Tuesday, September 13, 2011

അദ്ധ്യായം-76 -സൂറത്തുദ്ദഹ്റ് /സൂറത്തുൽ ഇൻസാൻ-ഭാഗം-01

سورة الإنسان –سورة الدهر

മക്കയിൽ അവതരിച്ചു -സൂക്തങ്ങൾ 31




بسم الله الرحمن الرحيم



പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു





ദഹ്റ് എന്നാൽ കാലം എന്നർത്ഥം. ഈ അദ്ധ്യായത്തിന്റെ ഒന്നാം സൂക്തത്തിൽ തന്നെ ആ പദം വരുന്നുണ്ട്. മനുഷ്യനെക്കുറിച്ചുള്ള ചില മൌലിക പരാമർശങ്ങളുൾക്കൊള്ളുന്നതിനാൽ ഇതിനു സൂറത്തുൽ ഇൻസാൻ എന്നും പേരുണ്ട്.മദീനയിലാണിതിന്റെ അവതരണം എന്നും അഭിപ്രായം ഉണ്ട്

അവതരണ കാരണത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ വ്യാഖ്യാതാക്കൾ പറയുന്നുണ്ട്.നബി(സ)യോട് ഒരാൾ പല കാര്യങ്ങളും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ ഉമർ(റ) പറഞ്ഞു.ഹേ!സഹോദരാ നബി(സ)യെ വിഷമിപ്പിക്കല്ലേ…അപ്പോൾ നബി(സ) പറഞ്ഞു.ഉമറേ!അദ്ദേഹം ചോദിക്കട്ടെ.അപ്പോൾ ഈ അദ്ധ്യായം അവതരിച്ചു.നബി(സ) അത് പാരായണം ചെയ്യുകയും അങ്ങനെ സ്വർഗത്തിന്റെ വിശേഷണങ്ങൾ പരാമർശിക്കുന്ന ഭാഗമെത്തിയപ്പോൾ ആ മനുഷ്യൻ നെടുവീർപ്പിടുകയും ഉടൻ മരണപ്പെടുകയും ചെയ്തു.അപ്പോൾ നബി(സ) പറഞ്ഞു.സ്വർഗത്തിലേക്കുള്ള ആഗ്രഹം നിങ്ങളുടെ സഹോദരന്റ്റെ ആത്മാവ് വേർപ്പെടുത്തി..അലി(റ)ന്റെ വിഷയത്തിലാണീ അദ്ധ്യായം അവതരിച്ചതെന്നും അഭിപ്രായമുണ്ട്.

അവതരണ കാരണമെന്ത് തന്നെയായാലും ഉദ്ദേശ്യം പൊതുവാണ്. ഖുർആനിലെ അവതരണകാരണം പറയപ്പെട്ട എല്ലാത്തിന്റെയും വിധി പൊതുവായി തന്നെ വിലയിരുത്തപ്പെടുന്നതാണ് അവതരണ കാരണത്തിൽ മാത്രം ഒതുക്കി നിർത്തേണ്ടതല്ല (ഖുർത്വുബി)





هَلْ أَتَى عَلَى الْإِنسَانِ حِينٌ مِّنَ الدَّهْرِ لَمْ يَكُن شَيْئًا مَّذْكُورًا(1




പറയത്തക്ക ഒരു വസ്തുവും ആയിരുന്നിട്ടില്ലാത്ത ഒരു കാലഘട്ടം നിശ്ചയമായും മനുഷ്യന്റെ മേൽ കഴിഞ്ഞു പോയിട്ടില്ലേ?

കഴിഞ്ഞു പോയിട്ടില്ലേ എന്ന് അന്വേഷണമല്ല നിസ്സംശയം കഴിഞ്ഞു പോയിട്ടുണ്ടെന്ന് തറപ്പിച്ചു പറയലാണുദ്ദേശ്യം .അത് കൊണ്ട് തന്നെ ഇവിടെ هَلْ എന്ന പദം തീർച്ചയായും എന്ന അർത്ഥം ലഭിക്കുന്ന قد എന്ന അർത്ഥത്തിലാണ് മിക്കവ്യാഖ്യാതാക്കളും പറയുന്നത്

മനുഷ്യൻ എന്ന അവസ്ഥ പോയിട്ട് ഏതെങ്കിലും രൂപത്തിലുള്ള ഒരു വസ്തു എന്ന് പോലും പറയാൻ പറ്റാത്ത നീണ്ട കാലഘട്ടം (–നിശ്ശേഷം ശൂന്യമായിരുന്ന എത്രയോ നീണ്ട കാലം )–മനുഷ്യനു മുമ്പ് കഴിഞ്ഞു പോയിട്ടുണ്ട് ആകാശ ഭൂമികൾക്ക് മുമ്പ്,അവയുടെ സൃഷ്ടിപ്പിനു ശേഷം, ഭൂമിയിൽ ജീവികൾ നിലവിൽ വരുന്നതിനു മുമ്പ്, അതിനു ശേഷം,മനുഷ്യ പിതാവായ ആദം(അ) സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ്, പിന്നീട് ഓരോരുത്തരും മനുഷ്യ സൃഷ്ടിയായി വരുന്നതിനു മുമ്പ്.എന്നിങ്ങനെയുള്ള ഓരോ ഘട്ടത്തെക്കുറിച്ചും ആലോചിച്ച് നോക്കുക പിന്നെയാണ് മനുഷ്യനായി നാം ഓരോരുത്തരും ജനിക്കുന്നത്

ഇവിടെ പറഞ്ഞ മനുഷ്യൻ ആദം(അ) ആണ്.തനിക്ക് ആത്മാവ് നൽകുന്നതിനു മുമ്പ് കളിമണ്ണ് കൊണ്ട് പടക്കപ്പെട്ട രൂപമായി താൻ നാല്പത് കൊല്ലം കിടന്നു.അപ്പോൾ അള്ളാഹുവല്ലാതെ ആർക്കും ഇത് എന്താണ് ആവാൻ പോകുന്നതെന്ന് അറിയില്ലായിരുന്നു.പിന്നീട് ആത്മാവ് നൽകപ്പെടുകയും തന്നെ അള്ളാഹുവിന്റെ പ്രതിനിധിയായി ഭൂമിയിലേക്ക് നിയോഗിക്കപ്പെടുന്നുവെന്നും മലക്കുകൾക്ക് അറിയാത്ത വിശാലവിജ്ഞാനം കൊണ്ട് തന്നെ അള്ളാഹു ആദരിക്കുകയും ആകാശവും ഭൂമിയും പർവതങ്ങളും ഏറ്റെടുക്കാൻ വിസമ്മതിച്ച അള്ളാഹുവിന്റെ അമാനത്ത്(വിധി വിലക്കുകളാവുന്ന സൂക്ഷിപ്പ് സ്വത്ത്) ഏറ്റെടുക്കുക വഴി തന്റെ മഹത്വം സ്ഥിരീകരിക്കപ്പെടുകയും ചെയ്തു കൊണ്ട് താൻ പറയപ്പെടാൻ മാത്രമുണ്ടെന്ന മഹത്വം സ്ഥിരീകരിക്കപ്പെട്ടു .(ഖുർത്വുബി)

മനുഷ്യനു പരലോകത്ത് വരാനിരിക്കുന്ന വിചാരണയും ഭൂമിയിലുണ്ടാകാവുന്ന പരീക്ഷണങ്ങളുടെ ഗൌരവവും ചിന്തിച്ചു കൊണ്ട് ഈ ഭാഗം പാരായണം ചെയ്യുമ്പോൾ അത് അങ്ങനെ തന്നെ അങ്ങ് പോയാൽ മതിയായിരുന്നു എന്ന് അബൂബക്കർ(റ) ഉമർ(റ) തുടങ്ങിയ മഹത്തുക്കൾ ആത്മ ഗതം ചെയ്യാറുണ്ട്(ഖുർത്വുബി)

മനുഷ്യനെ ശൂന്യതയിൽ നിന്ന് ജന്മം നൽകിയ അള്ളാഹുവിനു അവനെ പുനർജ്ജീവിപ്പിക്കാൻ കഴിവില്ലെന്ന് പറയാൻ ചിന്താശേഷിയില്ലാത്തവനു മാത്രമേ കഴിയൂ




إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا(2




(പലതും) കൂടിച്ചേർന്ന ഒരു ഇന്ദ്രിയ ബിന്ദുവിൽ നിന്ന് നിശ്ചയമായും മനുഷ്യനെ നാം സ്ര്‌ഷ്ടിച്ചിരിക്കുന്നു അവനെ നാം പരീക്ഷിക്കുന്നതാണ് അങ്ങനെ അവനെ നാം കേൾക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു

നിസ്സാരമായ ഇന്ദ്രിയത്തുള്ളിയിൽ നിന്നാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്.അതാവട്ടെ വിവിധ വസ്തുക്കളാൽ മിശ്രിതമാണ്. മാതാ-പിതാവിൽ നിന്നുള്ള ബീജാണ്ഡങ്ങൾ കലർന്നതെന്ന നിലക്കും ശീതോഷ്ണം വാദ-പിത്ത-കഫം ആദിയായ പല പ്രകൃതി വിശേഷണങ്ങളോട് കൂടിയതെന്ന നിലക്കും മറ്റു പല രീതിയിലും ആ ചെറു ബീജം ധാരാളം വസ്തുക്കളുടെ മിശ്രിതമാണെന്ന് കാണാം അതാണ് പലതും കൂടിച്ചേർന്ന ഇന്ദ്രിയ ബിന്ദുവിൽ നിന്ന് മനുഷ്യനെ പടച്ചു എന്ന് പറഞ്ഞത് .ഈ മനുഷ്യനു വിധി വിലക്കുകളാകുന്ന പരീക്ഷണം അള്ളാഹു നൽകി .ഈ പരീക്ഷണത്തിൽ വിജയിക്കാനാവശ്യമായ എല്ലാ ഉപാധികളും അവന്നു ശരിപ്പെടുത്തിക്കൊടുത്തു.അതാണ് അവനെ കേൾക്കുന്നവനും കാണുന്നവനുമാക്കി എന്ന് പറഞ്ഞത്


ഈ ലോകം പരീക്ഷണത്തിന്റേതാണ് എന്നെന്നേക്കുമുള്ള വിജയം കരസ്ഥമാക്കാൻ ഈ ലോകം ഉപയോഗപ്പെടുത്തുന്നവനാണ് സത്യ വിശ്വാസി.തന്റെ ശരീരത്തെ അള്ളാഹുവിനു കീഴ്പ്പെടുത്തുകയും മരണ ശേഷമുള്ള ജീവിതത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാൻ എന്ന് നബി വചനം ശ്രദ്ധേയമാണ്



إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا(3)




ഒന്നുകിൽ നന്ദിയുള്ളവനായിക്കൊണ്ട് അല്ലെങ്കിൽ നന്ദികെട്ടവനായിക്കൊണ്ട് നിശ്ചയമായും അവന്ന് നാം വഴികാണിച്ചു കൊടുത്തു

പ്രവാചകന്മാരെ നിയോഗിച്ച് അവൻ സഞ്ചരിക്കേണ്ട മാർഗം അവനു അള്ളാഹു വ്യക്തമാക്കിക്കൊടുത്തു.എന്നാൽ കാണിച്ച് കൊടുത്ത മാർഗത്തിൽ സഞ്ചരിച്ച് നന്ദിയുള്ളവരായി മാറുന്നവരും ആ മാർഗം തെറ്റി നടന്ന് നന്ദി കെട്ടവനായി ജീവിക്കുന്നവരും അക്കൂട്ടത്തിലുണ്ട്,രണ്ട് വിഭാഗത്തിനും അള്ളാഹു നൽകുന്ന കാര്യങ്ങളാണ് തുടർന്ന് പറയുന്നത്



إِنَّا أَعْتَدْنَا لِلْكَافِرِينَ سَلَاسِلَا وَأَغْلَالًا وَسَعِيرًا(4




സത്യ നിഷേധികൾക്ക് ചില കാൽച്ചങ്ങലകളും വിലങ്ങുകളും ജ്വലിക്കുന്ന അഗ്നിയും നാം ഒരുക്കിവെക്കുകതന്നെ ചെയ്തിട്ടുണ്ട്

സത്യ നിഷേധികൾക്ക് അള്ളാഹു തയാർ ചെയ്ത ശിക്ഷകളിൽ ചിലതാണ് ഈ സൂക്തത്തിൽ പറഞ്ഞത്. കാൽ ചങ്ങലകളും കൈവിലങ്ങുകളും കത്തിജ്ജ്വലിക്കുന്ന നരകവും ആണ് സത്യ നിഷേധികളെ കാത്തിരിക്കുന്നത് അദ്ധ്യായം (69) അൽ ഹാഖ്ഖ യിൽ ഇതിന്റെ സ്വഭാവം മുമ്പ് വിവരിച്ചിട്ടുണ്ട്



إِنَّ الْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا(5




നിശ്ചയമായും പുണ്യവാന്മാർ (മദ്യം നിറച്ച) ഒരു തരം പാന പാത്രങ്ങളിൽ നിന്ന് കുടിക്കുന്നതാണ് അതിലെ ചേരുവ കർപ്പൂരമായിരിക്കും

പുണ്യവാന്മാരെന്നാൽ അള്ളാഹുവിന്റെ കല്പനകൾക്ക് അക്ഷരാർത്ഥത്തിൽ വഴങ്ങിക്കൊടുത്തു കൊണ്ട് സത്യ സന്ധമായി ജീവിച്ചവർ എന്നാണ്.അവർ ചെയ്ത സൽക്കർമ്മത്തിന്റെ പേരിൽ അവർക്ക് ലഭിക്കുന്ന മഹത്വമാണ് കർപ്പൂരം കലർത്തിയ മദ്യം കുടിക്കാൻ ലഭിക്കും എന്നത്

ഇവിടെكَافُور എന്നാൽ സ്വർഗത്തിലെ ഒരു പ്രത്യേക നദിയാണെന്നും ആ നദിയിലെ വെള്ളം കലർത്തിയ പാനീയം കുടിക്കുമെന്നും വിശദീകരണമുണ്ട്.കർപ്പൂരത്തിന്റെ മണം ആ പാനീയത്തിനുണ്ടാവും എന്നും അഭിപ്രായമുണ്ട്



عَيْنًا يَشْرَبُ بِهَا عِبَادُ اللَّهِ يُفَجِّرُونَهَا تَفْجِيرًا(6



അതായത് ഒരു ജലം അള്ളാഹുവിന്റെ അടിമകൾ അതിൽ നിന്ന് കുടിക്കും അവരത് (ഇഷ്ടാനുസരണം) ഒഴുക്കി നടത്തുന്നതാണ്

അള്ളാഹുവിന്റെ തൃപ്തി നേടിയ അടിമകൾ ആ മദ്യത്തിന്റെ പുഴയിൽ നിന്ന് കുടിക്കും. അവരത് ഇഷ്ടാനുസരണം ഒഴുക്കുമെന്ന് പറഞ്ഞതിന്റെ താല്പര്യം അവരുദ്ദേശിക്കുന്ന സ്ഥലത്തും സമയത്തും യഥേഷ്ടം ഒഴുക്കിക്കൊണ്ടു പോകാവുന്ന നിലക്കുള്ള നീരുറവയാണ് ആ മദ്യം എന്നത്രെ



يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا(7



അവർ നേർച്ചയെ നിറവേറ്റുകയും ആപത്തുകൾ പാറിപ്പറക്കുന്ന ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യും

പുണ്യവാന്മാരുടെ ചില സ്വഭാവങ്ങളാണിവിടെ പറയുന്നത് .നേർച്ച ചെയ്താൽ അത് നിറവേറ്റും (വ്യക്തിപരമായി നിർബന്ധമല്ലാത്തതും എന്നാൽ പുണ്യകരവുമായ കാര്യം നിർബന്ധ പൂർവം ചെയ്യാൻ ഏറ്റെടുക്കുക എന്നാണ് ഇസ്ലാമിക നേർച്ച ) .അള്ളാഹു തനിക്ക് നിർബന്ധമാക്കിയത് മാത്രമല്ല താൻ സ്വയം ചിലത് ഏറ്റെടുക്കുകയും അത് കൂടി നിർവഹിക്കാൻ ശുഷ്ക്കാന്തി കാണിക്കുകയും ചെയ്യും.അതിൽ തനിക്ക് നിർബന്ധമുണ്ടാവാൻ കാരണം ആപത്തുകൾ പറന്നു നടക്കുന്ന അന്ത്യദിനത്തെ ഭയപ്പെടുന്നതാണ്



وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا(8



ഭക്ഷണത്തോട് (തങ്ങൾക്കു തന്നെ) ഇഷ്ടമായതോട് കൂടി അഗതികൾക്കും അനാഥക്കുട്ടികൾക്കും ബന്ധനസ്ഥർക്കും അവർ ഭക്ഷണം കൊടുക്കുന്നതുമാണ്

തങ്ങളുടെ കയ്യിലുള്ള ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടായിട്ടും കൂടുതൽ പരിഗണനയർഹിക്കുന്ന അഗതികൾ. അനാഥർ.ബന്ധനസ്ഥർ എന്നിവർക്കൊക്കെ അത് നൽകുന്നവരാണവർ

തന്റെ ആവശ്യങ്ങൾക്ക് മതിയാവും വിധം വരുമാനമില്ലാത്തവനാണ് അഗതി,പിതാവ് മരണപ്പെട്ട പ്രായപൂർത്തിയാവാത്ത കുട്ടിയാണ് അനാഥൻ.ബന്ധനസ്ഥർ എന്നതിന്റെ വിവക്ഷ സംബന്ധമായി ഇവിടെ വ്യാഖ്യാതാക്കൾ പല വ്യാഖ്യാനവും പറഞ്ഞിട്ടുണ്ട്.എല്ലാം വിശദീകരിച്ചു കൊണ്ട് ഇമം ത്വബ്_രി(റ)എഴുതുന്നത് മുശ്_രിക്കുകളാവട്ടെ മുസ് ലിംകളാവട്ടെ ബന്ധനസ്ഥരായവരെയൊക്കെ തന്റെ കാരുണ്യം കൊണ്ട് കടാക്ഷിക്കേണ്ടവനാണ് മുസൽമാൻ എന്നത്രെ!(ത്വബ് രി)

ഇമാം റാസി(റ) എഴുതുന്നു,,ആരാധനകളുടെ ആകെത്തുക രണ്ടു കാര്യങ്ങളിൽ ക്ലിപ്തമാണ് (ഒന്ന്)അള്ളാഹുവിന്റെ കല്പനകളെ ബഹുമാനിക്കൽ. നേർച്ച നിറവേറ്റുന്നവർ എന്നത് അതിലേക്ക് സൂചനയാണ് (രണ്ട്)അള്ളാഹുവിന്റെ പടപ്പുകളോട് സ്നേഹം കാണിക്കൽ. ഭക്ഷണം നൽകുന്നവരാണെന്ന് പറഞ്ഞത് അതിലേക്ക് സൂചനയാണ്(റാസി)

ഇവിടെ ഭക്ഷണം നൽകുക എന്ന് പറഞ്ഞത് അവർക്ക് ആവശ്യമുള്ളതൊക്കെ നൽകും വിധം അവർക്ക് ഗുണം ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ്.ഭക്ഷണം എന്നത് മനുഷ്യ നിലനില്പിന്റെ ഒരു അവിഭാജ്യ ഘടകമായതിനാൽ അത് പരാമർശിച്ചുവെന്നേയുള്ളൂ. പലിശ ഭക്ഷിക്കരുത്,അനാഥരുടെ ധനം തിന്നരുത്. നിങ്ങളുടെ ധനം അനധികൃതമായി തിന്നരുത് എന്നൊക്കെ ഖുർആൻ പരാമർശിച്ചിടത്തും തിന്നാനല്ലെങ്കിൽ ഇതൊക്കെ ആവാം എന്ന അർഥത്തിലല്ല. പ്രത്യുത ധനത്തിന്റെ പ്രധാന ലക്ഷ്യം തീറ്റയാണെന്ന് വരുത്തലാണ്.അപ്പോൾ ചിലർക്ക് ഭക്ഷണത്തേക്കാൾ ആവശ്യമായ മറ്റു സഹായങ്ങൾ ആവശ്യമാണെങ്കിൽ അത് ചെയ്ത് കൊടുക്കുന്നതും നല്ലവരുടെ ബാധ്യതയിൽ വരുന്നതും ഈ പ്രശംസയുടെ പരിധിയിൽ പെട്ടതുമത്രെ



إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاء وَلَا شُكُورًا(9



(അവരിങ്ങനെ പറയുകയും ചെയ്യും)നിശ്ചയമായും അള്ളാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രം ഞങ്ങൾ നിങ്ങൾക്ക് ഭക്ഷണം നൽകുകയാണ് നിങ്ങളിൽ നിന്ന് ഒരു പ്രതിഫലമാകട്ടെ ഒരു നന്ദിയാകട്ടെ ഞങ്ങളുദ്ദേശിക്കുന്നില്ല

അവർ ഈ ഭക്ഷണം നൽകുന്നത് ആരുടെയെങ്കിലും മുന്നിൽ ആളാവാനോ ഇവരുടെ പ്രീതി ആഗ്രഹിച്ചത് കൊണ്ടോ ഇവരിൽ നിന്ന് പ്രത്യുപകാരം പ്രതീക്ഷിച്ചു കൊണ്ടോ അല്ല.അള്ളാഹുവിന്റെ പൊരുത്തം കിട്ടണമെന്ന ചിന്ത മാത്രമേ അവർക്കുള്ളൂ

മുകളിൽ പറഞ്ഞ വാചകം ഇവർ വാക്കാൽ പറഞ്ഞതാവാനും അവരുടെ മനസ്സിലുള്ള ഈ കാര്യം അള്ളാഹു ഉണർത്തിയതാവാനും സാദ്ധ്യതയുണ്ട്.എന്തായാലും നാം ആവശ്യക്കാർക്ക് വല്ലതും ചെയ്ത് കൊടുക്കുമ്പോൾ നമുക്കുണ്ടാവേണ്ട ചിന്തയാണിതെന്ന് ഓർക്കേണ്ടതുണ്ട്.ജനത്തെ കാണിക്കാനും അവരുടെ പ്രശംസയും കൈയടിയും നേടാനുമുള്ള ഒരു പ്രവർത്തനവും നാഥന്റെ സ്വീകാര്യതക്ക് പര്യാപ്തമല്ലെന്ന് അറിയാമല്ലൊ!



إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًا قَمْطَرِيرًا(10



(വിഷാദത്താൽ) മുഖം ചുളിച്ചു പോകുന്ന അതി ദുസ്സഹമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്നും ഞങ്ങൾ ഭയപ്പെടുന്നു

അന്ത്യ നാളിന്റെ കാഠിന്യത്തിൽ നിന്ന് രക്ഷപ്പെടാൻ നാഥന്റെ പൊരുത്തം മാത്രമേ മാർഗമുള്ളൂ.ഞങ്ങൾ ചെയ്യുന്ന നന്മകളെല്ലാം ആ പൊരുത്തം നേടാൻ മാത്രമാണ് ആരുടെയും പ്രശംസ ലഭിക്കാനല്ല എന്ന് സാരം





فَوَقَاهُمُ اللَّهُ شَرَّ ذَلِكَ الْيَوْمِ وَلَقَّاهُمْ نَضْرَةً وَسُرُورًا(11



അതിനാൽ അള്ളാഹു അവരിൽ നിന്ന് ആ ദിവസത്തിന്റെ വിപത്ത് തടയുകയും അവർക്ക് (മുഖ) പ്രസന്നതയും (ഹൃദയ) സന്തുഷ്ടിയും നൽകുകയുമുണ്ടായി


അന്നേദിനം പലരും വിയർത്ത് കുളിച്ചും ക്ലേശിച്ചും കഴിയുമ്പോൾ അവർ അള്ളാഹുവിന്റെ പൊരുത്തം കാംക്ഷിച്ചതിനാലും ഈ ദിനത്തിന്റെ വിപത്തിനെ ഭയപ്പെട്ടതിനാലും ആ ദിനത്തിൽ നാഥൻ പ്രത്യേകം അവർക്ക് അനുഗ്രഹം ചെയ്യുകയും സന്തോഷത്താൽ അവരുടെ മുഖം പ്രസന്നമാവുകയും മനസ്സിനു സന്തോഷം നൽകുകയും ചെയ്യും



وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا(12



ക്ഷമിച്ച കാരണത്താൽ അവർക്ക് (സ്വർഗീയ) തോട്ടങ്ങളും പട്ടു വസ്ത്രങ്ങളും അവൻ പ്രതിഫലം നൽകുകയും ചെയ്തു

സ്വന്തം ആവശ്യങ്ങൾക്ക് നേരെ കണ്ണടച്ച് സാധുക്കളെ സഹായിച്ചും നാഥന്റെ വിധിവിലക്കുകൾ പാലിക്കുന്നതിൽ സഹനം കൈക്കൊണ്ടും ജീവിച്ച ഈ വിശ്വാസികൾക്ക്-പുണ്യവാന്മാർക്ക്- സ്വർഗീയ തോട്ടങ്ങളും പട്ട് വസ്ത്രങ്ങളും പ്രതിഫലം നൽകും

ക്ഷമ പ്രധാനമായും മൂന്ന് വിധമാണ് കടമകൾ നിർവഹിക്കാനും തെറ്റുകളിൽ നിന്ന് മാറി നിൽക്കാനും പരീക്ഷണങ്ങളിൽ സഹിക്കാനും ക്ഷമ വേണം.ഭൂമിയിൽ ജീവിക്കുമ്പോൾ അള്ളാഹു വിലക്കിയ വസ്ത്രങ്ങൾ വർജ്ജിച്ചവർക്ക് അതിനു പകരമായി അള്ളാഹു അവിടെ പട്ട് വസ്ത്രം നൽകും.ഇവിടെ അള്ളാഹുവിനു വേണ്ടി പല സന്തോഷങ്ങളും ഉപേക്ഷിച്ചതിനു പകരം സ്വർഗ്ഗീയ തോട്ടങ്ങളും അവർക്ക് പരലോകത്ത് അള്ളാഹു പ്രതിഫലം നൽകും



مُتَّكِئِينَ فِيهَا عَلَى الْأَرَائِكِ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا(13



അതിൽ അലംകൃത കട്ടിലുകളിന്മേൽ അവർ ചാരി ഇരുന്നുകൊണ്ട് (സുഖം കൊള്ളും) അവരതിൽ ചൂടോ കൊടും തണുപ്പോ കാണുകയില്ല

ശക്തമായ ചൂടുമൂലമോ കൊടും തണുപ്പു കൊണ്ടോ അവർ വിഷമിക്കേണ്ടി വരില്ല(നരകക്കാർ ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നതാണ്)




وَدَانِيَةً عَلَيْهِمْ ظِلَالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا(14



അതിലെ നിഴലുകൾ(മരക്കൊമ്പുകൾ) അവരുടെ മീതെ അടുത്തതായിരിക്കും അതിലെ പഴക്കുലകൾ (പറിച്ചെടുക്കുവാൻ) വളരെ സൌകര്യപ്പെടുത്തുകയും ചെയ്തിരിക്കുന്നതാണ്

പഴങ്ങൾക്ക് ആഗ്രഹം തോന്നുമ്പോൾ ഇരുന്നോ നിന്നോ കിടന്നോ നിഷ്പ്രയാസം പറിച്ചെടുക്കാവുന്ന തരത്തിൽ പ്രത്യേക സൌകര്യങ്ങളോട് കൂടിയാണ് സ്വർഗത്തിലെ ഫല വൃക്ഷങ്ങള് സ്ഥിതി ചെയ്യുന്നത് അതിലെ പഴക്കുലകൾ പറിച്ചെടുക്കാൻ വളരെ സൌകര്യപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നതിന്റെ താല്പര്യം അതാണ്



وَيُطَافُ عَلَيْهِم بِآنِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا(15



വെള്ളികൊണ്ടുള്ള ചില പാത്രങ്ങളും സ്ഫടികങ്ങളുടെ ചില കൂജകളുമായി അവർക്കിടയിൽ ചുറ്റിനടത്തപ്പെടുകയും ചെയ്യും



قَوَارِيرَ مِن فِضَّةٍ قَدَّرُوهَا تَقْدِيرًا(16



അതായത് വെള്ളികൊണ്ടുള്ള സ്ഫടിക(മയമായ) പാത്രങ്ങൾ!.അവർ അവക്ക് ഒരു തോത് കണക്കാക്കിയിരിക്കുന്നു

പാത്രം വെള്ളികൊണ്ടുള്ളതാണെങ്കിലും നമ്മുടെ വെള്ളി പോലെയല്ല സ്ഫടിക സമാനമായതായിരിക്കും


ഓരോരുത്തരുടെയും ഹിതത്തിനും ആവശ്യത്തിനുമനുസരിച്ചായിരിക്കും ആ പാത്രങ്ങളിൽ നിറക്കപ്പെട്ട പാനീയം .കുടിക്കുവാനുള്ള ആഗ്രഹം തീരുന്നതോടെ പാത്രത്തിലെ പാനീയവും അവസാനിക്കും അതാണ് ഒരു തോത് കണക്കാക്കിയിരിക്കുന്നു എന്ന് പറഞ്ഞത്



وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا(17



അവർക്കതിൽ (മദ്യം നിറച്ച) ഒരു തരം പാന പാത്രവും കുടിക്കുവാൻ നൽകപ്പെടും അതിന്റെ ചേരുവ ഇഞ്ചിയായിരിക്കുന്നതാണ്

കർപ്പൂരക്കലർപ്പുള്ള ഒരു തരം മദ്യത്തെക്കുറിച്ച് നേരത്തെ വാക്യം അഞ്ചിൽ പ്രസ്താവിച്ചുവല്ലോ.അത് പോലെ ഇഞ്ചിക്കലർപ്പുള്ള ഒരു തരം മദ്യത്തിന്റെ ഉറവയെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.ആസ്വാദ്യകരമായ ഒരു രുചിയാണ് ഇഞ്ചിക്ക്.അറബികൾ ഇഞ്ചിരസത്തെക്കുറിച്ച് വളരെ പുകഴ്ത്തിപ്പറയുന്നവരാണ്



عَيْنًا فِيهَا تُسَمَّى سَلْسَبِيلًا (18



അതായത് സൽ സബീൽ എന്ന് പറയുന്ന അതിലെ ഒരു ജലം

ഇഞ്ചിച്ചേരുവയുള്ള മദ്യയുറവയുടെ പേര് സൽ സബീൽ എന്നാണ്



وَيَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا(19




ശാശ്വത നിവാസികളായ ചിലകുട്ടികൾ അവർക്കിടയിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും അവരെക്കണ്ടാൽ വിതറിയിടപ്പെട്ട മുത്തുകളാണ് അവരെന്ന് തങ്ങൾ വിചാരിക്കുന്നതാണ്

സ്വർഗവാസികൾക്ക് സേവനം ചെയ്തു കൊണ്ട് അവർക്കിടയിൽ ചുറ്റിനടക്കുന്ന കുട്ടികൾ എന്നും ഒരേ സ്ഥിതിയിൽ -ഒരു കാലത്തും മാറ്റം വരാതെ-നില നിൽക്കുന്നതാണ്.വിതറിയിടപ്പെട്ട മുത്തുകളാണെന്ന് തോന്നുമെന്ന് പറഞ്ഞതിൽ നിന്ന് അവരുടെ ഭംഗിയും സൌന്ദര്യവും ഗ്രഹിക്കാവുന്നതാണ് അവരുടെ എണ്ണത്തിന്റെ ആധിക്യവും അത് സൂചിപ്പിക്കുന്നുണ്ട്



وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا(20



അവിടം കണ്ടാൽ വമ്പിച്ച അനുഗ്രഹവും വലിയ ഒരു രാജകീയതയും (സാമ്രാജ്യവും) തങ്ങൾക്ക് കാണാം

വർണ്ണിക്കാനാവാത്ത സുഖങ്ങളും വലിയ അധികാരവും കാണാം.ഇവിടെ പറഞ്ഞ വലിയ അധികാരം എന്താണ് എന്നതിനെ കുറിച്ച് ധാരാളം വ്യഖ്യാനങ്ങളുണ്ട് അള്ളാഹുവിൽ നിന്നുള്ള പ്രത്യേക സമ്മാനങ്ങളുമായി മലക്കുകൾ അവരുടെ അടുത്ത് വരാൻ അവരോട് അനുവാദം ചോദിക്കുന്നതിനെയാണ് ഉദ്ദേശം എന്നും അള്ളാഹുവെ കാണാനുള്ള സൌഭാഗ്യമാണുദ്ദേശ്യമെന്നും ഭൂമിയിൽ രാജാക്കൾക്ക് കിരീടം വെക്കുമ്പോലെ അവർക്ക് പ്രത്യേക കിരീടം നൽകപ്പെടുന്നതാണുദ്ദേശ്യമെന്നും നോക്കെത്താ ദൂരത്തോളം വിശാലമായിക്കിടക്കുന്ന തന്റെ സാമ്രാജ്യമാണുദ്ദേശമെന്നും മറ്റും അഭിപ്രായമുണ്ട്(ഖുർത്വുബി)




عَالِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ وَحُلُّوا أَسَاوِرَ مِن فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَابًا طَهُورًا(21



നേർമ്മയുള്ള പച്ചപ്പട്ട് വസ്ത്രങ്ങളും തടിച്ച പട്ടുമാണ് അവർ ധരിക്കുക വെള്ളികൊണ്ടുള്ള വളകളും അവർക്ക് അണിയക്കപ്പെടും അവരുടെ നാഥൻ അവർക്ക് വളരെ ശുദ്ധമായ ഒരു തരം പാനീയം കുടിക്കുവാൻ കൊടുക്കുന്നതുമാണ്

സ്വർണ്ണത്തിന്റെ വളകൾ അണിയിക്കപ്പെടുമെന്ന് വേറേ സ്ഥലത്ത് ഖുർ ആൻ പറഞ്ഞിട്ടുണ്ട്.അപ്പോൾ ചിലപ്പോൾ സ്വർണ്ണവും ചിലപ്പോൾ വെള്ളിയും സ്വർഗ്ഗാവകാശികളുടെ മനസ്സിന്റെ താല്പര്യത്തിനനുസരിച്ച് ധരിക്കാൻ അവസരമുണ്ടാവും എന്ന് സാരം.

ഇവിടെ പറഞ്ഞ ശുദ്ധമായ പാനീയത്തെക്കുറിച്ച് അലി(റ) പറയുന്നത് ഇങ്ങനെയാണ് “സ്വർഗ്ഗാവകാശികൾ സ്വർഗത്തിലേക്ക് വരുമ്പോൾ അവർ ഒരു മരത്തിന്റെ അരികിലൂടെ നടക്കുകയും ആ മരത്തിന്റെ താഴ്ഭാഗത്ത് നിന്ന് രണ്ട് ഉറവകൾ പുറപ്പെടുകയും അതിലെ ഒരു ഉറവയിൽ നിന്ന് അവർ കുടിക്കുകയും അപ്പോൾ അവർക്ക് സന്തോഷത്തിന്റെ പ്രസന്നത കൈവരികയും ആ പ്രസന്ന ഭാവം പിന്നീട് ഒരിക്കലും നഷ്ടമാവാതെ ഇരിക്കുകയും ചെയ്യും പിന്നെ മറ്റേ ഉറവയിൽ നിന്ന് കുടിക്കും.അപ്പോൾ അവരുടെ വയറിനകത്തുള്ള എല്ലാ മ്ലേഛതകളും നീങ്ങിപ്പോകും പിന്നീട് മലക്കുകൾ അവരെ സ്വാഗതം ചെയ്തു കൊണ്ട് അവർക്ക് സലാം പറയും,,,
ഭക്ഷണം കഴിച്ച ശേഷം ഈ ഉറവയിൽ നിന്ന് കുടിച്ചാൽ വയറ് ശുദ്ധിയാവുകയും അത് കസ്തൂരിയുടെ മണമുള്ള തികട്ടലായി മാറുകയും ചെയ്യും എന്നും ഈ ഉറവയിൽ നിന്ന് കുടിച്ചാൽ മനസ്സിനകത്തുള്ള എല്ലാ അസൂയയും മറ്റും പുറത്തു പോകുമെന്നും മറ്റും അഭിപ്രായമുണ്ട്(ഖുർത്വുബി)

ഇവിടെ നമുക്ക് മനസ്സിലാവുന്ന വിധത്തിൽ കുറെ സാധനങ്ങളുടെ നാമം പറഞ്ഞുവെങ്കിലും അതിന്റെ സ്വഭാവവും ഗുണവും ഭൂമിയിലുള്ള ഇത്തരം വസ്തുക്കളിൽ നിന്ന് തികച്ചും ഭിന്നമാണെന്ന് ഓർക്കേണ്ടതാണ്



إِنَّ هَذَا كَانَ لَكُمْ جَزَاء وَكَانَ سَعْيُكُم مَّشْكُورًا(22



(ഹേ പുണ്യവാളന്മാരേ!) ഇതെല്ലാം നിങ്ങൾക്കുള്ള പ്രതിഫലമാണ് നിങ്ങളുടെ പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെട്ടതായിരിക്കുന്നു (എന്ന് അവരോട് പറയപ്പെടും)

നിങ്ങൾ ഭൂമിയിൽ വെച്ച് പ്രവർത്തിച്ചതിന്റെ പ്രതിഫലമാണിതെന്ന് അവരോട് പറയപ്പെടുന്നത് അവർക്കുള്ള വലിയ അംഗീകാരമാണ്.അവരുടെ പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടുകയും അതിന്റെ പേരിൽ അള്ളാഹുവിന്റെ ഭാഗത്ത് നിന്ന് അവരെ പ്രശംസിക്കലും അതിനു അള്ളാഹു പ്രതിഫലം നൽകുകയും ചെയ്യും എന്നാണ് അവരുടെ പ്രവർത്തനങ്ങൾ മശ്ക്കൂർ ആണെന്ന് പറഞ്ഞതിന്റെ താല്പര്യം.

അള്ളാഹു നമ്മുടെ ചെറിയ ചെറിയ സൽക്കർമ്മങ്ങൾ പോലും സ്വീകരിച്ചാൽ അതിന്റെ പ്രതിഫലം പരലോകത്ത് വലിയതായി കാണാനാവും ഇത്തരം പരലോകത്തെ നേട്ടങ്ങൾ വിവരിക്കുന്ന സൂക്തങ്ങൾ കേട്ടപ്പോൾ അള്ളാഹുവിന്റെ ശിക്ഷയ ഭയപ്പെട്ടും അവന്റെ അനുഗ്രഹത്തിൽ പ്രതീക്ഷയർപ്പിച്ചും മരണം സഭവിച്ച മഹാന്മാരുടെ ചരിത്രങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്.അള്ളാഹു നമുക്ക് നല്ല ചിന്തയും പരലോക വിജയവും നൽകട്ടെ ആമീൻ


(തുടരും)ഇൻശാ അള്ളാഹ്

2 comments:

വഴികാട്ടി / pathfinder said...

ദഹ്റ് എന്നാൽ കാലം എന്നർത്ഥം. ഈ അദ്ധ്യായത്തിന്റെ ഒന്നാം സൂക്തത്തിൽ തന്നെ ആ പദം വരുന്നുണ്ട്. മനുഷ്യനെക്കുറിച്ചുള്ള ചില മൌലിക പരാമർശങ്ങളുൾക്കൊള്ളുന്നതിനാൽ ഇതിനു സൂറത്തുൽ ഇൻസാൻ എന്നും പേരുണ്ട്.മദീനയിലാണിതിന്റെ അവതരണം എന്നും അഭിപ്രായം ഉണ്ട്

ബഷീർ said...

ഉസ്താദിനു ഈ ഉദ്യമം വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ