Showing posts with label 38 സ്വാദ്. Show all posts
Showing posts with label 38 സ്വാദ്. Show all posts

Tuesday, January 25, 2022

അദ്ധ്യായം 38 | സൂറത്ത് സ്വാദ് سورة ص | ഭാഗം 10

അദ്ധ്യായം 38  | സൂറത്ത് സ്വാദ്  سورة ص | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 88


(Part -10  -   സൂക്തം 71 മുതൽ 88 വരെ സൂക്തങ്ങളുടെ വിവരണം )

 

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(71)
إِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِن طِينٍ


തങ്ങളുടെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദർഭം.
തീർച്ചയായും ഞാൻ കളിമണ്ണിൽ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാൻ പോവുകയാണ്


മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് അള്ളാഹു മലക്കുകളോട് പറഞ്ഞതാണിത്


(72)
فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ


അങ്ങനെ ഞാൻ മനുഷ്യനെ സംവിധാനിക്കുകയും മനുഷ്യനിൽ എന്റെ ആത്മാവിൽ നിന്ന് ഞാൻ ഊതുകയും ചെയ്താൽ നിങ്ങൾ ആ മനുഷ്യന് പ്രണാമം ചെയ്യുന്നവരായി വീഴണം

ഞാൻ സൃഷ്ടിക്കുന്ന മനുഷ്യൻ യാഥാർത്ഥ്യമായാൽ അദ്ദേഹത്തെ ആദരിച്ച് നിങ്ങൾ അദ്ദേഹത്തിനു സുജൂദ് ചെയ്യണം ഇത് തഹിയ്യത്തി (അഭിവാദ്യം )ന്റെ സുജൂദ് ആണ് ആദം നബി عليه السلامക്ക് ആരാധനയായി ചെയ്തതല്ല (ഖുർതുബി) . ഇതുമായി ബന്ധപ്പെട്ട ചരിത്രം സംക്ഷിപ്തമായി ഇബ്നു കസീർ رحمة الله عليه എഴുതുന്നു അള്ളാഹു ആദം നബി عليه السلامയെ സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ ഞാൻ മനുഷ്യനെ സൃഷ്ടിക്കുന്നുണ്ടെന്നും സൃഷ്ടിച്ചു കഴിഞ്ഞാൽ അദ്ദേഹത്തെ ആദരിച്ചും എന്റെ കല്പനയെ അനുസരിച്ചും നിങ്ങൾ എല്ലാവരും ആദമിനു عليه السلام സുജൂദ് ചെയ്യണം എന്നും മലക്കുകളോട് കല്പിച്ചു. അങ്ങനെ സൃഷ്ടിച്ചപ്പോൾ മലക്കുകളെല്ലാം കല്പന സ്വീകരിച്ച് സുജൂദ് ചെയ്തു എന്നാൽ ജിന്നുകളിൽ പെട്ട ഇബ്‌ലീസ് അത് അവഗണിച്ചു ഞാൻ ആദമിനേക്കാൾ ശ്രേഷ്ഠനാണെന്ന് പറഞ്ഞ് അള്ളാഹുവോട് തർക്കിക്കുകയും ചെയ്തു അള്ളാഹുവിന്റെ അനുഗ്രഹത്തിൽ നിന്നും പരിശുദ്ധ സ്ഥലങ്ങളിൽ നിന്നും അവൻ ബഹിഷ്കൃതനായി ആക്ഷേപാർഹനായി ഭൂമിയിലേക്കിറക്കപ്പെടുമ്പോൾ ദീർഘായുസ്സിനായി ആവശ്യപ്പെട്ട അവന്റെ ആവശ്യം സഹന ശക്തനായ അള്ളാഹു അംഗീകരിച്ചു അന്ത്യ നാൾ വരെ മരിക്കില്ലെന്ന് ഉറപ്പാക്കിയ ആ നിഷേധി അഹങ്കാരത്തിന്റെ ആർപ്പുവിളിയുമായാണ് പിന്നീട് കാണപ്പെട്ടത് (ഇബ്നുകസീർ)


(73)
فَسَجَدَ الْمَلَائِكَةُ كُلُّهُمْ أَجْمَعُونَ


അപ്പോൾ മലക്കുകൾ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു


അള്ളാഹു മനുഷ്യനെ ( ആദം നബിയെ عليه السلام ) സൃഷ്ടിച്ചപ്പോൾ മലക്കുകൾ എല്ലാവരും സുജൂദ് ചെയ്തു

അള്ളാഹുവിന്റെ കൽപന അനുസരിച്ച് അള്ളാഹു ആദരിച്ച ആദം നബി عليه السلامയെ ആദരിച്ച് അവർ എല്ലാവരും സുജൂദ് ചെയ്തു (ഖുർതുബി)


(74)
إِلَّا إِبْلِيسَ اسْتَكْبَرَ وَكَانَ مِنْ الْكَافِرِينَ


ഇബ്‌ലീസ് ഒഴികെ.
അവൻ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു


മലക്കുകളുടെ കൂടെയുണ്ടായിരുന്ന ഇബ്‌ലീസ് മാത്രം സുജൂദ് ചെയ്യുന്നതിൽ നിന്ന് മാറിനിന്നു. അഹങ്കാരവും അവിശ്വാസവുമാണ് അവനെ ഇത്തരമൊരു ധിക്കാരത്തിലേക്ക് നയിച്ചത്


(75)
قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ أَسْتَكْبَرْتَ أَمْ كُنتَ مِنَ الْعَالِينَ

 

അവൻ (അള്ളാഹു ) പറഞ്ഞു ഇബ്‌ലീസേ!  ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിന് നീ പ്രണമിക്കുന്നതിനു നിനക്ക് എന്ത് തടസ്സമാണുണ്ടായത് ? നീ അഹങ്കരിച്ചിരിക്കുകയാണോ അതോ നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തിൽ പെട്ടിരിക്കുകയാണോ ?


ആദം നബി عليه السلامക്ക് സുജൂദ് ചെയ്യാൻ വിസമ്മതിച്ച ഇബ്‌ലീസിനോടായി അള്ളാഹുവിന്റെ ചോദ്യമാണിത്. ഞാൻ പ്രത്യേക രീതിയിൽ സൃഷ്ടിച്ച ആദമിനു സുജൂദ് ചെയ്യാതിരിക്കാനുള്ള തടസ്സം എന്തായിരുന്നു ആദമിനു സുജൂദ് ചെയ്യുന്നതിനേക്കാൾ ഉന്നതിയിലാണ് തന്റെ സ്ഥാനം എന്ന ധാരണ കൊണ്ടാണോ അതോ ഞാൻ അതൊന്നും അനുസരിക്കാൻ ബാധ്യതയില്ലാത്ത വിധം ഔന്നിത്യത്തിന്റെ നെറുകയിലാണെന്ന് നേരത്തേ നീ ധരിച്ചു വശായോ?
അഹങ്കരിച്ചതാണോ എന്ന ചോദ്യം ആദമിനോട് ഖിബ്‌റ് കാണിച്ചതാണോ എന്നതിലേക്കും പൊങ്ങച്ചക്കാരുടെ കൂട്ടത്തിൽ പെട്ടിരിക്കുകയാണോ എന്നത്
അള്ളാഹുവോട് ഖിബ്‌റ് കാണിച്ചുവോ എന്നതിലേക്കും സൂചിപ്പിക്കുന്നുണ്ടെന്ന് ഇമാം ഥിബ്‌രി رحمة الله عليهയുടെയും ഇമാം ഖുർതുബി رحمة الله عليهയുടെയും വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാം
ആദമിനെ
അല്ലാഹു സൃഷ്ടിച്ചു എന്ന പരാമർശനത്തിൽ കൈ കൊണ്ട് എന്ന് തനതായ അർത്ഥത്തിൽ പറയാവതല്ല. അത് അവന്റെ ശക്തിയിലേക്കും അനുഗ്രഹത്തിലേക്കും സൂചിപ്പിച്ച് ആലങ്കാരികമായി പറഞ്ഞതാണ് (ഖുർതുബി)

ഇതു പോലുള്ള പരാമർശനങ്ങൾ വെച്ച് അള്ളാഹുവിനു അവയവങ്ങൾ സ്ഥാപിക്കുന്ന വഴിതെറ്റിയ കക്ഷികളുടെ വാദങ്ങൾക്കുള്ള മറുപടി മുമ്പ് പലപ്പോഴായി ഉണർത്തിയതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല


(76)
قَالَ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ


അവൻ (ഇബ്‌ലീസ് ) പറഞ്ഞു ഞാൻ അവനെ (മനുഷ്യനെ) ക്കാൾ ഉത്തമൻ ആകുന്നു എന്നെ നീ അഗ്‌നിയിൽ നിന്ന് സൃഷ്ടിച്ചു മനുഷ്യനെ നീ കളിമണ്ണിൽ നിന്നും സൃഷ്ടിച്ചു


ഇത് ഇബ്‌ലീസിന്റെ മറുപടിയാണ് ഞാൻ ആദമിനേക്കാൾ ഉത്തമനാണ് എന്നെക്കാൾ താഴെയാണ് ആദമിന്റെ പ്രകൃതി. ആ സ്ഥിതിക്ക് ഞാൻ ആദമിനു സുജൂദ് ചെയ്യുന്നത് ശരിയല്ല എന്നാണ് മറുപടിയുടെ ചുരുക്കം.തീ ഉയർച്ചയിലേക്ക് എന്നതാണ് പ്രകൃതം. മണ്ണ് താഴ്ചയിലേക്കും. ഇതാണ് ഇബ്‌ലീസിയൻ ദുർന്യായം. എന്നാൽ ഇത് തെറ്റായ അവകാശവാദമാണ്. കാരണം തീയുടെ പ്രകൃതം സംഹാരവും മണ്ണിന്റെത് നിർമ്മാണാത്മകവുമാണ്. അപ്പോൾ ശ്രേഷ്ഠമായ പ്രകൃതം ആ അർത്ഥത്തിൽ തന്നെ മണ്ണിനാണ്. ഇനി തീ ശ്രേഷ്ഠമാണെന്ന് സമ്മതിച്ചാലും ഇബ്‌ലീസിനു രക്ഷയില്ല എല്ലാ വസ്തുക്കളെയും സൃഷ്ടിച്ച അവകൾക്ക് അനുയോജ്യമായ പ്രകൃതം നൽകിയ അള്ളാഹുവിന്റെ കല്പനയാണ് അവൻ ലംഘിച്ചിരിക്കുന്നത്. നാഥൻ കല്പിച്ചാൽ അനുസരിക്കുക എന്നത് മാത്രമാണ് സൃഷ്ടികളുടെ കടമ. അത് ലംഘിക്കാൻ ഇത് ന്യായമേ അല്ല.

ഈ ചരിത്രം പറയുന്നതിലൂടെ അള്ളാഹു മക്കയിലെ ബഹുദൈവ വിശ്വാസികൾക്ക് ശക്തമായ താക്കീത് നൽകുകയാണ് അഥവാ നബി തങ്ങളെ വിശ്വസിക്കാതിരിക്കാൻ അവർ പറഞ്ഞ ദുർന്യായം ഞങ്ങളെ പോലെയുള്ള മുഹമ്മദിനു ഞങ്ങൾക്കിടയിൽ നിന്ന് പ്രത്യേകം പരിഗണന ലഭിക്കുകയും ദൈവിക സന്ദേശങ്ങൾ നൽകപ്പെടുകയും ചെയ്യൂന്നുവെന്ന് ഞങ്ങൾ വിശ്വസിക്കില്ല എന്ന് അവർ പറഞ്ഞിരുന്നു അതിനു മറുപടിയെന്നോണം അള്ളാഹു ഇവിടെ ഉണർത്തിയ ഈ ചരിത്രം അവരോട് പറയുന്നത് ഞാൻ ഉത്തമനാണ് എന്ന് പറഞ്ഞ് അള്ളാഹുവിന്റെ കല്പനയെ അവഗണിച്ച ഇബ്‌ലീസിനു കിട്ടിയ പണി കണ്ടില്ലേ? ഇതേ അനുഭവമാകും നബി തങ്ങൾക്കെതിരിൽ നിങ്ങളുടെ മഹത്വം വിളമ്പാൻ വന്നാൽ നിങ്ങൾക്കും വന്നെത്തുക എന്ന് അള്ളാഹു ഉണർത്തുകയാണ് . ആദം നബി عليه السلامയോട് അഹങ്കാരം കാണിച്ചവനെ പാഠം പഠിപ്പിച്ച അള്ളാഹു നബി തങ്ങളോട് അഹങ്കാരം കാണിക്കുന്നവർക്കും പണി തരും എന്ന് സാരം (ഥിബ്‌രി)


(77)
قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ


അവൻ (
അള്ളാഹു ) പറഞ്ഞു എന്നാൽ നീ ഇവിടെ നിന്ന് പുറത്ത് പോകണം തീർച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു


സ്വർഗ്ഗത്തിൽ നിന്ന് പുറത്ത് പോകണം കാരണം നീ എന്റെ അനുഗ്രഹങ്ങളിൽ നിന്ന് അകറ്റപ്പെട്ടവനാണ്.എന്റെ അനുഗ്രഹങ്ങളുടെ കേന്ദ്രമാണ് സ്വർഗം. ആകാശങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ ഉൽക്കക്കൾ കൊണ്ടും മറ്റും ആട്ടപ്പെടും എന്നും ഇവിടെ വ്യാഖ്യാനമുണ്ട് (ഖുർതുബി)
അവന്
അള്ളാഹു നൽകിയ പ്രകൃതിപരമായ സൌന്ദര്യത്തിൽ നിന്ന് അവനെ മാറ്റപ്പെട്ടു എന്നും ഇവിടെ വ്യാഖ്യാനമുണ്ട്. ഹുസൈൻ ബിൻ അൽ ഫള്ല് رحمة الله عليهപറഞ്ഞു ഇത് ശരിയായ വ്യാഖ്യാനമാണ് കാരണം പ്രകൃതിയുടെ പെരുമ പറഞ്ഞാണല്ലോ അവൻ അഹങ്കരിച്ചതും പൊങ്ങച്ചം കാണിച്ചതും അത് കൊണ്ട് അവന്റെ പ്രകൃതത്തിൽ അള്ളാഹു മാറ്റം വരുത്തി നല്ല സൌന്ദര്യമുണ്ടായിരുന്ന അവസ്ഥയിൽ നിന്ന് കറുത്ത് വൈരൂപ്യത്തിലേക്ക് അള്ളാഹു അവനെ പരിവർത്തിപ്പിച്ചു (ബഗ്‌വി)


(78)
وَإِنَّ عَلَيْكَ لَعْنَتِي إِلَى يَوْمِ الدِّينِ


തീർച്ചയായും ന്യായ വിധിയുടെ നാൾ വരെയും  നിന്റെ മേൽ എന്റെ ശാപം ഉണ്ടായിരിക്കുന്നതാണ്

ഒരിക്കലും ഈ കളങ്കത്തിൽ നിന്ന് അവൻ രക്ഷപ്പെടില്ല ഒടുക്കം നരകത്തിന്റെ തീഷ്ണതയിൽ അവൻ അലയേണ്ടി വരും (ഖുർതുബി)


(79)
قَالَ رَبِّ فَأَنظِرْنِي إِلَى يَوْمِ يُبْعَثُونَ


അവൻ (ഇബ്‌ലീസ് ) പറഞ്ഞു എന്റെ രക്ഷിതാവേ! എന്നാൽ അവർ ഉയിർത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി അനുവദിച്ചു തരേണമേ


അള്ളാഹുവിന്റെ ശാപത്തിനു താൻ അർഹനാണെന്ന് അറിഞ്ഞപ്പോൾ അവന്റെ ആവശ്യമാണ് പുനർജന്മം വരെ തനിക്ക് ധീർഘായുസ്സ് നലകണേ എന്ന്!
മരണത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഈ വിധം ഒരു ചോദ്യം അവൻ ഉന്നയിച്ചത് (ഖുർതുബി
/ റാസി)

 

(80)
قَالَ فَإِنَّكَ مِنَ الْمُنظَرِينَ


അള്ളാഹു പറഞ്ഞു നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു

നിനക്ക് ദീർഘായുസ്സുണ്ട് എന്ന് അള്ളാഹു പറഞ്ഞു


(81)
إِلَى يَوْمِ الْوَقْتِ الْمَعْلُومِ


നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം  വരെ

നിനക്ക് നൽകുപ്പെടുന്ന ദീർഘായുസ്സ് നീ ചോദിച്ച പോലെ അല്ല.നിശ്ചിത സമയം വരെയാണ് അതായത് എല്ലാവരും മരിക്കുന്ന ദിനം വരെ നിനക്കും ആയുസ്സുണ്ട് അന്ന് നീയും മരണത്തിനു കീഴ്പ്പെടണം എന്ന് സാരം (മരണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള തന്റെ കുതന്ത്രം ഫലവത്തായില്ല എന്ന് ചുരുക്കം )


(82)
قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ


അവൻ (ഇബ്‌ലീസ് ) പറഞ്ഞു നിന്റെ പ്രതാപമാണ് സത്യം അവരെ മുഴുവൻ ഞാൻ വഴിതെറ്റിക്കുക തന്നെ ചെയ്യും



അള്ളാഹിവിന്റെ പ്രതാപത്തെ സാക്ഷി നിർത്തി അവന്റെ പ്രതിജ്ഞയാണിത്.ഞാൻ ഇങ്ങനെ പുറത്താക്കപ്പെടാൻ കാരണക്കാരനായ ആദമിന്റെ മക്കളെ ശരിയായ വഴിയിൽ നിന്ന് ഞാൻ അകറ്റുക തന്നെ ചെയ്യും എന്ന്.
ദേഹേഛകളെ അവർക്ക് നല്ലതാക്കി കാണിച്ചും സംശയങ്ങൾ അവരുടെ മനസ്സുകളിൽ ജനിപ്പിച്ചും ദോഷങ്ങളിലേക്ക് അവരെ ആകർഷിച്ചുമാണിവൻ വഴിതെറ്റിക്കുക എന്ന് ഇമാം ഖുർതുബി
رحمة الله عليه രേഖപ്പെടുത്തുന്നു
നിന്റെ പ്രതാപം കൊണ്ട് എന്ന് അവൻ ആണയിടാൻ കാരണം തനിക്ക് ഒരു പ്രതാപവുമില്ലെന്ന് അവൻ മനസ്സിലാക്കിയത് കൊണ്ടാണ് (ഥിബ്‌രി)
 


(83)
إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ


അവരിൽ നിന്റെ നിഷ്ക്കളങ്കരായ ദാസന്മാരൊഴികെ

നിന്നെ ആരാധിക്കാനായി നീ തിരഞ്ഞെടുക്കുകയും എന്റെ കെണിയിൽ നിന്ന് നീ സംരക്ഷണ വലയം ഒരുക്കുകയും ചെയ്തവരെ എനിക്ക് വഴിതെറ്റിക്കാനാവില്ല എന്ന് അവൻ സമ്മതിക്കുന്നു (ഖുർതുബി /ഥബ്‌രി)


(84)
قَالَ فَالْحَقُّ وَالْحَقَّ أَقُولُ


അവൻ (
അള്ളാഹു ) പറഞ്ഞു അപ്പോൾ സത്യം ഇതത്രെ –സത്യമേ ഞാൻ പറയുകയുള്ളൂ

ഞാൻ പറയുന്നതാണ് സത്യം അത് നിങ്ങൾ പിൻ പറ്റുക എന്ന് അള്ളാഹു കല്പിക്കുന്നു


(85 )
لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ


നിന്നെയും അവരിൽ നിന്ന് നിന്നെ പിന്തുടർന്ന മുഴുവൻ പേരെയും കൊണ്ട് ഞാൻ നരകം നിറക്കുക തന്നെ ചെയ്യും


ഇബ്‌ലീസിനെയും അവന്റെ സന്തതികളെയും അവനെ അനുസരിക്കുകയും അവന്റെ ദുർബോധനം സ്വികരിക്കുകയും ചെയ്യുന്ന മനുഷ്യരെയും കൊണ്ട് നരകം ഞാൻ നിറക്കുക തന്നെ ചെയ്യും എന്ന് അള്ളാഹു പറഞ്ഞു


(86)
قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ


(നബിയേ ) പറയുക ഇതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല ഞാൻ കൃത്രിമം കെട്ടിച്ചമക്കുന്നവരുടെ കൂട്ടത്തിലും അല്ല


ഈ ഖുർആൻ നിങ്ങളിലേക്ക് എത്തിച്ചു തന്ന വകയിൽ നിങ്ങളോട് എന്തെങ്കിലും പ്രതിഫലം ഞാൻ ചോദിക്കുന്നില്ല അള്ളാഹു പറയാത്തത് സ്വയം മിനഞ്ഞുണ്ടാക്കി ഞാൻ കള്ളം പറഞ്ഞിട്ടുമില്ല ഇത് അള്ളാഹുവിന്റെ വാക്യമാണ് നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ അവന്റെ ദൂതനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ് ആ ഉത്തരവാദിത്വം നിർവഹിക്കുകയാണു ഞാൻ ചെയ്യുന്നത് ഇത് മുഖേന ഭൌതിക ലാഭം ഞാൻ ആവശ്യപ്പെടുന്നില്ല എന്ന് തന്റെ എതിരാളികളോട് പറയാൻ അള്ളാഹു നബി തങ്ങളോട് കല്പിക്കുകയാണിവിടെ


(87)
إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ


ഇത് ലോകർക്കുള്ള ഒരു ഉൽബോധനം മാത്രമാകുന്നു


ഈ ഖുർആൻ മനുഷ്യ, ജിന്ന് വിഭാഗത്തെ ഉൽബോധിപ്പിക്കാനും അത് അനുസരിക്കുക വഴി അവരെ അനന്തമായ നാശത്തിൽ നിന്ന് രക്ഷപ്പെടുത്താനുമുള്ള ഗ്രന്ഥമാകുന്നു


(88)
وَلَتَعْلَمُنَّ نَبَأَهُ بَعْدَ حِينٍ


ഒരു കാലയളവിനു ശേഷം ഇതിലെ വൃത്താന്തം നിങ്ങൾക്ക് മനസ്സിലാവുക തന്നെ ചെയ്യും


ഖുർആൻ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്ന് മരണ ശേഷം നിങ്ങളുടെ പാപത്തിന്റെയും നിഷേധത്തിന്റെയും പ്രതിഫലം അനുഭവിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും

 
മരണ സമയത്ത് തന്നെ ഉറപ്പാകും എന്ന് ഹസൻ
رضي الله عنهപറഞ്ഞു (ഇബ്നുകസീർ)
ബദ്‌ർ യുദ്ധ വേളയിൽ തന്നെ കുറെ ആളുകൾക്ക് മനസ്സിലായിട്ടുണ്ടെന്ന് ഇമാം ഥിബ്‌രി പറയുന്നു

ഇവിടെ പറയുന്നതിന്റെ സാരം ഖുർആനിനെ നിഷേധിക്കാനും അത് മുന്നോട്ട് വെക്കുന്ന വ്യവസ്ഥകളെ കളിയാക്കാനും മുന്നിട്ടിറങ്ങുന്നവർ ഒന്ന് മനസ്സിലാക്കുക. ഈ ഖുർആൻ പറഞ്ഞ ഓരോ വാക്കും സത്യമായിരുന്നു എന്ന് നിങ്ങൾക്ക് ബോധ്യം വരുന്ന ദിനം വരും പക്ഷെ അന്ന് ഒരു തിരിച്ചു പോക്ക് അസാദ്ധ്യമായിരിക്കും അതിനാൽ അനന്തമായ അപജയത്തിൽ നിന്നും നിത്യ ദു:ഖത്തിൽ നിന്നും രക്ഷപ്പെട്ട് നിരന്തര സന്തോഷത്തിലും തുടർച്ചയായ സുഖത്തിലും നീണാൾ വാഴാനുള്ള സുവർണാവസരമാണ് ഖുർആനിനെയും പ്രവാചകരെയും നിഷേധിക്കുക വഴി നിങ്ങൾ നഷ്ടപ്പെടുത്തുന്നത് എന്ന് അറിഞ്ഞു കൊള്ളുക എന്നാണ്
അള്ളാഹു നമുക്ക് ഇരു ലോക വിജയം നൽകട്ടെ ആമീൻ

(തുടരും)ഇൻശാഅള്ളാഹ്
ഈ അദ്ധ്യായം അവസാനിച്ചു

 

Monday, January 17, 2022

അദ്ധ്യായം 38 | സൂറത്ത് സ്വാദ് سورة ص | ഭാഗം 09

അദ്ധ്യായം 38  | സൂറത്ത് സ്വാദ്  سورة ص | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 88


(Part -9  -   സൂക്തം 65 മുതൽ 70 വരെ സൂക്തങ്ങളുടെ വിവരണം )

 

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(65)
قُلْ إِنَّمَا أَنَا مُنذِرٌ وَمَا مِنْ إِلَهٍ إِلَّا اللَّهُ الْوَاحِدُ الْقَهَّارُ


(
നബിയേ) പറയുക. ഞാനൊരു മുന്നറിയിപ്പുകാരൻ മാത്രമാണ് ഏകനും സർവ്വാധിപതിയുമായ അള്ളാഹുവല്ലാതെ യാതൊരു ദൈവവുമില്ല


തന്റെ സമൂഹത്തിലെ ബഹുദൈവ വാദികളോട് പറയാനായി നബി തങ്ങളോട് അള്ളാഹു പറയുന്നത് “ഓ ഖുറൈശ് സമൂഹമേ! നിങ്ങളുടെ അവിശ്വാസം കാരണമായി അതി ശക്തമായ ശിക്ഷ നിങ്ങളിൽ ഇറങ്ങുന്നതിനെക്കുറിച്ച്, അള്ളാഹുവിന്റെ അതൃപ്തി നിങ്ങളിൽ സംഭവിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് താക്കീതു നൽകുന്നവനാണ് ഞാൻ അതിനാൽ ആ ശിക്ഷ വരും മുമ്പേ പശ്ചാത്തപിച്ച് മടങ്ങുക. ജാഗ്രത പാലിക്കുക ഇതാണ് നിങ്ങളോട് എനിക്ക് പറയാനുള്ളത്. നിങ്ങൾ ദൈവങ്ങളായി സങ്കല്പിക്കുന്നവക്കൊന്നും ദൈവമാകാൻ യാതൊരു അർഹതയും ഇല്ല. ആരാധനക്കർഹനാവുക (ഇലാഹ് ആവുക), എല്ലാം നിയന്ത്രിക്കുന്നവനാവുക (റബ്ബാവുക) എന്നീ ഗുണങ്ങൾക്ക് ഏകനായ എല്ലാം അടക്കി ഭരിക്കുന്ന അള്ളാഹുവിനല്ലാതെ അർഹതയില്ല. ലോകത്തിലെ എല്ലാ വസ്തുക്കളും അവനെയാണ് ആരാധ്യനായി അംഗീകരിക്കുന്നത് യാതൊരു ഉപകാരമാവട്ടെ ഉപദ്രവമാകട്ടെ ചെയ്യാൻ കഴിയാത്ത വസ്തുക്കളെ അള്ളാഹുവിന്റെ സ്ഥാനത്തേക്ക് ഉയർത്തുന്നതിനേക്കാൾ മോശമായി മറ്റെന്തുണ്ട്?” (ഥിബ്‌രി)


ഇമാം റാസി
رحمة الله عليهഎഴുതുന്നു  ഈ അദ്ധ്യായത്തിന്റെ തുടക്കത്തിൽ അള്ളാഹു മാത്രമാണ് ആരാധ്യൻ എന്ന് സ്ഥിരീകരിച്ചു കൊണ്ട് ഞാൻ താക്കീതുകാരനാണ് എന്ന് നബി തങ്ങൾ പറഞ്ഞപ്പോൾ തങ്ങൾ മാരണക്കാരനും കള്ളം പറയുന്നവരുമാണെന്ന് പറഞ്ഞ് തങ്ങളെ അവർ പരിഹസിക്കുകയായിരുന്നു പിന്നീട് മുൻ കാല നബിമാരുടെ ചരിത്രങ്ങൾ പറഞ്ഞു ശത്രുക്കളുടെ നിഷേധം ഇല്ലാതാക്കാനും നബി തങ്ങൾക്ക് ക്ഷമ കൈവരിക്കാനും വഴിയൊരുക്കി. അതിനു ശേഷം വിശ്വാസികൾക്ക് ലഭിക്കുന്ന സുഖങ്ങളും അവിശ്വാസികൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും വിശദീകരിച്ചു പിന്നീട് അള്ളാഹുവിന്റെ ഏകത്വവും നബി തങ്ങളുടെ പ്രവാചകത്വവും സ്ഥിരീകരിക്കുകയും പുനർജന്മം സത്യമാണെന്ന് വീണ്ടും സ്ഥാപിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഞാൻ താക്കീതുകാരനാണെന്നും അള്ളാഹു മാത്രമേ ആരാധ്യനുള്ളൂ  എന്ന് വിവരിക്കുകയാണിവിടെ. വിഷയ സമർത്ഥനത്തിന്റെ ഉയർന്ന നിലവാരമുള്ള ക്രമീകരണമാണിത് ശത്രുവിന്റെ സന്ദേഹങ്ങൾ പറഞ്ഞ് അതിനുള്ള മറുപടി വിശദീകരിക്കുക. ശേഷം ആവശ്യമായ തെളിവുകൾ സമർത്ഥിക്കുക ആവശ്യമില്ലാത്തത് നീക്കം ചെയ്ത ശേഷം ആവശ്യമുള്ളത് സ്ഥാപിക്കുക. ഒരു ഫലകത്തിലെ മോശമായ വരകൾ ഒഴിവാക്കിയ ശേഷമാണല്ലോ ശരിയായ വരകൾ സ്ഥാപിക്കുക ഈ ക്രമീകരണത്തിന്റെ സൌന്ദര്യം ഉൾക്കൊള്ളുന്ന ആർക്കും ഈ അദ്ധ്യായത്തിന്റെ ഇതു വരെയുള്ള സമർത്ഥന രീതിയുടെയും വിഷയ ക്രമീകരണത്തിന്റെയും സൌന്ദര്യം സമ്മതിക്കേണ്ടി  വരും. ഞാൻ താക്കീതുകാരനാണെന്ന് പറഞ്ഞാൽ അള്ളാഹുവിന്റെ ഏകത്വവും എന്റെ പ്രവാചകത്വവും മരണ ശേഷമുള്ള പുനർജന്മവും നിഷേധിക്കുന്നവർ അനുഭവിക്കാൻ പോകുന്ന ശിക്ഷയുടെ സാഹചര്യങ്ങൾ വിശദീകരിക്കുകയും അവ അംഗീകരിക്കുന്നവർക്കുള്ള പ്രതിഫലം വിവരിക്കുകയും ചെയ്യുന്ന ആൾ എന്നാണ്. സർവാധിപതിയാണ് എന്ന ഭാഗം അള്ളാഹുവിന്റെ ഏകത്വത്തിന്റെ വ്യക്തമായ തെളിവാണ്. എല്ലാം അടക്കി ഭരിക്കാൻ കഴിയുന്നവനാണ് അള്ളാഹു എന്ന് വന്നാൽ അവന്റെ ഭരണത്തിൻ കീഴിൽ തന്നെയാണല്ലോ ഇവർ ആരാധിക്കുന്ന ബിംബങ്ങളും വരുന്നത് സർവ ശക്തനെ ആരാധിക്കാതെ അവന്റെ കീഴിലുള്ളവർക്ക് അത് വകവെച്ച് കൊടുക്കുന്നത് ശരിയായ ബുദ്ധി സമ്മതിക്കുമോ? ഒരിക്കലും സമ്മതിക്കില്ല. അതിനാൽ അവനല്ലാതെ ഒരു ആരാധ്യനുമില്ല എന്ന് വ്യക്തമായി (റാസി)


(66)
رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الْعَزِيزُ الْغَفَّارُ


ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്റെയും രക്ഷിതാവും പ്രതാപ ശാലിയും ഏറെ പൊറുക്കുന്നവനുമത്രെ അവൻ


അതെ, ആകാശ ഭൂമിയുടെ അധിപനും അവകളിൽ ക്രയവിക്രയം ചെയ്യുന്നവനും തെറ്റുകളിൽ നിന്ന് പശ്ചാത്തപിക്കുകയും ഈമാനിന്റെ ശരിയായ നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന അടിമകൾക്ക് പൊറുത്തു കൊടുക്കുന്ന, അള്ളാഹുവിനു പുറമേ ദൈവങ്ങളെ സ്ഥാപിക്കുകയും അവന്റെ നിയമങ്ങളെ നിഷേധിക്കുകയും ചെയ്യുന്ന ധിക്കാരികളെ ശിക്ഷിക്കാൻ  പ്രതാപിയുമായ നാഥൻ!
ഇമാം റാസി
رحمة الله عليه എഴുതുന്നു കഴിഞ്ഞ സൂക്തത്തിൽ അള്ളാഹു സർവ്വാധിപതിയാണ് എന്ന് പരിചയപ്പെടുത്തിയപ്പോൾ അവന്റെ ശിഷയെക്കുറിച്ച് ഭയം വരുന്നു.  ഏറെ പൊറുക്കുന്നവനാണ് എന്ന് പറയുന്നത് അവന്റെ കാരുണ്യത്തിൽ പ്രതീക്ഷ നൽകുന്നതുമാണ് (റാസി)

അള്ളാഹുവിന്റെ  ശിക്ഷയിലുള്ള ഭയവും കാരുണ്യത്തിലുള്ള പ്രതീക്ഷയും സമന്വയിപ്പിച്ച് കൊണ്ടു പോകണം എന്ന തത്വം ഇവിടെ സഥാപിച്ചിരിക്കുകയാണ്


(67)
قُلْ هُوَ نَبَأٌ عَظِيمٌ


പറയുക. അത് ഒരു ഗൌരവമുള്ള വർത്തമാനമാകുന്നു


ഖുർആൻ മുന്നോട്ട് വെക്കുന്ന പുനർജന്മവും അന്ത്യനാളുമാണിവിടെ ഉദ്ദേശ്യം (അന്ത്യ നാളിനെക്കുറിച്ച് ഗൌരവമുള്ള വർത്തമാനം എന്ന പ്രയോഗം ഖുർആൻ തന്നെ എഴുപത്തിയെട്ടാം അദ്ധ്യായം അന്നബഅ് രണ്ടാം സൂക്തത്തിൽ പരാമർശിച്ചിട്ടുണ്ട്) ഖുർആൻ ആണ് ഉദ്ദേശ്യം എന്നും അഭിപ്രായമുണ്ട് (ബഗ്‌വി)

ഖുർആൻ ആണിവിടെ പറയുന്ന വർത്തമാനം ഖാളി ശുറൈഹി رضي الله عنهനോട് ഒരാൾ ചോദിച്ചു താങ്കൾ നബഅ് കൊണ്ടാണോ എന്റെ മേൽ വിധിക്കുക ? അപ്പോൾ ഖാളി ശുറൈഹ് رضي الله عنهപറഞ്ഞു നബഅ് ഖുർആൻ അല്ലയോ എന്ന് എന്നിട്ട് അദ്ദേഹം തെളിവായി ഈ സൂക്തം പാരായണം ചെയ്തു (ഥിബ്‌രി)

അള്ളാഹു നിങ്ങളിലേക്ക് ദൂതന്മാരെ അയച്ചു എന്നതാണ് ഗൌരവമുള്ള വർത്തമാനം (ഇബ്നുകസീർ) അഥവാ അള്ളാഹു അവനെക്കുറിച്ച് പരിചയപ്പെടുത്താനും അവന്റെ മത നിയമങ്ങൾ വിവരിക്കാനും ദൂതന്മാരെ നിയോഗിച്ചാൽ അവരെ അവഗണിക്കുന്നതും നിഷേധിക്കുന്നതും ഗുരുതരമായ അച്ചടക്ക ലംഘനമായിരിക്കും അപ്പോൾ ദൂതന്മാരെ അയക്കുന്നു എന്ന വാർത്തയും ഗൌരവം തന്നെ

വിചാരണയും പ്രതിഫലവും ശിക്ഷയും ആണ് ഗൌരവമുള്ള വാർത്ത അത് അവഗണിക്കാവതല്ല (ഖുർതുബി)

ഇമാം റാസി رحمة الله عليه എഴുതുന്നു ഇവിടെ പറയുന്ന ഗൌരവ വാർത്ത എന്നതിനെക്കുറിച്ച് അള്ളാഹു ഏകനാണ് എന്നും, നബി തങ്ങൾ പ്രവാചകനാണ് എന്നും, പുനർജന്മവും വിചാരണയും ഉണ്ട് എന്നതും ഉദ്ദേശ്യമാകാം. കാരണം ഈ മൂന്ന് വിഷയവും ഈ അദ്ധ്യായത്തിന്റെ ആദ്യം മുതൽ വിവരിച്ചു വരുന്നുണ്ട് (റാസി)





(68)
أَنتُمْ عَنْهُ مُعْرِضُونَ


നിങ്ങൾ അത് അവഗണിച്ചുകളയുന്നവരാകുന്നു


മുൻ സൂക്തത്തിൽ പറഞ്ഞ നബഅ് എന്തായാലും അത് അവഗണിച്ചു പോവുന്നവരാണ് നിങ്ങൾ എന്നാണ് ഇവിടെ പറയുന്നത് അഥവാ ഖുർആൻ ആണെന്ന വീക്ഷണപ്രകാരം ഖുർആൻ അനുസരിച്ച് പ്രവർത്തിക്കാതെയും ഖുർആൻ മുന്നോട്ട് വെക്കുന്ന തെളിവുകളെ വിശ്വസിക്കാതെയും ജീവിക്കുന്നു എന്ന് സാരം

വർത്തമാനം എന്നതിന്റെ ഉദ്ദേശം അന്ത്യനാൾ ആണെന്ന് വെച്ചാൽ അത് അവഗണിക്കുക എന്നാൽ അതിനു വേണ്ടി തയാറാവാതിരിക്കുക എന്നാവും അർത്ഥം.  അള്ളാഹു ഏകനാണ് എന്ന അഭിപ്രായമനുസരിച്ച് അവനെ മാത്രം ആരാധിക്കുന്നതിൽ വീഴ്ച പറ്റുന്നതും അവനെ ആരാധിക്കാതിരിക്കുന്നതും ഗുരുതരമാണെന്ന് അർത്ഥം. പ്രവാചകത്വമാണ് വാർത്ത എന്ന ആശയമനുസരിച്ച് തങ്ങളുടെ കല്പനകളെ അവഗണിക്കുന്നതും തള്ളിക്കളയുന്നതും ഗുരുതരമായ കുറ്റമാണ് എന്ന് വരും
ഇമാം റാസി
رحمة الله عليهഎഴുതുന്നു നിങ്ങൾ അത് അവഗണിക്കുന്നു എന്ന് പറയുന്നതിന്റെ ഉള്ളിൽ ഈ ആശയങ്ങൾ നന്നായി ചിന്തിക്കാനുള്ള പ്രേരണയുണ്ട്.അവ ചിന്തിച്ച് അതിനനുസരിച്ച് പ്രവർത്തിക്കുന്നതും അതിൽ സൂക്ഷ്മത പാലിക്കുന്നതും  നിത്യ വിജയത്തിനും അത് അവഗണിക്കുന്നതും നിസ്സാരവൽക്കരിക്കുന്നതും  സ്ഥിര പരാചയത്തിനും കാരണമാണെന്നും വ്യക്തമാക്കുന്നു (റാസി)




(69)
مَا كَانَ لِي مِنْ عِلْمٍ بِالْمَلَإِ الْأَعْلَى إِذْ يَخْتَصِمُونَ


അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദർഭത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല


നബി തങ്ങളുടെ സത്യ സന്ധതയും ആധികാരികതയും ദൈവിക സന്ദേശങ്ങൾ തനിക്ക് നൽകപ്പെടുന്നുണ്ട് എന്നതിന്റെയും ഏറ്റവും വ്യക്തമായ ഒരു തെളിവാണ് ഇവിടെ പറയുന്നത്. അതായത് ആദം നബി عليه السلام യെ സൃഷ്ടിക്കാൻ അള്ളാഹു തീരുമാനിക്കുകയും അത് സംബന്ധമായി മലക്കുകളോട് (അവരാണ് ഇവിടെ പറഞ്ഞഅത്യുന്നത സമൂഹം’) അഭിപ്രായം ചോദിക്കുകയും എന്തിന് രക്തച്ചൊരിച്ചിലും കുഴപ്പവുമുണ്ടാക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിക്കണം നിന്നെ ആരാധിക്കാൻ/നിന്റെ പരിശുദ്ധിയെ വാഴ്ത്താൻ ഞങ്ങളുണ്ടല്ലോ എന്ന് മലക്കുകൾ പറയുകയും ചെയ്തു. അതാണ് അവർ നടത്തിയ വിവാദം. മലക്കുകളോട് സുജൂദ് ചെയ്യാൻ അള്ളാഹു നിർദ്ദേശിച്ചതും മലക്കുകളോടൊപ്പമുണ്ടായിരുന്ന ഇബ്‌ലീസ് ആ കല്പനയെ ധിക്കരിച്ചതും തുടർന്ന് സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടതും ഈ വിവാദത്തിന്റെ ഭാഗമായി വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നുണ്ട്. ഈകാര്യങ്ങളെല്ലാം ഖുർആൻ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇവിടുത്തെ വിഷയം ഇതാണ്. അഥവാ നബി തങ്ങൾക്ക് ദൈവിക നിർദേശങ്ങൾ ലഭിക്കുന്നില്ലെങ്കിൽ തങ്ങൾ ജനിക്കുക പോലും ചെയ്യുന്നതിനു മുമ്പ് നടന്ന ഈ ചർച്ചകളും വിവരങ്ങളും തങ്ങൾക്ക് എങ്ങനെ ലഭിക്കും? അപ്പോൾ ദൈവിക സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് തങ്ങൾ സംസാരിക്കുന്നത് എന്ന് വ്യക്തം

ഇമാം ഖുർതുബി رحمة الله عليه എഴുതുന്നു ഇവിടെ പറഞ്ഞ അത്യുന്നത സമൂഹം മലക്കുകളാണ്. അവർ ആദം നബി عليه السلامയുടെ സൃഷ്ടിപ്പിനെക്കുറിച്ച് തർക്കിച്ചു അഥവാ കുഴപ്പമുണ്ടാക്കുന്നവരെ ഭൂമിയിൽ നീ സൃഷ്ടിക്കുകയാണോ നാഥാ എന്ന് അവർ ചോദിച്ചു അത് പോലെ (ആദം നബി عليه السلامക്ക് സുജൂദ് ചെയ്യാൻ അള്ളാഹു കല്പിച്ചപ്പോൾ) ഞാനാണ് ആദമിനേക്കാൾ മഹത്വമുള്ളവൻ എന്ന് ഇബ്‌ലീസും തർക്കിച്ചു .ഈ കാര്യങ്ങളെല്ലാം അവിടെ സന്നിഹിതനല്ലാതിരുന്ന മുഹമ്മദ് നബി എങ്ങനെ പറയും?അതിനു ഒരു ഉത്തരമേ ഉള്ളൂ ദൈവികമായി തനിക്ക് നൽകപ്പെടുന്ന ശക്തി കൊണ്ടാണ് തങ്ങൾ സംസാരിക്കുന്നത് അപ്പോൾ നബി തങ്ങൾ സത്യവാനാണ് (തങ്ങൾ സ്വന്തമായി മിനഞ്ഞുണ്ടാക്കിയതാണ് ഖുർആൻ എന്ന് പറയുന്നവർ കള്ളം പറയുന്നവരുമാണ്) എന്ന് തെളിയിക്കുന്ന വ്യക്തമായ അമാനുഷിക സംഭവം (മുഅ്ജിസത്ത്) തന്നെയാണിത്. എന്നിട്ടുമെന്തേ ഖുർആനിനെക്കുറിച്ച് ചിന്തിച്ച് നബി തങ്ങളുടെ സത്യ സന്ധത അവർ ഉൾക്കൊള്ളാത്തത് അത് കൊണ്ടാണ്

പറയുക.അത് ഒരു ഗൌരവമുള്ള വർത്തമാനമാകുന്നു
നിങ്ങൾ അത് അവഗണിച്ചുകളയുന്നവരാകുന്നു

എന്ന് കഴിഞ്ഞ സൂക്തങ്ങളിൽ പറഞ്ഞതിനോട് ചേർത്ത് ഈ കാര്യം പറഞ്ഞത് (ഖുർതുബി)

ഇബ്നു കസീർ رحمة الله عليه എഴുതുന്നു “അള്ളാഹുവിൽ നിന്ന് ദിവ്യബോധനം ലഭിക്കുന്നില്ലെങ്കിൽ ആദം നബി عليه السلامയുടെ കാര്യത്തിൽ അത്യുന്നത സമൂഹം തർക്കത്തിലേർപ്പെട്ടതും ഇബ്‌ലീസ് ആദം നബി عليه السلامക്ക് സുജൂദ് ചെയ്യാൻ വിസമ്മതിച്ചതും തനിക്കാണ് ആദമിനേക്കാൾ عليه السلام മഹത്വം എന്ന് വാദിച്ചതും ഞാൻ എവിടെ നിന്ന് അറിയാനാണ്  എന്നാണ് തങ്ങൾ ഇവിടെ പറയുന്നത് മുആദ് ബിൻ ജബൽ رضي الله عنه പറയുന്നു ഒരു ദിനം പ്രഭാത നിസ്കാരം നിർവഹിക്കാൻ നബി തങ്ങൾ വളരെ സമയം താമസിച്ചു പിന്നീട് തങ്ങൾ ധൃതിയിൽ വന്ന് പെട്ടെന്ന് നിസ്ക്കാരം പൂർത്തിയാക്കി എന്നിട്ട് ഞങ്ങളുടെ നേരേ തിരിഞ്ഞ് ഞാൻ ഇന്നു വൈകിവരാനുണ്ടായ കാരണം വിശദീകരിക്കാം എന്ന് പറഞ്ഞ് തങ്ങൾ സംസാരിക്കാൻ തുടങ്ങി. ഞാൻ രാത്രി എഴുന്നേറ്റ് എനിക്ക് നിശ്ചയിക്കപ്പെട്ട രാത്രി നിസ്ക്കാരം നിർവഹിച്ചു എന്നിട്ട് എനിക്കുറക്കം വന്നു ആ ഉറക്കത്തിൽ നാഥനായ അള്ളാഹു അത്യുന്നത സമൂഹം എന്തിലാണ് തർക്കിക്കുന്നതെന്ന് അങ്ങേക്ക് അറിയാമോ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു അറിയില്ല ഇത് മൂന്ന് തവണ ആവർത്തിച്ചു പിന്നീട് അള്ളാഹു എനിക്ക് പ്രത്യേക അനുഗ്രഹം നൽകുകയും എന്റെ ഹൃദയത്തിൽ അതിന്റെ പ്രതിഫലനം അനുഭവപ്പെടുകയും ചെയ്തു അപ്പോൾ എനിക്ക് എല്ലാ കാര്യങ്ങളും വെളിപ്പെടുകയും അറിവ് ലഭിക്കുകയും ചെയ്തു. എന്നിട്ട് അള്ളാഹു എന്നോട് ചോദിച്ചു എന്ത് വിഷയത്തിലാണ് അത്യുന്നത സമൂഹം തർക്കിക്കുന്നത് എന്ന്. ഞാൻ പറഞ്ഞു ദോഷങ്ങൾ പൊറുപ്പിക്കുന്ന (കഫ്ഫാറാത്ത്) കാര്യങ്ങളിലാണ്. അള്ളാഹു ചോദിച്ചു എന്താണ് ആ കാര്യങ്ങൾ? ഞാൻ പറഞ്ഞു സംഘടിതമായ നിസ്ക്കാരത്തിനു വേണ്ടി കാല്പാദങ്ങൾ ചലിപ്പിക്കലും നിസ്ക്കാരങ്ങൾക്ക് ശേഷം (അടുത്ത നിസ്ക്കാരം പ്രതീക്ഷിച്ച്) പള്ളികളിൽ ഇരിക്കലും വിഷമകരമായ സാഹചര്യത്തിലും പൂർണ്ണമായി വുളൂ ചെയ്യലുമാണ് (ഈ കാര്യങ്ങൾ മുഖേന ദോഷങ്ങൾ അള്ളാഹു പൊറുത്തു തരും എന്ന് സാരം) പിന്നീട് അള്ളാഹു ചോദിച്ചു പദവികൾ (ദറജാത്ത്) എന്താണ് ? ഞാൻ പറഞ്ഞു  ഭക്ഷണം നൽകലും നല്ല വാക്ക് പറയലും ജനങ്ങൾ ഉറങ്ങുന്ന നേരത്ത് നിസ്ക്കരിക്കലുമാണ് (ഇത് നമ്മുടെ സ്ഥാനം വർദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്. അള്ളാഹു പറഞ്ഞു തങ്ങൾ ചോദിക്കുക എന്ന് (എന്ത് ചോദിക്കണം എന്ന് നിർണയിക്കാത്തത് കൊണ്ട് എന്തും ചോദിക്കാം ) തങ്ങൾ പറഞ്ഞു

أللهم اني أسألك فعل الخيرات وترك المنكرات وحب المساكين  وأن تغفر لي وترحمني  واذا أردت فتنة بقوم فتوفني غير مفتون وأسألك حبك وحب من يحبك وحب عمل يقربني الي حبك

 

 അള്ളാഹുവേ നന്മകൾ പ്രവർത്തിക്കാനും തിന്മകൾ ഒഴിവാക്കാനും സാധുക്കളെ സ്നേഹിക്കാനും എനിക്ക് അവസരം നൽകണേ! എനിക്ക് പൊറുത്തു തരികയും എന്നെ അനുഗ്രഹിക്കുകയും ചെയ്യേണമേ! ഒരു സമൂഹത്തിനു നീ കുഴപ്പം ഉദ്ധേശിക്കുന്നുവെങ്കിൽ കുഴപ്പത്തിൽ പെടാതെ എന്നെ നീ പിടിക്കേണമേ! നിന്റെ ഇഷ്ടവും നിന്നെ സ്നേഹിക്കുന്നവരുടെ ഇഷ്ടവും നിന്റെ ഇഷ്ടത്തിലേക്ക് അടുപ്പിക്കന്ന പ്രവർത്തനം ചെയ്യാനുള്ള ഭാഗ്യവും നിന്നോട്  ഞാൻ ആവശ്യപ്പെടുന്നു” ഇത്രയും പറഞ്ഞ ശേഷം തങ്ങൾ പറഞ്ഞു ഇവ സത്യമാണ് ഇത് നിങ്ങൾ പഠിക്കുക എന്ന്. (ഇബ്നുകസീർ)


ഈ ഹദീസിൽ പറഞ്ഞ അത്യുന്നത സമൂഹം തർക്കിക്കുന്നത് എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചതും തങ്ങൾ വിവരിച്ചതും ഈ സുക്കതത്തിൽ പറഞ്ഞ തർക്കമല്ല എന്നാണ് ഇബ്നു കസീർ
رحمة الله عليهഅഭിപ്രായപ്പെടുന്നത് ഇതും ആയത്തിൽ പറഞ്ഞതിൽ പെടുമെന്ന അഭിപ്രായം ഇമാം ഖുർതുബിയും رحمة الله عليه രേഖപ്പെടുത്തുന്നു.
ഇമാം റാസി رحمة الله عليهഎഴുതുന്നു ‘മനുഷ്യനെ എന്തിനു പടക്കുന്നു എന്ന മലക്കുകളുടെ ചോദ്യത്തിനു നിങ്ങൾക്കറിയാത്തത് എനിക്കറിയാം എന്നാണ് അള്ളാഹു മറുപടി പറഞ്ഞത് ആ മറുപടിയുടെ വിശദീകരണം സൃഷ്ടികൾ നാലു വിധമാണ് (ഒന്ന്) ബുദ്ധിയും വിവേകവുമുണ്ട് എന്നാൽ വികാരം ഇല്ല അതാണ് മലക്കുകൾ.(രണ്ട്) വികാരമുണ്ട് അറിവും വിവേകവുമില്ല അതാണ് മൃഗങ്ങൾ (മൂന്ന്) വികാരവും വിവേകവുമില്ല അതാണ് അചേതന വസ്തുക്കൾ (നാല്) വിവേകവും വികാരവുമുള്ളവർ അതാണ് മനുഷ്യൻ. അപ്പോൾ കുഴപ്പത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും  നയിക്കുന്ന വികാരമുള്ളവനാണ് മനുഷ്യനെങ്കിലും സ്നേഹത്തിലേക്കും അനുസരണത്തിലേക്കും സേവന സന്നദ്ധതയിലേക്കും അവനെ നയിക്കുന്ന വിവേകമുള്ളവനാണ് മനുഷ്യൻ .അപ്പോൾ മൃഗീയതയിൽ നിന്ന് മാറി മനുഷ്യത്വത്തിന്റെ ഉയർന്ന നിലവാരം കാത്തു സൂക്ഷിച്ചാൽ അവനോളം മഹത്വം നേടാൻ ആർക്കും സാധിക്കില്ല എങ്കിൽ മനുഷ്യത്വത്തിന്റെ മികവ് പരിഗണിക്കുമ്പോൾ അതിനാണ് മഹത്വം എന്ന് സാരം.

ഇവിടെ തർക്കം വിവാദം എന്നൊക്കെ പറഞ്ഞത് ചോദ്യവും ഉത്തരവും നടന്നു എന്ന അർത്ഥത്തിൽ മനസ്സിലാക്കിയാൽ മതി. അല്ലാതെ അള്ളാഹുവിന്റെ തീരുമാനത്തെ എതിർത്തു എന്ന് ചിന്തിക്കരുത് (റാസി)



(70)
إِن يُوحَى إِلَيَّ إِلَّا أَنَّمَا أَنَا نَذِيرٌ مُّبِينٌ


ഞാനൊരു സ്പഷ്ടമായ താക്കീതുകാരനായിരിക്കേണ്ടതിനു മാത്രമാണ് എനിക്ക് സന്ദേശം നൽകപ്പെടുന്നത്

ഞാൻ ഈ തർക്കം അറിഞ്ഞത് ദിവ്യ ബോധനത്തിലൂടെ മാത്രമാണ് ഇത് അള്ളാഹു എനിക്ക് അറിയിച്ചു തന്നത് ആത്മാർത്ഥതയും അനുസരണവും നിലനിർത്താനും വിവരക്കേടും അരുതായ്മകളും നിർമാർജ്ജനം ചെയ്യാനുമാണ്

അള്ളാഹുവിന്റെ നിർദേശങ്ങൾ ജനങ്ങളിലെത്തിച്ച് അവർക്ക് വേണ്ട ഉൽബോധനം നൽകാനാണ് എന്നോട് കല്പനയുള്ളത്. എന്ന് തങ്ങൾ പ്രഖ്യാപിക്കുക എന്നാണിവിടെ പറയുന്നത്

 

അള്ളാഹു നമ്മെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തട്ടെ ആമിൻ
(തുടരും)

ഇൻശാ‍ അള്ളാഹ്