Tuesday, July 19, 2022

അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | ഭാഗം 10

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات سورة | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182

(Part -10  -   സൂക്തം 108 മുതൽ 122 വരെ സൂക്തങ്ങളുടെ വിവരണം )

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(108)
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ


പിൽക്കാലക്കാരിൽ അദ്ദേഹത്തിന്റെ ( ഇബ്‌റാഹീം ) സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു


ഇബ്‌റാഹീം നബിക്ക് عليه السلامശേഷം വന്ന സമൂഹങ്ങളെല്ലാം തന്നെക്കുറിച്ച് നല്ലത് പറയുകയും തന്നോട് സ്നേഹം പ്രകടിപ്പിക്കുകയും  ഞങ്ങൾ ഇബ്‌റാഹീം നബി عليه السلامയുടെ ആൾക്കാരാണെന്ന് അഭിമാനം പറയുകയും ചെയ്തു (മുസ്‌ലിംകൾ അല്ലാത്ത ആരുടെയും അവകാശ വാദത്തിൽ സത്യമില്ലെന്ന കാര്യം നാം സ്മരിക്കണം. അതാണ് ഇബ്‌റാഹീം നബി عليه السلامയഹൂദിയോ നസ്‌റാനിയോ ബഹുദൈവ വിശ്വാസിയോ ആയിരുന്നില്ല മറിച്ച് ശരിയായ നിലപാടിൽ ഉറച്ച് നിന്ന മുസ്‌ലിമായിരുന്നു എന്ന് ഖുർആൻ -മൂന്നാം അദ്ധ്യായം ആലു ഇമ്രാൻ 67-ൽ പറഞ്ഞത്. ) ഇത്തരം ഒരു മഹത്വം തനിക്ക് ലഭിക്കണമെന്ന് ഇബ്‌റാഹീം നബി عليه السلامആഗ്രഹിക്കുകയും അതിനായി അള്ളാഹുവോട് പിൻ ഗാമികളിൽ എനിക്ക് സല്പേരുണ്ടാക്കുകയും ചെയ്യേണമേ! (അശ്ശുഅറാഅ് –ഇരുപത്തി ആറാം അദ്ധ്യായം - എൺപത്തി നാലാം സൂക്തം) പ്രാർത്ഥിക്കുകയും ചെയ്തു. ഈ സൂക്തത്തിന്റെ അർത്ഥം എന്റെ ശേഷം വരുന്ന സമൂഹങ്ങളിലെല്ലാം എന്നെക്കുറിച്ച് നല്ലത് പറയലും ആ സമൂഹങ്ങളിലെല്ലാം എനിക്ക് വ്യാപകമായ സ്വീകാര്യത നൽകുകയും ചെയ്യേണമേ എന്നാണെന്നും അള്ളാഹു അത് നൽകിയിട്ടുണ്ട് അത് കൊണ്ടാണ് എല്ലാ മത വിഭാഗങ്ങളും ഞങ്ങൾ ഇബ്‌റാഹീം നബി عليه السلامയുടെ ആളുകളാണെന്ന് പറയുന്നതും തന്നെ പ്രശംസിക്കുന്നതും എന്നും ഇമാം ബഗ്‌വി رحمة الله عليه ഉദ്ധരിക്കുന്നു

 

(109)
سَلَامٌ عَلَى إِبْرَاهِيمَ


ഇബ്‌റാഹീമിന് സമാധാനം


തന്റെ നാമം പറയുമ്പോൾ അലൈഹിസ്സലാംعليه السلام എന്ന് ജനം അഭിവാദ്യമർപ്പിക്കുന്നത് ഈ വാഗ്‌ദാനത്തിന്റെ പുലർച്ചയാണ്. (ഖുർതുബി)


തന്റെ കാല ശേഷം തന്നെക്കുറിച്ച് സ്തുത്യർഹമായ രീതിയിൽ അല്ലാതെ ജനം പ്രതികരിക്കുകയില്ലെന്നതിനു
അള്ളാഹുവിൽ നിന്നുള്ള നിർഭയത്വ സന്ദേശമാണിത് (ഥിബ്‌രി)

 

 

(110)
كَذَلِكَ نَجْزِي الْمُحْسِنِينَ


അപ്രകാരമാണ് നാം സദ് വൃത്തർക്ക് പ്രതിഫലം നൽകുന്നത്


ഇഹ്‌സാൻ എന്ന് പറഞ്ഞാൽ അള്ളാഹു നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യത്തോടെ അവന്റെ പൊരുത്തവും തൃപ്തിയും മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കലാണ്. ജനങ്ങൾ എന്ത് പറയുന്നുവെന്നോ അവരുടെ അടുത്ത് എനിക്ക് സ്ഥാനം ലഭിക്കണമെന്നോ കരുതി ഒന്നും പ്രവർത്തിക്കുന്നവരായിരിക്കരുത് വിശ്വാസികൾ. അവരുടെ ലക്ഷ്യം അവരുടെ രഹസ്യവും പരസ്യവും അറിയുന്ന അള്ളാഹുവിന്റെ അടിമയായ ഞാൻ അവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കണം എന്നതാകണം. അങ്ങനെ ഒരാൾ ജീവിച്ചാൽ അള്ളാഹു അവനെ സ്നേഹിക്കുകയും ആകാശത്ത് മലക്കുകൾക്കിടയിലും ഭൂമിയിൽ മനുഷ്യർക്കിടയിലും അവർക്ക് അവൻ സ്ഥാനം നൽകുകയും ചെയ്യും അപ്പോൾ നല്ലവർ തന്നെ പ്രശംസിക്കും ഇതാണിവിടെ പറയുന്നത് ഇബ്‌റാഹീം നബി عليه السلام ക്ക് മാത്രമല്ല നന്മയുള്ള എല്ലാവർക്കും ഇത്തരം ആനുകൂല്യം അള്ളാഹു നൽകും




(111)
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ


തീർച്ചയായും അദ്ദേഹം നമ്മുടെ സത്യ വിശ്വാസികളായ ദാസന്മാരിൽ പെട്ടവരാകുന്നു

 

ശരിയായ വിശ്വാസം നിലനിർത്തി അള്ളാഹുവിനു അടിമ വേല ചെയ്യുന്നതിൽ വിജയിച്ചപ്പോഴാണ് അള്ളാഹു തന്നിലേക്ക് ചേർത്തുകൊണ്ട് അദ്ദേഹം നമ്മുടെ സത്യ വിശ്വാസികളായ ദാസന്മാരിൽ പെട്ടവരാകുന്നു എന്ന് പറഞ്ഞത് . അടിമയുടെ കടമ ഉടമയുടെ നിർദേശങ്ങൾ പാലിക്കലും അതിനു എതിരു നിൽക്കാതെ നടപ്പാക്കലുമാണ്. അപ്പോൾ ഇബ്‌റാഹീം നബി عليه السلامയെക്കുറിച്ച് അള്ളാഹു ഇങ്ങനെ പറഞ്ഞത് തനിക്ക് അടിമ വേല ചെയ്യുന്നതിൽ ഇബ്‌റാഹീം നബി عليه السلام വിജയിച്ചു എന്ന സന്തോഷവാർത്ത കൂടിയാണ്. ഒരു അടിമക്ക് ഉടമയിൽ നിന്ന് ലഭിക്കുന്ന മഹാ സമ്മാനം!


(112)
وَبَشَّرْنَاهُ بِإِسْحَقَ نَبِيًّا مِّنَ الصَّالِحِينَ


ഇസ്‌ഹാഖ് എന്ന മകന്റെ ജനനത്തെ പറ്റിയും അദ്ദേഹത്തിനു നാം സന്തോഷ വാർത്ത അറിയിച്ചു സദ് വൃത്തരിൽ പെട്ട ഒരു പ്രവാചകൻ എന്ന നിലയിൽ



ഇസ്മാഈൽ عليه السلامഎന്ന മകനെ ലഭിച്ചതും തുടർന്നുണ്ടായ കാര്യങ്ങളും നേരത്തെ വിശദീകരിച്ചുവല്ലോ ഇവിടെ മറ്റൊരു മകനായ ഇസ്‌ഹാഖ് നബി عليه السلامയെ ലഭിച്ച സന്തോഷ വാർത്തയാണ് പറയുന്നത് മകനെ നൽകി എന്നതിൽ അവസാനിപ്പിക്കാതെ ആ മകനെ നബിയുമാക്കി എന്ന പരാമർശനം വലിയ അംഗീകാരം തന്നെ. അറുക്കാൻ നിർദേശിക്കപ്പെട്ടതും ഇസ്‌ഹാഖ് നബി عليه السلام തന്നെയാണെന്ന് അഭിപ്രായം പറയുന്നവർ രണ്ട് സന്തോഷ വാർത്തയും രണ്ട് സാഹചര്യങ്ങളാണെന്ന് വിശദീകരിക്കും അതായത് ആദ്യം കുഞ്ഞുണ്ടാകുമെന്ന സന്തോഷ വാർത്തയും പിന്നീട് നബിയാകുമെന്ന സന്തോഷ വാർത്തയും നൽകി എന്നാകും വിശദീകരണം


(113)
وَبَارَكْنَا عَلَيْهِ وَعَلَى إِسْحَقَ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ


അദ്ദേഹത്തിനും  ഇസ്‌ഹാഖിനും നാം അനുഗ്രഹം നൽകുകയും ചെയ്തു അവർ ഇരുവരുടെയും സന്തതികളിൽ സദ് വൃത്തരുണ്ട് സ്വന്തത്തോട് തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്

ഇബ്‌റാഹീം നബി عليه السلامക്കും ഇസ്‌ഹാഖ് നബി عليه السلامക്കും അനുഗ്രഹം നൽകി എന്ന് പറഞ്ഞതിൽ ഈ മഹിത പാരമ്പര്യം അള്ളാഹു നില നിർത്തുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്തത് ഉൾപ്പെടുന്നു കാരണം പിൽക്കാലത്ത് വന്ന സകല പരിഷ്ക്കർത്താക്കളും ഇവരുടെ പാരമ്പര്യത്തിൽ കൂടിയാണ് വന്നത് ഇസ്‌ഹാഖ് നബി عليه السلامയുടെ മകനായി ജനിച്ച യഅ്ഖൂബ് നബി عليه السلامയാണല്ലോ ആയിരക്കണക്കിനു നബിമാരെ സംഭാവന ചെയ്ത ഇസ്‌റയേലികളിലെ പിതാമഹൻ. ഇസ്‌മാഈൽ നബി عليه السلامയുടെ പാരമ്പര്യത്തിൽ നബിമാർ കൂടുതൽ വന്നില്ലെങ്കിലും ഏറ്റവും ശ്രേഷ്ഠരും സകല നബിമാരുടെയും നേതാവുമായ നമ്മുടെ നബി തങ്ങൾ ഇസ്മാഈലീ പാരമ്പര്യത്തിൽ വന്നവരാണ്. നബി തങ്ങൾക്ക് ശേഷം നബിമാർ വരാത്തതിന്റെ കുറവ് പരിഹരിക്കാൻ അവിടുത്തെ സമൂഹത്തിലെ പണ്ഡിതന്മാരെ അള്ളാഹു ഇസ്‌റയേലികളിലെ പ്രവാചകന്മാരെ പോലെ മഹത്വമുള്ളവരായി പ്രഖ്യാപിച്ചു. അവരുടെ പാരമ്പര്യത്തിൽ നല്ലവരും അല്ലാത്തവരുമുണ്ട് യഹൂദി, നസാറാക്കൾ ഇസ്‌ഹാഖീ പാരമ്പര്യം അവകാശപ്പെടുന്നുവെങ്കിലും വിശ്വാസം ശരിയാവാതെ പാരമ്പര്യം മാത്രം മഹത്വമായി പരിഗണിക്കില്ല. അറബികൾ ഇസ്മാഈലീ പാരമ്പര്യത്തിൽ അഭിമാനിക്കുന്നതും ഇങ്ങനെ തന്നെ! ഇമാം ഖുർതുബി رحمة الله عليهഎഴുതുന്നു

അവർ ഇരുവരുടെയും സന്തതികളിൽ സദ് വൃത്തരുണ്ട് സ്വന്തത്തോട് തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്
എന്ന് അള്ളാഹു പറഞ്ഞതിൽ നിന്ന് വിശ്വാസം ശരിയല്ലെങ്കിൽ നുബുവ്വത്തിന്റെ പാരമ്പര്യം ഉപകരിക്കില്ല എന്ന് ബോധ്യപ്പെടും യഹൂദി, നസാറാക്കൾ ഇസ്‌ഹാഖീ പാരമ്പര്യത്തിൽ പെട്ടവരായാലും അറബികളിൽ ഇസ്മാഈലീ പരമ്പരയിൽ വന്നവരായാലും നന്മ ചെയ്യുന്നവർ, തിന്മ ചെയ്യുന്നവർ എന്ന വ്യത്യാസവും വിശ്വാസി, അവിശ്വാസി എന്ന വിവേചനവും അനിവാര്യമാണ്. ഞങ്ങൾ അള്ളാഹുവിന്റെ മക്കളും ഇഷ്ടക്കാരുമാണ് എന്ന് യഹൂദി നസാറാക്കൾ അവകാശപ്പെട്ടതായും അള്ളാഹു അതിനെ നിരാകരിച്ചതായും ഖുർആനിൽ (അഞ്ചാം അദ്ധ്യായം മാഇദ: പതിനെട്ടാം സൂക്തത്തിൽ) കാണാം  (ഖുർതുബി). ഇവിടെ സദ് വൃത്തർ എന്നാൽ സത്യവിശ്വാസി എന്നും അന്യായം ചെയ്യുന്നവർ എന്നാൽ അവിശ്വാസി എന്നും, സദ് വൃത്തർ എന്നാൽ അള്ളാഹുവിനെ അനുസരിക്കുന്നവർ എന്നും അന്യായം ചെയ്യുന്നവർ എന്നാൽ തെറ്റുകൾ ചെയ്യുന്നവർ എന്നും വ്യാഖ്യാനമുണ്ട് (ഥിബ്‌രി)

(114)
وَلَقَدْ مَنَنَّا عَلَى مُوسَى وَهَارُونَ


തീർച്ചയായും മൂസാ നബിയോടും ഹാറൂൻ നബിയോടും നാം ഔദാര്യം കാണിച്ചു


അവർക്ക് രണ്ട് പേർക്കും പ്രവാചകത്വം നൽകി എന്നതാണ് അതിൽ ഏറ്റവും വലിയ ഔദാര്യം. ഇമാം റാസി رحمة الله عليه എഴുതുന്നു അനുഗ്രഹത്തിന്റെ വകഭേദങ്ങൾ ധാരാളം ഉണ്ടെങ്കിലും രണ്ട് അടിസ്ഥാന കാര്യങ്ങളിലേക്ക് നമുക്കതിനെ സാംശീകരിക്കാം ഒന്ന് ഉപകാരങ്ങളെ കൊണ്ട് വരിക എന്നതും രണ്ടാമത്തെത് ഉപദ്രവങ്ങളെ തടയുക എന്നതുമാണ് ആ രണ്ട് സൂചനകൾ. അള്ളാഹു ഇവിടെ പറഞ്ഞ ഔദാര്യം ചെയ്തു എന്നത് ഉപകാരം കൊണ്ടു വരിക എന്നതിലേക്കും (അടുത്ത സൂക്തത്തിൽ പറയുന്ന ) മഹാ ദുരിതത്തിൽ നിന്ന് രക്ഷപ്പെടുത്തി എന്നത് രണ്ടാമത്തേതിലേക്കും (ഉപദ്രവങ്ങളെ തടയുക) സൂചനയാണ്. ഉപകാരം എന്നതിനെ രണ്ടായി വിഭജിക്കാം  ഒന്ന് ഭൌതികം, രണ്ട് മതപരം. ഇല്ലായ്മയിൽ നിന്ന് നാം ജനിച്ചതും ജീവൻ, ബുദ്ധി, ആരോഗ്യം തുടങ്ങിയവ ഭൌതികം എന്നതിലും ശരിയായ അറിവ്, അനുസരണം എന്നിവയൊക്കെ രണ്ടാമത്തേതിലും വരും. ഇതിൽ ഏറ്റവും വലിയത് അമാനുഷിക കഴിവുകളുമായി ഉന്നത സ്ഥാനം നൽകി നബിയാക്കുക എന്നതാണ്  (റാസി)


(115)
وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيمِ


അവർ ഇരുവരെയും അവരുടെ ജനതയെയും മഹാ ദുരിതത്തിൽ നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു


ഫറോവയുടെയും അവന്റെ ആളുകളുടെയും ശല്യത്തിൽ നിന്നും അവർ ചെങ്കടലിൽ മുങ്ങി മരിച്ചപ്പോൾ അതിൽ പെടാതെയും അള്ളാഹു അവരെ രക്ഷപ്പെടുത്തി. അവരെ മുക്കി നശിപ്പിച്ചു എന്നത് ഇവർക്ക് സമാധാനം നൽകുന്ന കാര്യമാണ് അവർ ജീവിച്ചിരുന്നെങ്കിൽ വീണ്ടും ഇവരെ ഉപദ്രവിക്കാൻ അവർ വഴിതേടുമായിരുന്നു


(116)
وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ


അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികൾ അവർ തന്നെ ആകുകയും ചെയ്തു


അവിടെ അടക്കി ഭരിച്ചവരുടെ മേൽ വിജയം വരിക്കാൻ അള്ളാഹു അവർക്ക് അവസരം നൽകി. തെളിവുകൾ കൊണ്ട് ഫറോവയെയും അവന്റെ ആൾക്കാരെയും പരാചയപ്പെടുത്തിയ മൂസാ നബി عليه السلامക്കും ഹാറൂൻ നബി عليه السلامക്കും അധികാരം കയ്യാളാൻ അള്ളാഹു അവസരമുണ്ടാക്കി എന്നത് വിജയമല്ലാതെ മറ്റെന്താണ്?


(117)
وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ

 

അവർക്ക് രണ്ട് പേർക്കും നാം  (കാര്യങ്ങൾ ) വ്യക്തമാക്കുന്ന ഗ്രന്ഥം നൽകുകയും ചെയ്തു


ആവശ്യമായ വിധികളും പ്രവർത്തിക്കേണ്ടതും പറയേണ്ടതുമായ കാര്യങ്ങളും വിശദീകരിച്ച തൌറാത്ത് നൽകി  


(118)
وَهَدَيْنَاهُمَا الصِّرَاطَ الْمُسْتَقِيمَ


അവരെ രണ്ട് പേരെയും നാം നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു

അള്ളാഹുവിന്റെ പൊരുത്തം നേടാനും ഇഹ, പര വിജയത്തിനു വേണ്ടി അടിമകൾക്ക് അള്ളാഹു നൽകിയ ശരിയായ മതമായ ഇസ്‌ലാമിലേക്ക് അവരെ നാം വഴി നടത്തി

 


(119)
وَتَرَكْنَا عَلَيْهِمَا فِي الْآخِرِينَ


പിൽക്കാലക്കാരിൽ അവരുടെ സൽക്കീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു


അവരുടെ മഹത്വവും ശ്രേഷ്ഠതയും പിൽക്കാലത്ത് അനുസ്മരിക്കപ്പെടാവുന്ന സാഹചര്യം അള്ളാഹു നില നിർത്തി


(120)
سَلَامٌ عَلَى مُوسَى وَهَارُونَ


മൂസാ നബിക്കും ഹാറൂൻ നബിക്കും സമാധാനം


അവരുടെ നാമം കേൾക്കുമ്പോൾ അലൈഹിസ്സലാം عليه السلام എന്ന് അഭിവാദ്യം ചെയ്യുന്നതും ശത്രുക്കളുടെ കുതന്ത്രങ്ങളിൽ നിന്ന് അവരെ രക്ഷിച്ചതും ഇതിന്റെ ഭാഗമാണ്


(121)
إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ


തീർച്ചയായും അപ്രകാരമാകുന്നു സദ് വൃത്തർക്ക് നാം പ്രതിഫലം നൽകുന്നത്

അവർ അള്ളാഹുവിനെ അനുസരിക്കുകയും അവന്റെ ശാസനകൾ സ്വീകരിക്കുകയും ചെയ്തപ്പോൾ അവർക്ക് അള്ളാഹു ആദരവ് നൽകി


(122)
إِنَّهُمَا مِنْ عِبَادِنَا الْمُؤْمِنِينَ


തീർച്ചയായും അവർ ഇരുവരും നമ്മുടെ സത്യ വിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു


അവർ അള്ളാഹുവിന്റെ ദാസന്മാരായി ജീവിക്കുന്നതിൽ അഭിമാനം കൊണ്ടപ്പോൾ അവർ എല്ലായിടത്തും അംഗീകരിക്കപ്പെടുകയുണ്ടായി. വിശ്വാസി ആയത് കൊണ്ടാണ് അവർ ഉന്നതരായത് എന്ന് സ്ഥിരീകരിക്കാനാണ് ഈ സൂക്തം കൊണ്ട് അള്ളാഹു അവരുടെ ചരിത്രം അവസാനിപ്പിച്ചത്
അള്ളാഹു നമ്മെ അവന്റെ ശരിയായ ദാസന്മാരിൽ ഉൾപ്പെടുത്തട്ടെ امين


(തുടരും )

ان شاء الله

 




ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

No comments: