Friday, April 29, 2011

അദ്ധ്യായം-68-സൂറത്തുൽ ഖലം-ഭാഗം-03


سورة القلم


മക്കയിൽ അവതരിച്ചു (സൂക്തങ്ങൾ 52)


بسم الله الرحمن الرحيم



കരുണാനിധിയും പരമ കാരുണികനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


34 മുതൽ 52 വരെയുള്ള സൂക്തങ്ങളുടെ വിവരണം

ഭാഗം-01 ( 1 മുതൽ 16 വരെ) ഇവിടെ വായിക്കുക
ഭാഗം-02 (17 മുതൽ 33 വരെ ) ഇവിടെ

(

34. إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّاتِ النَّعِيمِ

നിശ്ചയമായും ഭക്തന്മാർക്ക് അവരുടെ രക്ഷിതാവിങ്കൽ സുഖാനുഗ്രഹത്തിന്റെ സ്വർഗങ്ങളുണ്ട്.


അള്ളാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്ന സത്യ വിശ്വാസികൾക്ക് പരലോകത്ത് വിഷമം തൊട്ടുതീണ്ടാത്ത പരിപൂർണ്ണ സുഖം മാത്രം ലഭിക്കും.എന്നാണ് അള്ളാഹു പറയുന്നത്. പ്രയാസമനുഭവിച്ചിരുന്ന മുസ്ലിംകളെ പരിഹസിച്ച് ഞങ്ങളാണ് ഈ മുസ്ലിംകളേക്കാൾ അള്ളാഹുവിന്റെ അടുത്ത് സ്വീകാര്യതയുള്ളവർ അത് കൊണ്ടാണ് ഞങ്ങൾക്ക് ധനവും മുസ് ലിംകൾക്ക് ദാരിദ്ര്യവും ലഭിച്ചത് എന്ന് ഖുറൈശി നേതാക്കൾ പറഞ്ഞിരുന്നു അതിന്റെ മറുപടിയാണ് പരലോകത്ത് സത്യവിശ്വാസികൾക്ക് അള്ളാഹു സുഖം മാത്രമുള്ള ആരാമങ്ങൾ നൽകും എന്ന് ഉണർത്തിയത്.പരലോക നന്മയെക്കുറിച്ച് പ്രതിപാദിക്കുന്നത് കേട്ടാൽ ഖുറൈശികൾ പറയും പരലോകത്ത് അങ്ങനെ നേട്ടമുണ്ടെങ്കിൽ അവിടെയും നമുക്ക് തന്നെയാവും നേട്ടം ഏറ്റവും ചുരുങ്ങിയത് അവർക്ക് ലഭിക്കുമ്പോലെയെങ്കിലും നമുക്കും ലഭിക്കും എന്ന് അവർ പറഞ്ഞതിന്റെ മറുപടിയാണ് താഴേ സൂക്തം(ഖുർത്വുബി18/184)


35. أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ


എന്നാൽ കുറ്റവാളികളെപ്പോലെ മുസ് ലിംകളെ നാം ആക്കുമോ?

ഒരിക്കലും മുസ് ലിംകളെ പരലോകത്ത് നാം ധിക്കാരികളെ പോലെ ആക്കുകയില്ല മറിച്ച് മുസ് ലിംകൾക്ക് അവിടെ വലിയ സന്തോഷവും ഇവർക്ക് നിത്യ ദു:ഖവുമായിരിക്കുമവിടെ എന്ന് സാരം

36 .مَا لَكُمْ كَيْفَ تَحْكُمُونَ


നിങ്ങൾക്ക് എന്തായിപ്പോയി? എങ്ങനെയെല്ലാമാണ് നിങ്ങൾ വിധി കൽ‌പ്പിക്കുന്നത്?

നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് പരലോകത്ത് മുസ് ലിംകളെ പോലെ നിങ്ങൾക്ക് സുഖം ലഭിക്കുമെന്ന് വിധിക്കുന്നത്(അങ്ങനെ വിധിക്കാൻ നിങ്ങളെ ആരെങ്കിലും ഏൽ‌പ്പിച്ചോ?) എന്ന് മുശ് രിക്കുകളെ അള്ളാഹു ചോദ്യം ചെയ്യുകയാണിവിടെ ഒരിക്കലും ഈ വിധി ശരിയായില്ലെന്ന് ചുരുക്കം.


37. أَمْ لَكُمْ كِتَابٌ فِيهِ تَدْرُسُونَ


അതൊ നിങ്ങൾക്ക് വല്ല ഗ്രന്ഥവുണ്ടോ? അതിൽ നിങ്ങൾ പഠനം നടത്തിക്കൊണ്ടിരിക്കുന്ന

ഈ തെറ്റായ വിധിക്ക് തെളിവാകും വിധം വല്ല ഗ്രന്ഥവും പഠിച്ചിട്ടാണോ നിങ്ങളുടെ ഈ നിഗമനം?
അങ്ങനെ ഒരു ഗ്രന്ഥത്തിന്റെ പിൻബലവും ഇവർക്കില്ലെന്ന് സാരം


38. إِنَّ لَكُمْ فِيهِ لَمَا يَتَخَيَّرُونَ


നിശ്ചയമായും നിങ്ങൾ (ഇഷ്ടപ്പെട്ട്) തിരഞ്ഞെടുക്കുന്നത് അതിൽ നിങ്ങൾക്കുണ്ട്(എന്നുണ്ടോ?)

അഥവാ ആ ഗ്രന്ഥത്തിൽ ഇങ്ങനെ നിങ്ങൾ ഇഷ്ടപ്പെടുന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ അധികാരമുണ്ടെന്നുണ്ടോ ഒരിക്കലും കാര്യമങ്ങനെയല്ല എന്ന് ചുരുക്കം


39. أَمْ لَكُمْ أَيْمَانٌ عَلَيْنَا بَالِغَةٌ إِلَى يَوْمِ الْقِيَامَةِ إِنَّ لَكُمْ لَمَا تَحْكُمُونَ


അതോ നിങ്ങൾ തീരുമാനിക്കുന്നത് നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യുമെന്നതിനു അന്ത്യ നാൾ വരെ നീണ്ട് നിൽക്കുന്ന വല്ല സത്യ പ്രതിജ്ഞയും നിങ്ങൾക്ക് വേണ്ടി നമ്മുടെ ബാദ്ധ്യതയിലുണ്ടോ?

സത്യ പ്രതിജ്ഞ എന്നതിന്റെ താല്പര്യം കരാർ എന്നാണ് അഥവാ ഇവരുടെ എന്ത് തീരുമാനവും നടപ്പാക്കാൻ അള്ളാഹു ഇവരുമായി വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ?ഒരിക്കലുമില്ല എന്ന് സാരം


40. سَلْهُم أَيُّهُم بِذَلِكَ زَعِيمٌ


(നബിയേ) അവരിൽ ആരാണ് അത് സംബന്ധിച്ച് (അവർക്ക് വേണ്ടി) ഏറ്റ്പറയുന്നത് എന്ന് അവരോട് ചോദിക്കുക

അഥവാ എന്റെ പേരിൽ ഇങ്ങനെ-മുസ് ലിംകളെ പോലെ ഇവർക്കും പരലോകത്ത് നേട്ടമുണ്ടാകുമെന്ന്- കള്ളം കെട്ടിപറയാൻ ആരാണിവർക്ക് തെളിവ് നിരത്തി സാക്ഷി നിന്നത് എന്ന് അവരോട് ചോദിക്കുക


41. أَمْ لَهُمْ شُرَكَاء فَلْيَأْتُوا بِشُرَكَائِهِمْ إِن كَانُوا صَادِقِينَ


അതോ അവർക്ക് വല്ല പങ്ക് കാരുമുണ്ടോ?എന്നാൽ അവർ സത്യവാദികളാണെങ്കിൽ അവരുടെ പങ്ക് കാരെ കൊണ്ട് വരട്ടെ.

തോട്ടക്കാരുടെ സംഭവം വിശദീകരിച്ചതിനു ശേഷം സത്യ നിഷേധികളുടെ ഒരു പിഴച്ച ധാരണക്ക് അള്ളാഹു മറുപടി പറയുകയാണ് ഈ സൂക്തങ്ങളിൽ.അതായത് ഞങ്ങളാണല്ലോ സമ്പന്നന്മാർ.മുസ് ലിംകൾ സാധുക്കളും! അവർ ഉത്തമന്മാരാണെങ്കിൽ അവർക്കല്ലേ സാമ്പത്തിക പുരോഗതിയുണ്ടാവേണ്ടിയിരുന്നിരുന്നത് മരണാനന്തരം ഒരു ജീവിതമുണ്ടായാൽ തന്നെ അവിടെയും ഭൂമിയിലെ പോലെ ഞങ്ങൾക്ക് തന്നെയായിരിക്കും സുഖം ലഭിക്കുക എന്ന് അവർ പറയാറുണ്ടായിരുന്നു.ഈ അബദ്ധം പറയുന്നവരോട് ഖുർ ആനിന്റെ മറുപടി ഇതാണ്.നിങ്ങൾക്ക് പരലോകത്തും സുഖം ലഭിക്കുമെന്ന വാദം നിങ്ങളുടെ പക്കലുള്ള വല്ല വേദ ഗ്രന്ഥവും മുഖേന വായിച്ച് പഠിച്ചതാണോ?എന്നിട്ടാണോ നിങ്ങൾ അങ്ങനെ വാദിക്കുന്നത്?അല്ലെങ്കിൽ അവരുടെ ഇഷ്ടത്തിനൊത്ത പ്രതിഫലമാണ് അവർക്ക് നൽകപ്പെടുക എന്നതിനു അന്ത്യനാൾ വരെ –അന്നാണല്ലോ അന്തിമ തീരുമാനം-ബലത്തിലിരിക്കുന്ന വല്ല ഉറപ്പും അള്ളാഹു അവർക്ക് നൽകിയിട്ടുണ്ടോ?എങ്കിൽ അവർ അതൊന്ന് തെളിയിക്കട്ടെ അതുമല്ലെങ്കിൽ അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കത്തക്ക അധികാര ശക്തിയുള്ള വല്ല പങ്കുകാരും(ആരാധ്യരും) അവർക്കുണ്ടോ?ഉണ്ടെങ്കിൽ അതൊന്നു കാണട്ടെ എന്ന് സാരംഅങ്ങനെ ഒരു തെളിവുമില്ല.മറിച്ച് അവർ അള്ളാഹുവിന്റെ പേരിൽ കള്ളം പറഞ്ഞതാണ്



42. يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ


കണങ്കാൽ വെളിവാക്കപ്പെടുന്ന(ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക സുജൂദ് ചെയ്യാൻ അവർ ക്ഷണിക്കപ്പെടും അപ്പോൾ അവർക്കതിനു സാധിക്കുകയില്ല.

ഈ സൂക്തത്തിന്റെ ആദ്യ ഭാഗം മുൻ സൂക്തവുമായി ബന്ധപ്പെടുത്തിയും അർഥം പറയാം.അതായത് അവരെ സഹായിക്കുന്ന പങ്കാളികളുണ്ടെങ്കിൽ അവർക്ക് ശുപാർശ ചെയ്യാനായി ഭീതിജനകമായ ആ ദിനത്തിൽ കൊണ്ട് വരട്ടെ എന്ന് സാരം.


43. خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ


അവരുടെ കണ്ണുകൾ താഴ്ന്നിരിക്കുന്ന നിലയിൽ നിന്ദ്യത അവരെ ആവരണം ചെയ്യും,അവർ സുരക്ഷിതരായിരുന്ന സമയത്ത് അവർ സുജൂദ് ചെയ്യാനായി ക്ഷണിക്കപ്പെടാറുണ്ടായിരുന്നു(അന്ന് അവരത് ചെയ്തില്ല)

يُكْشَفُ عَن سَاقٍ
എന്ന വാക്കിന്റെ സാക്ഷാൽ അർത്ഥം കണങ്കാൽ വെളിവാക്കപ്പെടുക എന്നാണ് കാര്യം വളരെ ഗൌരവതരമായിത്തീരുക എന്ന അർത്ഥത്തിൽ ആലങ്കാരികമായി ആ വാക്ക് ഉപയോഗിക്കുന്നു ഒരു ആപത്തിൽ നിന്ന് രക്ഷപ്പെടുവാനായി ഓടുമ്പോൾ വസ്ത്രം പൊക്കിപ്പിടിക്കാറുണ്ടല്ലൊ.ഖിയാമം നാളിലെ അതി ഗൌരവ ഘട്ടമാണിവിടെ ഉദ്ദേശ്യം. വിചാരണാ സമയം സത്യ നിഷേധികൾ അങ്ങേയറ്റം നിന്ദ്യരും അപമാനിതരുമായിക്കൊണ്ട് തല താഴ്ത്തി താഴോട്ട് നോക്കിക്കൊണ്ടിരിക്കും അള്ളാഹുവിനു സുജൂദ് ചെയ്യാൻ അവരോട് പറയപ്പെടുന്നതാണ് അപ്പൊൾ അവർക്കതിനു സാധിക്കില്ല അവരുടെ നട്ടെല്ല് വളയുകയില്ല ഇഹലോകത്ത് വെച്ച് അവരെ അതിനു ക്ഷണിച്ചപ്പോൾ അത് അനുസരിക്കാൻ നിഷ്പ്രയാസം സാധിക്കുമായിരുന്നിട്ടും അവർ അത് നിരസിക്കുകയാണ് ചെയ്തിരുന്നത് ഇപ്പോൾ സുജൂദ് ചെയ്യാൻ ഇവർ തയാറാണെങ്കിലും അതിനു സാധിക്കുന്നില്ല.

ഇമാം ഖുർത്വുബി(റ) എഴുതുന്നു.നബി(സ) പറഞ്ഞു. “അന്ത്യനാളാകുമ്പോൾ ഓരോ വിഭാഗത്തിനും അവർ ആരാധിച്ചിരുന്നവയെ കാണിക്കപ്പെടുകയും ഓരോവിഭാഗവും തങ്ങളുടെ ആരാധ്യ വസ്തുക്കളുടെ അടുത്തേക്ക്(വല്ല സഹായവും ലഭിക്കുമെന്ന വിശ്വാസത്തിൽ) പോവുകയും ചെയ്യും(സഹായം ലഭിക്കില്ലെന്ന് മാത്രമല്ല ആരാധിക്കപ്പെട്ടവർ ആരാധിച്ചവരെ നിഷേധിക്കുകയും കയ്യൊഴിയുകയും ചെയ്യും) എന്നാൽ ഏകദൈവ വിശ്വാസികൾ എങ്ങോട്ടും പോകാതെ അവിടെത്തന്നെ നിൽക്കും അപ്പോൾ അവരോട് ചോദിക്കപ്പെടും എല്ലാവരും പോയല്ലൊ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്?അവർ പറയും ഞങ്ങൾ കാണാതെ തന്നെ ഞങ്ങൾ ആരാധിച്ചിരുന്ന റബ്ബുണ്ട് അപ്പോൾ കണ്ടാൽ നിങ്ങൾക്ക് അറിയുമോ എന്ന് ചോദിക്കപ്പെടും അവർ പറയും അതെ എന്ന്.നിങ്ങൾ നേരത്തെ കാണാത്ത സ്ഥിതിക്ക് റബ്ബിനെ കണ്ടാലും നിങ്ങൾക്കെങ്ങനെ മനസിലാകും എന്ന് ചോദിക്കപ്പെടും.അവർ പറയും ഞങ്ങളുടെ നാഥൻ ഒന്നിനോടും തുല്യതയില്ലാത്തവനാണ്.അപ്പോൾ മറ മാറ്റപ്പെടുകയും അവർ അള്ളാഹുവിനെ കാണുകയും ചെയ്യും (അള്ളാഹുവെ പരലോകത്ത് വിശ്വാസികൾക്ക് കാണാം പക്ഷെ എങ്ങനെ എന്നൊന്നും നമുക്ക് ഇപ്പോൾ അറിയില്ല) അപ്പോൾ അവർ അള്ളാഹുവിനു സാ‍ഷ്ടാംഗം ചെയ്യും എന്നാൽ മുതുക് പശുക്കൊമ്പ് പോലെ യായി ഒരു കൂട്ടർ സുജൂദ് ചെയ്യാനാവതെ നിൽക്കും സുജൂദ് ചെയ്യാൻ ശ്രമിച്ചാലും അവർക്ക് സാധിക്കില്ല അതാണ് സുജൂദിലേക്ക് ക്ഷണിക്കപ്പെട്ടാൽ അവർക്ക് അതിനു സാധിക്കില്ല എന്ന് അള്ളാഹു പറഞ്ഞത്.ഈ ഹദീസ് കേട്ട ഉമർ ബിൻ അബ്ദുൽ അസീസ്(റ)പറഞ്ഞു ഏകദൈവ വിശ്വാസികളെ സംബന്ധിച്ച് ഇതിനേക്കാൾ സന്തോഷം നൽകുന്ന( പരലോകത്ത് സത്യ വിശ്വാസിയുടെ ഏറ്റവും വലിയ സന്തോഷം നാഥനെ കാണുക എന്നതാണ്) ഒരു ഹദീസും ഞാൻ കേട്ടിട്ടില്ല(ഖുർത്വുബി 18/186)

ഇവിടെ സുജൂദ് ചെയ്യാൻ സാധിക്കാതെ നിൽക്കുന്നത് കപട വിശ്വാസികളാണെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നുണ്ട്(ഖുർത്വുബി 18/187)നിസ്ക്കാരത്തിനു വിളിക്കപ്പെട്ടാൽ അതിനുത്തരം ചെയ്യാതെ നടക്കുന്നവർ ഈ സൂക്തത്തിന്റെ ആശയം ഗൌരവത്തോടെ ആലോചിക്കണം.നിരങ്ങിയെങ്കിലും പള്ളിയിലെത്താൻ ശ്രമിച്ച മഹാന്മാർ ഈ സൂക്തത്തെ ശരിക്കുമുൾക്കൊണ്ടവരായിരുന്നു.


44. فَذَرْنِي وَمَن يُكَذِّبُ بِهَذَا الْحَدِيثِ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ


ആകയാൽ എന്നെയും ഈ വാർത്തയെ നിഷേധിക്കുന്നവരെയും കൂടി വിട്ടേക്കുക അവർ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം.

ഖുർ ആനിനെ നിഷേധിക്കുന്നവരുടെ കാര്യത്തിൽ നബി(സ)യെ സമാധാനിപ്പിക്കുകയാണ് അള്ളാഹു .ഖുർ ആൻ നിഷേധികളെ നാം വെറുതെ വിടില്ലെന്നും അവരെ ഞാൻ പിടികൂടുമെന്നും നാം അവർക്ക് നൽകുന്ന അനുഗ്രഹങ്ങളൊന്നും അവരോടുള്ള ഇഷ്ടം കൊണ്ടല്ല പ്രത്യുത പരീക്ഷണമാണ്.അങ്ങനെ പതുക്കെ പതുക്കെ ശിക്ഷ അവരെ ബാധിക്കുക തന്നെ ചെയ്യും എന്ന് സാരം. ഇമാം ഖുർത്വുബി(റ)എഴുതുന്നു. “ഇസ്രയേൽ വംശത്തിലൊരാൾ പറഞ്ഞു.അള്ളാഹുവേ!ഞാൻ എത്രയോ തെറ്റ് ചെയ്തിട്ടും നീ എന്താണ് എന്നെ ശിക്ഷിക്കാത്തത്?അപ്പോൾ ആ കാലത്തെ നബി (അ)ക്ക് അള്ളാഹു ദിവ്യ ബോധനം നൽകിയത് എന്റെ ശിക്ഷ നീ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നുണ്ട് പക്ഷെ നീ മനസ്സിലാക്കുന്നില്ലെന്ന് മാത്രം! എന്നെ ഓർത്ത് കരയാതെ ഉണങ്ങിയ നിന്റെ രണ്ട് കണ്ണുകളും കഠിനമായ നിന്റെ ഹൃ‌ദയവും നീ ചിന്തിക്കുന്നുവെങ്കിൽ നിനക്കുള്ള ശിക്ഷ തന്നെയാണ്. എന്ന് അയാളോട് പറയാനായിരുന്നു! അരുതായ്മ ചെയ്യുന്നവർ ശിക്ഷ ലഭിക്കാത്തത് അനുകൂല ഘടകമായി കാണരുതെന്നും അള്ളാഹുവിന്റെ ശിക്ഷ അവരെ കാത്തിരിക്കുന്നുണ്ടെന്നും ഓർക്കുക


45 .وَأُمْلِي لَهُمْ إِنَّ كَيْدِي مَتِينٌ


ഞാൻ അവർക്ക് സമയം നീട്ടുക്കൊടുക്കുകയാണ് നിശ്ചയം എന്റെ തന്ത്രം ശക്തമാകുന്നു.

പെട്ടെന്ന് അവരെ മരിപ്പിച്ച് കൊണ്ടോ ശിക്ഷിച്ച് കൊണ്ടോ പെട്ടെന്ന് പിടികൂടുകയില്ലെന്ന് സാരം.എന്റെ ശിക്ഷയിൽ നിന്ന് അവർ രക്ഷപ്പെടില്ലെന്നും അത് വരുമ്പോൾ അത് ശക്തമായിരിക്കുമെന്നും അർത്ഥം



46. أَمْ تَسْأَلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ


അതോ തങ്ങൾ അവരോട് വല്ല പ്രതിഫലവും ചോദിക്കുകയും എന്നിട്ട് അവർ കടബാദ്ധ്യത നിമിത്തം ഞെരുങ്ങിയിരിക്കുകയാണോ?

സത്യ വിശ്വാസം പ്രചരിപ്പിച്ചതിന്റെ പേരിൽ നബി(സ) അവരോട് പ്രതിഫലം ആവശ്യപ്പെടുകയും അത് നൽകാനാവാതെ പ്രയാസപ്പെട്ടത് കൊണ്ടാണോ അവർ വിശ്വാസത്തിലേക്ക് വരാതിരിക്കുന്നത്? അങ്ങനെ അവരോട് ഒന്നും ചോദിച്ചില്ലെന്ന് മാത്രമല്ല നബി(സ)യെ പിന്തുടരുക വഴി ഭൂമിയിൽ തന്നെ നേട്ടം ലഭിക്കുകയും പരലോകത്തെ മെച്ചപ്പെട്ട സുഖത്തിലെത്തിച്ചേരാൻ വഴിതുറക്കുകയുമാണ് ചെയ്യുക(എന്നിട്ടും അവർ സത്യത്തോട് പുറം തിരിഞ്ഞ് നിന്നതിനു എന്ത് ന്യായമാണ് അവർക്കുള്ളത്)



47. أَمْ عِندَهُمُ الْغَيْبُ فَهُمْ يَكْتُبُونَ


അതല്ലെങ്കിൽ അവരുടെ അടുത്ത് അദൃ‌ശ്യ ജ്ഞാനമുണ്ടായിട്ട് അവർ അത് എഴുതിക്കൊണ്ടിരിക്കുകയാണോ?

സത്യ നിഷേധികളുടെ സ്ഥിതിഗതികൾ പലതും വിവരിച്ച ശേഷം അവരെ അള്ളാഹു ക്രമേണ ഒതുക്കുകയും ശിക്ഷിക്കുകയും ചെയ്യുമെന്നാണ് മേൽ സൂക്തങ്ങളിൽ ഉദ്ദേശിക്കുന്നത് .ഇവിടെ പറഞ്ഞ അദ്ര്‌ശ്യം എന്നത് കൊണ്ടുള്ള വിവക്ഷ ലൌഹുൽ മഹ്ഫൂള് ആണെന്ന് പല വ്യാഖ്യാതാക്കളും രേഖപ്പെടുത്തുന്നു അത് നോക്കിയിട്ട് അവർ എഴുതിയതാണോ അവർ സത്യ വിശ്വാസികളേക്കാൾ ഉത്തമന്മാരാണെന്നും അവർക്ക് പരലോകത്ത് ശിക്ഷയുണ്ടാവില്ലെന്നുമുള്ള ഈ വാദം എന്ന് സാരം.നബി(സ) അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നത് കൊണ്ടോ അവരുടെ പക്കൽ അദ്ര്‌ശ്യ ജ്ഞാനം ഉണ്ടായത് കൊണ്ടോ ഒന്നുമല്ല അവർ സത്യം നിഷേധിക്കുന്നത് എന്ന് വ്യക്തം


48. فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ الْحُوتِ إِذْ نَادَى وَهُوَ مَكْظُومٌ


അത് കൊണ്ട് (നബിയേ) അങ്ങയുടെ രക്ഷിതാവിന്റെ വിധിക്ക് വേണ്ടി അങ്ങ് ക്ഷമിച്ചിരിക്കുക തങ്ങൾ മത്സ്യത്തിന്റെ ആളെപ്പോലെ(യൂനുസ് (അ)നെപ്പോലെ) ആകരുത് അദ്ദേഹം വ്യസനം നിറഞ്ഞ് കൊണ്ട് പ്രാർത്ഥിച്ച സന്ദർഭം.

ഇവിടെ നബി(സ)യോട് ക്ഷമിക്കാൻ പറഞ്ഞത് അള്ളാഹുവിന്റെ തീർമാനങ്ങൾക്ക് മുന്നിൽ ക്ഷമകാണിക്കുക എന്നോ അള്ളാഹുവിന്റെ സഹായം വന്നെത്തും വരെ ക്ഷമിക്കുക ധൃ‌തി കാണിക്കേണ്ടതില്ല എന്നോ ആണ് അർത്ഥം.മത്സ്യത്തിന്റെ ആൾ യൂനുസ്(അ) ആണ്.അവർ അനുയായികളുടെ നിഷേധാത്മക നിലപാടുകളിൽ വിഷമിച്ച് നാട് വിട്ട് പോയി സമുദ്രയാത്രയിൽ മത്സ്യം വിഴുങ്ങി അതാണ് മത്സ്യത്തിന്റെ ആൾ എന്ന് പറഞ്ഞത്. യൂനുസ്(അ) നീനവാ എന്ന പ്രദേശത്തേക്ക് പ്രബോധനത്തിനു നിയോഗിക്കപ്പെടുകയും അവർ നിഷേധികളായപ്പോൾ അള്ളാഹുവിന്റെ ശിക്ഷ വരുമെന്ന് ഭയപ്പെട്ടും അവരുടെ അസത്യ വിശ്വാസത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ചും അള്ളാഹുവിന്റെ അനുമതി വരും മുമ്പേ ധൃ‌തി കാണിച്ച് നാട് വിട്ടു. യഥാർത്ഥത്തിൽ ക്ഷമിച്ച് അവിടെ തന്നെ നിന്നിരുന്നുവെങ്കിൽ തന്നെ വൈകാതെ അള്ളാഹുവിന്റെ സഹായം വരുമായിരുന്നു.എന്നാൽ പുറപ്പെട്ട് പോയ യൂനുസ്(അ)നെ മത്സ്യം വിഴുങ്ങി .അങ്ങനെ മത്സ്യത്തിന്റെ വയറ്റിൽ വെച്ച് വ്യസനത്തോടെ അള്ളാഹുവോട് പ്രാർത്ഥിച്ചു

لااله الا أنت سبحانك اني كنت من الظالمين എന്നായിരുന്നു യുനുസ്(അ)ന്റെ പ്രാർത്ഥന അതാണ് അവസാനം താൻ വ്യസന സമേതം പ്രാർത്ഥിച്ച സന്ദർഭം എന്ന് പറഞ്ഞത്


49. لَوْلَا أَن تَدَارَكَهُ نِعْمَةٌ مِّن رَّبِّهِ لَنُبِذَ بِالْعَرَاء وَهُوَ مَذْمُومٌ


തന്റെ നാഥനിൽ നിന്നുള്ള അനുഗ്രഹം അവരെ വീണ്ടെടുത്തില്ലായിരുന്നുവെങ്കിൽ അവർ ആ പാഴ്ഭൂമിയിൽ ആക്ഷേപാർഹനായിക്കൊണ്ട് പുറം തള്ളപ്പെടുമായിരുന്നു.

അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ യൂനുസ്(അ) ആക്ഷേപാർഹനല്ലാതെ തന്നെ മത്സ്യത്തിന്റെ വയറ്റിൽ നിന്ന് പുറത്ത് വരികയും സത്യ വിശ്വാസികളായ അനുയായികളെക്കൊണ്ടും വീണ്ടുമുള്ള ദിവ്യബോധനം കൊണ്ടും അള്ളാഹു യൂനുസ്(അ)നെ അനുഗ്രഹിക്കുകയും ചെയ്തു.ഇവിടെ പറഞ്ഞ അനുഗ്രഹം എന്നത് പ്രവാചകത്വം എന്നും നേരത്തെ ചെയ്ത സൽക്കർമ്മം എന്നും لااله الا أنت سبحانك اني كنت من الظالمين എന്ന ദുആ എന്നും മത്സ്യത്തിന്റെ വയറ്റിൽ നിന്ന് പുറത്ത് വിട്ടത് എന്നും എല്ലാം വ്യാഖ്യാനമുണ്ട്.ഏതായാലും അള്ളാഹുവിന്റെ മഹത്തായ ഈ അനുഗ്രഹം കാരണം എല്ലാ സന്തോഷത്തോടെയും യൂനുസ്(അ) തിരിച്ചു വന്നു



50. فَاجْتَبَاهُ رَبُّهُ فَجَعَلَهُ مِنَ الصَّالِحِينَ


എന്നാൽ തന്റെ നാഥൻ തന്നെ ഉൽകൃ‌ഷ്ടനായി തിരഞ്ഞെടുത്തു. അങ്ങനെ അദ്ദേഹത്തെ സത്‌വൃ‌ത്തരിൽ ഉൾപ്പെടുത്തുകയും ചെയ്തു.

അള്ളാഹു യൂനുസ്(അ)നെ ആദരിച്ചു എന്ന് ചുരുക്കം.


51. وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ


സത്യ നിഷേധികൾ ഖുർ ആൻ കേൾക്കുന്ന സമയത്ത് അവരുടെ കണ്ണ് കൊണ്ട് നോക്കിയിട്ട് തങ്ങളെ അവർ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യും നിശ്ചയം നബി(സ)ഭ്രാന്തൻ തന്നെ എന്ന് അവർ പറയുകയും ചെയ്യും



52 . وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ


(സത്യത്തിൽ) ഈ ഖുർ ആൻ ലോകജനതക്കുള്ള ഒരു ഉൽബോധനമല്ലാതെ മറ്റൊന്നുമല്ല


ഖുർആൻ കേൾക്കുമ്പോൾ സത്യനിഷേധികൾക്കുണ്ടായിരുന്ന വെറുപ്പിന്റെ ശക്തിയാണ് അള്ളാഹു എടുത്ത് കാണിക്കുന്നത് അവർ കോപാകുലരായി നബി(സ)യുടെ നേരെ ഉഗ്രമായി തുറിച്ചു നോക്കും അതിന്റെ ശക്തിയാൽ നബി(സ) കാൽ വഴുതി വീണേക്കുമോ എന്ന് തോന്നിപ്പോകും അഥവാ അത്രയും കടുത്തതായിരുന്നു അത്.എന്നാൽ അവർ വെറുത്തത് കൊണ്ട് ഖുർആൻ കൈവെടിയാൻ വയ്യല്ലൊ. മുഴുവൻ ജനത്തിനുമുള്ള സന്ദേശമാണല്ലോ അത്കണ്ണ് കൊണ്ട് നോക്കിയിട്ട് തങ്ങളെ ഇടറിവീഴുമാറാക്കുക എന്നാൽ കണ്ണേറ് തട്ടുക എന്നും അർത്ഥം പറഞ്ഞിട്ടുണ്ട്ഖുർ ആൻ ഉൽബോധനമാണെന്ന് പറയാൻ കാരണം അവരുടെ ജീവിതത്തിന്റെ എല്ലാ മേഘലയിലും പാലിക്കേണ്ട മര്യാദകളും വിധി വിലക്കുകളും മറ്റ് വിജ്ഞാനങ്ങളും അടക്കം മനുഷ്യനു ആവശ്യമുള്ളതൊക്കെ ഉള്ള ഗ്രന്ഥം ആണ് ഖുർആൻ .അത് ഉൾക്കൊള്ളാനാണ് അതിനെതിരെ കണ്ണുരുട്ടാനല്ല ബുദ്ധിയുള്ളവൻ ശ്രമിക്കേണ്ടത് എന്ന് സാരം.

അള്ളാഹു ഖുർആൻ ഉൾക്കൊണ്ട് ജീവിക്കാൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

No comments: