Showing posts with label ആമുഖം. Show all posts
Showing posts with label ആമുഖം. Show all posts

Saturday, October 25, 2008

ആമുഖം,അഊദു

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


الحمدلله الذي خلق السموات والارض وجعل الظلمات والنور أحمده حمدا كماينبغي لكرم وجهه وعز جلاله وأستعينه استعانة من لاحول ولاقوة الا به وأستهديه بهداه الذي لايضل من انعم به عليه وأستغفره لما ازلفت واخرت استغفار من يقر بعبوديته ويعلم انه لايغفر ذنبه ولاينجيه منه الاهو واشهد ان لااله الاالله وحده لاشريك له وان محمدا عبده ورسوله وصلي الله علي سيدنا ونبينامحمد كلما ذكره الذاكرون وغفل غن ذكره الغافلون وصلي الله عليه في الاولين والاخرين أفضل وأتم وأكثر وأزكي ماصلي علي أحد من خلقه وزكانا واياكم بالصلاة عليه أفضل مازكي أحدا من أمته بصلاته عليه والسلام عليه ورحمة الله وبركاته وجزاه عناأفضل ما جزي مرسلا عمن أرسل اليه فانه أنقذنا به من الهلكة وجعلنا في خير امة أخرجت للناس دائنين بدينه الذي ارتضي واصطفي به ملائكته ومن أنعم عليه من خلقه فلم تمس بنا نعمة ظهرت ولابطنت نلنا بها حظا في دين ودنيا أودفع عنا مكروه فيهما اوفي واحد منهما الا ومحمد صلي الله عليه وسلم سببها ألقائد الي خيرها والهادي الي رشدها الذائد عن الهلكة وموارد السوء في خلاف الرشد المنبه للاسباب التي تورد الهلكة القائم بالنصيحة في الارشاد والانذار فيها فصلي الله علي محمد وعلي ال محمد كما صلي علي ابراهيم وال ابراهيم انه حميد مجيد أما بعد


അല്ലാഹു സുബ്‌ഹാനഹുവതആലാ മനുഷ്യ സഞ്ചയത്തിന്റെ ബഹുമുഖ പുരോഗതിക്കായി അന്ത്യപ്രവാചകൻ മുഹമ്മദ്‌(സ്വ) ക്ക്‌ ജിബ്രീൽ(അ) എന്ന മാലാഖ മുഖേന ഇരുപത്തിമൂന്ന് വർഷം കൊണ്ട്‌ അവതരിപ്പിച്ച ദൈവിക ഗ്രന്ഥമാണ്‌ വിശുദ്ധ ഖുർആൻ.




إِنَّ هَـذَا الْقُرْآنَ يِهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا
وأَنَّ الَّذِينَ لاَ يُؤْمِنُونَ بِالآخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا
( سورة الإسراء 9 ,10



നിശ്ചയം ഈ ഖുർആൻ ഏറ്റവും ശരിയായതിലേക്ക്‌ വഴികാണിക്കുകയും സത്കർമ്മങ്ങൾ ചെയ്യുന്ന സത്യവിശ്വാസികൾക്ക്‌ മഹത്തായ പ്രതിഫലമുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുകയും പാരത്രിക ജീവിതത്തിൽ വിശ്വസിക്കാത്തവർക്ക്‌ വേദനനിറഞ്ഞ ശിക്ഷ നാം ഒരുക്കി വെക്കുകതന്നെ ചെയ്തിട്ടുണ്ടെന്ന മുന്നറിയിപ്പ്‌ നൽകുകയും ചെയ്യുന്നു.(അദ്ധ്യായം 17‌: അൽ ഇസ്‌റാഅ. 9 ,10‌ വാക്യങ്ങൾ)

അപ്പോൾ ചിന്താശേഷിയുള്ള മനുഷ്യൻ ഏറ്റവും നല്ലത്‌ തിരഞ്ഞെടുക്കുന്നു. അതിലൂടെ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും നന്മ കൈവരുന്നു. സമാധാന പൂർണ്ണവും നീതി സമ്പന്നവുമായ ഒരു ലോകം സാധ്യമാവുന്നു. കാരണം ഖുർആൻ പറഞ്ഞ ഈ ആശയം ലക്ഷ്യബോധമുള്ള ഒരു സമൂഹസൃഷ്ടി യാഥാർത്ഥ്യമാക്കുന്നു. തന്റെ നന്മക്ക്‌ പ്രതിഫലവും തിന്മക്ക്‌ ശിക്ഷയും ലഭിക്കുമെന്നും താൻ എന്തു ചെയ്താലും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അറിയുന്നിടത്താണ്‌ ജീവിത വിശുദ്ധി കൈവരിക.

പൂർണ്ണമായി തമസ്ക്കരിക്കപ്പെട്ടിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യൻ മനസ്സുകളെ ആരും അസൂയപ്പെടും വിധം നന്മയുടെ വിളനിലമാക്കി മാറ്റാൻ പ്രവാചകർ(സ്വ) ക്ക്‌ വെറും ഇരുപത്തിമൂന്ന് വർഷം കൊണ്ട്‌ സാധിച്ചതിന്റെ കാരണവും ഇതായിരുന്നു. ഈ ലക്ഷ്യബോധം നഷ്ടമായതാണ്‌ തിന്മയുടെ ഭീതിതമായ വർദ്ധനവിന്റെ മൂലകാരണം. അതിനാൽ മാതൃകായോഗ്യരായ ഒരു തലമുറയുണ്ടാവാൻ ഈ ലക്ഷ്യബോധത്തിലേക്ക്‌ സമൂഹത്തെ കൊണ്ട്‌ വരാൻ എല്ലാവരും ശ്രമിക്കണം. ഇത്‌ കൈമോശം വന്നാൽ മറ്റൊന്നിനും നമ്മെ നന്നാക്കാനാവില്ലെന്ന് സമകാലിക സംഭവങ്ങളെല്ലാം നമ്മെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഈ ഘട്ടത്തിലാണ്‌ ഖുർആനിന്റെ മഹത്തായ ഈ ലക്ഷ്യത്തെ കുറിച്ച്‌ സമൂഹ ശ്രദ്ധക്ഷണിക്കാൻ നാം ചിന്തിക്കുന്നത്‌. നമ്മുടെ ചിന്തക്ക്‌ വിഷയീഭവിക്കേണ്ട ചില കാര്യങ്ങൾ ഖുർആൻ അടിസ്ഥാനമാക്കി നാം പറയുന്നുവെന്നല്ലാതെ ഈ പറഞ്ഞതേ ഖുർആനിന്റെ ആശയമുള്ളൂ എന്ന് ആരും തെറ്റിദ്ധരിക്കരുത്‌. കാരണം എത്ര വിശദീകരിച്ചാലും തീരാത്തത്ര ആശയ വിശാലതയുള്ള ഗ്രന്ഥമാണ്‌ ഖുർആൻ എന്ന് ഖുർആൻ തന്നെ പലയിടത്തും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. അതിനാൽ ഖുർആൻ വ്യാഖ്യാനം ഖുർആനിന്റെ തൊലിപ്പുറത്ത്‌ കൂടിയുള്ള ഒരു സഞ്ചാരം മാത്രമാണെന്ന് നമുക്ക്‌ എപ്പോഴും ഓർമ്മ വേണം ഖുർആനെ തെറ്റിദ്ധരിക്കാതിരിക്കാനും നാം തെറ്റിപ്പോവാതിരിക്കാനും ഈ ചിന്ത അത്യാവശ്യമാണ്‌ എന്ന് ഉണർത്തി ഈ ചെറിയ ശ്രമംആരംഭിക്കട്ടെ. അല്ലാഹു നല്ലത്‌ ചിന്തിക്കാനും പറയാനും പ്രാവർത്തികമാക്കാനും എല്ലാവരേയും അനുഗ്രഹിക്കട്ടെ...


അൽ-ഫാതിഹ:



ഖുർആനിൽ നൂറ്റിപതിനാല്‌ അദ്ധ്യയങ്ങളും ആറായിരത്തിലധികം സുക്തങ്ങളുമുണ്ട്‌. ഇതിൽ ഒന്നാമത്തെ അദ്ധ്യായമാണ്‌ സൂറത്തുൽ ഫാതിഹ: ഏഴ്‌ സൂക്തങ്ങൾ ഉള്ളതും മക്കയിൽ അവതരിച്ചതുമാണ്‌ ഈ സൂറത്ത്‌. മദീനയിൽ വീണ്ടും ഇത്‌ അവതരിച്ചിട്ടുണ്ടെന്നും അത്‌ കൊണ്ടാണ്‌ (അസ്സബ്‌ഉൽ മസാനീ) ആവർത്തിച്ച്‌ പാരായണം ചെയ്യപ്പെടുന്ന ഏഴ്‌ സൂക്തങ്ങൾ എന്ന നാമകരണമുണ്ടായതെന്നും ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്‌ ഉമ്മുൽ കിതാബ്‌ എന്ന് ഇതിന്‌ പേരുണ്ട്‌. വിശ്വാസം, കർമ്മം, നിയമ നിർമ്മാണം, പാരത്രിക വിശ്വാസം,അല്ലാഹുവിന്റെ വിശേഷണങ്ങളിലുള്ള വിശ്വാസം, നേരായ പന്ഥാവിന്റെയും വിജയത്തിന്റെയും ലബ്ദിക്ക്‌ അല്ലാഹുവിനെ ലക്ഷ്യം വെക്കൽ, വിശ്വാസത്തിന്റെയും സന്മാർഗത്തിന്റെയും സുസ്ഥിരതക്ക്‌ അല്ലാഹുവോട്‌ താഴ്മയോടെ അപേക്ഷിക്കൽ, ദുർമ്മാർഗികളും ദൈവിക കോപത്തിനർഹരുമായ സമൂഹത്തിൽ നിന്ന് എല്ലാ നിലക്കും അകന്നു നിൽക്കൽ തുടങ്ങി ഒട്ടേറെ സുപ്രധാന കാര്യങ്ങൾ ഈ സൂറയിൽ പരാമർശവിധേയമായതിനാൽ ഖുർആനിന്റെ അന്ത സത്ത ഉൾക്കൊള്ളുന്നത്‌ കൊണ്ടാണ്‌ ഉമ്മുൽ കിതാബ്‌(ഗ്രന്ഥത്തിന്റെ മൂലം)എന്ന നാമം ഇതിന്‌ ലഭിച്ചത്‌.



ഇത്‌ കൊണ്ട്‌ തന്നെ ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്‌ എന്നാണ്‌ ഫാതിഹയെ നബി(സ്വ) പരിചയപ്പെടുത്തിയത്‌. ഈ സൂറത്തിന്‌ വേറെയും ധാരാളം നാമങ്ങളുണ്ട്‌. നാമങ്ങളുടെ വർദ്ധനവ്‌ ഇതിന്റെ ശ്രേഷ്ടതക്ക്‌ തെളിവാണ്‌. ഫാതിഹതുൽ കിതാബ്‌, ഉമ്മുൽ കിതാബ്‌, അസ്സബ്‌ഉൽ മസാനീ, അൽ വാഫിയ, അൽശാഫിയ:, അൽ റാഖിയ: തുടങ്ങി ഇരുപതിലധികം പേരുകളും ഓരോ പേരും പറയാനുള്ള കാരണങ്ങളും ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്‌. ഉദാഹരണമായി ഇതിന്റെ ഒരു പേരാണല്ലോ അൽറാഖിയ: എന്നത്‌. മന്ത്രിക്കുന്നത്‌ എന്നാണ്‌ അതിന്റെ ആശയം. ഖുർആൻ പൊതുവിലും ഫാത്തിഹ വിശേഷിച്ചും മന്ത്രിക്കാൻ വളരെ വിശേഷമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഒരുദാഹരണം കാണുക. പ്രമുഖ സ്വഹാബി അബൂ സഈദ്‌ അൽ ഖുദ്‌രീ(റ) പറയുന്നു. ഒരു സംഘം സ്വഹാബികൾ ഒരു അറബ്‌ വംശജർ താമസിക്കുന്ന ഗ്രാമത്തിലൂടെ യാത്ര പോവുകയായിരുന്നു. പ്രവാചക ശിഷ്യന്മാർ ആ ഗ്രാമ വാസികളൊട്‌ ഭക്ഷണം ആവശ്യപ്പെട്ടുവെങ്കിലും അഥിതികളെ അവർ അവഗണിച്ചു. അവരുടെ ഗോത്ര തലവൻ ആസമയത്ത്‌ വിഷം ഏറ്റ്‌ എല്ലാ ചികിത്സകളും അവർ ചെയ്തുവെങ്കിലും ഫലിക്കാതെ നിരാശയരായി. കൂട്ടത്തിൽ ചിലർ പറഞ്ഞു നമ്മോട്‌ ഭക്ഷണം ആവശ്യപ്പെട്ട സംഘത്തെ ഒന്നു സമീപിച്ചാൽ ചിലപ്പോൾ വല്ല മരുന്നും ലഭിച്ചേക്കും ! ഉടൻ അവർ സ്വഹാബികളെ സമീപിക്കുകയും നേതാവിന്റെ അവസ്ഥ അറിയിക്കുകയും ചെയ്തു. അപ്പോൾ ഒരു സ്വഹാബി പറഞ്ഞു ഞാൻ മന്ത്രം അറിയുന്നവനാണ്‌. പക്ഷെ ആഥിത്യ മര്യാദ കാണിക്കാത്ത നിങ്ങൾക്ക്‌ കൂലി നിശ്ചയിച്ചേ ഞാൻ മന്ത്രിക്കുകയുള്ളൂ. അവർ സമ്മതിക്കുകയും അദ്ദേഹം ഫാതിഹ ഓതി മന്ത്രിക്കുകയും നേതാവിന്റെ അസുഖം പൂർണ്ണമായി സുഖപ്പെടുകയും, മുപ്പത്‌ ആടുകൾ കരാറനുസരിച്ച്‌ പ്രതിഫലം നൽകുകയും നബി(സ്വ) അത്‌ അംഗീകരിക്കുകയും കൂലി വങ്ങിയത്‌ ശരിയായോ എന്ന് സംശയിച്ച ചിലർക്ക്‌ കൂടി ആശ്വാസമാവാൻ അതിൽ നിന്ന് ഒരു ഓഹരി സ്വീകരിക്കുകയും ചെയ്തു.(ഈ സംഭവം ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌) ഇങ്ങനെ ഓരോ പേരുകൾക്കും അതിന്റേതായ കാരണങ്ങൾ വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്‌.



ഓരോ മുസ്ലിമും നിസ്ക്കാരത്തിൽ കണിശമായും പാരായണം ചെയ്യേണ്ട അദ്ധ്യായം കൂടിയാണ്‌ ഫാതിഹ. ''ഫാതിഹ ഓതാത്തവന്‌ നിസ്ക്കാരം ഇല്ല'' എന്ന ഹദീസ്‌ ഇതിന്‌ രേഖയാണ്‌ അതിനാൽ ഓരോ മുസ്ലിമും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്‌ ഫാതിഹ: ഫാതിഹ ഉൾപ്പെടെ എപ്പോൾ ഖുർആൻ പാരായണം ചെയ്യുമ്പോഴും പിശാചില്‍ നിന്ന് കാവൽ തേടുന്ന അഊദു ഓതണം.

أعوذ بالله من الشيطان الرجيم

ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവെ കൊണ്ട്‌ ഞാൻ കാവൽ തേടുന്നു എന്നാണ്‌ അതിന്റെ അർത്ഥം


( فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللّهِ مِنَ الشَّيْطَانِ الرَّجِيمِ (النحل 98

നിങ്ങൾ ഖുർആൻ പാരായണം ചെയ്യുന്നുവെങ്കിൽ ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവോട്‌ കാവൽ തേടുവീൻ (അന്നഹ്‌ൽ)

മനുഷ്യൻ ചെയ്യുന്ന സുകൃതങ്ങളിൽ ഏറ്റവും ശ്രേഷ്ടമായ കാര്യങ്ങളാണ്‌ നിസ്ക്കാരവും, ഖുർആൻ പാരായണവും. ഒരുകാര്യം എത്ര കണ്ട്‌ മെച്ചമാണോ അത്ര തന്നെ അത്‌ മുടക്കാനും, സാധിച്ചില്ലെങ്കിൽ വികലമാക്കാനും പിശാച്‌ ശ്രമിക്കും. നല്ലകാര്യങ്ങൾ മുടക്കലാണല്ലോ അവന്റെ ജോലി! അതിനാൽ നന്മ ആഗ്രഹിക്കുന്ന മനുഷ്യൻ താൻ നന്നായി ഒരുകാര്യം ചെയ്യണമെന്നാഗ്രഹിക്കുന്നുവെങ്കിൽ അതിന്റെ തടസ്സങ്ങൾ നീക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. തടസ്സങ്ങൾ നീക്കുന്നതിനും ദോഷങ്ങൾ ഒഴിവാക്കുന്നതിനുമാണ്‌ ഇസ്ലാമിൽ വലിയ പ്രാധാന്യമുള്ളത്‌. ഒരാൾ നന്നായി നിസ്ക്കരിച്ചു. പക്ഷെ അത്‌ ശരിയാവുന്നതിന്‌ തടസ്സമായ അശുദ്ധി നീക്കിയിട്ടില്ലെങ്കിൽ പിന്നെ ഈ നിസ്ക്കാരം കൊണ്ട്‌ എന്ത്‌ കാര്യം? വസ്ത്രം ഇസ്തിരി ഇടുന്നതിന്‌ മുമ്പായി കഴുകി വൃത്തിയാക്കുന്നവനാണല്ലോ മുമ്പായി ബുദ്ധിയുള്ളവ‍ൻ.


കാവൽ തേടാനുള്ള നിർദ്ദേശം എല്ലാ അരുതായ്മകളിൽ നിന്നും രക്ഷപ്പെടാൻ അല്ലാഹുവിലേക്ക്‌ അഭയം പ്രാപിക്കലാണ്‌. വിശ്വാസ രംഗത്തും കർമ്മ രംഗത്തും അരുതായ്മകൾ ഉണ്ട്‌. രണ്ടിൽ നിന്നും രക്ഷപ്പെട്ടാലെ മനുഷ്യൻ നന്നാവുകയുള്ളൂ. ''വിശ്വസിക്കുകയും സുകൃതങ്ങൾ അനുഷ്ടിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരൊഴിച്ച്‌ മറ്റെല്ലാവരും നഷ്ടത്തിലാണെന്ന'' ഖുർആനിക അദ്ധ്യാപനം ഇവിടെ സ്മരണീയമാണ്‌.


''എന്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗമായി ഭിന്നിക്കുമെന്നും ഒന്നൊഴിച്ചുള്ളതെല്ലാം നരകത്തിലാണെന്നുമുള്ള'' പ്രവാചക വചനം നാം ഗൗരവത്തിലെടുക്കേണ്ടതാണ്‌. തെറ്റായ വിശ്വാസങ്ങളിൽ എത്തിപ്പെട്ടവർ അപകടകാരികളാണ്‌. കർമ്മം ചീത്തയാക്കിയവരും മാറി ചിന്തിക്കേണ്ടതാണ്‌ എന്ന് അഊദ്‌ ഓതുന്ന വിശ്വാസി ആലോചിക്കണമെന്ന് ചുരുക്കം. മനസ്സിനെയും ശരീരത്തേയും പൈശാചിക സ്വാധീനത്തിൽ നിന്ന് രക്ഷിക്കാൻ ഈ അഊദ്‌ സഹായിക്കുന്നതിനാൽ എപ്പോഴും വിശ്വാസി ഇതു ഉരുവിടുന്നവനാവണം. മുആദ്‌ ബിൻ ജബൽ(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ നബി(സ) യുടെ സമീപത്ത്‌ രണ്ടാളുകൾ പരസ്പരം നന്നായി ചീത്ത വിളിച്ചു. അപ്പോൾ നബി(സ്വ) പറഞ്ഞു. എനിക്കൊരു വാചകം അറിയാം അത്‌ അവർ രണ്ടാളും പറഞ്ഞാൽ അവരുടെ ദേഷ്യം അടങ്ങും അത്‌ أعوذ بالله من الشيطان الرجيم എന്ന വാക്കാണ്‌. കാരണം മനുഷ്യനെ നേരേ ചൊവ്വെ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നത്‌ അവന്റെ വിശേഷബുദ്ധിയാണ്‌. എന്നാൽ ദേഷ്യപ്പെടുമ്പോൽ; പന്ത്‌ കളിക്കുന്നവർ യഥേഷ്ടം അവർ വിചാരിക്കുന്നിടത്തേക്ക്‌ അവരുടെ പന്ത്‌ തട്ടുന്നത്‌ പോലെ പിശാച്‌ ഇവനെ തട്ടിക്കളിക്കും. അതിനാൽ അവൻ പോലും വിചാരിക്കാത്ത കാര്യങ്ങള്‍, അപകടങ്ങൾ ദേഷ്യം വരുമ്പോൾ അവൻ ചെയ്യും. ആ സമയത്ത്‌ ''എന്നെ നിയന്ത്രിക്കാൻ എനിക്കാവുന്നില്ല. എന്റെ ശത്രുവായ പിശാചിൽ നിന്നും ഞാൻ നിന്നോട്‌ കാവൽ തേടുന്നു എന്ന് പറയുമ്പോൾ'' അല്ലാഹു അവനു രക്ഷ നൽകുന്നു. ഇതുകൊണ്ട്‌ തന്നെ പലപ്പോഴും ചൊല്ലാൻ നിർദ്ദേശിക്കപ്പെട്ട വാക്കാണ്‌ അഊദ്‌ എന്നത്‌.

അംറുബിൻ ശുഐബ്‌ ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു. ''ആരെങ്കിലും ഉറക്കിൽ വല്ലതും കണ്ട്‌ പേടിച്ചാൽ أعوذ بكلمات الله التامة من غضبه وعقابه وشر عباده ومن شر همزات الشياطين وأن يحضرون എന്ന് പറയട്ടെ പിന്നീട്‌ അവനെ അത്‌ ബുദ്ധിമുട്ടാക്കുകയില്ല എന്ന്. അബ്ദുല്ലാഹിബിൻ അംർ എന്നവർ തന്റെ വേണ്ടപ്പെട്ടവരിൽ നിന്ന് പ്രായപൂർത്തിയായവർക്കൊക്കെ ഇത്‌ പഠിപ്പിക്കുകയും പഠിക്കാൻ ആവാത്തവർക്ക്‌ ഏലസ്സാക്കി കഴുത്തിൽ കെട്ടി കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. അപ്പോൾ നമ്മുടെ ഏറ്റവും വലിയ ശത്രുവായ പിശാചിൽ നിന്ന് അല്ലാഹുവോട്‌ കാവൽ തേടുന്നതിന്റെ അനിവാര്യത ഒരിക്കലും നാം മറക്കാൻ പാടില്ല. ശൈതാൻ എന്നാൽ അകന്നവൻ ശാപമേറ്റവൻ എന്നാണ് അർത്ഥം. ശയാത്തീൻ എന്നാണ്‌ ബഹു വചനം. ആദമിനു (അ) സുജൂദ്‌ ചെയ്യാനുള്ള കൽപന ലംഘിച്ചതിനാൽ അല്ലാഹു ശപിക്കുകയായിരുന്നു അവനെ. ശയാത്തീൻ (പിശാചുക്കൾ) എന്ന പ്രയോഗത്തിൽ മനുഷ്യരും മറ്റുമുണ്ട്‌. തലവൻ ഇബ്‌ലീസ്‌ ആണെന്ന് മാത്രം. മനുഷ്യരല്ലാത്ത പിശാചുക്കൾക്ക്‌ ഏത്‌ രൂപവും പ്രാപിക്കാൻ സാധിക്കും. കരയിലും കടലിലും ആകാശത്തുമൊക്കെ അവർ സഞ്ചരിക്കുന്നു. മനുഷ്യന്റെ ഉള്ളിൽ പ്രവേശിച്ചു വരെ കുഴപ്പമുണ്ടാക്കാൻ അവർക്ക്‌ സാധിക്കും ഇക്കാരണത്താൽ തന്നെയാണ്‌ കാവൽ തേടൽ അനിവാര്യമായത്‌.

അല്ലാഹുവിന്റെ ശാപമേറ്റ, അനുഗ്രഹത്തിൽ നിന്ന് അകന്നവരെല്ലാം പിശാചുക്കളാണ്‌‍ ഇബ്‌ലീസ്‌ അവരുടെ തലവനും. എന്നാൽ എല്ലാവരും ഒരേ വർഗമല്ല. പോലീസിൽ മനുഷ്യനും നായയുമുണ്ട്‌. രണ്ടും ഒരേ വർഗമല്ലല്ലോ?! ഇബ്‌ലീസ്‌ ഭൂതവർഗത്തിൽ പെട്ടവനാണെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്‌(അൽ കഹ്‌ഫ്‌) കാവൽ തേടുന്ന മനുഷ്യൻ തന്റെ അടിമത്വവും അല്ലാഹുവിന്റെ ഉടമാവകാശവും സ്ഥിരീകരിക്കുന്നു. സ്വയം സുരക്ഷിതനാവാൻ തനിക്ക്‌ സാധ്യമല്ലെന്നും നന്മ നേടാനും തിന്മ തടയാനും അല്ലാഹുവിന്റെ സഹായമില്ലാതെ കഴിയില്ലെന്നും ഈ അഊദ്‌ വ്യക്തമാക്കുന്നു നമുക്ക്‌ സ്വയം കഴിവില്ലെന്നും അല്ലാഹുവിന്റെ ആശ്രിതരാണെന്നും ഇത്‌ വ്യക്തമാക്കുന്നു..


തുടരും ഇൻശാ അല്ലാഹ്‌


note :
ഒരു തുടക്കമായി ഈ പോസ്റ്റ്‌ സത്യാന്വേഷികളിലേക്ക്‌ സമര്‍പ്പിക്കുന്നു. തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുവന്‍ അപേക്ഷിക്കുകയും നന്മയുടെ പാതയില്‍ സഹകരണവും ഉപദേശ നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
vilakk@gmail.com
സ്നേഹപൂര്‍വ്വം .