Saturday, August 14, 2010

അദ്ധ്യായം: 107-സൂറത്തുൽ മാഊൻ

അദ്ധ്യായം 107-സൂറത്തുൽ മാഊൻ   | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 7  

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ ا അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു





1أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ

മതത്തെ വ്യാജമാക്കുന്നവനെ തങ്ങൾ കണ്ടുവോ?

മത സിദ്ധാന്തങ്ങൾ,പരലോക ജീവിതം,കർമ്മങ്ങൾക്കുള്ള പ്രതിഫലം വിചാരണ തുടങ്ങിയ കാര്യങ്ങളെ വ്യാജമാക്കുന്ന മത നിഷേധികളുടെയും കപട വിശ്വാസികളുടെയും ചില ലക്ഷണങ്ങൾ ഈ സൂറത്തിൽ അള്ളാഹു വിവരിക്കുകയാണ്. ഓരോന്നും ചിന്തനീയവും നിത്യ ജീവിതത്തിൽ സൂക്ഷിക്കേണ്ടവയുമാണ്. ഇമാം ത്വബ്‌രി رحمة الله عليه എഴുതുന്നു. അള്ളാഹുവിന്റെ പ്രതിഫലത്തെയും ശിക്ഷയെയും നിഷേധിച്ച കാരണത്താൽ അള്ളാഹുവിന്റെ കല്പന അനുസരിക്കാതെയും അവന്റെ വിരോധങ്ങൾ വിലവെക്കാതെയും നടക്കുന്നവനെ കണ്ടുവോ? എന്നാണിതിന്റെ സാരം(ത്വബ്‌രി 15/348)


2.فَذَلِكَ الَّذِي يَدُعُّ الْيَتِيمَ

അവൻ അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനാണ്.

അനാഥക്കുട്ടികളെ പരിഗണിക്കാതിരിക്കുകയും നിർദ്ദയമായും പരുഷമായും അവരോട് പെരുമാറുകയും ചെയ്യുക എന്നത് മത നിരാസത്തിന്റെ ലക്ഷണമാണെന്ന് ഉണർത്തുകയാണിവിടെ. അബൂസുഫ്‌യാന്റെ വിഷയത്തിലാണീ സൂറത്ത് ഇറങ്ങിയത് എന്നാണ് ഒരു അഭിപ്രായം .അദ്ദേഹം എല്ലാ ആഴ്ചയിലും ഒട്ടകത്തെ അറുക്കാറുണ്ടാ‍യിരുന്നു. ഒരിക്കൽ ഒരു അനാഥക്കുട്ടി അല്പം മാംസം ചോദിച്ചു. തന്റെ കയ്യിലുള്ള വടി കൊണ്ട് ആ കുട്ടിയെ അബുസുഫ്‌യാൻ തട്ടിമാറ്റി. അപ്പോഴാണീ ആയത്ത് ഇറങ്ങിയത്. സമാന സ്വഭാവമുള്ള മറ്റു പലരുടെയും വിഷയത്തിലിറങ്ങി എന്നും അഭിപ്രായമുണ്ട് (ഖുർത്വുബി 20/152)

ഇമാം റാസി رحمة الله عليه എഴുതുന്നു. അബൂ ജഹലിന്റെ വിഷയത്തിലാണിത് അവതരിച്ചത് എന്ന് അഭിപ്രായമുണ്ട്.അയാളുടെ കീഴിൽ ഒരു അനാഥനുണ്ടായിരുന്നു.അവന്റെ സ്വത്ത് അബൂജഹൽ കൈവശം വെച്ചിരുന്നു.ഒരിക്കൽ നഗ്നത മറക്കാനുള്ള വസ്ത്രത്തിനു വേണ്ടി അവൻ പണം ചോദിച്ചു.അവനെ പരിഗണിക്കാതെ അബൂജഹൽ ആട്ടിയിറക്കി.നിരാശനായി വരുന്ന കുട്ടിയോട് ചില ഖുറൈശി പ്രമുഖർ നീ മുഹമ്മദ് നബിയെ കൊണ്ട് അബൂജഹ്‌ലിനോട് ശുപാർശ ചെയ്യിച്ചാൽ പണം കിട്ടും എന്ന് കുട്ടിയോട് പറഞ്ഞു. അവർ പരിഹാസ പൂർവം പറഞ്ഞതായിരുന്നുവെങ്കിലും കുട്ടി നേരെ നബി യുടെ അടുത്ത് ചെന്ന് വിഷമം പറഞ്ഞു. ആവശ്യക്കാരെ സഹായിക്കുന്ന നബി() കുട്ടിക്കുവേണ്ടി അബൂജഹലിനെ സമീപിച്ചു കുട്ടിക്ക് പൈസ കൊടുക്കാൻ ആവശ്യപ്പെടുകയും അബൂജഹൽ പണം നൽകുകയും ചെയ്തു. കുട്ടിക്ക് സന്തോഷമായി. ഇത് കണ്ട ഖുറൈശി പ്രമുഖർ അബൂജഹലിനെ ആക്ഷേപിച്ചു. അപ്പോൾ അവൻ പറഞ്ഞത് മുഹമ്മദിന്റെ() രണ്ട് ചുമലിൽ നിന്നും എന്റെ നേർക്ക് നീണ്ട് വരുന്ന രണ്ട് കുന്തം ഞാൻ കണ്ടു. മുഹമ്മദിന് ഉത്തരം ചെയ്തില്ലെങ്കിൽ കുത്ത് കൊള്ളുമെന്ന് ഞാൻ ഭയപ്പെട്ടു.അത് കൊണ്ട് പണം കൊടുത്തതാണ്.അവന്റെ വിഷയത്തിലാണിത് ഇറങ്ങിയത്(റാസി32/102)

യതീമിനെ തള്ളിക്കളയുക എന്നതിൽ അവനെ അക്രമിക്കലും അവന്റെ ധനം തട്ടിയെടുക്കലും ഉൾപ്പെടും .അനാഥക്കുട്ടികളുടെ ധനം തട്ടി എടുത്ത് ശീലിച്ചിരുന്നവർക്കിടയിലാണ് നബി തങ്ങളുടെ ഈ നീതിക്ക് വേണ്ടിയുള്ള പോരാട്ടം എന്നത് ചിന്തനീയം തന്നെ! അനാഥരെ സംരക്ഷിക്കുന്നതിനും അവർക്ക് നന്മ ചെയ്യുന്നതിനും മുന്തിയ പരിഗണനയാണ് ഖുർആനും നബിയും നൽകുന്നത്. നബി പറഞ്ഞു, ഒരു അനാഥനെ ആരെങ്കിലും തന്നോട് ചേർത്ത് നിർത്തുകയും അവൻ അവന്റെ വിഷയങ്ങൾക്ക് പ്രാപ്തനാവുന്നത് വരെ അവനെ സംരക്ഷിക്കുകയും ചെയ്താൽ അവനു സ്വർഗം നിർബന്ധമായി.(അഹ്‌മദ്). അനാഥനുള്ള ഭക്ഷണ സുപ്ര അള്ളാഹുവിന്റെ അടുക്കൽ ഏറ്റവും മഹത്വമുള്ളതാണെന്ന് നബി  പറഞ്ഞിട്ടുണ്ട്(റാസി 32/103)


3وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ

പാവപ്പെട്ടവനു ഭക്ഷണം നൽകുവാൻ അവൻ പ്രോത്സാഹനം നൽകുകയുമില്ല.

ഇവിടെ സാധുവിനു ഭക്ഷണം കൊടുക്കാൻ സ്വയം തന്നെ അവൻ പ്രേരിപ്പിക്കില്ല എന്നും (വാസ്തവത്തിൽ അത് തന്റെ ധനത്തിൽ സാധുവിനുള്ള അവകാശമാണെന്ന കാര്യം അവൻ വിസ്മരിക്കുന്നു )മറ്റുള്ളവർക്ക് സാധുവിനു ഭക്ഷണം കൊടുക്കാൻ പ്രേരണ നൽകില്ല എന്നും അഭിപ്രായമുണ്ട്. രണ്ടായാലും സാധുവിന്റെ കാര്യം അവൻ അവഗണിക്കാൻ കാരണം അവന്റെ വിശ്വാസ രാഹിത്യമാണ്. അഥവാ സാധുവിനു ഭക്ഷണം കൊടുത്തിട്ട് എന്ത് നേട്ടം?എന്നാണ് അവന്റെ ചിന്ത.ഇത് പരലോക പ്രതിഫലത്തെ പച്ചയായി നിഷേധിക്കുന്നവർക്കല്ലാതെ ചിന്തിക്കാനാവില്ല

ഇവിടെ ഇമാം റാസി رحمة الله عليهഎഴുതുന്നു. ഇവിടെ രണ്ട് ചോദ്യം ഉണ്ട്.(1) സാധുവിനു ഭക്ഷണം കൊടുക്കാൻ പ്രേരിപ്പിക്കാത്ത എത്രയോ അവസരം ഓരോരുത്തർക്കുമുണ്ടാവില്ലേ? അപ്പോഴൊക്കെ അവൻ കുറ്റക്കാരനാണെന്ന് ആരും പറയുന്നില്ലല്ലോ? പിന്നെ എന്താണ് ഇവരെ കുറിച്ച് ഇത്ര ആക്ഷേപിക്കാൻ? ഉത്തരമിതാണ്. പ്രേരണ നൽകാത്തതിനു കുറ്റക്കാരാവാത്തത് ഒന്നുകിൽ തന്റെ സ്ഥാനത്ത് മറ്റുള്ളവർ ആ ജോലി ചെയ്യുകയോ അല്ലെങ്കിൽ മറ്റ് വല്ല കുഴപ്പവും പ്രതീക്ഷിക്കപ്പെടുകയോ ചെയ്യുന്നിടത്താണ്.എന്നാൽ ഇവിടെ ഇവനെ ആക്ഷേപിക്കാൻ കാരണം അവൻ സാധുവിന്റെ വിഷയം അവഗണിച്ചത് മത നിരാസം കൊണ്ടാണ് എന്നതിനാലാണ്

(2)എന്ത് കൊണ്ടാണ് സാധുവിനെ ഭക്ഷിപ്പിക്കാത്തവൻ എന്ന് പറയാതെ പ്രേരണ നൽകാത്തവൻ എന്ന് പറഞ്ഞത്? അതിനുള്ള മറുപടി അനാഥന്റെ അവകാശങ്ങൾ തടഞ്ഞ് വെക്കുന്നവൻ എങ്ങനെ സാധുവിനു ഭക്ഷിപ്പിക്കും ? മറ്റുള്ളവരുടെ ധനത്തിൽ നിന്ന് വല്ലതും സാധുവിനു ലഭിക്കാൻ കൂടി അദ്ധ്വാനിക്കാത്തത് വളരെ മോശം സമീപനം തന്നെ എന്ന് വരുത്താനാണ് ഇങ്ങനെ പറഞ്ഞത്. നേരേ മറിച്ച് സത്യ വിശ്വാസികളെ കുറിച്ച് അള്ളാഹു പറയുന്നത് അവർ പരസ്പരം കാരുണ്യം കൊണ്ട് ഉപദേശിക്കുന്നവരാണെന്നത്രെ!(റാസി32/104)




4.فَوَيْلٌ لِّلْمُصَلِّينَ

എന്നാൽ നിസ്ക്കരിക്കുന്നവർക്ക് നാശം

5.الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ

അതായത് തങ്ങളുടെ നിസ്ക്കാരത്തെ കുറിച്ച് അശ്രദ്ധരായുള്ളവർക്ക്

നിസ്കാരത്തെക്കുറിച്ചുള്ള അശ്രദ്ധ എന്നതിന്റെ വ്യാഖ്യാനങ്ങളായി വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നത് നിസ്കാരം സമയത്തെ വിട്ട് പിന്തിക്കുന്നവർ എന്നാണ് .

ആളുകളുള്ളിടത്ത് നിസ്ക്കരിക്കുമെന്നും ആരും കാണാത്തപ്പോൾ നിസ്ക്കാരം ഉപേക്ഷിക്കുകയും ചയ്യുമെന്നും വ്യാഖ്യാനമുണ്ട് നിസ്ക്കാരത്തിന്റെ മഹത്വം പരിഗണിക്കാത്തവരാണവരെന്നും നിസ്ക്കരിച്ചാലും ഇല്ലെങ്കിലും തനിക്ക് അതൊരു പ്രശ്നമല്ല എന്ന മനസ്ഥിതിയുള്ളവർ എന്നും വ്യാഖ്യാനമുണ്ട്

സമയ ബന്ധിതമായി നിർവഹിക്കാൻ ശക്തമായ കല്പനയുള്ള നിസ്ക്കാരം സമയത്തെ വിട്ട് പിന്തിക്കുന്നതും നിസ്ക്കാരം തന്നെ ഉപേക്ഷിക്കുന്നതും മഹാ പാതകം തന്നെ. ഈ സൂക്തം മുമ്പുള്ള സൂക്തവുമായി ബന്ധിപ്പിക്കുന്ന ചില കാരണങ്ങൾ ഇമാം റാസിرحمة الله عليه  വിവരിക്കുന്നു. (1)സാധുവിനെയും അനാഥനെയും അവഗണിച്ച് കൊണ്ട് സൃഷ്ടികളോട് കൃ‌ത്യ വിലോപം കാണിച്ച ഇവൻ നിസ്ക്കാരത്തെ കണക്കിലെടുക്കാതെ സൃഷാടാവിനെയും അവഗണിക്കുന്നു എന്നാണിവിടുത്തെ പരാമർശം (2).നിസ്ക്കാരം അരുതായ്മകളിൽ നിന്ന് തടയുമെന്നല്ലേ ഖുർആൻ പറയുന്നത്.അപ്പോൾ നിസ്ക്കരിക്കുന്ന ഇവർ എങ്ങനെയാണ് യതീമിനെ ഉപദ്രവിക്കുന്നവനും സാധുവിനെ അവഗണിക്കുന്നവനുമാവുക എന്ന സന്ദേഹത്തിന്റെ ഉത്തരാമാണിത്. അഥവാ ഇവരുടെ നിസ്ക്കാരം നാട്ടുകാരെ ബോദ്ധ്യപ്പെടുത്താൻ മാത്രമുള്ളതാ‍ണ് അതിനാൽ നിസ്ക്കാരം ഇവരുടെ ജീവിതത്തിൽ ഒരു സ്വാധീനവും ചെലുത്തുകയില്ല (3) അനാഥനെ അകറ്റിയും സാധുവിനെ പരിഗണിക്കാതെയും അള്ളാഹുവിനോടുള്ള കടമകളെ വിസ്മരിച്ചും പടപ്പുകളോടും പടച്ചവനോടും മര്യാദ പാലിക്കാത്തതിനാൽ ഇവന്റെ നാശം പൂർണ്ണമായി എന്ന് അറിയിക്കാനാണ് ഇത്തരക്കാർക്ക് നാശം എന്ന് അള്ളാഹു പറഞ്ഞത്

6.الَّذِينَ هُمْ يُرَاؤُونَ

അതെ.മറ്റുള്ളവരെ കാണിക്കുവാനായി പ്രവർത്തിക്കുന്നവർ

ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവൻ എന്നാൽ അവൻ നിസ്ക്കരിക്കുന്നതും മറ്റ് സുകൃതങ്ങൾ ചെയ്യുന്നതും അള്ളാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചോ,ശിക്ഷയെ തൊട്ട് ഭയപ്പെട്ടിട്ടോ അല്ല. മറിച്ച് ജനങ്ങളെ കാണിക്കാൻ വേണ്ടി ചെയ്യുന്നവർ എന്നാണ്.അവർ മനസ്സിൽ വിശ്വാസമില്ലാത്ത കപടന്മാരാണ്. ഇമാം ഖുർത്വുബി(رحمة الله عليه) പറയുന്നു. ജനങ്ങളെ കാണിക്കുക എന്ന رياء എന്നതിന്റെ ആശയം ആരാധന കൊണ്ടും മറ്റും ജനമനസിൽ സ്ഥാനം ആഗ്രഹിക്കലാണ്.അത് പല രൂപത്തിലും ഉണ്ടാകും. (1) ശരിയായ മാർഗം പിന്തുടരും.പക്ഷെ അത് അള്ളാഹുവിന്റെ പൊരുത്തത്തിനായിരിക്കില്ല മറിച്ച് സമൂഹത്തിന്റെ പ്രശംസയും സ്ഥാനവും ലഭിക്കൽ ആയിരിക്കും ലക്ഷ്യം (2)പരുക്കൻ വസ്ത്രം ധരിക്കും.കുറഞ്ഞ വസ്ത്രത്തിലൊതുക്കും.അങ്ങനെ താൻ ദുനിയാവുമായി ഒരു ബന്ധവുമില്ലാ‍ാത്ത ആളാണെന്ന് വരുത്തലായിരിക്കും ലക്ഷ്യം പക്ഷെ മനസ് നിറയെ പൊങ്ങച്ചമായിരിക്കും. (3) വാക്കുകളിലുള്ള ലോക മാന്യം .അതായത് ഭൌതികന്മാരോട് തനിക്ക് ശക്തമായ വെറുപ്പുണ്ടെന്ന് വരുത്തുന്ന (അവർക്ക് നന്മ നഷ്ടപ്പെടുന്നതിൽ യാതൊരു ശ്രദ്ധയുമില്ലെന്ന് വരുത്തുന്ന ) വാക്കുകൾ പറയും മനസ് നിറയെ ഭൌതികതയോടുള്ള താല്പര്യമായിരിക്കും (4)നിസ്ക്കാരം അടക്കമുള്ള ആരാധനകൾ ഭംഗിയാക്കിക്കൊണ്ടുള്ള ലോക മാന്യം .ആളുകളെ കാണിക്കാനായി നന്നായി പ്രവർത്തിക്കുക.ആരും കാണുന്നില്ലെങ്കിൽ ഒന്നിലും ശ്രദ്ധയുണ്ടാകില്ല(ഖുർത്വുബി20/154)

ആളുകളെ കാണിക്കാനായി ചെയ്യുന്ന ഒരു കർമ്മവും അള്ളാഹുവിന്റെ അടുത്ത് സ്വീകാര്യമല്ല.ആളുകളെ കാണിക്കാനായി കർമ്മം ചെയ്യൽ സത്യ വിശ്വാസിയുടെ അല്ല കപടന്റെ ലക്ഷണമാണെന്നാണ് ഇവിടെ ഉണർത്തുന്നത്.

7.وَيَمْنَعُونَ الْمَاعُونَ

പരോപകാര വസ്തുക്കളെ മുടക്കുകയും ചെയ്യുന്നവർ(അവർക്ക് നാശം)

ഇമാം ഥബരി رحمة الله عليه എഴുതുന്നു.ഇവിടെ പറഞ്ഞ ماعون എന്നതിനു വിവിധ വ്യാഖ്യാനങ്ങളുണ്ട്.നിർബന്ധ സക്കാത്ത് കൊടുക്കാത്തവർ എന്നും, കൊട്ടക്കോരി, മൺ‌വെട്ടി,മഴു,വെള്ളം,തീ,ഉപ്പ് തുടങ്ങിയ അത്യാവശ്യ വീട്ടു സാധനങ്ങൾ പരസ്പരം വായ്പ കൊടുക്കുന്നതിനു വിസമ്മതിക്കുന്നവർ എന്നും വ്യാഖ്യാനമുണ്ട്(ഥബരി 15/356-57 , ഖുർത്വുബി20/154-155)

ജനങ്ങൾക്ക് തടയാൻ പാടില്ലാത്ത വസ്തുക്കൾ എന്തൊക്കെയാണ് എന്ന് നബി( )യോട് ആയിശ ബീവിرضي الله عنها  ചോദിച്ചു. അവിടുന്ന് പറഞ്ഞു വെള്ളം, തീ, ഉപ്പ് എന്നിവയാണ് എന്ന് .ആയിശബീവിرضي الله عنها ചോദിച്ചു. വെള്ളം തടയരുത് എന്ന് അറിയാം(വെള്ളത്തിന്റെ പ്രാധാന്യം അത്രമേൽ വലുതാണ്) എന്നാൽ തീയും ഉപ്പും എന്താണിത്ര പ്രാധാന്യമുള്ളതായത്? നബി  പറഞ്ഞു. ആരെങ്കിലും തീ കൊടുത്താൽ ആ തീ കൊണ്ട് വേവിക്കപ്പെട്ടതത്രയും ധർമ്മം ചെയ്തവനെ പോലെയാണ്. ഉപ്പ് നൽകിയാൽ, ആ ഉപ്പ് മുഖേന സ്വാദിഷ്ടമായ ഭക്ഷണം ധർമ്മം ചെയ്തത് പോലെയാണ്.വെള്ളം ലഭിക്കുന്നിടത്ത് ആർക്കെങ്കിലും വെള്ളം കുടിപ്പിച്ചാൽ അറുപത് മനുഷ്യരെ മോചിപ്പിച്ചവനെ പോലെയാണ്.വെള്ളം ലഭ്യമല്ലാത്തിടത്ത് ആർക്കെങ്കിലും വെള്ളം കൊടുത്താൽ ഒരു മനുഷ്യനെ ജീവിപ്പിക്കുന്നതുപോലെയാണ്. ഒരാളുടെ ജീവൻ രക്ഷിക്കുന്നത് മനുഷ്യരെ മുഴുവനും ജീവിപ്പിക്കുന്നത് പോലെ വലിയ കാര്യമാണ്(ഖുർത്വുബി 20/155)

ഈ കാര്യങ്ങൾ കപടന്മാരുടെ ലക്ഷണമാണെന്ന് പറയുമ്പോൾ ഒരിക്കലും വിശ്വാസിക്ക് ഇത്തരം ദുസ്വഭാവമുണ്ടായിക്കൂടാ. എന്നാൽ സ്വാർത്ഥതയുടെ ആൾ രൂപങ്ങളാവുന്നവരൊക്കെ ഈ സ്വഭാവം നില നിർത്തുന്നു. അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ آمين. ഇമാം റാസി رحمة الله عليه  എഴുതുന്നു.അള്ളാഹു ഈ പറഞ്ഞതിന്റെ താല്പര്യം നിസ്ക്കാരം എനിക്കുള്ളതും പരോപകാര വസ്തുക്കൾ ജനങ്ങൾക്കുള്ളതുമാണ്. എന്നാൽ എനിക്കുള്ള നിസ്ക്കാരം ജനങ്ങളെ കാണിക്കാൻ വേണ്ടി ചെയ്യുന്ന കപടന്മാർ അവർക്ക് നൽകേണ്ട പരോപകാര വസ്തുക്കളെ അവരിൽ നിന്ന് മറച്ചു വെക്കുന്നു.തൽഫലമായി അള്ളാഹുവിനോടും ജനങ്ങളോടും വിപരീതമായി പെരുമാറിയവരാണിവർ..(റാസി32/107)

ഈ സൂറത്തിന്റെ വ്യാഖ്യാനം അവസാനിപ്പിക്കുന്നിടത്ത് ഇമാം റാ‍സി رحمة الله عليه   എഴുതിയത് ശ്രദ്ധിക്കേണ്ട വാക്കുകൾ തന്നെ. ഈ സൂറത്തിന്റെ വ്യാഖ്യാനം നാം അവസാനിപ്പിക്കുന്നത് ഇങ്ങനെ പ്രാർത്ഥിച്ച് കൊണ്ടാണ്, അള്ളാഹുവേ! ഈ അദ്ധ്യായം കപടന്മാരുടെ ദുസ്വഭാവം വിശദീകരിച്ചു കൊണ്ടുള്ളതാണ്.അടുത്ത അദ്ധ്യായം മുഹമ്മദ് നബി യുടെ വിശേഷണം പറഞ്ഞ് കൊണ്ടുള്ളതുമാണ്. ഞങ്ങൾ ആരാധനാ കാര്യങ്ങളിൽ നബി യോടൊപ്പമോ അവിടുത്തെ അനുചരന്മാർക്കൊപ്പമോ എത്താത്തവാരാണെങ്കിലും തിന്മയിൽ ഈ കപടന്മാരെ പോലെ ഞങ്ങൾ അധ:പതിച്ചിട്ടില്ല. അതിനാൽ നിന്റെ മഹത്തായ ഔദാര്യം കൊണ്ട് ഞങ്ങൾക്ക് നീ മാപ്പ് നൽകണേ’(റാസി 32/107)



ആരെങ്കിലും ഈ സൂറത്ത് പാരായണം ചെയ്താൽ അവൻ സക്കാത്ത് വീട്ടുന്നവനാണെങ്കിൽ അവന്റെ ദോഷം പൊറുക്കപ്പെടും എന്ന് നബി  പറഞ്ഞിട്ടുണ്ട്(ബൈളാവി2/625). അള്ളാഹു ഇഷ്ടപ്പെടുന്ന സ്വഭാവ ഗുണങ്ങൾ കൊണ്ട് അവൻ നമ്മെ അനുഗ്രഹിക്കട്ടെ آمين





പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  
وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

2 comments:

വഴികാട്ടി / pathfinder said...

ആളുകളെ കാണിക്കാനായി ചെയ്യുന്ന ഒരു കർമ്മവും അള്ളാഹുവിന്റെ അടുത്ത് സ്വീകാര്യമല്ല.ആളുകളെ കാണിക്കാനായി കർമ്മം ചെയ്യൽ സത്യ വിശ്വാസിയുടെ അല്ല കപടന്റെ ലക്ഷണമാണെന്നാണ് ഇവിടെ ഉണർത്തുന്നത്.

സൂറത്ത് മാഊൻ വിശദീകരണം വായിക്കുക

വഴികാട്ടി / pathfinder said...

edited and updated .pdf file also added