Sunday, May 14, 2017

അദ്ധ്യായം – 44 | സൂറത്തുദ്ദുഖാൻ -ഭാഗം-01

അദ്ധ്യായം – 44 | സൂറത്തുദ്ദുഖാൻ | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 59


Part-1  ( 1 to 8 )

بسم الله الرحمن الرحيم

റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


حم

(1)
ഉദ്ദേശം അള്ളാഹുവിനറിയാം


وَالْكِتَابِ الْمُبِينِ

(2)
സ്പഷ്ടമാക്കുന്ന വേദഗ്രന്ഥം തന്നെയാണ് (സത്യം)

സത്യവും അസത്യവും വേർതിരിക്കുന്ന ഹലാലും ഹറാമും വിശദീകരിക്കുന്ന സന്മാർഗവും ദുർമാർഗവും വ്യക്തമാക്കുന്ന എല്ലാം വിശദീകരിക്കപ്പെട്ട ഗ്രന്ഥമാണ് ഖുർആൻ


إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ إِنَّا كُنَّا مُنذِرِينَ


(3)
നിശ്ചയമായും ഒരു അനുഗ്രഹീത രാത്രിയിൽ നാം അത് അവതരിപ്പിച്ചു.(കാരണം) നാം താക്കീത് നൽകുന്നവർ തന്നെയാകുന്നു

ഖുർആൻ അവതരിപ്പിച്ചത് ഒരു അനുഗ്രഹീത രാത്രിയിലാണെന്നാണ് അള്ളാഹു പറഞ്ഞത്.ഇരുപത്തി മൂന്ന് വർഷം കൊണ്ട് അല്പാല്പമായിട്ടാണ് നബി ക്ക് ഖുർആൻ അവതരപ്പിക്കപ്പെട്ടതെന്ന് അവിതർക്കിതമാണ്.അപ്പോൾ അനുഗ്രഹീത രാത്രിയിൽ അവതരിപ്പിച്ചു എന്ന് പറയുന്നത് സംബന്ധിച്ച് രണ്ട് വീക്ഷണങ്ങളുണ്ട് (ഒന്ന്)അടിസ്ഥാന രേഖയാവുന്ന ലൌഹുൽ മഹ്ഫൂളിൽ നിന്ന് ഒന്നാനാകാശത്തേക്ക് അനുഗ്രഹീത രാത്രിയിൽ അവതരിപ്പിച്ചു പിന്നീട് അവിടെ നിന്ന് ആവശ്യാനുസരണം ഭൂമിയിലേക്ക് അവതരിപ്പിച്ചു (2) രാത്രിയിൽ അവതരിപ്പിച്ചു എന്ന് പറഞ്ഞാൽ അവതരണത്തിന്റെ ആരംഭം രാത്രിയിൽ തുടങ്ങി എന്നാണ് ഇതിൽ ആദ്യ അഭിപ്രായത്തിനാണ് പ്രാമുഖ്യം നൽകപ്പെട്ടിട്ടുള്ളത്

 
അനുഗ്രഹീത രാത്രി ഏതാണ് എന്നതിലും രണ്ടു വീക്ഷണമുണ്ട്.ലൈലത്തുൽ ഖദ്റാണെന്നാണ് മഹാ ഭൂരിപക്ഷം വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നത് കാരണം റമസാനിലാണ് ലൈലത്തുൽ ഖദ്ർ. ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമളാൻ എന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്.ലൈലത്തുൽ ഖദ്റിൽ ഖുർആൻ നാം അവതരിപ്പിച്ചു (സൂറത്തുൽ ഖദ് 1) ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമളാൻ (അൽബഖറ:185).അപ്പോൾ റമസാനിലെ ലൈൽത്തുൽ ഖദ്റിലാണ് ഖുർആൻ അവതരിപ്പിച്ചതെന്നും ഇവിടെ പറഞ്ഞ അനുഗ്രഹീത രാത്രി ലൈലത്തുൽ ഖദ്റാണെന്നും വ്യക്തം.ഇതാണ് അവരുടെ ന്യായം.എന്നാൽ ഇക്‌രി: رضي الله عنه വും ഒരു സംഘം വ്യാഖ്യാതാക്കളും പറയുന്നത് ഇവിടെ പറഞ്ഞ അനുഗ്രഹീത രാത്രി ശഅ്ബാൻ പതിനഞ്ചിന്റെ രാത്രിയാണെന്നാണ്.പക്ഷെ അഭിപ്രായത്തേക്കാൾ പ്രബലം ആദ്യം പറഞ്ഞതാണ്.എന്നാൽ ശഅ്ബാൻ പതിഞ്ചാം രാവ് മഹത്വമുള്ള രാത്രി തന്നെയാണ്.അത് കൊണ്ടാണല്ലോ ഒരു സംഘം വ്യാഖ്യാതാക്കൾക്ക് അനുഗ്രഹീത രാവെന്നത് കൊണ്ട് പതിനഞ്ചാം രാവിനെക്കുറിച്ചാണെന്ന് അഭിപ്രായമുണ്ടായത്.അഥവാ ഖുർആൻ അവതരിച്ച രാവ് ശഅ്ബാൻ പതിനഞ്ചിന്റെ രാവാണെന്ന് അഭിപ്രായം പറയപ്പെടാൻ മാത്രം രാവിന്റെ മഹത്വം നേരത്തേ തന്നെ മുസ്ലിം ലോകത്ത് സ്ഥിരപ്പെട്ടതാണ്.അപ്പോൾ അനുഗ്രഹീത രാവ് ബറാഅത്ത് രാവല്ല എന്ന് സ്ഥിരപ്പെടുത്തുന്നവരും ബറാഅത്ത് രാവ് മഹത്വമുള്ള രാവ് തന്നെ എന്ന് വ്യക്തമാക്കുന്നതായി കാണാം.ഇത് പ്രത്യേകം ഓർമിപ്പിക്കേണ്ടി വന്നത് അനുഗ്രഹീത രാവു കൊണ്ടുദ്ദേശം ലൈലത്തുൽ ഖദ്‌റാണെന്ന വ്യാഖ്യാനത്തിന്റെ മറവിൽ ബറാഅത്ത് രാവിനു പുണ്യമില്ലെന്ന് സ്ഥാപിക്കാനുള്ള ചുല അക്ഷന്തവ്യ നിലപാടുകൾ ചില കേന്ദ്രങ്ങളിൽ നിന്ന് കാണുന്നത് കൊണ്ടാണ്.അള്ളാഹു സത്യമുൾക്കൊള്ളാൻ നമ്മേ അനുഗ്രഹിക്കട്ടെ ആമീൻ
ഇമാം ഖുർതുബി رحمة الله عليه എഴുതുന്നു “അനുഗ്രഹീതരാവ് ലൈലത്തുൽ ഖദ്റാണ്.ശഅ്ബാൻ പതിനഞ്ചാം രാവാണെന്നും അഭിപ്രായമുണ്ട് .ശഅ്ബാൻ പതിനഞ്ചാം രാവിനു ലൈലത്തുൻ മുബാറക: (അനുഗ്രഹീത രാവ്) ലൈലത്തുൽ ബറാഅ: (മോചന രാവ്) ലൈലത്തുസ്വഖ് (രേഖയുടെ രാവ്) ലൈലത്തുൽ ഖദ് (മഹത്വമുള്ള രാവ്) എന്നീ പേരുകളുണ്ട് ആരാവിനു അങ്ങനെ പേരുപറയാനുള്ള കാരണം അള്ളാഹു അവന്റെ അടിമകൾക്ക് രാത്രി നൽകുന്ന അനുഗ്രഹങ്ങളും മഹത്വങ്ങളും പ്രത്യേക പ്രതിഫലങ്ങളുമാണ്(ഖുർതുബി)

 
അപ്പോൾ ശഅ്ബാൻ പതിനഞ്ചാം രാവ് മഹത്വമുള്ള രാത്രി തന്നെ .ധാരാളം ഹദീസുകളിൽ രാവിന്റെ മഹത്വം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.പക്ഷെ ഖുർആൻ അവതരിപ്പിച്ചത് അന്നല്ല.മറിച്ച് റമസാനിലെ ലൈലത്തുൽ ഖദ്റിലാണ് എന്നതാണ് പ്രബലം.


فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ

(4)
ബലവത്തായ എല്ലാ കാര്യങ്ങളും ആ രാത്രിയിൽ വേർതിരിച്ച് വിവരിക്കപ്പെടുന്നുണ്ട്

ബലവത്തായ എല്ലാ കാര്യങ്ങളും വിവരിക്കപ്പെടുന്നു എന്നാൽ മാറ്റത്തിരുത്തലുകൾക്ക് ഇടമില്ലാത്ത വിധം അള്ളാഹുവിന്റെ ശക്തമായ തീരുമാനം നടക്കുന്നുവെന്നാണ്

ഇമാം ബഗ്‌വി
رحمة الله عليه എഴുതുന്നു “ഒരു വർഷത്തിൽ നടക്കാനുള്ള എല്ലാ കാര്യങ്ങളും (നന്മയും തിന്മയും ഭക്ഷണവും ആയുസ്സും ഒരാൾ ആ വർഷം ഹജ്ജ് നിർവഹിക്കുന്നുണ്ടെങ്കിൽ അതുൾപ്പെടെ) ലൈലത്തുൽ ഖദ്‌റിന്റെ രാവിൽ അടിസ്ഥാന രേഖയാവുന്ന ലൌഹുൽ മഹ്‌ഫൂളിൽ നിന്ന് പ്രത്യേകം തീരുമാനമായി എഴുതപ്പെടുന്നു എന്നാണ് ഇബ്‌നു അബ്ബാസ് رضي الله عنه പറഞ്ഞത് .ആയുസ്സ്.പ്രവർത്തനം,ഭക്ഷണം,ജനനം മറ്റുകാര്യങ്ങൾ എല്ലാം റമളാനിലെ ലൈലത്തുൽ ഖദ്‌റിൽ രേഖപ്പെടുത്തുന്നു എന്നാണ് ഹസൻ رضي الله عنه,ഖതാദ: رضي الله عنه, മുജാഹിദ് رضي الله عنه എന്നിവർ രേഖപ്പെടുത്തിയത്.എന്നാൽ ഒരു വർഷത്തെ കാര്യങ്ങൾ-ജീവിച്ചിരിക്കുന്നവരിൽ നിന്ന് ആ വർഷം മരിക്കേണ്ടവരുടെ പേരുകൾ പകർത്തിയെഴുതലുൾപ്പെടെ (അതിലേക്ക് പിന്നീട് ആരെയും കൂട്ടുകയോ അതിൽ നിന്നാരെയെങ്കിലും ചുരുക്കപ്പെടുകയോ ചെയ്യുകയില്ല)എല്ലാ കാര്യങ്ങളും കണക്കാക്കപ്പെടുന്നത് ശഅ്ബാൻ പതിനഞ്ചാം രാവിലാണ് എന്നാണ് ഇക്‌രിമ: رضي الله عنه പറഞ്ഞത്.ഉസ്മാനുബ്‌നു മുഹമ്മദിബ്‌നിൽ മുഗീറത്തിബ്‌നിൽ അഖ്‌നസ് رضي الله عنه നബി പറഞ്ഞതായി ഉദ്ധരിക്കുന്നു ആയുസ്സ് ഒരു ശഅ്ബാൻ മുതൽ അടുത്ത ശഅ്ബാൻ വരെയുള്ളത് നിർണയിക്കപ്പെടും ഒരാൾ വിവാഹിതനാവുകയും അവനു സന്താനം ജനിക്കുകയും ചെയ്യുന്നുണ്ടാവും അവൻ മരിക്കേണ്ടവരുടെ ലിസ്റ്റിൽ പേർ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടാവും .അബുള്ളുഹാ رضي الله عنه ഇബ്‌നു അബാസി رضي الله عنه ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു.നിശ്ചയം അള്ളാഹു ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ എല്ലാം കണക്കാക്കുകയും ലൈലത്തുൽ ഖദ്‌റിന്റെ രാവിൽ അവ കൊണ്ട് ഏല്പിക്കപ്പെട്ട മലക്കുകളിലേക്ക് അത് ഏല്പിക്കുകയും ചെയ്യുന്നതാണ് (ബഗ്‌വി)

ഈ വിശദീകരിച്ചതിൽ നിന്ന് നേരത്തെ പറഞ്ഞ കണക്കാക്കൽ ലൈലത്തുൽ ഖദ്‌റിലാണെന്നും ബറാഅത്ത് രാവിലാണെന്നുമുള്ള രണ്ട് അഭിപ്രായങ്ങളും തമ്മിൽ വൈരുദ്ധ്യമില്ലെന്ന് നമുക്ക് മനസ്സിലാക്കാം.അഥവാ അത് രണ്ടും ശരിയാണ് .ലൈലത്തുൽ ഖദ്‌റിലും ശഅ്ബാൻ പതിനഞ്ചാം രാവിലും കണക്കാക്കൽ നടക്കുന്നുണ്ട്.അപ്പോൾ ഇബ്‌നു അബ്ബാസി
رضي الله عنه ൽ നിന്ന് ഖുർആൻ വ്യാഖ്യാനം പഠിച്ച ഇക്‌രിമ: رضي الله عنه ന്റെ അഭിപ്രായം കൂടി പരുഗണിക്കുന്ന ഈ സംയോചനവ്യാഖ്യാനം പരിഗണിക്കേണ്ടത് തന്നെ!

ബറാഅത്ത് രാവിൽ തുടങ്ങുന്ന തീരുമാന പ്രക്രിയ ലൈലത്തുൽ ഖദ്‌റിൽ അവസാനിക്കുമെന്ന അഭിപ്രായം ഇമാം ഖുർതുബി തന്റെ തഫ്‌സീറിലും ഉദ്ധരിച്ചിട്ടുണ്ട്.
ബറാ അത്ത് രാവിന്റെ മഹത്വം സ്ഥിരീകരിക്കുന്ന ഒട്ടനവധി ഹദീസുകൾ നമുക്ക് കാണാം.ഇമാം സുയൂഥി
رحمة الله عليه തന്റെ തഫ്‌സീറിൽ ഇരുപത് ഹദീസുകൾ ശഅ്ബാൻ പതിനഞ്ചിന്റെ മഹത്വം വിശദീകരിക്കുന്നത് കൊണ്ടുവന്നിട്ടുണ്ട്.അതിൽ ഇരുപതാമത്തെ ഹദീസിനെ സംബന്ധിച്ച് അത്‘നിർമിത‘ മാവാൻ സാദ്ധ്യതയുണ്ടെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.അപ്പോൾ ബാക്കി പത്തൊമ്പത് ഹദീസുകളും ‘മൌളൂഅ്‘ അല്ല.ഓരോന്ന് എടുക്കുമ്പോൾ പലതും ബലഹീനമെന്ന് പറയാമെങ്കിലും ധാരാളം ഹദീസുകൾ വരുമ്പോൾ അത് മൊത്തത്തിൽ ശക്തിപ്രാപിക്കുകയും തെളിവിനു പര്യാപ്തമാവുകയും ചെയ്യുമെന്ന് ഹദീസ് നിദാന ശാസ്ത്രത്തെക്കുറിച്ച് പ്രാഥമിക വിവരമുള്ള ഏതൊരാൾക്കും അറിയാം.എന്നാൽ വിശ്വാസ യോഗ്യരായ റിപ്പോർട്ടർ മാരിലൂടെ തന്നെ ബറാഅത്ത് രാവിന്റെ മഹത്വം സ്ഥിരീകരിക്കാൻ മതിയായ ഹദീസുകൾ വന്നിട്ടുണ്ട് .ഉദാഹരണമായി ഒന്ന് നോക്കാം
മുആദുബ്‌നു ജബൽ
رضي الله عنه പറയുന്നു.“നബി പറഞ്ഞു ശഅ്ബാൻ പതിനഞ്ചാം രാവിൽ അള്ളാഹു അവന്റെ സൃഷ്ടികൾക്ക് പ്രത്യേകം കാരുണ്യം നൽകും അങ്ങനെ ബഹുദൈവാരാധകനും അകാരണമായി മറ്റു മുസ്‌ലിംകളോട് പിണങ്ങി നടക്കുന്നവനുമല്ലാത്ത എല്ലാവർക്കും അവൻ പൊറുത്തു കൊടുക്കും
ഈ ഹദീസ് ഇമാം ഥബ്‌റാനി തന്റെ മുഅ്ജമുൽ കബീറിലും ഔസഥിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഈ രണ്ട് ഹദീസിന്റെ റിപ്പോർട്ടർമാർ വിശ്വാസ യോഗ്യരാണ് (മജ്‌മ ഉസ്സവാഇദ് (8/68)

അപ്പോൾ ചില ഹദീസുകൾ ഉദ്ധരിച്ച് അതി ബലഹീനമാണെന്ന് പ്രചരിപ്പിച്ച് ബറാഅത്ത് രാവിനു പ്രത്യേക പുണ്യമൊന്നും സ്ഥിരപ്പെട്ടിട്ടില്ലെന്ന് സ്ഥാപിക്കാൻ ചില സഹോദരങ്ങൾ പരിശ്രമിക്കുന്നത് പ്രതിഷേധാർഹവും പരിഹാസ്യവുമാണെന്ന് പറയാതിരിക്കാൻ വയ്യ.അനുഗ്രഹീത രാവ് കൊണ്ടുദ്ദേശ്യം ബറാഅത്ത് രാവല്ലെന്ന് സ്ഥിരീകരിച്ച് ബറാഅത്ത് രാവിനു മഹത്വമില്ലെന്ന് ചുളുവിൽ സമർത്ഥിക്കാൻ ചിലർ ശ്രമിക്കുന്നതും ദുർവ്യാഖ്യാനം തന്നെയാണ്.കാരണം ഈ സൂക്തത്തിൽ പറഞ്ഞ അനുഗ്രഹീത രാവ് ബറാഅത്ത് രാവല്ലെന്ന് പറഞ്ഞ എല്ലാ മഹാന്മാരും ബറാ‍അത്ത് രാവ് പുണ്യമുള്ള രാത്രി തന്നെയെന്ന വിശ്വാസക്കാരാണെന്നത് നാം വിസ്മരിച്ചുകൂടാ.

ഇമാം ശാഫി ഈ
رحمة الله عليه ന്റെ വാക്കുകൾ നോക്കൂ.അഞ്ച് രാവുകളിലെ ദുആ സ്വീകരിക്കപ്പെടുമെന്ന് നമുക്ക് വിവരം എത്തിയിട്ടുണ്ട്.വെള്ളിയാഴ്ച രാവ്,രണ്ട് പെരുന്നാൾ രാവുകൾ,റജബ് മാസത്തിന്റെ ആദ്യ രാവ്,ശഅ്ബാൻ പതിനഞ്ചാം രാവ് എന്നിവയാണത് (അൽ ഉമ്മ്)

ഇബ്‌നു ഹജർ അൽ ഹൈതമീ
رضي الله عنه എഴുതുന്നു  “ചുരുക്കത്തിൽ ഈ രാവിനു ശ്രേഷ്ഠതയുണ്ട് ഇതിൽ പ്രത്യേക പാപമോചനവും പ്രാർത്ഥന സ്വീകരിക്കലും നടക്കുന്നുണ്ട്.ഇത് കൊണ്ട് തന്നെയാണ് ഈ രാവിലെ ദുആ സ്വീകാര്യമാണെന്ന് ഇമാം ശാഫി ഈ رحمة الله عليه പറഞ്ഞത്.ഈ രാത്രിയിൽ പ്രത്യേകരൂപത്തിലുള്ള നൂറ് റക്‌അത്ത് നിസ്ക്കാരത്തിലാണ് തർക്കമുള്ളത് ആ പ്രത്യേക നിസ്ക്കാരം ശരിയല്ല (ഫതാവൽ കുബ്‌റാ 2/80)

ഇതിന്റെ പകലിൽ നോമ്പ് സുന്നത്ത് തന്നെയാണ് അയ്യാമുൽ ബീളിന്റെ നോമ്പ് എന്ന നിലക്ക് മാത്രമാണോ ബറാഅത്ത് എന്ന പ്രത്യേക കാരണവും കൂടി പരിഗണിക്കണമോ എന്നതിൽ ഭിന്ന വീക്ഷണങ്ങളുണ്ട്.അയ്യാമുൽ ബീള് എന്ന നിലക്കാണ് പതിനഞ്ചിന്റെ നോമ്പെന്നാണ് ഇബ്‌നു ഹജറുൽ ഹൈതമീയുടെ പക്ഷം.ബറാ അത്തിന്റെ പ്രത്യേകതയും കൂടി പരിഗണിക്കാമെന്നാണ് ഇമാം റംലി
رحمة الله عليه ന്റെ പക്ഷം.ഈ നോമ്പിനെക്കുറിച്ച് ഇമാം റം ലിയോടുള്ള ചോദ്യത്തിനു തന്റെ മറുപടി ഇപ്രകാരമായിരുന്നു “ശഅ്ബാൻ പകുതിയുടെ പകൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണ് എന്നല്ല പതിമൂന്ന്,പതിനാല്,പതിനഞ്ച് എന്നീ മൂന്ന് ദിവസങ്ങളിലും നോമ്പനുഷ്ഠിക്കൽ സുന്നത്താണ് അതിനു പറയപ്പെട്ട ഹദീസ് കൊണ്ട് ലക്ഷ്യം പിടിക്കാവുന്നതാണ് (ഫതാവാ റംലി )

ഇബ്‌നു ഖാസിമും മറ്റും പതിനഞ്ചിന്റെ പ്രത്യേക നോമ്പിനെ സുന്നത്തായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിൽ നിന്ന് ബറാഅത്ത് ദിനത്തിൽ നോമ്പനുഷ്ഠിക്കണമെന്നും ആ രാവ് മഹത്വമേറിയതാണെന്നും നിസ്സംശയം വ്യക്തമായി.പുണ്യരാവുകളിൽ എല്ലാ നന്മകളും വർദ്ധിപ്പിക്കുന്ന ശൈലിയാണ് പരലോക നന്മ ആഗ്രഹിക്കുന്നവർക്കുണ്ടാവേണ്ടത്.ഖുർആനിലെ സൂറത്തു യാസീനും മറ്റും പാരായണം ചെയ്ത് ആവശ്യങ്ങൾക്കെല്ലാം ദുആ ചെയ്യുന്നത് ഉത്തരം ലഭിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതാണ് അത് കൊണ്ട് തന്നെയാണ് ഇമാം മുർതളാ സബീദി ഇങ്ങനെ പറഞ്ഞത് “ബറാഅത്ത് രാവിൽ യാസീൻ ഓതുകയും ആ രാവിൽ അറിയപ്പെട്ട ദുആയും ആയുസ്സിൽ ബറകത്തിനു വേണ്ടി ദുആ ചെയ്യുകയും രണ്ടാമത് യാസീൻ ഓതി ഭക്ഷണത്തിൽ ഐശര്യത്തിനായി ദുആ ചെയ്യുകയും മൂന്നാമതും യാസീൻ പാരായണം ചെയ്ത് അവസാനനന്മക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്ന പതിവ് മുൻ ഗാമികളിൽ നിന്ന് പിൻഗാമികൾ അനന്തരമായി സ്വീകരിച്ചു പോന്നതാണ് (ഇത്‌ഹാഫുസാദതിൽ മുത്തഖീൻ 3/708)

ചുരുക്കത്തിൽ ഇത്രയും വിപുലമായ തെളിവുകളുള്ള ഒരു രാവിനെ സാമാന്യവൽക്കരിച്ച് അതിന്റെ പുണ്യം സമൂഹത്തിനു തടയാൻ ശ്രമിക്കുന്നത് എന്ത് മാത്രം അക്രമമാണ് എന്ന് നാം ആലോചിക്കുക.അള്ളാഹു നല്ലതുൾക്കൊള്ളാൻ നമ്മെ സഹായിക്കട്ടെ ആമീൻ


أَمْرًا مِّنْ عِندِنَا إِنَّا كُنَّا مُرْسِلِينَ


(5)
നമ്മുടെ പക്കൽ നിന്നുള്ള ഒരു കല്പനയായിക്കൊണ്ട് .നിശ്ചയം നാം ദൂതന്മാരെ അയക്കുന്നവനാകുന്നു

അതായത് എല്ലാ കാര്യങ്ങളും അള്ളാഹുവിന്റെ കല്പനയും അറിവും സമ്മതവുമനുസരിച്ച് തന്നെയാണ് നടക്കുന്നത്.അള്ളാഹുവിന്റെ കല്പനകൾ ജനങ്ങളെ അറിയിക്കാനും അവരെ സമുദ്ധരിക്കാനും സംസ്ക്കരിക്കാനും അള്ളാഹു ദൂതന്മാരെ ആവശ്യാനുസരണം അയക്കുന്നുണ്ട്


رَحْمَةً مِّن رَّبِّكَ إِنَّهُ هُوَ السَّمِيعُ الْعَلِيمُ


(6)
തങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള കാരുണ്യമായിക്കൊണ്ട്. തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനും തന്നെയാകുന്നു

അള്ളാഹു ദൂതന്മാരെ അയച്ച് ജനങ്ങൾക്ക് ഉൽബോധനം നൽകുന്നത് അള്ളാഹുവിന്റെ കാരുണ്യം കൊണ്ടാണ്. നാം പറയുന്നതും ചെയ്യുന്നതും അള്ളാഹു അറിയുന്നുണ്ട്.അർഹമായ പ്രതിഫലം അവൻ നൽകുക തന്നെ ചെയ്യും


رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا إِن كُنتُم مُّوقِنِينَ


(7)
അതായത് ആകാശ ഭൂമികളുടെയും അവക്കിടയിലുള്ളതിന്റെയും നാഥന്റെ (കാരുണ്യം).നിങ്ങൾ ദൃഢ വിശ്വാസമുള്ളവരായിട്ടുണ്ടെങ്കിൽ


ആകാശ ഭൂമികൾ ആരാണ് സൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ അള്ളാഹുവാണെന്ന് പറഞ്ഞിരുന്നവർക്ക് അതിൽ ഉറപ്പുണ്ടെങ്കിൽ ആ അള്ളാഹു ദൂതന്മാരെ അയക്കാൻ കഴിവുള്ളവൻ തന്നെ എന്ന് മനസ്സിലാക്കാനും അതു മുഖേന ആ ദൂതന്മാരുടെ നിർദേശങ്ങൾ പാലിച്ച് വിശ്വാസികളാവാനും പിന്നെ എന്താണ് തടസ്സം എന്നാണിതിന്റെ ഉദ്ദേശ്യം


لَا إِلَهَ إِلَّا هُوَ يُحْيِي وَيُمِيتُ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ


(8)
അവൻ മാത്രമാവുന്നു ആരാധ്യൻ.അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.അവൻ നിങ്ങളുടെയും നിങ്ങളുടെ പൂർവ പിതാക്കളുടെയും രക്ഷിതാവാകുന്നു

നിങ്ങളെയും നിങ്ങളുടെ പൂർവീകരെയും സൃഷ്ടിച്ചതും സംരക്ഷിക്കുന്നതും നിങ്ങളെയെല്ലാം അടക്കി ഭരിക്കുന്നതും അള്ളാഹുവാണ്.അത് കൊണ്ട് തന്നെ ഏറ്റവും പരമമായ താഴ്മയെന്ന ആരാധനയും അവനു മാത്രമാണ് നിർവഹിക്കേണ്ടത്.അല്ലാതെ നിങ്ങൾ മിനഞ്ഞുണ്ടാക്കുന്ന ഒന്നിനെയും ആരാധ്യനാക്കാവതല്ല എന്നാണ് അള്ളാഹു സ്ഥാപിക്കുന്നത്
അവന്റെ ശരിയായ അടിമകളിൽ അവൻ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ

(തുടരും) ഇൻശാ അള്ളാഹ്


പ്രിയസഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين
തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെ. ദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക് vilakk@gmail.com



No comments: