Tuesday, April 3, 2012

അദ്ധ്യായം-56-സൂറത്തുൽ വാഖിഅ: (ഭാഗം-1)

سورة الواقعة


മക്കയിൽ അവതരിച്ചു  : സുക്തങ്ങൾ 96


വാഖിഅ: എന്ന വാക്കിനു സംഭവം എന്നർത്ഥം.ഖിയാമം നാൾ എന്ന അർത്ഥത്തിലാണ് ഒന്നാം സൂക്തത്തിൽ പരാമർശിച്ചിരിക്കുന്നത് വല്ലവനും എല്ലാ രാത്രിയിലും അൽ വാഖിഅ സൂറത്ത് ഓതിവന്നാൽ അവനെ ദാരിദ്ര്യം ബാധിക്കുകയില്ല എന്ന് നബി(സ)പറഞ്ഞിട്ടുണ്ട്

ആദ്യകാലക്കാരുടെയും പിൽക്കാലക്കാരുടെയും വാർത്തകളും സ്വർഗ/നരകാവകാശികളുടെ വാർത്തകളും ഇഹലോക/ പരലോകത്തുള്ളവരുടെ വാർത്തകളും അറിയാൻ ആഗ്രഹിക്കുന്നവർ ഈ സൂറത്തുൽ വാഖിഅ:പാരായണം ചെയ്താൽ മതിയെന്ന് മസ് റൂഖ്(റ)പറഞ്ഞതായി ഇമാം ഖുർതുബി(റ)പറഞ്ഞിട്ടുണ്ട്



بسم الله الرحمن الرحيم

മഹാ കാരുണികനും കരുണാവാരിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു



إِذَا وَقَعَتِ الْوَاقِعَةُ  (1


ഖിയാമത്ത് നാൾ സംഭവിച്ചാൽ(അതി ഭയങ്കരം തന്നെ)

അന്ത്യനാളിനു പല പേരും ഖുർആനിൽ പറഞ്ഞിട്ടുണ്ട് അതിൽ ഒന്നാണ് വാഖിഅ:എന്നത്.ലോകത്ത് സംഭവിക്കാനിരിക്കുന്ന ഏറ്റവും ഭയങ്കര സംഭവമെന്ന നിലക്കും അതിന്റെ സംഭവ്യത സുനിശ്ചിതമെന്ന നിലക്കുമാണ് അതിനു അൽ വാഖിഅ (സംഭവിക്കുന്നത്) എന്ന പേര് സിദ്ധിച്ചത്



لَيْسَ لِوَقْعَتِهَا كَاذِبَةٌ  (2


അത് സംഭവിക്കുന്ന സമയത്ത് അതിനെ നിഷേധിക്കുന്ന ഒന്നുമുണ്ടായിരിക്കില്ല


പ്രവാചകന്മാർ മുഖേന എന്ത് അത്ഭുതങ്ങൾ സംഭവിച്ചാലും അതിനെ ജാല വിദ്യ എന്നും മറ്റും പറഞ്ഞ് തള്ളിക്കളയുകയും നിഷേധിക്കുകയും ചെയ്യുന്നത് സത്യ നിഷേധികളുടെ പതിവായിരുന്നു എന്നാൽ ഖിയാമത്ത് നാൾ സംഭവിക്കുമ്പോൾ അതിനെ നിഷേധിക്കുവാനോ തടയുവാനോ ആരുമുണ്ടാവില്ല എന്ന് സാരം



خَافِضَةٌ رَّافِعَةٌ  (3

അത്(ചിലരെ)താഴ്ത്തുന്നതും(ചിലരെ)ഉയർത്തുന്നതുമാണ്


ഓരോരുത്തരുടെയും കർമ്മഫലങ്ങൾ അനുഭവപെടുന്ന അന്ന് ദുർജ്ജനങ്ങളെ അത് അങ്ങേയറ്റം തരം താഴ്ത്തുകയും സജ്ജനങ്ങളെ അങ്ങേയറ്റം അത് ഉയർത്തിവെക്കുകയും ചെയ്യും.അള്ളാഹുവിന്റെ ശത്രുക്കളെ അത് നരകത്തിലേക്ക് താഴ്ത്തുകയും അള്ളാഹുവിന്റെ ഇഷ്ട ദാസന്മാരെ സ്വർഗത്തിലേക്ക് ഉയർത്തുകയും ചെയ്യുമെന്നാണ് ഉമർ(റ)പറഞ്ഞ വിശദീകരണം



إِذَا رُجَّتِ الْأَرْضُ رَجًّا (4

അതായത് ഭൂമി കിടുകിടാവിറപ്പിക്കപ്പെട്ടാൽ



وَبُسَّتِ الْجِبَالُ بَسًّا  (5

പർവതങ്ങൾ പൊടിച്ചു തരിപ്പണമാക്കപ്പെടുകയും ചെയ്താൽ



فَكَانَتْ هَبَاء مُّنبَثًّا (6


അങ്ങനെ അത് ചിതറിയ ധൂളിയാവുകയും ചെയ്താൽ



وَكُنتُمْ أَزْوَاجًا ثَلَاثَةً (7

നിങ്ങൾ മൂന്ന് വിഭാഗമാവുകയും ചെയ്താൽ



ഖിയാമത്ത് നാളിലുണ്ടാവുന്ന ചില സംഭവങ്ങളാണിവിടെ വിശദീകരിക്കുന്നത്.ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുന്നതും പർവതങ്ങൾ പൊടിപൊടിയായി പാറിപ്പോകുന്നതും ജനത്തെ മൂന്ന് വിഭാഗമായി തരം തിരിക്കപ്പെടുകയും ചെയ്യും



فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ (8


അഥവാ സൌഭാഗ്യത്തിന്റെ വലതുപക്ഷക്കാർ.എന്താണീ വലതു പക്ഷക്കാർ(അവരുടെ നില ആശ്ചര്യം തന്നെ)



മൂന്നിൽ ഒരു വിഭാഗം സൌഭാഗ്യവാന്മാരാണ്.അവരെയാണ് വലതു പക്ഷം എന്ന് പരാമർശിച്ചിരിക്കുന്നത്. മൈമന: എന്നതിനു വലതുഭാഗം ക്ഷേമം, അഭിവവൃദ്ധി,സുഖം,സന്തുഷ്ടി എന്നിങ്ങനെ പല അർത്ഥവുമുണ്ട്.സത്യവിശ്വാസവും സൽക്കർമ്മങ്ങളും മുഖേന അള്ളാഹുവിന്റെ തൃപ്തിയും പാപമോചനവും നേടിയവർ എന്നാണിവിടെ ഉദ്ദേശ്യം വലതു കയ്യിൽ ഗ്രന്ഥം നൽകപ്പെടുന്നത് കൊണ്ടാണ് ഈ നാമം ലഭിച്ചതെന്നുംമറ്റും അഭിപ്രായമുണ്ട്.ഇവരുടെ ഭാഗ്യത്തെക്കുറിച്ച് ഇരുപത്തിയേഴു മുതൽ നാല്പത് കൂടിയ സൂക്തങ്ങളിൽ വിവരിക്കുന്നുണ്ട്



وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ (9

(ദൌർഭാഗ്യത്തിന്റെ ഇടതുപക്ഷക്കാരും.എന്താണീ ഇടതുപക്ഷക്കാർ?(അവരുടെ നിലയും ആശ്ചര്യം തന്നെ)

മറ്റൊരു വിഭാഗം നിർഭാഗ്യവാന്മാരാണ് അവരെയാണ് ഇടതു പക്ഷം എന്ന് വിളിക്കുന്നത് മശ് അമ: എന്ന വാക്കിനു ഇടത് ഭാഗം,ദു:ഖം തുടങ്ങി മൈമനക്ക് പറഞ്ഞതിന്റെ വിപരീത അർത്ഥമാണുള്ളത്.സത്യനിഷേധവും ദുഷ്ക്കർമ്മങ്ങളും വഴി അള്ളാഹുവിന്റെ ശാപ കോപത്തിനും അവന്റെ ശിക്ഷക്കും അർഹരായവർ എന്നാണിവിടെ ഉദ്ദേശ്യം. ഇടതു കയ്യിൽ ഗ്രന്ഥം നൽകപ്പെടുന്നവർ എന്നും ഇടതു പക്ഷക്കാർ എന്ന് പറയുന്നതിനു വ്യാഖ്യാനമുണ്ട്.ഇവർ നേരിടേണ്ടി വരുന്ന ദുര്യോഗത്തെക്കുറിച്ച് നാല്പത്തൊന്നു മുതൽ അമ്പത്തിയാറ് കൂടിയ സൂക്തങ്ങളിൽ വിവരിക്കുന്നുണ്ട്



وَالسَّابِقُونَ السَّابِقُونَ  (10
 മുൻ കടന്നവർ മുൻ കടന്നവർ തന്നെയാകുന്നു

മറ്റൊരു വിഭാഗം അതിഭാഗ്യവാന്മാരാണ്.എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തട്ടിമാറ്റി അള്ളാഹുവിന്റെ മാർഗത്തിൽ ത്യാഗം ചെയ്യുന്നതിലും അവന്റെ ഇഷ്ടം സമ്പാദിക്കുന്നതിലും മറ്റുള്ളവരെ കവച്ചു വെച്ച് മുന്നോട്ട് പോകുന്നവർ എന്നാണിവിടെ ഉദ്ദേശ്യം.

(മുൻ കടന്നവർ എന്നാൽ അവർക്ക് അവകാശപ്പെട്ടത് നൽകപ്പെട്ടാൽ സ്വീകരിക്കുകയും അവരോട് വല്ലതും ചോദിക്കപ്പെട്ടാൽ അത് നൽകുകയും ജനങ്ങളുടെ വിഷയത്തിൽ വല്ല വിധിയും നടപ്പാക്കേണ്ടീ വന്നാൽ സ്വന്തത്തിനു വേണ്ടി വിധിക്കുമ്പോലെ അവർ വിധിക്കുകയും ചെയ്യും) എന്ന് നബി(സ)പറഞ്ഞിട്ടുണ്ട്(ഖുർത്വുബി)

മുർസലുകൾ.നബിമാർ.സിദ്ദീഖുകൾ.ശുഹദാക്കൾ എന്നിവരൊക്കെ ഈ മുൻ കടന്നവരിലുൾപ്പെടുന്നു പതിനൊന്നുമുതൽ ഇരുപത്തിയാറുകൂടിയ സൂക്തങ്ങളിലാണ് ഇവരുടെ അവസ്ഥ വിശദീകരിക്കുന്നത്



أُوْلَئِكَ الْمُقَرَّبُونَ (11

അവർ അള്ളാഹുവിന്റെ സമീപ്യം സിദ്ധിച്ചവരാണ്


നേരത്തെ പറഞ്ഞ ഗുണങ്ങൾ കാരണത്താൽ അള്ളാഹുവിന്റെ സാമീപ്യം ലഭിച്ചവരാണവർ



فِي جَنَّاتِ النَّعِيمِ (12

സുഖാനുഭൂതിയുടെ സ്വർഗങ്ങളിലാണവർ

ഭൂമിയിലെ ത്യാഗത്തിനും കഷ്ടപ്പാടുകൾക്കും പകരം സുഖത്തിന്റെ പറുദീസയിൽ-സ്വർഗത്തിൽ-അവർ താമസിക്കും



ثُلَّةٌ مِّنَ الْأَوَّلِينَ (13

പൂർവീകരിൽ നിന്ന് ഒരു വലിയ വിഭാഗമാണവർ



وَقَلِيلٌ مِّنَ الْآخِرِينَ (14

പിൻ ഗാമികളിൽ നിന്ന് ഒരു ചെറിയ വിഭാഗവുമാണവർ

ഈ സമുദായത്തിലെ ആദ്യകാലക്കാരിൽ അധികപേരും പിന്നീട് വന്നവരിൽ കുറച്ചു പേരും ആണീ ഭാഗ്യത്തിനർഹരാവുക.അഥവാ അതിഭാഗ്യവാന്മാരിൽ ആദ്യ തലമുറകളെ അപേക്ഷിച്ച് പിന്നീട് വന്നവർ കുറവായിരിക്കും.പരിശുദ്ധ ഇസ് ലാമിനെ കെട്ടിപ്പടുക്കുന്നതിൽ മഹാന്മാരായ സഹാബികളും അതിനടുത്ത തലമുറയും അനുഭവിച്ച ത്യാഗങ്ങൾ പിൻ തലമുറക്കുണ്ടായിട്ടില്ല എന്നത് വസ്തുതയാണല്ലൊ!ഏറ്റവും ഉത്തമർ എന്റെ തലമുറയാണെന്ന നബി വചനം ഇവിടെ ശ്രദ്ദേയമാണ്

ഇവിടെ ആദ്യ കാലക്കാർ എന്നാൽ മുൻ സമുദായങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ എന്നും വ്യഖ്യാനമുണ്ട്.അപ്പോൾ അവസാന കാലക്കാർ എന്നതിന്റെ വിവക്ഷ നബി(സ)യുടെ സമുദായത്തിലെ കുറച്ചു പേർ എന്നാവും അർത്ഥം.ഇമാം ഖുർത്വുബി(റ)എഴുതുന്നു നബി(സ)യുടെ സമുദായത്തിലെ മുൻ കടന്നവർ കുറച്ചു പേരാണെന്ന് പറഞ്ഞത് മുൻ സമുദായങ്ങളുമായി തട്ടിച്ചു നോക്കിയിട്ടാണ് അഥവാ മുൻ കാലത്ത് ധാരാളം നബിമാർ വന്നു.അവരെക്കൊണ്ട് വിശ്വസിച്ച് നന്മയിലേക്ക് മുൻ കടന്നവരും കുറേ ഉണ്ടായി.അപ്പോൾ ആ സമുദായങ്ങളെ ഒക്കെക്കൂടി പരിശോധിച്ചാൽ അവരേക്കാൾ എണ്ണത്തിൽ കുറവായിരിക്കുമല്ലോ ഈ സമുദായത്തിലെ മുൻ കടന്നവർ.ആ അർത്ഥത്തിലാണ് കുറച്ചാളുകളാണ് പിൻ തലമുറയിൽ നിന്ന് മുൻ കടന്നവർ എന്ന് പറഞ്ഞത്(ഖുർതുബി)



عَلَى سُرُرٍ مَّوْضُونَةٍ (15

(സ്വർണ നൂലുകളാൽ)മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ (അവർ സുഖിക്കുന്നതാണ്)


സ്വർണ ഇഴകളാൽ മെടഞ്ഞുണ്ടാക്കിയ കട്ടിൽ അവർക്ക് നൽകപ്പെടുന്നു



مُتَّكِئِينَ عَلَيْهَا مُتَقَابِلِينَ (16

അവയിൽ അന്യോന്യം അഭിമുഖരായി ചാരിയിരിക്കുന്നവരായും കൊണ്ട്

അതായത് എല്ലാവർക്കും മുഖത്തോട് മുഖം നോക്കിയിരിക്കാൻ പറ്റും വിധത്തിലും പുറകിൽ നിന്ന് കാണേണ്ട സാഹചര്യം ഇല്ലാതെയും കട്ടിലുകൾ അവരെക്കൊണ്ട് വലയം ചെയ്യും



يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ (17

സ്ഥിരവാസികളായ ബാലന്മാർ (സേവനത്തിനായി)അവരിൽ ചുറ്റിസഞ്ചരിച്ചു കൊണ്ടിരിക്കും

അവരിഷ്ടപ്പെടുന്നതും തിരഞ്ഞെടുക്കുന്നതുമായ ഭക്ഷണങ്ങളും മറ്റും അവർക്കെത്തിച്ചു കൊടുക്കാനായി സ്വർഗീയബാലന്മാർ സദാ സന്നദ്ധരായിരിക്കുമവിടെ. സ്ഥിര വാസികൾ എന്ന് പറഞ്ഞതിനു എന്നും ഇതേ കുട്ടിത്തം നിലനിൽക്കുന്നവരും പ്രായം കൂടാത്തവരും ആയിക്കൊണ്ട് എന്നാണ് അർത്ഥം.ഈ കുട്ടികൾ സ്വർഗത്തിലേക്കായി അള്ളാഹു പ്രത്യേകം സൃഷ്ടിച്ചവരാണെന്നും ചെറുപ്പത്തിലേ മരണപ്പെട്ട മുസ് ലിംകളുടെ മക്കളാണെന്നും മുശ് രിക്കുകളുടെ ചെറുപ്പത്തിൽ മരിച്ചു പോയ മക്കളാണെന്നും അഭിപ്രായമുണ്ട്..എന്തായാലും സ്വർഗക്കാരുടെ സുഖത്തിനായി സേവനത്തിനു അള്ളാഹു സംവിധാനിച്ച മഹാ അനുഗ്രഹം തന്നെയാണിത്

بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ (18

ചില കോപ്പകളും കൂജകളും കള്ളിന്റെ പാന പാത്രവും കൊണ്ട്


പാന പാത്രങ്ങളുടെ വ്യത്യസ്ഥമായ ശൈലിയാണ് കോപ്പ,കൂജ.കപ്പ് എന്നൊക്കെ പറയുന്നത്
لَا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ (19

അവ മൂലം അവർക്ക് തലവേദനയുണ്ടാകുന്നതല്ല അവർ ലഹരി ബാധിക്കുന്നവരുമല്ല


ഭൂമിയിലെ മദ്യത്തിന്റെ യാതൊരു ദൂഷ്യവും സ്വർഗത്തിലെ മദ്യത്തിനില്ലെന്ന് സാരം
وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ (20

അവർ തിരഞ്ഞെടുക്കുന്ന വർഗത്തിൽ പെട്ട പഴങ്ങൾ കൊണ്ടും

പഴങ്ങളുടെ വർധനവു കാരണം അവർക്ക് ഇഷ്ടം പോലെ തിരഞ്ഞെടുക്കാം എന്ന് സാരം

وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ (21

അവർ ആഗ്രഹിക്കുന്ന തരത്തിൽ പെട്ട പക്ഷി മാംസം കൊണ്ടും (ആ ബാലന്മാർ ചുറ്റി സഞ്ചരിക്കുന്നതാണ്)

وَحُورٌ عِينٌ (22
വിശാലാക്ഷികളായ വെളുത്ത സുന്ദരികളുമുണ്ടായിരിക്കും



كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ (23

ചിപ്പികളിൽ ഒളിച്ചു സൂക്ഷിക്കപ്പെട്ട മുത്തു പോലെയിരിക്കും(അവർ)

മുമ്പ് ഒരാളുടെയും കൈ സ്പർശം കൊണ്ട് പോലും വിശുദ്ധി കുറയാതെയും ഒരു പൊടി പോലും ശരീരത്തിന്റെ മാറ്റ് കുറക്കാതെയും ശരീരത്തിനു പൂർണ്ണ തെളിച്ചം നൽകപ്പെട്ടിരിക്കും അവർക്ക്

ഖാലിദ് ബിൻ വലീദ്(റ)പറഞ്ഞു.നബി(സ)പറയുന്നത് ഞാൻ കേട്ടു.സ്വർഗക്കാരനായ ഒരു പുരുഷൻ സ്വർഗത്തിലെ ഒരു ആപ്പിൾ എടുത്ത് തന്റെ കയ്യിലിട്ട് പിളർക്കുമ്പോൾ അതിൽ നിന്ന് ഒരു സ്വർഗസ്ത്രീ പുറത്ത് വരും അവൾ സൂര്യനെ നോക്കിയാൽ അവളുടെ സൌന്ദര്യം കാരണം സൂര്യൻ പോലും നാണിച്ചു പോകും ആപ്പിളിനു കുറവൊന്നും വരാതെ തന്നെ .അപ്പോൾ ഒരാൾ ചോദിച്ചു ആപ്പിൾ കുറയാതെ സ്ത്രീ പുറത്ത് വരുന്നത് അത്ഭുതം തന്നെയല്ലേ?അപ്പോൾ ഖാലിദ്(റ)പറഞ്ഞു.അതെ.ഒരു വിളക്കിൽ നിന്ന് മറ്റൊരു വിളക്കോ അല്ലെങ്കിൽ വിളക്കുകളോ കത്തിച്ചാൽ ഈ വിളക്കിൽ നിന്ന് ഒന്നും കുറയാത്തത് പോലെ. അള്ളാഹു അവൻ ഉദ്ദേശിക്കുന്നത് നടപ്പാക്കാൻ കഴിവുള്ളവനാണ്.സ്വർഗ സ്ത്രീകളുടെ സൌന്ദര്യം വർണ്ണിക്കുന്ന ധാരാളം ഹദീസുകളും പണ്ഡിത ഉദ്ധരണികളും ഇവിടെ കാണാം

 
جَزَاء بِمَا كَانُوا يَعْمَلُونَ (24

അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനു പ്രതിഫലമായിട്ടാണ്(ഇതെല്ലാം നൽകപ്പെടുന്നത്)

ഭൂമിയിൽ ജീവിച്ചപ്പോൾ തന്റെ ലക്ഷ്യബോധത്തോടെയുള്ള ജീവിതത്തിനും ത്യാഗപൂർണ്ണമായ പ്രവർത്തനത്തിനും അള്ളാഹു നൽകുന്ന പ്രതിഫലമാണ് ഇത്
لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا (25

അവർ അവിടെ അനാവശ്യമോ കുറ്റകരമോ ആയ ഒന്നും കേൾക്കുകയില്ല


അവരുടെ സന്തോഷം കെടുത്തുന്ന ഒരു വാക്ക് പോലും അവരെ അലോസരപ്പെടുത്തുകയില്ലെന്നും അസത്യമോ കുത്തുവാക്കുകളോ കുറ്റപ്പെടുത്തലുകളോ അവിടെ ഉണ്ടാവില്ലെന്ന് സാരം

إِلَّا قِيلًا سَلَامًا سَلَامًا (26

സലാം സലാം എന്ന വാക്കല്ലാതെ

സലാം എന്നതിനു നേരത്തെ പറഞ്ഞ അസത്യത്തിൽ നിന്നും കുറ്റപ്പെടുത്തുന്നതിൽ നിന്നും രക്ഷപ്പെട്ട വാക്കുകളേ അവിടെ കേൾക്കൂ എന്നും മലക്കുകളുടെയുംസ്വർഗത്തിലുള്ളവരുടെയും അസ്സലാമു അലൈക്കും എന്ന അഭിവാദ്യമാണുദ്ദേശ്യമെന്നും അഭിപ്രായമുണ്ട്


وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ (27

വലതു പക്ഷക്കാർ-എന്താണ് വലതു പക്ഷക്കാർ?(അവരുടെ നില സമുന്നതം തന്നെ)
فِي سِدْرٍ مَّخْضُودٍ (28

മുള്ളില്ലാത്ത ഇലന്ത മരങ്ങളിലും

വലതുപക്ഷക്കാർക്കുള്ള അനുഗ്രഹങ്ങളിൽ ചിലതാണ് ഇനി വിശദീകരിക്കുന്നത്.ഭൂമിയിലെ നമുക്ക് പരിജയമുള്ള ഇലന്ത മരം ധാരാളം മുള്ളുകളുള്ളതും ഫലം കുറഞ്ഞതുമാണ് എന്നാൽ സ്വർഗത്തിലെ ഇലന്തമരം അതിനു വിപരീതമായിരിക്കും

ഇമാം ഖുർത്വുബി(റ)എഴുതുന്നു സലീമുബിൻ ആമിർ(റ)പറയുന്നു.നബി(സ)യുടെ സഹാബികൾ പറയാറുണ്ടയിരുന്നു ഗ്രാമവാസികളായവരുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് നന്നായി ഉപകാരം സിദ്ധിച്ചിരുന്നു(കാരണം അവർ നിഷ്കളങ്കമായി അവർക്ക് തോന്നിയതൊക്കെ –വരും വരായ്കകൾ ആലോചിക്കാതെ –നബി(സ)യോട് ചോദിക്കുകയും അത് മുഖേന ഞങ്ങൾക്ക് ധാരളം വിജ്ഞാനം ലഭിക്കുകയും ചെയ്യുമായിരുന്നു)ഒരിക്കൽ ഒരു ഗ്രാമീണനായ അറബി നബി(സ)യുടെ അടുത്ത് വന്നു എന്നിട്ട് ചോദിച്ചു അള്ളാഹുവിന്റെ ദൂതരേ!ഖുർ ആനിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു മരത്തെക്കുറിച്ച് അള്ളാഹു പറയുന്നുണ്ടല്ലോ.എന്നാൽ സ്വർഗത്തിൽ സ്വർഗക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒരു മരം ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല.അപ്പോൾ നബി(സ)ചോദിച്ചു ഏതാണ് നിങ്ങൾ പറയുന്ന മരം?അപ്പോൾ അദ്ദേഹം പറഞ്ഞു.ഇലന്തമരം.അതിനു ബുദ്ധിമുട്ടിക്കുന്ന മുള്ളുണ്ടല്ലോ അപ്പോൾ നബി(സ) ചോദിച്ചു അള്ളാഹു പറഞ്ഞത് മുള്ളില്ലാത്ത ഇലന്തമരം എന്നാണല്ലോ!അതായത് ആ മരത്തിന്റെ മുള്ള് ഒഴിവാക്കി ഓരോമുള്ളിന്റെയും സ്ഥാനത്ത് ഓരോ പഴങ്ങളെ അള്ളാഹു ആക്കിയിരിക്കുന്നു (ഖുർതുബി)

 
وَطَلْحٍ مَّنضُودٍ (29

പഴങ്ങൾ മേൽക്കുമേൽ അട്ടിയാക്കപ്പെട്ട വാഴകളിലും


പഴം ധാരാളമായി തിങ്ങിനിറഞ്ഞ വാഴകളാണവിടെ കാണുക .ഇമാം സുദ്ദീ(റ)പറയുന്നു സ്വർഗത്തിലെ വാഴ ഭുമിയിലെ വാഴ പോലെ തന്നെയാണ് പക്ഷ അവിടെയുള്ള വാഴപ്പഴം തേനിനേക്കാൾ മാധുര്യമുള്ളതാണ്
وَظِلٍّ مَّمْدُودٍ (30

വിശാലമായി നീണ്ടുകിടക്കുന്ന നിഴലുകളിലും


വെയിലോ ചൂടോ ഇല്ലാത്ത പ്രവിശാലമായ നിഴലുകളായിരിക്കും അവിടെ.സ്വർഗത്തിൽ ഒരു മരമുണ്ട് അതിന്റെ നിഴലിൽ ഒരു വാഹനക്കാരൻ നൂറുകൊല്ലം സഞ്ചരിച്ചാലും അവനത് വിട്ട് കടക്കുകയില്ല(അത്രയും നീണ്ടു കിടക്കുന്ന നിഴലുണ്ടാകും അതിന്)എന്ന് നബി(സ)പറഞ്ഞു(ഖുർതുബി)
و مَاء مَّسْكُوبٍ (31

ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിലും


വറ്റാത്ത ജലമായിരിക്കുമവിടെ ലഭിക്കുക.ഖുർആൻ അവതരിക്കുമ്പോഴുള്ള പ്രഥമ സംബോധിതരായ അറബികൾ മലഞ്ചെരിവുകളിലും ചൂട് കൂടിയ പ്രദേശങ്ങളിലും താമസിക്കുന്നവരായിരുന്നു.അവർക്ക് ഒഴുകുന്ന നദികൾ ലഭ്യമല്ലായിരുന്നു .അപ്പോൾ യഥേഷ്ടം വെള്ളം ലഭിക്കുന്ന സ്വർഗ വാഗ്ദാനം അവർക്ക് തികച്ചും സന്തോഷദായകമായിരിക്കും.ഭൂമിയിൽ സന്തോഷിക്കാനും സുഖിക്കാനും ആവശ്യമുള്ള പഴങ്ങളും മരങ്ങളും നദികളും സ്വർഗത്തിൽ വാഗ്ദാനം ചെയ്തത് നമുക്ക് മനസിലാവുന്ന ശൈലി പ്രയോഗിച്ചതാണ്(ഖുർതുബി)

 
وَفَاكِهَةٍ كَثِيرَةٍ (32
സമൃദ്ധമായുള്ള പഴ വർഗങ്ങളിലും

കാലവ്യത്യാസമില്ലാതെ എല്ലാകാലത്തും യഥേഷ്ടം പഴങ്ങൾ അവിടെ ലഭിക്കും ഭൂമിയിലെ പോലെ കുറഞ്ഞതും അപൂർവവുമായിരിക്കില്ല

 
لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ  (33

(ഒരു കാലത്തും)അവസാനിപ്പിക്കപ്പെടാത്തതും തടയപ്പെടാത്തതുമായ

പഴം ലഭിക്കാത്ത ഒരു ഘട്ടവുമുണ്ടാവില്ല അവിടെ.ശൈത്യകാലത്തുണ്ടാകുന്നത് ഉഷ്ണകാലത്ത് ലഭിക്കില്ല ഇവിടെ. എന്നാൽ സ്വർഗത്തിൽ അങ്ങനെ സീസൻ വ്യത്യാസമുണ്ടാവില്ല.അതാണ് ഒരു കാലത്തും അവസാനിപ്പിക്കപ്പെടാത്ത എന്ന് പറഞ്ഞത്.തടയപ്പെടാത്തത് എന്നാൽ മുള്ളു കൊണ്ടോ ദൂരം കൊണ്ടോ മറ്റോ ആപഴം ലഭ്യമാകാത്ത സാഹചര്യമുണ്ടാവില്ല.മറിച്ച് അവർ കരുതിയാൽ അവർക്ക് പറിച്ചെടുക്കാനാവും വിധം പഴം അവരോട് അടുത്തു വരും(ഖുർതുബി)

 
وَفُرُشٍ مَّرْفُوعَةٍ   (34

ഉയർന്ന തരം വിരിപ്പുകളിലും (ആയിരിക്കും അവർ ജിവിക്കുക)

ഉന്നത തരങ്ങളായ വിരിപ്പുകളിലാണ് സ്വർഗക്കാരുടെ കിടപ്പും ഇരിപ്പും.ഉയർന്ന തരം വിരിപ്പ് എന്നതിനു അതി ശ്രേഷ്ടരായ സ്വർഗ സ്ത്രീകൾ എന്നും വ്യാഖ്യാനമാണ്ട്.വിരിപ്പ് എന്ന് ഭാര്യമാരെ കുറിച്ച് പ്രയോഗിക്കൽ അറബികളിൽ വ്യാപകമാണ് അവർ നിങ്ങളുടെ വസ്ത്രമാണെന്ന് ഭാര്യമാരെക്കുറിച്ച് ഖുർ ആനിലുണ്ടല്ലൊ.

إِنَّا أَنشَأْنَاهُنَّ إِنشَاء (35

നിശ്ചയം ആ തരുണികളെ(ഒരു ഒരു പ്രത്യേക നിലയിൽ)നാം സൃഷ്ടിച്ചിരിക്കുന്നു

فَجَعَلْنَاهُنَّ أَبْكَارً ا (36

അങ്ങനെ അവരെ നാം കന്യകകളാക്കിയിരിക്കുന്നു



عُرُبًا أَتْرَابًا  (37

ഭർത്താക്കന്മാരെ പ്രേമിക്കുന്നവരും സമ പ്രായക്കാരുമായ

ആകൃതിയിലും പ്രകൃതിയിലും സ്വഭാവ ഗുണങ്ങളിലുമെല്ലാം അള്ളാഹു ഒരു പ്രത്യേക തരത്തിൽ സൃഷ്ടിച്ച തരുണീമണികളാണ് അവരുടെ ഇണകൾ.അവർ നിത്യകന്യകകളായിരിക്കും.ഓരോ പ്രാവശ്യം ഭർത്താക്കൾ അവരെ സമീപിക്കുമ്പോഴും അവരെ കന്യകകളായി അവർ എത്തിക്കും.ഭർത്താക്കന്മാരുടെ മനസ്സുനിറയും വിധം അവർ ഭർത്താക്കളെ പ്രേമിക്കും.വയസ്സുവർദ്ധിക്കാതെ തുല്യപ്രായമായിരിക്കുമവർക്ക്. എന്നും മുപ്പത്തിമൂന്ന് വയസ്സ് എന്ന അവസ്ഥയിലായിരിക്കും അവർ.



لِّأَصْحَابِ الْيَمِينِ (38

 
(ഇതെല്ലാം)വലതുപക്ഷക്കാർക്കുള്ളതാണ്



ثُلَّةٌ مِّنَ الْأَوَّلِينَ  (39

പൂർവീകരിൽ നിന്ന് ഒരു വലിയ വിഭാഗവും



وَثُلَّةٌ مِّنَ الْآخِرِينَ (40

പിൻ ഗാമികളിൽ നിന്നു ഒരു വലിയ വിഭാഗവുമാണ്(അവർ)

ആദ്യകാലക്കാരിലും പിൻ ഗാമികളിലും പെട്ട ധാരളമാളുകൾ ഈ വലതുപക്ഷക്കാരിലുണ്ട് എന്ന് സാരം



وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ (41

ഇടതുപക്ഷക്കാർ-എന്താണ് ഇടതു പക്ഷക്കാർ?(അവരുടെ നില വളരെ അപകടം തന്നെ)

ഇതിന്റെ വ്യാഖാനം മുകളിൽ ഒമ്പതാം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ടെന്ന് ഓർക്കുക

فِي سَمُومٍ وَحَمِيمٍ (42


(രോമക്കുഴികളിൽ കൂടി തുളച്ച് കയറുന്ന)കഠിന ചൂടുള്ള കാറ്റിലും ചുട്ടു തിളക്കുന്ന വെള്ളത്തിലും


നരകത്തിലുള്ള ഇവർക്ക് ലഭിക്കുന്ന ചില ശിക്ഷകളാണിവിടെ ഉണർത്തുന്നത്.രോമക്കുത്തുകളിലേക്ക് തുളച്ചു കയറി അത്യന്തം ദുരിതം സമ്മാനിക്കുന്ന ചുടുകാറ്റിലും തിളക്കുന്ന വെള്ളത്തിലുമായിരിക്കുമവർ.നരകത്തിന്റെ തീയിൽ നിന്ന് രക്ഷ നേടാൻ അവിടെ കാണുന്ന വെള്ളത്തിലേക്ക് അവർ ഓടും.എന്നാൽ ആ വെള്ളം അങ്ങേയറ്റത്തെ ചൂടും ഇവരുടെ കരൾ പോലും കരിക്കാൻ പോന്നതുമായിരിക്കും

 
وَظِلٍّ مِّن يَحْمُومٍ (43

ഇരുണ്ട പുക കൊണ്ടുള്ള നിഴലിലും

لَّا بَارِدٍ وَلَا كَرِيمٍ  (44

തണുപ്പുള്ളതോ സുഖപ്രദമോ അല്ലാത്ത(ആയിരിക്കും അവർ)


തിളക്കുന്ന നരകത്തിൽ അവർക്ക് ലഭിക്കുന്ന നിഴൽ കടുത്ത കരിമ്പുകയുടേതായിരിക്കും.ആ നിഴൽ സുഖം നൽകില്ലെന്നു മാത്രമല്ല യാതന കൂട്ടുകയും ചെയ്യും

إِنَّهُمْ كَانُوا قَبْلَ ذَلِكَ مُتْرَفِينَ (45

നിശ്ചയമായും അതിനു മുമ്പ് (ഇഹലോകത്തിൽ)അവർ സുഖലോലുപന്മാരായിരുന്നു

ക്ഷണികമായ ഭൂമിയിലെ ജീവിതത്തിൽ നിയന്ത്രണങ്ങൾ പാലിക്കാതെയും നിയമങ്ങളെ വെല്ലുവിളിച്ചും സുഖിച്ചവരായിരുന്നു അവർ.ഇങ്ങനെ ഒരു തിരിച്ചടിയെക്കുറിച്ച് ഓർക്കാനവർ ഇഷ്ടപ്പെട്ടിരുന്നില്ല



وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ (46

വമ്പിച്ച കുറ്റങ്ങളിൽ അവർ ഉറച്ച് നിൽക്കുന്നവരുമായിരുന്നു


തെറ്റുകൾ അബദ്ധവശാൽ പറ്റുകയായിരുന്നില്ല അവർക്ക്.പ്രത്യുത ബോധപൂർവം തെറ്റുകൾ ചെയ്യുകയും അതിൽ സ്ഥിരമാവുകയുമായിരുന്നു അവർ.ബഹുദൈവത്വവും കള്ള സത്യവും പുനർജ്ജന്മമുണ്ടാവില്ലെന്ന നിഷേധവും ബിംബങ്ങൾ അള്ളാഹുവിന്റെ പങ്കാളികളാണെന്ന വാദവും അവരുടെ തെറ്റുകളിൽ പ്രധാനമാകുന്നു



وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَبْعُوثُونَ (47


ഞങ്ങൾ മരിക്കുകയും എന്നിട്ട് മണ്ണും എല്ലുകളുമായിട്ട് ഞങ്ങൾ എഴുന്നേല്പിക്കപ്പെടുന്നവരാകുമോ?എന്ന് അവർ പറയുകയും ചെയ്തിരുന്നു

മണ്ണിൽ ലയിച്ചാൽ പിന്നെ പുനർജ്ജന്മാമുണ്ടാവില്ലെന്നും ഇഹലോക ജീവിതം മാത്രമാണ് ജീവിതമെന്നും വിശ്വസിച്ച അവർ മരണ ശേഷമുള്ള പുനർജന്മത്തെ നിഷേധിച്ചു കൊണ്ടുള്ള ചോദ്യമായിരുന്നു ഇത്



أَوَ آبَاؤُنَا الْأَوَّلُونَ (48

ഞങ്ങളുടെ പൂർവ പിതാക്കളും (എഴുന്നേല്പിക്കപ്പെടുന്നവരാകുമോ?)



قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ (49

(നബിയേ) തങ്ങൾ പറയുക നിശ്ചയമായും മുൻ ഗാമികളും പിൻ ഗാമികളും



لَمَجْمُوعُونَ إِلَى مِيقَاتِ يَوْمٍ مَّعْلُومٍ (50

ഒരു നിർണ്ണിത ദിവസമാകുന്ന സമയം അവരെല്ലാവരും ഒരുമിച്ചു കൂട്ടപ്പെടുന്നവർ തന്നെയാകുന്നു

നിഷേധ രൂപത്തിലുള്ള അവരുടെ ചോദ്യത്തിനു അർത്ഥശങ്കക്കിടയില്ലാതെ നിങ്ങളെയും നിങ്ങളുടെ പിതാക്കളെയും ഒരുമിച്ചു കൂട്ടപ്പെടുമെന്ന് ഉത്തരം നൽകാനാണ് നബി(സ)യോട് അള്ളാഹു നിർദ്ദേശിക്കുന്നത്



ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ (51

പിന്നെ സത്യ നിഷേധികളായ വഴിപിഴച്ചവരേ.

സന്മാർഗത്തിൽ നിന്ന് വഴിതെറ്റി പോയവരേ എന്ന് സാരം

لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ (52

നിങ്ങൾ സഖ്ഖൂമെന്ന ഒരു(തരം)വൃക്ഷത്തിൽ നിന്ന് തിന്നുന്നവരായിരിക്കും തീർച്ച

നരകത്തിൽ മുളക്കുന്ന കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്ന വെറുക്കപ്പെട്ട രുചിയുള്ള ഒരു മരമാണത്

പുനർജ്ജന്മ ശേഷം നരകത്തിലെത്തുന്ന നിഷേധികളെ കാത്തിരിക്കുന്ന ശിക്ഷയാണ് വിവരിക്കുന്നത്.

 
فَمَالِؤُونَ مِنْهَا الْبُطُونَ (53

അങ്ങനെ അതിൽ നിന്ന് നിങ്ങൾ വയറുനിറക്കുന്നവരായിരിക്കും

വിശപ്പിന്റെ കാഠിന്യം കൊണ്ട് അവർ ആ മരത്തിൽ നിന്ന് തിന്നും



فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ (54

എന്നിട്ട് അതിന്റെ മിതെ ചുട്ടുതിളക്കുന്ന വെള്ളത്തിൽ നിന്ന് കുടിക്കുന്നവരുമായിരിക്കും അവർ

ആ ഭക്ഷണത്തിന്റെ മീതെ ദാഹത്തിന്റെ ശക്തികൊണ്ട് അവർ കുടിക്കുന്ന വെള്ളം നരകക്കാരെ കത്തിച്ച് അവരുടെ ശരീരത്തിൽ നിന്ന് ഒലിക്കുന്ന അതി കഠിനമായ ചൂടുള്ള ചീഞ്ചലമായിരിക്കും



فَشَارِبُونَ شُرْبَ الْهِيمِ (55

ദാഹിച്ചു പൊരിഞ്ഞ ഒട്ടകം കുടിക്കുന്നത് പോലെ അവർകുടിക്കുന്നവരായിരിക്കും

അവരുടെ പരവേശത്തെ ഉപമിച്ചിരിക്കുകയാണിവിടെ

هَذَا نُزُلُهُمْ يَوْمَ الدِّينِ (56
ഇതാണ് പ്രതിഫല ദിവസം ഇടതു പക്ഷക്കാർക്ക് നൽകുന്ന സൽക്കാരം


പ്രതിഫല ദിവസം നരകക്കാർക്കുള്ള ശിക്ഷ ഇവിടെ വിശദീകരിച്ചു.ഇത് അവർക്കുള്ള സൽക്കാരമാണെന്നാണിവിടെ ഉണർത്തുന്നത്


( അടുത്ത പോസ്റ്റിൽ ബാക്കി ഭാഗത്തിന്റെ വിവരണം. ഇൻശാ അല്ലാഹ് )


No comments: