Showing posts with label 36 യാസീൻ. Show all posts
Showing posts with label 36 യാസീൻ. Show all posts

Monday, April 15, 2024

അദ്ധ്യായം 36 : സൂറത്തു യാസീൻ سورة يس | ഭാഗം 12

അദ്ധ്യായം 36  | സൂറത്ത് യാസീൻ سورة يس  

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 83

(Part -12  -   സൂക്തം 77 മുതൽ  83 വരെയുള്ള  സൂക്തങ്ങളുടെ വിവരണം )


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(77)
أَوَلَمْ يَرَ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن نُّطْفَةٍۢ فَإِذَا هُوَ خَصِيمٌۭ مُّبِينٌۭ


മനുഷ്യനെ നാം ഒരു ഇന്ദ്രിയത്തുള്ളിയിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് അവൻ കണ്ടറിഞ്ഞിട്ടില്ലേ? എന്നിട്ട് അവനതാ  ഒരു സ്പഷ്ടമായ എതിരാളിയായിരിക്കുന്നു

അള്ളാഹുവിൻ്റെ അപാരമായ കഴിവിൻ്റെ പല ഉദാഹരണങ്ങളും നേരത്തെ വിവരിച്ച ശേഷം മനുഷ്യനെ സംബന്ധിച്ച് തന്നെയുള്ള തെളിവ് വിവരിക്കുകയാണ് അള്ളാഹു. കേവലം ഇന്ദ്രിയത്തുള്ളിയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യനാണ് അള്ളാഹുവിൻ്റെ കഴിവിനെ ചോദ്യം ചെയ്യുന്നതും അതിനായി തർക്കം കൂടുന്നതും! അതായത് ഇന്ദ്രിയത്തുള്ളിയിൽ നിന്ന് മനുഷ്യനെ സ്രിഷ്ടിക്കാൻ കഴിയുന്ന അള്ളാഹുവിനു ദ്രവിച്ച എല്ലിൽ നിന്ന് അതിൻ്റെ പഴയ രൂപം പുനസ്ഥാപിക്കാൻ പ്രയാസമുണ്ടാകുമോ?  ഒരിക്കലും അതുണ്ടാകില്ലെന്ന് സാരം.


ഈ സൂക്തത്തിൻ്റെ അവതരണ പശ്ചാത്തലത്തെ സംബന്ധിച്ച് വിവിധ വ്യക്തികളുടെ ചോദ്യം ഖുർആൻ വ്യാഖ്യാതാക്കൾ വിവരിക്കുന്നുണ്ട്. മക്കയിലെ പ്രമുഖരിൽ ഒരാളും നബി
തങ്ങളുടെ കഠിന  ശത്രുവുമായിരുന്ന ,ഉബയ്യുബിൻ ഖലഫ്, ദ്രവിച്ച ഒരു എല്ലിൻ കഷ്ണവുമായി നബി തങ്ങളുടെ അടുത്ത് എത്തുകയും അത് പൊടിച്ച് കാറ്റിൽ പരത്തിയ ശേഷം ഈ ദ്രവിച്ച എല്ലിനെ ഇനി ആര് ജീവിപ്പിക്കും എന്ന് ചോദിക്കുകയും ചെയ്തു നബി തങ്ങൾ പറഞ്ഞു അള്ളാഹു അതിനെ ജീവിപ്പിക്കുകയും പിന്നെ മരിപ്പിക്കുകയും ചെയ്യും ശേഷം തന്നെ നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും എന്ന്. അത് സംബന്ധമായി ഈ സൂക്തം അവതരിച്ചു
ഈ ചോദ്യം
ആസി ബിൻ വാഇൽ ആണ് ചോദിച്ചതെന്നും അബ്ദുള്ളാഹ് ബിൻ ഉബയ്യ് ആണ് ചോദിച്ചതെന്നും അഭിപ്രായമുണ്ട്


(78)
وَضَرَبَ لَنَا مَثَلًۭا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَـٰمَ وَهِىَ رَمِيمٌۭ


അവൻ നമുക്കൊരു ഉപമ എടുത്തു കാട്ടുകയും തൻ്റെ സ്വന്തം സൃഷ്ടിപ്പിനെ മറന്നു കളയുകയും ചെയ്തിരിക്കുന്നു! അവൻ ചോദിക്കുകയും ചെയ്യുന്നു ഈ അസ്ഥികളെ അവ പഴകി ജീർണിച്ചതായിട്ടും ആരാണ് ജീവിപ്പിക്കുക?എന്ന്

നുരുമ്പിയ എല്ലിൻ കഷ്ണം വീണ്ടും  ജീവിപ്പിക്കുക സാദ്ധ്യമല്ലെന്ന് വാദിക്കുന്ന ഇദ്ദേഹം സ്വന്തം സൃഷ്ടിപ്പിൻ്റെ അവസ്ഥയൊന്ന് ആലോചിച്ചാൽ മതി പിന്നെ ഇത്തരം സന്ദേഹം ഉണ്ടാകില്ല എന്ന് സാരം


(79)
قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍۢ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ


തങ്ങൾ പറയുക ഒന്നാമതായി അവയെ സൃഷ്ടിച്ചുണ്ടാക്കിയവൻ തന്നെ അവയെ (രണ്ടാമതും) ജീവിപ്പിക്കും അവൻ എല്ലാ സൃഷ്ടികളെക്കുറിച്ചും നല്ലവണ്ണം അറിയുന്നവനാകുന്നു


ദ്രവിച്ച എല്ലിൻ കഷ്ണത്തെ പുനർജനിപ്പിക്കുന്നതിൽ അപാകത കാണുന്നവനോട് വളരെ വ്യക്തമായ ഉത്തരം പറയാനാണ് അള്ളാഹു കല്പിച്ചിരിക്കുന്നത് ഇല്ലാത്ത അവസ്ഥയിൽ നിന്ന് ആദ്യമായി അവയെ ജനിപ്പിച്ച അള്ളാഹു തന്നെ ഉണ്ടായ ശേഷം മാറ്റത്തിനു വിധേയമായ അതിനെ വീണ്ടും സൃഷ്ടിക്കും. ആദ്യം പടക്കുന്ന അത്ര സങ്കീർണമല്ല പുനർജനിപ്പിക്കൽ എന്ന് എന്തേ ഇവർ ആലോചിക്കാതെ പോയത് !
മരിച്ച് മണ്ണിൽ ലയിച്ച അവശിഷ്ടങ്ങളോട് ഒരുമിച്ച് കൂടാൻ
അള്ളാഹു പറയുകയും അവ ഒരുമിച്ച് കൂടുകയും ചെയ്യും അള്ളാഹുവിനു ഇതൊന്നും അത്ര വലിയ കാര്യമല്ല


(80)
ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًۭا فَإِذَآ أَنتُم مِّنْهُ تُوقِدُونَ


അതായത് പച്ചമരത്തിൽ നിന്ന് നിങ്ങൾക്ക് തീ ഉണ്ടാക്കിത്തന്നവൻ. എന്നിട്ട് നിങ്ങളതാ അതിൽ നിന്ന് തീ കത്തിക്കുന്നു

മനുഷ്യൻ ഉയർന്ന ചിന്തയുള്ളവനാവാനായി അള്ളാഹു പറയുന്ന ഉദാഹരണമാണിത് . വെള്ളം തട്ടിയാൽ സാധാരണ തീ അണഞ്ഞു പോകും എന്നിരിക്കെ ജലാംശം നിറഞ്ഞ പച്ച മരത്തിൽ നിന്ന് അള്ളാഹു തീയുല്പാദിപ്പിക്കുന്നു ചില മരച്ചുള്ളികൾ തമ്മിലുരസി തീയുണ്ടാക്കുന്ന സമ്പ്രദായം പണ്ട് ഹിജാസിൽ നടപ്പുണ്ടായിരുന്നു. മർഖ്, അഫാർ എന്നീ മരങ്ങളെ വ്യാഖ്യാതാക്കൾ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്  മുള, ഓട മുതലായവ തമ്മിലുരസി തീയുണ്ടാക്കുന്ന അവസ്ഥ വനവാസികളിൽ ഇപ്പോഴും ഉണ്ട്. ഇത്രയോക്കെ സംവിധാനങ്ങൾ ഉണ്ടാക്കിയ അള്ളാഹുവിനു പുനർജനിപ്പിക്കൽ പ്രയാസമുള്ള കാര്യമേ അല്ല എന്ന് സാരം.


(81)
أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِقَـٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّـٰقُ ٱلْعَلِيمُ


ആകാശ ഭൂമികളെ സൃഷ്ടിച്ച
അള്ളാഹു അവരെ പോലുള്ളതിനെ സൃഷ്ടിക്കാൻ കഴുവുള്ളവനല്ലേ? അതെ. കഴിവുള്ളവൻ തന്നെയാണ് അവൻ തന്നെയാണ് മഹാ സൃഷ്ടാവും സർവജ്ഞനും


പുനർജന്മത്തെ നിഷേധിക്കുന്നവർക്ക് മനസിലാക്കാനുതകുന്ന തെളിവുകൾ നേരത്തെ പറഞ്ഞു . ഒന്നു കൂടി വ്യക്തമാക്കുകയാണ് അള്ളാഹു! ആകാശങ്ങളും അതിലെ നക്ഷത്രക്കൂട്ടങ്ങളും സൂര്യനും ചന്ദ്രനും ഭൂമിയും അതിലടങ്ങിയ മണ്ണും മണലും കാടും കടലും മറ്റ് പ്രതിഭാസങ്ങളും ആർക്കാണ് വിവരിച്ചു തീർക്കാനാവുക? ആകാശം ഒരു തൂണിൻ്റെയും സഹായമില്ലാതെ ഉയർന്ന് നിൽക്കുന്നു വിവിധ വിഷയങ്ങൾ അവിടെ നടക്കുന്നു അതെല്ലാം അള്ളാഹു സൃഷ്ടിച്ച് സംവിധാനിച്ചതാണ് ഒരു കമ്പനിയും അതിൻ്റെ നിർമാണത്തിന് അവകാശ വാദം ഉന്നയിച്ചിട്ടില്ല ആ സൃഷ്ടിയിലേക്ക് നോക്കുമ്പോൾ പ്രപഞ്ചത്തിലെ എത്ര ചെറിയ സൃഷ്ടിയാണ് മനുഷ്യൻ. ശൂന്യതയിൽ നിന്ന് ഇതൊക്കെ സംവിധാനിക്കാൻ കഴിവുള്ള അള്ളാഹുവിനു മണ്ണിൽ ലയിച്ച മനുഷ്യനെ പുനർജനിപ്പിക്കാനാവില്ല എന്ന് പറയുന്നത് എത്രമേൽ പരിഹാസ്യമല്ല!


ഓരോ കാര്യങ്ങളെയും ശരിയായി അറിയുന്ന
അള്ളാഹുവിൻ്റെ സൃഷ്ടി വൈഭവം ബുദ്ധിയുള്ളവർ സമ്മതിച്ചേ മതിയാവൂ.


(82)
إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ


നിശ്ചയം അവൻ്റെ കാര്യം ഒരു വസ്തു ഉണ്ടാകണമെന്ന് അവൻ ഉദ്ദേശിച്ചാൽ അതിനെപ്പറ്റി ഉണ്ടാവുക എന്ന് പറയുകയേ വേണ്ടൂ തത്സമയം അതുണ്ടാകുന്നു (സൃഷ്ടിപ്പിൽ ഇതാണ് അവൻ്റെ രീതി)


ഏത് കാര്യവും ഉണ്ടാവണമെന്ന് അള്ളാഹു ഉദ്ദേശിച്ചാൽ താമസം വിനാ അതുണ്ടാകുന്നു അത്രയും ശക്തനായ അള്ളാഹുവിൻ്റെ കഴിവിനെ ചോദ്യം ചെയ്യുന്നവൻ യാഥാർത്ഥ്യത്തിൽ നിന്ന് എത്ര അകലെയാണ്
ഉണ്ടാവുക എന്ന് പറയും എന്ന് പറഞ്ഞാൽ ആ വാക്ക് പറയും എന്നല്ല അള്ളാഹു അത് ഉദ്ദേശിക്കും.അപ്പോൾ അതുണ്ടാകും എന്നാണ്


(83)
فَسُبْحَـٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍۢ وَإِلَيْهِ تُرْجَعُونَ


അപ്പോൾ അഖില വസ്തുക്കളുടെയും രാജാധിപത്യം  ഏതൊരു
അള്ളാഹുവിൻ്റെ പക്കലാണോ അവൻ മഹാ പരിശുദ്ധനത്രെ.അവങ്കലേക്ക് തന്നെയാണ് നിങ്ങൾ മടക്കപ്പെടുന്നതും


എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചതും പരിപാലിക്കുന്നതും നിയന്ത്രണാധികാരം നിലനിൽക്കുന്നതും അള്ളാഹുവിന് മാത്രമാണ് ആ  അള്ളാഹു പങ്കാളികളെ തൊട്ട് പരിശുദ്ധനത്രെ. അതിനാൽ മറ്റ് ദൈവങ്ങളെ സങ്കല്പിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു.കാരണം അവർ പറയുന്ന ദൈവങ്ങൾ അള്ളാഹുവിൻ്റെ അധികാരത്തിൻ്റെ കീഴിലുള്ളതാണ്. ആസ്ഥിതിക്ക് അവയെങ്ങനെ ദൈവമാകും അഥവാ അള്ളാഹുവിൻ്റെ പങ്കാളിയാകും?  അഥവാ അള്ളാഹു മാത്രമാണ് ആരാദ്ധ്യൻ എന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു.
ഇനി പുനർജന്മം ഉണ്ടോ എന്നത് കൂടി മനസിലായാൽ മതി
നിങ്ങൾ എല്ലാവരും അവനിലേക്കാണ് മടക്കപ്പെടുന്നത്എന്ന വാക്യത്തിലൂടെ അതും സ്ഥിരീകരിച്ചു!കാരണം ആ പ്രയോഗത്തിൽ നിന്ന് മരണം ഒരു അവസാനമല്ലെന്നും പിന്നീടും പലതും നടക്കാനിരിക്കുന്നു എന്ന് വ്യക്തമായിരിക്കുകയാണ്.


(ഈ അദ്ധ്യായം അവസാനിച്ചു )


എല്ലാ വസ്തുക്കൾക്കുംഹൃദയമുണ്ട് ഖുർആനിൻ്റെ ഹൃദയമാണ് യാസീൻ എന്ന അദ്ധ്യായം എന്ന നബി വചനത്തെ സംബന്ധിച്ച് ഇമാം ഗസ്സാലി رحمة الله عليهപറയുന്നു സത്യവിശ്വാസം ശരിപ്പെടണമെങ്കിൽ പുനർജന്മം സത്യമാണെന്ന് സമ്മതിക്കണം ഈ അദ്ധ്യായത്തിൽ അക്കാര്യം സവിസ്തരം വിവരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട് അത് കൊണ്ടാണ് ഈ അദ്ധ്യായം ഖുർആനിൻ്റെ ഹൃദയമാണെന്ന് പറഞ്ഞത്. ഈ ന്യായം വളരെ നന്നായിട്ടുണ്ട് എന്ന് ഇമാം റാസി رحمة الله عليهപറയുന്നു!


ഈ അദ്ധ്യായത്തിൽ ഇസ്ലാമിൻ്റെ മൂന്ന് അടിസ്ഥാനങ്ങളും  ഏറ്റവും വ്യക്തമായ തെളിവോട് കൂടി സമർത്ഥിച്ചിട്ടുണ്ട് പ്രവചകത്വം (രിസാലത്ത്)
, അള്ളാഹുവിൻ്റെ എകത്വം (തൗഹീദ്)   പുനർജന്മം (ഹശ്ർ) എന്നിവയാണത് മൂന്നാം സൂക്തം മുതൽ രിസാലത്തും ഈ അവസാന സൂക്തത്തിൻ്റെ ആദ്യ ഭാഗം തൗഹീദും അവസാന ഭാഗം ഹശ്റും സമർത്ഥിക്കുന്നു ഈ മൂന്ന് അടിസ്ഥാനങ്ങളും അതിൻ്റെ തെളിവുകളുമാണീ അദ്ധ്യായത്തിൽ എന്ന് വരുമ്പോൾ ഇത് ഹൃദയമാണ് എന്ന പ്രശംസ സത്യം തന്നെ. മരണാസന്നൻ്റെ സമീപത്ത് ഖുർആൻ പാരായണം ചെയ്യണം എന്ന് നബി തങ്ങൾ പറഞ്ഞതിൻ്റെ പൊരുളും മറ്റൊന്നായിരിക്കില്ല (റാസി)


അള്ളാഹു നമ്മെ സത്യ വിശ്വാസികളിൽ പെടുത്തട്ടെ ആമീൻ
(തുടരും)


ഇൻശാ അള്ളാഹ്



ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

Thursday, March 28, 2024

അദ്ധ്യായം 36 : സൂറത്തു യാസീൻ سورة يس | ഭാഗം 10

അദ്ധ്യായം 36  | സൂറത്ത് യാസീൻ سورة يس  

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 83

(Part -10  -   സൂക്തം 55 മുതൽ  65  സൂക്തങ്ങളുടെ വിവരണം )


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(55)
إِنَّ أَصْحَـٰبَ ٱلْجَنَّةِ ٱلْيَوْمَ فِى شُغُلٍۢ فَـٰكِهُونَ


നിശ്ചയമായും അന്ന് സ്വർഗാവകാശികൾ മഹത്തായ ചില ജോലികളിൽ വ്യാപൃതരായി ആനന്ദം കൊള്ളുന്നവരായിരിക്കും


അന്ത്യനാളിൻ്റെ ഭയാശങ്കകളിൽ നിന്നെല്ലാം രക്ഷപ്പെട്ട് അള്ളാഹു അവർക്കായി ഒരുക്കിയ ആസ്വാദനങ്ങളിലായി കഴിയുന്നവരാണ് അന്ന് സ്വർഗാവകാശികൾ.അവർ ജോലിയിലാണ്എന്ന് മാത്രം പറഞ്ഞിരുന്നെങ്കിൽ അന്ത്യനാളിൻ്റെ അവസ്ഥകളെക്കുറിച്ചുള്ള ആശങ്കയിലാണെന്നും തോന്നാൻ സാദ്ധ്യതയുണ്ട് കാരണം ഒരു വിഷയം പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരാളുടെ മുന്നിൽ എന്തെങ്കിലും ഒരു കാര്യം ഒരാൾ അവതരിപ്പിച്ചാൽ ഞാൻ അതിലും വലിയ വിഷയത്തിൽ വിഷമിച്ചിരിക്കുകയാണ് അത് കൊണ്ട് ഇപ്പോൾ എനിക്ക് അത് കേൾക്കാൻ നേരമില്ല എന്ന് പറയാറില്ലേ? അത്തരം ഒരു സാദ്ധ്യത നിരാകരിക്കാനാണ് അവർ ആനന്ദം കൊള്ളുന്നു എന്ന് അള്ളാഹു തുടർന്ന് പറഞ്ഞത് അവർ ഭൂമിയിൽ നിന്ന് കണക്ക് കൂട്ടിയിരുന്നതിലും എത്രയോ മുകളിലാണ് സ്വർഗത്തിലെ സംവിധാനങ്ങൾ. ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത ഒരാൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിട്ടില്ലാത്ത അത്രയും വിപുലമായ സുഖങ്ങളാണ് എൻ്റെ അടിമകൾക്ക് വേണ്ടി ഞാൻ ഒരുക്കിയിട്ടുള്ളത് എന്ന് അള്ളാഹു പറഞ്ഞത് ഇവിടെ സ്മരിക്കാം


(56)
هُمْ وَأَزْوَٰجُهُمْ فِى ظِلَـٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ


അവരും അവരുടെ ഇണകളും തണലുകളിലും അലങ്കൃതമായ ചില കട്ടിലുകളിൽ (സസുഖം) ചാരി ഇരിക്കുന്നവരുമായിരിക്കും


അവർക്ക് ആനന്ദം നൽകുന്ന പടർന്ന് പന്തലിച്ച മരത്തണലിൽ പരസ്പരം അഭിമുഖമായി ഇരിക്കാൻ സൗകര്യപ്പെടുത്തിയ അലങ്കരിച്ച കട്ടിലുകളിൽ ഇണകളോടൊപ്പമവർ ചാരി ഇരിക്കുന്നു. ഒറ്റപ്പെടലിൻ്റെ അസ്വസ്ഥതയില്ലെന്ന് മാത്രമല്ല ഇണകളുടെ സാന്നിദ്ധ്യം അവർക്ക് തികച്ചും സമാധാനം നൽകുന്നതുമായിരിക്കും

 

(57)
لَهُمْ فِيهَا فَـٰكِهَةٌۭ وَلَهُم مَّا يَدَّعُونَ


അവർക്കവിടെ പഴവർഗങ്ങളുണ്ട് (മാത്രമല്ല) അവർ എന്താവശ്യപ്പേടുന്നുവോ അതെല്ലാം അവർക്കവിടെയുണ്ട്


വിവിധ പഴങ്ങളും മറ്റ് സൗകര്യങ്ങളും അവർക്കവിടെ ഒരുക്കിയിടുണ്ട്. എന്താണോ അവരുടെ മനസ്സിൽ ആവശ്യമായി തോന്നുന്ന രസങ്ങൾ അതെല്ലാം അവർക്കവിടെ തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നു.
ഇമാം ഇബ്നുകസീർ 
رحمة الله عليهഇവിടെ ഒരു നബി വചനം ഉദ്ധരിക്കുന്നു നബി തങ്ങൾ പറഞ്ഞതായി ഉസാമത്ത് ബിൻ സൈദ് رضي الله عنهപറഞ്ഞു സ്വർഗത്തിൽ പ്രവേശിക്കാനായി പരിശ്രമിക്കുന്നവരില്ലേ? കാരണം സ്വർഗം പ്രഭാപൂരിതവും സൗരഭ്യം നിറഞ്ഞതും കൊട്ടാരങ്ങളും നദികളും പഴങ്ങളും സൗന്ദര്യമുള്ള ഇണകളും ധാരാളം ആഭരണങ്ങളും സ്ഥിര താമസം ഉറപ്പ് നൽകപ്പെട്ടതുമാണ് പ്രവാചക ശിഷ്യന്മാർ പറഞ്ഞു അതെ നബിയേ! ഞങ്ങൾ പരിശ്രമിക്കുക തന്നെ ചെയ്യും അപ്പോൾ തങ്ങൾ പറഞ്ഞു നിങ്ങൾ ഇൻശാ അള്ളാഹ് എന്ന് പറയുക. അവർ ഇൻശാ അള്ളാഹ് എന്ന് പറഞ്ഞു  



(58)
سَلَـٰمٌۭ قَوْلًۭا مِّن رَّبٍّۢ رَّحِيمٍۢ


മഹാകാരുണ്യവാനായ നാഥനിൽ നിന്ന് അവർക്ക് ലഭിക്കുന്ന സന്ദേശം
സലാംആയിരിക്കുന്നതാണ്


സ്വർഗാവകാശികൾക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്ന കാര്യമാണിത്. ഇമാം ഇബ്നുമാജ: رحمة الله عليهറിപ്പോർട്ട് ചെയ്ത ഒരു നബി വചനം ഇമാം ഇബ്നുകസീർ رحمة الله عليهഇവിടെ ഉദ്ധരിക്കുന്നു  ജാബിർ ബിൻ അബ്ദില്ലാഹ് رضي الله عنهനബി തങ്ങൾ പറഞ്ഞതായി ഉദ്ധരിക്കുന്നു സ്വർഗാവകാശികൾ സ്വർഗത്തിലെ സുഖാസ്വാദനത്തിൽ കഴിയവേ മുകൾ ഭാഗത്ത് ഒരു പ്രകാശം പരക്കും അപ്പോൾ അവർ അങ്ങോട്ട് തലയുയർത്തി നോക്കും അപ്പോൾ അള്ളാഹു അവരിലേക്ക് പ്രത്യക്ഷപ്പെടുകയും സ്വർഗക്കാരേ നിങ്ങൾക്ക് സലാം എന്ന് പറയുകയും ചെയ്യും (അതാണീ സൂക്തത്തിൽ പറഞ്ഞ സലാം.)  അപ്പോൾ അള്ളാഹു അവരെ നോക്കും അവർ  അള്ളാഹുവിനെയും കാണും (അന്നേരം ) അള്ളാഹു അവരെ തൊട്ട് മറയുന്നത് വരെ സ്വർഗത്തിൻ്റെ ഒരു സുഖത്തിലേക്കും അവർ തിരിഞ്ഞു നോക്കുകയില്ല   ആ പ്രകാശവും അനുഗ്രഹവും പിന്നീട് അവരുടെ മേലിലും അവരുടെ വീടുകളിലും നിലനിൽക്കും (ഇബ്നുകസീർ)


എല്ലാ കവാടങ്ങളിലൂടെയും പ്രവേശിച്ച് മലക്കുകൾ അവർക്ക് സലാം പറയും
മഹാ കാരുണ്യവാനായ അള്ളാഹുവിൽ നിന്ന് നിങ്ങൾക്കുള്ള സലാം ഉണ്ട് സ്വർഗക്കാരേഎന്ന് (ബഗ് വി)




(59)
وَٱمْتَـٰزُوا۟ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ


ഹേ
കുറ്റവാളികളേനിങ്ങൾ ഇന്ന് വേർതിരിഞ്ഞ് നിൽക്കുക


വിചാരണക്കായി പരലോകത്ത് നിൽക്കുന്ന സമയത്താണ് ഈ നിർദ്ദേശം വരിക  സത്യ നിഷേധം കാണിക്കുക വഴി കുറ്റവാളികളായവരോട് സത്യ വിശ്വാസികളിൽ നിന്ന് മാറി നിൽക്കാൻ കല്പിക്കുന്നതാണിത്. അവിടെ സത്യവിശ്വാസം സ്വീകരിച്ചവർക്ക് മാത്രമാണ് പരിഗണന.


സത്യ വിശ്വാസികൾക്ക് അവിടെ ലഭിക്കുന്ന ആദരവും പരിഗണനയും കാണുമ്പോൾ അവിശ്വാസിക്ക് വലിയ വിഷമം നേരിടും അപ്പോൾ അവരോട് പറയുന്നതാണ് മാറി നിൽക്കൂ ഇന്ന് നിങ്ങളുടെ വേദനക്ക് മരുന്നോ രോഗത്തിനു ശമനമോ ഇല്ല. വിശ്വാസികളുടെ കൂട്ടത്തിൽ ഇനി നിങ്ങൾ നിന്ന് കൂടാ
, കാരണം അവർ സ്വർഗത്തിൻ്റെ സന്തോഷത്തിലേക്ക് പോകേണ്ടവരാണ് നിങ്ങൾക്ക് നരകത്തിലേക്കും പോകാനാണ് വിധി എന്നും, ഇവർ തന്നെ പരസ്പരം വിട്ട് നിൽക്കണം എന്നും വ്യാഖ്യാനമുണ്ട് കാരണം ഒറ്റപ്പെടലിൻ്റെ വേദനയും ഒരു ശിക്ഷയാണല്ലോ. പ്രയാസം അനുഭവിക്കുന്നവനെ ആശ്വസിപ്പിക്കാൻ പോലും ആരും വരാതിരിക്കാനാണീ രീതി. നിങ്ങളുടെ ദൈവങ്ങളിൽ നിന്ന് മാറി നിൽക്കുക എന്നും വ്യാഖ്യാനമുണ്ട്.കാരണം ആ ആരാധ്യ വസ്തുക്കൾ അവരെ ശുപാർശ ചെയ്ത് രക്ഷപ്പെടുത്തും എന്ന് അവർക്ക് വിശ്വാസമുണ്ടായിരുന്നു അതിനു അവസരമില്ല എന്നാണ്. നിങ്ങൾക്കിവിടെ ശുപാർശകരോ സഹായികളോ ഇല്ല (റാസി)  
അവിശ്വാസിയെ നരകത്തിലെ സെല്ലിൽ അടച്ചാൽ അവനെ ആരും കാണാതെ അവന്ന് ആരെയും കാണാനുമാകാതെ ഒറ്റപ്പെടുത്തപ്പെടും എന്ന് ഇമാം ബഗ് വി 
رحمة الله عليهവ്യാഖ്യാനം പറഞ്ഞിട്ടുണ്ട്

 

(60)
 أَلَمْ أَعْهَدْ إِلَيْكُمْ يَـٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَـٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِين


മനുഷ്യരേ! നിങ്ങൾക്ക് ഞാൻ ആജ്ഞ നൽകിയിരുന്നില്ലേ
?  നിങ്ങൾ പിശാചിനെ ആരാധിക്കരുത് നിശ്ചയം അവൻ നിങ്ങളുടെ സ്പഷ്ട ശത്രുവാണ് എന്ന്


കഴിഞ്ഞ സൂക്തങ്ങളിൽ വിശ്വാസികൾക്കുള്ള പരിഗണനയുടെയും അവിശ്വാസികൾക്ക് നേരിടേണ്ടി വരുന്ന അവഗണനയുടെയും അവസ്ഥ വിവരിച്ചപ്പോൾ ഇവിടെ ഒരാൾ ചോദിച്ചേക്കാം മനുഷ്യൻ വിവര ദോഷിയാണ് അത് കൊണ്ട് ചിലപ്പോൾ അവന് അബദ്ധം പറ്റിയതാകാം അത് മാപ്പാക്കപ്പെടേണ്ടതല്ലേ? അതിൻ്റെ മറുപടിയാണ് അള്ളാഹു പറയുന്നത് സത്യവിശ്വാസം സ്വീകരിക്കാനാവശ്യമായ ഉൽബോധനങ്ങളും അതിൽ നിന്ന് തെറ്റിച്ച് കളയുന്ന ശത്രുക്കളുടെ കുതന്ത്രവും നേരത്തേ കൃത്യമായി അവരെ ഉൽബോധിപ്പിച്ചിട്ടുണ്ട് അത് അവർ അവഗണിക്കുകയായിരുന്നു എന്താണ് ചെയ്യേണ്ടത് എന്നും എന്താണ് ചെയ്ത് കൂടാത്തത് എന്നും അവർക്ക് അറിവ് നൽകിയിരുന്നു അതിൻ്റെ ഭാഗമാണ് പിശാച് മനുഷ്യൻ്റെ ശത്രുവാണെന്നും അവൻ്റെ വാക്ക് സ്വീകരിക്കരുതെന്നും നിർദ്ദേശിച്ചത് .പക്ഷെ അവർക്ക് പിശാചിൻ്റെ ദുർബോധനമായിരുന്നു പ്രവാചകരുടെ ഉൽബോധനത്തേക്കാൾ പ്രിയം .അതിൻ്റെ പ്രത്യാഘാതമാണ് അവർ അനുഭവിക്കുന്നത് അതായത് അവർക്ക് ലഭിക്കുന്ന ശിക്ഷക്കും അവഗണനക്കും ശരിക്കും അവർ അർഹർ തന്നെയാണ് എന്ന് സാരം


പിശാചിനെ ആരാധിക്കുക എന്നാൽ അവനെ അനുസരിക്കുക എന്നാണ് ഉദ്ദേശ്യം. പിശാച് എന്തിനാണ് മനുഷ്യൻ്റെ ശത്രുവായത് എന്ന് ചോദിക്കാം.
അള്ളാഹു ആദം നബി عليه السلامയെ ആദരിക്കുകയും മലക്കുകളോടും കൂടെയുണ്ടായിരുന്ന ഇബ്ലീസിനോടും ആദം നബി عليه السلامയെ ആദരിച്ച് അദ്ദേഹത്തിനു സുജൂദ് ചെയ്യാൻ കല്പിക്കുകയും ചെയ്തു. അത് പിശാചിന് അംഗീകരിക്കാനായില്ല ഞാനാണ് ആദമിനേക്കാൾ ഉത്തമൻ കാരണം എന്നെ സൃഷ്ടിച്ചത് തീയിൽ നിന്നാണ് ആദമാവട്ടെ മണ്ണിൽ നിന്ന് പടക്കപ്പെട്ടതാണ് തീയിൻ്റെ  പ്രകൃതം  ഉയർച്ചയും മണ്ണിൻ്റെത് താഴ്ചയുമാണ് ആ സ്ഥിതിക്ക് ഉയർന്ന പ്രകൃതമുള്ള ഞാൻ താഴ്ന്ന പ്രകൃതമുള്ള ആദമിനു മുന്നിൽ തലകുനിക്കുന്നത് നടപ്പുള്ള കാര്യമല്ല എന്നാണ് അവൻ ന്യായം പറഞ്ഞത് (ആ ന്യായം നിലനിൽക്കത്തക്കതല്ല കാരണം തീയിൻ്റെ സ്വഭാവം സംഹാരവും മണ്ണിൻ്റെത് നിർമാണവുമാണ് അപ്പോൾ മണ്ണിനാണ് മഹത്വം) യഥാർത്ഥത്തിൽ അള്ളാഹുവാണ് സുജൂദ് ചെയ്യാൻ കല്പിച്ചത് അവൻ്റെ കല്പനക്ക് വഴങ്ങലാണ് സൃഷ്ടികളുടെ കടമ അത് മറന്ന പിശാചിന് അർഹമായ ശിക്ഷ തന്നെ അള്ളാഹു നൽകി നൽകപ്പെട്ടിരുന്ന ആദരവുകളിൽ നിന്നെല്ലാം പുറത്താക്കി താമസിക്കുന്ന ഉന്നത സ്ഥലത്ത് നിന്ന് പുറത്ത് പോകാൻ അള്ളാഹു നിർദ്ദേശിച്ചു. ആദമിനെ അവഗണിച്ചാലും തൻ്റെ സ്ഥാനം അങ്ങനെ തന്നെ നിലനിൽക്കുമെന്നായിരുന്നു പിശാചിൻ്റെ കണക്കു കൂട്ടൽ. അതോടെ താൻ പുറത്ത് പോകാൻ കാരണം ആദം നബിയാണെന്ന് ചിന്തിച്ച പിശാച് ആദമിനോടും സന്താനങ്ങളോടും യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.  തൻ്റെ തലക്കനമാണ് തൻ്റെ നാശത്തിൻ്റെ ഹേതു എന്ന് തിരിച്ചറിയാൻ അപ്പോഴും അവനു സാധിച്ചില്ല പുറത്ത് പോകുമ്പോൾ അവൻ്റെ ശപഥമായിരുന്നു ആദം സന്തതികളെ നേർമാർഗത്തിൽ നിന്ന് വഴിതെറ്റിക്കാൻ എല്ലാ കുതന്ത്രങ്ങളും ഞാൻ പ്രയോഗിക്കുമെന്ന്!അതാണ് അവൻ മനുഷ്യൻ്റെ വ്യക്തമായ ശത്രുവാണെന്ന് അള്ളാഹു പറഞ്ഞത് ഇത് മനസ്സിലാക്കിയാൽ മനുഷ്യൻ ഒരിക്കലും പിശാചിനു വഴങ്ങാൻ പാടില്ലാത്തതാണ് പക്ഷെ മനുഷ്യൻ പലപ്പോഴും അങ്ങനെ വഴങ്ങുന്നു. പിശാച് സന്തോഷിക്കും വിധം മദ്യവും വ്യഭിചാരവും പലിശയും അടക്കം സകല തിന്മകളും നിർബാധം തുടരുന്നു ഫലമോ മനുഷ്യൻ സത്യത്തിൽ നിന്ന് അകന്ന് തെറ്റിൻ്റെ കൂടപ്പിറപ്പാകുന്നു അങ്ങനെ നിത്യ ദുരിതത്തിലായി കഴിയേണ്ടി വരുന്നു അള്ളാഹു നമ്മെ നന്നാക്കട്ടെ ആമീൻ


(61)
وَأَنِ ٱعْبُدُونِى ۚ هَـٰذَا صِرَٰطٌۭ مُّسْتَقِيمٌۭ


നിങ്ങൾ എന്നെയാണ് ആരാധിക്കേണ്ടത് അതാണ് ചൊവ്വായ മാർഗമെന്നും

പിശാചിനെ ആരാധിക്കലിനെ വിലക്കിയ അള്ളാഹു തന്നെ ആരാധിക്കാൻ കല്പിക്കുകയും ചെയ്തിട്ടൂണ്ട് എന്നാണിവിടെ പറയുന്നത്. ഒരു ഡോക്ടർ രോഗിയോട് ഇന്ന ഭക്ഷണം കഴിക്കരുത് ഇന്ന കാര്യം ചെയ്യരുത് എന്ന് പറഞ്ഞാൽ രോഗപ്രതിരോധത്തിൻ്റെ ഭാഗമായി അത് നടപ്പാക്കിയില്ലെങ്കിൽ രോഗം മൂർഛിക്കും അതിനാൽ ഡോക്ടർ നിർദ്ദേശിച്ച പഥ്യം പാലിച്ച് മരുന്നുപയോഗിക്കണം എന്ന് നമുക്ക് അറിയാമല്ലോ ഇത് പോലെയാണ് അള്ളാഹു നൽകുന്ന നിർദ്ദേശങ്ങൾ മനുഷ്യാത്മാവിനെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ അവൻ നൽകുന്ന നിർദ്ദേശങ്ങളുടെ ആകെത്തുകയാണ് അവനെ ആരാധിക്കണം എന്നത് എന്നാൽ രോഗി പഥ്യം തെറ്റിക്കുന്ന സ്ഥാനത്താണ് മനുഷ്യൻ പിശാചിനെ അനുസരിക്കുന്നത് അത് കൊണ്ട് അപകടം വരാതിരിക്കാൻ പിശാചിനെ മാറ്റി നിർത്തുകയും ഗുണം വരാൻ അള്ളാാഹുവിനെ ആരാധിക്കുകയും വേണം.


അള്ളാഹുവിനെ അനുസരിക്കലാണ് നേർമാർഗം. കാരണം അവൻ്റെ അധികാരം എന്നും നിലനിൽക്കുന്നതാണ് മറ്റുള്ളതെല്ലാം നാശത്തിനു വിധേയവുമാണ് ഒരു കച്ചവടക്കാരൻ തൻ്റെ ചിരക്കുകൾ വിൽക്കാൻ അനുയോജ്യമായ മാർക്കറ്റ് കണ്ടെത്താൻ ശ്രമിക്കുകയും അവിടെ കച്ചവടം നടത്തുകയും ചെയ്താൽ മാത്രമേ ലാഭം കൊയ്യാനാവൂ  എങ്കിൽ അള്ളാഹുവിനെ ആരാധിക്കുന്നവനെ എന്നും സംരക്ഷിക്കാൻ  അള്ളാഹുവിനു സംവിധാനമുണ്ട് പിശാചിനു വഴങ്ങിയാൽ അവൻ നിർണായക സമയത്ത് കൈമലർത്തും എന്ന് തിരിച്ചറിയണം ഇതാണിവിടെ സൂചിപ്പിക്കുന്നത്


(62)
وَلَقَدْ أَضَلَّ مِنكُمْ جِبِلًّۭا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ


നിങ്ങളിൽ ധാരാളം ജനപഥങ്ങളെ അവൻ വഴിതെറ്റിച്ചിരിക്കുന്നു എന്നിട്ടും ആലോചിക്കുന്നവരായില്ലേ നിങ്ങൾ
?


നിങ്ങൾക്ക് മുമ്പ് ധാരാളം ജനങ്ങളെ പിശാച് വഴിതെറ്റിച്ചിട്ടുണ്ട് അവരിൽ പലരും അതിൻ്റെ ദുരിതം അനുഭവിച്ചതും ചരിത്രത്തിൽ പ്രസിദ്ധമാണ് എന്നിട്ടും നിങ്ങളെന്താണ് ചിന്തിക്കാൻ ശ്രമിക്കാത്തത് എന്നാണ് അള്ളാഹു ചോദിക്കുന്നത് .


ഇമാം റാസി 
رحمة الله عليهഎഴുതുന്നു പിശാച് അള്ളാഹുവല്ലാത്തവരെ ആരാധിക്കാൻ കല്പിക്കും അത് വിജയിക്കുന്നില്ലെങ്കിൽ അള്ളാഹുവിനെ ആരാധിക്കുന്നതിൽ തന്നെ ആരാധനയുടെ മഹത്വത്തിനു നിരക്കാത്ത ചിന്തകൾ ഉണ്ടാക്കും ഉദാഹരണമായി അള്ളാഹുവിനു ചെയ്യുന്ന ആരാധനയിൽ ജനങ്ങളുടെ അടുത്ത് സ്ഥാനം കിട്ടണമെന്ന് ആഗ്രഹിക്കുക അല്ലെങ്കിൽ അവരുടെ മേൽ അധികാരം സ്ഥാപിക്കാൻ ഈ ആരാധനയെ ഒരു മാർഗമാക്കുക ഇതിനു മനുഷ്യൻ വഴങ്ങുന്നതോടെ പിശാചിൻ്റെ ലക്ഷ്യം പൂവണിഞ്ഞു.അനാവശ്യ സംശയങ്ങൾ നമ്മുടെ മനസ്സിൽ ഇട്ടു നൽകി സംശയാലുവാക്കി പതുക്കെ നിഷേധിയാക്കുന്ന രീതി പിശാച് നന്നായി പയറ്റും അത് ശ്രദ്ധിക്കണം

 


(63)
هَـٰذِهِۦ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ


ഇതാ
,നിങ്ങളൾക്ക് താക്കീത് നൽകപ്പേട്ടിരുന്ന നരകം!


വഴിതെറ്റിയവരെ കാത്തിരിക്കുന്നത് നരകമാണ് പരലോകത്ത് അവരോട് പറയപ്പെടുന്നതാണിത്. പുനർജന്മത്തെയും നരകത്തെയും നിഷേധിച്ചിരുന്നവരോട് ഇതാ നിങ്ങളോട് പറഞ്ഞിരുന്ന നരകം എന്ന് പറയുന്നത് അവർക്ക് വല്ലാത്ത തിരിച്ചടിയാണ്


(64)
ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ


സത്യനിഷേധികളായിരുന്ന കാരണത്താൽ നിങ്ങളിതിൽ പ്രവേശിച്ച് ചൂടേറ്റ് കൊള്ളുക

വഴിതെറ്റിയ കാരണത്താൽ നിങ്ങൾക്ക് തയാർ ചെയ്യപ്പെട്ടതാണ് നരകം അത് കടുത്ത ചൂൂടുള്ള തീയാണ് അതിൽ പ്രവേശിച്ച് ആ ചൂട് അനുഭവിക്കുക എന്ന് അവരോട് പറയപ്പെടും .സത്യവഴി ഉപേക്ഷിച്ചതിൻ്റെ പേരിൽ കടുത്ത ദു:ഖം പേറിയായിരിക്കും അവർ ആനരകത്തിൽ പ്രവേശിക്കുക (അള്ളാഹുവിൽ ശരണം)


(65)

ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ



അന്ന് അവരുടെ വായകൾക്ക് നാം മുദ്ര ചാർത്തുന്നതും അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ കൈകൾ നമ്മോട് സംസാരിക്കുന്നതും അവരുടെ കാലുകൾ സാക്ഷിനിൽക്കുന്നതുമാകുന്നു


നിഷേധികളായ കാരണത്താൽ നിങ്ങൾ നരകത്തിൽ കിടന്ന് ചൂടേൽക്കുക എന്ന് പറയപ്പെടുമ്പോൾ നിഷേധികളായിരുന്നു അവർ എന്നതിനെ നിഷേധിക്കാൻ അവർ ഒരു പാഴ്ശ്രമം നടത്തും ഞങ്ങൾ നിഷേധികളായിട്ടില്ല എന്ന് അവർ പറയും അപ്പോൾ കള്ളം പറഞ്ഞ് ശീലമുള്ള നാവിനു മുദ്ര വെച്ച് സംസാരിക്കാൻ അനുവാദമില്ലാതാക്കി നുണ പറഞ്ഞ് ശീലമില്ലാത്ത അവയവങ്ങൾക്ക് സംസാരിക്കാൻ അള്ളാഹു അവസരം നൽകുകയും അവ സത്യമായി കാര്യങ്ങൾ സമ്മതിക്കുകയും ചെയ്യും ചെയ്ത കുറ്റങ്ങൾ കൈ പറയുമ്പോൾ കാൽ അതിനു സാക്ഷിയാകും .കൈ എങ്ങനെ സംസാരിക്കും എന്ന് സംശയിക്കേണ്ടതില്ല നാവിനു സംസാരിക്കാൻ കഴിവ് നൽകിയ അള്ളാഹു മറ്റ് അവയവങ്ങൾക്കും കഴിവ് നൽകുന്നു എന്നാണിവിടെ മനസ്സിലാക്കേണ്ടത്.


കൈ സംസാരിക്കുകയും കാൽ സാക്ഷി പറയുകയും ചെയ്യും എന്ന് പറഞ്ഞതിനെ കുറിച്ച് എന്തേ ഇങ്ങനെ തന്നെ പറയാൻ (കാൽ സംസാരിച്ച് കൈ സാക്ഷി പറഞ്ഞു കൂടേ എന്ന് ചോദിച്ചാൽ) ഇമാം ഖുർതുബി 
رحمة الله عليهപറയുന്നു സാധാരണ ഗതിയിൽ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്നത് കൈ ആണ് കാൽ അവിടെ സന്നിഹിതനാകും  സന്നിഹിതനായവൻ സാക്ഷി പറയുകയാണ് ചെയ്യുക കുറ്റ സമ്മതം നടത്തേണ്ടത് ചെയ്ത ആളാണല്ലോ അത് കൊണ്ടാണ് ഈ രീതിയിൽ പ്രയോഗിച്ചത്


അള്ളാഹു നമ്മെ സത്യ വിശ്വാസികളിൽ ഉൾപ്പെടുത്തട്ടെ آمین

(തുടരും)  إِنْ شَاءَ ٱللَّٰهُ   

====================================================
ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

Monday, March 18, 2024

അദ്ധ്യായം 36 : സൂറത്തു യാസീൻ سورة يس | ഭാഗം 09

അദ്ധ്യായം 36  | സൂറത്ത് യാസീൻ سورة يس  

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 83

(Part -9  -   സൂക്തം 48 മുതൽ  54  സൂക്തങ്ങളുടെ വിവരണം )


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(48)

وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ



നിങ്ങൾ സത്യവാദികളാണെങ്കിൽ ഈ വാഗ്ദാനം എപ്പോഴാണ് പുലരുക എന്ന് അവർ ചോദിക്കുന്നു

ഈ ലോകം നശ്വരമാണെന്നും മരണ ശേഷം പുനർജന്മവും, വിചാരണയും, പ്രതിഫലം നൽകലും, രക്ഷാ-ശിക്ഷ നടപ്പാക്കലും ഉണ്ടെന്നും അതിനാൽ അള്ളാഹുവിൻ്റെ നിർദേശങ്ങൾ പാലിച്ച്, വിധി വിലക്കുകൾ ശ്രദ്ധിച്ച് ജീവിക്കണം എന്നും ദൈവദൂതന്മാർ സമൂഹത്തെ നിരന്തരം ഉപദേശിക്കുകയും അവർക്ക് മാർഗനിർദേശം നൽകുകയും ചെയ്തപ്പോൾ ഈ ലോകത്തിൻ്റെ നാശവും പുനർജന്മവും വിശ്വാസമില്ലാത്ത ജനത ദൂതന്മാരെ കളവാക്കിക്കൊണ്ട് ചോദിക്കുന്ന ചോദ്യമാണിത് നിങ്ങൾ പറയുന്ന അന്ത്യ നാൾ എപ്പോഴാണ് സംഭവിക്കുക? അങ്ങനെയൊന്ന് ഉണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ കൊണ്ടുവരൂ എന്ന്. അറിയാനല്ല അങ്ങനെയൊരു കാര്യം സംഭവിക്കില്ല എന്ന് വാദിക്കാനാണീ ചോദ്യം അവർ ചോദിക്കുന്നത്
നേരത്തേ
മുന്നിലുള്ളതും പിന്നിലുള്ളതും സൂക്ഷിക്കുക(നാല്പത്തഞ്ചാം സൂക്തം) എന്ന് അവരോട് പറയപ്പെടുന്ന കാര്യം പറഞ്ഞല്ലോ അത് പുനർജന്മത്തിലേക്കുള്ള സൂചനയായിരുന്നു അതിനെ നിരാകരിച്ച് കൊണ്ട് അവർ ചോദിക്കുകയാണ് അങ്ങിനെ ഒരു നാൾ ഉണ്ടെങ്കിൽ എന്നാണ് എപ്പോഴാണ് അത് എന്ന്. അതായത് അങ്ങനെ ഒരു നാൾ ഉണ്ടാവില്ല എന്ന പ്രഖ്യാപനവും ഉണ്ടെന്ന് പറഞ്ഞതിനോടുള്ള പരിഹാസവുമാണിത് (ഖുർതുബി)


(49)
مَا يَنظُرُونَ إِلَّا صَيْحَةًۭ وَٰحِدَةًۭ تَأْخُذُهُمْ وَهُمْ يَخِصِّمُونَ


ഒരു ഘോര ശബ്ദമല്ലാതെ അവർ മറ്റൊന്നും കാത്തിരിക്കുന്നില്ല അവർ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കെ അതവരെ പിടികൂടുന്നതാണ്.


വാഗ്ദാനം എപ്പോഴാണ് പുലരുക എന്ന് അവർ ചോദിച്ചതിനു അള്ളാഹു നേരേ മറുപടി പറയുന്നില്ല കാരണം അന്ത്യനാൾ എപ്പോഴാണെന്ന് ചോദിക്കുന്നവരോട് അത് അള്ളാഹു മാത്രമേ വെളിപ്പെടുത്തുകയുള്ളൂ എന്ന് പറയാനാണ് അള്ളാഹു കല്പിച്ചത്. പകരം
അവർ അഭിമുഖീകരിക്കാൻ പോകുന്ന ഒരു വലിയ ദുരന്തത്തെ അനാവരണം ചെയ്യുകയാണീ വാക്യം. താങ്ങാനാവാത്ത ഒരു ഘോര ശബ്ദം അവരെ തകർത്തു കളയുമെന്ന്!


ഇവിടെ ഒരു ചോദ്യമുണ്ട് അതായത് അവർ ഘോര ശബ്ദത്തെയും ഈ ലോകത്തിൻ്റെ നാശത്തെയും നിഷേധിക്കുന്നവരാണല്ലോ ആ സ്ഥിതിക്ക് ഇത്തരം ഒരു ശിക്ഷ അവർ പ്രതീക്ഷിക്കുകയില്ലല്ലോ. എങ്കിൽ ഈ വാക്യം (ഒരു ഘോര ശബ്ദമല്ലാതെ അവർ മറ്റൊന്നും കാത്തിരിക്കുന്നില്ല) എങ്ങിനെ ശരിയാകും
? നിവാരണമിങ്ങനെയാണ്. ശിക്ഷ ലഭിക്കാനാവശ്യമായ പ്രവർത്തനങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കുന്നു അത് അവരിൽ വരിക തന്നെ ചെയ്യും അതിനാൽ വാക്കാലുള്ള കാത്തിരിപ്പിൻ്റെ സമ്മതം അവർ നടത്തുന്നില്ലെങ്കിലും അവരുടെ പ്രവർത്തി അതിലേക്ക് എത്തിക്കുന്നവയാണ്. ആ നിലക്കാണ് ഈ പരാമർശനം (റാസി)

അതി ശക്തമായ ശബ്ദമായിരിക്കും അത് ഒറ്റ ശബ്ദം കൊണ്ട് തന്നെ അവർ തകർന്നു പോകും അത്രയും ശക്തമായിരിക്കുമത് എന്ന് കാണിക്കാനാണ് 'ഒരു ഘോര ശബ്ദമല്ലാതെ അവർ പ്രതീക്ഷിക്കുന്നില്ലഎന്ന് പറഞ്ഞിരിക്കുന്നത്
അത് അവരെ പിടികൂടുംഎന്ന് പറഞ്ഞത് അവരെ എല്ലാവരെയും ഉൾപ്പെടുത്തും ആരെയും വിട്ടുകളയുകയില്ല എന്ന് ബോദ്ധ്യപ്പെടുത്താനാണ്
അവർ തർക്കിച്ച് കൊണ്ടിരിക്കെഎന്നത് അവർ അവരുടെ ജോലികളിൽ (കച്ചവടം, കൃഷി തുടങ്ങിയവ) വ്യാപൃതരായിക്കൊണ്ടിരിക്കെ അവർ ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഈ ശബ്ദം അവരെ ബാധിക്കുന്നത്  അപ്രതീക്ഷിതമായി ഒരു ശബ്ദം കേൾക്കുന്നതിൻ്റെ ആഘാതം പ്രതീക്ഷിച്ചിരിക്കുമ്പോൾ കേൾക്കുന്നതിലും എത്രയോ ഭയാനകമായിരിക്കും എന്ന് കൂടി ഈ വാക്യം ബോധ്യപ്പെടുത്തുന്നു. ഇവിടെ അപ്രതീക്ഷിതമായി ഒരു ഭൂമി കുലുക്കമോ, കൊടുങ്കാറ്റോ അപകടങ്ങളോ ഉണ്ടായാൽ തന്നെ എന്ത് ചെയ്യണമെന്നറിയാതെ നാം അന്തിച്ചു നിൽക്കാറില്ലേ? അപ്പോൾ ഈ ലോകത്തിൻ്റെ നാശത്തിനു നാന്ദികുറിക്കുന്ന അപകടം എത്രത്തോളം ആളുകളെ ബാധിക്കും എന്ന് നമുക്ക് ഊഹിക്കാമല്ലോ
ഇമാം ഥിബ്‌രി رحمة الله عليهഎഴുതുന്നു അബൂഹുറൈറ: رضي الله عنهനബി തങ്ങൾ പറഞ്ഞതായി ഉദ്ധരിക്കുന്നു അള്ളാഹു ആകാശ ഭൂമികളെ സൃഷ്ടിച്ചശേഷം സൂർ എന്ന കാഹളം പടക്കുകയും അത് ഇസ്റാഫീൽ عليه السلاഎന്ന മലക്കിനെ ഏല്പിക്കുകയും ചെയ്തു അന്ന് മുതൽ ആ മലക്ക് അള്ളാഹുവിൻ്റെ ഊതാനുള്ള ഉത്തരവും കാത്ത് ഈ കാഹളം തൻ്റെ ചുണ്ടത്ത് വെച്ച് കാത്തിരിക്കുന്നു. അബൂഹുറൈറ: رحمة الله عليهചോദിച്ചു തിരു ദൂതരേ! എന്താണീ സൂർ? തങ്ങൾ പറഞ്ഞു അതൊരു കൊമ്പാണ്‌ മൂന്ന് തവണ അതിൽ ഊതപ്പെടും (1) ഭയപ്പെടുത്താനുള്ളതാണ്  (2) ആളുകൾ മരിക്കാനുള്ളത്  (3) നാഥനിലേക്ക് എല്ലാവരും എഴുന്നേറ്റു വരാൻ. ഒന്നാമത്തെ ഊത്തിന് അള്ളാഹു കല്പിക്കുമ്പോൾ അള്ളാഹു ഉദ്ദേശിച്ചവരൊഴികെ മറ്റെല്ലാവരും ഭയം കൊണ്ട് വിഷമിക്കും പിന്നീട് രണ്ടാമത്തെ ഊത്ത് ഊതാൻ അള്ളാഹു കല്പിക്കും അപ്പോൾ മലക്ക് ഊതുകയും അള്ളാഹു ഉദ്ദേശിച്ചവർ ഒഴികെയുള്ളവരെല്ലാം മരിക്കുകയും ചെയ്യും പിന്നീട് അള്ളാഹു അല്ലാത്തവരെല്ലാം മരിക്കും ഭൂമിയെ അള്ളാഹു കുന്നും മലയും ഒന്നും ഇല്ലാത്ത സമനിരപ്പായ സ്ഥലമാക്കി മാറ്റും മൂന്നാമത്തെ ഊത്ത് നടന്നാൽ എല്ലാവരും പുനർജനിക്കും (ഥിബ്‌രി)





(50)
فَلَا يَسْتَطِيعُونَ تَوْصِيَةًۭ وَلَآ إِلَىٰٓ أَهْلِهِمْ يَرْجِعُونَ


അന്നേരം വല്ല വസിയ്യത്തും ചെയ്യുവാൻ അവർക്ക് കഴിയുന്നതല്ല തങ്ങളുടെ കുടുംബത്തിലേക്ക് അവർ മടങ്ങിച്ചെല്ലുന്നതുമല്ല


ഈ ഘോര ശബ്ദത്തിൻ്റെ ആഘാതം വളരെ പെട്ടെന്ന് തന്നെ അവരെ ഗ്രസിച്ചിരിക്കും ഒരു വാക്ക് കൊണ്ട് മരണത്തിനു മുമ്പ് ഒരു വസിയ്യത്ത് പറയാൻ പോലും സാവകാശം നൽകാതെയായിരിക്കും അത് സംഭവിക്കുക നിൽക്കുന്നിടത്ത് വെച്ച് ഒരു വാക്ക് സംസാരിക്കാൻ കഴിയാത്തവർക്ക് കുടുംബത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്നത് സുവ്യക്തമല്ലേ അതാണ് തങ്ങളുടെ കുടുംബത്തിലേക്ക് അവർ മടങ്ങിച്ചെല്ലുന്നതുമല്ലഎന്ന പ്രയോഗം അറിയിക്കുന്നത്.


പശ്ചാത്തപിച്ചും പരസ്പരം കുറ്റങ്ങൾ ഏറ്റ് പറഞ്ഞും അവർക്ക് തൻ്റെ മരണ ശേഷം നടപ്പാക്കേണ്ട കാര്യങ്ങൾ വസ്വിയ്യത്ത് ചെയ്യാൻ അവർക്കാവില്ല അങ്ങാടിയിലോ മറ്റു സ്ഥലങ്ങളിലോ എവിടെയാണോ അവരുള്ളത് അവിടെ തന്നെ മരിച്ചു വീഴും (ഖുർതുബി)


ഇമാം റാസി
رحمة الله عليه എഴുതുന്നു. അവർക്ക് ഒരു വസ്വിയ്യത്തും ചെയ്യാൻ കഴിയില്ല എന്ന ഈ പ്രയോഗം ഗൗരവതരമായ ചില കാര്യങ്ങളിലേക്ക് സൂചന നൽകുന്നുണ്ട് (ഒന്ന്) വസിയ്യത്ത് ചെയ്യാൻ കഴിയില്ല എന്നാണ് അള്ളാഹു പറയുന്നത് വസിയ്യത്ത് ചെയ്യില്ല എന്നല്ല (കഴിയുന്നതെല്ലാം ചെയ്യാറില്ലല്ലോ) അപ്പോൾ അത് ഗൗരവം തന്നെ (രണ്ട്) വസ്വിയ്യത്ത് വാക്ക് കൊണ്ടാണ് ഉണ്ടാവുക. പ്രവർത്തനം മുഖേന ഒരു കാര്യം ഉണ്ടാവുന്നതിനേക്കാൾ എളുപ്പത്തിൽ വാക്ക് സാധ്യമാവും. അപ്പോൾ എളുപ്പത്തിൽ നടക്കുന്ന ഒരു വാക്ക് പോലും അവർക്ക് പറയാൻ സാധ്യമല്ലെന്ന് വരുമ്പോൾ കടമകൾ നിർവഹിച്ചും ഇടപാടുകൾ പരസ്പരം കൊടുത്തു തീർത്തും ബാധ്യത ഒഴിവാക്കാൻ ഒരിക്കലും സാധിക്കില്ല (മൂന്ന്) വസിയ്യത്ത് കഴിയില്ല എന്ന് പറഞ്ഞത് ഏറ്റവും നിർണായകമായ ഒരു സമയത്ത് (ഞാൻ മരിക്കാൻ പോകുന്നു എന്ന് മനസിലാക്കുന്ന സമയം പോലെ) ഏതൊരാളും തൻ്റെ മരണ ശേഷം നടപ്പാക്കേണ്ട കാര്യങ്ങളാണ് ആദ്യം പറയുക അതിനു തന്നെ അവർക്ക് പറ്റുന്നില്ലെങ്കിൽ മറ്റ് ഒരു കാര്യവും ചെയ്യാനാവാതെ അവർ കുടുങ്ങി എന്നാവും അർത്ഥം (നാല്) എന്തെങ്കിലും ഒരു വസിയ്യത്ത് പോലും കഴിയില്ല എന്ന പ്രയോഗം എല്ലാ മേഘലയെയും ഉൾക്കൊള്ളിക്കുന്നതാണ് (റാസി)

 

(51)
وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ


കാഹളത്തിൽ ഊതപ്പെടുന്നതാണ് അന്നേരം അവരതാ ഖബ്റുകളിൽ നിന്ന് തങ്ങളുടെ രക്ഷിതാവിലേക്ക് ധൃതിപ്പെട്ട് പോകുന്നു


നേരത്തെ പറഞ്ഞ ഘോര ശബ്ദം ഇസ്റാഫീൽ عليه السلام എന്ന മലക്ക് സൂർ എന്ന കാഹളത്തിൽ ഊതുമ്പോഴാണ് സംഭവിക്കുക. അതോടെ എല്ലാവരും മരണപ്പെടും അവരെ വീണ്ടും പുനർജനിപ്പിക്കാനുള്ള ഊത്താണ് ഇവിടെ പറയുന്നത് അതായത് മൂന്നാമത്തെ ഊത്ത്. ഈ രണ്ട് ഊത്തിൻ്റെയും ഇടയിൽ നാല്പത് വർഷത്തെ ഈടവേളയുണ്ടായിരിക്കും എന്ന് ഇമാം ബഗ് വി رحمة الله عليപറഞ്ഞിടുണ്ട് . ഇവിടെ ഒരു ചോദ്യമുണ്ട് ഊത്ത് എന്ന പ്രവർത്തി കാരണം ഒരിക്കൽ നശിക്കുകയും മറ്റൊരിക്കൽ ജനിക്കുകയും ചെയ്യുമെന്ന് പറയുന്നത് എങ്ങിനെ?


എല്ലാ പ്രവർത്തനങ്ങളിലും ഫലം ഉണ്ടാക്കുന്നത്
അള്ളാഹുവാണ്. ഊത്ത് എന്നത് അടയാളം മാത്രവും. ഭീകരമായ ഒരു ശബ്ദം കേൾക്കുന്ന നേരത്ത് പ്രകമ്പനം സ്വഭാവികമാണല്ലോ ആ പ്രകമ്പനത്തിൽ ജീവിതത്തിൽ കൂടിച്ചേർന്ന് നിന്നവ ചിന്നിച്ചിതറുന്നതും ചിന്നിച്ചിതറിയവ കൂടി ച്ചേരുന്നതും സംഭവ്യമാണ്.അതായത് രണ്ട് ഊത്തിലും പ്രകമ്പനം ഉണ്ടാകുന്നു കൂടി നിന്നത് വിട്ട് പോയി ആദ്യ ഊത്ത് മരണത്തിലും വിട്ട് നിന്നത്  കൂടി ച്ചേർന്ന് രണ്ടാം ഊത്ത് പുനർജീവിതത്തിലും എത്തിച്ചേർന്നു (റാസി)


(52)
قَالُوا۟ يَـٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَـٰذَا مَا وَعَدَ ٱلرَّحْمَـٰنُ وَصَدَقَ ٱلْمُرْسَلُونَ


അവർ പറയും എന്തൊരു നാശം! ഉറങ്ങിയേടത്ത് നിന്ന് ഞങ്ങളെ എഴുന്നേല്പിച്ചതാരാണ്
? ഇത് മഹാ കാരുണ്യവാനായ അള്ളാഹു വാഗ്ദാനം ചെയ്യുകയും ദൈവദൂതന്മാർ സത്യം പറയുകയും ചെയ്തിട്ടുള്ളതാണ്


പുനർജന്മം നടന്നു എന്ന് ബോധ്യം വരുമ്പോഴുള്ള വിലാപമാണിത്. അതിശക്തമായി അവർ നിഷേധിച്ചിരുന്ന കാര്യമാണ് മരണ ശേഷമുള്ള പുനർജന്മം. അതാണ് ഇപ്പോൾ അവർക്ക് അനുഭവത്തിൽ വന്നിരിക്കുന്നത്. ഇത് സത്യമായ സ്ഥിതിക്ക് പ്രവാചകന്മാർ പറഞ്ഞ വിചാരണയും ശിക്ഷയും എല്ലാം സത്യമായിരിക്കും എന്ന് അവർക്ക് ബോധ്യം വരുന്നു അതിൽ നിന്നുണ്ടാകുന്ന ഭയവും അസ്വസ്ഥതയും ഒരു വിലാപമായി അവരിൽ നിന്ന് പുറത്ത് വരികയാണ്. അവരുടെ നാശം ഉറപ്പായി എന്നും തങ്ങൾ നിഷേധിച്ചത് അസത്യമാവുകയും അള്ളാഹുവും ദൂതന്മാരും പറഞ്ഞത് സത്യമാവുകയും ചെയ്തിരിക്കുന്നു എന്ന് അവർ തിരിച്ചറിയുന്നു
ഉറങ്ങിയേടത്ത് നിന്ന് ആരാണ് ഞങ്ങളെ എഴുന്നേല്പിച്ചത് എന്ന ചോദ്യം ഖബറിൽ ശിക്ഷ ഇല്ല എന്നതിനു ചിലർ തെളിവാക്കിയിട്ടുണ്ട് ഉറങ്ങിക്കിടന്നു എന്ന് പറയുമ്പോൾ അവിടെ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് മനസിലാകുന്നുണ്ട് എന്നാണ് അവരുടെ ന്യായം. എന്നാൽ അത് ശരിയല്ല മഹ്ശറിലെ ഭീകരത കാണുമ്പോൾ ഖബറിലെ ശിക്ഷ അവർക്ക് നിസ്സാരമായി തോന്നുന്നതാണ് വലിയ വിഷമം അനുഭവിക്കുമ്പോൾ തരതമ്യേന ചെറിയ വിഷമങ്ങൾ അവഗണിക്കപ്പെടുമല്ലോ! എന്ന് ഇബ്നുകസീർ رحمة الله عليه പറയുന്നു.


മറ്റൊരു മറുപടി എല്ലാവരും മരിക്കാനുള്ള ഊത്ത് കഴിഞ്ഞ ശേഷം വീണ്ടും പുനർജനിപ്പിക്കുന്നതിനിടക്ക് നാല്പത് വർഷമുണ്ടെന്ന് നേരത്തേ പറഞ്ഞുവല്ലോ ആ സമയത്ത് ശിക്ഷയൊന്നും ഇല്ലാതെ എല്ലാവർക്കും ഉറങ്ങാൻ അവസരം കൊടുക്കും. അത് കഴിഞ്ഞ് വരുമ്പോൾ മഹ്ശറിലെ ബേജാറുകളാണല്ലോ അവർ കാണുന്നത് അപ്പോൾ നേരത്തെ അനുഭവിച്ച സുഖം ഓർക്കുന്നത് സ്വാഭാവികം മാത്രം (ഖുർതുബി)


ഇത് മഹാ കാരുണ്യവാനായ
അള്ളാഹു വാഗ്ദാനം ചെയ്യുകയും ദൈവദൂതന്മാർ സത്യം പറയുകയും ചെയ്തിടുള്ളതാണ് എന്നത് സത്യവിശ്വാസികൾ അവർക്ക് നൽകുന്ന മറുപടിയാണ് മലക്കുകൾ അത് പറയുമെന്നും ഈ നിഷേധികൾ തന്നെ പറയുമെന്നും അഭിപ്രായമുണ്ട്


(53)
إِن كَانَتْ إِلَّا صَيْحَةًۭ وَٰحِدَةًۭ فَإِذَا هُمْ جَمِيعٌۭ لَّدَيْنَا مُحْضَرُونَ


അത് ഒരേയൊരു ഘോര ശബ്ദം മാത്രമായിരിക്കും അപ്പോഴതാ അവരെല്ലാവരും നമ്മുടെ അടുക്കൽ ഹാജറാക്കപ്പെട്ടവരായിരിക്കുന്നു!


അവർ പുനർജനിക്കാനാവശ്യമായി നടക്കുന്നത് ഒരു ഊത്ത് മാത്രമാണ് അതോടെ അവരെല്ലാം അള്ളാഹുവിങ്കൽ വിചാരണക്കായി ഹാജറായിരിക്കുന്നു


(54)
فَٱلْيَوْمَ لَا تُظْلَمُ نَفْسٌۭ شَيْـًۭٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ


ഇന്ന് ആരോടും ഒട്ടും അനീതി ചെയ്യപ്പെടുകയില്ല നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നതുമല്ല (എന്ന് അവരോട് പറയപ്പെടും)


വിചാരണ നാളിൽ നടക്കുന്ന കാര്യമാണിത് ഇവിടെ ആരും അനീതിക്കിരയാവുകയില്ല ഇത് വിശ്വാസികൾക്ക് നിർഭയത്വം നൽകുന്ന പ്രഖ്യാപനമാണ്  പ്രവർത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ പ്രതിഫലം നകപ്പെടുകയില്ലഎന്ന് പറഞ്ഞത് നിഷേധികളോടാണ്. നിങ്ങൾക്ക് ലഭിക്കുന്ന ശിക്ഷ നിങ്ങൾ ചെയ്തുവെച്ച പാപത്തിൻ്റെ ശമ്പളം മാത്രമാണ് എന്ന്. വിശ്വാസിക്ക് അവൻ അർഹിക്കുന്നതിലും അധികം അനുഗ്രഹം നാഥൻ നൽകുമെന്നതിനാലാണ് പ്രവർത്തിച്ചതിനല്ലാതെ പ്രതിഫലം നൽകപ്പെടുകയില്ല എന്നത് അവിശ്വാസികളോടാണ് എന്ന് വിവരിച്ചത്
അള്ളാഹു നമ്മെ ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ ആമീൻ


(തുടരും)
ഇൻശാ അള്ളാഹ്