Monday, July 22, 2024

അദ്ധ്യായം 35 : സൂറത്തു ഫാത്വിർ سورة فاطر | ഭാഗം 04

അദ്ധ്യായം 35  | സൂറത്തു ഫാത്വിർ  سورة فاطر

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 45

(Part -4  -   സൂക്തം 36 മുതൽ 4വരെ സൂക്തങ്ങളുടെ വിവരണം )

 

بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(36)
وَٱلَّذِينَ كَفَرُوا۟ لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا۟ وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِى كُلَّ كَفُورٍۢ


അവിശ്വാസികൾക്കാണ് നരകാഗ്നി. അവരുടെ മേൽ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കിൽ അവർക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയിൽ നിന്ന് ഒട്ടും അവർക്ക് ഇളവ് ചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവർക്കും നാം പ്രതിഫലം നൽകുന്നു


വിജയികളുടെ അവസ്ഥ വിവരിച്ച ശേഷം അവിശ്വാസികളുടെ അവസ്ഥ വിവരിക്കുകയാണ് അവർ നരകത്തിലെത്തിയ ശേഷം കഠിന ശിക്ഷ അനുഭവിക്കുമ്പോൾ മരണം മുഖേന ഇതിൽ നിന്ന് രക്ഷപ്രാപിക്കാൻ മരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും പക്ഷ അവർക്ക് ആശ്വാസമാവും വിധം മരണം അവർക്ക് അവിടെയുണ്ടാവില്ല ആശ്വാസം നൽകുന്ന ജീവിതവും അവർക്കവിടെയില്ല സത്യനിഷേധികൾക്ക് ഇങ്ങനെയാണ് നമ്മുടെ പ്രതിഫലം


(37)

وَهُمْ يَصْطَرِخُونَ فِيهَا رَبَّنَآ أَخْرِجْنَا نَعْمَلْ صَـٰلِحًا غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ ۖ فَذُوقُوا۟ فَمَا لِلظَّـٰلِمِينَ مِن نَّصِيرٍ


അവർ അവിടെ വെച്ച് മുറവിളി കൂട്ടും
ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ നീ (നരകത്തിൽ നിന്ന്) പുറത്തയക്കേണമേ.(മുമ്പ്) ചെയ്തിരുന്നതിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾ സൽക്കർമം ചെയ്തു കൊള്ളാം. (അപ്പോൾ നാം പറയും) ആലോചിക്കുന്നവനു ആലോചിക്കാൻ മാത്രം നിങ്ങൾക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരൻ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു.അതിനാൽ നിങ്ങൾ അനുഭവിച്ചു കൊള്ളുക അക്രമികൾക്ക് യാതൊരു സഹായിയുമില്ല

നരക ശിക്ഷ അനുഭവിക്കുന്ന നേരത്ത് അവർ ഞങ്ങൾക്ക് ഭൂമിയിലേക്ക് ഒരിക്കൽ കൂടി തിരിച്ച് പോകാൻ അനുവദിക്കണം .നേരത്തെയുണ്ടായിരുന്ന സത്യനിഷേധം വരാതെ ഞങ്ങൾ നിന്നെ അനുസരിക്കുന്നവരായി മാറാം എന്ന് പറഞ്ഞ് അവർ അള്ളാഹുവോട് കെഞ്ചും .എന്നാൽ അവരെ ഒരിക്കൽ കൂടി ഭൂമിയിൽ അയച്ചാലും അവർക്ക് മാറ്റമൊന്നും വരില്ലെന്നും പഴയ നിഷേധം അവർ വീണ്ടും ആവർത്തിക്കുമെന്നും അറിയുന്ന അള്ളാഹു അവരുടെ ഈ ആവശ്യത്തിനു അനുകൂലമായി പ്രതികരിക്കില്ല  എന്ന് മാത്രമല്ല നിങ്ങൾ ധാരാളം കാലം ഭൂമിയിൽ ജീവിക്കുകയും സത്യവിശ്വാസം നിങ്ങൾക്ക് പഠിപ്പിക്കാനായി താക്കീതുകാരനെ ഞാൻ  അയക്കുകയും ചെയ്തിരുന്നില്ലേ? നിങ്ങൾക്ക് എന്തേ ഉപകരിക്കാതിരുന്നത് .അതിനാൽ സത്യനിഷേധം കൈക്കൊണ്ട അക്രമികൾക്ക് ഒരു സഹായിയും ഉണ്ടാവില്ല നിശ്ചയിച്ച ശിക്ഷ അനുഭവിക്കുക എന്ന് അള്ളാഹു പറയും


(38)
إِنَّ ٱللَّهَ عَـٰلِمُ غَيْبِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ

 


തീർച്ചയായും
അള്ളാഹു ആകാശങ്ങളിലെയും ഭൂമിയിലേയും അദൃശ്യ കാര്യങ്ങൾ അറിയുന്നവനാകുന്നു തീർച്ചയായും അവൻ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു

ഒരോ രഹസ്യവും മനസിൽ സുക്ഷിക്കുന്നതും അള്ളാഹു അറിയുകയും ഓരോരുത്തരുടെയും അവസ്ഥയനുസരിച്ച് പ്രതിഫലം നൽകുകയും ചെയ്യും

 


(39)
هُوَ ٱلَّذِى جَعَلَكُمْ خَلَـٰٓئِفَ فِى ٱلْأَرْضِ ۚ فَمَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَلَا يَزِيدُ ٱلْكَـٰفِرِينَ كُفْرُهُمْ عِندَ رَبِّهِمْ إِلَّا مَقْتًۭا ۖ وَلَا يَزِيدُ ٱلْكَـٰفِرِينَ كُفْرُهُمْ إِلَّا خَسَارًۭا


അവനാണ് നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കിയവൻ. ആകയാൽ വല്ലവനും അവിശ്വസിക്കുന്ന പക്ഷം അവൻ്റെ അവിശ്വാസത്തിൻ്റെ ദോഷം അവന്നു തന്നെ. അവിശ്വാസികൾക്ക് അവരുടെ അവിശ്വാസം അവരുടെ രക്ഷിതാവിങ്കൽ കോപമല്ലാതൊന്നും വർദ്ധിപ്പിക്കുകയില്ല അവിശ്വാസികൾക്ക് അവരുടെ അവിശ്വാസം നഷ്ടമല്ലാതൊന്നും വർദ്ധിപ്പിക്കുകയില്ല


ഭൂമിയിൽ ഓരോ സമൂഹങ്ങൾ മാറി മാറി വരുന്നു അവരിൽ ആരെങ്കിലും അവിശ്വാസിയായാൽ അതിൻ്റെ ദോഷം അവൻ തന്നെ അനുഭവിക്കണം നിഷേധികൾക്ക് അള്ളാഹുവിൽ നിന്ന് അകൽച്ചയും ദേഷ്യവുമല്ലാതെ അവരുടെ അവിശ്വാസം കൊണ്ട് ഒന്നും വർദ്ധിക്കുന്നില്ല. ഓരോ നിമിഷവും അവർ പരാചയം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് .സത്യ വിശ്വാസിക്ക് ഓരോ നിമിഷവും നന്മയാണ് വർദ്ധിച്ചിരുന്നത് കാരണം അവൻ സൽക്കർമങ്ങളായിരുന്നു ചെയ്തു കൊണ്ടിരുന്നത്. അവിശ്വാസിയാവട്ടെ തെറ്റിൽ നിന്ന് തെറ്റിലേക്ക് സഞ്ചരിച്ചു കൊണ്ടേയിരിക്കുകയാണ്



(40)
قُلْ أَرَءَيْتُمْ شُرَكَآءَكُمُ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌۭ فِى ٱلسَّمَـٰوَٰتِ أَمْ ءَاتَيْنَـٰهُمْ كِتَـٰبًۭا فَهُمْ عَلَىٰ بَيِّنَتٍۢ مِّنْهُ ۚ بَلْ إِن يَعِدُ ٱلظَّـٰلِمُونَ بَعْضُهُم بَعْضًا إِلَّا غُرُورًا


തങ്ങൾ ചോദിക്കുക
അള്ളാഹുവിനു പുറമേ നിങ്ങൾ ആരാധിക്കുന്ന നിങ്ങളുടെ പങ്കാളികളെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?ഭൂമിയിൽ എന്തൊന്നാണ് അവർ സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങൾ എനിക്ക് കാണിച്ചു തരിക.അതല്ല ആകാശങ്ങളിൽ അവർക്ക് വല്ല പങ്കുമുണ്ടോ?അതല്ല നാം അവർക്ക് വല്ല ഗ്രന്ഥവും നൽകിയിട്ടതിൽ നിന്നുള്ള തെളിവ് അനുസരിച്ചാണോ അവർ നിലകൊള്ളുന്നത്? അല്ല.അക്രമകാരികൾ അന്യോന്യം വാഗ്ദാനം ചെയ്യുന്നത് വഞ്ചന മാത്രമാണ്


അള്ളാഹുവിനു പുറമേ പല ദൈവങ്ങളെയും ആരാധിക്കുന്നവരോട് നബി

തങ്ങൾ ചോദിക്കാനായി അള്ളാഹു കല്പിക്കുന്ന കാര്യങ്ങളാണിത്.പരമമായ വണക്കം ഈ വസ്തുക്കൾക്ക് മുന്നിൽ കാണിക്കാൻ എന്താണ് ഈ ബിംബങ്ങളുടെ യോഗ്യത? അള്ളാഹു സൃഷ്ടിച്ച പോലെ എന്തെങ്കിലും സൃഷ്ടി അവരുടേതായി കാണിക്കാനുണ്ടോ? അല്ലെങ്കിൽ ആകാശത്തിൻ്റെ സൃഷ്ടിപ്പിലോ നിയന്ത്രണത്തിലോ അള്ളാഹുവോടൊപ്പം അവർക്ക് വല്ല പങ്കാളിത്തവും ഉണ്ടോ? അല്ലെങ്കിൽ ഈ ആരാധനക്ക് തെളിവാക്കാൻ പറ്റുന്ന എന്തെങ്കിലും രേഖ നാം അവർക്ക് നൽകിയിട്ടുണ്ടോ? അങ്ങനെയൊന്നും ഇല്ല.സ്വയം മിനഞ്ഞെടുത്ത ചില അഭിപ്രായങ്ങൾ അനുസരിച്ചാണ് ഈ കുറ്റം അവർ ചെയ്യുന്നത് അത് സ്വന്തത്തെ തന്നെ വഞ്ചിക്കുന്ന നടപടിയുമാണ്


(41)
۞ إِنَّ ٱللَّهَ يُمْسِكُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَآ إِنْ أَمْسَكَهُمَا مِنْ أَحَدٍۢ مِّنۢ بَعْدِهِۦٓ ۚ إِنَّهُۥ كَانَ حَلِيمًا غَفُورًۭا


തീർച്ചയായും
അള്ളാഹു ആകാശങ്ങളെയും ഭൂമിയേയും (യഥാർത്ഥ സ്ഥാനങ്ങളിൽ നിന്ന്) നീങ്ങാതെ പിടിച്ച് നിർത്തുന്നു അവ നീങ്ങിപ്പോവുകയാണെങ്കിൽ അവനു പുറമേ യാതൊരാൾക്കും അവയെ പിടിച്ചു നിർത്താനാവില്ല.തീർച്ചയായും അവൻ സഹന ശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു

ബിംബങ്ങൾക്ക് ഒരു നിയന്ത്രണവുമില്ല എന്ന് സ്ഥിരപ്പെടുത്തിയ ശേഷം അള്ളാഹുവിൻ്റെ മഹത്തായ കഴിവിനെക്കുറിച്ച് വിവരിക്കുകയാണ് ഉയർന്ന് നിൽക്കുന്ന ആകാശം വീണു പോകാതെയും വിശാലമായ ഭൂമി ചലിക്കാതെയും പിടിച്ച് നിർത്തുന്നത് അള്ളാഹുവാണ് ഇത് രണ്ടിലും വല്ല ചലനവുമുണ്ടായാൽ മറ്റാർക്കും അത് നിയന്ത്രിക്കാനാവില്ല .എന്നിട്ടും അള്ളാഹുവിനെ ധിക്കരിക്കുന്നവരെ പെട്ടെന്ന് ശിക്ഷിക്കാതെ മനം മാറ്റത്തിന് സാവകാശം നൽകുന്ന സഹനവും തെറ്റ് പറ്റിയവർക്ക് മാപ്പും നൽകാൻ അള്ളാഹു തയാറാകുന്നു .അവൻ്റെ മഹത്തായ അനുഗ്രഹമത്രെ അത്


(42)
وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِن جَآءَهُمْ نَذِيرٌۭ لَّيَكُونُنَّ أَهْدَىٰ مِنْ إِحْدَى ٱلْأُمَمِ ۖ فَلَمَّا جَآءَهُمْ نَذِيرٌۭ مَّا زَادَهُمْ إِلَّا نُفُورًا


തങ്ങളുടെ അടുത്ത് ഒരു താക്കീതുകാരൻ വരുന്ന പക്ഷം തങ്ങൾ ഏതൊരു സമുദായത്തേക്കാളും സന്മാർഗം സ്വീകരിക്കുന്നവരാകാമെന്ന് അവരെക്കൊണ്ട് സത്യം ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി അവർ
അള്ളാഹുവിൻ്റെ പേരിൽ സത്യം ചെയ്ത് പറഞ്ഞു എന്നാൽ ഒരു താക്കീതുകാരൻ അവരുടെ അടുത്ത് വന്നപ്പോൾ അത് അവർക്ക് അകൽച്ച മാത്രമേ വർദ്ധിപ്പിച്ചുള്ളൂ


നബി തങ്ങളെ അള്ളാഹു ദൂതനായി അയക്കുന്നതിനു മുമ്പ് ഖുറൈശികൾ ഞങ്ങളിലേക്ക് ഒരു താക്കീതുകാരർ (പ്രവാചകൻ) വന്നാൽ അദ്ദേഹത്തിൻ്റെ ഉപദേശം സ്വീകരിച്ച് ഏറ്റവും നന്നായി ജീവിക്കുന്ന സന്മാർഗം സ്വീകരിക്കുന്ന ജനത ഞങ്ങളായിരിക്കുമെന്ന് സാദ്ധ്യമാകുന്നതിൻ്റെ പരമാവധി ശക്തിയിൽ സത്യം ചെയ്ത് പറഞ്ഞു എന്നാൽ നബി തങ്ങൾ ദൂതനായി വന്നപ്പോഴാകട്ടെ അവിശ്വാസത്തിൻ്റെ അങ്ങേ അറ്റത്തേക്കാണ് അവർ എത്തിയത്

 


(43)

ٱسْتِكْبَارًۭا فِى ٱلْأَرْضِ وَمَكْرَ ٱلسَّيِّئِ ۚ وَلَا يَحِيقُ ٱلْمَكْرُ ٱلسَّيِّئُ إِلَّا بِأَهْلِهِۦ ۚ فَهَلْ يَنظُرُونَ إِلَّا سُنَّتَ ٱلْأَوَّلِينَ ۚ فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبْدِيلًۭا ۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحْوِيلًا


ഭൂമിയിൽ അവർ അഹങ്കരിച്ച് നടക്കുകയും ദുഷിച്ച തന്ത്രം കൈക്കൊള്ളുകയും ചെയ്തതിനാലാണിത്. ദുഷിച്ച തന്ത്രം (അതിൻ്റെ ഫലം) അത് പ്രയോഗിച്ചവരിൽ തന്നെയാണ് വന്നുഭവിക്കുക അപ്പോൾ പൂർവ്വീകന്മാരുടെ കാര്യത്തിൽ ഉണ്ടായ നടപടിക്രമമല്ലാതെ എന്താണ് അവർ കാത്തിരിക്കുന്നത്
? അള്ളാഹുവിൻ്റെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും തങ്ങൾ കണ്ടെത്തുകയില്ല അള്ളാഹുവിൻ്റെ നടപടിക്രമത്തിന് യാതൊരു മാറ്റവും തങ്ങൾ കണ്ടെത്തുകയില്ല



അള്ളാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ സ്വീകരിക്കാതെ അഹങ്കരിക്കുകയും മറ്റുള്ള ജനങ്ങളെ സത്യത്തിൽ നിന്ന് തടഞ്ഞ് നിർത്താനുള്ള കുതന്ത്രങ്ങൾ മിനയുകയും ചെയ്യുകയാണ് അവർ ചെയ്തത്. എന്നാൽ അതിൻ്റെ പ്രത്യാഘാതം അവർ തന്നെയാണ് അനുഭവിക്കേണ്ടി വരിക അർഹമായ ശിക്ഷ അള്ളാഹു അവർക്ക് നൽകുമെന്ന് സാരം. ഇങ്ങനെ സത്യത്തോട് വെല്ലുവിളിക്കുന്നവർ മുൻ കാലത്ത് നിഷേധികളിൽ അള്ളാഹു നടപ്പാക്കിയ തിരിച്ചടിയുടെ നടപടി ക്രമമല്ലാതെ മറ്റെന്താണ് കാത്തിരിക്കുന്നത് . അള്ളാഹുവിൻ്റെ നടപ്പടി ക്രമം മാറ്റപ്പെടുകയോ അള്ളാഹു ഒരു കൂട്ടർക്ക് ശിക്ഷ നൽകാൻ തീരുമാനിച്ചാൽ അവരിൽ നിന്ന് അതിനെ തിരിച്ചു വിടാനോ ആർക്കും സാദ്ധ്യമല്ല

 


(44)
أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ وَكَانُوٓا۟ أَشَدَّ مِنْهُمْ قُوَّةًۭ ۚ وَمَا كَانَ ٱللَّهُ لِيُعْجِزَهُۥ مِن شَىْءٍۢ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ ۚ إِنَّهُۥ كَانَ عَلِيمًۭا قَدِيرًۭا


അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങിനെയായിരുന്നു എന്ന് നോക്കിയില്ലേ
? അവർ ഇവരെക്കാൾ മികച്ച ശക്തിയുള്ളവരായിരുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അള്ളാഹുവെ തോല്പിക്കാനാവില്ല തീർച്ചയായും അവൻ സർവജ്ഞനും സർവശക്തനുമാകുന്നു

ഈ നിഷേധികളോട് ഭൂമിയിലൂടെ സഞ്ചരിച്ച് മുൻകാല സത്യ നിഷേധികൾ അനുഭവിച്ച തിരിച്ചടികളെ കുറിച്ച് ആലോചിക്കാനാണ് പറയുന്നത്. അവർ തകർന്നടിഞ്ഞ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇവർക്ക് പഠിക്കാം അള്ളാഹുവിൻ്റെ ശിക്ഷയുടെ ഗൗരവം. മുൻ കാലത്തെ നിഷേധികൾ ഇവരേക്കാൾ കായിക ശക്തിയിലും ആൾ സ്വാധീനത്തിലും സാമ്പത്തിക ഭദ്രതയിലുമെല്ലാം വളരെ മുന്നിലായിരുന്നു എന്നിട്ടും അള്ളാഹുവിൻ്റെ ശിക്ഷകൾ അനുഭവിക്കേണ്ടി വന്നപ്പോൾ പൊടിപോലും കണ്ട് പിടിക്കാനില്ലാത്ത വിധം നാമാവശേഷമായി അവരുടെ കൊട്ടാരങ്ങൾ കാലിയാവുകയും അവരനുഭവിച്ചിരുന്ന അനുഗ്രഹങ്ങൾ അനാഥമാവുകയും അവർ തന്നെ വിസ്മൃതിയിലാവുകയും ചെയ്തു.അപ്പോൾ പിന്നെ അവരേക്കാൾ ദുർബലരായ ഇവരുടെ കാര്യം പറയാനുണ്ടോ എന്ന് സാരം! അള്ളാഹുവെ പരാചയപ്പെടുത്താനുള്ള യാതൊരു നീക്കവും വിജയം കാണില്ല കാരണം അവൻ എല്ലാം അറിയുന്നവനും എല്ലാത്തിനും കഴിവുള്ളവനുമാണ്

 


(45)
وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُوا۟ مَا تَرَكَ عَلَىٰ ظَهْرِهَا مِن دَآبَّةٍۢ وَلَـٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍۢ مُّسَمًّۭى ۖ فَإِذَا جَآءَ أَجَلُهُمْ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرًۢا


അള്ളാഹു മനുഷ്യരെ അവർ പ്രവർത്തിച്ചതിൻ്റെ പേരിൽ  (ഉടനെതന്നെ) പിടിച്ചു ശിക്ഷിക്കുകയായിരുന്നുവെങ്കിൽ ഭൂമുഖത്ത് ഒരു ജന്തുവെയും  അവൻ വിട്ടേക്കുകയില്ലായിരുന്നു എന്നാൽ ഒരു നിശ്ചിത അവധി വരെ അവരെ അവൻ നീട്ടിയിടുന്നു അങ്ങനെ അവരുടെ അവധി വന്നെത്തിയാൽ  (അവർക്ക് രക്ഷപ്പെടാനാവില്ല) കാരണം തീർച്ചയായും അള്ളാഹു തൻ്റെ ദാസന്മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു

ഓരോരുത്തരുടെയും തെറ്റിനുള്ള ശിക്ഷ അതാത് സമയത്ത് തന്നെ നൽകുന്ന രീതി അള്ളാഹു സ്വീകരിച്ചിരുന്നുവെങ്കിൽ ഇവിടെ ആരും ജീവിച്ചിരിപ്പുണ്ടാവില്ല കാരണം മനുഷ്യർക്ക് അള്ളാഹു ശിക്ഷ നൽകുമ്പോൾ മറ്റ് ജീവികളും അതിൻ്റെ ദുരന്തം അനുഭവിക്കേണ്ടി വരും. അതാണ് ഒരു ജന്തുവെയും വിടില്ലായിരുന്നു എന്ന് പറഞ്ഞത് പക്ഷെ അള്ളാഹു അത്തരം പെട്ടെന്നുള്ള ശിക്ഷയിലേക്ക് പോകുന്നില്ല എല്ലാവർക്കും ചിന്തിക്കാനും വീണ്ടുവിചാരത്തോടെ കാര്യങ്ങൾ ആലോചിക്കാനും സമയം നൽകുന്നു മരണാസന്നനാകുന്നതിനു മുമ്പ് തൻ്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് പശ്ചാത്തപിക്കുന്നവരെയെല്ലാം അള്ളാഹു സ്വീകരിക്കുന്നു എന്നാൽ മരണം മുന്നിൽ കാണുമ്പോൾ സാവകാശം ചോദിക്കുന്നതും നന്നായിക്കൊള്ളാം എന്ന് വിലപിക്കുന്നതും സ്വീകരിക്കപ്പെടുകയില്ല പിന്നെ അവൻ ശിക്ഷ അനുഭവിച്ചേ പറ്റൂ.ഓരോരുത്തർക്കും ലഭിക്കാൻ അർഹതയുള്ള പ്രതിഫലത്തെ പറ്റി അള്ളാഹുവിനു നന്നായറിയാം


അള്ളാഹു നമ്മെ നല്ലവരിലുൾപ്പെടുത്തട്ടെ ആമീൻ


അദ്ധ്യായം അവസാനിച്ചു





Monday, July 15, 2024

അദ്ധ്യായം 35 : സൂറത്തു ഫാത്വിർ سورة فاطر | ഭാഗം 03

അദ്ധ്യായം 35  | സൂറത്തു ഫാത്വിർ  سورة فاطر

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 45

(Part -3  -   സൂക്തം 27 മുതൽ 35 വരെ സൂക്തങ്ങളുടെ വിവരണം )

 


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(27)
أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجْنَا بِهِۦ ثَمَرَٰتٍۢ مُّخْتَلِفًا أَلْوَٰنُهَا ۚ وَمِنَ ٱلْجِبَالِ جُدَدٌۢ بِيضٌۭ وَحُمْرٌۭ مُّخْتَلِفٌ أَلْوَٰنُهَا وَغَرَابِيبُ سُودٌۭ


തങ്ങൾ കണ്ടില്ലേ? നിശ്ചയം അള്ളാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു എന്നിട്ട് അത് മുഖേന വ്യത്യസ്ത വർണങ്ങളുള്ള പഴങ്ങൾ നാം ഉല്പാദിപ്പിച്ചു.  പർവതങ്ങളിലുമുണ്ട് വെളുത്തതും ചുകന്നതുമായ നിറ ഭേദങ്ങളുള്ള പാതകൾ. കറുത്തിരുണ്ടവയുമുണ്ട്


അള്ളാഹുവിൻ്റെ ശക്തിയുടെ മറ്റൊരു തെളിവ് ചോദ്യ രൂപത്തിൽ അവതരിപ്പിച്ച് അവനെ മാത്രം ആരാധിക്കേണ്ടതിൻ്റെ അനിവാര്യത അവതരിപ്പിക്കുകയാണിവിടെ. ആകാശത്ത് നിന്ന് മഴ വർഷിപ്പിച്ച് വ്യത്യസ്ഥ വർണങ്ങളിലുള്ള-രുചി ഭേദങ്ങളുള്ള പഴങ്ങളെ ഉല്പാദിപ്പിച്ചു. ഒരേ നിറത്തിലുള്ള വെള്ളം അവതരിപ്പിച്ച് അതിൽ നിന്ന് ഉണ്ടായ പഴങ്ങൾ വൈവിദ്ധ്യ സ്വഭാവത്തിലായി എന്നത് അത്ഭുതം തന്നെയല്ലേ.പർവതങ്ങളിൽ വ്യത്യസ്ഥ വഴികൾ സംവിധാനിച്ചതും അവൻ്റെ ശക്തിയുടെ രേഖയത്രെ

(28)
وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلْأَنْعَـٰمِ مُخْتَلِفٌ أَلْوَٰنُهُۥ كَذَٰلِكَ ۗ إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلْعُلَمَـٰٓؤُا۟ ۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ


മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളികളിലും അത് പോലെ വിഭിന്ന വർണങ്ങളുള്ളവയുണ്ട്. നിശ്ചയം
അള്ളാഹുവെ ഭയപ്പെടുന്നത് അവൻ്റെ ദാസന്മാരിൽ നിന്ന് അറിവുള്ളവർ മാത്രമാകുന്നു തീർചയായും അള്ളാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു


മനുഷ്യരിലും നിറഭേദങ്ങൾ നാം കാണുന്നു കന്നു കാലികളും തഥൈവ. ഇതെല്ലാം ക്രമീകരിച്ചത് അള്ളാഹു തന്നെ.ഈ പ്രാപഞ്ചിക പ്രതിഭാസങ്ങളെ അപഗ്രഥിച്ച് അള്ളാഹുവിനെ കൂടുതൽ അറിയുന്നവനു മാത്രമേ അള്ളാഹുവിനെ ശരിയായി  ഭയപ്പെടാനും അനുസരിക്കാനും സാധിക്കുകയുള്ളൂ. ഈ അറിവ് നേടിയ ആൾ ഒരിക്കലും അള്ളാഹുവിനോട് അവൻ്റെ സൃഷ്ടികളെ സമീകരിക്കുകയോ ആരാധനയിൽ അള്ളാഹുവിനോടൊപ്പം ചേർക്കുകയോ ചെയ്യുകയില്ല . അള്ളാഹുവാണ് നിയമങ്ങൾ സംവിധാനിക്കുന്നത് അവൻ അനുവദനീയമാക്കിയത് ഹലാലും അവൻ വിലക്കിയത് ഹറാമുമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അള്ളാഹു തനിക്ക്  നൽകുന്ന കല്പനകൾ ഞാൻ പാലിക്കേണ്ടവൻ തന്നെയാണ് അതിനു അർഹമായ പ്രതിഫലം അവൻ തരിക തന്നെ ചെയ്യും അവനു മുന്നിൽ വിചാരണക്കായി ഞാൻ നിൽക്കേണ്ടി വരും എന്നിത്യാദി കാര്യങ്ങൾ തിരിച്ചറിഞ്ഞ് ജീവിതത്തിനു കൃത്യമായ ക്രമീകരണം കൊണ്ടുവരുന്നവനാണ് ശരിയായ അറിവുള്ളവൻ. ഇത്തരം വസ്തുതകളെ അവഗണിച്ച് ബുദ്ധിജീവി ചമഞ്ഞ് അള്ളാഹുവിനെ വെല്ലുവിളിക്കുന്നവർക്ക് അറിവുമായി എന്ത് ബന്ധം! ഭയം എന്നത് തെറ്റിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന ഒരു വികാരമാണ്. ഒരു തിന്മ ചെയ്യാൻ അവസരം ഒത്തു വരുമ്പോൾ ഇത് ഞാൻ ചെയ്താൽ വിചാരണ സമയം ഞാൻ വിഷമിക്കും എന്ന ചിന്ത അവനെ പിടികൂടുന്നു അവൻ ആ തെറ്റ് വേണ്ടെന്ന് വെക്കുന്നു ഈ രൂപത്തിൽ ജീവിതം പവിത്രമാക്കി ജീവിക്കാൻ കഴിയുന്ന സ്വഭാവമാണ് അള്ളാഹുവിനോടുള്ള ഭയം. അത് അവനെ അറിയുന്നതിനനുസരിച്ച് കൂടി വരും അത് കൊണ്ടാണല്ലോ നിങ്ങളിൽ അള്ളാഹുവിനെ ഏറ്റവും ഭയപ്പെടുന്നവൻ ഞാനാണ് എന്ന് നബി തങ്ങൾ പറഞ്ഞത്. അള്ളാഹു എന്ത് തീരുമാനിച്ചാലും നടപ്പാക്കാൻ പ്രതാപിയും അടിമകളിൽ നിന്ന് അബദ്ധത്തിൽ വന്ന് പോകുന്ന തിന്മകളെ പശ്ചാത്താപത്തിലൂടെ ഏറ്റ് പറഞ്ഞാൽ സ്വീകരിക്കുന്നവനുമാണ് അള്ളാഹു


(
29)
إِنَّ ٱلَّذِينَ يَتْلُونَ كِتَـٰبَ ٱللَّهِ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّۭا وَعَلَانِيَةًۭ يَرْجُونَ تِجَـٰرَةًۭ لَّن تَبُورَ


തീർച്ചയായും
അള്ളാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നിസ്ക്കാരം മുറപോലെ നിർവഹിക്കുകയും നാം കൊടുത്തിട്ടുള്ളതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവർ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു


അള്ളാഹുവിനെ അറിഞ്ഞവരാണ് അള്ളാഹുവിനെ കൂടുതൽ ഭയപ്പെടുന്നത് എന്ന് കഴിഞ്ഞ സൂക്തത്തിൽ വിവരിച്ചതിൻ്റെ തുടർച്ച തന്നെയാണ് ഈ സൂക്തം ഇമാം റാസി പറയുന്നത് കാണുക. അള്ളാഹുവിനെ അറിഞ്ഞവരുടെ ഭയത്തിൻ്റെയും അവർക്ക് അക്കാരണത്താൽ ലഭിക്കുന്ന ആദരവിൻ്റെയും കാര്യം അള്ളാഹു വിവരിച്ച ശേഷം അള്ളാഹുവിൻ്റെ ഗ്രന്ഥമനുസരിച്ച് പ്രവർത്തിക്കുന്നവരെക്കുറിച്ച് അള്ളാഹു വിവരിക്കുകയാണിവിടെ. ‘ഗ്രന്ഥം പാരായണം ചെയ്യുന്നവർഎന്നത് നാവ് കൊണ്ട് നിർവഹിക്കേണ്ട പുണ്യമായ ദിക്റിലേക്ക് സൂചിപ്പിക്കുന്നു നിസ്കാരം മുറ പോലെ നിർവഹിക്കുന്നവർഎന്നത് ശരീരം കൊണ്ട് നിർവഹിക്കേണ്ട പ്രവർത്തനത്തിലേക്ക് വിരൽ ചൂണ്ടുന്നു.


ഗ്രന്ഥം പാരായണം ചെയ്യുന്നവർഎന്ന പ്രയോഗം ഖുർആൻ പാരായണത്തിൻ്റെ അനിവാര്യതയിലേക്ക് സൂചിപ്പിക്കുന്നുണ്ട് ഖുർആൻ പാരായണം ചെയ്യുന്നവർക്ക് പരലോകത്ത് അത് ശുപാർശകനായി വരുമെന്ന നബി വചനം അതിൻ്റെ മഹത്വം വിളിച്ചോതുന്നു . ഖുർആൻ എന്ന നിലക്ക് ഒരു അക്ഷരം വായിക്കുമ്പോൾ അത് ഒരു പുണ്യമായി രേഖപ്പെടുത്തും. പരലോകത്ത് ഓതുന്നതിനനുസരിച്ച് നിലകൾ കേറിപ്പോകാൻ അവസരമുണ്ടെന്ന ഹദീസ് സ്മരണീയമാണ്. ‘നിസ്ക്കാരം മുറപോലെ നിർവഹിക്കുക എന്നത് കുറ്റമറ്റ രീതിയിലുള്ള കൃത്യവും നിയമാനുസൃതവുമായ നിസ്ക്കാരത്തിലേക്കാണ് സൂചിപ്പിക്കുന്നത് നിബന്ധനകൾ പാലിക്കാതെയും സമയ നിഷ്ഠ ശ്രദ്ധിക്കാതെയും വെറുമൊരു കുനിയലും നീരലുമായി നടത്തുന്ന കസർത്തായി ഇത് മാറരുതെന്ന് സാരം


നാം കൊടുത്തിട്ടുള്ളതിൽ നിന്ന് ചിലവാക്കുംഎന്നത് സാമ്പത്തിക കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. അതായത് ഭയപ്പെടുന്നു എന്നത് മനസ്സിൻ്റെ പ്രവർത്തനവും പാരായണം ചെയ്യുന്നു എന്നത് നാവിൻ്റെ പ്രവർത്തനവും നിസ്കാരം, ചെലവാക്കൽ എന്നത് വിവിധ അവയവങ്ങളുടെ പ്രവർത്തനവുമാണ് അള്ളാഹുവിനോടുള്ള ബഹുമാനവും അവൻ്റെ സൃഷ്ടികളോടുള്ള അനുകമ്പയും ഇതിൽ ചേർന്നു നിൽക്കുന്നു കാരണം സൃഷ്ടികളുടെ ആവശ്യങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുന്നവന് സൃഷ്ടാവിൻ്റെ തൃപ്തിയിലെത്താനാവില്ല . പരലോകത്ത് വിചാരണ സമയത്ത് ഒരു അടിമയോട് അള്ളാഹു ചോദിക്കുന്നു ഞാൻ രോഗിയായിട്ട് താനെന്തേ എന്നെ സന്ദർശിക്കാൻ വരാതിരുന്നത് ?അടിമ പറയുന്നു നീ അള്ളാഹുവല്ലേ ഞാൻ എങ്ങനെ സന്ദർശിക്കാനാണ്? അള്ളാഹുവിൻ്റെ മറുപടി എൻ്റെ ഇന്നാലിന്ന അടിമ രോഗിയായപ്പോൾ നീ കാണാൻ പോയിരുന്നെങ്കിൽ എന്നെ സന്ദർശിച്ച പ്രതിഫലം നിനക്ക് ലഭിക്കുമായിരുന്നു ഇങ്ങനെ ഭക്ഷണത്തിൻ്റെയും മറ്റും വിഷയത്തിലും ചോദ്യം വരും അപ്പോൾ സൃഷ്ടികളെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നത് സൃഷ്ടാവിൻ്റെ തൃപ്തിയിലേക്കുള്ള ശരിയായ മാർഗമാണ് അതെല്ലാം ഉൾക്കൊള്ളിക്കുകയാണീ സൂക്തം!


രഹസ്യമായും പരസ്യമായും ചിലവാക്കുക എന്നത് ഏത് സാഹചര്യത്തിലും ചിലവാക്കണം എന്ന് സൂചിപ്പിക്കുന്നുണ്ട്. നിർബന്ധ ദാനമായ സ്കാത്ത് പരസ്യമായും ഐഛിക ദാനമായ സദഖ: രഹസ്യമായും ചെയ്യലാണ് കൂടുതൽ നല്ലത്. പക്ഷെ പരസ്യമായി നൽകുന്നതിൽ എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ (മറ്റുള്ളവർക്ക് പ്രചോദനമാവൽ പോലെ) പരസ്യമായി ചെയ്യാൻ മടിക്കരുത്.


ഒരിക്കലും നഷ്ടം വരാത്ത   കച്ചവടം അവർ പ്രതീക്ഷിക്കുന്നു എന്നത് അവരുടെ ആത്മാർത്ഥതയിലേക്ക് സൂചനയാണ് .ആളുകളുടെ കയ്യടി നേടാനും ദർമം കൊടുക്കുന്നവനാണെന്ന ഖ്യാതി നേടാനും നൽകുന്നത് വിശ്വാസിയുടെ രീതിയല്ല എന്നും ഇവിടെ മനസിലാക്കാം. അത്തരം ദാനങ്ങൾക്ക് പ്രതിഫലമില്ലെന്ന് മാത്രമല്ല നേരെ നരകത്തിലേക്ക് ആനയിക്കപ്പെടാനുള്ള കാരണമാണെന്ന് കൂടി ഇസ്ലാം താക്കീത് ചെയ്തിട്ടുണ്ട്

 

(30)
لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِۦٓ ۚ إِنَّهُۥ غَفُورٌۭ شَكُورٌۭ


അവർക്ക് അവരുടെ പ്രതിഫലങ്ങൾ അവൻ പൂർത്തിയാക്കി കൊടുക്കുവാനും അവൻ്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് അവൻ കൂടുതലായി നൽകുവാനും വേണ്ടി.തീർച്ചയായും അവൻ ഏറെപൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു


ഇത്തരം കാര്യങ്ങൾ ചെയ്യുക വഴി അള്ളാഹുവിൽ നിന്നുള്ള മഹത്തായ പ്രതിഫലമാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്. ചെയ്തതിനുള്ള പ്രതിഫലം മാത്രമല്ല അള്ളാഹുവിൽ നിന്നുള്ള സമ്മാനമെന്ന നിലക്ക് കൂടുതൽ കൂലി അവർക്ക് ലഭിക്കും എന്തെങ്കിലും പോരായ്മകൾ വന്നിട്ടുണ്ടെങ്കിൽ തന്നെ അത് പൊറുത്ത് അവൻ ചെയ്തതിനുള്ള നന്ദിയാണ് അള്ളാഹു നടപ്പാക്കുക  


(31)
وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ مِنَ ٱلْكِتَـٰبِ هُوَ ٱلْحَقُّ مُصَدِّقًۭا لِّمَا بَيْنَ يَدَيْهِ ۗ إِنَّ ٱللَّهَ بِعِبَادِهِۦ لَخَبِيرٌۢ بَصِيرٌۭ


തങ്ങൾക്ക് നാം ബോധനം നൽകിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിൻ്റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്. തീർച്ചയായും
അള്ളാഹു തൻ്റെ ദാസന്മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു

നബി തങ്ങൾക്ക് അള്ളാഹു നൽകിയ ഖുർആനും മുമ്പ് പ്രവാചകന്മാർക്ക് നൽകപ്പെട്ട ഗ്രന്ഥങ്ങളും അള്ളാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ടതും സത്യമായിട്ടുള്ളതും തന്നെയാണ്. ആ ഗൃന്ഥം നൽകപ്പെടാൻ ഈ പ്രവാചകന്മാർ അർഹരാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അള്ളാഹു ഇവ അവർക്ക് നൽകിയിട്ടുള്ളത് . അതിനാൽ ഖുർആനോ മറ്റു വേദ ഗ്രന്ഥങ്ങളോ ദൈവികമാണോ അല്ലേ എന്ന ചർച്ചക്ക് പോലും ഒരു പ്രസക്തിയുമില്ല. മക്കയിൽ ഒരാൾക്ക് വേദം ലഭിക്കുകയാണെങ്കിൽ/പ്രവാചകനായി ഒരാളെ തിരഞ്ഞെടുക്കുകയാണെങ്കിൽ ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നല്ലോ പിന്നെ മുഹമ്മദ് നബി യെ എന്തിന് തിരഞ്ഞെടുത്തു എന്ന ഒരു സംസാരം മക്കയിലെ ചില കേമന്മാർ നടത്തിയിരുന്നു അതിനു കൂടിയുള്ള മറുപടിയാണിത്. ഖുർആൻ പൂർവ വേദങ്ങളെ ശരിവെക്കുന്നു ആ വേദങ്ങൾ ഖുർആൻ എന്ന ഒരു ഗ്രന്ഥം വരാനുണ്ടെന്ന് നേരത്തെ വിവരിക്കുകയും ചെയ്തിരിക്കുന്നു .അതായത് ഇതെല്ലാം ഒരേ കേന്ദ്രത്തിൽ നിന്ന് തന്നെയാണ് അവതരിപ്പിക്കപ്പെടുന്നത് എന്ന് .


(32)

ثُمَّ أَوْرَثْنَا ٱلْكِتَـٰبَ ٱلَّذِينَ ٱصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌۭ لِّنَفْسِهِۦ وَمِنْهُم مُّقْتَصِدٌۭ وَمِنْهُمْ سَابِقٌۢ بِٱلْخَيْرَٰتِ بِإِذْنِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ


പിന്നീട് നമ്മുടെ ദാസന്മാരിൽ നിന്ന് നാം തിരഞ്ഞെടുത്തവർക്ക് നാം വേദഗ്രന്ഥം അവകാശപ്പെടുത്തിക്കൊടുത്തു അവരുടെ കൂട്ടത്തിൽ സ്വന്തത്തൊട് അന്യായം ചെയ്തവരുണ്ട് മദ്ധ്യ നിലപാട് കാരും അവരിലുണ്ട് അള്ളാഹുവിൻ്റെ അനുമതിയോടെ നന്മകളിൽ മുൻ കടന്നവരും അവരിലുണ്ട് അത് തന്നെയാണ് മഹത്തായ അനുഗ്രഹം


നബി തങ്ങളുടെ സമുദായമാണിവിടെ ഉദ്ദേശ്യം.മറ്റു സമുദായങ്ങൾക്കൊന്നുമില്ലാത്ത മഹത്വമാണ് മുഹമ്മദ് നബി യുടെ സമുദായത്തിനു നൽകപ്പെട്ടത് . കാരണം അവരിലേക്ക് വന്ന ദൂതൻ ഏറ്റവും ശ്രേഷ്ഠരായ നബി തങ്ങളാണ് അവർക്ക് ഖുർആൻ അവകാശപ്പെടുത്തിക്കൊടുത്തു ഇനി അന്ത്യനാൾ വരെ വരുന്ന സമൂഹങ്ങൾക്ക് വഴികാട്ടി ഈ ഖുർആനാണ്. അത് ശരിയായ അർത്ഥത്തിൽ ഓരോതലമുറയിലും പ്രചരിപ്പിക്കാൻ സാധിക്കണം അതിനു നേരെ ഒരു കയ്യേറ്റവും അനുവദിക്കരുത്. മുൻ ഗ്രന്ഥങ്ങൾക്കൊക്കെ ഒരു നിശ്ചിത സമൂഹവും ക്ലിപ്തമായ കാലവുമുണ്ടായിരുന്നു ഖുർആൻ അങ്ങനെയല്ല .അത് അന്ത്യനാൾ വരെ നിലനിൽക്കണം. എന്നാൽ ആ ഖുർആനിക സമൂഹം വ്യത്യസ്ഥ സ്ഥാനത്തിലാണ് . ഇമാം ഇബ്നു കസീർ പറയുന്നു മുൻ വേദങ്ങളെ വാസ്തവമാക്കി അള്ളാഹു അവതരിപ്പിച്ച വിശുദ്ധ ഖുർ ആൻ അനുസരിച്ച് നിലകൊള്ളേണ്ട സമൂഹം നബി തങ്ങളുടെ ഉമ്മത്താണ്. അവരെ അള്ളാഹു മൂന്ന് വിഭാഗമായി തിരിച്ചിരിക്കുന്നു (ഒന്ന്) നിർബന്ധങ്ങളിൽ പോലും വീഴ്ച പറ്റുകയും ഹറാമുകളിൽ ചിലത് പ്രവർത്തിക്കുകയും ചെയ്യുന്നവർ അവരാണ് അക്രമികൾ(രണ്ട്) നിർബന്ധങ്ങൾ ചെയ്യുകയും ഹറാമുകൾ ഒഴിവാക്കുകയും ചെയ്യും എന്നാൽ ചില സുന്നത്തുകൾ ഒഴിവാക്കിയും ചില കറാഹത്തുകൾ ചെയ്തും  പൂർണമായി വിജയിക്കാനാവാത്തവർ. അവരാണ് മദ്ധ്യനിലപാടുകാർ’ (മൂന്ന്) നിർബന്ധവും സുന്നത്തും എടുക്കുകയും ഹറാമും കറാഹത്തും ചില അനുവദനീയങ്ങൾ പോലും ഒഴിവാക്കുകയും ചെയ്യുന്നവർ അവരാണ് നന്മകളിൽ മുൻകടന്നവർ (നിർബന്ധം, എന്നാൽ ഒഴിവാക്കാൻ പാടില്ല എന്ന് കണിശമായി നിർദ്ദേശിക്കപ്പെട്ടത് ഹറാം എന്ന് പറഞ്ഞാൽ ഒഴിവാക്കണം എന്ന് കണിശമായി കല്പിക്കപ്പെട്ടത്. സുന്നത്ത് എന്നാൽ ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടുവെങ്കിലും കണിശമായി കല്പിച്ചിട്ടില്ലാത്തവയാണ് കറാഹത്ത് എന്നാൽ ഒഴിവാക്കാൻ നിർദ്ദേശമുണ്ട് പക്ഷെ കണിശമല്ല ഹലാൽ എന്നാൽ ചെയ്യാനോ ഒഴിവാക്കാനോ പ്രത്യേകം നിർദ്ദേശമില്ലാത്തവ). ഈ മൂന്ന് വിഭാഗത്തിൽ നിന്ന് അക്രമികൾക്ക് അള്ളാഹു പൊറുത്തു കൊടുക്കാം. നബി തങ്ങളുടെ ശുപാർശ മുഖേന രക്ഷപ്പെടാം. തെറ്റിൻ്റെ തോതനുസരിച്ച് നരകത്തിൽ കിടത്തിയ ശേഷം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടാം. അടിസ്ഥാന വിശ്വാസം ഉണ്ടാവുകയും കർമങ്ങളിൽ ഇടിവ് സംഭവിക്കുകയും ചെയ്താൽ ഈ മൂന്നാലൊരു അവസ്ഥ വരും.രണ്ടാം വിഭാഗം ചെറിയ വിചാരണക്ക് ശേഷം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടും മൂന്നാം വിഭാഗം വിചാരണയില്ലാതെ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടും. അക്രമി എന്നതിനു അവിശ്വാസി എന്നും വ്യാഖ്യാനമുണ്ട് അവിശ്വാസി ഒരിക്കലും പരലോകത്ത് രക്ഷപ്പെടുകയില്ല അള്ളാഹു നമ്മെ അതിൽ നിന്ന് രക്ഷപ്പെടുത്തട്ടെ ആമീൻ


(33)
جَنَّـٰتُ عَدْنٍۢ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍۢ وَلُؤْلُؤًۭا ۖ وَلِبَاسُهُمْ فِيهَا حَرِيرٌۭ


സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകളിൽ അവർ പ്രവേശിക്കുന്നതാണ് സ്വർണം കൊണ്ടുള്ള ചില വളകളും മുത്തും അവർക്കവിടെ അണിയിക്കപ്പെടും അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും


വേദ ഗ്രന്ഥം അവകാശപ്പെടുത്തിക്കൊടുത്ത അടിമകൾക്ക് അള്ളാഹു നൽകുന്ന ഭവനം സ്വർഗമായിരിക്കും സ്വർണ വളകൾ അണിയാനും മുത്തുകൾ ആഭരണമായി ഉപയോഗിക്കാനും അവസരം നലകപ്പെടുന്ന അവർക്ക് പട്ടുവസ്ത്രം ധരിക്കാനും അള്ളാഹു അവസരം നൽകുന്നു

 


(34)
وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَذْهَبَ عَنَّا ٱلْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌۭ شَكُورٌ


അവർ പറയും ഞങ്ങളിൽ നിന്ന് ദു:ഖം നീക്കം ചെയ്ത
അള്ളാഹുവിനു സ്തുതി തീർച്ചയായും ഞങ്ങളുടെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രെ

സ്വർഗത്തിലെത്തുന്നത് വരെയും അള്ളാഹുവിൻ്റെ ശിക്ഷയെ സംബന്ധിച്ചുള്ള കടുത്ത ഭയത്തിലും വിഷമത്തിലുമായിരുന്ന വിശ്വാസികൾ അനുഗ്രഹത്തിൻ്റെ കേന്ദ്രത്തിലെത്തുമ്പോഴുള്ള ആശ്വാസ സമയത്ത് നടത്തുന്ന സ്തുതിയാണിത് എന്നാണ് ഒരു അഭിപ്രായം മരണം ഏല്പിച്ച ദു:ഖമാണെന്നും ഭൂമിയിൽ അനുഭവിച്ചു കൊണ്ടിരുന്ന പ്രയാസങ്ങളാണെന്നും,ധാരാളം കുറ്റങ്ങൾ പൊറുത്ത് കൊടുത്തും കുറഞ്ഞ ആരാധനകൾക്ക് ധാരാളം പ്രതിഫലം നൽകിയും ഞങ്ങളെ അള്ളാഹു സന്തോഷിപ്പിച്ചു എന്നും അഭിപ്രായമുണ്ട് .അതായത് എല്ലാ വിഷമങ്ങൾക്കും പരിഹാരമായി എന്ന് ബോദ്യം വരുന്ന സമയത്താണ് ഈ സ്തുതി


(35)
ٱلَّذِىٓ أَحَلَّنَا دَارَ ٱلْمُقَامَةِ مِن فَضْلِهِۦ لَا يَمَسُّنَا فِيهَا نَصَبٌۭ وَلَا يَمَسُّنَا فِيهَا لُغُوبٌۭ


തൻ്റെ അനുഗ്രഹത്താൽ സ്ഥിരവാസത്തിനുള്ള ഈ ഭവനത്തിൽ ഞങ്ങളെ കുടിയിരുത്തിയവനാകുന്നു അവൻ.യാതൊരു ബുദ്ധിമുട്ടും ഇവിടെ ഞങ്ങളെ ബാധിക്കുകയില്ല യാതൊരു ക്ഷീണവും ഇവിടെ ഞങ്ങളെ സ്പർശിക്കുകയില്ല

ഇത്തരം പ്രതിഫലം നേടാൻ മാത്രമുള്ള യോഗ്യത ഞങ്ങൾക്കുണ്ടായിട്ടല്ല ഞങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചത് അള്ളാഹു അവൻ്റെ മഹത്തായ അനുഗ്രഹം കൊണ്ട് ഞങ്ങൾക്കിവിടെ പ്രവേശനം തന്നതാണ് എന്ന് സ്വർഗാവകാശികൾ വിനയത്തോടെ പറയുന്നു. ‘ അള്ളാഹുവിൻ്റെ കാരുണ്യം കൊണ്ടാണ് നാം ചെയ്ത പ്രവർത്തനം കൊണ്ടല്ല നാം സ്വർഗത്തിൽ കടക്കുന്നതെന്ന നബി വചനം ഇവിടെ സ്മര്യമാണ്. ഭൂമിയിലുണ്ടായിരുന്ന പോലുള്ള ശാരീരിക, മാനസിക പ്രയാസങ്ങളോ ജീവിതോപാധികൾ കണ്ടെത്താനുള്ള അലച്ചിലു കൊണ്ടുള്ള ക്ഷീണമോ ഇവിടെ ഉണ്ടാവുകയില്ല


അള്ളാഹു നമ്മെ സ്വർഗാവകാശികളിൽ പെടുത്തട്ടെ ആമീൻ
(തുടരും)


ഇൻശാ അള്ളാഹ്