Sunday, March 18, 2012

അദ്ധ്യായം-57-സൂറത്തുൽ ഹദീദ്‌-ഭാഗം-02

سورة الحديد

മദീനയിൽ അവതരിച്ചു :സൂക്തങ്ങൾ 29


ഭാഗം-01 ( 1 മുതൽ 11 വരെ സൂക്തം -വിവരണം ഇവിടെ വായിക്കുക)

بسم الله الرحمن الرحيم


പരമ കാരുണികനും കരുണാ വാരിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞു അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു




يَوْمَ تَرَى الْمُؤْمِنِينَ وَالْمُؤْمِنَاتِ يَسْعَى نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَانِهِم بُشْرَاكُمُ الْيَوْمَ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ذَلِكَ هُوَ الْفَوْزُ الْعَظِيمُ(12



സത്യ വിശ്വാസികളുടെയും സത്യ വിശ്വാസിനികളുടെയും പ്രകാശം അവരുടെ മുന്നിലൂടെയും വലത് ഭാഗത്ത് കൂടെയും പാഞ്ഞു കൊണ്ടിരിക്കുന്നതായി തങ്ങൾ കാണുന്ന ദിവസം(ഓർക്കുക) ഇന്ന് നിങ്ങൾക്ക് അനുമോദനം താഴ്ഭാഗങ്ങളിൽ കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളാണ് അതിൽ നിത്യ വാസികളായ നിലയിൽ (എന്ന് അവരോട് പറയപ്പെടും)അത് തന്നെയാണ് മികച്ച വിജയം


പരലോകത്ത് സത്യവിശ്വാസികൾക്ക് ലഭിക്കുന്ന ഒരു അംഗീകാരമാണീ പ്രകാശം അവരുടെ നന്മയുടെ തോതനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകുന്നതാണ്.

ഇബ്നു മസ്ഊദ്(റ)പറഞ്ഞതായി ഇമാം ഖുർത്വുബി(റ)റിപ്പോർട്ട് ചെയ്യുന്നു അവർക്ക് അവരുടെ കർമ്മങ്ങളുടെ തോതനുസരിച്ച് പ്രകാശം നൽകപ്പെടും വിശാലമായി പ്രകാശം നൽകപ്പെടുന്നവർ ആക്കൂട്ടത്തിലുണ്ട്.ഏറ്റവും കുറഞ്ഞ പ്രകാശം നൽകപ്പെടുന്നവൻ കാലിന്റെ തള്ള വിരലിൽ മാത്രം പ്രകാശം നൽകപ്പെടുകയും അത് ചിലപ്പോൾ കത്തുകയും മറ്റു ചിലപ്പോൾ കെട്ട് പോവുകയും ചെയ്യുന്നവനാണ്(ഖുർത്വുബി)



സത്യ വിശ്വാസികളുടെ മുഖം അന്ന് വെളുക്കുമെന്നും അല്ലാത്തവരുടെത് അന്ന് കറുത്താണിരിക്കുക എന്നും ഖുർആൻ പറഞ്ഞിട്ടുണ്ട്.വുളൂഇന്റെ അടയാളത്താൽ കൈകാലുകളും മുഖവും വെളുത്തവരേ എന്ന് നബി(സ)യുടെ സമുദായം പരലോകത്ത് വിളിക്കപ്പെടുമെന്ന നബി ചചനവും ഇവിടെ സ്മര്യമാണ് ഇന്ന് നിങ്ങൾക്കീ പ്രകാശം മാത്രമല്ല സ്വർഗ്ഗങ്ങളിലുള്ള താമസവും ഉണ്ടാകുന്നതാണ് എന്നും അതാണ് ശരിയായ വിജയമെന്ന് അവരോട് പറയപ്പെടുന്നതുമാണ്.



يَوْمَ يَقُولُ الْمُنَافِقُونَ وَالْمُنَافِقَاتُ لِلَّذِينَ آمَنُوا انظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ارْجِعُوا وَرَاءكُمْ فَالْتَمِسُوا نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُ بَابٌ بَاطِنُهُ فِيهِ الرَّحْمَةُ وَظَاهِرُهُ مِن قِبَلِهِ الْعَذَابُ(13

അതായത് കപട വിശ്വാസികളും കപട വിശ്വാസിനികളും സത്യ വിശ്വാസികളോട് ഞങ്ങളെ നോക്കണേ ഞങ്ങൾ നിങ്ങളുടെ പ്രകാശത്തിൽ നിന്ന് അല്പം പകർത്തിയെടുക്കട്ടെ എന്ന് പറയുന്ന ദിവസം!അവരോട് പറയപ്പെടും നിങ്ങളുടെ പിന്നിലേക്ക് നിങ്ങൾ മടങ്ങിയിട്ട് വല്ല പ്രകാശവും അന്വേഷിച്ച് കൊള്ളുക അപ്പോൾ അവർ രണ്ട് കൂട്ടർക്കുമിടയിൽ ഒരു മതിൽ സ്ഥാപിക്കപ്പെടുന്നതാണ് അതിനു ഒരു വാതിലുണ്ടായിരിക്കും അതിന്റെ ഉൾഭാഗത്ത് കാരുണ്യ(സ്വർഗ)മാണ് പുറഭാഗമാകട്ടെ അതിന്റെ ഭാഗത്ത് കൂടെയാണ് ശിക്ഷ(നരകം)



സംഭ്രമജനകമായ മഹ്ശറിൽ വെച്ച് വെളിച്ചം ലഭിക്കാതെ അന്ധാളിച്ച് കഷ്ടപ്പെടുന്ന കപട വിശ്വാസികൾ സത്യ വിശ്വാസികളുടെ പ്രകാശം കാണുമ്പോൾ അവരോട് സഹായം തേടുന്നതും ഈ പ്രകാശം നൽകാനാവില്ലെന്നും വേറെ മാർഗം വല്ലതും നോക്കൂ എന്നുള്ള മറുപടിയും ഇവിടെ വിവരിച്ചിരിക്കുകയാണ്.കൂടുതൽ സംസാരത്തിനു അവസരം നഷ്ടപ്പെടുത്തും വിധം അവർക്കിടയിൽ മതിൽ സ്ഥാപിക്കപ്പെടുന്നതാണ് അതിന്റെ ഉള്ളിലേക്ക് കടന്ന് ചെന്നാൽ അളവറ്റ അനുഗ്രഹങ്ങളോട് കൂടിയ സ്വർഗവും സന്തോഷവുമായിരിക്കും കാണുക.അതിന്റെ മറുവശത്ത് നരകവും സത്യനിഷേധികളും കപട വിശ്വാസികളുമായിരിക്കും രണ്ടിനിമിടക്കുള്ള ഒരതിർത്തിയായിരിക്കും ഈ മതിൽ.



يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ قَالُوا بَلَى وَلَكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَارْتَبْتُمْ وَغَرَّتْكُمُ الْأَمَانِيُّ حَتَّى جَاء أَمْرُ اللَّهِ وَغَرَّكُم بِاللَّهِ الْغَرُورُ(14



അവർ(കപടന്മാർ)അവരെ(സത്യ വിശ്വാസികളെ) വിളിച്ച് ചോദിക്കും ഞങ്ങൾ(ഭൂമിയിൽ)നിങ്ങളോട് കൂടെയായിരുന്നില്ലേ?അവർ പറയും.അതെ.പക്ഷെ നിങ്ങൾ സ്വന്തത്തെ തന്നെ കുഴപ്പത്തിലാക്കി (സത്യ വിശ്വാസികൾക്ക് ആപത്ത് സംഭവിക്കുമെന്ന് )നിങ്ങൾ പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയും (മതത്തിൽ)സംശയിക്കുകയും അള്ളാഹുവിന്റെ കല്പന(മരണം)വന്നെത്തുന്നത് വരെ വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിച്ച് കളയുകയും ചെയ്തു.അള്ളാഹുവിനെ സംബന്ധിച്ച് ആ വഞ്ചകനായ പിശാച് നിങ്ങളെ വഞ്ചിച്ച് കളഞ്ഞു



പ്രകാശം നിഷേധിക്കപ്പെടുമ്പോഴുള്ള ഇവരുടെ ദയനീയമായ ചോദ്യമാണ് ഭൂമിയിൽ ഞങ്ങൾ നിങ്ങൾക്കൊപ്പം താമസിച്ചിരുന്നവരല്ലേ?ഞങ്ങൾക്കൊരു വിഷമം വരുമ്പോൾ നിങ്ങളെന്തേ ഞങ്ങളെ സഹായിക്കാത്തത്?അതിനുള്ള മറുപടി വ്യക്തമാണ്.ഒന്നിച്ച് ജീവിച്ചിട്ടും ഞങ്ങൾ തിരഞ്ഞെടുത്ത സത്യ മാർഗം തള്ളിക്കളയുകയും സത്യ വിശ്വാസം സ്വീകരിച്ച ഞങ്ങൾക്ക് ആപത്ത് വരാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്തു.എന്നാൽ നിങ്ങളുടെ അവഗണനയും പാരയും അവഗണിച്ച് നാഥന്റെ മാർഗം സ്വീകരിച്ചു ഇന്ന് ഞങ്ങൾക്ക് ലഭിച്ച ഈ സൌഭാഗ്യം സത്യ വിശ്വാസത്തിന്റെ പ്രതിഫലമാണ് അത് സത്യ വിശ്വാസം അവഗണിച്ചവർക്ക് അർഹതപ്പെട്ടതല്ല പിശാചിന്റെ ദുർബോധനത്തിനു വഴങ്ങിയ നിങ്ങൾ മതത്തെ സംശയത്തോടെ വീക്ഷിക്കുകയായിരുന്നു എന്നതും നിങ്ങളുടെ പരാചയ കാരണമായി എന്ന് അവരെ ഉണർത്തുകയാണ് സത്യ വിശ്വാസികൾ



فَالْيَوْمَ لَا يُؤْخَذُ مِنكُمْ فِدْيَةٌ وَلَا مِنَ الَّذِينَ كَفَرُوا مَأْوَاكُمُ النَّارُ هِيَ مَوْلَاكُمْ وَبِئْسَ الْمَصِيرُ(15



ഇനി ഇന്ന് നിങ്ങളിൽ നിന്നാകട്ടെ സത്യ നിഷേധികളിൽ നിന്നാകട്ടെ യാതൊരു ദണ്ഡവും സ്വീകരിക്കപ്പെടുന്നതല്ല നിങ്ങളുടെ വാസ സ്ഥലം നരകമാണ് അതാണ് നിങ്ങൾക്ക് ഏറ്റവും യോചിച്ചത് ആ മടക്ക സ്ഥലം വളരെ ചീത്ത തന്നെ!



നേരത്തെ പറഞ്ഞ കാരണങ്ങളാൽ നിങ്ങൾക്ക് ഇവിടെ രക്ഷപ്പെടാൻ ഒരു മാർഗവുമില്ലെന്നും നരകത്തിലെത്താനുള്ള സകല യോഗ്യതകളും നിങ്ങളിൽ ഒത്തിട്ടുണ്ടെന്നും അത് വളരെ ചീത്തയായ സങ്കേതമാണെന്നും സാരം



أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِن قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ وَكَثِيرٌ مِّنْهُمْ فَاسِقُونَ(16



അള്ളാഹുവിന്റെ സ്മരണയിലേക്കും അവതരിച്ച സത്യത്തി(ഖുർആൻ)ലേക്കും തങ്ങളുടെ ഹൃദയങ്ങൾ വിനയപ്പെട്ടു വരുവാൻ സത്യ വിശ്വാസികൾക്ക് സമയമായില്ലെയോ? മുമ്പ് വേദം നൽകപ്പെട്ടവരെ പോലെ ഇവർ ആവാതിരിക്കാനും(സമയമായില്ലയോ?)എന്നിട്ട് അവരിൽ(വേദക്കാരിൽ)കാലം ദീർഘിച്ചു അങ്ങനെ അവരുടെ ഹൃദയങ്ങൾ കടുത്തു പോയി അവരിൽ മിക്കപേരും (തങ്ങളുടെ മതത്തിൽ നിന്ന്)പുറത്തുപോയവരാകുന്നു



മുസ്‌ലിംകൾ സഗൌരവം ചിന്തിക്കേണ്ട ഒരു ചോദ്യമാണ് അള്ളാഹുവിന്റെ സ്മരണയിലേക്കും അവതരിച്ച സത്യത്തി(ഖുർആൻ)ലേക്കും തങ്ങളുടെ ഹൃദയങ്ങൾ വിനയപ്പെട്ടു വരുവാൻ സത്യ വിശ്വാസികൾക്ക് സമയമായില്ലെയോ?

എന്ന ചോദ്യം. സത്യ വിശ്വാസി തന്റെ വിശ്വാസത്തിന്റെ ചൈതന്യംനില നിൽക്കും വിധത്തിൽ എപ്പോഴും സജീവമായിരിക്കണം.ഒരിക്കലും തന്റെ മനസ്സിനു മാന്ദ്യത ഭാധിക്കരുതെന്ന ഉണർത്തലാണിത് അള്ളാഹുവിന്റെ സ്മരണയിലും ഖുർ ആനിന്റെ കല്പനകളിലും എപ്പോഴും നാം മുഴുകിയിരിക്കണമെന്ന് സാരം.ബാദ്ധ്യത മറന്ന മുൻ വേദക്കാരെ പോലെ നാം ആയിക്കൂടാ എന്നതും പ്രധാനപ്പെട്ട ഉപദേശം തന്നെ.ആദ്യ കാലങ്ങളിൽ അവർ നന്നായി ജീവിച്ചുവെങ്കിലും കാലാന്തരത്തിൽ അവരുടെ ഹ്ര്‌ദയങ്ങൾ ദുഷിച്ചു പോവുകയും ദുഷ്ക്കർമ്മങ്ങളിൽ മുഴുകുകയും ചെയ്തു അവർ വേദഗ്രന്ഥങ്ങൾ മാറ്റിമറിച്ചു ഐഹിക താല്പര്യങ്ങൾക്ക് വേണ്ടി നിയമങ്ങളിൽ ഭേദഗതി വരുത്തി.അവരുടെ താല്പര്യ സംരക്ഷണത്തിനായി കള്ളക്കഥകളും പുത്തൻ സിദ്ധാന്തങ്ങളും ആവിഷ്ക്കരിച്ചു. അള്ളാഹുവിനെ വിട്ട് അവരുടെ പുരോഹിതന്മാർക്ക് നിയമ നിർമ്മാണത്തിനുള്ള സ്വതന്ത്രാവകാശം അവർ പതിച്ചു നൽകി .ഇതെല്ലാം മുൻ വേദക്കാരെ നാശത്തിലെത്തിച്ചുവെങ്കിൽ നിങ്ങൾ ഒരിക്കലും അത്തരക്കാ‍രാവരുതെന്നും അള്ളാഹുവിന്റെ സ്മരണ തുടിക്കുന്ന മനസ്സും ഖുർആനിന്റെ ശരിയായ ആശയങ്ങളെ പിന്തുണക്കുന്ന സ്വഭാവവും നില നിർത്തണം എന്നാണിവിടെ ഉണർത്തുന്നത്.എന്നാൽ പൂർവ സൂരികൾ ശരിയായി മനസിലാക്കിയ ഖുർ ആനിക ആശയങ്ങളെ അവഗണിച്ച് തോന്നിയത് പോലെ മതം പറയുന്നവർ തലപൊക്കുകയും അവരെ അനുസരിക്കുന്നിടത്തേക്ക് സമൂഹം അധ:പതിക്കുകയും ചെയ്യുന്നത് വലിയ കഷ്ടം തന്നെ. ഈ സൂക്തം സത്യ വിശ്വാസത്തിന്റെ അനിവാര്യതയിലേക്ക് പല മഹാന്മാർക്കും മാർഗ ദർശനമായിട്ടുണ്ട്.



ഇമാം ഖുർത്വുബി(റ)എഴുതുന്നു ഇബ്നുൽ മുബാറക്(റ)വും ഫുളൈലു ബ്നു ഇയാള്(റ)വുമൊക്കെ ആത്മീയ ഉന്നതിയിലേക്ക് എത്താൻ കാരണം ഈ സൂക്തമാണ്. ഫുളൈൽ(റ)പിടിച്ച് പറിക്കാരനായി ജീവിച്ചു കൊണ്ടിരിക്കെ ഒരു പെണ്ണുമായി ഇഷ്ടത്തിലാവുകയും അവൾക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ രാത്രി മതിൽ ചാടി അവളുടെ അടുത്തെത്താൻ ശ്രമിക്കുമ്പോൾ ഒരാൾ ഈ സൂക്തം പാരായണം ചെയ്യുന്നത് അദ്ദേഹം കേൾക്കുകയും അത് മനസ്സിനെ തട്ടിയുണർത്തിയപ്പോൾ പിന്നോട്ട് മാറി അള്ളാഹുവേ!എനിക്ക് നിന്നെ ഭയപ്പെടാൻ സമയമായി എന്ന് പറഞ്ഞ് പാശ്ചാത്താപ മന:സ്ഥിതിയോടെ തിരിച്ചു പോന്നു.അങ്ങനെ രാത്രി പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിൽ കഴിച്ചു കൂട്ടാമെന്ന് കരുതി ഒരു മൂലയിൽ ചുരുണ്ട് കൂടിയപ്പോൾ തൊട്ടപ്പുറത്തിരുന്ന് ഒരു യാത്രാ സംഘം പരസ്പരം സംസാരിക്കുന്നത് താൻ കേട്ടു.നമുക്ക് രാത്രി ഇവിടെ തന്നെ കൂടാം കാരണം വഴിയിൽ ആ ഫുളൈൽ കൊള്ളക്കിറങ്ങിയിട്ടുണ്ടാവും എന്ന്! അപ്പോൾ ഫുളൈൽ(റ) ഞാൻ രാത്രിയിൽ അള്ളാഹുവിനു ഇഷ്ടമില്ലാത്ത പണികൾ ചെയ്യുന്നു.അള്ളാഹുവിന്റെ അടിമകൾ എന്നെ ഭയപ്പെടുന്നു.അള്ളാഹുവേ! ഞാൻ ഇപ്പോൾ തന്നെ നിന്നിലേക്ക് പാശ്ചാത്തപിച്ച് മടങ്ങുന്നു എന്നും എല്ലാം ഉപേക്ഷിച്ച് നിന്റെ ഭവനമായ കഅബയുടെ സഹവാസം ഞാൻ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു എന്ന് താൻ പ്രഖ്യാപിച്ചു.(ഖുർത്വുബി)

അള്ളാഹുവിന്റെ സമയമായില്ലേ നന്നാവാൻ എന്ന ഈ ചോദ്യം നമ്മുടെയൊക്ക കർണപുടങ്ങളിൽ അലയടിക്കട്ടെ.അതെ നാഥാ എനിക്ക് നിന്നെ ഭയപ്പെട്ട് ജീവിക്കാൻ സമയമായി! എന്ന് പറയാൻ നമുക്കാവുകയും ചെയ്യട്ടെ എന്ന് പ്രത്യാശിക്കുകയാണ്



اعْلَمُوا أَنَّ اللَّهَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا قَدْ بَيَّنَّا لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ(17



ഭൂമി നിർജ്ജീവമായതിനു ശേഷം അള്ളാഹു അതിനെ ജീവിപ്പിക്കുക തന്നെ ചെയ്യുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കണം തീർച്ചയായും നിങ്ങൾക്ക് ചിന്തിച്ച് ഗ്രഹിക്കുവാൻ വേണ്ടി നാം ദൃഷ്ടാന്തങ്ങൽ വ്യക്തമാക്കിത്തന്നിരിക്കുന്നു



ഉണങ്ങി വരണ്ട ഭൂമിയിൽ മഴ വർഷിച്ചാൽ അത് പച്ച പിടിച്ച് ജീവസ്സുറ്റതാകുന്നത് നാം കാണുന്നുണ്ട്.അത് പോലെ ദുഷിച്ചു മരവിച്ചു പോയ ഹ്ര്‌ദയങ്ങളിലേക്ക് അള്ളാഹുവിനെക്കുറിച്ചുള്ള സ്മരണയും ഭയവും വന്നു കഴിഞ്ഞാൽ അതിനു ആത്മീയ ചൈതന്യമുണ്ടാകും അങ്ങനെ ആ ഹ്ര്‌ദയം വിശ്വാസവും ഭക്തിയും നിറഞ്ഞതും തന്മൂലം നന്മകളെ ഉൽ‌പ്പാദിപ്പിക്കുന്നതുമായിരിക്കും.അതിനാവശ്യമായ ദൃഷ്ടാന്തങ്ങളാകുന്ന മഴ അള്ളാഹു നമ്മിലേക്ക് വ്യക്തമാക്കിയിട്ടുണ്ടെന്ന് സാരം



إِنَّ الْمُصَّدِّقِينَ وَالْمُصَّدِّقَاتِ وَأَقْرَضُوا اللَّهَ قَرْضًا حَسَنًا يُضَاعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ(18


നിശ്ചയമായും ദാനധർമ്മം ചെയ്യുകയും അള്ളാഹുവിനു നല്ല കടം കൊടുക്കുകയും ചെയ്ത പുരുഷന്മാർക്കും സ്ത്രീകൾക്കും (പ്രതിഫലം)ഇരട്ടിച്ചു നൽകപ്പെടുന്നതാണ് അവർക്ക് മാന്യമായ പ്രതിഫലമുണ്ടായിരിക്കും



ധർമ്മം ചെയ്യുന്ന സ്ത്രീക്കും പുരുഷനും അള്ളാഹു നൽകിയതിന്റെ ഇരട്ടികൾ പ്രതിഫലം നൽകും ഇത് ഇതേ അദ്ധ്യായത്തിലെ പതിനൊന്നാം സൂക്തത്തിൽ വിശദീകരിച്ചത് ഓർക്കുമല്ലോ



وَالَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ أُوْلَئِكَ هُمُ الصِّدِّيقُونَ وَالشُّهَدَاء عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُوْلَئِكَ أَصْحَابُ الْجَحِيمِ(19



അള്ളാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ അവർ തന്നെയാണ് തങ്ങളുടെ രക്ഷിതാവിങ്കൽ സ്വിദ്ദീഖുകളും ശഹീദുകളും.തങ്ങളുടെ പ്രതിഫലവും പ്രകാശവും അവർക്കുണ്ടായിരിക്കുന്നതാണ് സത്യത്തെ നിഷേധിക്കുകയും നമ്മുടെ ആയത്തുകളെ വ്യാജമാക്കുകയും ചെയ്യുന്നവരാരോ അവർ നരകക്കാരാകുന്നു

സിദ്ദീഖ് എന്നാൽ സത്യ വിശ്വാസത്തിലും സത്യ നിഷ്ഠയിലും അടിയുറച്ച അങ്ങേയറ്റത്തെ സത്യ സന്ധൻ എന്നാണ്.ഇസ് ലാമിന്റെ രക്ഷക്കും നിലനിൽ‌പ്പിനും വേണ്ടി സ്വജീവൻ ബലിയർപ്പിച്ചവർ എന്നാണ് ശഹീദിന്റെ സാരം.സിദ്ദീഖിന്റെ സ്ഥാനം വിശ്വാസത്തിന്റെ ശക്തിയിൽ നിന്നും ശഹീദിന്റെ സ്ഥാനം ത്യാഗത്തിന്റെ ശക്തിയിൽ നിന്നും ഉടലെടുക്കുന്നു.പ്രവാചകന്മാരുടെ പദവി കഴിച്ചാ‍ൽ മനുഷ്യനു എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും ഉന്നതമായ പദവിയാണ് ഈ പറഞ്ഞവ.പ്രവാചക പദവി സ്വ പ്രയത്നം കൊണ്ട് ലഭിക്കുന്നതല്ല .അത് അള്ളാഹു പ്രത്യേകം തിരഞ്ഞെടുത്തവർക്കേ ലഭിക്കൂ .എല്ലാ കേവല സത്യ വിശ്വാസികളും സിദ്ദീഖുകളാണെന്നല്ല ഈ സൂക്തത്തിന്റെ ആശയം.പ്രത്യുത സത്യ വിശ്വാസത്തിന്റെ താല്പര്യമനുസരിച്ച് ജീവിതത്തിൽ സത്യ സന്ധതയും സൂക്ഷ്മതയും പാലിക്കുന്നവർക്കെ ആ സ്ഥാനം ലഭിക്കൂ സത്യ നിഷേധികൾ എന്ത് നല്ല പ്രവർത്തനം നടത്തിയാലും അള്ളാഹുവിന്റെ അടുത്ത് ശിക്ഷാർഹരാ‍ണെന്ന് സൂക്തത്തിന്റെ അവസാനം അറിയിക്കുന്നു



اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ(20



ഭൌതിക ജീവിതം കളിയും വിനോദവും അലങ്കാരവും നിങ്ങൾ തമ്മിൽ ദുരമഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുമ കാണിക്കലും മാത്രമാകുന്നു എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം (അതിന്റെ ഉപമ)ഒരു മഴ പോലെയാണ് അതുമൂലം മുളച്ച സസ്യം കർഷകരെ അത്ഭുതപ്പെടുത്തി.പിന്നീട് അത് ഉണങ്ങിപ്പോകുന്നു എന്നിട്ടതിനെ മഞ്ഞനിറമുള്ളതായി നീ കാണും അനന്തരമത് തുരുമ്പിച്ച വൈക്കോലായിത്തീരുന്നു പരലോകത്ത് കഠിന ശിക്ഷയും അള്ളാഹുവിങ്കൽ നിന്നുള്ള പാപ മോചനവും സംതൃപ്‌തിയുമുണ്ട് ഐഹിക ജീവിതം വഞ്ചനയുടെ വിഭവങ്ങൾ മാത്രമാകുന്നു



ഐഹിക ജീവിതത്തിന്റെ ആകെത്തുകയും അതിന്റെ യാഥാർത്ഥ്യവുമാണീ സൂക്തം.ഒരു വ്യാഖ്യാനത്തിനു ആവശ്യമില്ലാത്ത വിധം വ്യക്തമാണിത്.ഭൂമിയിൽ മഴ വർഷിച്ച് സസ്യങ്ങൾ മുളച്ചു ഭൂമിയിൽ പച്ചപ്പട്ട് വിരിച്ചു നിൽക്കുന്ന കൃഷികണ്ട് കർഷകർ ആനന്ദഭരിതനായി പിന്നീട് അത് മഞ്ഞ നിറമാകുന്നു തുടർന്ന് അത് ഉണങ്ങി വൈക്കോലായി നുറുങ്ങിപ്പൊടിഞ്ഞു പോകുന്നു ഇത് പോലെയാണ് ഐഹികജീവിതവും..നശ്വരവും ക്ഷണികവുമാണത്.എന്നാൽ കേവല ഭൌതിക വാദികളല്ലാത്ത ചില ആളുകൾ തന്നെ ഐഹിക ജീവിതത്തെയും പാരത്രിക ജീവിതത്തെയും ഒരേ അളവു കോൽ കൊണ്ട് അളക്കുന്നത് കാണാം.ചിലരുടെ പ്രസ്താവന കാണുമ്പോൾ അള്ളാഹുവും റസൂലും മനുഷ്യന്റെ വിജയമായി കണക്കാ‍ക്കുന്നത് ഐഹികജീവിതത്തിന്റെ വിജയം മാത്രമാണെന്നും തോന്നിപ്പോകും അങ്ങനെയുള്ളവർ ഈ സൂക്തവും ഇത് പോലുള്ളതും തുറന്ന ഹൃദയത്തോടേ നോക്കേണ്ടതാണ് ഐഹിക വിഭവങ്ങളെല്ലാം അവഗണിക്കണമെന്നോ വർജ്ജിക്കണമെന്നോ അല്ല ഈ പറഞ്ഞതിന്റെ സാരം.മറിച്ച് ഇവ അള്ളാഹുവിന്റെ നിയമങ്ങൾക്കനുസരിച്ച് മാത്രം ഉപയോഗിക്കുകയും തന്റെ പരലോക വിജയത്തിനു തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.ഐഹിക ജീവിതം കൊണ്ട് വഞ്ചിതരാവാതിരിക്കുക, .എന്നാൽ നാഥന്റെ പാപമോചനവും സംതൃപ്തിയും ലഭിക്കും.അല്ലാത്തവർക്ക് കഠിന ശിക്ഷയാവും ഫലം ഇമാം ഖുർത്വുബി(റ)എഴുതുന്നു.ഈ സൂക്തവും മുൻ സൂക്തവും തമ്മിലുള്ള ബന്ധം മനുഷ്യൻ ചിലപ്പോൾ യുദ്ധം ഒഴിവാക്കുന്നത് മരണത്തെ ഭയപ്പെട്ടാവും.എന്നാൽ ഭൌതിക ജീവിതം തികച്ചും ക്ഷണികമാണ് എത്ര ശ്രമിച്ചാലും ഐഹിക ജീവിതത്തിനു പരിമിതിയുണ്ട് ഭൂമിയിൽ നടക്കുന്ന ഭാവ മാറ്റങ്ങളും പരിണാമങ്ങളും ഈ ക്ഷണികതയെ മനസിലാക്കിത്തരുന്നുണ്ടെന്നാണിത് സൂചിപ്പിക്കുന്നത് എന്നെന്നും നില നിൽക്കുന്ന പരലോകത്തെ ക്ഷണികമായ ഐഹിക ജീവിതത്തിനു വേണ്ടി നഷ്ടപ്പെടുത്തരുതെന്ന് സാരം

അള്ളാഹു നമ്മെയെല്ലാം സജ്ജനങ്ങളിൽ പെടുത്തട്ടെ ആമീൻ

ബാക്കി സൂക്തങ്ങളുടെ വിവരണം അടുത്ത പോസ്റ്റിൽ  ഇൻശാ അള്ളാഹ്








No comments: