Thursday, July 22, 2010

അദ്ധ്യായം : 104 -സൂറത്തുൽ ഹുമസ

സൂറത്തുൽ  ഹുമസ:  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ  9

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1.وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
(അന്യരെ) കുത്തിപ്പറയുന്നവരും കുറവാക്കുകയും ചെയ്യുന്ന എല്ലാവർക്കും നാശം


ഇമാം ഖുർത്വുബി رحمة الله عليه എഴുതുന്നു. ഇബ്നു അബ്ബാസ്  رضي الله عنه  ഇവിടെ പറയുന്ന വ്യാഖ്യാനം ഇങ്ങനെയാണ് ഏഷണിയുമായി നടന്ന് സ്നേഹിതർക്കിടയിൽ കുഴപ്പമുണ്ടാക്കുകയും നിരപരാധികളെ ദുരാരോപണങ്ങളിലൂടെ ഇകഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നവരാണിവർ ഇതനുസരിച്ച് هُمَزَةٍ/ لُّمَزَةٍ എന്നീ രണ്ടു വാക്യവും ഒരേ ആശയം തന്നെയാണ് ദ്യോതിപ്പിക്കുന്നത്. നബി  പറഞ്ഞിട്ടുണ്ട്. അള്ളാഹുവിന്റെ അടിമകളിൽ ഏറ്റവും ദുഷിച്ചവർ സ്നേഹിതർക്കിടയിൽ കുഴപ്പമുണ്ടാക്കാനായി ഏഷണിയുമായി നടക്കുന്നവരും നിരപരാധികളെ ദുരാരോപണങ്ങളിലൂടെ ഇകഴ്ത്തുന്നവരുമാണ്

 
هُمَزَة എന്നാൽ മുഖത്ത് നോക്കി ആക്ഷേപിക്കുന്നവരും لُّمَزَةٍ എന്നാൽ അസ്സാന്നിദ്ധ്യത്തിൽ പരദൂഷണം പറയുന്നവർ എന്നുമാണ്.


هُمَزَة എന്നാൽ ആളുകളെ ആക്ഷേപിക്കുന്നവരെന്നും لُّمَزَةٍ എന്നാൽ തറവാടിനെ ആക്ഷേപിക്കുന്നവർ എന്നുമാണ്.
 هُمَزَة എന്നാൽ കൈ കൊണ്ട് ഉപദ്രവിക്കുന്നവർ എന്നും لُّمَزَة എന്നാൽ നാവു കൊണ്ട് ജനങ്ങളെ ഭത്സിക്കുന്നവർ എന്നുമാ‍ണ്.

هُمَزَة എന്നാൽ ഒപ്പം ഇരിക്കുന്നവരെ ചീത്ത പറയുന്നവർ എന്നും لُّمَزَة എന്നാൽ കണ്ണ് കൊണ്ടും മറ്റും പരിഹാസ പൂർവം ഗോഷ്ഠികൾ കാണിക്കുന്നവർ എന്നുമാണ്.(ഖുർത്വുബി 20/132)

ഈ പറഞ്ഞ ഓരോ വിശദീകരണവും വൈരുദ്ധ്യമല്ല പ്രത്യുത വൈവിദ്ധ്യമാണ്. അതായത് ഈ പറഞ്ഞ ഒരു ദുസ്വഭാവവും നമുക്ക് പാടില്ലെന്നും നമ്മെ നാശത്തിലെത്തിക്കുമെന്നും ചുരുക്കം(അള്ളാഹു നമ്മുടെ സ്വഭാവങ്ങളെ നന്നാക്കട്ടെ  ആമീൻ)

മിഅ്റാജിന്റെ യാത്രയിൽ ചെമ്പിന്റെ നഖം കൊണ്ട് മുഖവും നെഞ്ചും മാന്തി പിളർക്കുന്ന ഒരു വിഭാഗത്തെ നബി കാണുകയും ജനങ്ങളെ പരദൂഷണം പറയുകയും അവരുടെ അഭിമാനം ചോദ്യം ചെയ്യുകയും ചെയ്തവരാണിവർ എന്ന് വിശദീകരണം നൽകപ്പെടുകയും ചെയ്ത നബി  യുടെ വചനം ഈ സമയത്ത് നാം ചിന്തിക്കേണ്ടതുണ്ട്

ഇത് അവതരിച്ചത് അഖ്നസ് ബിൻ ശുറൈഖ് എന്ന പരദൂഷണ വിദഗ്ദനിലാണെന്നും നബി  യെ ആക്ഷേപിക്കുന്നതിൽ അതിരു കടന്ന വലീദുബിൻ മുഗീറ യിലാണെന്നും മറ്റും അഭിപ്രായമുണ്ട്. എന്നാൽ ഇതിന്റെ താക്കീത് അവരിൽ മാത്രമല്ല ആ സ്വഭാവം ഉള്ളവർക്കൊക്കെയും ബാധകമാണ് .


2الَّذِي جَمَعَ مَالًا وَعَدَّدَهُ

ധനം ശേഖരിക്കുകയും അത് എണ്ണി നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവനു(നാശം)


3يَحْسَبُ أَنَّ مَالَهُ أَخْلَدَهُ


അവന്റെ ധനം അവനെ ശാശ്വതനാക്കിയിരിക്കുന്നുവെന്ന് അവൻ വിചാരിക്കുന്നു.

ധാരാളം ധനം സമ്പാദിക്കുകയും അത് നല്ല കാര്യങ്ങളിൽ ചിലവഴിക്കാതെ അഹങ്കാരത്തോടെ എണ്ണിക്കണക്കാക്കി എന്റെ ധനത്തിൽ ഇത്ര വർദ്ധനവ് ഉണ്ടായി എന്ന് ചിന്തിച്ച് അഭിമാനം കൊള്ളുകയും അത് തന്നെ തന്റെ ചിന്താവിഷയമാക്കുകയും ചെയ്യുന്ന ദുഷ്ടമാരിൽ പൊതുവെ കാണുന്ന ശൈലിയാണ് മറ്റുള്ളവരെ കുത്തുവാക്കുകൾ ഉപയോഗിച്ച് ഇടിച്ച് താഴ്ത്തലും കുറവുകൾ എടുത്ത് കാട്ടി ദുഷിച്ച് പറയലും .തന്റെ കൂട്ടി വെച്ച സമ്പത്തിന്റെ ബലത്തിൽ എനിക്ക് ഇവിടെ ശാശ്വത ജീവിതം സാദ്ധ്യമാണെന്നും ഇതൊരിക്കലും നശിക്കുകയില്ലെന്നുമുള്ള ഭാവമായിരിക്കും ഇത്തരം ധനപൂജകർക്കുണ്ടാവുക. എന്നാൽ ഇവരുടെ കണക്ക് കൂട്ടലുകൾ ശരിയല്ലെന്ന് മാത്രമല്ല മഹാ നഷ്ടത്തിലാണ് ഇവർ ആപതിക്കുക എന്നാണ് അള്ളാഹു ഇവിടെ താക്കീത് ചെയ്യുന്നത്


4كَلَّا لَيُنبَذَنَّ فِي الْحُطَمَةِ

വേണ്ട! നിശ്ചയം അവൻ ഹുത്വമ:യിൽ എറിയപ്പെടുക തന്നെ ചെയ്യും


5وَمَا أَدْرَاكَ مَا الْحُطَمَةُ


ഹുത്വമ: എന്നാൽ എന്താണെന്ന് തങ്ങൾക്ക് അറിവ് നൽകിയത് എന്താണ്?

6نَارُ اللَّهِ الْمُوقَدَةُ

അള്ളാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയത്രെ അത്(ഹുത്വമ എന്നാൽ)

7.الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ

അതായത് ഹൃ‌ദയങ്ങളിൽ (കയറിച്ചെന്ന്)എത്തി നോക്കുന്നത്

8.إِنَّهَا عَلَيْهِم مُّؤْصَدَةٌ 
നിശ്ചയം അത് അവരുടെ മേൽ അടച്ച് മൂടപ്പെടുന്നതായിരിക്കും

9.فِي عَمَدٍ مُّمَدَّدَةٍ

നീട്ടിയുണ്ടാക്കപ്പെട്ട (വമ്പിച്ച) തൂണുകളിലായിക്കൊണ്ട്

നരകത്തിന്റെ ഒരു നാമമാണ് ഹുത്വമ: എന്നത്. അതിൽ ചെന്ന് പെടുന്ന എന്തിനെയും കത്തിച്ച് നശിപ്പിക്കുമാറ് കഠിന ചൂടുള്ളത് എന്ന് സാരം. സാധാരണ കാണുന്ന അഗ്നിയല്ല നരകത്തിലെ അഗ്നി. മാംസമോ ബാഹ്യ അവയവങ്ങളോ മാത്രമല്ല ആ അഗ്നി എരിച്ച് കളയുന്നത് ഹൃ‌ദയങ്ങളുടെ ഉള്ളിലേക്ക് കയറിച്ചെന്ന് അവയെയും അത് കടന്നാക്രമിക്കും. ആ അഗ്നിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോകാൻ കഴിയാത്ത വിധം വലിയ തൂണുകൾക്കിടയിൽ ബന്ധനത്തിലായിരിക്കും അവർ .വാതിലുകൾ അവർക്ക് നേരെ അടച്ച് പൂട്ടപ്പെട്ടിട്ടുമുണ്ടാകും അങ്ങനെ ഒരു തരത്തിലുള്ള ആശ്വാസത്തിനും വകയില്ലാതെ എല്ലാ നിലയിലും അവർ യാതന അനുഭവിക്കും എന്നിങ്ങനെ നരക ശിക്ഷയുടെ ഗൌരവം അള്ളാഹു വിവരിച്ചിരിക്കുകയാണ്. പണത്തിന്റെ പളപളപ്പിൽ ധിക്കാരത്തിന്റെ ആൾ രൂപങ്ങളായി മാറുന്നവർ ചിന്തിച്ചെങ്കിൽ!! പരദൂഷണവും പരിഹാസവുമൊക്കെ പതിവാക്കിയവർ മനുഷ്യരുടെ പച്ച മാംസം തിന്നുന്നവരാണ്. അതിന് അവർക്കുള്ള ശിക്ഷ നരകമാണ്/അഥവാ അവരുടെ മാംസം തിന്നുന്ന സ്വഭാവമാണ് നരകത്തിനുണ്ടാവുക എന്ന് സാരം(റാസി )

ഈ ഹുമസ:സൂറത്ത് ആരെങ്കിലും ഓതിയാൽ മുഹമ്മദ് നബി യെയും അവിടുത്തെ ശിഷ്യരെയും പരിഹസിക്കുന്നവരുടെ എണ്ണം കണ്ട് പത്ത് നന്മകൾ അള്ളാഹു അയാൾക്ക് നൽകും(ബൈളാവി2/222) .

പരിഹാസവും പരദൂഷണവും നമ്മുടെ പരലോക ജീവിതത്തെ നശിപ്പിക്കും .വിശേഷിച്ച് നബിമാരെയും മഹത്തുക്കളെയുമൊക്കെ ആക്ഷേപിക്കുന്നത് വലിയ നഷ്ടമുണ്ടാക്കും..

അള്ളാഹു നമ്മെ എല്ലാം നല്ല വാക്കുകളും പ്രവർത്തനവും കൊണ്ട് വിജയിക്കാൻ ഭാഗ്യം നൽകട്ടെ ആമീൻ


പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  

وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

2 comments:

വഴികാട്ടി / pathfinder said...

سورة الهمزة
(മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ -9)

വഴികാട്ടി / pathfinder said...

edited and updated -pdf file also added