Thursday, October 21, 2010

അദ്ധ്യായം 114 -സൂറത്തുന്നാസ്

  1. മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 6


            بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ      

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
قُلْ أَعُوذُ بِرَبِّ النَّاسِ . 1

1.(നബിയേ)പറയുക മനുഷ്യരുടെ നാഥനോട് ഞാൻ ശരണം തേടുന്നു.

റബ്ബ് എന്നാൽ അവർക്ക് ആവശ്യമുള്ളതെല്ലാം നൽകി അവരെ നിയന്ത്രിക്കുന്നവൻ എന്നത്രെ അള്ളാഹു എല്ലാത്തിന്റെയും റബ്ബാണെന്നിരിക്കേ മനുഷ്യരുടെ റബ്ബ് എന്ന് പറഞ്ഞതിന്റെ കാരണം മനുഷ്യൻ മഹത്വമുള്ളവനാണ് പക്ഷെ അവരെയും പരിപാലിക്കുന്നവനാണ് അള്ളാഹു എന്ന് സൂചിപ്പിക്കാനും മനുഷ്യരുടെ കെടുതികളിൽ നിന്ന് കാവൽ തേടാൻ നിർദ്ദേശിച്ചതിലൂടെ മനുഷ്യൻ എത്ര ഉന്നതനായലും തനിക്കു അള്ളാഹുവിന്റെ കാവൽ കൂടാതെ കഴിയില്ല (അള്ളാഹുവാണ് അവർക്ക് അഭയം നൽകുന്നവൻ )എന്ന് അറിയിക്കാനുമാണ്(ഖുർത്വുബി)
مَلِكِ النَّاسِ . 2

2.(അതെ)മനുഷ്യരുടെ രാജാവായ.

ഭൂമിയിൽ പലരെയും രാജാവെന്ന് നാം വിളിക്കാറുണ്ട് എന്നാൽ യഥാർത്ഥത്തിൽ രാജാവ് അള്ളാഹുവേ ഉള്ളൂ .അതിനാൽ അഭയം തേടേണ്ടത് അവനോട് തന്നെ എന്ന് സൂചിപ്പിക്കുകയാണ്

إِلَهِ النَّاسِ  .3
3. മനുഷ്യരുടെ ആരാധ്യനായ(നാഥനോട്)

പലരും ഭൂമിയിൽ ആരാധിക്കപ്പെട്ടു.എന്നാൽ യഥാർത്ഥത്തിൽ ആരാധിക്കപ്പെടാൻ അർഹൻ അള്ളാഹു മാത്രം .അതിനാൽ ആത്യന്തികമായി അഭയം തേടപ്പെടേണ്ടവൻ അവൻ മാത്രം എന്ന് കാണിക്കാനാണ് ഇത് പറഞ്ഞത്

مِن شَرِّ الْوَسْوَاسِ الْخَنَّاسِ . 4

4. പിന്മാറിക്കളയുന്നവന്റെ ദുർബോധനത്തിന്റെ കെടുതിയിൽ നിന്ന്

الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ .5


5. അതായത് മനുഷ്യരുടെ ഹൃദയങ്ങളിൽ ദുർബോധനം നടത്തുന്നവനായ

വസ് വാസ് എന്നാൽ പിശാചിനെ അനുസരിക്കാനുള്ള അവന്റെ ക്ഷണമാണ്.
ശബ്ദം കേൾക്കാതെ തന്നെ ആ ക്ഷണത്തിന്റെ ആശയം ഇവന്റെ മനസിലേക്ക് എത്തും (ഖുർത്വുബി)അത് അനുസരിക്കുന്നതിലൂടെ പിശാച് തന്റെ ലക്ഷ്യം നേടും .അത് ശ്രദ്ധിക്കുന്നതിലൂടെ മാത്രമേ അവനെ പരാചയപ്പെടുത്താനാവുകയുള്ളൂ

مِنَ الْجِنَّةِ وَ النَّاسِ . 6

6. മനുഷ്യരിൽ നിന്നും ജിന്നുകളിൽ നിന്നുമായി(ദുർബോധനം നടത്തുന്നവൻ)

സൃഷ്ടി ജാലങ്ങളുടെ കെടുതികളെതൊട്ട് പൊതുവിലും ചില പ്രത്യേക വസ്തുക്കളുടെ കെടുതികളെ തൊട്ട് വിശേഷിച്ചും അള്ളാഹുവോട് രക്ഷതേടാനുള്ള നിർദ്ദേശമാ‍ണ് കഴിഞ്ഞ അദ്ധ്യായത്തിൽ ഉണ്ടായത്.ദുർബോധനങ്ങളും ദുർമന്ത്രങ്ങളും വഴി മനുഷ്യ മനസ്സുകളെ ദുഷിപ്പിച്ച് തകിടം മറിക്കുന്ന മനുഷ്യരിലും ജിന്നുകളിലും പെട്ട ചില ദുശ്ശക്തികളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷതേടുവാനാണ് ഈ അദ്ധ്യായത്തിൽ അള്ളാഹു പഠിപ്പിക്കുന്നത് മനുഷ്യന്റെ ധാർമ്മിക ബോധം നശിപ്പിച്ച് ദുർന്നടപ്പുകാരാക്കിത്തീർക്കുന്നതും ഈ ജീവിതത്തെ കളങ്കപ്പെടുത്തി മലീമസമാക്കുന്നതും എന്നെന്നും നില നിൽക്കുന്ന പരലോക ജീവിതത്തെ പാടെ അപകടത്തിലാക്കുന്നതും അതെ സമയം പെട്ടെന്ന് നമുക്ക് കണ്ട്പിടിക്കാൻ കഴിയാത്തതുമായ ദുശ്ശക്തിയാണ് ഇത് .മനുഷ്യരിൽ ദുഷിച്ച വികാരങ്ങൾ ഇളക്കിവിട്ടും ചീത്ത പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകിയും നല്ലതു ചീത്തയായും ചീത്തയെ നന്മയായും ചിത്രീകരിച്ച് കൊടുത്തും വ്യാമോഹങ്ങൾക്ക് വശംവദരാക്കിയും മനുഷ്യരെ പിഴപ്പിക്കുകയാണ് ഈ ദുശ്ശക്തിയുടെ ജോലി. അതിനായി മനുഷ്യർ അറിയാതെ അവരുടെ മനസിൽ ദുർമന്ത്രം നടത്തുകയും ബാഹ്യരംഗത്ത് വരാതെ പിന്മാറുകയും ചെയ്യുക എന്നതാണ് അവർ ചെയ്യുക.നമുക്ക് സാധാരണയായി അവയെ കണ്ണ്കൊണ്ട് കാണാനോ കയ്യെത്തി പിടിക്കാനോ സാധിക്കാത്ത വിധം സൂത്രത്തിലും നിഗൂഢതയിലുമായിരിക്കും അതിന്റെ പ്രവർത്തനം മനുഷ്യന്റെ വിചാരങ്ങളെയും കർമ്മങ്ങളെയും നിയന്ത്രിക്കുന്നത് മനസ്സാണല്ലൊ.അതിലാണീ ദുർബോധനങ്ങൾ നടക്കുന്നത് അത് കൊണ്ടാണ് ഹൃദയത്തെ ദുഷിപ്പിക്കുന്ന ദുർമന്ത്രങ്ങളെ ഇത്രയും ഗൌരവത്തിൽ കാണേണ്ടി വരുന്നത് രണ്ട് തരം പിശാചുക്കളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

ജിന്ന് വർഗത്തിൽ പെട്ട പിശാചുക്കൾ.മനുഷ്യ വർഗത്തിൽ പെട്ട പിശാചുക്കൾ.മനുഷ്യന്റെ ജന്മ ശത്രുവായ ഇബ് ലീസിന്റെ സന്തതികളായ ജിന്നു വർഗത്തിലുള്ള പിശാചുക്കൾ മനുഷ്യ മനസുകളിൽ പല ദുർവിചാരങ്ങളും ഇട്ട് കൊടുക്കുന്നതാണ് മനുഷ്യശരീരത്തിൽ രക്ത സഞ്ചാരമുള്ളിടത്തെല്ലാം പിശാച് സഞ്ചരിക്കുന്നതാണെന്ന് നബി    പ്രസ്താവിച്ചിട്ടുണ്ട് (ബുഖാരി, മുസ്‌ലിം) പിശാച് മനുഷ്യ ഹൃദയങ്ങളിൽ അധിവസിക്കും മനുഷ്യൻ അള്ളാഹുവെ സ്മരിക്കുമ്പോഴെല്ലാം അവൻ പിന്മാറും അള്ളാഹുവെക്കുറിച്ച് അശ്രദ്ധനായാൽ ദുർബോധനംചെയ്യും എന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ പിശാചുക്കളേക്കാ‍ൾ അപകടത്തിൽ ഒട്ടും പിന്നിലല്ല മനുഷ്യരിലെ പിശാചുക്കൾ.ഏഷണിയും പരദൂഷണവും പറഞ്ഞ് ജനങ്ങൾക്കിടയിൽ കുഴപ്പവും കലഹവുമുണ്ടാക്കുന്ന ഇക്കൂട്ടർ ഗുണകാംക്ഷികളായി ചമഞ്ഞു കൊണ്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത് ലക്ഷ്യം വഴക്കുണ്ടാക്കലായിരിക്കും അത്തരക്കാരുടെ ദുർബോധനങ്ങൾ അനുസരിച്ചാലുണ്ടാകുന്ന കുഴപ്പങ്ങൾ ചിലപ്പോൾ പ്രവചനാതീതമായിരിക്കും അതിനാൽ അത്തരം സന്ദർഭങ്ങളെ നേരിടേണ്ടി വരുമ്പോൾ അള്ളാഹുവെ സ്മരിക്കുകയും എല്ലാ അപകടങ്ങളിൽ നിന്നും രക്ഷ നേടാൻ അള്ളാഹുവിൽ അഭയം തേടുകയും വേണം.അത്തരം ദുർബോധനക്കാർക്ക് പ്രോത്സാഹനം ലഭിക്കുന്ന സമീപനം സ്വീകരിക്കാതിരിക്കാനും തക്ക മറുപടികൊടുക്കാനും ശ്രദ്ധിച്ചാൽ അവരുടെ തന്ത്രങ്ങൾ പൊളിക്കാനാവും ഈ ദുർബോധനത്തിൽ ജിന്നും മനുഷ്യരും പരസ്പരം സഹായികളാണ് എന്നും നാം മനസിലാക്കണം

(الأنعام 121) وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَى أَوْلِيَآئِهِمْ 

പിശാചുക്കൾ അവരുടെ മിത്രങ്ങൾക്ക്‌ തീർച്ചയായും ദുർബോധനം നൽകിക്കൊണ്ടിരിക്കും (അൻആം 121)

അപ്പോൾ ദുർമന്ത്രത്തിന്റെ നിയന്ത്രണം ജിന്നിലുള്ള പിശാച് ഏറ്റെടുക്കുകയും മനുഷ്യരിലെ പിശാചുക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു എന്ന് ഇതിൽ നിന്ന് മനസിലാക്കാം

നിങ്ങളിൽ ഒരാളും തന്നെ ജിന്നിൽ നിന്നുള്ള തന്റെ കൂട്ടുകാരനെയും (قرين) മലക്കുകളിൽ നിന്നുള്ള കൂട്ടുകാരനെയും അവനിൽ നിയോഗിക്കപ്പെടാതിരുന്നിട്ടില്ല.ശിഷ്യന്മാർ ചോദിച്ചു അങ്ങേക്കും അങ്ങനെയുണ്ടോ? നബി   പറഞ്ഞു എനിക്കുമുണ്ട്.പക്ഷെ എന്റെ പിശാചിനെ എനിക്ക് അള്ളാഹു കീഴൊതുക്കിത്തന്നിരിക്കുന്നു അവൻ എന്നോട് നല്ലതിനല്ലാതെ ഉപദേശിക്കുകയില്ല (മുസ് ലിം )

അനാവശ്യമായ സംശയങ്ങൾ ഉണ്ടാക്കി ദീനിൽ നിന്ന് ആളെ പുറത്താക്കുന്നത് പിശാചിന്റെ ഒരു തന്ത്രമാണ്.നബി  പറയുന്നു നിങ്ങളിലൊരാളുടെ അടുത്ത് പിശാച് വരും എന്നിട്ടവൻ തോന്നിപ്പിക്കും. ഇന്ന വസ്തുവിനെ പടച്ചത് ആരാണ്? (എല്ലാ ചോദ്യത്തിനും അള്ളാഹു ആണ് പടച്ചത് എന്ന ഉത്തരം ലഭിക്കും).അങ്ങനെ (ഒടുവിൽ)അവൻ തോന്നിപ്പിക്കുംഈ അള്ളാഹുവിനെ പടച്ചത് ആരാണ്? എന്ന്. അപ്പോൾ മനുഷ്യൻ അള്ളാഹുവിൽ ശരണം തേടുകയും അതിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്യട്ടെ (ബുഖാരി മുസ്‌ലിം)

മനുഷ്യ ഹൃദയങ്ങളിൽ ആദ്യമാദ്യം ഉത്തരം ലഭിക്കുന്ന ചില സംശയങ്ങൾ അന്വേഷണ രൂപേണ ഇട്ട് കൊടുക്കുന്ന പിശാച് ക്രമേണ ഉത്തരം മുട്ടിക്കുന്ന സംശയങ്ങൾ ഇടുകയും സംശയത്തിലൂടെ അവൻ വഴിതെറ്റുകയും ചെയ്യും. തന്റെ യുക്തിക്ക് ഉൾക്കൊള്ളാനാവാത്ത കാര്യങ്ങളെ മുഴുവൻ ചോദ്യം ചെയ്യാനും മുസ് ലിം മുഖ്യധാരയിൽ നിന്ന് മാറി നിൽക്കാനും ശ്രമിക്കുന്നവർ ഈ വസ്തുത സഗൌരവം ചിന്തിക്കേണ്ടിയിരിക്കുന്നു. സംശയത്തിന്റെ മുൾമുനയിൽ ആളുകളെ നിർത്താനായി കുയുക്തിയും തർക്കങ്ങളുമുണ്ടാക്കുന്ന മനുഷ്യർ നേരത്തേ സൂചിപ്പിച്ച കാവൽ തേടപ്പെടേണ്ട ഗണത്തിലാണു വരിക എന്ന് മറക്കാതിരിക്കാം നമുക്ക്!

ജിന്ന് എന്ന ഒരു വിഭാഗം (മനുഷ്യരല്ലാത്ത) ഉണ്ട് എന്ന് ഈ അദ്ധ്യായത്തിലൂടെ സുതരാം വ്യക്തമാണ് കഴിഞ്ഞ അദ്ധ്യായത്തിൽ അള്ളാഹുവിന്റെ ഒരു വിശേഷണം(رب الفلق   )പറഞ്ഞ് നാലു കാര്യങ്ങളെ കുറിച്ച് കാവൽ തേടുകയായിരുന്നു.ഈ അദ്ധ്യായത്തിൽ അള്ളാ‍ഹുവിന്റെ മൂന്ന് വിശേഷണം പറഞ്ഞ് ഒരു കാര്യത്തെ തൊട്ട് കാവൽ തേടുകയാണ്.എന്താണീ വ്യത്യാസത്തിന്റെ കാരണം? ഇമാം റാസി(رحمــة الله عليـــــه) അതിനു പറഞ്ഞ നിവാരണം ഇങ്ങനെയാണ്. ഒന്നാമത്തെ അദ്ധ്യായത്തിൽ മനുഷ്യ ശരീരത്തെ അപകടപ്പെടുത്തുന്ന വിഷയങ്ങളെ തൊട്ട് കാവൽ തേടുകയായിരുന്നു.ഈ അദ്ധ്യായത്തിൽ ആകട്ടെ മനസിനെ അപകടപ്പെടുത്തി വിശ്വാസം ഹനിക്കുന്ന വിഷയത്തെ തൊട്ട് കാവൽ തേടുകയാണ്.തേടപ്പെടുന്ന വിഷയത്തിന്റെ ഗൌരവമനുസരിച്ചാണ് അതിനു മുമ്പുള്ള കീർത്തന വാക്യങ്ങൾ വർധിക്കൽ.ഈമാൻ നഷ്ടപ്പെടുന്ന വിഷയമാണല്ലോ ഏറ്റവും ഗൌരവം അത് കൊണ്ടാണ് അള്ളാ‍ഹുവിന്റെ വിശേഷണം കൂടുതൽ പറഞ്ഞ് കൊണ്ട് കാവൽ തേടിയത്(റാസി )




ഒരിക്കൽ നബി  യുമായി തന്റെ കഴുത വീഴാൻ പോയപ്പോൾ ഒപ്പമുണ്ടായിരുന്ന സ്വഹാബി പറഞ്ഞു.പിശാച് നശിക്കട്ടെ എന്ന്.അപ്പോൾ നബി  പറഞ്ഞു.അങ്ങനെ പറയരുത്.കാരണം അങ്ങനെ പറയുമ്പോൾ പിശാച് സ്വന്തത്തെ വലുതായി കാണുകയും എന്റെ ശക്തി കൊണ്ട് ഞാൻ അവനെ വീഴ്ത്തി എന്ന് പറയുകയും ചെയ്യും (അവൻ അഹങ്കരിക്കും) അതെ സമയം നിങ്ങൾ ആ സമയത്ത്  بسم الله   എന്ന് പറഞ്ഞാൽ അവൻ ചെറുതാവും അങ്ങനെ അവൻ ഈച്ചയെ പോലെയാവും. ദിക്റുകൾ അത്രയും അലർജിയാണ് പിശാചിന്.അത് കൊണ്ട് തന്നെ നമ്മുടെ നാവ് ദിക്റു കൊണ്ട് എപ്പോഴും പച്ചയായിരിക്കണം എന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്

ദുർബോധനങ്ങൾ (വസ് വാസ് )കൂടുതൽ ഉശാറാവാൻ എന്ന രീതിയിൽ പിശാച് ഉണ്ടാക്കും. അങ്ങനെ വുളൂ ചെയ്യുന്ന സമയത്ത്/മറ്റ് ആരാധനകളുടെ സമയത്തും കൂടുതൽ നന്നാക്കാനെന്ന വ്യാജേന പിശാച് മനുഷ്യനെ ഉപയോഗപ്പെടുത്തും.അതിനാൽ ചെയ്യേണ്ട കാര്യങ്ങളും ചൊല്ലേണ്ട കാര്യങ്ങളുമൊക്കെ യഥാവിധി നാം ചെയ്യുകയും ശരിയായിട്ടുണ്ട് എന്ന് ഉറപ്പിക്കുകയുമാണ് ചെയ്യേണ്ടത്.അല്ലാതെ പിശാച് തോന്നിപ്പിക്കുന്നതിനനുസരിച്ച് നന്നാക്കാൻ എന്ന നിലക്ക് നമ്മെ നന്മയിൽ നിന്ന് തടയും.നാം അറിയാതെ അതിൽപെട്ട് പോകും .അതിനാൽ 'വസ് വാസ്' എന്നത് മാരകമാണെന്ന് നാം തിരിച്ചറിയണം

 നമ്മെ എല്ലാ അപകടങ്ങളിൽ നിന്നും കാത്ത് രക്ഷിക്കട്ടെ ആമീൻ

aaaa
പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  


وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

2 comments:

വഴികാട്ടി / pathfinder said...

ഭൂമിയിൽ പലരെയും രാജാവെന്ന് നാം വിളിക്കാറുണ്ട് എന്നാൽ യഥാർത്ഥത്തിൽ രാജാവ് അള്ളാഹുവേ ഉള്ളൂ .അതിനാൽ അഭയം തേടേണ്ടത് അവനോട് തന്നെ എന്ന് സൂചിപ്പിക്കുകയാണ്

سورة الناس
മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 6

വഴികാട്ടി / pathfinder said...

എഡിറ്റ് ചെയ്ത് റീ പോസ്റ്റ് ചെയ്തിരിക്കുന്നു.. പി.ഡി.എഫ് ഫയലോടു കൂടി