Sunday, August 7, 2022

അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | ഭാഗം 11

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات سورة | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182

(Part -11  -   സൂക്തം 123 മുതൽ 132 വരെ സൂക്തങ്ങളുടെ വിവരണം )

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(123)

وَإِنَّ إِلْيَاسَ لَمِنْ الْمُرْسَلِينَ


ഇൽയാസും ദൂതന്മാരിലൊരാൾ തന്നെ


ഇസ്‌റയേലികളിലേക്ക് വന്ന പ്രവാചകന്മാരിൽ പെട്ട നബിയാണ് ഇൽയാസ് നബി. عليه السلام യാസീൻ എന്നാണ് പിതാവിന്റെ പേര്. ഹാറൂൻ നബി عليه السلامയുടെ പരമ്പരയിലാണ് അദ്ദേഹം. ഇദ്‌രീസ് നബി عليه السلامഎന്നത് ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു നാമമാണ് എന്ന് അഭിപ്രായമുണ്ട് (ഥിബ്‌രി)


ഇമാം ഖുർതുബി എഴുതുന്നു
അൽയസഅ് നബി عليه السلامയുടെ പിതൃവ്യനാണ് ഇൽയാസ് നബി .عليه السلام യൂശഅ് നബി عليه السلامക്കും ഹിസ്‌ഖീൽ നബി عليه السلامക്കും ശേഷം ഇസ്‌റയേലികളിൽ മൂല്യ ച്യുതി സംഭവിക്കുകയും അള്ളാഹുവോട് അവർ ചെയ്ത കരാർ ലംഘിച്ച് ബിംബാരാധന നടത്തുകയും അള്ളാഹുവിൽ നിന്ന് അവർ പരീക്ഷണങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തു കൊണ്ടിരുന്ന ഒരു സന്ദർഭത്തിൽ അവരിലേക്ക് പ്രവാചകരായി ഇൽയാസ് നബി عليه السلامയെ അള്ളാഹു അയക്കുകയും അൽയസഅ് എന്നവർ തന്നെ പിന്തുടരുകയും തന്നെക്കൊണ്ട് വിശ്വസിക്കുകയും ചെയ്തു എന്നാൽ ഇസ്‌റയേലികൾ തന്റെ ഉൽബോധനങ്ങൾക്ക് ചെവികൊടുത്തില്ലെന്ന് മാത്രമല്ല ആവുംവിധം തനിക്കെതിരിൽ അതിക്രമങ്ങൾ അഴിച്ചു വിടുകയായിരുന്നു അവസാനം ഇവരിൽ നിന്ന് എനിക്ക് ഒരു രക്ഷ നൽകാൻ ഇൽയാസ് നബി عليه السلام അള്ളാഹുവോട് പ്രാർത്ഥിച്ചു അപ്പോൾ ഒരു നിശ്ചിത ദിവസം മറ്റൊരു സ്ഥലത്തേക്ക് പുറപ്പെടാനും കൂടെ വരാൻ തയാറുള്ളവരെ കൂടെ കൂട്ടാനും നിർദേശിച്ചു അൽയസഅ് എന്നവരോടൊപ്പം നാട്ടി നിന്ന് പുറപ്പെട്ടു യാത്രാമദ്ധ്യേ അൽയസഅ് എന്നവർ ഇൽയാസ് നബി عليه السلامയോട് ചോദിച്ചു നിങ്ങൾ എന്നോട് എന്താണ് കല്പിക്കുന്നത്? അപ്പോൾ തന്റെ പുതപ്പ് മുകളിലൂടെ അൽയസഅ് എന്നവർക്ക് ഇട്ട് കൊടുത്തു തന്റെ ശേഷം ഇസ്‌റയേലികളെ നയിക്കാനുള്ള പ്രതിനിധിയാണെന്നതിന്റെ സൂചയായിരുന്നു അത്. താനുമായുള്ള അവസാന സമയം! പിന്നീട് ഇൽയാസ് നബി عليه السلامക്ക് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും രുചി നഷ്ടപ്പെടുകയും പ്രത്യേക പ്രകാശം അള്ളാഹു തന്നെ ധരിപ്പിക്കുകയും മലക്കുകൾക്കൊപ്പം പറന്നുയരുകയും ചെയ്തു. അദ്ദേഹം മനുഷ്യനും ഒപ്പം മലക്കിന്റെ പ്രകൃതം സ്വീകരിക്കാനായവരും ഭൂമിയിലും ആകാശത്തും ജീവിക്കുന്നവരുമായി അതിന്റെ കാരണമായി ഇബ്നു ഖുതൈബ: رضي الله عنه പറയുന്നത് അള്ളാഹു ഇൽയാസ് നബി عليه السلامയോട് നിങ്ങൾ ചോദിക്കൂ തരാം എന്ന് പറഞ്ഞു എന്നെ ആകാശത്തേക്ക് ഉയർത്തുകയും മരണത്തെ പരമാവധി താമസിപ്പിക്കുകയും ചെയ്യുക എന്നായിരുന്നു നബി عليه السلامയുടെ ആവശ്യം അപ്പോൾ തന്നെ മലക്കുകൾക്കൊപ്പം പറക്കാൻ അള്ളാഹു അനുവാദം നൽകുകയും താൻ പറക്കുകയും ചെയ്തു. താൻ രോഗിയാവുകയും മരിക്കുമെന്ന് തോന്നുകയും ചെയ്തപ്പോൾ മഹാൻ വല്ലാതെ കരഞ്ഞുവെന്നും എന്തിനാണ് കരയുന്നത് എന്ന് അള്ളാഹു ചോദിക്കുകയും ഇനിയും ജീവിക്കാൻ കൊതിയുള്ളത് കൊണ്ടോ, മരണം പേടിയായത് കൊണ്ടോ,  നരകം ഭയപ്പെട്ട് കൊണ്ടോ ആണോ കരയുന്നത് എന്ന് ചോദിക്കുകയും ചെയ്തു അത് കൊണ്ടൊന്നുമല്ല ഞാൻ മരണപ്പെട്ടാൽ നിന്നെ സ്തുതിക്കുന്നവർ സ്തുതിക്കുന്ന നേരത്ത് ഞാനുണ്ടാവില്ലല്ലോ, നിനക്ക് വേണ്ടി നിസ്ക്കാരം, നോമ്പ് തുടങ്ങിയ ആരാധനകൾ പലരും നിർവഹിക്കുമ്പോൾ എനിക്കതിൽ സംബന്ധിക്കാനാവില്ലല്ലോ  എന്ന് ചിന്തിക്കുമ്പോഴുള്ള നഷ്ട ബോധം കൊണ്ട് കരയുകാണ് എന്ന്  താൻ പറഞ്ഞു. അള്ളാഹു പറഞ്ഞു എന്നെ ഒരാളും ഓർക്കാതാവുന്ന സമയം വരെ (അന്ത്യ നാൾ വരെ) ഞാൻ നിങ്ങളെ ജീവിപ്പിക്കുമെന്ന്! അങ്ങനെയാണ് ആകാശത്തേക്ക് ഉയർത്തുന്നത്. ഇൽയാസ് നബി عليه السلامയും ഖിള്ർ നബി عليه السلامയും റമളാനിൽ ബൈത്തുൽ മുഖദ്ദസിൽ ഒത്തുകൂടി നോമ്പ് എടുക്കുകയും എല്ലാവർഷവും ഈ പതിവ് തുടരുകയും ചെയ്യുന്നുണ്ട് എന്നും അബ്ദുൽ അസീസ് ബിൻ അബീ റുവ്വാദ് رضي الله عنهഎന്നവർ പറഞ്ഞു രണ്ടു പേരും പിരിയുമ്പോൾ

മാശാ അള്ളാഹ് മാശാ അള്ളാഹ് ലായസൂഖുൽ ഖൈറ ഇല്ലള്ളാഹ്. മാശാ അള്ളാഹ് മാശാ അള്ളാഹ് ലാ യസ്‌രിഫുസ്സൂഅ: ഇല്ലള്ളാഹ്. മാശാ അള്ളാഹ് മാശാ അള്ളാഹ് മാ യകൂനു മിൻ നിഅ്മത്തിൻ ഫമിനള്ളാഹ്. മാശാ അള്ളാഹ് മാശാ അള്ളാഹ് തവക്കൽത്തു അലള്ളാഹ് ഹസ്‌ബുനള്ളാഹു വ നിഅ്മൽ വക്കീൽ

ما شاء الله ما شاء الله  لايسوق الخير الا الله
 ما شاء الله ما شاء الله لا يصرف السوء الا الله
   ما شاء الله ما شاء الله ما يكون من نعمة فمن الله
 ما شاء الله ما شاء الله توكلت علي الله
 حسبنا الله ونعم الوكيل

എന്ന് പറഞ്ഞാണ് പിരിഞ്ഞിരുന്നത് എന്ന് ഇബ്നു അബിദ്ദുൻയാ رحمة الله عليه എന്നവർ പറഞ്ഞു. അനസ് رضي الله عنهപറയുന്നു ഒരു യുദ്ധ യാത്രയിൽ ദോഷം പൊറുക്കപ്പെട്ട ,പശ്ചാത്താപം സ്വീകരിക്കപ്പെട്ട, പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെട്ട മുഹമ്മദ് നബി യുടെ അനുഗ്രഹീതരായ സമൂഹത്തിൽ എന്നെയും നീ ഉൾപ്പെടുത്തേണമേ എന്ന് ഒരു ശബ്ദം കേട്ടു നബി തങ്ങൾ ആ ശബ്ദം എന്താണെന്ന് ശ്രദ്ധിക്കാൻ എന്നോട് പറഞ്ഞു ഞാൻ മലയുടെ ഭാഗത്തേക്ക് വന്നപ്പോൾ വെളുത്ത മുടിയും താടിയുമുള്ള ഒരാൾ മുന്നൂറ് മുഴത്തേക്കാൾ ഉയരം തോന്നിക്കന്ന വെള്ള വസ്ത്ര ധാരിയായ ഒരാൾ നിൽക്കുന്നു എന്നെ കണ്ടയുടൻ നിങ്ങൾ നബി തങ്ങളുടെ ദൂതനാണോ എന്ന് ചോദിച്ചു അതെ എന്ന് ഞാൻ പറഞ്ഞു നബി തങ്ങളുടെ അടുത്തേക്ക് പോയി എന്റെ സലാം അറിയിക്കുക എന്ന് അദ്ദേഹം പറഞ്ഞു ഇത് അങ്ങയുടെ സഹോദരൻ ഇൽയാസ് عليه السلامആണെന്നും കാണാൻ കൊതിയുണ്ടെന്നും അറിയിക്കുക എന്നും പറഞ്ഞു ഞാൻ തങ്ങളോട് അത് പറയുകയും എന്നെയും കൂട്ടി നബി തങ്ങൾ അങ്ങോട്ട് പുറപ്പെടുകയും ചെയ്തു.അടുത്ത് എത്താറായപ്പോൾ ഞാൻ മാറി നിൽക്കുകയും അവർ ദീർഘ നേരം സംസാരിക്കുകയും ചെയ്തു അപ്പോൾ സുപ്രക്ക് സമാനമായ ഒന്ന് ആകാശത്ത് നിന്ന് ഇറങ്ങുകയും എന്നെ കൂടി അത് കഴിക്കാൻ രണ്ട് പേരും ക്ഷണിക്കുകയും ചെയ്തു കൂണും  റുമ്മാനും അടക്കമുള്ളവയായിരുന്നു അതിൽ. ഭക്ഷണം കഴിഞ്ഞ് വീണ്ടും ഞാൻ അവരുടെ അടുത്ത് നിന്ന് മാറി നിന്നു. ഒരു മേഘം ഇറങ്ങി വരുന്നതും അദ്ദേഹത്തെയും വഹിച്ച് ഉയരുന്നതും ഞാൻ നോക്കി നിന്നു. അദ്ദേഹം വെള്ള വസ്ത്രത്തിലായിരുന്നു. എന്നിട്ട് ഞാൻ നബി തങ്ങളോട് ചോദിച്ചു ഇപ്പോൾ നാം കഴിച്ച ഭക്ഷണം അദ്ദേഹത്തിനു ആകാശത്ത് നിന്ന് ഇറക്കപ്പെട്ടതാണോ? നബി തങ്ങൾ പറഞ്ഞു ഞാൻ അദ്ദേഹത്തോട് ഇതെക്കുറിച്ച് ചോദിച്ചിരുന്നു അദ്ദേഹം പറഞ്ഞത് എല്ലാ നാല്പത് ദിനത്തിലൊരിക്കൽ എനിക്ക് ജിബ്‌രീൽ عليه السلام ഭക്ഷണം കൊണ്ടു വരും. വർഷത്തൊലൊരിക്കൽ കുടിക്കാനുള്ള സംസമും.   (ഖുർതുബി)


ഇമാം ഇബ്നു കസീർ
رحمة الله عليهഎഴുതുന്നു ഹിസ്‌ഖീൽ നബി عليه السلامക്ക് ശേഷം ഇസ്‌റയേലികളിലേക്ക് നിയോഗിക്കപ്പെട്ട നബിയാണ് ഇൽ യാസുബ്നുയാസീൻ عليه السلام എന്നവർ. നാട്ടുകാർ ബഅ്ല് എന്ന് പേരുള്ള ബിംബത്തെ ആരാധിക്കുന്നവരായിരുന്നു  അങ്ങനെ ഇൽയാസ് നബി عليه السلام അവരെ അള്ളാഹുവിലേക്ക് ക്ഷണിച്ചു (അള്ളാഹുവിനെ മാത്രമേ ആരാധിക്കാവൂ. മറ്റു ദൈവങ്ങൾ ആരാധനക്കർഹരല്ല എന്ന് അവരെ ഉൽബോധിപ്പിച്ചു) അന്നാട്ടിൽ രാജാവ് ആദ്യം തന്നെ വിശ്വസിച്ചുവെങ്കിലും പിന്നീട്  സത്യ മതം വിട്ടു നിഷേധിയായി. അവർ വഴികേടിൽ നില കൊള്ളുകയും നബിയെ അവഗണിക്കുകയും ചെയ്തു അപ്പോൾ അവർക്കെതിരിൽ ഇൽയാസ് നബി        عليه السلام പ്രാർത്ഥന നടത്തി. മൂന്ന് വർഷം അവർക്ക് മഴ തടയപ്പെട്ടു വരൾച്ച അസഹ്യമായപ്പോൾ അവർ ഇൽയാസ് നബി عليه السلامയോട് വന്ന് അപരാധം പൊറുക്കാൻ ആവശ്യപ്പെടുകയും മഴ ലഭിച്ചാൽ വിശ്വസിക്കാം എന്ന് വാഗ്‌ദാനം നൽകുകയും ചെയ്തു അവർക്ക് അനുകൂലമായി നബി പ്രാർത്ഥിക്കുകയും മഴ ലഭിക്കുകയും ചെയ്തു പക്ഷെ അവിശ്വാസികൾ വാക്ക് പാലിച്ചില്ലെന്ന് മാത്രമല്ല നിഷേധത്തിന്റെ പുതിയ പോർമുഖം തുറക്കാനാണ് അവർ ശ്രമിച്ചത് അപ്പോൾ തന്നെ മരിപ്പിക്കാൻ ഇൽയാസ് عليه السلامനബി പ്രാർത്ഥിച്ചു തന്റെ നിയന്ത്രണത്തിൽ അൽയസഅ് നബി عليه السلامവളരുന്നുണ്ടായിരുന്നു അപ്പോൾ ഇൽയാസ് നബി عليه السلامയോട് ഒരു സ്ഥലത്തേക്ക് എത്താനും വരുന്ന വാഹനം എന്തായാലും നിസ്സങ്കോചം അതിൽ കയറാനും കല്പനയുണ്ടായി അപ്പോൾ തന്നെ ഒരു തീക്കുതിര തന്റെ സമീപത്ത് വരികയും താൻ അതിൽ കയറുകയും ചെയ്തു തനിക്ക് അള്ളാഹു പ്രകാശം ധരിപ്പിക്കുകയും തൂവൽ നൽകുകയും ആ ചിറക് ഉപയോഗിച്ച് മലക്കുകളോടൊന്നിച്ച് പറക്കുകയും ചെയ്തു (ഇബ്നുകസീർ) 

 

                                          
(124

إِذْ قَالَ لِقَوْمِهِ أَلَا تَتَّقُونَ


അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം.നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ
?


ഇൽയാസ് നബി عليه السلامതന്റെ ജനതയുടെ തെറ്റായ നടപടിയെ ചോദ്യം ചെയ്തും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനുമായി ചോദിക്കുകയാണ് നിങ്ങൾ അള്ളാഹുവെ സൂക്ഷിക്കുന്നില്ലേ? അവൻ നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് ആവശ്യമായതെല്ലാം നൽകുകയും ചെയ്യുന്നു അവന്റെ തീരുമാനങ്ങൾ മാത്രമേ നടപ്പാവുകയുള്ളൂ എന്നിട്ടും നിങ്ങൾ അള്ളാഹുവല്ലാത്ത വസ്തുക്കളെ ദൈവമാക്കുന്നത് വളരെ തെറ്റായ നിലപാടാണ്  അതിൽ നിന്ന് അള്ളാഹുവെ ഭയപ്പെട്ട് മാറിനിൽക്കുക എന്നാണ് ഇൽയാസ് നബിയുടെ ഈ ചോദ്യത്തിന്റെ താല്പര്യം


(125)
أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ


നിങ്ങൾ ബഅ്ലിനെ
ആരാധിക്കുകയും ഏറ്റവും നല്ല സൃഷ്ടി കർത്താവിനെ വിട്ടുകളയുകയുമാണോ?


ബഅ്ല്- എന്നത് അവർ ആരാധിച്ചിരുന്ന ബിംബത്തിന്റെ പേരാണ് അതിനെ ദൈവമാക്കുകയും യഥാർത്ഥ ദൈവമായ അള്ളാഹുവിനെ നിങ്ങൾ അവഗണിക്കുകയുമാണോ?



(126)
اللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ


അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂർവ്വ പിതാക്കളുടെയും രക്ഷിതാവായ
അള്ളാഹുവെ


നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിക്കുകയും ഏറ്റവും നല്ല ശരീരഘടന നൽകുകയും അവരെയെല്ലാം സംരക്ഷിക്കുകയും ചെയ്ത അള്ളാഹു മാത്രമാണ് യഥാർത്ഥത്തിൽ ആരാധിക്കപ്പെടാൻ അർഹൻ. എന്നിട്ടും ആ അള്ളാഹുവിനെ മാത്രം ആരാധിക്കേണ്ടതിനു പകരം അവനെ ഒഴിവാക്കി നിങ്ങൾ തന്നെ രൂപപ്പെടുത്തിയ ഒരു കഴിവുമില്ലാത്ത കല്ലിനെ നിങ്ങൾ ദൈവമാക്കുന്നുവോ?


(127)
فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ


അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു അതിനാൽ അവർ (ശിക്ഷക്ക്) ഹാജരാക്കപ്പെടുക തന്നെ ചെയ്യും


എന്നാൽ ജനങ്ങൾ ഇൽയാസ് നബി عليه السلامയെ നിഷേധിക്കുകയാണ് ചെയ്തത് അത് കൊണ്ട് അവർ അള്ളാഹുവിന്റെ ശിക്ഷക്ക് വേണ്ടി നരകത്തിൽ ഹാജറാവേണ്ടി വരിക തന്നെ ചെയ്യും

 


(128)
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ


അള്ളാഹുവിന്റെ നിഷ്ക്കളങ്കരായ ദാസന്മാർ ഒഴികെ


നല്ലവരായ ദാസന്മാർ ശിക്ഷക്കല്ല വലിയ പ്രതിഫലത്തിനാണ് ഹാജറാക്കപ്പെടുക എന്ന് സാരം


(129)
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ



പിൽക്കാലക്കാരിൽ   അദ്ദേഹത്തിന്റെ സൽക്കീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു


അള്ളാഹുവിന്റെ ഇഷ്ടത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചപ്പോൾ തന്നെക്കുറിച്ച് പിൽക്കാലത്ത് വരുന്ന വിശ്വാസികളെല്ലാം പ്രശംസ ചൊരിയുകയുണ്ടായി

 


(130)
سَلَامٌ عَلَى إِلْ يَاسِينَ


ഇൽയാസിനു സാമാധാനം


തന്റെ നാമം പറയുമ്പോൾ അലൈഹിസ്സലാം عليه السلام  , എന്ന് ജനം അഭിവാദ്യമർപ്പിക്കുന്നത് ഈ വാഗ്‌ദാനത്തിന്റെ പുലർച്ചയാണ്. (ഖുർതുബി)



(131)
إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ


തീർച്ചയായും അപ്രകാരമാകുന്നു നാം സദ് വൃത്തർക്ക് നാം പ്രതിഫലം നൽകുന്നത്


ഇഹ്‌സാൻ എന്ന് പറഞ്ഞാൽ അള്ളാഹു നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യത്തോടെ അവന്റെ പൊരുത്തവും തൃപ്തിയും മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കലാണ്. ജനങ്ങൾ എന്ത് പറയുന്നുവെന്നോ അവരുടെ അടുത്ത് എനിക്ക് സ്ഥാനം ലഭിക്കണമെന്നോ കരുതി ഒന്നും പ്രവർത്തിക്കുന്നവരായിരിക്കരുത് വിശ്വാസികൾ. അവരുടെ ലക്ഷ്യം അവരുടെ രഹസ്യവും പരസ്യവും അറിയുന്ന അള്ളാഹുവിന്റെ അടിമയായ ഞാൻ അവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കണം എന്നതാകണം.അങ്ങനെ ഒരാൾ ജീവിച്ചാൽ അള്ളാഹു അവനെ സ്നേഹിക്കുകയും ആകാശത്ത് മലക്കുകൾക്കിടയിലും ഭൂമിയിൽ മനുഷ്യർക്കിടയിലും അവർക്ക് അവൻ സ്ഥാനം നൽകുകയും ചെയ്യും അപ്പോൾ നല്ലവർ തന്നെ പ്രശംസിക്കും ഇതാണിവിടെ പറയുന്നത്


(132)
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ


തീർച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു


ശരിയായ വിശ്വാസം നിലനിർത്തി അള്ളാഹുവിനു അടിമ വേല ചെയ്യുന്നതിൽ വിജയിച്ചപ്പോഴാണ് അള്ളാഹു തന്നിലേക്ക് ചേർത്തുകൊണ്ട് അദ്ദേഹം നമ്മുടെ സത്യ വിശ്വാസികളായ ദാസന്മാരിൽ പെട്ടവരാകുന്നു എന്ന് പറഞ്ഞത് .അടിമയുടെ കടമ ഉടമയുടെ നിർദേശങ്ങൾ പാലിക്കലും അതിനു എതിരു നിൽക്കാതെ നടപ്പാക്കലുമാണ്. അപ്പോൾ ഇൽയാസ് നബി عليه السلامയെക്കുറിച്ച് അള്ളാഹു ഇങ്ങനെ പറഞ്ഞത് തനിക്ക് അടിമ വേല ചെയ്യുന്നതിൽ ആ  നബി വിജയിച്ചു എന്ന സന്തോഷവാർത്ത കൂടിയാണ്.ഒരു അടിമക്ക് ഉടമയിൽ നിന്ന് ലഭിക്കുന്ന മഹാ സമ്മാനം!


അള്ളാഹു ഈ മഹാന്മാരെയെല്ലാം മാതൃകയാക്കി ജീവിക്കാൻ നമുക്കും ഭാഗ്യം നൽകട്ടെ امين  തുടരും

ان شاء الله

 

 

 

No comments: