Wednesday, June 8, 2011

അദ്ധ്യായം 71-സൂറത്തു നൂഹ്-ഭാഗം-01

سورة نوح
മക്കയിൽ അവതരിച്ചു ( സൂക്തങ്ങൾ 28)



بسم الله الرحمن الرحيم



പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു



إِنَّا أَرْسَلْنَا نُوحًا إِلَى قَوْمِهِ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ (1



താങ്കളുടെ ജനതക്ക് വേദനാജനകമായ വല്ല ശിക്ഷയും വന്നെത്തുന്നതിനു മുമ്പ് അവരെ തങ്ങൾ താക്കീത് ചെയ്യുക എന്ന് കൽ‌പ്പിച്ച് കൊണ്ട് നൂഹ്(അ)നെ തന്റെ ജനതയിലേക്ക് (റസൂലായി) നാം അയക്കുക തന്നെ ചെയ്തു.

നൂഹ്(അ) ധിക്കാരികളെ നന്മയിലേക്ക് ക്ഷണിക്കാനായി ആദ്യമായി നിയോഗിക്കപ്പെട്ട പ്രവാചകനാണ് നൂഹ്(അ). ആദം നബി(അ)യും ഇദ് രീസ് നബി(അ)യും നൂഹ്(അ)ന്റെ മുമ്പ് നബിമാരായിരുന്നുവെങ്കിലും അക്കാലത്തെ പ്രബോധിത സമൂഹം ധിക്കാരികളായിരുന്നില്ല.ബിംബാരാധനയിലും മൂല്യച്യുതിയിലും മുങ്ങിക്കുളിച്ചവരെ സംസ്ക്കരിക്കാനായി നൂഹ്(അ) ആണ് ആദ്യമായി നിയോഗിക്കപ്പെട്ടത്. (ആദ്യ പ്രവാചകനാണ് നൂഹ്(അ) എന്ന് കാണുന്ന റിപ്പോർട്ടുകളും ആദം(അ) ഇദ് രീസ്(അ) എന്നിവർ നബിമാരാണെന്ന റിപ്പോർട്ടുകളും തമ്മിലുള്ള സംയോജനം ആണിത്. നൂഹ്(അ) പ്രവാചകനായത് നാല്പതാം വയസ്സിലാണെന്നും അമ്പതിലാണെന്നും മറ്റും അഭിപ്രായമുണ്ട്. തൊള്ളായിരത്തി അമ്പത് കൊല്ലം ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ മഹാൻ പ്രവർത്തിച്ചു. ഥൂഫാൻ ജലപ്രളയത്തിനു ശേഷം ലോകം ജന സാന്ദ്രതയിലാവുന്നത് വരെ പിന്നെയും ജീവിച്ചു അത് എത്ര കൊല്ലം എന്നതിൽ വിവിധ റിപ്പോർട്ടുണ്ട് . അറുപത് വർഷം, എഴുപത് വർഷം എന്നിങ്ങനെ വേറെയും അഭിപ്രായങ്ങളുണ്ട് വലിയ പരിഹാസവും പീഢനങ്ങളുമാണ് ജനങ്ങൾ തനിക്ക് സമ്മാനിച്ചത് ധിക്കാരികളായ നിഷേധികളുടെ അടിയേറ്റ് ബോധം കെട്ട് ധാരാളം തവണ വീണ് പോയിട്ടും ബോധം തെളിയുമ്പോൾ വിവരമില്ലാത്ത ഇവരോട് നാഥാ നീ പൊറുക്കേണമേ എന്ന് മഹാൻ പ്രാർത്ഥിക്കുമായിരുന്നു(ഖുർത്വുബി). പിൽക്കാലത്ത് വന്നവരെല്ലാം നൂഹ്(അ)ന്റെ സന്താന പരമ്പരയിൽ പെട്ടവരാണ്

ആദം(അ)നു ശേഷം പത്ത് തലമുറ പിന്നിടുമ്പോഴാണ് നൂഹ്(അ)ന്റെ കാലം. സത്യവിശ്വാസം സ്വീകരിച്ചില്ലെങ്കിൽ നിങ്ങൾ അപകടാവസ്ഥയിലാവുമെന്ന് അവർക്ക് താക്കീത് നൽകാനായിട്ടാണ് നൂഹ് (അ)നെ നാം നിയോഗിച്ചത് എന്നാണ് അള്ളാഹു പറയുന്നത് ഈ താക്കീത് അവഗണിച്ച ആ ജനത ശക്തമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു എന്ന് ഖുർ ആൻ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്





قَالَ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُّبِينٌ (2



അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ! നിശ്ചയമായും ഞാൻ നിങ്ങൾക്ക് സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.

എന്റേ വാക്കുകളെ അവഗണിക്കരുത് ഞാൻ നിങ്ങൾക്ക് നൽകുന്ന നിർദേശങ്ങൾ എന്റെ വകയല്ല അള്ളാഹുവിന്റെ നിർദ്ദേശമാണെന്ന് സാരം ഞാൻ താക്കീതുനൽകാൻ വന്നതാണെന്ന് വെറുതെ പറയുന്നതല്ല വ്യക്തമായ തെളിവുണ്ട്.



أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ (3


നിങ്ങൾ അള്ളാഹുവിനെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക

അള്ളാഹുവിനെ ആരാധിക്കാനും അവനെ സൂക്ഷിക്കാനും നൂഹ്(അ)നെ അനുസരിക്കാനും ആണിവിടെ പറയുന്നത് . ഇമാം റാസി(റ) എഴുതുന്നു. “ അള്ളാഹുവിനെ ആരാധിക്കണമെന്ന കല്പന ഹൃ‌ദയത്തിന്റെയും അവയവങ്ങളുടെയും പ്രവർത്തനങ്ങളിൽ പെടുന്ന നിർബന്ധമോ സുന്നത്തോ ആയ എല്ലാ കാര്യങ്ങളെയും ഉൾപ്പെടുത്തുന്നു. അള്ളാഹുവെ സൂക്ഷിക്കണം എന്ന കല്പന കണിശമായോ അല്ലാതെയോ വിലക്കപ്പെട്ട എല്ലാകാര്യത്തെയും ഉൾക്കൊള്ളിക്കുന്നു. എന്നെ അനുസരിക്കണമെന്നത് താൻ കൽ‌പ്പിക്കുന്നതും വിരോധിക്കുന്നതും അംഗീകരിക്കാൻ ബാദ്ധ്യതയുണ്ടെന്ന് സ്ഥിരീകരിക്കുന്നു. അള്ളാഹുവെ ആരാധിക്കണം അവനെ സൂക്ഷിക്കണം എന്ന കല്പനയിൽ നൂഹ്(അ) നെ അനുസരിക്കണമെന്നതുമുൾപ്പെടുമെന്നിരിക്കെ അത് പ്രത്യേകം പറഞ്ഞത് അള്ളാഹു തന്നെ അംഗീകരിക്കുന്നുണ്ടെന്ന് ശക്തമായി സ്ഥാപിക്കാനും ആ കല്പന സ്ഥിരീകരിക്കുന്നതിന്റെ ഗൌരവം കാണിക്കാനുമാണ്(റാസി 30/120)




يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَى أَجَلٍ مُّسَمًّى إِنَّ أَجَلَ اللَّهِ إِذَا جَاء لَا يُؤَخَّرُ لَوْ كُنتُمْ تَعْلَمُونَ (.4



എന്നാൽ അവൻ നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ഒരു നിശ്ചിതാവധിവരെ നിങ്ങളെ പിന്തിക്കുന്നതുമാണ്. അള്ളാഹുവിന്റെ (നിശ്ചയപ്രകാരമുള്ള) അവധി വന്നാൽ അത് പിന്തിക്കപ്പെടുന്നതേയല്ല . നിങ്ങൾ അറിയുന്നവരാണെങ്കിൽ.




يَغْفِرْ لَكُم مِّن ذُنُوبِكُمْ


എന്നിടത്തെ مِّن എന്നതിനു അല്പം എന്ന ആശയമുണ്ടെന്നും ഇല്ലെന്നും വ്യാഖ്യാനമുണ്ട് അഥവാ നാം നേരത്തേ അർത്ഥം നൽകിയത് പോലെ നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരും എന്ന് അർത്ഥം പറയുമ്പോൾ ഈ مِّن അർത്ഥം ഇല്ലാത്തതാവും അല്പം എന്ന അർത്ഥം ഉണ്ടെന്നും അഭിപ്രായമുണ്ട് അപ്പോൾ ദോഷങ്ങളിൽ നിന്ന് അല്പം പൊറുക്കപ്പെടുമെന്നാവും അർത്ഥം അപ്പോൾ ആ അല്പം എന്നതിന്റെ താല്പര്യമെന്താണെന്ന്. ഇമാം റാസി(റ) എഴുതുന്നു ഒരാൾ വിശ്വസിച്ചാൽ അവന്റെ മുൻ പാപങ്ങൾ അതിലൂടെ പൊറുക്കപ്പെടും അതേസമയം ഇനി ചെയ്യുന്ന ദോഷങ്ങൾ പിന്നീട് അവൻ പാശ്ചാത്തപിച്ച് പൊറുപ്പിക്കണം നേരത്തെയുള്ള ദോഷങ്ങൾ പൊറുക്കുമെന്നാണ് ആയത്തിൽ പറഞ്ഞത് അല്പം എന്ന ആശയം അപ്പോൾ വ്യക്തമായി(റാസി)



മുൻ സൂക്തത്തിലെ മൂന്ന് കല്പനകൾ പാലിക്കുന്നവർക്കുള്ള നേട്ടങ്ങളാണ് ഈ സൂക്തത്തിലെ പരാമർശം .(ഒന്ന്) പരലോകത്തെ ബുദ്ധിമുട്ട് ഒഴിവാക്കിക്കൊടുക്കും ദോഷം പൊറുക്കപ്പെട്ടാ‍ലല്ലേ അവിടെ നേട്ടം ലഭിക്കൂ (രണ്ട്) ഭൂമിയിലെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കിക്കൊടുക്കും ഇവിടുത്തെ സന്തോഷം അനുഭവിക്കാൻ ആയുസ്സാണല്ലോ ആദ്യം വേണ്ടത് അവർക്ക് നിശ്ചിതാവധിവരെ സമയം നീട്ടിക്കൊടുക്കുമെന്നത് അതിന്റെ ആദ്യപടിയാണ്.ആയുസ്സ് പിന്തിക്കുമെന്ന് ഈ സൂക്തത്തിന്റെ തുടക്കത്തിൽ പറഞ്ഞുഅവധി വന്നാൽ പിന്തിക്കപ്പെടുന്നതേയല്ല എന്ന് പിന്നെയും പറഞ്ഞു ഇത് വൈരുദ്ധ്യമല്ലേ എന്ന് ഇവിടെ ചോദിക്കാം മറുപടി ഇതാണ് നൂഹ്(അ) നെക്കൊണ്ട് വിശ്വസിച്ചാൽ അവർക്ക് ആയുസ്സ് അവസാന അവധിവരെ നീട്ടിക്കൊടുക്കും ഇല്ലെങ്കിൽ അതിനു മുമ്പേ ശിക്ഷകൾ ഇറങ്ങിക്കൊണ്ടുള്ള മരണം ബാധിക്കും. അതായത് അള്ളാഹുവിന്റെ വിധി രണ്ട് രൂപത്തിലുണ്ട് സോപാധിക വിധി നിരുപാധിക വിധിഎന്നിവയാണത്.സോപാധിക വിധിയാണ് സൽക്കർമ്മത്തിന്റെ അടിസ്ഥാനത്തിൽ മാറ്റം വരുന്നത് അതാണ് ആയത്തിന്റെ തുടക്കത്തിൽ നിശ്ചിതാവധി വരെ പിന്തിക്കും എന്ന് പറഞ്ഞത് നിരുപാധികവിധിയാണ് പിന്തിക്കപ്പെടുകയില്ലെന്ന് രണ്ടാമത് പറഞ്ഞത് ഉദാഹരണമായി അവർ നൂഹ്(അ)നെ കൊണ്ട് വിശ്വസിച്ചാൽ അവർക്ക് ആയിരം കൊല്ലം ജീവിക്കാൻ അവസരം നൽകും വിശ്വസിച്ചില്ലെങ്കിൽ തൊള്ളായിരം കൊല്ലം കൊണ്ട് തന്നെ അവരെ മരിപ്പിക്കും എന്ന് പറയുന്നത് പോലെ(റാസി)



നിങ്ങൾ അറിയുന്നവരാണെങ്കിൽ…എന്ന് പറഞ്ഞത് അവരുടെ ഭൌതികതയോടുള്ള താല്പര്യവും അത് നേടാനുള്ള ഉത്സാഹവും അതിനു വേണ്ടിയുള്ള വഴിവിട്ട മാർഗങ്ങൾ അവലംബിക്കുന്നതും കാണുമ്പോൾ മരിക്കുമെന്നതിനെ നിഷേധിക്കുന്നത് പോലെയാണ് തോന്നുന്നത് എന്നാൽ അള്ളാഹു നിശ്ചയിച്ച അവസാന വിധി എത്തിയാൽ അല്പം പോലും മരണത്തെ താമസിപ്പിക്കപ്പെടുന്നതല്ല എന്ന് ചുരുക്കം

ഇത്രയും സമയം നിങ്ങൾക്ക് വിശ്വസിക്കാനുള്ള സമയമാണെന്നും ഇത് തിരിച്ചറിഞ്ഞ് വിശ്വസിക്കാതെ മുന്നോട്ട് പോയി ശിക്ഷയുടെ അവധി എത്തിയാൽ പിന്നെ രക്ഷപ്പെടാനാവില്ലെന്ന് സാരം



قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا (5



അദ്ദേഹം പറഞ്ഞു എന്റെ റബ്ബേ! നിശ്ചയമായും എന്റെ ജനതയെ രാവും പകലും (നിന്റെ മാർഗത്തിലേക്ക്) ഞാൻ വിളിച്ചു





فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا (6



എന്നിട്ട് എന്റെ വിളി അവരെ കൂടുതൽ അകറ്റിക്കളയുക മാത്രമാണ് ചെയ്തത്



താക്കീതുകാരനായി വന്ന നൂഹ്(അ) തന്റെ ദൌത്യം ഭംഗിയായി നിർവഹിച്ചു രാവും പകലും എന്ന വ്യത്യാസമില്ലാതെ അഥവാ എപ്പോഴും പ്രബോധനം തുടർന്നു പക്ഷെ ജനത്തിന്റെ പ്രതികരണം വളരെ പ്രതികൂലമായിരുന്നു അവർ കൂടുതൽ സത്യനിഷേധം വെച്ചുപുലർത്തി അതാണ് എന്റെ വിളി അവരെ കൂടുതൽ അകറ്റിക്കളഞ്ഞു എന്ന് പറഞ്ഞത്




وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا (7



നീ അവർക്ക് പൊറുത്ത് കൊടുക്കുവാൻ വേണ്ടി ഞാൻ അവരെ വിളിക്കുമ്പോഴെല്ലാം അവർ തങ്ങളുടെ വിരലുകൾ കാതുകളിൽ ഇടുകയും വസ്ത്രങ്ങൾ കൊണ്ട്(ശിരസ്സുകൾ) മൂടിപ്പൊതിയുകയും (നിഷേധത്തിൽ) ഉറച്ച് നിൽക്കുകയും വലിയ അഹങ്കാരം നടിക്കുകയും ചെയ്യുന്നു

നൂഹ്(അ) തന്റെ ജനതക്ക് അള്ളാഹുവിന്റെ പാപമോചനം ലഭിക്കാനായി അള്ളാഹുവിനെ ആരാധിക്കാനും തന്നെ അനുസരിക്കാനും അവരെ വിളിക്കുമ്പോൾ നിഷേധത്തിന്റെ ശക്തികാണിക്കാനായി അവർ ചെവിയിൽ വിരലിട്ടു അതായത് നൂഹ് (അ) പറയുന്ന തെളിവുകൾ കേട്ട് മനസ്സാന്തരം വന്നു പോയാലോ എന്ന് ഭയപ്പെട്ട് തങ്ങളുടെ അന്ധവിശ്വാസത്തിൽതന്നെ അടിയുറച്ച് നിൽക്കാനാണിവർ ചെവിയിൽ വിരലിട്ടത് സത്യം കേൾക്കാൻ പോലും തയാറാവാത്തവർ പിന്നെ എങ്ങനെ അനുസരിക്കും?! വസ്ത്രങ്ങൾകൊണ്ട് മൂടിയിരുന്നു എന്നതാണ് അവരുടെ നിഷേധത്തിന്റെ രണ്ടാമത്തെ അടയാളമായി പറഞ്ഞത് നൂഹ്(അ)ന്റെ വാക്കുകൾ കേൾക്കുന്നത് പോലും അനുവദനീയമല്ലെന്ന് വരുത്താനും മുഖം കാണുന്നത് പോലും വർജ്യമാണെന്ന് തോന്നിപ്പിക്കാനുമായിട്ടാണ് അവർ വസ്ത്രം കൊണ്ട് തലയടക്കം മൂടിയിരുന്നത് നൂഹ്(അ)പറയുന്നത് കേൾക്കാൻ പോലും ഞങ്ങൾ സന്നദ്ധരല്ലെന്ന് വരുത്തുകയായിരുന്നു ഈ പ്രവർത്തനത്തിലൂടെ അവർ ഉദ്ദേശിച്ചിരുന്നത് ആളെ തിരിച്ചറിഞ്ഞ് പ്രബോധനം നടത്തിയാലോ എന്ന് കരുതി തലയിൽ മുണ്ടിട്ട് നൂഹ്(അ)ന്റെ അരികത്ത് കൂടി പോകുമായിരുന്നു എന്നും വ്യാഖ്യാനമുണ്ട്

അവർ ഉറച്ച് നിന്നു എന്നതിന്റെ താല്പര്യം നിഷേധത്തിൽ ഉറച്ച് നിന്നു എന്നോ സത്യപ്രബോധനത്തെ അവഗണിക്കുന്നതിൽ ഉറച്ച് നിന്നു എന്നോ ആവാം (രണ്ടും ഉണ്ടായി എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്).വലിയ അഹങ്കാരം നടിച്ചു എന്നത് നിഷേധത്തിന്റെ അറ്റത്തെത്തി എന്നത്രെ!



ثُمَّ إِنِّي دَعَوْتُهُمْ جِهَارً ا(8



പിന്നെ(അതിനും പുറമെ) ഞാൻ അവരെ ഉച്ചത്തിൽ വിളിച്ചു

നേരത്തേ രാപ്പകൽ സത്യത്തിലേക്ക് ക്ഷണിച്ചു എന്ന് പറഞ്ഞത് രഹസ്യമായി ക്ഷണിച്ചു എന്നാണ്.അത് ഫലവത്താകുന്നില്ലെന്ന് കണ്ടപ്പോഴാണ് പരസ്യമായി ക്ഷണം തുടങ്ങിയത് അതാണ് ഈ സൂക്തത്തിൽ പറയുന്നത്



ثُمَّ إِنِّي أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا (9



പിന്നെ അവർക്ക് ഞാൻ (എന്റെ വിളി) പരസ്യമാക്കുകയും രഹസ്യമാക്കുകയും ചെയ്തു.

അതും ഫലം കണ്ടില്ല അപ്പോൾ രഹസ്യമായും പരസ്യമായും സാഹചര്യം പോലെ ക്ഷണം തുടങ്ങി ഇങ്ങനെ മൂന്ന് രൂപത്തിലും തന്റെ പ്രബോധനം തുടർന്നു എന്ന് ചുരുക്കം



فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا (10




എന്നിട്ട് അവരോട് ഞാൻ പറഞ്ഞു നിങ്ങളുടെ നാഥനോട് നിങ്ങൾ പാപമോചനം തേടുക നിശ്ചയം അവൻ വളരെയധികം പൊറുക്കുന്നവനായിട്ടുണ്ട്.

മുഖാത്തിൽ(റ) പറഞ്ഞതായി ഇമാം റാസി(റ)എഴുതുന്നു. വളരെക്കാലം അവരുടെ സത്യനിഷേധം തുടർന്നപ്പോൾ അള്ളാഹു അവർക്ക് മഴ തടയുകയും സ്ത്രീകൾക്ക് ഗർഭധാരണ ശേഷി ഇല്ലാതാവുകയും ചെയ്തു അവരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ആ വിഷമത്തിന്റെ പരിഹാരത്തിനായി അവർ നൂഹ്(അ)നെ സമീപിച്ചു അപ്പോൾ നൂഹ്(അ)അവരോട് പറഞ്ഞു അള്ളാഹുവിന്റെ അനുഗ്രഹ കവാടങ്ങൾ അവൻ നിങ്ങളിലേക്ക് തുറക്കാനായി ശിർക്ക് ഉപേക്ഷിച്ച് സത്യവിശ്വാസം ഉൾക്കൊണ്ട് അള്ളാഹുവോട് നിങ്ങൾ പൊറുക്കലിനെ തേടുക എന്ന്.കാരണം അവൻ വളരെയധികം പൊറുക്കുന്നവനാണ്(റാസി)

നന്മയുടെ കവാടങ്ങൾ തുറക്കാനുള്ള കാരണമാണ് സൽക്കർമ്മങ്ങളിൽ മുഴുകൽ .ദുഷ്ക്കർമ്മങ്ങൾ നേരേ മറിച്ചും വരും. സൂക്ഷ്മതയുള്ള ജീവിതം നയിച്ചാൽ അനുഗ്രഹങ്ങൾ അള്ളാഹു തുറന്ന് തരുമെന്ന് ഖുർ ആൻ തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട് എന്നാൽ സൽക്കർമ്മങ്ങളിൽ വെച്ച് ഏറ്റവും വലുത് ശിർക്കിൽ നിന്ന് മാറി നിൽക്കലും സത്യവിശ്വാസത്തിന്റെ ശൈലി സ്വീകരിക്കലുമത്രെ!പാപ മോചനം തേടൽ വലിയ ശ്രേഷ്ഠതയുള്ള കർമ്മമാണ്. ഇമാം റാസി(റ)എഴുതുന്നു. ബക്റുബ്നു അബ്ദിള്ളാഹ്(റ)പറഞ്ഞു ജനങ്ങളിൽ വെച്ച് ഏറ്റവും ദോഷമുള്ളവർ പാപമോചനം തേടൽ ഏറ്റവും കുറഞ്ഞവരും പൊറുക്കലിനെതേടൽ(അസ്തഗ്ഫിറുള്ളാഹ് പറയൽ)ഏറ്റവും വർദ്ധിപ്പിക്കുന്നവർ കുറ്റം ഏറ്റവും കുറഞ്ഞവരുമാണ്. ഹസൻ(റ)നോട് വരൾച്ചയെക്കുറിച്ച് വിഷമം പറഞ്ഞ വ്യക്തിയോട് അസ്തഗ്ഫിറുള്ളാഹ് പറയാൻ നിർദ്ദേശിച്ചു ദാ‍രിദ്ര്യത്തെക്കുറിച്ച് പറഞ്ഞയാളോടും സന്താനമില്ലെന്ന് പറഞ്ഞയാളോടും ഭൂമിയിൽ വിള കുറവിനെക്കുറിച്ച് വിഷമം പറഞ്ഞയാളോടും അസ്തഗ്ഫിറുള്ളാഹ് വർദ്ധിപ്പിക്കാനായിരുന്നു നിർദ്ദേശം അപ്പോൾ ചിലർ ചോദിച്ചു എന്ത് വിഷമം പറയുന്നവരോടും ഇതേകാര്യമാണല്ലോ നിങ്ങൾ പറയുന്നത് എന്ന് അപ്പോൾ ഈ സൂക്തം ഓതിക്കൊണ്ടാണ് ഹസൻ(റ)മറുപടി പറഞ്ഞത്(റാസി)



يُرْسِلِ السَّمَاء عَلَيْكُم مِّدْرَارًا (11



എന്നാൽ നിങ്ങൾക്കവൻ യഥേഷ്ടം മഴവർഷിപ്പിച്ചു തരും



وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا (12



സ്വത്തുക്കൾ കൊണ്ടും സന്താനങ്ങൾ കൊണ്ടും അവൻ നിങ്ങളെ പോഷിപ്പിക്കുകയും ചെയ്യും നിങ്ങൾക്കവൻ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരുന്നതുമാണ്

മഴ ലഭിക്കാനും സന്താന സൌഭാഗ്യത്തിനും സാമ്പത്തികലാഭത്തിനും സ‌മൃദ്ധിക്കും കാരണമാണ് പൊറുക്കലിനെ തേടൽ എന്നത്രെ ഇതിന്റെ ആശയം ഭൌതികനേട്ടങ്ങളോട് വലിയ താല്പര്യമായിരിക്കും മനുഷ്യനു്! എന്നാൽ സത്യവിശ്വാസം പരലോക നേട്ടം മാത്രമല്ല ഈ ലോകവിജയവും സുനിശ്ചിതമാക്കിത്തീർക്കുമെന്നാണിതിൽ നിന്ന് വ്യക്തമാകുന്നത്

അസ്തഗ്ഫിറുള്ളാഹ് പതിവാക്കിയാൽ എല്ലാ ക്ലേശങ്ങളിൽ നിന്നും അള്ളാഹു അവനു രക്ഷ നൽകുമെന്നും മനോവ്യഥകളിൽ നിന്ന് മുക്തി നൽകുമെന്നും അവൻ വിജാരിക്കാത്ത നിലക്ക് അള്ളാഹു അവനു ഭക്ഷണം നൽകുമെന്നും നബി(സ)പറഞ്ഞിട്ടുണ്ട്

അള്ളാഹുവോട് പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുന്നവരെ അവൻ ശിക്ഷിക്കുക്കയില്ലെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്


ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കാനും നല്ല കാര്യങ്ങളിൽ സജീവമാകാനും അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

(തുടരും) ഇൻശാ അള്ളാഹ്

1 comment:

വഴികാട്ടി / pathfinder said...

സൂറത്ത് നൂഹ് ..മക്കയിൽ അവതരിച്ചു ( സൂക്തങ്ങൾ 28)