Thursday, July 15, 2010

അദ്ധ്യായം-103 -സൂറത്തുൽ അസ്ർ

സൂറത്തുൽ  അസ്‌ർ  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ  3

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1وَالْعَصْرِ

കാലത്തെ തന്നെ സത്യം

ചെറിയതോ വലിയതോ ആയ ഗുണമോ ദോഷമോ ആയ ഒരു കാര്യവും കാലത്തിന്റെ പരിധിയിൽ നിന്ന് പുറത്ത് പോകുന്നില്ല. രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും ധാരാളം നേട്ടങ്ങളുടെയും അധ:പതനങ്ങളുടെയും സംഭവങ്ങൾ ചരിത്രത്തിൽ കാണാം.അതിനെല്ലാം കാലം സാക്ഷിയാണ്.അത് കൊണ്ട് തന്നെ കാലം വളരെ ശക്തമാണ്.

ഈ ശക്തമായ കാലത്തെ കൊണ്ട് അള്ളാഹു ആണയിട്ട് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു തത്വമാണ്.കാലമുള്ളിടത്തോളം നില നിൽക്കുന്ന ഒരു തത്വം.

وَالْعَصْرِ എന്നത് അസർ നിസ്ക്കാരം എന്നും നബി(സ) ജീവിച്ച കാലഘട്ടം എന്നും ഇവിടെ വ്യാഖ്യാനമുണ്ട്.(ബൈളാവി) അതിന്റെയൊക്കെ മഹത്വം അത് തെളിയിക്കുന്നു

2.إِنَّ الْإِنسَانَ لَفِي خُسْرٍ

നിശ്ചയമായും മനുഷ്യ വർഗം നഷ്ടത്തിൽ തന്നെയാണ്

ഇവിടെ പറയുന്ന നഷ്ടം ഭൌതികമല്ല.കാരണം ഐഹിക ലാഭവും നഷ്ടവും സാശ്വതമല്ല ക്ഷണികമാണ്.അത് അല്ല അള്ളാഹു പറയുന്നത് .എന്നെന്നും നില നിൽക്കുന്ന നഷ്ടത്തെയാണ്.അഥവാ പരലോക നഷ്ടം .ഈ നഷ്ടത്തിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തുകയാണ് പ്രധാനമായും ഇസ് ലാം ചെയ്യുന്നത് .ഈ നഷ്ടക്കാരെ കുറിച്ച് ഖുർആൻ തന്നെ ധാരാളം സ്ഥലങ്ങളിൽ പറയുന്നുണ്ട്.

ഉദാഹരണമായി സൂറ:അൽകഹ്ഫിൽ (103-106)അള്ളാഹു പറയുന്നു

قُلْ هَلْ نُنَبِّئُكُمْ بِالْأَخْسَرِينَ أَعْمَالًا * الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا * أُولَئِكَ الَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا * ذَلِكَ جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا 


( നബിയേ, ) പറയുക: കർമ്മങ്ങൾ ഏറ്റവും നഷ്ടകരമായി തീർന്നവരെ സംബന്ധിച്ച്‌ നാം നിങ്ങൾക്ക്‌ പറഞ്ഞുതരട്ടെയോ?.

ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവർ.

അവർ വിചാരിക്കുന്നതാകട്ടെ തങ്ങൾ നല്ല പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌. തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവർ. അതിനാൽ അവരുടെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാൽ നാം അവർക്ക്‌ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ യാതൊരു തൂക്കവും ( സ്ഥാനവും ) നിലനിർത്തുകയില്ല. അതത്രെ അവർക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്റെ ദൃഷ്ടാന്തങ്ങളെയും, ദൂതൻമാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള ( ശിക്ഷയായ ) നരകം.  (സൂറ അൽ കഹ്‌ഫ് 103-106)

നഷ്ടം പരലോകത്താണിവർക്ക് എന്ന് ഇവിടെ വ്യക്തമായല്ലൊ!

يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّهِ وَمَن يَفْعَلْ ذَلِكَ فَأُوْلَئِكَ هُمُ الْخَاسِرُونَ
 المنافقون9  

സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിൽ നിന്ന്‌ നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ അവർ തന്നെയാണ്‌ നഷ്ടക്കാർ. (അൽ മുനാഫിഖൂൻ -9)

സ്വത്തുക്കളും മക്കളും നിമിത്തം അള്ളാഹുവിന്റെ സ്മരണയെ തൊട്ട് അശ്രദ്ധരായവർ നഷ്ടക്കാർ എന്നാണ് ഇവിടെ പറഞ്ഞത്ഈ നഷ്ടം പരലോകത്താണെന്നത് വ്യക്തമല്ലേ.!

وَمِنَ النَّاسِ مَن يَعْبُدُ اللَّهَ عَلَى حَرْفٍ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَى وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ذَلِكَ هُوَ الْخُسْرَانُ الْمُبِينُ
  (الحج 11)

ഒരു വക്കിലിരുന്നുകൊണ്ട്‌ അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന്‌ വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതിൽ അവൻ സമാധാനമടഞ്ഞു കൊള്ളും. അവന്ന്‌ വല്ല പരീക്ഷണവും നേരിട്ടാലോ, അവൻ അവന്റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്‌. ഇഹലോകവും പരലോകവും അവന്ന്‌ നഷ്ടപ്പെട്ടു. അതു തന്നെയാണ്‌ വ്യക്തമായ നഷ്ടം. (അൽ ഹജ്ജ് -11 )

നന്മ ലഭിക്കുമ്പോൾ സമാധാനിക്കുകയും തിന്മ ബാധിച്ചാൽ അസ്വസ്ഥനാവുകയും ചെയ്യുന്നവർ വിശ്വാസത്തിന്റെ അഭാവം പ്രകടിപ്പിപ്പിച്ച് നഷ്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഉണർത്തുകയാണിവിടെഈ നഷ്ടവും അനുഭവിക്കുന്നത് പരലോകത്ത് തന്നെ

وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ 


ഇസ്ലാം ( ദൈവത്തിനുള്ള ആത്മാർപ്പണം ) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനിൽ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവനുമായിരിക്കും. ( ആലു ഇംറാൻ 85 )

പരലോകത്തെ നഷ്ടത്തിന്റെ കാരണമാണ് ഇസ്‌ലാമിനെ അവഗണിക്കൽ എന്ന് ഉണർത്തുകയാണിവിടെ.ഇങ്ങനെയുള്ള ധാരാളം സൂക്തങ്ങളിൽ നിന്ന് ഇസ്‌ലാം പറയുന്ന നഷ്ടം പരലോക നഷ്ടം തന്നെ എന്ന് വ്യക്തമാവും

എന്നാൽ ഈ നഷ്ടത്തെ തികച്ചും ഭൌതിക ജീവിതത്തെക്കുറിച്ചാണെന്ന് വരുത്താനും അതിൽ നിന്ന് കരകയറാൻ ആധുനിക സംവിധാനങ്ങളുപയോഗപ്പെടുത്തി പരസ്പര സഹകരണത്തോടെ മുന്നോട്ട് പോയാൽ വിജയിക്കുമെന്നാണ് അള്ളാഹു പറയുന്നതെന്നും വരുത്തിത്തീർക്കുന്ന ചില ഭൌതിക വ്യാഖ്യാനങ്ങൾ ഇവിടെ പറയുന്നവർക്ക് തികച്ചും അബദ്ധം പിണഞ്ഞിട്ടുണ്ടെന്നത് വ്യക്തം തന്നെ.
ഏതായാലും പരലോക നഷ്ടത്തിൽ നിന്ന് മുക്തനാവാനുള്ള നാല് കാരണങ്ങളാണ് അള്ളാഹു പറയുന്നത്

3.إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ

സത്യ വിശ്വാസം സ്വീകരിക്കുകയും, സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ,സത്യം കൊണ്ടും ക്ഷമ കൊണ്ടും അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ(ഇവർ നഷ്ടത്തിൽ അല്ല)

പരാജയത്തിന്റെ വഴിയിൽ നിന്ന് കരകയറാനും വിജയത്തിന്റെ രാജവീഥികളിൽ സഞ്ചരിക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്ന നാല് കാര്യങ്ങളാണ് ഇവിടെ പറയുന്നത്

(1) സത്യവിശ്വാസം

അള്ളാഹുവിലും മലക്കുകളിലും ദൈവിക ഗ്രന്ഥങ്ങളിലും അള്ളാഹുവിന്റെ ദൂതന്മാരിലും അന്ത്യനാളിലും നന്മ തിന്മകൾ അള്ളാഹുവിൽ നിന്നാണെന്ന് വിശ്വസിക്കലും ആണ് വിശ്വാസത്തിന്റെ കാതൽ. ഈ വിശ്വാസമുണ്ടെന്ന് കേവലം അവകാശവാദമല്ല പ്രത്യുത ദൃഢതയുള്ളതാവണം.ആ വിശ്വാസത്തിന്റെ ചൈതന്യത്തിനു മാത്രമെ മനുഷ്യന്റെ ജീവിതത്തിൽ ഗുണപരമായ പരിവർത്തനം സാദ്ധ്യമാക്കുകയുള്ളൂ ഉദാഹരണമായി അള്ളാഹുവിൽ വിശ്വസിക്കുന്നു എന്നതിന്റെ താല്പര്യത്തിൽ വരുന്ന കുറെ കാര്യങ്ങളുണ്ട്.അവൻ എന്നെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്നു.എന്റെ എല്ലാ കഴിവുകളും അവൻ നൽകിയതത്രെ.ആ കഴിവുകളൊന്നും അവന്റെ അനിഷ്ടത്തിനു കാരണമാവും വിധം ദുരുപയോഗം ചെയ്തു കൂടാആരും കാണാത്ത സമയത്തും കുറ്റങ്ങളുടെ അഴുക്ക് ചാലിൽ ഞാൻ ചെന്ന് ചാടരുത്.കാരണം അള്ളാഹു അതും സസൂക്ഷ്മം നിരീക്ഷിക്കുന്നു എന്നൊക്കെയുള്ള ചിന്ത തന്റെ മനസ്സിനെ സ്വാധീനിക്കും വിധം തന്റെ വിശ്വാസം ഉറച്ചതാണെങ്കിൽ നീ ഒരു നല്ല മനുഷ്യനായി മാറും കള്ളവും ചതിയും പാര വെപ്പും തട്ടിപ്പും അസാന്മാർഗികമായ ഒന്നും നിന്നിൽ നിന്ന് വരാതെയാവും .അങ്ങനെയുള്ള അടുക്കും ചിട്ടയും നിന്റെ ജീവിതത്തിൽ നീ സ്വായത്തമാക്കുമ്പോഴാണ് പരലോകത്ത് വിജയിച്ചവരുടെ ലിസ്റ്റിൽ നിനക്ക് സ്ഥാനം ലഭിക്കുന്നത് ഒരു സത്യ വിശ്വാസി അള്ളാഹ് എന്ന് കേൾക്കുമ്പോൽ തന്നെ പരിവർത്തിത മനസ്സുള്ളവനാവുമെന്നാണല്ലോ ഖുർആൻ നമ്മെ ഉണർത്തുന്നത്

(2) സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുക

അള്ളാഹുവും പ്രവാചകരും ചെയ്യാൻ നിർദ്ദേശിച്ചവ ചെയ്യലും ഉപേക്ഷിക്കാൻ പറഞ്ഞവ ഉപേക്ഷിക്കലും ആണ് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കൽ .അപ്പോൾ സൽക്കർമ്മങ്ങൾ അനുഷ്ഠിക്കലെന്നാൽ ഏതാനും ആരാധനകൾ നിർവഹിക്കൽ മാത്രമല്ല. മറിച്ച് സ്വന്തത്തോടും മറ്റുള്ളവരോടും പാലിക്കേണ്ട കടമകൾ ഒക്കെ പാലിക്കണം.അപ്പോഴാണ് ഒരാൾ ശരിക്കും സൽക്കർമ്മിയാകുന്നത്


(3)സത്യം കൊണ്ട് ഉപദേശിക്കൽ

ഈ ഉപദേശം അനുഷ്ഠിക്കേണ്ടതോ വർജ്ജിക്കേണ്ടതോ ആയ എല്ലാ കാര്യങ്ങളിലും വേണം ഇന്നകാര്യം നന്മയാണെന്ന് പറഞ്ഞ് കൊടുക്കുക ഇന്ന കാര്യം തിന്മയാണെന്ന് ഉണർത്തുക ഇത് കൊണ്ട് മാത്രം ഈ ഉപദേശം പൂർണ്ണമാകില്ല മറിച്ച് അങ്ങനെ പറഞ്ഞ് കൊടുക്കുന്നതോടൊപ്പം അത് പ്രവർത്തി പഥത്തിൽ കൊണ്ട് വരാൻ ശക്തമായി പ്രേരിക്കുന്ന പരുവത്തിൽ ബലപ്പെട്ടതായിരിക്കണം ഈ ഉപദേശം അഥവാ കേവലം ഒരു പറച്ചിൽ അല്ല പ്രവർത്തിക്കാനുള്ള സമ്മർദ്ധം ഉണ്ടാവുന്ന വിധം ഉപദേശിക്കലാണിവിടെ പറഞ്ഞ വസ്വിയ്യത്ത് എന്ന് ചുരുക്കം.നന്മ കൽ‌പ്പിക്കുക തിന്മ വിരോധിക്കുക എന്നത് ഓരോ മുസ് ലിമിന്റെയും കടമയാണെന്ന് ഇസ് ലാം പറയുന്നു.ഓരോരുത്തരുടെ അവസ്ഥയനുസരിച്ച് അതിന്റെ വ്യാപ്തി കൂടിയും കുറഞ്ഞുമിരിക്കുമെങ്കിലും.ഈ ബാധ്യത നിർവഹിക്കാത്തതിനാലാണ് മുൻ സമുദായങ്ങൾ പലതും ശാപത്തിനർഹരായതെന്ന ഖുർആൻ സന്ദേശം നാം സഗൌരവം കാണേണ്ടത് തന്നെ

(4) ക്ഷമ കൊണ്ട് പരസ്പരം ഉപദേശിക്കൽ ( ക്ഷമ മൂന്ന് വിധമാണ്.)

(1)
ആരാധനകൾ നിർവഹിക്കാൻ ആവശ്യമാകുന്ന ക്ഷമ: 

സ്വാഭാവികമായും ഒരു നന്മ പ്രവർത്തിക്കുമ്പോൽ അതിൽ നിന്ന് തന്നെ പുറകോട്ട്പിടിച്ച് വലിക്കുന്ന ഒരു പാട് ഘടങ്ങളുണ്ടാവും അതൊക്കെ അവഗണിച്ച് വേണം ആരാധനാ കാര്യങ്ങൾ ചെയ്യാൻ.

(2) തിന്മകളിൽ നിന്ന് മാറി നിൽക്കാനുള്ള ക്ഷമ : 

അരുതായ്മകളിലേക്ക് തന്നെ ആകർഷിക്കുന്ന ധാരാളം സാഹചര്യങ്ങൾ മനുഷ്യന്റെ പരിസരത്തുണ്ടാവും.അത് അവഗണിക്കാൻ നല്ല ക്ഷമവേണം വെട്ടം കാണുന്നിടത്തേക്ക് ഓടി അടുക്കുന്ന ഈയാം പാറ്റകൾ തീയിൽ കിടന്ന് വേവുമ്പോലെ ആശ്വാസത്തിന്റെ തീരങ്ങളിലേക്കാണ് താൻ നടന്നടുക്കുന്നത് എന്ന മിഥ്യാധാരണയിലാണ് പലരും തെറ്റുകളിൽ ചെന്ന് ചാടുന്നത്.അപ്പോൾ തെറ്റുകളിലേക്ക് തന്നെ മാടി വിളിക്കുന്ന സാഹചര്യങ്ങളുണ്ടാവും .അവിടെ പിടിച്ച് നിൽക്കാൻ കഴിയണം ഞാൻ തിന്മയിലേക്ക് നീങ്ങുകയില്ല എന്ന ഉറച്ച തീരുമാനമുണ്ടാവണം അതിനു നന്മയുടെ പക്ഷത്ത് ഉറച്ച് നിൽക്കാനും തിന്മയെ അവഗണിക്കാനുമുള്ള നെഞ്ചുറപ്പ് വേണം അതിനാവശ്യമായ ഏറ്റവും പ്രധാനമായ ഗുണമത്രെ തിന്മക്കെതിരെയുള്ള ക്ഷമ!

(3)
പരീക്ഷണങ്ങളിലുള്ള ക്ഷമ :

പലപ്പോഴും ആപത്തുകളിൽ നാം പെട്ട് പോകും രോഗങ്ങളും തിരിച്ചടികളുമൊക്കെ ഉണ്ടാവും .പ്രതീക്ഷകൾ ചിലപ്പോൾ തകരും .ആ ഘട്ടങ്ങളിലൊക്കെ അള്ളാഹുവാണ് എനിക്ക് നന്മയും തിന്മയും നൽകിയത് എന്നും അവൻ തീരുമാനിക്കുന്നതല്ലാതെ ഒന്നും നടക്കുകയില്ലെന്നും വിശ്വസിക്കുന്നിടത്ത് നിന്ന് മാത്രമേ ഈ ക്ഷമ നമുക്ക് സ്വായത്തമാക്കാൻ കഴിയുകയുള്ളൂ

മുസ്വീബത്തുകൾ (പരീക്ഷണങ്ങൾ) വരുമ്പോൾ അവർإِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ‎ ചൊല്ലുന്നവരാണ് എന്ന ഖുർആൻ വാക്യത്തിൽ നിന്ന് എന്താണ് നാം മനസ്സിലാക്കുന്നത് ? ഞങ്ങൾ അള്ളാഹുവിന്നുള്ളവരാണ് എന്നാൽ എന്റെ ജീവിതത്തിൽ എന്ത് തീരുമാനം എടുക്കാനും അള്ളാഹു അവകാശമുള്ളവനാണെന്നല്ലേ? അപ്പോൾ അവൻ എടുത്ത തീരുമാനത്തെ നാം എങ്ങനെയാണ് ചോദ്യം ചെയ്യുക?അതാണ് പരീക്ഷണങ്ങളിലുള്ള ക്ഷമ.

നാം നന്മ കൽ‌പ്പിക്കുമ്പോഴും തിന്മ വിരോധിക്കുമ്പോഴും ചിലപ്പോൾ മോശമായ പലതും കേൾക്കേണ്ടി വരും അതൊക്കെ ക്ഷമയോടെ നേരിടാൻ നമുക്കാവണം എന്നാണ് അള്ളാഹു ഉണർത്തുന്നത് സദാചാര മൂല്യങ്ങളിൽ നിന്ന് സമൂഹം വല്ലാതെ അകന്ന് കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ ഈ ക്ഷമകൊണ്ടുള്ള വസ്വിയത്തിന്റെ വ്യാപ്തി വളരെ വലുതാണ് ഈ നാലു കാര്യങ്ങളിൽ ആദ്യത്തെ രണ്ടെണ്ണം (സത്യ വിശ്വാസവും സൽക്കർമ്മങ്ങൾ നിർവഹിക്കലും) വ്യക്തിപരമായി ഓരോരുത്തർക്കും നന്നാവാനുള്ളതും പിന്നെയുള്ള രണ്ടെണ്ണം(സത്യം കൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കൽ) സമൂഹത്തെ പൊതുവായി നന്നാക്കാനുള്ളതുമാണ്.അപ്പോൾ ഈ നാലു കാര്യങ്ങൾ നടപ്പാക്കിയാൽ സമുദായം വലിയ വിജയം നേടും എന്നതിൽ സന്ദേഹമില്ല

ഈ സൂറത്തിന്റെ അർത്ഥ വ്യാപ്തിയെ കുറിച്ച് ഇമാം ശാഫി  رحمة الله عليه  പറയുന്നു. ഈ സൂറത്തല്ലാതെ മറ്റൊന്നും അവതരിച്ചിട്ടില്ലായിരുന്നുവെങ്കിലും ജനങ്ങൾക്ക് ഇത് മതിയാകുമായിരുന്നു കാരണം ഖുർആനിലെ എല്ലാ വിജ്ഞാനങ്ങലും ഇതുൾക്കൊണ്ടിരിക്കുന്നു.(ആശയം ഇബ്നു കസീർ രേഖപ്പെടുത്തിയിട്ടുണ്ട് 4/802)

അവയുടെ മൌലികമായ വശങ്ങൾ സംക്ഷിപ്തമായി ഇതിൽ അടങ്ങിയിട്ടുണ്ട് എന്ന് സാരം ഈ സൂറത്ത് ഓതുന്നവർക്ക് അള്ളാഹു പൊറുത്ത് കൊടുക്കുമെന്നും സത്യം കൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കുന്നവരിൽ ഉൾപ്പെടുകയും ചെയ്യും എന്ന് നബി  പറഞ്ഞിട്ടുണ്ട് (ബൈളാവി 2/620)


നബി(സ) തങ്ങളൂടെ ശിഷ്യന്മാർ തമ്മിൽ കാണുമ്പോൾ ഒരാൾ മറ്റെയാൾക്ക് അസ്ർ സൂറത്ത് ഓതിക്കൊടുക്കുകയും എന്നിട്ട് ഒരാൾ മറ്റെ ആൾക്ക് സലാം പറയുകയും ചെയ്യാതെ പിരിയാറില്ല എന്ന് ഉബൈദുള്ളാഹിബിൻ ഹുസൈൻ رضي الله عنه  പറഞ്ഞിട്ടുണ്ട് (ഇബ്നു കസീർ 4/802)

സത്യവിശ്വാസികളായി നിലനിന്ന്, സത്‌കർമ്മങ്ങൾ ഏറെ അനുഷ്ടിച്ച്, സത്യം കൊണ്ടും ക്ഷമ കൊണ്ടും അന്യോന്യം ഉപദേശിച്ച് കൊണ്ട് ജീവിതം നയിക്കുന്ന വിജയിച്ചവരുടെ കൂട്ടത്തിൽ നമ്മെ അല്ലാഹു ഉൾപ്പെടുത്തട്ടെ ആമീൻ



പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

1 comment: