Sunday, June 17, 2012

അദ്ധ്യായം 55 -സൂറത്തുർ റഹ്‌മാൻ-ഭാഗം-01



                                                                                                                                        

سورة الرحمن


മക്കയിൽ അവതരിച്ചു ( സൂക്തങ്ങൾ 78 )



 بسم الله الرحمن الرحيم

മഹാകാ
രുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമവും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

الرَّحْمَنُ(1)

അറ്റമില്ലാത്ത കരുണയുള്ള അള്ളാഹു


അള്ളാഹു എന്ന അതിവിശിഷ്ട നാമം പോലെ തന്നെ അള്ളാഹുവിനു മാത്രമുള്ള വിശേഷണമാണ് റഹ് മാൻ(അള്ളാഹുവിന്റെ ധാരാളം അനുഗ്രഹങ്ങൾ ഈ അദ്ധ്യായത്തിൽ  വിശദീകരിക്കുന്നുണ്ട്)





عَلَّمَ الْقُرْآنَ(2)
അവൻ ഖുർആൻ പഠിപ്പിച്ചു



അള്ളാഹു മനുഷ്യനു നൽകിയ കാരുണ്യത്തിന്റെ ഒരു ഉദാഹരണമാണ് ഖുർ ആൻ പഠിപ്പിച്ചു എന്നത്. ഭൌതികമായ അനുഗ്രഹങ്ങളേക്കാൾ പ്രാധാന്യമർഹിക്കുന്നതാണ് ഖുർ ആൻ പഠിപ്പിച്ചു എന്നത്.ഏറ്റവും ആദ്യമായി ഇത് പറഞ്ഞത് ഈ പ്രാധാന്യം നമ്മെ പഠിപ്പിക്കുന്നുണ്ട്.ലോകത്തുള്ള എല്ലാ അനുഗ്രഹവും കൂടി അള്ളാഹുവിന്റെ അനുഗ്രഹത്തിന്റെ ഒരു ശതമാനമാണെന്നും ബാക്കിയുള്ള തൊണ്ണൂറ്റിഒമ്പത് അനുഗ്രഹവും പരലോകത്ത് അവനെ അനുസരിച്ചവർക്കായി അവൻ മാറ്റിവെച്ചിട്ടുണ്ടെന്നും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.അവനെ അനുസരിക്കാനുള്ള പാഠം ഖുർആൻ നൽകുന്നു എന്നതിനാൽ ഏറ്റവും വലിയ അനുഗ്രഹം ഖുർ ആൻ പഠിപ്പിച്ചു എന്നത് തന്നെ.ഖുർ ആൻ പഠിപ്പിച്ചു എന്നാൽ ഓതാൻ പഠിപ്പിച്ചു എന്ന് മാത്രമല്ല അത് ഗ്രഹിക്കുവാനും അത് പ്രയോഗ വൽക്കരിക്കാനും ആവശ്യമായ കഴിവും ചുറ്റുപാടുകളും സജ്ജമാക്കിക്കൊടുത്തിട്ടുള്ളതിനെയും ഈ വാക്യം അനുസ്മരിക്കുന്നുണ്ട്



خَلَقَ الْإِنسَانَ(3)



അവൻ മനുഷ്യനെ സൃഷ്ടിച്ചു



ഇല്ലായ്മയിൽ നിന്ന് മനുഷ്യനു അള്ളാഹു ജന്മം നൽകി എന്നത് അവൻ നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ്. സൃഷ്ടിച്ചതിനു ശേഷമാണല്ലോ ഖുർ ആൻ പഠിക്കുന്നത് എന്നിരിക്കെ പടക്കുക എന്നതിനു മുമ്പ് ഖുർആൻ പഠിപ്പിച്ചു എന്ന് പറഞ്ഞതിൽ ഒരു പ്രധാന രഹസ്യമുണ്ട്.മനുഷ്യൻ ജനിക്കുന്നതിനു മുമ്പ് തന്നെ അവനിവിടെ ജീവിക്കുവാനും വികസിക്കുവാനും ആവശ്യമായ വായു,വെള്ളം,വെളിച്ചം,ഭക്ഷണംതുടങ്ങി അനേകം കാര്യങ്ങൾ സജ്ജമാക്കിയ ശേഷമാണ് മനുഷ്യനെ പടച്ചത് എന്നാലിതര സൃഷ്ടികൾക്ക് നൽകാത്ത പല അനുഗ്രഹങ്ങളും അള്ളാഹു നൽകിയ മനുഷ്യനു അവന്റെ ഐഹിക ജീവിതം സമാധാനപരവും അതിനു ശേഷമുള്ള അനന്തര ജീവിതം വിജയകരവും ആയിത്തീരുക എന്നത് അവന്റെ ഏറ്റവും പ്രധാനമായ ഒരാവശ്യമാണ് അതിലും വലിയൊരു കാര്യം അവനു വേറെയില്ല ഈ ലക്ഷ്യം സാക്ഷാൽക്കരിക്കാനുള്ള മാർഗമാണ് വിശുദ്ധ ഖുർ ആൻ വഴി അള്ളാഹു മനുഷ്യനു പ്രധാനം ചെയ്തിട്ടുള്ളത് ആ  നിലക്ക് വിശുദ്ധ ഖുർ ആൻ ആകുന്ന അനുഗ്രഹം മറ്റുള്ളവയേക്കാൾ മുൻ ഗണന അർഹിക്കുന്നു എന്നത് വ്യക്തം തന്നെ!



عَلَّمَهُ الْبَيَانَ(4)
അവനു വിവരണം പഠിപ്പിച്ചു



മനസ്സിലുള്ള ആശയം വ്യക്തമായി പ്രകാശിപ്പിക്കാനുള്ള സംസാരം എന്നാണിതിന്റെ സാരം . മറ്റുള്ളവരിലേക്ക് വല്ലാതെ ആശ്രയിക്കേണ്ടി വരും വിധമുള്ള ബലഹീനതയുള്ളവനാണ് മനുഷ്യൻ.അതിനാൽ അവന്റെ മനസ്സിലുള്ളത് പങ്ക് വെക്കാനുള്ള സംവിധാനം അത്യാവശ്യമാണ്.അതിനാൽ വിവരണം മഹത്തായ അനുഗ്രഹമത്രെ ആശയ കൈമാറ്റം എല്ലാ ജീവികളും നിർവഹിക്കുന്നുണ്ടെങ്കിലും സംസാരത്തിലൂടെ അകത്തുള്ള ആശയം പ്രകാശിപ്പിക്കുന്നത് മനുഷ്യനാണല്ലൊ!



الشَّمْسُ وَالْقَمَرُ بِحُسْبَانٍ(5)

സൂര്യനും ചന്ദ്രനും ഒരു നിശ്ചിത കണക്കനുസരിച്ചാകുന്നു(നില കൊള്ളുന്നത്)


സൂര്യ,ചന്ദ്രന്മാരുടെ ഭ്രമണം അകലം, ചൂട്, തണുപ്പ് തുടങ്ങിയ എല്ലാ കാര്യങ്ങളും അള്ളാഹു നിശ്ചയിച്ച ഒരു കണക്കനുസരിച്ചുണ്ടായതാണ് അവയിൽ ഏതെങ്കിലുമൊന്ന് ആ കണക്ക് തെറ്റിക്കൊണ്ടായിരുന്നെങ്കിൽ ഈ ലോകത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു.



وَالنَّجْمُ وَالشَّجَرُ يَسْجُدَانِ(6)
വള്ളികളും വൃക്ഷങ്ങളും(അള്ളാഹുവിന്റെ നിയമങ്ങൾക്ക് മുമ്പിൽ)സുജൂദ് ചെയ്യുന്നു



നജ്മ് എന്നതിനുഭൂമിയിൽ പടരുന്ന വള്ളികൾ എന്നതിനു പുറമെ നക്ഷത്രം എന്നും വ്യാഖ്യാനമുണ്ട് ആകാശ ഭൂമിയിലുള്ള എല്ലാ വസ്തുക്കളും അള്ളാഹുവിനു സുജൂദ് ചെയ്യുന്നതായി ഖുർ ആനിൽ പല സ്ഥലത്തും പ്രസ്താവിച്ചിട്ടുണ്ട് ഉദാഹരണമായി സൂറത്തുൽ ഹജ്ജ് പതിനെട്ടാം സൂക്തത്തിൽ അള്ളാഹു പറയുന്നു



أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ لَهُ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِّنَ النَّاسِ وَكَثِيرٌ حَقَّ عَلَيْهِ الْعَذَابُ وَمَن يُهِنِ اللَّهُ فَمَا لَهُ مِن مُّكْرِمٍ إِنَّ اللَّهَ يَفْعَلُ مَا يَشَاء


ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും സൂര്യനും,ചന്ദ്രനും നക്ഷത്രങ്ങളും പർവ്വതങ്ങളും വ്ര്‌ക്ഷങ്ങളും ജന്തുക്കളും ധാരാളം മനുഷ്യരും അള്ളാഹുവിനു പ്രണാമം അർപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് തങ്ങൾ കണ്ടില്ലേ?(വേറേ)കുറേ പേരുടെ കാര്യത്തിൽ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു.അള്ളാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാൻ ആരും തന്നെയുണ്ടാവുകയില്ല നിശ്ചയം അള്ളാഹു അവനുദ്ദേശിക്കുന്നത് ചെയ്യുന്നു


وَالسَّمَاء رَفَعَهَا وَوَضَعَ الْمِيزَانَ(7)
ആകാശത്തെ അവൻ ഉയർത്തി അവൻ നീതി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു


നമുക്ക് കാണാവുന്ന ഒരു തൂൺ പോലുമില്ലാതെ ആകാശത്തെ ഉയർത്തി എന്നത് വലിയ അത്ഭുതം തന്നെ.നീതി,ന്യായം എന്ന അർത്ഥത്തിലാണിവിടെ മീസാൻ എന്ന് പറഞ്ഞത് ലോകവ്യവസ്ഥകളെല്ലാം അള്ളാഹു നീതിയോടെയാണ് നിശ്ചയിച്ചത് അതിൽ പെട്ടതാണ് അളത്തത്തിലും തൂക്കത്തിലും നീതി പാലിക്കുക എന്നത്


أَلَّا تَطْغَوْا فِي الْمِيزَانِ(8)
നിങ്ങൾ തുലാസിൽ(തൂക്കത്തിൽ)ക്രമം തെറ്റാതിരിക്കാൻ വേണ്ടി



 ഓരോ കാര്യത്തിലും അള്ളാഹു നിശ്ചയിച്ച വഴിയാണ് നീതി.അത് അവഗണിക്കുന്നതും അതിനെ അവഗണിക്കുന്നതും ക്രമം തെറ്റലാണ്.ചെയ്യാൻ കൽ‌പ്പിച്ചത് ചെയ്യാതിരിക്കലും ചെയ്യരുതെന്ന് വിലക്കിയത് ചെയ്യലും ഈ ക്രമം തെറ്റലിന്റെ ഭാഗം തന്നെ



وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ(9)
നിങ്ങൾ നീതിയനുസരിച്ച് തൂക്കം നിലനിറുത്തുക തൂക്കം കമ്മി വരുത്തരുത്



അളത്തത്തിലും തൂക്കത്തിലും ക്രമം തെറ്റിക്കൽ വലിയ അരുതായ്മയായി ഖുർആൻ ഉണർത്തിയിട്ടുണ്ട്



وَالْأَرْضَ وَضَعَهَا لِلْأَنَامِ(10)

മനുഷ്യർക്ക് വേണ്ടി അവൻ ഭൂമിയെ സ്ഥാപിച്ചിരിക്കുന്നു



ധാരാളം സംവിധാനങ്ങളോടെ ഭൂമിയെ അള്ളാഹു പടച്ചത് മനുഷ്യനു വേണ്ടിയാണ്



فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ(11)

അതിൽ പഴ വർഗങ്ങളും കൂമ്പോളകളുള്ള ഈത്തപ്പനകളുമുണ്ട്


വിവിധ പഴ വർഗങ്ങൾ മനുഷ്യനു വേണ്ടി അള്ളാഹു പടച്ചു.അക്മാം എന്നാൽ പൂക്കളെയും പഴങ്ങളെയും പൊതിഞ്ഞു നിൽക്കുന്ന പോളകൾക്കും കുലകളെ പൊതിഞ്ഞു നിൽക്കുന്ന കൂമ്പോളകൾക്കും പറയുന്നതാണ്.ഖുർ ആനിന്റെ പ്രഥമ സംബോധിതരായ അറബികൾക്ക് ഏറെ സുപരിചിതവും വ്ര്‌ക്ഷങ്ങളിൽ പ്രാധാന്യമർഹിക്കുന്നതുമായ ഒന്നാണ് ഈത്തപ്പന.ഈത്തപ്പഴം ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്.ഈത്തപ്പനയുടെ എല്ലാ അവശിഷ്ടങ്ങളും വിവിധ ഉപകാരമുള്ളവയാണ്






وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ(12)

വൈക്കോലുള്ള ധാന്യവർഗവും സുഗന്ധച്ചെടികളുമുണ്ട്


ഗോതമ്പ്,നെല്ല് മുതലായ ധാന്യങ്ങളുടെ ഓല(വൈക്കോൽ)എന്നാണ് അസ്ഫ് എന്നാൽ,എല്ലാതരം വാസനച്ചെടികളുമാണ് റൈഹാൻ എന്നാൽ


فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ(13)

അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?


സർവശക്തനും കരുണാവാരിധിയുമായ അള്ളാഹു ഭൂമിയിൽ തന്റെ സൃഷ്ടികൾക്ക് ചെയ്തു കൊടുത്ത ചില സുപ്രധാന അനുഗ്രഹങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച ശേഷം ഭൂമിയിലെ രണ്ട് ബുദ്ധിജീവി വിഭാഗങ്ങളായ മനുഷ്യരെയും ജിന്നുകളെയും അഭിമുഖീകരിച്ച് ചോദിച്ചതാണീ വാക്യംഅപ്പോൾ നിങ്ങൾ രണ്ട് കൂട്ടർ എന്ന് ഇവിടെ പറഞ്ഞത് ജിന്നുകളും മനുഷ്യരുമാണ്.ഈ സൂറയിൽ 31പ്രാവശ്യം ഇങ്ങനെ ആവർത്തിച്ചിരിക്കുന്നു ഈ വാക്യങ്ങൾ ഓതിക്കേട്ടപ്പോൾ ഓരോ പ്രാവശ്യവും ജിന്നുകൾ


لابشيء من نعمك ربنانكذب فلك الحمد


(ഞങ്ങളുടെ രക്ഷിതാവേ! നിന്റെ അനുഗ്രഹങ്ങളിൽ ഒന്നിനെയും ഞങ്ങൾ നിഷേധിക്കുന്നില്ല അതിനാൽ നിനക്കാണ് സർവ സ്തുദിയും) എന്ന് മറുപടി പറഞ്ഞുഇത് പോലെ നമുക്കും പറയാം



خَلَقَ الْإِنسَانَ مِن صَلْصَالٍ كَالْفَخَّارِ(14)


കലം പോലെ മുട്ടിയാൽ ശബ്ദിക്കുന്ന ഉണങ്ങിയ കളിമണ്ണിനാൽ മനുഷ്യനെ അവൻ സൃഷ്ടിച്ചിരിക്കുന്നു


മനുഷ്യന്റെ സൃഷ്ടിപ്പിനെപ്പറ്റി പറയുമ്പോൾ ഖുർആൻ ചില സ്ഥലത്ത് മണ്ണിൽ നിന്ന് സ്ര്‌ഷ്ടിച്ചു എന്നും ഒട്ടുന്ന കളിമണ്ണിൽ നിന്ന് പടച്ചു എന്നും കളിമണ്ണിന്റെ സത്തിൽ നിന്ന് പടച്ചു എന്നും മറ്റും പറഞ്ഞിട്ടുണ്ട് ഈ വിവിധ ശൈലികളിൽ സൂചിപ്പിക്കുന്നത് മണ്ണിന്റെ വിവിധ ഘട്ടങ്ങളെയാണ്




وَخَلَقَ الْجَانَّ مِن مَّارِجٍ مِّن نَّارٍ(15)



ജിന്നുകളെ അഗ്നിയിൽ നിന്നുള്ള (പുക കലരാത്ത)ജ്വാലയാലും അവൻ സൃഷ്ടിച്ചു

ജിന്നുകളെ സൃഷ്ടിച്ചത് അഗ്നിയിൽ നിന്നാണ്



فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ(16)


അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?

വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്




رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ(17)


രണ്ട് ഉദയസ്ഥാനങ്ങളുടെ നാഥനും രണ്ട് അസ്തമനസ്ഥാനങ്ങളുടെ നാഥനുമാണ്(അവൻ)


രണ്ട് ഉദയ സ്ഥാനങ്ങൾ കൊണ്ടും രണ്ട് അസ്തമയ സ്ഥാനങ്ങൾകൊണ്ടൂം ഉദ്ദേശിക്കുന്നത്ശൈത്യകാലത്തിലെ ഏറ്റവും ചെറിയ ദിവസത്തിലെയും ഉഷ്ണകാലത്തിലെ ഏറ്റവും നീണ്ട ദിവസത്തിലെയും ഉദയസ്ഥാനവും അസ്തമയ സ്ഥാനവും എന്നും ഭൂമിയിലെ രണ്ട് അർദ്ധ ഗോളങ്ങളിലെ ഉദയസ്ഥാനവും അസ്തമയ സ്ഥാനവുമെന്നും നേരത്തേ സൂര്യനെയും ചന്ദ്രനെയും പടച്ചു എന്ന് പറഞ്ഞതനുസരിച്ചു സൂര്യന്റെയും ചന്ദ്രന്റെയും ഉദയസ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും ഉടമസ്ഥൻ എന്നും  വ്യാഖ്യാനമുണ്ട്



 فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَان(18ِ



അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്



വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്



مَرَجَ الْبَحْرَيْنِ يَلْتَقِيَانِ(19)



രണ്ട് സമുദ്രങ്ങളെ അവ പരസ്പരം കൂട്ടിമുട്ടുന്ന വിധം അവൻ അയച്ചുവിട്ടിരിക്കുന്നു


ഉപ്പു വെള്ളവും നല്ല വെള്ളവുമാണിവിടെ ഉദ്ദേശ്യം


بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ(20)


അവ രണ്ടിനുമിടയിൽ ഒരു മറയുണ്ട് (തന്നിമിത്തം)അവ തമ്മിൽ അതിക്രമിക്കുന്നില്ല


പരസ്പരം ഇഴുകിച്ചേരും വിധം രണ്ട് സമുദ്രവും ഒഴുകിയിട്ടും ഉപ്പുവെള്ളം നല്ല വെള്ളത്തിലേക്കോ തിരിച്ചോ ചേർന്ന് രസം മാറ്റാത്ത വിധം ഒരു മറ അവക്കിടയിൽ അള്ളാഹു സ്ഥാപിച്ചിരിക്കുന്നു


فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ(21)

അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?


വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്


يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ(22)





അവ രണ്ടിൽ നിന്നും മുത്തും പവിഴവും പുറത്ത് വരുന്നു



ഈ രണ്ട് സമുദ്രത്തിൽ നിന്നും മുത്തും പവിഴവും ലഭ്യമാക്കിയത് അള്ളാഹുവിന്റെ മറ്റൊരു അനുഗ്രഹമാണ്



فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ(23)

അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്


വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്

وَلَهُ الْجَوَارِ الْمُنشَآتُ فِي الْبَحْرِ كَالْأَعْلَامِ(24)



മലകളെപ്പോലെ പൊക്കിയുണ്ടാക്കപ്പെട്ട സമുദ്രങ്ങളിൽ സഞ്ചരിക്കുന്ന  കപ്പലുകളും അവനുള്ളതാകുന്നു



സമുദ്രങ്ങളിൽ മലകളെപ്പോലെ പൊന്തി നിൽക്കുന്നതും ഉയർന്ന പാമരങ്ങളിന്മേൽ പായ കെട്ടിയതുമായ പായക്കപ്പലുകളായിരുന്നു പുരാതന കാലത്തുണ്ടായിരുന്നത് അവയും പിന്നീടുണ്ടായ സമുദ്രത്തിൽ തലയുയർത്തി നിൽക്കുന്ന യന്ത്രക്കപ്പലുമെല്ലാം അള്ളാഹുവിന്റെ അനുഗ്രഹം തന്നെയത്രെ!

فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ(25)



അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?

വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്

كُلُّ مَنْ عَلَيْهَا فَانٍ(26)


അതിൽ(ഭൂമിയിൽ)ഉള്ളതെല്ലാം നശിച്ചു പോകുന്നതാണ്


وَيَبْقَى وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ(27)
മഹാനും ഉദാരനുമായ തങ്ങളുടെ രക്ഷിതാവ് ശേഷിക്കുകയും ചെയ്യും


ഈ ലോകത്തിന്റെ നാശം സുനിശ്ചിതമാണെന്നും അള്ളാഹു മാത്രമേ ശേഷിക്കുകയുള്ളൂ എന്നും സാരം



فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ(28)


അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?


വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്


يَسْأَلُهُ مَن فِي السَّمَاوَاتِ وَالْأَرْضِ كُلَّ يَوْمٍ هُوَ فِي شَأْنٍ
(29)


ആകാശ ഭൂമികളിലുള്ളവരെല്ലാം അവനോട് യാചിക്കുന്നു എല്ലാ ദിവസവും അവൻ ഓരൊ കാര്യത്തിലാണ്


ആകാശ ഭൂമികളിലുള്ളവരെല്ലാം-അവർ മലക്കുകളാവട്ടെ,സത്യവിശ്വാസികളാവട്ടെ,യുക്തിവാദികളാവട്ടെ,ആരായിരുന്നാലും -അറിഞ്ഞോ അറിയാതെയോഅള്ളാഹുവോട് യാചിക്കുന്നുണ്ട്.വായു,വെള്ളം,ഭക്ഷണം തുടങ്ങിസകല കാര്യങ്ങളിലും അള്ളാഹുവിന്റെ നിയമങ്ങളെ ആശ്രയിച്ചു കൊണ്ടല്ലാതെ ഒരു നിമിഷവും കഴിച്ചു കൂട്ടാൻ മനുഷ്യൻ അശക്തനാണ്. മലക്കുകൾ അള്ളാഹുവോട് അവന്റെ അനുഗ്രഹവും ഭൂമിയിലുള്ളവർ അനുഗ്രഹവും ഭക്ഷണവും ചോദിക്കുന്നു.ഭൂമിയിലുള്ളവർക്ക് ഭക്ഷണത്തിനായി മലക്കുകകൾ ചോദിക്കുമെന്നും വ്യാഖ്യാനമുണ്ട്ഒരു ചെറുവിരൽ ചലിപ്പിക്കാൻ പോലും മനുഷ്യൻ സ്വയം കഴിവുള്ളവനല്ല..ചിലർ ധരിക്കുന്നത് പോലെ ആഴ്ചയിൽ ഒരു ദിവസമോ മറ്റോ യാതൊരു പ്രവ്ര്‌ത്തിയുമില്ലാതെ സ്വസ്ഥമായിരിക്കുന്നില്ല പ്രപഞ്ചത്തിനൊട്ടാകെ ഒരു പൊതു നിയമ വ്യവസ്ഥ നിശ്ചയിച്ചു കൊണ്ട് ഇനി എല്ലാം അതിന്റെ പാട്ടിനു നടക്കട്ടെ എന്ന് വെച്ച് വെറുതെ ഇരിക്കുകയുമല്ല അള്ളാഹു.പ്രപഞ്ചത്തിൽ നടന്നു കൊണ്ടിരിക്കുന്നഏതെങ്കിലും ഒരു കാര്യത്തെപ്പറ്റി -അത് എത്ര ചെറുതായിരുന്നാലും-അവൻ ഒരിക്കലും അശ്രദ്ധനാകുന്നില്ല .ദോഷം പൊറുക്കലും ബുദ്ധിമുട്ടുകൾ അകറ്റലും ചിലർക്ക് ഉയർചചയും മറ്റു ചിലർക്ക് താഴ്ചയും നൽകലും പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം നൽകലും എല്ലാം ആ കാര്യത്തിൽ പെട്ടതാവുന്നു.ഇമാം ഖുർഥുബി(റ)എഴുതുന്നു.ഒരു രാജാവ് തന്റെ മന്ത്രിയോട് അള്ളാഹു എല്ലാ ദിവസവും ഓരോ കാര്യത്തിലാണ് എന്ന ആയത്തിനെക്കുറിച്ച് ചോദിച്ചു.അദ്ദേഹം നാളെ പറയാമെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങിയെങ്കിലും എന്ത് പറയുമെന്നറിയാതെ അദ്ദേഹം വിഷമിച്ചിരിക്കുന്നത് കണ്ട തന്റെ കറുത്ത വർഗക്കാരനായ അടിമ എന്താണിത്ര വിഷമം എന്ന് ചോദിച്ചപ്പോൾ മന്ത്രി ഈ ആയത്തിനെക്കുറിച്ച് പറഞ്ഞു.അടിമ പറഞ്ഞു.നിങ്ങൾ രാജാവിന്റെ അടുത്തേക്ക് പോവുക.ഞാൻ വന്ന് അത് വിശദീകരിക്കാം എന്ന് .അങ്ങനെ അടിമ രാജ സന്നിധിയിൽ വിശദീകരിച്ചു.നാഥന്റെ കാര്യം അവൻ രാവിനെ പകലിലും പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു.ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതിനെയും തിരിച്ചും അവൻ പുറത്ത് കൊണ്ട് വരുന്നു രോഗിക്ക് ശമനവും ആരോഗ്യമുള്ളവനു രോഗവും നൽകുന്നു സൌഖ്യമുള്ളവനു പരീക്ഷണവും പരീക്ഷിക്കപ്പെട്ടവനു സൌഖ്യവും നിന്ദ്യനു യോഗ്യതയും യോഗ്യനു നിന്ദ്യതയും നൽകുന്നു ധനികനെ ദരിദ്രനാക്കുകയും ദരിദ്രനെ ധനികനാക്കുകയും ചെയ്യുന്നു .അപ്പോൾ രാജാവ് പറഞ്ഞു എന്റെ സംശയം തീർത്തു തന്നെ നിനക്ക് അള്ളാഹു എളുപ്പം നൽകട്ടെ എന്ന്.പിന്നീട് മന്ത്രിക്കുപ്പായം ഈ അടിമയെ അണിയിച്ചു ഇതും നാഥന്റെ കാര്യം തന്നെ എന്ന് അടിമ പ്രതികരിച്ചു(ഖുർത്വുബി)




فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ(30)


അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?


വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്

سَنَفْرُغُ لَكُمْ أَيُّهَا الثَّقَلَانِ(31)


ഹേ (കനത്ത)രണ്ട് സമൂഹമേ  നിങ്ങളെ അടുത്ത് നാം വിചാരണ ചെയ്യുന്നതാണ്

ജിന്ന്,മനുഷ്യൻ എന്നീ രണ്ട് വർഗങ്ങളെയും അഭിസംബോധനം ചെയ്ത് കൊണ്ട് അവരെ അടുത്ത് തന്നെ വിജാരണക്ക് വിധേയമാക്കുമെന്നും അത് കൊണ്ട് കരുതിയിരിക്കണമെന്നുമുള്ള ഒരു ഉഗ്രൻ താക്കീതാണിത്


فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ(32)


അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?

വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്

يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا لَا تَنفُذُونَ إِلَّا بِسُلْطَانٍ(33)

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ,ആകാശ ഭൂമികളുടെ മേഘലകളിൽ നിന്ന് പുറത്ത് പോകുവാൻ നിങ്ങൾക്ക് സാധ്യമാകുന്ന പക്ഷം പുറത്ത് പോകുക വമ്പിച്ച ശക്തികൂടാതെ നിങ്ങൾ പുറത്ത് പോകുന്നതല്ല


അള്ളാഹുവിന്റെ വിചാരണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾക്ക് സാദ്ധ്യമല്ലെന്നും ആകാശ ഭൂമികളെല്ലാം അള്ളാഹുവിന്റെ അധികാര പരിധിയിൽ പെട്ടതാണെന്നും അവയിൽ നിന്ന് പുറത്ത് പോകാൻ വമ്പിച്ച കഴിവു വേണമെന്നും പക്ഷെ അങ്ങനെയുള്ള കഴിവൊന്നും നിങ്ങൾക്കില്ലെന്നും അതിനാൽ നിങ്ങൾ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നുമാണിവിടെ സൂചിപ്പിക്കുന്നത്.മരണത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ സാധുക്കുമെങ്കിൽ ഓടി നോക്കൂ എന്നും ആകാശ ഭൂമിയിലെ രഹസ്യങ്ങൾ അറിയാൻ കഴിയുമെങ്കിൽ ശ്രമിച്ചു നോക്കൂ എന്നും എന്നാൽ ഞാൻ കഴിവ് നൽകാത്ത ഒന്നിനും നിങ്ങൾക്കാവില്ല എന്നാണ് ഉണർത്തുന്നത്


فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَان(34)ِ



അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?

വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്


يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ(35)


നിങ്ങൾ ഇരു വിഭാഗത്തിന്റെയും നേരെ തീജ്വാലയും പുകയും അയക്കപ്പെടുന്നതാണ്.അപ്പോൾ അത് ചെറുത്ത് നിൽക്കുവാൻ നിങ്ങൾക്ക് കഴിയുന്നതല്ല


വിചാരണ ദിനം അവർക്കുണ്ടാകുന്ന അനുഭവങ്ങളാണിത് അതിൽ നിന്ന് രക്ഷ നേടുവാൻ അവർക്ക് സാധിക്കില്ലെന്ന് അവരെ ഉണർത്തുകയാണ്

فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ(36)

അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?


വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്


അള്ളാഹു അന്ന് അനുഗ്രഹീതരാവുന്നവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ

(തുടരും)  ഇൻശാ അള്ളാഹ്

No comments: