Monday, June 28, 2021

അദ്ധ്യായം 40 | സൂറത്ത് ഗാഫിർ سورة غافر| ഭാഗം 06

അദ്ധ്യായം 40  | സൂറത്ത് ഗാഫിർ سورة غافر|  ഭാഗം 06

അദ്ധ്യായം 40  | സൂറത്ത് ഗാഫിർ سورة غافر| ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 85

(Part -6  -   സൂക്തം 53 മുതൽ 60 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

 

(53)
وَلَقَدْ آتَيْنَا مُوسَى الْهُدَى وَأَوْرَثْنَا بَنِي إِسْرَائِيلَ الْكِتَابَ


മൂസാ നബി عليه السلامക്ക് നാം മാർഗ ദർശനം നൽകുകയും ഇസ്‌റായീല്യരെ നാം വേദ ഗ്രന്ഥത്തിന്റെ അവകാശികളാക്കിത്തീർക്കുകയും ചെയ്തു


മാർഗ ദർശനം കൊണ്ട് വിവക്ഷ മൂസാ നബി عليه السلامക്ക് അള്ളാഹു നൽകിയ ഇരുലോകത്തും ഉപകാരപ്രദമായ ജ്ഞാനം, ഫറോവയേയും അനുയായികളെയും പരാചയപ്പെടുത്തിയ അമാനുഷിക തെളിവുകൾ, മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ സ്ഥാനമായ നബിയാവൽ, തൌറാത്ത് അവതരിപ്പിച്ചത് എന്നതെല്ലാം ആവാം (റാസി).

ഗ്രന്ഥത്തിന്റെ അവകാശികളാക്കി തീർത്തു എന്നാൽ കാര്യങ്ങൾ ഇസ്‌റായീല്യർക്ക് അള്ളാഹു അനുകൂലമാക്കി കൊടുക്കുകയും ഫറോവയുടെ നാടും സമ്പത്തും മറ്റെല്ലാ സംവിധാനങ്ങളും അവർക്ക് സ്വന്തമാക്കി കൊടുക്കുകയും തൌറാത്ത് എന്ന വേദ ഗ്രന്ഥം അവർക്ക് അനുവദിക്കുകയും ചെയ്തു  ശക്തനായിരുന്ന ഫറോവയെ തകർക്കുകയും അടിമകളായിരുന്ന ഇസ്‌റായീല്യരെ ഉടമകളാക്കുകയും ചെയ്തത് അള്ളാഹുവിനെ ആരാധിക്കുന്നതിലും അനുസരിക്കുന്നതിലും അവർ ക്ഷമ കൈക്കൊള്ളുകയും മൂസാ നബി عليه السلامയെ അനുഗമിച്ചു  ജീവിക്കുകയും ചെയ്തത് കൊണ്ടാണ് (ഇബ്നുകസീർ)


(54)
هُدًى وَذِكْرَى لِأُولِي الْأَلْبَابِ


ബുദ്ധിയുള്ളവർക്ക് മാർഗദർശനവും ഉൽബോധനവുമായിരുന്നു അത്

വക്രതയില്ലാത്ത ശരിയായ മനസ്സുകൾക്ക് ആ ഗ്രന്ഥത്തിന്റെ ഗുണം ലഭിച്ചു (ഇബ്നുകസീർ)
മാർഗദർശനം എന്നാൽ അവരുടെ മതത്തിന്റെ കാര്യങ്ങൾ വിശദീകരിക്കുകയും അവരുടെ കടമകൾ ഓർമപ്പെടുത്തുകയും ചെയ്തു എന്നാണ് (ഥിബ്‌രി)

 

(55)
فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ وَاسْتَغْفِرْ لِذَنبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالْإِبْكَارِ


അതിനാൽ തങ്ങൾ ക്ഷമിക്കുക തീർച്ചയായും
അള്ളാഹുവിന്റെ വാഗ്‌ദാനം സത്യമാകുന്നു തങ്ങളുടെ പാപത്തിനു അങ്ങ് മാപ്പ് തേടുകയും വൈകുന്നേരവും രാവിലെയും അങ്ങയുടെ രക്ഷിതാവിനെ സ്തുദിക്കുന്നതോപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക

നബി തങ്ങളുടെ ശത്രുക്കൾ പ്രബോധന രംഗത്തുണ്ടാക്കിയ പ്രതിസന്ധികളിൽ ക്ഷമിക്കാൻ കല്പിക്കുന്നു കാരണം അള്ളാഹു ഇസ്‌ലാമിനെ ഉയർത്തുകയും ശത്രുക്കളെ നശിപ്പിക്കുകയും ചെയ്യുമെന്ന വാഗ്‌ദാനം സത്യമാണ് അത് പുലരുക തന്നെ ചെയ്യും എന്നാണിവിടെ പറയുന്നത്. (അതായത് ഈ അക്രമവുമായി ഇവർക്ക് കുറേ കാലം മുന്നോട്ട് പോവാനാവില്ല) “തങ്ങളുടെ പാപത്തിനു മാപ്പ് ചോദിക്കുക” എന്ന് പറഞ്ഞാൽ തങ്ങൾക്ക് എന്തെങ്കിലും പാപമുണ്ടെന്നല്ല അർത്ഥം മറിച്ച് അള്ളാഹു പാപ മോചനം തേടുക എന്ന കല്പന തങ്ങൾക്ക് നൽകിക്കൊണ്ട് അവിടുത്തെ മഹത്വം വർദ്ധിപ്പിക്കാനും പാപികളായി വരുന്ന സമൂഹത്തിനു അത് ഒരു മാതൃകയാവാനുമാണ്.

അള്ളാഹുവിനു നന്ദി ചെയ്തു കൊണ്ട് അഞ്ച് നേരം നിസ്കരിക്കണമെന്നാണ് രാവിലെയും വൈകുന്നേരവും അവനെ സ്തുദിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധി വാഴ്ത്തണം എന്ന് പറഞ്ഞതിന്റെ താല്പര്യം എന്ന് ഇബ്നു അബ്ബാസ്  رضي الله عنهപറഞ്ഞിരിക്കുന്നു (ബഗ്‌വി)

 

തങ്ങളോട് പൊറുക്കലിനെ തേടാൻ പറഞ്ഞത് ഉമ്മത്തിന് പാപ മോചനം തേടാൻ പ്രേരണക്ക് വേണ്ടിയാണ് (ഇബ്നു കസീർ)

തങ്ങളോട് പൊറുക്കലിനെ തേടാൻ പറഞ്ഞത് തന്റെ സമൂഹത്തിന്റെ പാപം പൊറുക്കാൻ തേടണമെന്നാണ് (ഖുർതുബി

അള്ളാഹു നബിയോട് പറയുകയാണ് തങ്ങൾ നാഥന്റെ കല്പനക്ക് ക്ഷമിക്കുകയും തങ്ങളുടെ ദൌത്യം നടപ്പാക്കുകയും സമൂഹത്തിനു സന്ദേശങ്ങൾ കൈമാറുകയും ചെയ്യുക തങ്ങളെ നിഷേധിക്കുന്നവർക്കെതിരിൽ അള്ളാഹു തങ്ങളെ സഹായിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ് (ഥിബ്‌രി)

 

(56)
إِنَّ الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ إِن فِي صُدُورِهِمْ إِلَّا كِبْرٌ مَّا هُم بِبَالِغِيهِ فَاسْتَعِذْ بِاللَّهِ إِنَّهُ هُوَ السَّمِيعُ الْبَصِيرُ


അവർക്ക് യാതൊരു പ്രമാണവും വന്ന് കിട്ടാതെ
അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തർക്കിക്കുന്നതാരോ അവരുടെ ഹൃദയങ്ങളിൽ തീർച്ചയായും അഹങ്കാരം മാത്രമേയുള്ളൂ അവർ അവിടെ എത്തുന്നതേയല്ല അത് കൊണ്ട് തങ്ങൾ അള്ളാഹുവോട് ശരണം തേടുക തിർച്ചയായും അവനാണ് എല്ലാം കേൾക്കുന്നവനും കാണുന്നവനും

 

അസത്യം കൊണ്ട് സത്യത്തെ പ്രതിരോധിക്കാൻ ശ്രമിക്കുകയും  യാതൊരു രേഖയുമില്ലാത്ത ബാലിശമായ സംശയങ്ങൾ നിരത്തി ശരിയായ തെളിവുകളെ തള്ളിക്കളയുകയും ചെയ്യുന്നവർ സത്യം അനുസരിക്കില്ലെന്ന അഹങ്കാരവും സത്യവുമായി വന്ന ദൂതന്മാരെ നിസ്സാരപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുകയാണ് എന്നാൽ അവരുടെ കുരുട്ട് ന്യായം കൊണ്ട് സത്യത്തെ തമസ്ക്കരിക്കുകയും ആ സ്ഥാനത്ത് അസത്യത്തെ പ്രതിഷ്ഠിക്കുകയും ചെയ്യാമെന്ന വ്യാമോഹം ഒരിക്കലും സഫലാമാവുകയില്ലെന്ന് മാത്രമല്ല സത്യം ഉയർന്ന് തന്നെ നിൽക്കുകയും അസത്യം തകർന്നു പോവുകയും ചെയ്യും ഇത്തരം സത്യവിരുദ്ധ ശൈലി പിന്തുടരുന്നവരുടെ ശല്യത്തിൽ നിന്ന് അങ്ങ് അള്ളാഹുവിൽ അഭയം തേടുക അള്ളാഹു എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് (ഇബ്നു കസീർ)



(57)
لَخَلْقُ السَّمَاوَاتِ وَالْأَرْضِ أَكْبَرُ مِنْ خَلْقِ النَّاسِ وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ


നിശ്ചയം ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനേക്കാൾ വലിയ കാര്യം. പക്ഷെ അവരിൽ അധികപേരും മനസ്സിലാക്കുന്നില്ല


പുനർജന്മത്തെ നിഷേധിക്കുകയും മരിച്ച് മണ്ണിൽ ലയിച്ചവരെ എങ്ങനെ പുനർജനിപ്പിക്കും എന്ന് ശങ്കിച്ച് നിൽക്കുക്കുകയും ചെയ്യുന്നവർക്കുള്ള മറുപടിയാണിത് മരണപ്പെട്ടവരെ പുനർജനിപ്പിക്കുന്നതിനേക്കാൾ എത്രയോ വലിയ കാര്യമാണ് ആകാശ ഭൂമികളെ സൃഷ്ടിക്കുക എന്നത് അത് ചെയ്ത അള്ളാഹുവിനു മരണപ്പെട്ടവരെ പുനർജനിപ്പിക്കുന്നത് പ്രയാസമുള്ള കാര്യമേയല്ല ഇത് ചിന്തിച്ചാൽ ആർക്കും ബോദ്ധ്യമാവും പക്ഷെ മിക്ക ജനങ്ങളും ചിതിക്കുന്നില്ല എന്നാണിവിടെ പറയുന്നത് ആകാശവും ഭൂമിയും പടച്ചത് അള്ളാഹുവാണെന്ന് സമ്മതിക്കുന്ന ഇവർ പുനർജന്മത്തെ അത് സാധ്യമാവില്ലെന്ന നിലക്ക് നിരാകരിക്കുന്നത് സത്യത്തോടുള്ള മാത്സര്യമല്ലാതെന്താണ് എന്ന് ചുരുക്കം കാരണം അള്ളാഹുവിന് അത് കഴിയില്ല എന്ന് പറയുകയാണെങ്കിൽ ആകാശത്തിന്റെ സൃഷ്ടിപ്പിനെയല്ലായിരുന്നോ അവർ നിഷേധിക്കേണ്ടിയിരുന്നത് അപ്പോൾ കൂടുതൽ പ്രയാസകരമായത് അംഗീകരിക്കുകയും തരതമ്യേന നിസ്സാരമായത് നിഷേധിക്കുകയുമാണ് അവർ ചെയ്തത് (ഇബ്നുകസീർ)



(58)
وَمَا يَسْتَوِي الْأَعْمَى وَالْبَصِيرُ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَلَا الْمُسِيءُ قَلِيلًا مَّا تَتَذَكَّرُونَ


അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല വിശ്വസിച്ച് സൽക്കർമങ്ങൾ ചെയ്തവരും ദുഷ്കൃത്യം ചെയ്തവരും സമമാവുകയില്ല ചുരുക്കത്തിൽ മാത്രമേ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ


കാണാൻ കഴിവുള്ളവനും ഒന്നും കാണാത്തവനും തമ്മിൽ വലിയ വ്യത്യാസമുള്ളത് പോലെ നന്മകളുടെ സജീവതയിൽ ജീവിക്കുന്ന സജ്ജനങ്ങളും അരുതായ്മകളുടെ ആൾ രൂപങ്ങളായ നിഷേധികളും സമമല്ല അവർ തമ്മിൽ വലിയ വ്യത്യാസമുണ്ട് പക്ഷെ ഇത് തിരിച്ചറിഞ്ഞ് നന്മ ചെയ്യാനും അവിശ്വാസം കൈവിടാനും തയാറാവുന്നവർ വളരെ വിരളമാണ് (ഇബ്നുകസീർ)


ഇവിടെ അള്ളാഹുവിന്റെ തെളിവുകൾ കൺ മുന്നിലുണ്ടായിട്ടും അത് ചിന്തിച്ച് പാഠമുൾക്കൊള്ളാൻ സാധിക്കാത്തവനെ അന്ധനോടും താൻ കണ്ടു കൊണ്ടിരിക്കുന്ന തെളിവുകടെ അന്തസത്ത ചിന്തിച്ച് അള്ളാഹുവിന്റെ ഏകത്വവും അവന്റെ അധികാരവ്യാപ്തിയും അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കാനുള്ള അതി ശക്തിയും വിശ്വസിക്കുന്നവനെ കാഴ്ചയുള്ളവനോടും ഉപമിച്ചിരിക്കുകയാണ് രണ്ട് കൂട്ടരും തമ്മിൽ വലിയ അന്തരമുണ്ട് എന്നാൽ മിക്ക ആളുകളും ചിന്തിക്കുന്നില്ല ചിന്തിച്ചിരുന്നുവെങ്കിൽ സർവ ശക്തനായ എല്ലാം പടച്ച അള്ളാഹുവിനോട് ഇവർ മിനഞ്ഞുണ്ടാക്കുന്ന ദൈവങ്ങളെ പങ്ക് ചേർക്കുയില്ലാ‍യിരുന്നു മരണ ശേഷം പുനർജനിപ്പിക്കാൻ അള്ളാഹുവിനു കഴിയുകയില്ല എന്ന് പറയുകയും ചെയ്യുകയില്ലായിരുന്നു(ഥിബ്‌രി)

 

(59)
إِنَّ السَّاعَةَ لَآتِيَةٌ لَّا رَيْبَ فِيهَا وَلَكِنَّ أَكْثَرَ النَّاسِ لَا يُؤْمِنُونَ


ആ അന്ത്യ സമയം വരാനുള്ളത് തന്നെയാണ് അതിൽ സംശയമേ ഇല്ല പക്ഷെ മനുഷ്യരിൽ അധികപേരും വിശ്വസിക്കുന്നില്ല

അന്ത്യ നാൾ സംഭവിക്കുകയും മരണപ്പെട്ടവരെ ജീവിപ്പിച്ച് അർഹതയുള്ള പ്രതിഫലത്തിനോ ശിക്ഷക്കോ വിധേയമാക്കുകയും ഭൂമിയിലെ കർമങ്ങൾക്ക് ശരിയായി കൂലി നൽകുകയും ചെയ്യും എന്നത് സത്യമാണ് അതിനാൽ അത് നിങ്ങൾ ഉറപ്പിക്കുകയും അതിനായി പശ്ചാത്താപ മനസ്ഥിതിയോടെ തയാറാവുകയും വേണം എന്നാൽ ഇത് സംഭവിക്കുമെന്ന് മിക്ക പേരും വിശ്വസിക്കുന്നില്ല  (ഥിബ്‌രി)


(60)
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ


നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ് തീർച്ച


ഇമാം ഥിബ്‌രി رحمة الله عليهഎഴുതുന്നു അള്ളാഹു ജനങ്ങളോട് പറയുന്നത് നിങ്ങൾ എന്നെ ആരാധിക്കണം ആരാധന ബിംബങ്ങൾ, പ്രതിഷ്ഠകൾ തുടങ്ങി മറ്റാർക്കും നൽകാതെ എനിക്ക് മാത്രമായിരിക്കണം എന്നാൽ ഞാൻ നിങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും.

ഇവിടെ ‘ദുആ’ എന്ന് പറഞ്ഞത് ആരാധന എന്ന അർത്ഥത്തിലാണ് അത് കൊണ്ടാണ് എന്നെ ‘ദുആ’ ചെയ്യൂ എന്ന കല്പനക്ക് ശേഷം എന്നെ ആരാധിക്കാതെ അഹങ്കാരം കാണിക്കുന്നവർ നിന്ദ്യരാകും എന്ന് പറഞ്ഞത് അതാണ് നബി തങ്ങൾ الدعاء هو العبادة ‘ദുആ അതാണ് ആരാധന’ എന്ന് പറഞ്ഞത് (ഥിബ്‌രി)


ഇബ്നു കസീർ
رحمة الله عليهഎഴുതുന്നു അബൂഹുറൈറ: رضي الله عنهനബി തങ്ങൾ പറഞ്ഞതായി ഉദ്ധരിക്കുന്നു ആരെങ്കിലും അള്ളാഹുവോട് ദുആ ചെയ്യുന്നില്ലെങ്കിൽ അള്ളാഹു അവന്റെ മേലിൽ ദേഷ്യപ്പെടും
മുഹമ്മദ് ബിൻ സഈദ്
رحمة الله عليهഎന്നവർ പറഞ്ഞു മുഹമ്മദ് ബിൻ മസ്‌ലമ: അൽ അൻസാരീ رضي الله عنه മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വാൾ പിടിയിൽ ഒരു എഴുത്ത് ഞങ്ങൾ കണ്ടു بِسْمِ ബിസ്‌മി എഴുതിയ ശേഷം നബി തങ്ങൾ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് ‘നിങ്ങളുടെ നാഥൻ പ്രത്യേകം എല്ലാ കാലത്തും ധാരാളം അനുഗ്രഹം നൽകുന്നുണ്ട് അതിലേക്ക് നിങ്ങൾ പ്രത്യക്ഷപ്പെടണം (നിങ്ങൾക്കും ലഭിക്കാൻ ആവശ്യമായ പ്രവർത്തനം നടത്തണം ) ഒരു ഒറ്റ പ്രാർത്ഥന നാഥന്റെ കാരുണ്യത്തോട് ചേർന്ന് വന്നാൽ ആ പ്രാർത്ഥിച്ചവൻ ഒരിക്കലും പരാചയം വരാത്ത വിജയം നേടിയവനാകും‘ ഇതായിരുന്നു എഴുത്ത് (ഒരു ദുആയുടെയും പ്രാധാന്യം കുറച്ച് കാണരുതെന്ന് ചുരുക്കം)


വുഹൈബ് ബിൻ വർദ്
رحمة الله عليهഒരാ‍ളിൽ നിന്ന് ഉദ്ധരിക്കുന്നു ഞാൻ ഒരു ദിനം റോമിലൂടെ നടക്കുമ്പോൾ മല മുകളിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നു  ‘നാഥാ നിന്നെ അറിഞ്ഞിട്ട് അവൻ എങ്ങനെയാണ് നീയല്ലാത്തവരിൽ പ്രതീക്ഷ വെക്കുന്നതെന്നത് ഞാൻ അത്ഭുതപ്പെടുന്നു നാഥാ നിന്നെ അറിഞ്ഞിട്ട് നീയല്ലാത്തവരോട് എങ്ങനെയാണ് അവന്റെ ആവശ്യങ്ങൾ ചോദിക്കുന്നത് എന്നും ഞാൻ അത്ഭുതപ്പെടുന്നു. നാഥാ നിന്നെ അറിഞ്ഞവൻ മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ എങ്ങനെയാണ് നിന്റെ ദേഷ്യം ഉള്ള ഒരു കാര്യം ചെയ്യുന്നത് എന്ന് ഞാൻ അത്ഭുതപ്പെടുന്നു.’ ഇത് കേട്ടപ്പോൾ ഞാൻ വിളിച്ച് ചോദിച്ചു നിങ്ങളാരാണ് മനുഷ്യനോ ജിന്നോ എന്ന്. അപ്പോൾ അയാൾ പറഞ്ഞു മനുഷ്യൻ തന്നെ. നിങ്ങൾ നിങ്ങൾക്ക് ആവശ്യമില്ലാത്തത് ഒഴിവാക്കി അവശ്യമുള്ളത് കൊണ്ട് ജോലിയാവുക എന്ന് (ഇബ്നു കസീർ)


ഇതെല്ലാം പ്രാർത്ഥനയുടെ പ്രാധന്യം വിളിച്ചോതുന്ന കാര്യങ്ങളാണ്
ഈ സുക്തം ചിലർ എന്തൊക്കെയോ വ്യാഖ്യാനിച്ച് വികൃതമാക്കാറുണ്ട് അത് നാം ജാഗ്രതയോടെ കാണണം ‘ദുആ’ എന്നാൽ എന്താണ് എന്ന് മനസ്സിലാക്കാതെയാണ് ആ വാചോടാപങ്ങളെല്ലാം അരങ്ങേറുന്നത് .ഈ സൂക്തം ഓതിയിട്ട് മഹാന്മാരോട് വിശ്വാസികൾ നടത്തുന്ന സഹായ തേട്ടത്തെ തെറ്റായി അവതരിപ്പിക്കുകയാണവർ ചെയ്യുന്നത് അങ്ങനെ കറകളഞ്ഞ ഏക ദൈവ വിശ്വാസികളെ ബഹു ദൈവാരാധകർ എന്ന് ആരോപിക്കുന്നു ഇതിൽ അശേഷം സത്യമില്ല. കാരണം എല്ലാ വിളിയും അല്ല
അള്ളാഹു ഇവിടെ ഉദ്ദേശിക്കുന്നത് ആരാധനയാകുന്ന വിളിയാണ് അത് അള്ളാഹുവോട് മാത്രമേ പാടുള്ളൂ മഹാന്മാരോടൂള്ള സഹായ തേട്ടം അവർക്കുള്ള ആരാധയേ അല്ല കാരണം ഒരു വിളി ആരാധനയാകുന്നതിന്റെ മാനദണ്ഡം വിളിക്കുന്ന വ്യക്തി വിളിക്കപ്പെടുന്ന ശക്തിയെ സംബന്ധിച്ച് ആരാധിക്കപ്പെടാൻ അർഹനാണ് എന്ന് വിശ്വസിക്കലാണ് അങ്ങനെ ആരാധ്യനാണെന്ന് വിശ്വസിച്ചാൽ അടുത്ത്, അകലെ, ജീവിക്കുന്നവർ, മരിച്ചവർ സാധാരണം, അസാധാരണം കാര്യ കാരണ ബന്ധങ്ങൾക്ക് അധീനം, അതീതം എന്നൊന്നും വ്യത്യാസമില്ല അത് ആരാധനയും അള്ളാഹു അല്ലാത്തവരോടാകുമ്പോൾ ശിർക്കുമാകും എന്നാൽ മുസ്‌ലിംകളിലെ ആരും അള്ളാഹുവല്ലാത്ത ആരാധ്യനിൽ വിശ്വസിക്കുന്നില്ലെന്ന് മാത്രമല്ല لااله الاالله ലാഇലാഹ ഇല്ലള്ളാഹ് എന്ന തൌഹീദീ പ്രഖ്യാപനം കൃത്യമായി ഉൾക്കൊണ്ടവരും അത് നിരന്തരം പ്രഖ്യാപിക്കുന്നവരുമാണ്.ആരാധ്യൻ എന്ന നിലക്കാണ് നാം അള്ളാഹുവോട് എന്തും ചോദിക്കുന്നത് അള്ളാഹുവേ ഭക്ഷണം തരണേ എന്ന് പറഞ്ഞാൽ അത് സാങ്കേതികമായി ദുആയും ആരാധനയുമാണ് എന്നാൽ ഉമ്മാ ഭക്ഷണം തരണേ എന്നത് കേവലം അപേക്ഷയാണ് അള്ളാഹുവോട് എല്ലാം ചോദിക്കാനും തേടാനും പഠിപ്പിച്ച പ്രവാചകന്മാരെ കുറിച്ച് ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ഖുർതുബി رحمة الله عليه രേഖപ്പെടുത്തുന്നത് കാണുക ‘സമൂഹങ്ങൾ അവരുടെ ആവശ്യങ്ങളിൽ അവരുടെ നബിമാരിലേക്ക് ഓടി വരികയും നബിമാർ അവർക്ക് വേണ്ടി ആ കാര്യം അള്ളാഹുവോട് ചോദിക്കുകയും പതിവാണ്’ അപ്പോൾ കാര്യം വ്യക്തം ഏത് വിഷയത്തിലും നബിമാരെ സമീപിക്കുന്ന അല്ലെങ്കിൽ മഹത്തുക്കളെ സമീപിക്കുന്ന ശൈലിയുണ്ട് എല്ലാ കാലത്തും മുസ്‌ലിംകൾക്ക്. അത് അവർക്കുള്ള ആരാധനയല്ല ആദരവാണ്


ഈ ദുർവ്യാഖ്യാനക്കാർ അകലെയുള്ളവരെ വിളിക്കുന്നതും കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായത് ചോദിക്കുന്നതും പാടില്ല എന്ന് പറയാറുണ്ട് അതും ശരിയല്ല നിസ്ക്കാരത്തിൽ നബി
തങ്ങളെ വിളിച്ച് ألسلام عليك أيها النبي അസ്സലാമു അലൈക അയ്യുഹന്നബിയ്യു എന്ന്  വിളിക്കാൻ കല്പിക്കപ്പെട്ടവരാണ് നാം. അത് നബി തങ്ങൾ കേൾക്കുകയും സലാം മടക്കുകയും ചെയ്യും എന്ന കാര്യവും പ്രസിദ്ധമാണ്. കാര്യ കാരണ ബന്ധങ്ങൾക്ക് അതീതം അള്ളാഹുവോട് എന്ന് പറയുന്നതും ശരിയല്ല കാരണം ഇമാം ഖുർതുബി رحمة الله عليه തന്നെ ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ‘നിങ്ങളുടെ എല്ലാ ആവശ്യവും അള്ളാഹുവോട് ചോദിക്കണം തന്റെ ചെരുപ്പിന്റെ വാററ്റാൽ പോലും’ എന്ന ഹദീസ് വിശദീകരിച്ചിട്ടുണ്ട് അപ്പോൾ കാര്യകാരണ ബന്ധങ്ങൾക്ക് അധീനം, അതീതം എന്ന വേർതിരിവില്ലെന്ന് മനസ്സിലായി ചെരുപ്പിന്റെ വാററ്റാൽ അള്ളാഹുവോട് ചോദിക്കണം എന്നതിനു ചെരുപ്പ് കുത്തിയെ സമീപിക്കൽ ശിർക്കാണെന്ന് അത്ഥമുണ്ടോ? ഇല്ല. അള്ളാഹുവോട് വിശ്വാസി ചോദിക്കുന്നതെല്ലാം ആരാധ്യൻ എന്ന നിലയിലും മഹാന്മാരോട് ചോദിക്കുന്നതെല്ലാം മഹാൻ എന്ന നിലയിലുമാണ് .ഇനി മഹാന്മാരെ സമീപിക്കാമോ എന്നാണ് സംശയമെങ്കിൽ സമീപിക്കണം എന്ന് തന്നെയാണ് ഉത്തരം കാരണം അള്ളാഹു അവന്റെ ഖുർആനിലെ അഞ്ചാം അദ്ധ്യായം സൂറ:മാഇദയുടെ അൻപത്തി അഞ്ച്/ആറ്‌ സൂക്തങ്ങളിൽ അള്ളാഹുവും റസൂലും യഥാർത്ഥ സത്യ വിശ്വാസികളും നിങ്ങളുടെ സഹായികളാണെന്നും അവരെ സഹായികളായി വരിച്ചവർ അള്ളാഹുവിന്റെ പാർട്ടിയാണെന്നും അവർ വിജയികളാണെന്നും’. പ്രഖ്യാപിച്ചിട്ടുണ്ട് .നമ്മൾ അവിശ്വാസികളോട് സഹായം തേടുന്നത് വിലക്കാത്ത ഖുർആൻ ഇവരെ പ്രത്യേകം പറഞ്ഞത് അവരുടെ അസാധാരണ സഹായത്തിലേക്കാണ് സൂചന നൽകുന്നതെന്ന് വ്യക്തമാണല്ലോ ഇത് കൊണ്ടാണ് മഹാന്മാർ മരണപ്പെട്ടാലും അവരെ സമീപിക്കുന്ന ശൈലി എല്ലാ കാലത്തും മുസ്‌ലിംകളിൽ നിലനിന്നത് എട്ട് നൂറ്റാണ്ട് വരെ ഈ വിഷയത്തിൽ ഒരു എതിർ ശബ്ദം പരിചിതമായിരുന്നില്ല എന്നതും നിർബാധം ഇസ്തിഗാസ നടന്നിരുന്നുവെന്നതും ഇതിലേക്ക് ചേർത്ത് വായിച്ചാൽ കാര്യം വ്യക്തമാവും അള്ളാഹു സത്യമുൾക്കൊള്ളാനും നടപ്പാക്കാനും നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ


(തുടരും) ഇൻശാ അള്ളാഹ്


No comments: