Tuesday, May 17, 2011

അദ്ധ്യായം 69-സൂറത്തുൽ ഹാഖ്ഖ-ഭാഗം-02


سورة الحاقة

മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 52

ഭാഗം-02 ( 19 മുതൽ 52 വരെ )


بسم الله الرحمن الرحيم

കരുണാനിധിയും പരമകാരുണികനുമായ അള്ളാഹുവിന്റെ എല്ലാ നാമവും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

ഭാഗം -01 ( 1 മുതൽ 18 വരെ ) ഇവിടെ വായിക്കാം


19. فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَؤُوا كِتَابِيهْ


എന്നാൽ ആരുടെ വലതുകൈയിൽ (അന്ന്)തന്റെ ഗ്രന്ഥം (കർമ്മരേഖ)കൊടുക്കപ്പെട്ടുവോ അവൻ പറയും ഇതാ നിങ്ങൾ വരൂ .എന്റെ കർമ്മരേഖ ഒന്ന് എടുത്ത് വായിക്കൂ എന്ന്

സജ്ജനങ്ങൾക്കാണ് തങ്ങളുടെ കർമ്മരേഖ വലതുകൈയിൽ നൽകപ്പെടുക.അത് ലഭിക്കുമ്പോൾ തന്നെ അവർ വിജയിച്ചു എന്നതിന്റെ രേഖയായി അവർക്ക് അത് മനസ്സിലാകും.ആ സന്തോഷത്തിൽ നിന്നാണ് ആവേശഭരിതരായി വന്നോളൂ! എന്റെ കർമ്മരേഖ നിങ്ങൾ വായിച്ചു നോക്കിക്കോളൂ എന്ന് വിളിച്ച് പറയാനുള്ള പ്രചോദനം അവർക്ക് ലഭിക്കുന്നത്.


20. إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيهْ


നിശ്ചയമായും വിചാരണയെ കണ്ട്മുട്ടുമെന്ന് (മുമ്പ്തന്നെ) ഞാൻ ഉറപ്പിച്ച് വെച്ചിരിക്കുന്നു.

ഈ മഹത്തായ നേട്ടം കൈവരിക്കാൻ ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ ഈ വിചാരണ കണ്ട്മുട്ടുമെന്ന് ഞാൻ വിശ്വസിച്ചിരുന്നുവെന്നും പുനർജന്മത്തെ നിഷേധിച്ചിരുന്നില്ലെന്നും അത് ഈ വിധത്തിൽ സന്തോഷകരമാക്കാൻ ജീവിത കാലത്ത് ഞാൻ ക്രമീകരണം വരുത്തിയിരുന്നുവെന്നും സാരം(നാമും ഈ ചിന്ത സജീവമാക്കുകയും ജീവിതം ആത്മീയമായി നന്നാക്കുകയും വേണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ)


21.فَهُوَ فِي عِيشَةٍ رَّاضِيَةٍ


അപ്പോൾ അവൻ തൃപ്തികരമായ ജീവിതത്തിലായിരിക്കും.

സ്വർഗത്തിന്റെ ശൈലിയാണിത്. എന്തെങ്കിലും അതൃപ്തിയുണ്ടാക്കുന്ന ഒന്നും അവിടെയുണ്ടാവില്ല.മറിച്ച് സന്തോഷിക്കാനും ആനന്ദിക്കാനുമുള്ളതെല്ലാം അവിടെയുണ്ട് താനും!


നബി(സ) തങ്ങൾ പറഞ്ഞു.സ്വർഗത്തിലെത്തിയവർ ജീവിച്ചു കൊണ്ടേയിരിക്കും ഒരിക്കലും മരിക്കില്ല അവർ ആരോഗ്യമുള്ളവരാകും രോഗികളാവുകയേയില്ല അവർക്ക് സുഖം ലഭിക്കും ബുദ്ധിമുട്ട് ബാധിക്കയേയില്ല അവർ യുവാക്കളാകും വാർദ്ധക്യം ഉണ്ടാവുകയേയില്ല (ഖുർത്വുബി.18/200)


22. فِي جَنَّةٍ عَالِيَةٍ

അതായത് ഉന്നതമായ സ്വർഗത്തിൽ


വർണ്ണിക്കാൻ അശക്തമാകും വിധം ഉന്നതമായ സ്വർഗം എന്നത്രെ ഇവിടെ പറയുന്നത്


23. قُطُوفُهَا دَانِيَةٌ


അതിലെ പറിച്ചെടുക്കപ്പെടുന്ന പഴങ്ങൾ (വേഗം പറിക്കത്തക്ക വിധം)അടുത്തതായിരിക്കും

പറിക്കത്തക്ക വിധം അടുത്താവുക എന്നാൽ നിൽക്കുന്നവനും ഇരിക്കുന്നവനും കിടക്കുന്നവനും അവർ വിചാരിക്കുമ്പോൾ പറിക്കാൻ സാധിക്കും വിധം അവരോട് അടുപ്പിച്ച് സംവിധാനിച്ചുവെന്ന് ചുരുക്കം(അഥവാ സ്വർഗക്കാർ ഒന്നിനും പ്രയാസപ്പെടുന്നില്ലെന്ന് ചുരുക്കം)


24.كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ


കഴിഞ്ഞു പോയ ദിവസങ്ങളിൽ മുൻ കൂട്ടി ചെയ്ത് വെച്ച സൽക്കർമ്മഫലമായി നിങ്ങൾ ആനന്ദ പൂർവം തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക(എന്ന് അവരോട് പറയപ്പെടും)

ഇങ്ങനെ ഒരു ദിനം വരുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നന്മയിൽ മുഴുകി ജീവിക്കുകയും താൽക്കാലിക സന്തോഷങ്ങളും സുഖങ്ങളും മാറ്റിവെക്കുകയും ചെയ്തതിന്റെ പേരിൽ ഇവിടെ ആവശ്യം പോലെ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക എന്ന സന്തോഷ വാർത്തയാണ് അവർക്ക് നൽകപ്പെടുക. ഭൂമിയിൽ മദ്യം ഉപയോഗിക്കാൻ പാടില്ലെന്ന് വിലക്കുണ്ടായതിനാൽ അത് ഉപയോഗിക്കാത്തവർക്ക് മദ്യം ഉപയോഗിക്കാൻ അവിടെ സുതാര്യമായ അവസരമുണ്ടാകും എന്നത് പോലെ എല്ലാ വിഷയത്തിലും അവിടെ സുതാര്യതയുണ്ടാകും.അതിനു പക്ഷെ ഭൂമിയിലെ ജീവിതത്തിൽ ശരിക്കും നിയന്ത്രണമുണ്ടാകണം

ഇവിടെ മറ്റൊരു വ്യാഖ്യാനം ഇമാം ഖുർത്വുബി(റ)എഴുതുന്നു. ‘ഇവിടെ ഗ്രന്ഥം നൽക്കപ്പെട്ടവൻ എന്നതിന്റെ ഉദ്ദേശ്യം നന്മയിലോ തിന്മയിലോ നേതൃത്വം വഹിച്ചവൻ എന്നാവാം.അതായത് നന്മയിൽ നായകത്വം വഹിക്കുന്നയാൾ ആ നന്മയിലേക്ക് ധാരാളം ആളുകളെ ക്ഷണികുകയും അനുയായികളെ ധാരാളം അദ്ദേഹം നേടിയെടുക്കുകയും ചെയ്ത ശേഷം മരണപ്പെട്ടു.പരലോകത്ത് അവന്റെ പേരും പിതാവിന്റെ പേരും ചേർത്ത് അയാൾ വിളിക്കപ്പെടും അങ്ങനെ അദ്ദേഹം വരുമ്പോൾ വെള്ള രേഖയുള്ള ഒരു ഗ്രന്ഥം അദ്ദേഹത്തിനു നൽകപ്പെടും അദ്ദേഹത്തിന്റെ നന്മകൾ പുറത്ത് കാണത്തക്ക വിധം അയാളുടെ തിന്മകൾ അകത്തേക്ക് മാറ്റപ്പെട്ടിരിക്കും എന്നാൽ അദ്ദേഹം തിന്മകളാണ് വായിച്ചു തുടങ്ങുക.തന്റെ ജീവിതത്തിൽ വന്നു പോയ തിന്മകൾ കാണുമ്പോൽ ഭയം കൊണ്ട് അയാളുടെ മുഖം വിവർണ്ണമാകുകയും അയാൾ വിഷമിക്കുകയും ചെയ്യും.അങ്ങനെ തന്റെ വായന അവസാനത്തിലെത്തുമ്പോൾ അയാൾക്ക് കാണാനാവുന്നത് ഇതൊക്കെ നിന്റെ തിന്മകളാണെങ്കിലും അതെല്ലാം ഞാൻ നിനക്ക് പൊറുത്തുതന്നിരിക്കുന്നു എന്ന് അവൻ കാണുകയും അവൻ വല്ലാതെ സന്തോഷിക്കുകയും ചെയ്യും പിന്നീട് തന്റെ നന്മകൾ വായിക്കുമ്പോൾ സന്തോഷം കൂടിക്കൊണ്ടേയിരിക്കും അതിന്റെ അവസാനത്തിലെത്തിയാൽ അവനു കാണാൻ സാധിക്കുക ഇതൊക്കെ നിന്റെ നന്മകളാണ് ഇതിന്റെ പ്രതിഫലം നിനക്ക് ഇരട്ടികളാക്കി വർദ്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നായിരിക്കും അപ്പോൾ അവന്റെ സന്തോഷത്തിനു അതിരുണ്ടാവുകയില്ല പിന്നീട് ഒരു പ്രത്യേക കിരീടം അവനു അണിയിക്കപ്പെടുകയും ആഭരണങ്ങൾ അണിയിക്കപ്പെടുകയും ചെയ്യും ആദം(അ)ന്റെ നീളമായിരുന്ന 60മുഴം നീളം അവനു നൽകപ്പെടും പിന്നെ നിങ്ങളെ പിന്തുടർന്ന അനുയായികളുടെ അടുത്ത് ചെന്ന് അവർക്കെല്ലാം ഇത് പോലുള്ള പ്രത്യേക പ്രതിഫലമുണ്ടെന്ന് അറിയിക്കാൻ അദ്ദേഹത്തോട് നിർദ്ദേശിക്കപ്പെടും അങ്ങനെ അനുയായികളുടെ അടുത്തെത്തുമ്പോഴാണ് വന്ന് എന്റെ ഗ്രന്ഥം വായിക്കൂ എന്ന് അവൻ പറയുക .അതെ സമയം തിന്മയിലായിരുന്നു ഒരാൾ നായകത്വം വഹിച്ചിരുന്നതെങ്കിൽ ഇതിന്റെ വിപരീതമായ സമീപനമായിരിക്കും അവൻ കാണേണ്ടി വരിക .അങ്ങനെ അവൻ ഭയത്തോടെ വന്ന് അനുയായികളോട് പറയുന്ന കാര്യമാണ് ഖുർ ആൻ തുടർന്ന് പറയുന്നത് എന്നത്രെ ആ വ്യാഖ്യാനം!(ഖുർത്വുബി 18/201)


25. وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيهْ


ഇടത് കൈയിൽ കർമ്മരേഖ നൽകപ്പെട്ടവൻ പറയും ഹാ എന്റെ കർമ്മരേഖ എനിക്ക് നൽകപ്പെടാതിരുന്നെങ്കിൽ..

ഇടത് കൈയിൽ കർമ്മ രേഖ ലഭിക്കുന്നത് തന്നെ പരാചയത്തിന്റെ തെളിവാണ്.അത് ലഭിക്കുമ്പോൾ താൻ കുടുങ്ങിയെന്ന് അവനു ബോദ്ധ്യപ്പെടും അപ്പോഴുള്ള തന്റെ പ്രതികരണമാണ് താഴെ.


26. وَلَمْ أَدْرِ مَا حِسَابِيهْ


എന്റെ വിചാരണ എന്താണെന്ന് ഞാൻ അറിയുകയും ചെയ്തിരുന്നില്ലെങ്കിൽ എത്ര നന്നായിരുന്നേനേ!

തന്റെ കർമ്മ രേഖ കാണുമ്പോഴുള്ള നിരാശയിൽ നിന്നാണീ പ്രതികരണം


27. يَا لَيْتَهَا كَانَتِ الْقَاضِيَةَ


ഹാ!അത് (മരണം) തീരുമാനം വരുത്തുന്നത് (അതോടെ എല്ലാം അവസാനിക്കുന്നത്)ആയിരുന്നെങ്കിൽ നന്നായിരുന്നു.

ഈ വിചാരണയിൽ നിന്ന് രക്ഷപ്പെടുത്തുന്ന എല്ലാം അവസാനിക്കുന്ന ഒരു മരണം ലഭിച്ചിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിക്കും എന്നാണിവിടെ സൂചിപ്പിക്കുന്നത്

28.مَا أَغْنَى عَنِّي مَالِيهْ


എന്റ ധനം എനിക്ക് ഉപകരിച്ചില്ല.

ഭൂമിയിലെ ജീവിതത്തിൽ പണം കൊണ്ട് പ്രതിസന്ധികളെ അതിജയിച്ചവർക്ക് ഇവിടെ അതുപകരിക്കില്ലെന്ന് അനുഭവത്തിൽ അവർ മനസിലാക്കി എന്ന് ചുരുക്കം


29. هَلَكَ عَنِّي سُلْطَانِيهْ


എന്റെ സ്വാധീന ശക്തി എനിക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു


ഭൂമിയിലുണ്ടായിരുന്ന അധികാരം തകർന്നു അതിന്റെ ഫലം എനിക്കിവിടെ ലഭിച്ചില്ല എന്നോ എന്നെ രക്ഷിക്കാനാവശ്യമായ തെളിവുകൾ ഒന്നും ഇപ്പോൾ എന്റെ കൂടെ ഇല്ല എന്നോ ആണിതിന്റെ താല്പര്യം

30. خُذُوهُ فَغُلُّوهُ


(മലക്കുകളോട് അള്ളാഹു കൽപ്പിക്കും) നിങ്ങൾ അവനെ പിടിച്ചിട്ട് ചങ്ങലയിൽ ബന്ധിക്കുക.

ഉടൻ മലക്കുകൾ അവനെ പിടിച്ച് ചങ്ങലയിൽ ബന്ധിക്കും


31. ثُمَّ الْجَحِيمَ صَلُّوهُ

എന്നിട്ട് ജ്വലിക്കുന്ന നരകത്തിൽ കടത്തുക


ഉടൻ മലക്കുകൾ അവനെ നരകത്തിലെറിയും


32. ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ


എന്നിട്ട് എഴുപത് മുഴം അളവുള്ള ചങ്ങലയിൽ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുക

ഇവിടുത്തെ മുഴം ഏത് മുഴത്തെ അടിസ്ഥാനമാക്കിയാണെന്ന് വ്യക്തമല്ല എന്നാണ് ഹസൻ(റ) പറഞ്ഞത്.എന്നാൽ ഇബ്നു അബ്ബാസ്(റ)പറഞ്ഞത് മലക്കുകളുടെ മുഴം എന്നാണ്.വേറെയും അഭിപ്രായങ്ങളുണ്ട്.മുഖാതിൽ (റ)പറയുന്നു അവരെ അണിയിക്കപ്പെട്ട ചങ്ങലയുടെ ഒരു കണ്ണിയെങ്ങാനും ഭൂമിയിലെ ഒരു പർവതത്തിന്റെ ഉച്ചിയിൽ വെച്ചാൽ ഈയം ഉരുകുന്നത് പോലെ ആ പർവതം ഉരുകും .അത്രയും അപകടമുള്ള ചങ്ങലയിൽ ആണ് അവരെ പ്രവേശിപ്പിക്കുന്നത്.അള്ളാഹു നമ്മെ കാക്കട്ടെ ആമീൻ.

ഇത്രയും നിന്ദ്യമായ ശിക്ഷയും ഏറ്റു വാങ്ങി അനുയായികളുടെ അടുത്തേക്ക് വരുന്ന ഈ നേതാവിനെ പക്ഷെ അനുയായികൾ തിരിച്ചറിയില്ല.അവൻ ചോദിക്കും നിങ്ങൾക്ക് എന്നെ മനസ്സിലായില്ലേ?അവർ പറയും ഇല്ല.പക്ഷെ നിങ്ങളിലെ ദയനീയത ഞങ്ങൾക്ക് മനസിലാവുന്നുണ്ട്..അപ്പോൾ അവൻ പറയും ഞാൻ ഇന്ന ആളാണ് എന്നെ അനുസരിച്ച നിങ്ങൾക്കും ഇതേ പോലുള്ള ശിക്ഷയുണ്ട്.ഈ വിധത്തിലുള്ള ശിക്ഷ ഏറ്റുവാങ്ങിയതിന്റെ കാരണമാണ് തുടർന്ന് പറയുന്നത്


33. إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ


(കാരണം) അവൻ മഹാനായ അള്ളാഹുവിൽ വിശ്വസിക്കാത്തവൻ തന്നെയായിരുന്നു.

സത്യ നിഷേധിയാവുക എന്നത് ഏറ്റവും വലിയ പാതകമാണ്. കാരണം മനുഷ്യൻ വിശേഷ ബുദ്ധിയുള്ളവനാണ്. അവന്റെ ശരീരവും അത്യത്ഭുതങ്ങൾ നിറഞ്ഞ ഈ പ്രപഞ്ചവും അതിന്റെ കുറ്റമറ്റ നിയന്ത്രണവും എങ്ങനെ നടക്കുന്നു എന്ന് ആലോചിച്ചാൽ സർവശക്തനായ നാഥന്റെ അനിവാര്യതയും അവനെ വിശ്വസിക്കേണ്ടതിന്റെ ആധികാരികതയും ഉൾക്കൊള്ളാനാവും .അത് ഉപയോഗപ്പെടുത്താത്തത് കഷ്ടം തന്നെയല്ലെ അതിന്റെ ശിക്ഷയാണ് അവൻ ഏറ്റുവാങ്ങുന്നത് എന്ന് ചുരുക്കം


34. وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ


പാവപ്പെട്ടവനു ഭക്ഷണം നൽകുന്നതിൽ അവൻ പ്രോത്സാഹനം കാണിച്ചിരുന്നതുമില്ല

വിശ്വാസത്തിനു ശേഷം വളരെ ഗൌരവത്തിൽ കാണേണ്ട കാര്യമാണ് സാധു സംരക്ഷണവും അവർക്ക് ഭക്ഷണം നൽകലും, അത് സ്വയം ചെയ്യലും അതിനു പ്രേരിപ്പിക്കലും അനിവാര്യമാണ് അത് ചെയ്യാതിരിക്കൽ മനുഷ്യത്വത്തിന്റെ മഹത്വത്തിനെതിരാണ്.അത് മത നിഷേധത്തിന്റെ ലക്ഷണമാണെന്നും ഖുർ ആൻ ഉണർത്തിയിട്ടുണ്ട്


35. فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ


അത് കൊണ്ട് ഇന്ന് അവനിവിടെ ഒരു ഉറ്റബന്ധുവുമില്ല.


തന്റെ സഹായത്തിനെത്താൻ ഒരു ബന്ധു അവിടെ ഉണ്ടാവില്ല കാരണം അവരും ഇവനെ പോലെ വ്യക്തിപരമായ പ്രതിസന്ധി നേരിടുകയാണല്ലോ


36. وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ


ഗിസ്്ലീനിൽ നിന്നല്ലാതെ ഭക്ഷണവുമില്ല.

നരകക്കാരുടെ ദേഹങ്ങളിൽ നിന്ന് പൊട്ടി ഒഴുകുന്ന കടുത്ത ദുർഗന്ധം വമിക്കുന്ന ദുർ നീരാണ് ഗിസ്്ലീൻ എന്നാണ് കൂടുതൽ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നത്നരകക്കാർക്ക് ഭക്ഷണമായി നൽകപ്പെടുന്ന ഒരു മരമാണത് എന്നും അഭിപ്രായമുണ്ട്


37. لَا يَأْكُلُهُ إِلَّا الْخَاطِؤُونَ


കുറ്റം ചെയ്തവരേ അത് ഭക്ഷിക്കുകയുള്ളൂ.


കുറ്റവാളിയായതിനാലാണ് ഈ ഭക്ഷണം ശിക്ഷയായി അവർക്ക് ലഭിക്കുന്നതെന്ന് സാരം.


38. فَلَا أُقْسِمُ بِمَا تُبْصِرُونَ


എന്നാൽ നിങ്ങൾ കാണുന്നവയെക്കൊണ്ട് ഞാൻ സത്യം ചെയ്ത് പറയുന്നു.

അള്ളാഹു പല വസ്തുക്കളെയും സത്യം ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട് എന്നാൽ ഇവിടെ പ്രത്യേകം ഒന്നിനെ വെർതിരിക്കാതെ നിങ്ങൾ കാണുന്ന എല്ലാത്തിനെയും ഉപയോഗിച്ച് സത്യം ചെയ്യുന്നു എന്നാണ് പറയുന്നത്


39. وَمَا لَا تُبْصِرُونَ


നിങ്ങൾ കാണാത്തവയെക്കൊണ്ടും ഞാൻ സത്യം ചെയ്ത് പറയുന്നു.

കാണാത്തവ കൊണ്ടും സത്യം ചെയ്യുന്നു എന്ന് പറയുമ്പോൾ എല്ലാം ഉപയോഗിച്ചാണ് സത്യം ചെയ്യുന്നത് എന്നത് ഇനി പറയാൻ പോകുന്ന കാര്യത്തിന്റെ ഗൌരവമാണ് സൂചിപ്പിക്കുന്നത്. ഇമാം ഖുർത്വുബി(റ)എഴുതുന്നു. ഈ സൂക്തങ്ങൾ അവതരിക്കാനുണ്ടായ കാരണം ഇതാണ്.വലീദു ബിൻ മുഗീറ:എന്ന മുശ് രിക്ക് നേതാവ് പറഞ്ഞു മുഹമ്മദ്(സ) ഒരു ആഭിചാരക്കാരനാണ്.(അത് കൊണ്ടാണ് ഇത്രയും ആകർഷകമായ വാക്യങ്ങൾ ഉരുവിടുന്നത്), അബൂജ ഹ് ൽ പറഞ്ഞു.മുഹമ്മദ്(സ) ഒരു കവിയാണ്. ഉഖ്ബത്ത് പറഞ്ഞു മുഹമ്മദ്(സ) ഒരു ജോത്സ്യനാണ്.അപ്പോഴാണ് നബി(സ)യെക്കുറിച്ചുള്ള വിരോധികളുടെ വിലയിരുത്തലിന്റെ അടിവേരറുത്ത് കൊണ്ട് നാം കാണുന്നതിനെയും കാണാത്തതിനെയുമെല്ലാം എല്ലാം പിടിച്ച് സത്യം ചെയ്തു കൊണ്ട് ഖുർ ആൻ ഇവർ പറഞ്ഞത് പോലെയൊന്നുമല്ല എന്ന് ഉണർത്തുന്നത്(ഖുർത്വുബി(18/203)



40. إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ


നിശ്ചയമായും അത്(ഖുർആൻ) ആദരണീയനായ ഒരു ദൂതൻ(അള്ളാഹുവിങ്കൽ നിന്നുള്ള സന്ദേശമായി) ഓതിത്തരുന്ന വാക്കുകൾ തന്നെയാണ്

ഖുർആൻ ആഭിചാരക്കാരന്റെ വാക്കല്ല മറിച്ച് അള്ളാഹുവിൽ നിന്ന് ജിബ് രീൽ(അ)എന്ന മാലാഖയിലൂടെ ഇവിടെ ഓതിക്കൊടുക്കപ്പെട്ടതാണെന്ന് സാരം. ഇവിടെ പറഞ്ഞ ദൂതൻ നബി(സ) ആണെന്ന അഭിപ്രായവും പ്രസക്തം തന്നെ .ഇവിടെ ദൂതന്റെ വാക്കാണ് എന്ന് പറഞ്ഞതിന്റെ താല്പര്യം ഓതിക്കൊടുത്തത് എന്ന നിലക്കാണ്.ദൂതൻ നിർമ്മിച്ചത് എന്ന അർത്ഥത്തിലല്ല.കാരണം മനുഷ്യ നിർമ്മിതമായിരുന്നുവെങ്കിൽ അതിൽ ധാരാളം പൊരുത്തക്കേടുകൾ ഉണ്ടാകുമായിരുന്നു എന്ന് ഖുർ ആൻ തന്നെ പറഞ്ഞിട്ടുണ്ട്.

ഇമാം റാസി(റ) പറയുന്നു.ഖുർ്ആൻ അള്ളാഹുവിന്റെ വാക്കാണെന്ന് അവിതർക്കിതമാണല്ലൊ അപ്പോൾ പിന്നെ അള്ളാഹുവിന്റെ വാക്ക് എന്ന ഒറ്റ അഭിപ്രായമല്ലെ ഉണ്ടാകാവൂ.നബി(സ)യുടെ വാക്കാണെന്നും ജിബ്്രീൽ(അ)ന്റെ വാക്കാണെന്നുമൊക്കെ എന്തിനു പറയുന്നു എന്ന് ചോദിക്കാം .ഉത്തരമിതാണ്. ജിബ്്രീൽ(അ)ലേക്കും നബി(സ)യിലേക്കും ചേർത്തി പറയാൻ ഒരു ചെറിയ ബന്ധം മതി.അതായത് ഖുർ്ആൻ ക്രമീകരിച്ചതും അത് വെളിവാക്കിയതും അള്ളാഹുവാണ് എന്ന നിലക്ക് സത്യത്തിൽ ഖുർ`ആൻ അള്ളാഹുവിന്റെ വാക്കാണ് എന്ന് പറയുന്നു.അത് ഭൂമിയിലേക്ക് ഇറക്കി നബി(സ)ക്ക് കേൾപ്പിച്ചു കൊടുത്തത് ജിബ് രീൽ(അ) ആണെന്ന നിലക്ക് ആലങ്കാരികമായി അത് ജിബ് രീൽ(അ)ന്റെ വാക്കാണ് എന്നും അത് ജനങ്ങൾക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും അവരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്ന നിലക്ക് ഖുർ`ആൻ നബി(സ)യുടെ വാക്കാണെന്നും ആലങ്കാരികമായി പറയാം അതിൽ വൈരുദ്ധ്യമൊന്നുമില്ല(റാസി 30/104)


41. وَمَا هُوَ بِقَوْلِ شَاعِرٍ قَلِيلًا مَا تُؤْمِنُونَ

അതൊരു കവിയുടെ വാക്കല്ല .അല്പം മാത്രമേ നിങ്ങൾ വിശ്വസിക്കുന്നുള്ളു.

കവിതയുടെ സ്വഭാവത്തോട് ഒരിക്കലും തുലനം ചെയ്യാനാവാത്ത വാക്കുകളത്രെ ഇത്അല്പം മാത്രം വിശ്വസിക്കുന്നുള്ളൂ എന്നതിന്റെ കാരണം സത്യ നിഷേധികളുടെ ശക്തമായ മാത്സര്യ ബുദ്ധിയത്രെ(ബൈളാവി)

42. وَلَا بِقَوْلِ كَاهِنٍ قَلِيلًا مَا تَذَكَّرُونَ

അതൊരു പ്രശ്നക്കാരന്റെ വാക്കുമല്ല നിങ്ങൾ അല്പം മാത്രമേ ചിന്തിക്കുന്നുള്ളൂ.

പ്രശ്നക്കാർക്ക് സഹായികളായി വർത്തിക്കുന്നത് പിശാചുക്കളാണ്.പ്രശ്നക്കാരുടെ വാക്കുകളായിരുന്നു ഖുർ`ആൻ എങ്കിൽ അതിലൊരിക്കലും പിശാചുക്കളെ വിമർശിക്കില്ലായിരുന്നു ഖുർ‘ആനിൽ പിശാചുക്കളെ നന്നായി വിമർശിക്കുന്നത് കാണാം അവർ അവതരിപ്പിക്കുന്ന വാക്കുകളിൽ അവരെ തന്നെ വിമർശിക്കില്ലല്ലൊ എന്നാണിതിന്റെ ചുരുക്കംചിന്തയുടെ കുറവ് കൊണ്ടാണ് നബി(സ) പ്രശ്നക്കാരനാണെന്നിവർ പറയുന്നത് എന്ന് സാരം

ഇവിടെ ഖുർ ആൻ കവിയുടേ വാക്കല്ല എന്ന് പറഞ്ഞയുടൻ വിശ്വാസക്കുറവാണിവരെ ബാധിച്ചതെന്നും പ്രശ്നക്കാരന്റെ വാക്കല്ല ഖുർആൻ എന്നതിനുടനെ ചിന്തക്കുറവാണ് നിങ്ങളെക്കൊണ്ടങ്ങനെ പറയിപ്പിച്ചതെന്നും പറയാൻ കാരണം ഖുർആൻ കവി വാക്കല്ലെന്നത് എല്ലാവർക്കും വ്യക്തവും മത്സര ബുദ്ധിയില്ലാത്തവർ അംഗീകരിക്കുന്നതുമാണ്.എന്നാൽ പ്രശ്നക്കാരന്റെ വാക്കല്ലെന്നത് തിരിയാൻ ചിന്തയും നബി(സ)യെക്കുറിച്ചുള്ള പഠനവുമൊക്കെ ആവശ്യമായതിനാലാണ് ഒരിടത്ത് വിശ്വാസം കുറഞ്ഞുവെന്നും മറ്റൊരിടത്ത് ചിന്താ ശക്തിയില്ലെന്നും പറഞ്ഞത്(ബൈളാവി.2/524)

43. تَنزِيلٌ مِّن رَّبِّ الْعَالَمِينَ


ലോകരക്ഷിതാവായ നാഥനിൽ നിന്ന് അവതരിച്ചതാണ് ഖുർആൻ.

ലോകം നിയന്ത്രിക്കുന്ന നാഥനല്ലാതെ ഈ വിധത്തിൽ കുറ്റമറ്റ ഒരു ഗ്രന്ഥം അവതരിപ്പിക്കാൻ കഴിയില്ല



44. وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ

നബി(സ) നമ്മുടെ മേൽ വല്ലതും കെട്ടിപ്പറഞ്ഞിരുന്നുവെങ്കിൽ.

നബി(സ)സ്വന്തമായി വല്ലതും ഖുർ ആനെന്ന പേരിൽ കെട്ടി പറഞ്ഞിരുന്നുവെങ്കിൽ ശക്തമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്ന് ചുരുക്കം. ഖുർആനിന്റെ ദൈവികതയും ആധികാരികതയും വിളിച്ചോതുന്ന വാക്കുകളാണിത്


45. لَأَخَذْنَا مِنْهُ بِالْيَمِينِ


നബി(സ)യെ നാം ശക്തിയോടെ പിടിക്കുമായിരുന്നു


ശക്തിയോടെ പിടിക്കുക എന്നാൽ ശിക്ഷിക്കുക എന്നാണ് താല്പര്യം


46. ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ


പിന്നെ അവരു(നബിയുടെ)ടെ (ഹൃദയത്തിലെ) ജീവനാഡിയെ നാം മുറിക്കുകയും ചെയ്യുമായിരുന്നു.

മരിപ്പിക്കുമെന്ന് ചുരുക്കം

47. فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَاجِزِينَ


അപ്പോൾ നിങ്ങളിൽ ആരും തന്നെ അദ്ദേഹത്തിൽ നിന്ന് (അത്)തടയുന്നവരായി ഉണ്ടാകുന്നതല്ല

ആർക്കും അള്ളാഹുവിന്റെ തീരുമാനം മാറ്റിക്കാൻ സാധിക്കില്ല എന്ന് സാരം


48. وَإِنَّهُ لَتَذْكِرَةٌ لِّلْمُتَّقِينَ


നിശ്ചയമായും ഖുർ ആൻ ഭക്തന്മാരെ ഓർമ്മപ്പെടുത്തുന്നതാണ്

നിർബന്ധങ്ങൾ നിർവഹിച്ചും കുറ്റങ്ങൾ ഉപേക്ഷിച്ചും അള്ളാഹുവിന്റെ വിധിവിലക്കുകളെ സൂക്ഷിക്കുന്ന നല്ലവർക്കാണ് ഖുർആനിന്റെ ഉപദേശം ഫലിക്കുക എന്ന് ചുരുക്കം


49. وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ

നിശ്ചയമായും നിങ്ങളിൽ(ഈ ഖുർആനെ) നിഷേധിക്കുന്ന ചിലരുണ്ടെന്ന് നമുക്കറിയാം.

ഖുർആന്റെ കല്പനകളെ അവഗണിക്കുന്ന നിഷേധികളുണ്ടെന്ന് അറിയാത്തത് കൊണ്ടല്ല അവർ പെട്ടെന്ന് ശിക്ഷിക്കപ്പെടാത്തതെന്നും അത് അള്ളാഹു പരലോകത്ത് നടപ്പാക്കുമെന്നും നിഷേധികൾ രക്ഷപ്പെട്ടുവെന്ന് കരുതേണ്ടതില്ലെന്നും സാരം

50. وَإِنَّهُ لَحَسْرَةٌ عَلَى الْكَافِرِينَ


നിശ്ചയമായും ഇത് സത്യ നിഷേധികളുടെ മേൽ ഒരു വമ്പിച്ച ഖേദ(കാരണ)വുമാണ്

പരലോകത്ത് വെച്ച് സത്യവിശ്വാസികൾക്ക് ലഭ്യമാവുന്ന അനുഗ്രഹങ്ങൾ കാണുമ്പോഴാണ് ഇവർക്ക് ഖേദമുണ്ടാവുക ഒപ്പം തങ്ങളുടെ ശിക്ഷയും കൂടിയാവുമ്പോൾ അവർ ശരിക്കും ഖേദിക്കും എന്നാണ് ഒരു ആശയം

മറ്റൊരു വ്യാഖ്യാനം ഭൂമിയിൽ തന്നെ ഖുർആൻ നിഷേധികൾക്ക് അതിനോടു തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാനുള്ള വെല്ലുവിളി സ്വീകരിക്കാനാവാത്ത ഖേദം അവരുടെ ഖേദകാരണമാകുമെന്നാണ്

51. وَإِنَّهُ لَحَقُّ الْيَقِينِ

നിശ്ചയമായും ഇത് ദൃഢമായ യാഥാർത്ഥ്യമാവുന്നു.


ഖുർആൻ അള്ളാഹുവിന്റെ ഗ്രന്ഥമാണെന്നത് ഒരിക്കലും സംശയത്തിനു അവകാശമില്ലാത്ത വിധം ഉറപ്പാണെന്ന് സാരം

52.فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ


അത് കൊണ്ട് തങ്ങളുടെ മഹാനായ നാഥന്റെ പരിശുദ്ധിയെ തങ്ങൾ പ്രകീർത്തനം ചെയ്യുക


അള്ളാഹുവിനു യാതൊരു വിധ പോരായ്മകളുമില്ലെന്ന് പ്രഖ്യാപിക്കലാണ് ഈ പ്രകീർത്തനത്തിന്റെ താല്പര്യം. അള്ളാഹു നബി(സ)ക്ക് നൽകിയ മഹത്തായ അനുഗ്രഹത്തിനും വഹ്്യ് നൽകിയതിനും അടക്കമുള്ള നന്ദിയായിട്ടു കൂടിയാണ് ഈ പ്രകീർത്തനത്തിനു ള്ള നിർദ്ദേശം.ഈ അദ്ധ്യായം ഓതിയാൽ ചെറിയ വിചാരണയേ അള്ളാഹു അവനെ നടത്തുകയുള്ളൂ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്(ബൈളാവി)പരലോകത്ത് വലത് കൈയിൽ ഗ്രന്ഥം ലഭിക്കുന്ന സൌഭാഗ്യവാന്മാരിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ

1 comment:

വഴികാട്ടി / pathfinder said...

سورة الحاقة
മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 52

ഭാഗം-02 ( 19 മുതൽ 52 വരെ )