Thursday, June 16, 2011

അദ്ധ്യായം-71-സൂറത്തുനൂഹ്-ഭാഗം-02

ഭാഗം 01 ( 1 മുതൽ 12 വരെ ) ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക


سورة نوح മക്കയിൽ അവതരിച്ചു ( സൂക്തങ്ങൾ 28)

بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു



مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا (13


നിങ്ങൾക്കെന്തായിപ്പോയി?അള്ളാഹുവിനു ഒരു മഹത്വവും നിങ്ങൾ പ്രതീക്ഷിക്കുന്നില്ല?

തങ്ങളുടെ വിഗ്രഹങ്ങൾക്ക് വളരെ മഹത്വം കൽ‌പ്പിച്ചിരുന്ന ആ ജനത അവരെ വിവിധ ദശകളിലായി പടച്ചുണ്ടാക്കിയ അള്ളാഹുവിനു യാതൊരു മഹത്വവും കണക്കാക്കിയിരുന്നില്ല. ഇവിടെ പ്രതീക്ഷിക്കുക എന്നാൽ ഭയപ്പെടുക എന്നും അർത്ഥമുണ്ട്.അതായത് നിങ്ങളെ ശിക്ഷിക്കാൻ കഴിവും മഹത്വവും ഉള്ളവനാണ് അള്ളാഹു .എന്നിട്ടും നിങ്ങൾ എന്ത് കൊണ്ട് അത് സൂക്ഷിക്കുന്നില്ല? അതിനു എന്ത് കാരണമാണ് നിങ്ങൾക്ക് പറയാനുള്ളത് എന്ന് ചുരുക്കം

നിങ്ങൾ അള്ളാഹുവിന്റെ പ്രതിഫലം പ്രതീക്ഷിക്കാതെയും ശിക്ഷയെ ഭയപ്പെടാതെയും ആയത് എന്ത് കൊണ്ട് എന്നും അള്ളാഹുവിന്റെ മഹത്വം എന്തേ നിങ്ങൾ ശ്രദ്ധിക്കാത്തത് എന്നും എന്ത് കൊണ്ട് നിങ്ങൾ അള്ളാഹുവിന്റെ ഏകത്വം ഉൾക്കൊള്ളുന്നില്ല(അള്ളാഹുവിന്റെ ഏകത്വം മനസ്സിലാക്കിയാൽ അവന്റെ മഹത്വം ഉൾക്കൊള്ളാൻ കഴിയും അപ്പോൾ പിന്നെ നിങ്ങൾ ബഹുദൈവ വിശ്വാസികളാവുകയില്ലല്ലൊ എന്ന് ചുരുക്കം)എന്നും അർത്ഥമുണ്ട്


وَقَدْ خَلَقَكُمْ أَطْوَارًا (14

നിങ്ങളെ വിവിധ ദശകളിലായി അവൻ സൃ‌ഷ്ടിച്ചിരിക്കെ

അതായത് നിങ്ങളുടെ ശരീരത്തിന്റെ അവസ്ഥ പരിശോധിച്ചാൽ തന്നെ അവന്റെ ഏകത്വം നിങ്ങൾക്കുൾക്കൊള്ളാൻ സാധിക്കുമല്ലോ എന്ന് സാരം

ഇന്ദ്രിയം, രക്തപിണ്ഡം, മാംസപിണ്ഡം, അപൂർണ്ണ മനുഷ്യരൂപം, പൂർണ്ണ മനുഷ്യരൂപം എന്നിങ്ങനെ ഗർഭാശയത്തിൽ വെച്ച് വിവിധ ദശകളെയും തരണം ചെയ്താണല്ലൊ മനുഷ്യൻ ശിശുവായി പിറക്കുന്നത് പിന്നീട് ശൈശവം , കൌമാരം, ബാല്യം, യൌവനം, വാർധക്യം തുടങ്ങിയ ദശകളെയും അവൻ അഭിമുഖീകരിക്കുന്നു ഇങ്ങനെയുള്ള പരിവർത്തനങ്ങളിലൂടെ നിങ്ങളെ ക്രമീകരിച്ച അള്ളാഹുവിന്റെ മഹത്വം നിങ്ങൾ എന്ത് കൊണ്ട് പരിഗണിക്കുന്നില്ലെന്നാണ് അള്ളാഹു ചോദിക്കുന്നത്. വിവിധ ദശ കളിലായി സൃ‌ഷ്ടിച്ചു എന്നതിന്റെ പരിധിയിൽ ആരോഗ്യാവസ്ഥ ,രോഗാവസ്ഥ,കാഴ്ച,അന്ധത,ഐശര്യം,ദാരിദ്ര്യം എന്നിവയും സ്വഭാവത്തിലും പ്രവർത്തനങ്ങളിലും വ്യതാസപ്പെടുക എന്നതും ഇതിന്റെ പരിധിയിൽ വരും(ഖുർത്വുബി)


أَلَمْ تَرَوْا كَيْفَ خَلَقَ اللَّهُ سَبْعَ سَمَاوَاتٍ طِبَاقًا (15


നിങ്ങൾ കണ്ടില്ലേ?(ഒന്നിനുമീതെ)അടുക്കുകളായ നിലയിൽ ഏഴ് ആകാശങ്ങളെ എങ്ങനെയാണ് അള്ളാഹു സൃ‌ഷ്ടിച്ചിരിക്കുന്നത്?

അള്ളാഹുവിന്റെ ശക്തിയുടെയും ഏകത്വത്തിന്റെയും മറ്റൊരു തെളിവാണിത് ഭൂമിക്കുപരിയായിട്ടുള്ള പ്രപഞ്ചത്തെ അള്ളാഹു ബലിഷ്ഠമായ ഏഴ് മണ്ഡലങ്ങളായി പടച്ചു എന്നത്രെ ഇവിടെ പറയുന്നത്.


وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجا (16


അവയിൽ ചന്ദ്രനെ അവൻ ഒരു പ്രകാശമാക്കുകയും സൂര്യനെ ഒരു വിളക്കാക്കി വെക്കുകയും ചെയ്തിരിക്കുന്നു

സ്വശരീരത്തെക്കുറിച്ച് ഓർമ്മിപ്പിച്ച ശേഷം ചില പ്രാപഞ്ചിക ദൃ‌ഷ്ടാ‍ന്തങ്ങളിലേക്ക് നൂഹ്(അ)അവരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ചന്ദ്ര വെളിച്ചം സൂര്യ വെളിച്ചത്തെ അപേക്ഷിച്ച് വളരെ ലഘുവാണ് അത് സൂര്യവെളിച്ചത്തിൽ നിന്ന് ലഭിക്കുന്നതുമാണല്ലൊ ! സൂര്യൻ സ്വയം പ്രകാശിക്കുന്നതും ഭൂമിക്കും ചന്ദ്രനും വെളിച്ചം നൽകുന്നതുമാണ് അത് കൊണ്ടായിരിക്കാം ചന്ദ്രനെ പ്രകാശമാക്കി എന്നും സൂര്യനെ വിളക്കാക്കി എന്നും വ്യത്യസ്ഥമായി പറഞ്ഞത്


وَاللَّهُ أَنبَتَكُم مِّنَ الْأَرْضِ نَبَاتًا (17

അള്ളാഹു നിങ്ങളെ ഭൂമിയിൽ നിന്ന് സൃ‌ഷ്ടിച്ചിരിക്കുന്നു


മനുഷ്യ പിതാവായ ആദം(അ)നെ അള്ളാഹു സൃ‌ഷ്ടിച്ചത് മണ്ണ് കൊണ്ടായിരുന്നുവല്ലൊ.അതായിരിക്കാം നിങ്ങളെ അള്ളാഹു ഭൂമിയിൽ നിന്ന് പടച്ചു എന്ന് പറഞ്ഞത് ഓരോരുത്തരെക്കുറിച്ചും ആ പ്രഖ്യാപനം ശരിതന്നെയാണ്. കാരണം ഇന്ദ്രിയത്തിൽ നിന്ന് പടക്കപ്പെടുന്ന മനുഷ്യന്റെ ഇന്ദ്രിയം ഭക്ഷണത്തിൽ നിന്നും ഭക്ഷണം ഭൂവിഭവങ്ങളിൽ നിന്നും അവ ഭൂമിയിൽ നിന്നും ഉത്ഭവിക്കുന്നതാണല്ലോ ഈ അർത്ഥത്തിൽ എല്ലാവരും ഭൂമിയിൽ നിന്ന് സൃ‌ഷ്ടിക്കപ്പെട്ടവരാണെന്ന് പറയാവുന്നതാണ്.


ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا (18


പിന്നീട് അവൻ നിങ്ങളെ (മരണാനന്തരം) അതിലേക്ക് തന്നെ മടക്കുകയും (അനന്തരം അതിൽ നിന്നുതന്നെ)പുറത്തേക്ക് കൊണ്ട് വരികയും ചെയ്യും

മരണപ്പെടുമ്പോൾ ഖബ്റടക്കുന്നതിനെയാണ് അതിലേക്ക് മടക്കുമെന്നതിന്റെ താല്പര്യം. പുനർജന്മത്തിനായി ഖബ്റിൽ നിന്നുള്ള വരവാണ് അതിൽ നിന്ന് പുറത്ത് കൊണ്ടുവരുമെന്നതിന്റെ ഉദ്ദേശ്യം


وَاللَّهُ جَعَلَ لَكُمُ الْأَرْضَ بِسَاطًا (19


അള്ളാഹു ഭൂമിയെ നിങ്ങൾക്ക് ഒരു വിരിപ്പാക്കിത്തന്നിരിക്കുന്നു


لِتَسْلُكُوا مِنْهَا سُبُلًا فِجَاجًا (20


അതിൽ നിന്ന് വിശാലമായ മാർഗങ്ങളിൽ നിങ്ങൾ പ്രവേശിക്കുവാൻ വേണ്ടി

ഭൂമി ഒരു വിരിപ്പെന്ന നിലയിൽ പരന്നു വിസ്ത്രിതമായി കിടക്കുകയാണ് അതിന്റെ വിശാലമാർഗങ്ങളിൽ യഥേഷ്ടം വിഹരിക്കുവാനും വികസിക്കുവാനും മറ്റെല്ലാ പ്രവർത്തനങ്ങൾക്കും പറ്റിയ വിധം അള്ളാഹു അത് സൌകര്യപ്പെടുത്തി തന്നിരിക്കുന്നു എത്ര വലിയ അനുഗ്രഹം!


قَالَ نُوحٌ رَّبِّ إِنَّهُمْ عَصَوْنِي وَاتَّبَعُوا مَن لَّمْ يَزِدْهُ مَالُهُ وَوَلَدُهُ إِلَّا خَسَارًا (21


നൂഹ്(അ)പറഞ്ഞു. എന്റെ നാഥാ!നിശ്ചയമായും അവർ എന്റെ കല്പന ലംഘിക്കുകയും ധനവും സന്താനവും തങ്ങൾക്ക് നഷ്ടാധിക്യംമാത്രം വരുത്തിവെച്ച ചില ആളുകളെ അവർ പിൻപറ്റുകയും ചെയ്തു


وَمَكَرُوا مَكْرًا كُبَّارًا (22


വളരെ വലിയ കുതന്ത്രങ്ങൾ അവർ പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു

ഇവിടെ പറഞ്ഞ കുതന്ത്രങ്ങൾ നൂഹ്(അ)നെ വധിക്കാനായി ചിലരെ അവർ ചട്ടം കെട്ടിയതാണെന്നും മുതലാളിമാർ അല്ലാത്തവരെ ധനത്തിന്റെ ബലത്തിൽ വിശ്വസിക്കാതിരിക്കാനായി ഭീഷണിപ്പെടുത്തിയിരുന്നതാണെന്നും അവർക്ക് ധനം ലഭിച്ചത് അവരാണ് സത്യത്തിലെന്നതിന്റെ രേഖയാണെന്ന് ധരിച്ചിരുന്നതിനെക്കുറിച്ചാണെന്നും അള്ളാഹുവിനു മക്കളെയും ഭാര്യയെയുമൊക്കെ അവർ സ്ഥാപിച്ചതാണെന്നും അവരുടെ അവിശ്വാസം ആണെന്നും അഭിപ്രായമുണ്ട്(ഖുർത്വുബി)


وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا (23


(ജനങ്ങളേ!)നിങ്ങളുടെ ദൈവങ്ങളെ നിങ്ങൾ കൈവിടരുത് വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌ർ എന്നിവയെ(വിശേഷിച്ചും)നിങ്ങൾ കൈവിടരുത് എന്ന് അവർ പറയുകയും ചെയ്തു

അവരുടെ കുതന്ത്രങ്ങളിൽ പെട്ട ഏറ്റവും വലിയ കാര്യമാണിത്. നേതാക്കൾ സാധാരണക്കാരെ ഉപദേശിക്കുന്നത് എന്ത് വന്നാലും നിങ്ങളുടെ ദൈവങ്ങളെ കൈവിടരുതെന്നും വദ്ദ്, സുവാഅ് തുടങ്ങിയ ബിംബങ്ങളെ എന്ത് വിലകൊടുത്തും നിലനിർത്തണമെന്നുമാണ് അവർ പറഞ്ഞത്. നൂഹ്(അ)ന്റെ ജനത ആരാധിച്ചിരുന്ന ബിംബങ്ങളുടെ പേരുകളാണിവിടെ പറഞ്ഞതെന്നും ഇതേ ബിംബങ്ങളെ പിന്നീട് അറബികളും ആരാധിക്കുകയായിരുന്നുവെന്നുമാണ് ഭൂരിപക്ഷ വ്യാഖ്യാതാക്കളും പറയുന്നത്
വദ്ദ് സുവാ അ് എന്നിങ്ങനെ മുകളിൽ പറഞ്ഞ അഞ്ച് പേരുകൾ സജ്ജനങ്ങളായ മാതൃ‌കാ പുരുഷന്മാരായ നൂഹ്(അ)ന്റെ ജനതയിലൂള്ള അഞ്ച് ആളുകളായിരുന്നു. അവർ മരണപ്പെട്ടപ്പോൾ പിശാച് ആ ജനതയുടെ അടുത്ത് വരികയും അവർ ഇരിക്കാറുണ്ടായിരുന്ന സ്ഥലത്ത് ഇവരുടെ ബിംബങ്ങളെ പ്രതിഷ്ഠിക്കാനും ഈ പേരുകൾ അവക്ക് നൽകാനും ദുർബോധനം നൽകി .ഈ ബിംബങ്ങളെ ദർശിക്കുമ്പോൾ അവരെ ഓർമ്മിക്കുക എന്നതായിരുന്നു ആദ്യ സമയത്തുണ്ടായിരുന്നത് എന്നാൽ ആ തലമുറ മരണപ്പെട്ടപ്പോൾ അടുത്ത തലമുറ ഈ ബിംബങ്ങളെ ആരാധിക്കാൻ തുടങ്ങുകയായിരുന്നു(ബുഖാരി)


وَقَدْ أَضَلُّوا كَثِيرًا وَلَا تَزِدِ الظَّالِمِينَ إِلَّا ضَلَالًا (24


നിശ്ചയമായും അവർ വളരെ ആളുകളെ പിഴപ്പിച്ചു കളഞ്ഞിരിക്കുന്നു(അത് കൊണ്ട് എന്റെ റബ്ബേ)അക്രമികൾക്ക് വഴികേടല്ലാതെ നീ വർദ്ധിപ്പിക്കരുതേ

പ്രബോധനത്തിന്റെ എല്ലാ വഴികളും ഒമ്പതര നൂറ്റാണ്ട് ഉപയോഗിച്ച നൂഹ്(അ) ധിക്കാരവും നിഷേധവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തെ കണ്ടപ്പോൾ ജനിച്ചു വരുന്ന പുതു തലമുറ പോലും ധിക്കാരത്തിലേക്കും നിഷേധത്തിലേക്കും കൂപ്പ് കുത്തുന്ന ദയനീയമായ കാഴ്ച കണ്ടപ്പോൾ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട സമയത്താണ് നൂഹ്(അ) അവർക്കെതിരിൽ ഇങ്ങനെ പ്രാർത്ഥിച്ചത്. ധനവും സന്താനങ്ങളും കൂടുതൽ നഷ്ടം വരുത്തിവെച്ചവർ എന്ന് പറഞ്ഞത് നേതാക്കളെ പറ്റിയാണ്. അവരാണ് സാധാരണക്കാരെ സത്യത്തിൽ നിന്ന് തടഞ്ഞത് അതിനായി അവരുടെ ദൈവങ്ങളെ കൈവിടരുതെന്ന് ശക്തമായി അവർ ഉപദേശിച്ചു പ്രധാനപ്പെട്ട അഞ്ച് ബിംബങ്ങളുടെ പേരുകളാണിവിടെ പറഞ്ഞിരിക്കുന്നത്


مِمَّا خَطِيئَاتِهِمْ أُغْرِقُوا فَأُدْخِلُوا نَارًا فَلَمْ يَجِدُوا لَهُم مِّن دُونِ اللَّهِ أَنصَارًا (25


തങ്ങളുടെ തെറ്റുകളാൽ തന്നെ അവർ വെള്ളത്തിൽ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവർ അഗ്നിയിൽ പ്രവേശിപ്പിക്കപ്പെടുകയുണ്ടായി അപ്പോൾ അള്ളാഹുവിനെ കൂടാതെയുള്ള ഒരു സഹായികളെയും തങ്ങൾക്ക് അവർ കണ്ടെത്തിയില്ല

നൂഹ്(അ)യെ വിശ്വസിക്കാത്ത ആജനത ഒന്നടങ്കം വെള്ളത്തിൽ മുക്കി കൊല്ലപ്പെട്ടു. നൂഹ്(അ)യോടൊപ്പം സത്യവിശ്വാസികളും കപ്പലിൽ രക്ഷപ്പെട്ടു. മുക്കിക്കൊല്ലപ്പെട്ടു എന്നതിനു ശേഷം അവർ അഗ്നിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞത് ഈ നാശത്തിനു ശേഷം പരലോകത്ത് നരകത്തിൽ കടക്കുമെന്നോ മരിച്ച ഉടൻ തന്നെ നരക ശിക്ഷ ഖബ്റിൽ വെച്ച് തുടങ്ങി എന്നോ അർത്ഥമാവാം


وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا (26


നൂഹ്(അ)പറഞ്ഞു എന്റെ നാഥാ!സത്യനിഷേധികളിൽ പെട്ട ഒരൊറ്റ പൌരനെയും ഭൂമുഖത്ത് നീ വിട്ട് കളയരുതേ!

ഇനി അവരിൽ നിന്ന് ആരും വിശ്വസിക്കുകയില്ലെന്നുള്ള വിവരം അള്ളാഹുവിൽ നിന്ന് ലഭിച്ചപ്പോഴായിരുന്നു ഈ പ്രാർത്ഥന എന്നാണ് വ്യാഖ്യാതാക്കൾ പറയുന്നത് .ഇത് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്


وَأُوحِيَ إِلَى نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلاَّ مَن قَدْ آمَنَ فَلاَ تَبْتَئِسْ بِمَا كَانُواْ يَفْعَلُونَ


നിങ്ങളുടെജനതയിൽ നിന്ന്‌ വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാൽ അവർ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി അങ്ങ്? സങ്കടപ്പെടരുത്‌ എന്ന്‌ നൂഹി(?)ന്‌ സന്ദേശം നൽകപ്പെട്ടു.

മുഹമ്മദ് ബിൻ കഅബ് ,മുഖാതിൽ,റബീഅ്,അത്വിയ്യ (റ) തുടങ്ങിയ വ്യാഖ്യാതാക്കൾ പറയുന്നത് നൂഹ്(അ)ന്റെ ഈ പ്രാർത്ഥന പിതാക്കളുടെ മുതുകുകളിൽ നിന്നും ഉമ്മമാരുടെ ഗർഭാശയത്തിൽനിന്നും സത്യവിശ്വാ‍സികൾ മുഴുവൻ പുറത്ത് വന്ന ശേഷം അവരിൽ ഗർഭധാരണം നടക്കാത്ത സാഹചര്യം അള്ളാഹു ഉണ്ടാക്കുകയും ഒരുപാട് വർഷം(70/40എന്നിങ്ങനെ അഭിപ്രായമുണ്ട്)കഴിഞ്ഞപ്പോൾ കുട്ടികൾ അവിടെ ഇല്ലാത്ത സാഹചര്യം ഉണ്ടായി അപ്പോഴായിരുന്നു പ്രർഥനയും നാശവുണ്ടായത്.എന്നാണ്(ഖുർത്വുബി). ഥൂഫാൻ പ്രളയത്തിൽ കുട്ടികൾ ശിക്ഷിക്കപ്പെട്ടില്ലെന്ന് ചുരുക്കം


إِنَّكَ إِن تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا (27


(കാരണം)നീ അവരെ (നശിപ്പിക്കാതെ) വിട്ടുകളയുന്ന പക്ഷം അവർ നിന്റെ അടിമകളെ വഴി തെറ്റിച്ചു കളയുന്നതാണ് തീർച്ച,(മാത്രമല്ല)സത്യനിഷേധികളായ ദുർവൃ‌ത്തരെയല്ലാതെ അവർ ജനിപ്പിക്കുകയുമില്ല

ആ ജനതയിൽ നിന്ന് നന്മയുടെ ഒരു കണികപോലും കാണുകയില്ലെന്നു മനസിലാക്കിയ നൂഹ്(അ)വരാനിരിക്കുന്ന തലമുറയെ കൂടി ഈ നാശത്തിലെത്തിക്കുമെന്ന് ഭയപ്പെട്ടുഇവരിൽ ആരും ഇനി വിശ്വസിക്കില്ലെന്ന് തനിക്ക് ബോധനവും ലഭിച്ചിരുന്നു ഈ സാഹചര്യത്തിലാണ് സ്വന്തം സമൂഹത്തിനെതിരെ പ്രാർത്ഥിച്ചത്


رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا (28


എന്റെ നാഥാ!എനിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസിയായിക്കൊണ്ട് എന്റെ വീട്ടിൽ പ്രവേശിക്കുന്നവർക്കും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും നീ പൊറുത്ത് തരേണമേ!അക്രമികൾക്ക് നാശമല്ലാതെ നീ വർദ്ധിപ്പിക്കരുതേ!

അവസാനമായി തനിക്കും മാതാപിതാക്കൾ (ലാമിക് ബിൻ മുതവശ് ലിഖ് എന്നായിരുന്നു പിതാവിന്റെ പേര്. ശംഖാ ബിൻത് അനൂശ് എന്നായിരുന്നു മാതാവിന്റെ നാമം. മിൻജൽ എന്നാണ് മാതാവിന്റെ പേര് എന്നും അഭിപ്രായമുണ്ട് എന്ന് ഖുർത്വുബിയിൽ കാണാം) സത്യവിശ്വാസികൾ എന്നിവർക്കും പാപമോചനത്തിനായി പ്രാർത്ഥിക്കുകയും സത്യനിഷേധികൾക്കെതിരിലുള്ള പാർത്ഥന ആവർത്തിക്കുകയും ചെയ്യുന്നുനൂഹ്(അ) തന്റെ വീട് എന്ന് പറഞ്ഞത് പള്ളിയെ ഉദ്ദേശിച്ചാണെന്നും വീട് ഉദ്ദേശിച്ചാണെന്നും തങ്ങളുടെ രക്ഷാകവചമായ കപ്പലിനെ ഉദ്ദേശിച്ചാണെന്നും അഭിപ്രായമുണ്ട്
ഇവിടെ സത്യവിശ്വാസികൾക്ക് പ്രാർത്ഥിച്ചത് അന്ത്യനാൾ വരെയുള്ളവരെ ഉദ്ദേശിച്ചാണെന്നും സത്യനിഷേധികൾക്കെതിരെയും അങ്ങനെ തന്നെയെന്നും തന്റെ സമൂഹത്തിലുള്ളവരെ മാത്രം ഉദ്ദേശിച്ചാണെന്നും അഭിപ്രായമുണ്ട്

അള്ളാഹു സദുപദേശങ്ങൾ ഉൾക്കൊള്ളാനും അവന്റെ ഇഷ്ടജനങ്ങളിൽപെടാനും നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

No comments: