّخِرَةً 11

നാം ജീർണ്ണിച്ച എല്ലുകളായി തീർന്നാലും ?

ജീർണ്ണിച്ച എല്ലുകളെ വീണ്ടും ജനിപ്പിക്കുക സാധ്യമല്ല എന്ന അർത്ഥത്തിലാണിവർ സംസാരിക്കുന്നത്

12قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ 

അവർ പറയുന്നു അങ്ങനെയാണെങ്കിൽ നഷ്ടകരമായ ഒരു തിരിച്ചുവരൽ തന്നെയായിരിക്കും

അവർ പരിഹാസപൂർവ്വം പറഞ്ഞിരുന്ന വാക്കാണിത്‌ പക്ഷെസംഗതി സത്യമാണ്‌ അത്‌ അവർക്ക്‌ വൻ നഷ്ടം തന്നെയാണ്‌ സമ്മാനിക്കുകകാരണം ആ ദിവസത്തെ വരവേൽക്കാൻ ഒരു ഒരുക്കവും അവർ നടത്തിയിട്ടില്ലല്ലോ! ഈ ദിനം മറന്ന് ജീവിക്കുന്ന മുസ്‌ലിംകളും ചിന്തിക്കണം അന്നേദിവസത്തെ സ്വീകരിക്കാൻ താൻ എത്രത്തോളം ഒരുങ്ങിയിട്ടുണ്ടെന്ന്

13 فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ

എന്നാൽ അത്‌ ഒരേയൊരു ഭയങ്കര ശബ്ദം മാത്രമായിരിക്കും

അല്ലാഹുവിനു അവരെ പുനർജ്ജനിപ്പിക്കാൻ ഒരു പ്രയാസവുമില്ലെന്നും ഇസ്‌റാഫീൽ(عليه السلام) ന്റെ രണ്ടാമത്തെ ഊത്തോട്‌ കൂടെ അത്‌ സാധ്യമാകുമെന്നും അറിയിക്കുകയാണിവിടെ അത്‌ അല്ലാഹുവിനു വളരെ എളുപ്പമത്രെ ആ ഊത്തിനെ പറ്റിയാണ്‌ ഭയങ്കര ശബ്ദം എന്ന് പറഞ്ഞിരിക്കുന്നത്‌

فَإِذَا هُم بِالسَّاهِرَةِ 14.

അപ്പോൾ അവരതാ ഭൂമിക്ക്‌ മുകളിലായിരിക്കുന്നു.

ഖബറിന്റെ ഉള്ളിലായിരുന്ന അവർ പുറത്തേക്ക്‌ വരുന്നതിനെ കുറിച്ചാണ്‌ ഭൂമിക്ക്‌ മുകളിലായിരിക്കുന്നു എന്ന് പറഞ്ഞത്‌ പരലോക ഭൂമിയാണിത്‌ കൊണ്ട്‌ വിവക്ഷ എന്ന അഭിപ്രായത്തെയാണ്‌ ഇമാം റാസി(رحمة الله عليه) നെ പോലുള്ളവർ പ്രബലമാക്കിയിട്ടുള്ളത്‌ അവിടെ നിൽക്കുമ്പോഴുണ്ടാവുന്ന ഭയം കാരണത്താൽ ഉറക്കം നഷ്ടപ്പെടുന്നതിനാലാണ്‌ ഈ ساهرة ഉറക്കമില്ലായ്മ പ്രയോഗം വന്നത്‌ എന്ന് ഇമാം റാസി(رحمة الله عليه വിശദീകരിച്ചിട്ടുണ്ട്‌.


അല്ലാഹു ആദിനത്തിലെ രക്ഷകൾക്കൊക്കെ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.

Part -2  ( 15 to 26)  click here to read

Part -3 ( 27 to 46 ) click here to read

6 comments:

വഴികാട്ടി / pathfinder said...

സൂറ: അന്നാസിആത്ത്‌ 79- سورة النازعات

( മക്കയിൽ അവതരിച്ചു. സൂക്തങ്ങൾ 46)

part-1 ( സൂക്തങ്ങൾ 1-14)

നേരിന്റെ കൂടെ said...

NANNAYIRIKKUNNU.ASHAYAVYAKTHATHA ABHINANDHANARHAM THANNE
JAZAKKUMULLAHU KHAIRAN

വഴികാട്ടി / pathfinder said...

dear all

re posted after correcting gap between the lines

thank you

prachaarakan said...

i am sure, this effort will be recognized here and hereafter.. insha allah.

വഴികാട്ടി / pathfinder said...

DEAR ALL READERS,
THANKS FOR YOUR SUPPORT.


part-2 ( സൂക്തങ്ങൾ 14-26)
CLICK HEREto read

വഴികാട്ടി / pathfinder said...

edited and updated with pdf file