Sunday, April 22, 2012

അദ്ധ്യായം-56-സൂറത്തുൽ വാഖിഅ: (ഭാഗം-2)




سورة الواقعة

മക്കയിൽ അവതരിച്ചു : സുക്തങ്ങൾ 96


بسم الله الرحمن الرحيم



മഹാ കാരുണികനും കരുണാവാരിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


അദ്ധ്യായം-56-സൂറത്തുൽ വാഖിഅ: (ഭാഗം-1)  സൂക്തം 1 മുതല്‍ 56 വരെ ഇവിടെ വായിക്കുക




نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ (57




നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് അപ്പോൾ നിങ്ങൾ എന്ത് കൊണ്ട് സത്യമാക്കുന്നില്ല



നിങ്ങളെ ഒന്നാമതായി സൃഷ്ടിച്ചത് അള്ളാഹുവാണെന്ന് നിങ്ങൾക്കറിയാമെന്നിരിക്കെ വീണ്ടും നിങ്ങളെ പടക്കാൻ നമുക്ക് കഴിയുമെന്ന് എന്ത് കൊണ്ട് നിങ്ങൾക്ക് വിശ്വസിച്ചു കൂടാ?എന്നാണിവിടെ പറഞ്ഞതിന്റെ സാരം



أَفَرَأَيْتُم مَّا تُمْنُونَ  (58


(സ്ത്രീകളുടെ ഗർഭാശയങ്ങളിൽ)നിങ്ങൾ ചൊരിക്കുന്ന ഇന്ദ്രിയത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?



ഗർഭാശയത്തിലേക്ക് ഇന്ദ്രിയം ചൊരിക്കുന്നു എന്നത് മാത്രമാണല്ലോ നാം ചെയ്യുന്നത് അത് മനുഷ്യനായി പരിണമിക്കുന്നത് എങ്ങനെ എന്ന് ചിന്തിക്കേണ്ടതല്ലേ എന്ന് സാരം



أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ (59

നിങ്ങളാണോ അതിനെ(മനുഷ്യനായി) സൃഷ്ടിക്കുന്നത് അതല്ല നാമാണോ സൃഷ്ടിക്കുന്നത്?



ഗർഭാശയത്തിലേക്ക് സ്രവിപ്പിച്ച ഇന്ദ്രിയത്തെ മനുഷ്യ രൂപം നൽകിയതിൽ നമുക്ക് ഒരു സ്വാധീനവുമില്ലെന്നും അത് അള്ളാഹു മാത്രമാണ് ചെയ്തതെന്നും സാരം



نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ (60

നിങ്ങൾക്കിടയിൽ മരണം നിശ്ചയിച്ചതും നാമാണ്.നാം ഒരിക്കലും പരാചിതരാവുകയില്ല



നിങ്ങൾക്കിടയിൽ മരണം നിശ്ചയിച്ചതും അതിന്റെ സമയവും മറ്റും നിർണ്ണയിച്ചതും നാം തന്നെ .അള്ളാഹുവിന്റെ നിശ്ചയത്തെ വിട്ട് തെറ്റാനോ അതിനെ മാറ്റിമറിക്കാനോ ആർക്കും സാദ്ധ്യമല്ല.അതിലൊന്നും നമുക്ക് ഒരു സ്വാധീനവുമില്ല



عَلَى أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ (61


നിങ്ങളെ പോലെയുള്ളവരെ പകരം കൊണ്ടുവരികയും നിങ്ങൾക്കറിയാത്ത വിധത്തിലൂടെ നിങ്ങളെ (വളർത്തി)ഉണ്ടാക്കുകയും ചെയ്യുന്നതിൽ



നിലവിലുള്ള ആളുകളുടെ സ്ഥാനത്ത് മറ്റൊരു കൂട്ടരെ കൊണ്ടു വരുന്നതിനും മനുഷ്യർക്ക് അറിവും പരിജയവുമില്ലാത്ത മറ്റേതെങ്കിലും രൂപത്തിലോ സ്വഭാവത്തിലോഅവനു അസ്ഥിത്വം നൽകാനും അള്ളാഹുവിനു കഴിവുണ്ട്.അങ്ങനെ അവൻ ചെയ്യുന്ന പക്ഷം അവനെ പരാചയപ്പെടുത്താൻ ആർക്കും കഴിയുന്നതല്ല.ഓരോരുത്തരുടെയും ജീവിതത്തിനു അള്ളാഹു നിശ്ചയിച്ച അവധിക്ക് മുമ്പ് അവനെ മരിപ്പിക്കാനോ അവൻ നിശ്ചയിച്ച സമയത്തിൽ നിന്ന് ഒരു സെക്കന്റെങ്കിലും അവനു ജീവൻ നീട്ടി നൽകാനോ ഒരാൾക്കും സാദ്ധ്യമല്ല ഇതൊന്നും നിഷേധിക്കാനാവാത്ത അനുഭവ യാഥാർത്ഥ്യങ്ങളാണ്.അപ്പോൾ ചിന്താ ശേഷിയുള്ള മനുഷ്യൻ എങ്ങനെയാണ് പുനർജന്മത്തെ നിഷേധിക്കുക?

നിങ്ങൾക്കറിയാത്ത വിധത്തിൽ നിങ്ങളെ വളർത്തിയുണ്ടാക്കുക എന്ന് പറഞ്ഞതിനു പുനർജന്മ സമയത്ത് നിങ്ങൾക്ക് ഭൂമിയിലുണ്ടായിരുന്ന രൂപം വിട്ട് സത്യവിശ്വാസികൾക്കെല്ലാം വെളുത്ത മുഖം നൽകി ഭംഗിയോടെയും സത്യനിഷേധികളെയെല്ലാം കറുത്ത മുഖവുമായി വൈരൂപ്യത്തോടെയും പടക്കും എന്നും വ്യാഖ്യാനമുണ്ട്



وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَى فَلَوْلَا تَذكَّرُونَ (62


ഒന്നാമത്തെ സൃഷ്ടിപ്പിനെപ്പറ്റി നിങ്ങൾക്കറിയുകതന്നെ ചെയ്യാം,.എന്നിരിക്കെ നിങ്ങൾ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല?



നിങ്ങളെ ആദ്യം പടച്ചത് (കേവലം നിസ്സാരമായ ഒരു ഇന്ദ്രിയത്തുള്ളിക്ക് പല മാറ്റങ്ങളിലൂടെ അവൻ നമ്മെ ജനിപ്പിച്ചു)അള്ളാഹുവാണെന്ന് നിങ്ങൾക്കറിയാമല്ലൊ!ഒന്നാം പ്രാവശ്യം സൃഷ്ടിച്ച അള്ളാഹുവിനു രണ്ടാം പ്രാവശ്യം പടക്കുവാൻ എന്ത് കൊണ്ട് കഴിയാതിരിക്കും എന്ന് നിങ്ങൾക്ക് ചിന്തിച്ചു കൂടേ എന്നൊക്കെയാണീ പറഞ്ഞതിന്റെ സാരം

ഒന്നാം ജന്മം നേരിട്ട് കണ്ട മനുഷ്യൻ രണ്ടാം ജന്മത്തെ നിഷേധിക്കുന്നതും രണ്ടാം ജന്മത്തെ വിശ്വസിക്കുന്നവർ അതിനു വേണ്ടി ഒരുക്കം നടത്താതിരിക്കുന്നതും അത്ഭുതം തന്നെ എന്ന് ഹദീസിൽ വന്നിട്ടുണ്ടെന്ന് ഇവിടെ ഇമാം ഖുർത്വുബി(റ)ഉദ്ധരിക്കുന്നു



أَفَرَأَيْتُم مَّا تَحْرُثُونَ (63


നിങ്ങൾ വിളയിറക്കുന്നതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?



പുനർജന്മ സിദ്ധാന്തത്തിന്റെ മറ്റൊരു തെളിവാണീ പറയുന്നത്

മനുഷ്യൻ നിലം ഉഴുത് വിത്തിറക്കുന്നു.അത് മാത്രമാണ് നാം ചെയ്യുന്നത്



أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُون (64


നിങ്ങളാണോ അതിനെ മുളപ്പിച്ച് വളർത്തുന്നത് അതല്ല നാമാണോ അതിനെ മുളപ്പിച്ച് വളർത്തുന്നത് ?



നിലമുഴുത് വിത്തിറക്കിയ കർഷകന് അത് മുളപ്പിക്കാനും വളർത്തിക്കൊണ്ട് വരാനും വിളയിക്കുവാനും അവന് കഴിവില്ല അത് അള്ളാഹു മാത്രമാണ് ചെയ്യുന്നത്.ഇത് എല്ലാവരും സമ്മദിക്കുമെങ്കിൽ മണ്ണടിഞ്ഞ മനുഷ്യന്റെ പുനർജന്മം അള്ളാഹുവിനു പ്രായാസമല്ലെന്ന് എന്ത് കൊണ്ട് സമ്മതിച്ചു കൂടാ?

അബൂ ഹുറൈറ:(റ) പറയുന്നു.നിങ്ങളാരും ഞാൻ വിളയിറക്കി എന്നല്ലാതെ ക്ര്ഷി ചെയ്തു(വിത്തിട്ട് മുളപ്പിച്ചു) എന്ന് പറയരുത് കാരണം മുളപ്പിക്കുന്നത് അള്ളാഹുവാകുന്നു എന്ന് നബി(സ) പറഞ്ഞു.ഇമാം ഖുർത്വുബി(റ)ഇവിടെ എഴുതുന്നത് കാണാം.വിത്തിടുന്ന സമയത്ത് അ ഊദു ഓതിയ ശേഷം أَفَرَأَيْتُم مَّا تَحْرُثُونَ എന്ന സുക്തം പാരയണം ചെയ്യുകയും പിന്നീട്

بل الله الزارع والمنبت والمبلغ اللهم صل علي محمد وارزقناثمره وجنبناضرره واجعلنالنعمائك من الشاكرين ولألائك من الذاكرين وبارك لنافيه يارب العالمين

(അള്ളാഹുവാണ് മുളപ്പിക്കുന്നവനും ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതും.അതിന്റെ വിളവ് നീ നൽകേണമേ .അതിന്റെ ബുദ്ധിമുട്ട് നീ ഒഴിവാക്കേണമേ നിന്റെ അനുഗ്രഹത്തിനു നന്ദി ചെയ്യുന്നവരും നിന്റെ അനുഗ്രഹങ്ങളെ ഓർക്കുന്നവരിലും ഞങ്ങളെ നീ ആക്കുകയും അതിലെല്ലാം അനുഗ്രഹം നൽകുകയും ചെയ്യേണമേ) ഇത് ചൊല്ലുകയും ചെയ്താൽ ക്ര്ഷിയുടെ സുരക്ഷിതത്വത്തിനും എല്ലാ വിധ ശല്യത്തിനും പരിഹാരമുണ്ടാവും.ഇത് അനുഭവമാണ് (ഖുർത്വുബി)



لَوْ نَشَاء لَجَعَلْنَاهُ حُطَامًا فَظَلَلْتُمْ تَفَكَّهُونَ (65


നാം ഉദ്ദേശിക്കുന്ന പക്ഷം അതിനെ ഉണക്കി വൈക്കോലാക്കിക്കളയുകയും അപ്പോൾ നിങ്ങൾ ദു:ഖിച്ച് (ഇങ്ങനെ)പറയുകയും ചെയ്യുമായിരുന്നു



അത് നശിച്ചു പോകുവാനാണ് അള്ളാഹു ഉദ്ദേശിച്ചിരുന്നതെങ്കിൽ അത് തടയുവാൻ മനുഷ്യന് ഒരു കഴിവുമില്ല,അപ്പോൾ അവൻ കൈ മലർത്തി പരിതപിക്കും



إِنَّا لَمُغْرَمُونَ (66

നിശ്ചയമായും ഞങ്ങൾ(വിള നഷ്ടപ്പെട്ട്) കട ബാധിതരായല്ലോ.



അയ്യോ..എല്ലാം നഷ്ടപ്പെട്ടല്ലോ,കടക്കാരനായല്ലോ എന്ന് പരിതപിക്കേണ്ടീ വരും



بَلْ نَحْنُ مَحْرُومُونَ (67


മാത്രമല്ല നാം(ആഹാരമാർഗം)തടയപ്പെട്ടവരായിരിക്കുന്നു



ആഹാര മാർഗം പോലും തടയപ്പെട്ടല്ലോ എന്ന് പരിതപിക്കുമവർ



أَفَرَأَيْتُمُ الْمَاء الَّذِي تَشْرَبُونَ (68



നിങ്ങൾ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?



أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ (69



നിങ്ങളാണോ അത് മേഘത്തിൽ നിന്ന് ഇറക്കിയത് ? അതല്ല നാമാണോ ഇറക്കിയത് !


മനുഷ്യ ജീവിതത്തിൽ അനിവാര്യമായ ഒരു വസ്തുവാണ് വെള്ളം.അതിനെ മേഘത്തിൽ നിന്ന് ഇറക്കിത്തന്നത് അള്ളാഹുവാണ്.



لَوْ نَشَاء جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ (70

നാം ഉദ്ദേശിക്കുന്ന പക്ഷം നാം അതിനെ ഉപ്പുവെള്ളമാക്കുമായിരുന്നു എന്നിരിക്കെ നിങ്ങൾ നന്ദി കാട്ടാത്തതെന്താണ്?



കുടിക്കാൻ പറ്റും വിധം ശുദ്ധ ജലം നൽകിയ അള്ളാഹുവിന്റെ അനുഗ്രഹം നമ്മെ ബോദ്ധ്യപ്പെടുത്തുന്ന ചോദ്യമാണിത്.ഈ രുചികരമായ ശുദ്ധ ജലത്തിനു പകരം കൈപ്പുള്ള ഉപ്പു വെള്ളമാണ് അള്ളാഹു ഇറക്കിയിരുന്നതെങ്കിൽ (അത് അള്ളാഹുവിനു നിഷ്പ്രയാസമാണെന്ന് നാം ഓർക്കണം)മനുഷ്യന്റെ ജീവിതം എത്രമാത്രം ദുസ്സഹമാകുമായിരുന്നു.അങ്ങനെ ഭക്ഷണവും കുടിക്കാനുള്ള വെള്ളവും നൽകിയ അള്ളാഹുവിനു മരണപ്പെട്ടവരെ ജീവിപ്പിക്കാനും കഴിവുണ്ടെന്ന് മനസ്സിലാക്കി എന്ത് കൊണ്ട് അള്ളഹുവിനു നന്ദി ചെയ്യുന്നില്ല എന്നാണ് അള്ളാഹു ചോദിക്കുന്നത്



أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ (71


നിങ്ങൾ (ഉരസി)കത്തിക്കുന്ന തീയിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?



أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِؤُونَ (72

അതിന്റെ മരം(സ്ര്ഷ്ടിച്ച്)ഉണ്ടാക്കിയത് നിങ്ങളാണോ അതല്ല നാമാണോ ഉണ്ടാക്കിയത്?



نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ (73

അതിനെ നാം ഒരു സ്മരണയും സഞ്ചാരികൾക്ക് ഒരു ഉപകരണവും ആക്കിയിരിക്കുന്നു



മനുഷ്യ ജീവിതത്തിനു അനിവാര്യമായ മറ്റൊരു വസ്തുവാണ് തീ.ഇന്നത്തെ പോലെയുള്ള സൌകര്യപ്രദമായ പരിഷ്ക്ര്ദ മാർഗങ്ങൾ കണ്ട് പിടിക്കുന്നതിനു മുമ്പ് ജനങ്ങൾ -പ്രത്യേകിച്ചും മരുഭൂമി സഞ്ചാരികൾ-പ്രത്യേക മരത്തുണ്ടുകളെയായിരുന്നു തീക്കുവേണ്ടി ആശ്രയിച്ചു വന്നിരുന്നത് മുള,ഓട മുതലായ മരങ്ങൾ തമ്മിലുരസി തീയുണ്ടാക്കിയിരുന്ന ശിലാ യുഗത്തിലെയും പൌരാണിക കാലത്തെയും സമ്പ്രദായം ഇന്നും വന വാസികളിൽ നിലനിൽക്കുന്നുണ്ട്.വെള്ളം തട്ടിയാൽ തീ അണഞ്ഞ് പോകുന്നത് സാധാരണയാണ് എന്നിരിക്കെ ജലാംശം നിറഞ്ഞ പച്ച മരത്തിൽ നിന്ന് അള്ളാഹു തീ ഉൽപ്പാദിക്കുന്നു എന്നത് ചിന്തനീയമായ കാര്യം തന്നെ .അതാണ് അതിനെ നാം ഒരു സ്മരണയും ആക്കി എന്ന് പറഞ്ഞത് സ്മരണയാക്കി എന്നത് നരകത്തെ ഓർക്കാൻ സഹായകമാണിവിടുത്തെ തീ എന്നും ആശയമുണ്ട്

നിങ്ങളുടെ തീ നരകത്തിലെ തീയിന്റെ എഴുപതിൽ ഒരു ഭാഗമാണ് എന്ന് നബി(സ)പറഞ്ഞത് ഇവിടെ ഓർക്കുക



فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ (74

അത് കൊണ്ട് മഹാനായ നാഥന്റെ നാമത്തിന്റെ പരിശുദ്ധിയെ അങ്ങ് പ്രകീർത്തിക്കുക



അത്യന്തം ശ്രദ്ധേയാണീ പ്രയോഗം.അതായത് ഈ അദ്ധ്യായത്തിലെ 57-62 വാക്യങ്ങളിൽ മനുഷ്യന്റെ ജനന-മരണങ്ങളെയും 63-67 വാക്യങ്ങളിൽ അവരുടെ ഭക്ഷണത്തെയും 68-70 വാക്യങ്ങളിൽ അവരുടെ ദാഹത്തിനുള്ള വെള്ളത്തെയും 71-73 വാക്യങ്ങളിൽ അവരുടെ ഭക്ഷണ പാനീയങ്ങൾ തയ്യാർ ചെയ്യാനുള്ള അഗ്നിയെയും പറ്റി പലതും ഉണർത്തിക്കൊണ്ട് അതെല്ലാം ചെയ്തു തന്ന മഹാനായ റബ്ബിന്റെ പരിശുദ്ധി പ്രകീർത്തിക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണ്.അതായത് ഈ അള്ളാഹു പങ്കാളികളെ തൊട്ടും പുനർജന്മത്തിനു സാധിക്കാതെ വരും വിധമുള്ള കഴിവില്ലായ്മയെ തൊട്ടും അള്ളാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക എന്ന് സാരം



فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ (75

എന്നാൽ നക്ഷത്രങ്ങൾ അസ്തമിക്കുന്ന സ്ഥാനങ്ങൾ കൊണ്ട് നിശ്ചയമായും ഞാൻ സത്യം ചെയ്ത് പറയുന്നു



ഞാൻ സത്യം ചെയ്യുന്നു എന്ന് പറയാൻ ഉഖ്സിമു എന്ന് പറഞ്ഞാൽ മതി. ,ലാ, എന്ന അവ്യയം അറബികൾ ഏറ്റാറുണ്ട്.സത്യത്തെ ഊന്നി ബലപ്പെടുത്താനുള്ള ഒരു സാഹിത്യ പ്രയോഗമാണത്.ഇവിടെ നുജൂം എന്ന് പറഞ്ഞതിനു നക്ഷത്രങ്ങൾ എന്നതിനു പുറമെ ഗഢുക്കൾ എന്നും അർത്ഥമുണ്ട്. ഖുർ ആൻ ഘടുക്കളായി പല ഘട്ടങ്ങളിലാണല്ലോ അവതരിച്ചത് അപ്പോൾ മവാഖിഅ് എന്നതിനു സന്ദർഭങ്ങൾ എന്നാവും അർത്ഥം.എണ്ണമറ്റ നക്ഷത്രങ്ങളുടെ സ്ഥാനങ്ങളാവട്ടെ 23 കൊല്ലം കൊണ്ട് പൂർത്തിയാക്കിയ ഖുർ ആന്റെ ഗടുക്കളുടെ സന്ദർഭങ്ങളാകട്ടെ ഏതായാലും ശരി ഈ സത്യ വാചകത്തിൽ അന്തർഭവിച്ചിട്ടുള്ള സൂചനകളും രഹസ്യങ്ങളും മികച്ചത് തന്നെ



(76) وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ

അതൊരു മഹത്തായ സത്യം തന്നെയാണ് നിങ്ങൾ ബോധമുള്ളവരാണെങ്കിൽ (ഇതിന്റെ മഹത്വം ഗ്രഹിക്കുമായിരുന്നു)



സത്യം ചെയ്ത് കൊണ്ട് ഇനി അള്ളാഹു സ്ഥാപിക്കുന്നത് ഖുർ ആനിന്റെ മഹത്വമാണ്



إِنَّهُ لَقُرْآنٌ كَرِيمٌ (77


ഇത് ആദരണീയമായ ഖുർ ആൻ ആകുന്നു



ഉദ്ദേശ്യം,ലക്ഷ്യം,ആശയം,ശൈലി,ഘടന,തത്വം,എന്നിങ്ങനെ ഏത് നിലയിൽ നോക്കിയാലും മാന്യവും ആദരണീയവുമായ ഒരു ഗ്രന്ഥമാണ് വിശുദ്ധ ഖുർ ആൻ



فِي كِتَابٍ مَّكْنُونٍ (78

സുരക്ഷിതമായ ഒരു ഗ്രന്ഥത്തിലാണ് (ഇത് സ്ഥിതി ചെയ്യുന്നത്)



സുരക്ഷിത ഗ്രന്ഥം എന്നത് കൊണ്ട് ഉദ്ദേശ്യം ലൌഹുൽ മഹ്ഫൂള് ആണെന്നാണൊരു വിഭാഗം വ്യാഖ്യാതാക്കൾ പറയുന്നത്.മറ്റൊരു വിഭാഗം പറയുന്നത് സുരക്ഷിത ഗ്രന്ഥം എന്നാൽ മുസ് ഹഫ് എന്നാണ്.മാറ്റം വരാതെ എന്നും അത് നില നിൽക്കുകയാണല്ലൊ!



لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ (79


ശുദ്ധിയാക്കപ്പെട്ടവരല്ലാതെ ഇതിനെ സ്പർശിക്കരുത്



ചെറിയതോ വലിയതോ ആയ അശുദ്ധിയുള്ളവർ ശിർക്ക് പോലുള്ള മാനസികാശുദ്ധിയുള്ളവർ ആ അശുദ്ധികളിൽ നിന്ന് ശുദ്ധി വരുത്താതെ ഖുർആൻ തൊടരുത് എന്ന വിരോധമാണിവിടെ പറയുന്നത്.അത് ഖുർ ആനിന്റെ മഹത്വമാണ് തെളിയിക്കുന്നത്.



تَنزِيلٌ مِّن رَّبِّ الْعَالَمِينَ (80


ഇത് ലോക രക്ഷിതാവിങ്കൽ നിന്ന് അവതരിച്ചതാണ്



അള്ളാഹുവാണ് ഖുർആൻ അവതരിപ്പിച്ചത് എന്നാണിവിടെ പറയുന്നത്.നബി(സ) പൂർവ കാലക്കാരുടെ വല്ല കെട്ടു കഥയും കൊണ്ട് വന്ന് അവതരിപ്പിച്ചതല്ല എന്ന്

സാരം



أَفَبِهَذَا الْحَدِيثِ أَنتُم مُّدْهِنُونَ (81


എന്നിരിക്കെ ഈ വാർത്തയെയാണോ നിങ്ങൾ(നിസ്സാരമാക്കി)നിഷേധിക്കുന്നത്?



നേരത്തേ ഉണർത്തിയ മഹത്വങ്ങളും ആധികാരികവുമായ ഈ ഗ്രന്ഥത്തെയാണോ നിങ്ങൾ നിസ്സാരമാക്കി തള്ളുന്നത് എന്നാണിവിടെ ചോദിക്കുന്നത്



وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ (82

നിങ്ങളുടെ ആഹാരത്തെ (അതിനുള്ള നന്ദിയെ)നിങ്ങൾ കള്ളം പറയലാക്കുന്നതും?



നിങ്ങൾക്ക് ആഹാരം നൽകുന്ന അള്ളാഹുവിന്റെ ഖുർആനിൽ വിശ്വസിച്ച് അവനു നന്ദി ചെയ്യുന്നതിനു പകരം അതിനെ നിഷേധിക്കുകയാണോ നിങ്ങൾ ചെയ്യുന്നത് എന്ന് ആക്ഷേപിക്കപ്പെട്ടിരിക്കുകയാണിവർ



فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ (83

എന്നാൽ അത്(ജീവൻ)തൊണ്ടക്കുഴിയിൽ എത്തുമ്പോൾ


മരണം ആസന്നമാകുമ്പോൾ



وَأَنتُمْ حِينَئِذٍ تَنظُرُون (84

നിങ്ങളാവട്ടെ അന്നേരം നോക്കിനിൽക്കുന്നവരാകുന്നു



മരിക്കാൻ പോകുന്ന വ്യക്തിയുടെ ദയനീയ അവസ്ഥ നിങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു



وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَكِن لَّا تُبْصِرُونَ (85


നാമാവട്ടെ അവനോട് നിങ്ങളേക്കാൾ(അവന്റെ സ്ഥിതിഗതികൾ അറിയുന്നതിൽ)അടുത്തവനാണ് പക്ഷെ നിങ്ങൾ അത് അറിയുന്നില്ല



അവന്റെ അപ്പോഴത്തെ അവസ്ഥ നിങ്ങൾക്കറിയില്ല ഞാൻ അത് ശരിക്കും അറിയുന്നവനാണെന്ന് സാരം



فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ (86

അപ്പോൾ നിങ്ങൾ പ്രതിഫല നടപടിക്ക് വിധേയരാക്കപ്പെടാത്തവരാണെങ്കിൽ



മരണാനന്തരമുള്ള ജീവിതത്തെ നിങ്ങൾ നിഷേധിക്കുന്നത് സത്യമാണെങ്കിൽ എന്ന് സാരം



تَرْجِعُونَهَا إِن كُنتُمْ صَادِقِينَ (87

എന്ത് കൊണ്ട് ആജീവനെ (അതിന്റെ മുൻ സ്ഥാനങ്ങളിലേക്ക്)നിങ്ങൾ മടക്കുന്നില്ല?(മരണാനന്തര ജീവിതം നിഷേധിക്കുന്നതിൽ )നിങ്ങൾ സത്യവാദികളാണെങ്കിൽ

മരണാസന്നനായ ആളെ മരണത്തിൽ നിന്ന് രക്ഷിച്ച് ജീവിതത്തിലേക്ക് മടക്കാൻ എന്ത് കൊണ്ട് നിങ്ങൾക്കാവുന്നില്ല?



فَأَمَّا إِن كَانَ مِنَ الْمُقَرَّبِينَ (88

അപ്പോൾ അവൻ(മരണപ്പെടുന്നവൻ)അള്ളാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനാണെങ്കിൽ



മരണാസന്നനായ മനുഷ്യൻ നേരത്തെ പറഞ്ഞ മൂന്നിൽ ഒരു വിഭാഗത്തിൽ പെട്ടവനായിരിക്കുമല്ലൊ.ഒന്നുകിൽ ഏറ്റവും ശ്രേഷ്ടരായ അള്ളാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരായിരിക്കും



فَرَوْحٌ وَرَيْحَانٌ وَجَنَّةُ نَعِيمٍ (89


അവന് ആശ്വാസവും വിശിഷ്ട ആഹാരവും സുഖാനുഭൂതിയുടെ സ്വർഗവുമാണ് ലഭിക്കുക



മരണ ശേഷം അവനു യാതൊരു വിഷമവുമില്ലെന്ന് മാത്രമല്ല സുഖാനുഭൂതിയുടെ എല്ലാ മാർഗവും അള്ളാഹു അവർക്ക് ഒരുക്കി വെച്ചിട്ടുണ്ടെന്ന് സാരം ഇത് നേരത്തേ വിശദീകരിച്ചിട്ടുണ്ടല്ലൊ



وَأَمَّا إِن كَانَ مِنَ أَصْحَابِ الْيَمِينِ (90

ഇനി അവൻ വലതു പക്ഷക്കാരിൽ പെട്ടവനാണെങ്കിൽ



فَسَلَامٌ لَّكَ مِنْ أَصْحَابِ الْيَمِينِ (91

നീ വലതു പക്ഷക്കാരനായത് കൊണ്ട് നിനക്ക് സമാധാനം (എന്ന് അവനോട് പറയപ്പെടും)



ഇനി രണ്ടാം കക്ഷിയാണെങ്കിൽ അദ്ദേഹത്തിനും രക്ഷയാണുണ്ടാവുക.അവനു സമാധാനമുണ്ടെന്ന് അവനോട് തന്നെ ആശംസിക്കപ്പെടും



وَأَمَّا إِن كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ (92

ഇനി അവൻ ദുർമാർഗികളായ കള്ളവാദികളിൽ പെട്ടവനായിരുന്നെങ്കിൽ



فَنُزُلٌ مِّنْ حَمِيمٍ (93

എന്നാൽ ചുട്ടു തിളക്കുന്ന വെള്ളം കൊണ്ടുള്ള സൽക്കാരവും



وَتَصْلِيَةُ جَحِيمٍ (94

ജ്വലിക്കുന്ന നരകത്തിന്റെ കരിക്കലും(ആയിരിക്കും അവനു ലഭിക്കുക)



മൂന്നാം വിഭാഗത്തിലാണ് പെട്ടതെങ്കിൽ അവനു ലഭിക്കുന്നത് കഠിന ശിക്ഷയായിരിക്കും എന്ന് ചുരുക്കം



إِنَّ هَذَا لَهُوَ حَقُّ الْيَقِينِ (95

നിശ്ചയം ഇതെല്ലാം ഉറപ്പായ സത്യം തന്നെയാണ്



നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതെല്ലാം നടക്കാൻ പോകുന്ന സത്യം തന്നെയാണെന്ന് അള്ളാഹു ആണയിട്ട് പറയുകയാണ്



فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ (96

അത് കൊണ്ട് തങ്ങളുടെ മഹാനായ നാഥന്റെ നാമത്തിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക



അതിനാൽ അള്ളാഹുവിന്റെ നാമത്തെ പ്രകീർത്തിച്ച് മോക്ഷം നേടാൻ ഉപദേശിച്ച് കൊണ്ട് ഈ അദ്ധ്യായം അവസാനിപ്പിച്ചിരിക്കുന്നു

അള്ളാഹു ആദ്യം പറഞ്ഞ രണ്ടിലൊരു വിഭാഗത്തിൽ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ












No comments: