Monday, March 4, 2024

അദ്ധ്യായം 36 : സൂറത്തു യാസീൻ سورة يس | ഭാഗം 08

അദ്ധ്യായം 36  | സൂറത്ത് യാസീൻ سورة يس  

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 83

(Part -8  -   സൂക്തം 41 മുതൽ  47  സൂക്തങ്ങളുടെ വിവരണം )


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(41)
وَءَايَةٌۭ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِى ٱلْفُلْكِ ٱلْمَشْحُونِ


നിറക്കപ്പെട്ട കപ്പലിൽ അവരുടെ പിതാക്കളെ നാം കയറ്റിയതും അവർക്കൊരു വലിയ ദൃഷ്ടാന്തമാണ്


കഴിഞ്ഞ സൂക്തങ്ങളിൽ വരണ്ടുണങ്ങിയ ഭൂമിയെ മഴ വർഷിപ്പിച്ച് സജീവമാക്കിയ അനുഗ്രഹവും രാപ്പകലിൻ്റെ മാറ്റത്തിൻ്റെ ഗുണവും അടക്കം പല അനുഗ്രഹങ്ങളും ഉണർത്തിയ അള്ളാഹു മറ്റൊരു അനുഗ്രഹം ഓർമപ്പെടുത്തുകയാണിവിടെ. കരയിൽ അവർക്ക് സൗകര്യം ഒരുക്കിയ നാഥൻ കടലിലും അവർക്ക് സഞ്ചാര സൗകര്യം ക്രമീകരിച്ചിരിക്കുന്നു അതാണ് കപ്പൽ!കഴിഞ്ഞ സൂക്തങ്ങളിൽ സൂര്യ-ചന്ദ്ര ചലനങ്ങളെ പരാമർശിച്ച അള്ളാഹു ഇവിടെ കപ്പലിൻ്റെ സഞ്ചാരം ഓർമപ്പെടുത്തുന്നു .മറ്റൊരു നിരീക്ഷണം ഇവിടെയുണ്ട് അതായത് അള്ളാഹു അവൻ്റെ അടിമകൾക്ക് നൽകുന്ന അനുഗ്രഹങ്ങളിൽ ചിലത് അവരുടെ ജീവിതത്തിന് അനിവാര്യമായതും മറ്റ് ചിലത് ജീവിതത്തിനു ഭംഗി നൽകാനുള്ളവയുമാണ്. ഭൂമിയെ സംവിധാനിച്ചതും അതിൽ പച്ചപ്പ് ക്രമീകരിച്ചതും രാപ്പകലുകൾ സംവിധാനിച്ചതും സൂര്യ-ചന്ദ്ര നിയന്ത്രണം ക്രമീകരിച്ചതും ഒന്നാം ഗണത്തിൽ വരുന്നവയാണ്. കടലിൽ സഞ്ചരിച്ച് മുത്ത് വാരാൻ സൗകര്യം ഒരുക്കിയതും മറ്റും രണ്ടാം ഇനത്തിൽ വരുന്നതുമാണ്. കടലിലെ സവാരിക്ക് ഉപയോഗിക്കുന്ന കപ്പൽ പോലെയാണ് കരയിലെ ഒട്ടകവും മറ്റും. ഇതൊന്നും അള്ളാഹു സൃഷ്ടിച്ച് ക്രമീകരിച്ചില്ലായിരുന്നുവെങ്കിൽ അവരുടെ ജീവിതം ദുസ്സഹമായേനേ. ആ നിലക്ക് നാഥനെക്കുറിച്ച് ചിന്തിക്കാനുള്ള തെളിവുകൾ തന്നെയാണിവ ( റാസി)


ദുർറിയ്യത് എന്നതിന് സന്താനങ്ങൾ എന്നാണ് അർത്ഥം ഇവിടെ നാം അവരുടെ പിതാക്കൾ എന്ന് അർത്ഥകല്പന ചെയ്തത് നൂഹ് നബിعليه السلام യുടെ കപ്പലിൽ ഥൂഫാൻ ജലപ്രളയ സമയത്ത് യാത്ര ചെയ്തവരിലൂടെയാണ് അള്ളാഹു മനുഷ്യ സമൂഹത്തെ പിന്നീട് ഇവിടെ നിലനിർത്തിയത് സത്യ വിശ്വാസികളല്ലാത്ത എല്ലാവരും മുങ്ങി മരിച്ച ആ പ്രളയത്തിൽ ഇവരുടെ പൂർവീകരായ ആ മനുഷ്യരെ അള്ളാഹു കപ്പലിൽ കയറ്റി രക്ഷപ്പെടുത്തിയത് കൊണ്ടാണ് പിൽക്കാലത്ത് മനുഷ്യ വാസം ഇവിടെ സാധ്യമായത് ആദം നബിയുടെ മക്കൾ എന്ന നിലക്ക് ആ കപ്പലിൽ കയറിയവർ സന്താനങ്ങളാണെങ്കിലും ഇവരിലേക്ക് ചേർക്കുമ്പോൾ അവർ പിതാക്കളാണല്ലോ ആ നിലക്കാണ്, നിറക്കപ്പെട്ട കപ്പലിൽ അവരുടെ പിതാക്കളെ നാം കയറ്റിയതും അവർക്ക് ദൃഷ്ടാന്തമാണെന്ന് പറഞ്ഞത്



(42)
وَخَلَقْنَا لَهُم مِّن مِّثْلِهِۦ مَا يَرْكَبُونَ


അവർ സവാരി ചെയ്യുന്ന അതുപോലെയുള്ള പലതിനെയും അവർക്ക് നാം സൃഷ്ടിച്ച് കൊടുത്തിട്ടുണ്ട്


കപ്പൽ പോലുള്ള പലതും എന്നത് മരുഭൂമിയിലെ കപ്പൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒട്ടകവും മറ്റു യാത്രാ സംവിധാനങ്ങളുമാണ് ആ രംഗത്ത് ധാരാളം പുരോഗതി ഓരോ കാലത്തും ഉണ്ടാവുമെന്നതിനാലാണ്  വ്യാപകാർത്ഥത്തിൽ അള്ളാഹു പ്രയോഗിച്ചത് കഴിഞ്ഞ സൂക്തത്തിൽ പറഞ്ഞ കപ്പൽ നൂഹ് നബി عليه السلامയുടെ കപ്പലാണ് എന്ന് വെച്ചാൽ ഈ സംസാരത്തിൻ്റെ ബന്ധമെന്താണ് എന്ന് ചോദിക്കാം. ഉത്തരമിതാണ് നൂഹ് നബി عليه السلامയുടെ കാലത്ത് അവിശ്വാസികൾ നശിക്കുകയും വിശ്വാസികളെ അള്ളാഹു രക്ഷിക്കുകയും ചെയ്തു. അത് പോലെ ഇവർ വിശ്വസിച്ചാൽ വിജയം വരിക്കുകയും അവിശ്വസിച്ചാൽ നാശം സംഭവിക്കുകയും ചെയ്യും എന്ന് ബോധ്യപ്പെടുത്താനാണ് (റാസി)


(43)
وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ


നാമുദ്ദേശിക്കുന്ന പക്ഷം അവരെ നാം വെള്ളത്തിൽ മുക്കിക്കളയുമായിരുന്നു അപ്പോൾ അവരെ സഹായിക്കുന്നവരാരും ഉണ്ടാവുകയില്ല അവർ രക്ഷപ്പെടുത്തപ്പെടുകയുമില്ല

രണ്ട്  കാര്യമാണിവിടെ മനസിലാക്കേണ്ടത് (1) അനുഗ്രഹങ്ങൾ അനുഭവിക്കുന്ന നേരത്ത് അള്ളാഹു ശിക്ഷിക്കില്ല എന്ന് ഉറപ്പിച്ച് നിർഭയരാവരുത്. അള്ളാഹു ഉദ്ദേശിച്ചാൽ ഈ സാഹചര്യം കീഴ്മേൽ മറിക്കാൻ ഒരു പ്രയാസവുമില്ല എന്നോർക്കണം (2)പ്രകൃതിവാദികൾ കപ്പൽ മുങ്ങാത്തത് അതിൻ്റെ പ്രകൃതം അങ്ങനെയായത് കൊണ്ടാണ് എന്ന് വാദിക്കും അപ്പോൾ നീ ചിന്തിക്കേണ്ടത് എത്ര കപ്പലുകൾ മുങ്ങിപ്പോയി എത്ര കപ്പലുകൾ കീഴ്മേൽ മറിഞ്ഞ് അപകടങ്ങളുണ്ടായി എന്നാണ് അവിടെ പ്രകൃതി എന്തേ പ്രവർത്തിക്കാതിരുന്നത് അതിന് ഒരു ഉത്തരമേയുള്ളൂ  ഇതെല്ലാം അള്ളാഹുവിൻ്റെ നിയന്ത്രണത്തിന് വിധേയമാണ് അവൻ നശിപ്പിക്കാൻ തീരുമാനിച്ചാൽ നശിക്കും അവൻ രക്ഷിക്കാൻ തീരുമാനിച്ചാൽ രക്ഷപ്പെടും. അപ്പോൾ ഇവർ കപ്പൽ മുങ്ങാതെ രക്ഷപ്പെട്ടത് അള്ളാഹുവിൻ്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് അവൻ മുക്കാൻ തീരുമാനിച്ചാൽ രക്ഷക്കെത്താൻ ആരുമുണ്ടാവില്ല  


(44)
إِلَّا رَحْمَةًۭ مِّنَّا وَمَتَـٰعًا إِلَىٰ حِينٍۢ


പക്ഷെ നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യമായിട്ടും ഒരു നിശ്ചിത കാലം വരെ ജീവിത സുഖം അനുഭവിക്കുവാനായിട്ടുമാണ്  (നാം അവരെ രക്ഷപ്പെടുത്തുന്നത്)

ഇവിടെ രണ്ട് കാര്യങ്ങൾ മനസ്സിലാക്കണം (ഒന്ന്) അള്ളാഹു കപ്പൽ മുക്കാതെ അവരെ രക്ഷപ്പെടുത്തിയത് രണ്ടാലൊരു കാരണം കൊണ്ടാണ് അവൻ പിന്നീട് വിശ്വാസിയാവുന്നവനാണെങ്കിൽ അവനെ രക്ഷിച്ചത് നാഥൻ്റെ അനുഗ്രഹമാണ്. അവിശ്വാസിയായി തന്നെ മരിക്കുന്നവനാണെങ്കിൽ ഒരു നിശ്ചിത കാലം ഇവിടെ സുഖം നൽകാനും വർദ്ധിത കുറ്റത്തോടെ പരലോകത്ത് ശിക്ഷിക്കാനുമാണ് (രണ്ട്)
 ഇവിടെ രക്ഷപ്പെടുന്നത് ഒരു സ്ഥിര സംവിധാനമല്ല താൽക്കാലിക സുഖം മാത്രമാണ് അത് കഴിഞ്ഞാൽ മരിക്കുക തന്നെ ചെയ്യും അതാണ് ഒരു നിശ്ചിത കാലം വരെ ജീവിത സുഖം അനുഭവിക്കുവാനായിട്ടുമാണ്  (നാം അവരെ രക്ഷപ്പെടുത്തുന്നത്) എന്ന് പറഞ്ഞത് (റാസി)

 


(45)
وَإِذَا قِيلَ لَهُمُ ٱتَّقُوا۟ مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ


നിങ്ങളുടെ മുന്നിലുള്ളതും പിന്നിലുള്ളതും സൂക്ഷിക്കുക .നിങ്ങൾ കരുണ ചെയ്യപ്പെട്ടേക്കാം എന്ന് അവരോട് പറയപ്പെട്ടാൽ (അവരതാ തിരിഞ്ഞു കളയുന്നു)

മുൻ സൂക്തങ്ങളിൽ ധാരാളം ദൃഷ്ടാന്തങ്ങൾ അള്ളാഹു പറഞ്ഞു സാധാരണ ഗതിയിൽ ഒരു ദൃഷ്ടാന്തം കണ്ടാൽ അത് ഉറപ്പിക്കുകയും അതിൻ്റെ താല്പര്യപ്രകാരം പ്രവർത്തിക്കുകയും വേണം. അത് അവന് ബോധ്യപ്പെട്ടില്ലെങ്കിൽ പോലും സൂക്ഷ്മത പാലിക്കുകയാണ് ചെയ്യുക എന്നാൽ ഈ നിഷേധികൾ അതിനൊന്നും ഒരു വിലയും നൽകുന്നില്ല അത് അവരുടെ വിവരക്കേടിൻ്റെ അറ്റമാണ് വെളിവാക്കുന്നത്
അവരുടെ മുന്നിലുള്ളത് എന്നത് പരലോകത്തെയാണ് സൂചിപ്പിക്കുന്നത് കാരണം അവർ പരലോകത്തെ നേരിടാനിരിക്കുകയാണ് പിന്നിലുള്ളത് എന്നത് ഈ ലോകത്തെയും സൂചിപ്പിക്കുന്നു കാരണം മരണത്തോടെ അവർ ഈ ലോകത്തെ ഉപേക്ഷിക്കുന്നു.

മുന്നിലുള്ളത് വെള്ളത്തിൽ മുങ്ങിപ്പോകൽ, തീയിൽ കരിഞ്ഞ് പോകൽ എന്നിങ്ങനെയുള്ള ശിക്ഷകളും പിന്നിലുള്ളത് അവരെ തേടിയെത്തുന്ന മരണവുമാണെന്നും മുന്നിലുള്ളത് നബി തങ്ങളുടെ പ്രവാചകത്വവും പിന്നിലുള്ളത് പുനർജന്മവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന കാര്യങ്ങളാണെന്നും  അഭിപ്രായമുണ്ട് അതായത് നബി തങ്ങളെയും പരലോകത്തെയും നിഷേധിക്കുന്ന പരിപാടി നിങ്ങൾ ഒഴിവാക്കിയാൽ അള്ളാഹുവിൻ്റെ കാരുണ്യം നിങ്ങളെ തേടിയെത്തും എന്ന്  (റാസി)


(46)
وَمَا تَأْتِيهِم مِّنْ ءَايَةٍۢ مِّنْ ءَايَـٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ


അവർക്ക് തങ്ങളുടെ രക്ഷിതാവിൻ്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് ഏതൊരു ദൃഷ്ടാന്തം വരുമ്പോഴും അവരതിൽ നിന്ന് പിന്തിരിഞ്ഞു പോകാത്തവരാകുന്നില്ല

ഏത് തെളിവുകൾ പ്രവാചകന്മാർ കൊണ്ടു വന്നാലും ആ തെളിവിനെ ഉൾക്കൊള്ളാൻ മനസ്സ് കാണിക്കുന്നില്ലെന്ന് മാത്രമല്ല ആ തെളിവിനെ നിരാകരിക്കാൻ ദുർന്യായങ്ങൾ നിരത്തുകയോ പുതിയ തെളിവുകൾ ആവശ്യപ്പെട്ട് കിട്ടിയ തെളിവിൽ നിന്ന് തന്ത്രപരമായി ഒഴിഞ്ഞു മാറുകയോ ആയിരുന്നു അവർ ചെയ്തു കൊണ്ടിരുന്നത്

 


(47)
وَإِذَا قِيلَ لَهُمْ أَنفِقُوا۟ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَنُطْعِمُ مَن لَّوْ يَشَآءُ ٱللَّهُ أَطْعَمَهُۥٓ إِنْ أَنتُمْ إِلَّا فِى ضَلَـٰلٍۢ مُّبِينٍۢ


നിങ്ങൾക്ക്
അള്ളാഹു നൽകിയതിൽ നിന്ന് ചിലവ് ചെയ്യുക എന്ന് അവരോട് പറയപ്പെട്ടാൽ ആ സത്യ നിഷേധികൾ സത്യ വിശ്വാസികളോട് പറയും അള്ളാഹു ഉദ്ദേശിക്കുന്ന പക്ഷം അവൻ തന്നെ അവർക്ക് ഭക്ഷണം കൊടുക്കുമായിരുന്നു (അവൻ നൽകിയിട്ടില്ലാത്ത സ്ഥിതിക്ക് ) ഞങ്ങൾ ഭക്ഷണം കൊടുക്കുകയോ? നിങ്ങൾ സ്പഷ്ടമായ ദുർമാർഗത്തിൽ തന്നെയാണ്.



മത കല്പനകൾ അനുസരിക്കാൻ ബാദ്ധ്യതയുള്ളവർക്ക് (
മുകല്ലഫ് എന്നാണ് അവർക്ക് സാങ്കേതിമായി പറയുക പ്രായ പൂർത്തിയും ബുദ്ധിയും ഉള്ള ആൾ എന്നാണ് അതിൻ്റെ താല്പര്യം) പ്രധാനമായും രണ്ട് ബാദ്ധ്യതയുണ്ട് (1) അള്ളാഹുവിൻ്റെ ഭാഗത്ത് നിന്ന് വരുന്ന നിർദ്ദേശങ്ങളെ സാദരം സ്വീകരിക്കുക (2) അവൻ്റെ സൃഷ്ടികളോട് കാരുണ്യം കാണിക്കുക എന്നിവയാണത് നാല്പത്തി അഞ്ചാം സൂക്തത്തിൽ പറഞ്ഞ നിങ്ങളുടെ മുന്നിലുള്ളതും പിന്നിലുള്ളതും സൂക്ഷിക്കുകഎന്നത് ആദ്യത്തേതിലേക്കും നിങ്ങൾക്ക് അള്ളാഹു നൽകിയതിൽ നിന്ന് ചിലവ് ചെയ്യുകഎന്നത് രണ്ടാമത്തേതിലേക്കും വിരൽ ചൂണ്ടുന്നു എന്നാൽ ഈ രണ്ട് കല്പനയും അവർ അവഗണിക്കുന്നതാണ് നാം കാണുന്നത് അത് കൊണ്ട് അവർ അള്ളാഹുവിനെ സൂക്ഷിച്ചില്ല, പാവങ്ങൾക്ക് അവരുടെ കയ്യിലുള്ളതിൽ നിന്ന് കൊടുക്കുകയും ചെയ്തില്ല. കൊടുത്തില്ലെന്ന് മാത്രമല്ല കൊടുക്കാതിരിക്കാൻ അവർ കണ്ടെത്തിയ ദുർന്യായം അവർക്ക് വല്ലതും കിട്ടാൻ അർഹതയുണ്ടായിരുന്നുവെങ്കിൽ അള്ളാഹു തന്നെ കൊടുക്കുമായിരുന്നല്ലോ അവൻ കൊടുക്കാത്ത സ്ഥിതിക്ക് നമ്മൾ കൊടുക്കുന്നത് മര്യാദകേടാവില്ലേ എന്നാണ്.

ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് അതായത് അള്ളാഹുവിനെ ബഹുമാനിക്കുന്നതിൻ്റെ ഏറ്റവും ചെറിയ രൂപമേ അള്ളാഹു അവരോട് ആവശ്യപ്പെട്ടുള്ളൂ  അത് പോലും അവർ നിർവഹിച്ചില്ല എന്നാൽ അള്ളാഹുവിൻ്റെ ആത്മാർഥതയുള്ള അടിമകൾ അള്ളാഹുവോടുള്ള ബഹുമാനത്തിൻ്റെ ഉയർന്ന അളവിലാണ് ബഹുമാനിച്ചത് അതായത് തൻ്റെ എന്തെങ്കിലും ഒരു കാര്യം അള്ളാഹുവിൻ്റെ അനിഷ്ടത്തിനു കാരണമാകുമോ എന്ന ഭയത്തോടെ വളരെ ശ്രദ്ധയോടെയാണ് അവർ ജീവിക്കുന്നത്  അത് പോലെ കയ്യിലുള്ളതിൽ നിന്ന് എന്തെങ്കിലും കൊടുക്കാനേ അള്ളാഹു കല്പിച്ചുള്ളൂ അത് പോലും ഇവർ കൊടുത്തില്ല എന്നാൽ സൂക്ഷ്മാലുക്കളായ വിശ്വാസികൾ അല്പമല്ല അവരുടെ കയ്യിലുള്ളത് മുഴുവനും സാധുക്കൾക്ക് നൽകുന്നു എന്നിട്ടും തൃപ്തിവരാതെ അവരുടെ ശരീരം കൊണ്ടും അള്ളാഹുവിൻ്റെ അടിമകളുടെ ഉന്നമനത്തിനായി പണിയെടുക്കുന്നു


മറ്റൊരു കാര്യം അവർ
അള്ളാഹുവിനെ ബഹുമാനിക്കുന്നതിൻ്റെ ഗുണം അവർക്ക് തന്നെയാണ് ലഭിക്കുക അള്ളാഹുവിനു അത് കൊണ്ട് പ്രത്യേകിച്ച് ഒന്നും നേടാനില്ല അത് പോലെ സാധുക്കൾക്ക് അവർ നൽകിയില്ലെങ്കിലും അവർക്ക് അള്ളാഹു കണക്കാക്കിയ ഭക്ഷണം കഴിക്കാതെ സാധുക്കൾ മരിക്കില്ല എന്നാൽ തൻ്റെ കൈക്കായി ഒരു സാധുവിനു ഭക്ഷണം ലഭിക്കാൻ ഒരാളെ അള്ളാഹു തീരുമാനിക്കുന്നത് അവൻ വിജയിക്കാനുള്ള കാരണമാണ് അതായത് പിശുക്കൻ കൊടുത്തില്ലെങ്കിലും സാധുവിനു നൽകാൻ അള്ളാഹു മറ്റാരെയെങ്കിലും ഏല്പിക്കും പക്ഷെ സാധുവിനു നൽകുക വഴി ഇവനു ലഭിക്കുമായിരുന്ന സൗഭാഗ്യം അവൻ കളഞ്ഞു കുളിച്ചു എന്നാണിവിടെ മനസിലാക്കേണ്ടത്.


മറ്റൊരു കാര്യം പിശുക്ക് വളരെ വൃത്തികെട്ട ഒരു സ്വഭാവമാണ് ഈ ധനികൻ ഇന്ന് തന്നെ മരണപ്പെട്ടാൽ അനന്തരവാകിശികളിലേക്ക് നീങ്ങുന്ന ധനത്തിലാണ് ഇവൻ പിശുക്കു കാണിക്കുന്നത് എന്നത് വളരെ മോശമാണ് അതായത് മറ്റുള്ളവരുടെ ധനത്തിൽ പിശുക്ക് കാണിക്കുക എന്ന വഷളൻ രീതിയാണിതിൽസംഭവിക്കുന്നത്.


ചിലവഴിച്ചാൽ താൻ ദരിദ്രനാകുമോ എന്ന ഭയം കൊണ്ട് ചിലവഴിക്കാതിരിക്കാനും ന്യായമില്ല കാരണം എല്ലാവർക്കും ധനം
അള്ളാഹു നൽകുന്നതാണ് ആദ്യം നിങ്ങൾക്ക് തന്നത് പോലെ നിങ്ങൾ ചിലവാക്കിയാൽ അതിനു പകരം അവൻ തരിക തന്നെ ചെയ്യും ചുരുക്കത്തിൽ ചിലാവാക്കാതിരിക്കാൻ ഒരു ന്യായവും ഇല്ല എന്ന് സാരം.
 നിങ്ങൾ വ്യക്തമായ വഴികേടിൽ തന്നെയെന്ന് വിശ്വാസികളോട് അവർ പറയാൻ അവർ കണ്ടെത്തിയ ന്യായം ഇങ്ങനെയാണ്
അള്ളാഹുവാണ് ഭക്ഷണം നൽകുന്നവൻ എന്നാണല്ലോ നിങ്ങളുടെ വിശ്വാസം ആസ്ഥിതിക്ക് അള്ളാഹു നൽകണ്ട എന്ന് തീരുമാനിച്ചത് കൊണ്ടാണ് ഈ സാധുക്കൾക്ക് ഭക്ഷണം ഇല്ലാതെ വന്നത് അള്ളാഹുവിൽ വിശ്വസിക്കുന്നു എന്ന് പറയുന്ന നിങ്ങൾ ഞങ്ങളോട് ഭക്ഷണം കൊടുക്കാൻ പറയുക വഴി അള്ളാഹുവിൻ്റെ അധികാരത്തിൽ കൈകടത്തിയിരിക്കുകയാണ് അതിനാൽ നിങ്ങൾ വഴികേടിലാണ് എന്നാണ് അവരുടെ വാദം. ഇത് തികച്ചും സത്യ വിരുദ്ധമാണ് കാരണം അള്ളാഹു ഭക്ഷണമാകട്ടെ മറ്റേതെങ്കിലും അനുഗ്രഹമാകട്ടെ അവൻ്റെ സൃഷ്ടികളെ അതിനു കാരണക്കാരായി നിശ്ചയിക്കാറുണ്ട് അതാണ് വിശ്വാസികൾ അവരോട് പറഞ്ഞത് ചിലവാക്കാതിരിക്കാൻ അവർ കണ്ട ന്യായം തീരെ ദുർബലമാണെന്ന് സാരം   (റാസി)

അള്ളാഹു നമ്മെ അവൻ്റെ പൊരുത്തമുള്ള അടിമകളിൽ ചേർത്തുതരട്ടെ آمین
(തുടരും)
ِنْ شَاءَ ٱللَّٰهُ

No comments: