Wednesday, December 1, 2010

അദ്ധ്യായം 67 :സൂറത്തുൽ മുൽക്-ഭാഗം-03

മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ - 30

( 15 മുതൽ 30 വരെയുള്ള സൂക്തങ്ങളുടെ വിവരണം )


بسم الله الرحمن الرحيم

കരുണാനിധിയും പരമ കാരുണികനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ആരംഭിക്കുന്നു


നിങ്ങൾക്ക് ഭൂമിയെ(കൈകാര്യം ചെയ്യുവാൻ)വിധേയമാക്കിത്തന്നവനാണ്‌ അവൻ.അത്കൊണ്ട് നിങ്ങൾ അതിന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുകയും അവന്റെ(വക) ആഹാരത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്ത് കൊള്ളുക.അവങ്കലേക്ക് തന്നെയാണ്‌ ഉയിർത്തെഴുന്നേല്പ്പും

അള്ളാഹുവിന്റെ വിസ്തൃതവും നിഗൂഢവുമായ ഞ്ജാനത്തെക്കുറിച്ചാണ് കഴിഞ്ഞ സൂക്തത്തിൽ സൂചിപ്പിച്ചത് മെല്ലെ പറയുന്നതും ഉച്ചത്തിൽ പറയുന്നതുമൊക്കെ അവനു തുല്യമാണ് .മനുഷ്യനു യഥേഷ്ടം വിഹരിക്കുവാൻ ഭൂമിയെ പാകപ്പെടുത്തിയത് അള്ളാഹുവാണ് കൃ‌ഷി ചെയ്യാനും കുളം കുഴിക്കാനും ജല സേചന പദ്ധതികൾ നടപ്പാക്കാനും മറ്റുമൊക്കെ ഭൂമിയെ അള്ളാഹു പാകപ്പെടുത്തി.ആ ഭൂമിയിൽ അലസരായിരിക്കാതെ അതിൽ സഞ്ചരിക്കുകയും അള്ളാഹുവിന്റെ കഴിവുകളെ മനസിലാക്കുകയും ഭക്ഷണമാർഗം അന്വേഷിക്കുകയും അതേ സമയം അള്ളാഹുവിലേക്ക് മടക്കപ്പെടുമെന്ന് ഓർക്കുകയും ജീവിതത്തെ ആ സമയത്തെ വിജയത്തിനായി ക്രമീകരിക്കുകയും ചെയ്യണമെന്ന് ഇവിടെ ഉണർത്തുന്നു. മനാകിബ് എന്നാൽ പർവതങ്ങൾ /വഴികൾ/പാതയോരങ്ങൾ എന്നൊക്കെ അർത്ഥമുണ്ട്



ആകാശത്ത്(അധികാര ശക്തിയുള്ളവൻ)നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നത് നിങ്ങൾ നിർഭയരായിട്ടുണ്ടോ അപ്പോൾ അത് ഇളകിക്കൊണ്ടിരിക്കും

നിങ്ങളുടെ അഹങ്കാരവും സത്യ നിഷേധവുമായി കാലാകാലം ഇവിടെ ജീവിക്കാമെന്ന് ധരിക്കേണ്ട .ഈ ഭൂമി ക്ഷോപിച്ച് കൊണ്ട് അതിൽ നിങ്ങളെ ആഴ്ത്തിക്കളയാൻ അള്ളാഹുവിനു കഴിയും .അങ്ങനെ നടക്കില്ലെന്ന് നിങ്ങൾ നിർഭയരാവുന്നോ? അങ്ങനെ ആവരുത് എന്ന് സാരം. കാരണം അള്ളാഹു ധിക്കാരിയായ ഖാറൂനിനെ ഭൂമിയിലേക്ക് ആഴ്ത്തിക്കളഞ്ഞത് ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇവിടെ ആകാശത്തുള്ളവൻ എന്ന് അർത്ഥം പറയുകയും അള്ളാഹു ആകാശത്താണെന്ന് കണ്ടെത്തുകയും ചെയ്യുന്നത് വലിയ അപകടമാണ് എന്ന് വ്യാഖ്യാതാക്കൽ വ്യക്തമാക്കിയിട്ടുണ്ട്

ഇമാം ഖുർത്വുബി(رحمه الله) എഴുതുന്നു ഇവിടെ ആകാശത്ത് എന്ന് പറയുന്ന ഉയർച്ച മഹത്വം എന്ന അർഥത്തിലേ കാണാവൂ സ്ഥലം ഭാഗം എന്ന അർത്ഥത്തിൽ മനസിലാക്കരുത് കാരണം അത് തടിയുള്ളതിന്റെ വിശേഷണമാണ്(അള്ളാഹു തടിയിൽ നിന്ന് പരിശുദ്ധനത്രെ)പ്രാർഥിക്കുമ്പോൾ ആകാശത്തേക്ക് കൈ ഉയർത്തുന്നത് ദിവ്യ ബോധനത്തിന്റെ(വഹ്‌യ്) പ്രഭവകേന്ദ്രം, മഴ ഇറക്കുന്ന സ്ഥലം, ശുദ്ധന്മാരായ മാലാഖമാരുടെ സങ്കേതം, ദാസന്മാരുടെ സുക്ര്‌തങ്ങൾ ഉയർത്തപ്പെടുന്ന സ്ഥലം, അവന്റെ സിംഹാസനത്തിന്റെയും സ്വർഗത്തിന്റെയും സ്ഥലം എന്ന നിലക്ക് ആണ് നിസ്കാരത്തിന്റെ ഖിബ്‌ലയായി അള്ളാഹു കഅബയെ നിശ്ചയിച്ച പോലെ . മാത്രമല്ല അള്ളാഹു സ്ഥലങ്ങളെ പടച്ചവനാണ് അതിനു മുമ്പും അള്ളാഹു ഉള്ളവനാണ് അപ്പോൾ സ്ഥലം ഉണ്ടാക്കുന്നതിനു മുമ്പേ അള്ളാഹു ഉള്ളവനാണ് സ്ഥലം ഉണ്ടാക്കിയതിനു ശേഷവും അള്ളാഹു അതേ അവസ്ഥയിൽ തന്നെ സ്ഥലത്തിലേക്ക് ആവശ്യമില്ലാത്തവനായ നിലയിൽ തന്നെയാണ്(ഖുർതുബി 18/163)

ഇമാം റാസി(رحمه الله) എഴുതുന്നു.അള്ളാഹുവിനെ സൃ‌ഷ്ടികളോട് തുല്യപ്പെടുത്തുന്ന വിഭാഗം അള്ളാഹുവിനു സ്ഥലമുണ്ടെന്ന് സ്ഥിരീകരിക്കാൻ ഈ സൂക്തം തെളിവാക്കി. എന്നാൽ ഈ സൂക്തത്തെ അതിന്റെ ബാഹ്യാർത്ഥത്തിൽ മനസിലാക്കാൻ പാടില്ലെന്നത് മു‌സ്‌ലിം ലോകത്തിന്റെ ഇജ്മാ‍അ്(ഏകകണ്ഢമായ അഭിപ്രായ)മാണ്. അപ്പോൾ ഈ സുക്തത്തിന്റെ ബാഹ്യാർത്ഥമല്ല അതിനു വിശദീകരണം ആവശ്യമാണ്. ആ വിശദീകരണങ്ങളിൽ ഒന്നാണ് ആകാശത്തിൽ അധികാരമുള്ളവൻ എന്ന്, വേറെയും വ്യാഖ്യാനങ്ങളുണ്ട്(റാസി30/62)



അതല്ലെങ്കിൽ ആകാശത്ത് അധികാര ശക്തിയുള്ളവൻ നിങ്ങളുടെ മേൽ ഒരു ചരൽ മാരി അയക്കുന്നത് നിങ്ങൾ നിർഭയരായിട്ടുണ്ടോ? എന്റെ താക്കീത് എങ്ങനെയിരിക്കുമെന്ന് അപ്പോൾ നിങ്ങൾക്ക് അറിയാറാവും.

ചരൽ മാരി-കൽമഴ-അയച്ച് നശിപ്പിക്കാൻ അള്ളാഹുവിനു കഴിയും .മുമ്പ് ഇത്തരത്തിലുള്ള ശിക്ഷ അവൻ ഇറക്കിയിട്ടുണ്ട് ലൂഥ്(عليه وسلم)ന്റെ ജനതക്കെതിരെയും കഅബ തകർക്കാൻ വന്ന അബ്‌റഹത്തിന്റെ ആനപ്പടയെയും നശിപ്പിച്ചത് ഈ വിധത്തിലായിരുന്നുവല്ലോ!

നിശ്ചയമായും ഇവർക്ക് മുമ്പുള്ളവരും (സത്യം) നിഷേധിച്ചിട്ടുണ്ട് എന്നിട്ട് എന്റെ പ്രതിഷേധം എങ്ങനെയായിരുന്നു?(അവർ അതൊന്ന് ചിന്തിക്കട്ടെ)

പ്രവാചകാദ്ധ്യാപനങ്ങളെ അവഗണിച്ച് ധിക്കാരികളായി ജീവിച്ച-നൂഹ്(عليه وسلم)ന്റെ ജനതയെ പോലെ- പല സമൂഹങ്ങളെയും അള്ളാഹു വംശ നാശം വരും വിധം തന്നെ ശിക്ഷിച്ചിട്ടുണ്ട്. അള്ളാഹുവിന്റെ ശിക്ഷവന്നപ്പോൾ പ്രതിരോധിക്കാനോ ഒന്ന് സഹതപിക്കാൻ പോലുമോ ആരും ഉണ്ടായിരുന്നില്ല. ഈ ധിക്കാരികളേക്കാ‍ൾ കരുത്തും സ്വാധീനവുമുണ്ടായിരുന്ന അവരെ അള്ളാഹു കൈകാര്യം ചെയ്ത രീതി ഇവർ ഓർക്കാതിരിക്കുന്നത് കഷ്ടം തന്നെ

19
. أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ مَا يُمْسِكُهُنَّ إِلَّا الرَّحْمَنُ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ

തങ്ങളുടെ മീതെ ചിറകുകൾ വിടർത്തിക്കൊണ്ടും കൂട്ടിപ്പിടിച്ച് കൊണ്ടും പക്ഷികൾ പറക്കുന്നത് അവർ കണ്ടിട്ടില്ലേ? കരുണാനിധിയായ അള്ളാഹു അല്ലാതെ അവയെ പിടിച്ചുനിർത്തുന്നില്ല നിശ്ചയമായും അവൻ എല്ലാ വസ്തുവെപ്പറ്റിയും കണ്ടറിയുന്നവനാകുന്നു

കരുണാനിധിയായ അള്ളാഹുവിനെ കൂടാതെ നിങ്ങളെ സഹായിക്കുന്ന ഈ പട്ടാളമാരാണ്‌? സത്യനിഷേധികൾ വഞ്ചനയിൽ പെട്ടിരിക്കുക തന്നെയാകുന്നു

ഭൂമിയെ മനുഷ്യനു പാകപ്പെടുത്തിയ പോലെ അന്തരീക്ഷത്തെ പറവകൾക്ക് അവൻ പാകപ്പെടുത്തിഅള്ളാഹുവിന്റെ കഴിവും നിയന്ത്രണ പാഠവവും മനസിലാക്കാനുതകുന്ന ധാരാളം തെളിവുകൾ പ്രക്ര്‌തിയിൽ തന്നെ അള്ളാഹു സംവിധാനിച്ചിട്ടുണ്ട്. ശരാശരി ബോധമുള്ള ഏതൊരാൾക്കും അത് കാണാനാവും. അതിലെ ഒരു മഹാത്ഭുതത്തെയാണ് ഈ സൂക്തം നമുക്ക് പരിചയപ്പെടുത്തുന്നത്. യാതൊരു എത്തും പിടിയുമില്ലാത്ത പ്രവിശാലമായ ആകാശത്തിനു താഴെ-നമുക്ക് മീതെ-ചിലപ്പോൾ ചിറകുകൾ വിടർത്തിയും ചിലപ്പോൾ അത് കൂട്ടിപ്പിടിച്ചും പാറി നടക്കുന്ന പക്ഷികളെ താഴെ വീണു പോകാതെ സംരക്ഷിച്ച് നിയന്ത്രിച്ച് പോരുന്നത് കരുണാനിധിയായ അള്ളാഹുവാണ്.അവൻ നിങ്ങളെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ അത് തടയുവാനുള്ള ഏത് സൈന്യമാണ് നിങ്ങളുടെ അടുത്തുള്ളത് അള്ളാഹുവെ അവഗണിച്ച് നിങ്ങൾ ആരാധിക്കുന്ന ദൈവങ്ങൾക്ക് അത് സാദ്ധ്യമാണോ എന്ന് ചോദിക്കുകയാണിവിടെ.എല്ലാം കണ്ടറിയുന്ന നാഥനെ അവഗണിക്കുന്നത് ബുദ്ധിയുള്ളവർക്ക് ഭൂഷണമല്ലെന്ന് ഓർക്കുക. ഇത് ചിന്തിക്കാത്ത നിഷേധികൾ വഞ്ചിതരായവരാണെന്നാണ് ഇവിടെ ഉണർത്തുന്നത്

അതല്ലെങ്കിൽ അള്ളാഹു അവന്റെ ആഹാരം നിറുത്തിവെച്ചാൽ നിങ്ങൾക്ക് ആഹാരം നല്കുന്ന ഇവൻ ആരാകുന്നു?പക്ഷെ അവർ ധിക്കാരത്തിലും(സത്യത്തിൽ നിന്ന്)അകന്ന് പോകുന്നതിലും നിരതരായിരിക്കയാണ്‌

നിങ്ങൾക്ക് ഭക്ഷണം തരുന്നവൻ അള്ളാഹുവാണ് .അത് അവൻ നിർത്തിവെച്ചാൽ അത് പുനസ്ഥാപിക്കാൻ അള്ളാഹുവിനെ വിട്ട് നിങ്ങൾ ആരാധിക്കുന്നവർക്ക് കഴിയുമോ?ഒരിക്കലുമില്ല.ആർക്കും തനിക്ക് അന്നം തരാൻ കഴിയില്ല കാരണം എല്ലാവർക്കും ഭക്ഷണം നൽകുന്നവൻ അള്ളാഹു മാത്രമാണ്. എന്നിട്ടും അവന്റെ ഭക്ഷണം കഴിച്ച് അവനു പങ്കാളികളെ സ്ഥാപിക്കുകയും അവനെ ധിക്കരിക്കുകയും ചെയ്യുന്നത് എത്രമേൽ അക്രമമാണ്!

അപ്പോൾ മുഖം കുത്തി നടക്കുന്നവനാണോ ലക്ഷ്യത്തിലെത്തിച്ചേരുക. അതല്ല നേരായ മാർഗത്തിൽ ശരിയായി നടക്കുന്നവനോ?

മുഖം കുത്തി നടക്കുക എന്നത് കല്പനക്കെതിരായും തെറ്റായ ജീവിത –വിശ്വാസ-ശൈലിയിലൂടെയും മുന്നോട്ട് നീങ്ങുക എന്നതാണ്.നേരായ മാർഗത്തിൽ ശരിയായി നടക്കുക എന്നാൽ അള്ളാഹുവിന്റെ കല്പനക്കനുസൃ‌തമായി ജീവിക്കുക എന്നാണ്. ഈ നന്നായി നടക്കുന്നവനേ ലക്ഷ്യത്തിലെത്തിച്ചേരൂ .അഥവാ യഥാർത്ഥ ജീവിതമാകുന്ന പരലോകത്ത് വിജയിക്കാനാവൂ. അല്ലാത്തവൻ പരലോകത്ത് ശക്തമായ ശിക്ഷകളിൽ ഉഴലേണ്ടി വരും

(നബിയേ)പറയുക! നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് കേൾവിയും കാഴ്ചകളും ഹൃദയങ്ങളും നല്കുകയും ചെയ്തവനാണ്‌ അള്ളാഹു.നിങ്ങൾ അല്പം മാത്രമേ നന്ദി ചെയ്യുന്നുള്ളൂ

അള്ളാ‍ഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഇല്ലായ്മയിൽ നിന്ന് നമുക്ക് ജന്മം നൽകി എന്നത്. ജനിച്ച നമുക്ക് കാണാനുള്ള കണ്ണും കേൾക്കാനുള്ള കാതും നല്ലതും ചീത്തയും വേർതിരിച്ച് നല്ലതിനോട് ഒട്ടിനിൽക്കാൻ പ്രേരിപ്പിക്കുന്ന മനസ്സും നൽകി ജീവിതത്തെ സാർത്ഥകമാക്കാനുള്ള വഴികളും അവൻ നൽകി. പക്ഷെ ഈ അനുഗ്രഹങ്ങളുടെ പൊരുളറിഞ്ഞ് അത് നൽകിയ നാഥനു നന്ദി ചെയ്യുന്നവരുടെ എണ്ണം തുലോം വിരളമാണെന്ന് അള്ളാഹു ഉണർത്തിയത് നമ്മുടെ മനസുകളിൽ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഉയർന്ന ബോധം ഉണ്ടാക്കേണ്ടതാണ്

പറയുക!നിങ്ങളെ ഭൂമിയിൽ സൃഷ്ടിച്ച് പെരുപ്പിച്ചവനാണ്‌ അള്ളാഹു അവങ്കലേക്ക് തന്നെ നിങ്ങൾ ഒരുമിച്ച്കൂട്ടപ്പെടുകയും ചെയ്യും.

സൃ‌ഷ്ടിച്ച് നമ്മെ വ്യാപിപ്പിച്ച അള്ളാഹു ഈ ജീവിതത്തിനു ശേഷം നമ്മെ അവങ്കലേക്ക് ഒരുമിച്ച് കൂട്ടും എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.ഈ ജീവിതത്തിലെ പ്രവർത്തനങ്ങൾക്ക് കണക്ക് ബോധിപ്പിക്കേണ്ട ഒരു ലോകം വരാനില്ലെന്നും മരണത്തോടെ എല്ലാം അവസാനിച്ചുവെന്നും വാദിക്കുന്ന ചിലർ അതിനു പറയുന്ന കാരണം മരിച്ച് മണ്ണിൽ ലയിച്ചാൽ പിന്നെ എങ്ങനെയാണ് വീണ്ടും ജനിപ്പിക്കുക എന്നാണ്. അള്ളാ‍ഹു ആ സംശയത്തെ തകർക്കുകയാണീ പ്രയോഗത്തിലൂടെ. അതായത് ഇല്ലായ്മയിൽ നിന്ന് ജനിപ്പിച്ചവനാണവൻ! അത്ര ബുദ്ധിമുട്ടുണ്ടാവില്ലല്ലോ മരിച്ച് മണ്ണായി പോയ സാധനത്തിനു പഴയ അവസ്ഥ നൽകാൻ!! വളരെ ബുദ്ധിപരമായ ഒരു ചിന്തയാണിത്. അത് കൊണ്ട് തന്നെയാണ് പുനർജ്ജന്മത്തെ നിരാകരിക്കുന്നവരോടൊക്കെ അള്ളാ‍ഹു ഈ വിധം മറുപടി പറഞ്ഞത്


അവർ(സത്യ നിഷേധികൾ)ചോദിക്കുന്നു എപ്പോഴാണ്‌ (ഒരുമിച്ച്കൂട്ടുമെന്ന)ഈ വാഗ്ദാനം പുലരുക? നിങ്ങൾ സത്യവാദികളാണെങ്കിൽ (അതൊന്നു പറയൂ)



അതിനെപറ്റിയുള്ള അറിവ് അള്ളാഹുവിങ്കൽ മാത്രമാണ്‌ ഞാൻ സ്പഷ്ടമായ ഒരു താക്കീതുകാരൻ മാത്രമാകുന്നു എന്ന് തങ്ങൾ പറയുക




എന്നാൽ അത് സമീപിച്ചതായി അവർ കാണുമ്പോൾ (ആ)സത്യനിഷേധികളുടെ മുഖങ്ങൾക്ക് മ്ലാനത ബാധിക്കും (ഉണ്ടാവുകയില്ലെന്ന്) നിങ്ങൾ വാദിച്ച് കൊണ്ടിരിക്കുന്നതാണിത് എന്ന് അവരോട് പറയപ്പെടുകയും ചെയ്യും

സത്യ നിഷേധികളുടെ അന്ത്യ നാൾ നിഷേധത്തെക്കുറിച്ചാണ് 25/26/27 എന്നീ ആയത്തുകൾ സൂചിപ്പിക്കുന്നത്. അന്ത്യനാളിന്റെ നിഷേധവുമായി നടക്കുന്നവർ ചോദിക്കും എപ്പോഴാണിത് നടക്കുക?(നടക്കില്ലെന്ന ധാരണയിലുള്ള ചോദ്യമാണിത്)

അതിന്റെ മറുപടിയായി അള്ളാഹു മാത്രമാണ് ആത്യന്തികമായി അത് അറിയുന്നവൻ എന്ന് പറയാനാണ് അള്ളാഹു നബി(صلى الله عليه وسلم)യോട് കൽ‌പ്പിക്കുന്നത് .അത് സത്യമാണെന്നും അതിനെ നിഷേധിക്കുന്നവൻ ശിക്ഷിക്കപ്പെടുമെന്ന് താക്കീത് നൽകലാണ് എന്റെ ജോലിയെന്നും നബി(صلى الله عليه وسلم)പറയുന്നു .എന്നാൽ വീറോടെ അങ്ങനെ ഒന്നു നടക്കില്ലെന്ന് വാദിക്കുന്നവരുടെ കൺ മുന്നിൽ അത് യാഥാർത്ഥ്യമായി അനുഭവപ്പെടുമ്പോൾ സത്യ നിഷേധികൾ അന്താളിച്ച് പോകുകയും ഞങ്ങളുടെ നിഷേധം പൊളിഞ്ഞല്ലോ എന്ന് വ്യക്തമാവുമ്പോൾ അവർ നാണം കെട്ട് പോകുകയും ചെയ്യും.അപ്പോൾ അവർക്കുള്ള ശിക്ഷ എന്ന നിലക്ക് ഇതല്ലേ ഉണ്ടാവില്ലെന്ന് നിങ്ങൾ പറഞ്ഞിരുന്നത് എന്ന് അവരോട് ചോദിക്കപ്പെടും




(നബിയേ അവരോട്) ചോദിക്കുക. നിങ്ങൾ പറയൂ എന്നെയും എന്റെ കൂടെയുള്ളവരെയും അള്ളാഹു ശിക്ഷിക്കുകയോ ഞങ്ങൾക്കവൻ കരുണ ചെയ്യുകയോ ചെയ്താൽ (രണ്ടായാലും നിങ്ങൾക്കെന്ത് ഫലം?)വേദനാജനകമായ ശിക്ഷയിൽ നിന്ന് സത്യനിഷേധികളെ രക്ഷിക്കുവാൻ ആരാണുള്ളത്?

നബി(صلى الله عليه وسلم) തങ്ങൾ ഒന്ന് വഫാത്തായിക്കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന അറേബ്യൻ മുശ് രിക്കുകളോട് പറയാനായി അള്ളാഹു നിർദ്ദേശിക്കുന്നത് എന്നെയും എന്റെ കൂടെയുള്ളവരെയും അള്ളാഹു മരിപ്പിച്ചാലും അല്ലെങ്കിൽ അവൻ അനുഗ്രഹം നൽകി ജീവിതം നീട്ടിത്തന്നാലും അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ ആരാണ് രക്ഷിക്കുക(ഞങ്ങൾക്ക് നാശമുണ്ടായാലും അനുഗ്രഹമുണ്ടായാലും നിങ്ങളെ കാത്തിരിക്കുന്നത് അള്ളാഹുവിന്റെ ശിക്ഷ മാത്രമാണെന്ന താക്കീതാണിതിലൂടെ അവർക്ക് നൽകുന്നത്

പറയുക!അവൻ കരുണാനിധിയാണ് ഞങ്ങൾ അവനിൽ വിശ്വസിക്കുകയും അവന്റെ മേൽ തന്നെ ഭരമേൽ‌പ്പിക്കുകയും ചെയ്തിരിക്കുന്നു എന്നാൽ വ്യക്തമായ വഴികേടിൽ ആരാണ് അകപ്പെട്ടിരിക്കുന്നത് എന്ന് അടുത്ത് അറിയാറാകും

ഇത് സത്യ നിഷേധികൾക്കുള്ള ശക്തമായ താക്കീതാണ്.അതായത് അള്ളാഹു കരുണയുടെ കേദാരമാണ്.ഞങ്ങൾ അവനിൽ വിശ്വസിക്കുന്നു (നിങ്ങളെ പോലെ അവനെ നിഷേധിക്കുന്നവരല്ല ഞങ്ങൾ) അവനിൽ ഞങ്ങൾ ഭരമേൽ‌പ്പിക്കുന്നു നിങ്ങളെ പോലെ ധനത്തിലും ആൾബലത്തിലുമല്ല ഞങ്ങൾ ഭരമേൽ‌പ്പിക്കുന്നത് .ഈ വ്യത്യസ്ത നിലപാടുകളിൽ ആരാണ് സത്യത്തിലെന്നും ആരാണു വഴികേടിലെന്നും അടുത്ത് തന്നെ അറിയാം കാത്തിരുന്നു കാണാം എന്ന് സാരം


ചോദിക്കുക!നിങ്ങളൊന്ന് പറയൂ നിങ്ങളുടെ വെള്ളം വറ്റിപ്പോയാൽ നിങ്ങൾക്ക് ഒഴുകുന്ന വെള്ളം കൊണ്ടുവന്ന് തരുന്നതാരാണ്?

വെള്ളം വറ്റിപ്പോയാൽ ആരാണ് അത് തരിക എന്ന ചോദ്യം അവരുടെ മോശമായ നിലപാടിനെ ചോദ്യം ചെയ്യാനാണ്.അതായത് ആരാണ് വെള്ളം തരിക എന്ന ചോദ്യത്തിനു അള്ളാഹു എന്ന് അവർക്ക് പറയേണ്ടി വരും അപ്പോൾ ഇതൊന്നും ചെയ്തു തരാൻ കഴിയാത്തവരെ നിങ്ങൾ എന്തിനു അള്ളാഹുവിനെ പോലെ ആരാധിക്കുന്നു അത് മോശമല്ലേ എന്നാണ് ഈ ചോദ്യത്തിന്റെ താല്പര്യംഅള്ളാഹുവാണ് എല്ലാ‍ത്തിന്റെയും ഉടമ എന്നും അവനെ അനുസരിക്കാതെ ജീവിച്ച് ശാശ്വതമായ പരലോകം നശിപ്പിക്കരുതെന്നും ഇത് ചിന്തിച്ച് പ്രവർത്തിക്കാത്തവർക്ക് വമ്പിച്ച നാശമുണ്ടെന്നും അള്ളാ‍ഹു നൽകുന്ന അനുഗ്രഹങ്ങളെ ഓർത്ത് ജീവിക്കണമെന്നുമൊക്കെ ഉപദേശിച്ച ഈ അദ്ധ്യായം വളരെ പ്രാധാന്യമുള്ളതാണെന്ന് തുടക്കത്തിൽ നാം പറഞ്ഞത് ഓർക്കുക എല്ലാ ദിവസവും ഇത് പാരായണം ചെയ്യുക . അള്ളാഹു നല്ലവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ ആമീൻ

2 comments:

വഴികാട്ടി / pathfinder said...

( 15 മുതൽ 30 വരെയുള്ള സൂക്തങ്ങളുടെ വിവരണം )

sunnikerala said...

assalamu alaikum
the blog is very useful
please post the rest surah explanation also
waiting for new updates
Regards,
sayyed