Friday, April 22, 2011

അദ്ധ്യായം-68-സൂറത്തുൽ ഖലം-ഭാഗം-02

سورة القلم
മക്കയിൽ അവതരിച്ചു (സൂക്തങ്ങൾ 52)

بسم الله الرحمن الرحيم
കരുണാനിധിയും പരമ കാരുണികനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


17 മുതൽ 33 വരെയുള്ള സൂക്തങ്ങളുടെ വിവരണം

ഭാഗം-01 ( 1 മുതൽ 16 വരെ) ഇവിടെ വായിക്കുക



(17)إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ



നിശ്ചയം ആ തോട്ടക്കാരെ നാം പരീക്ഷിച്ചത് പോലെ ഇവരെയും നാം പരീക്ഷിച്ചു. പ്രഭാതവേളയിലായിരിക്കെ തങ്ങൾ അത്(തോട്ടത്തിലെ പഴങ്ങൾ) മുറിച്ചെടുക്കുക തന്നെ ചെയ്യുമെന്ന് അവർ സത്യം ചെയ്ത് പറഞ്ഞ സന്ദർഭം!

ഇവരെ എന്നത് കൊണ്ട് ഉദ്ദേശ്യം മക്കക്കാരാണ്.അവർക്ക് അള്ളാഹു ധനം നൽകി. പ്രവാചകനെയും നൽകി.അള്ളാഹുവിനു അതിന്റെ പേരിൽ നന്ദി കാണിക്കലായിരുന്നു-അഹങ്കരിക്കലല്ല- അവരുടെ കടമ എന്നിട്ടും നബി(സ)തങ്ങളാകുന്ന അള്ളാഹുവിന്റെ ഏറ്റവും ഇഷ്ടമുള്ള പ്രവാചകനോട് ശാത്രവം കാണിക്കുക വഴി അവർ അള്ളാഹുവോട് നന്ദി കേട് കാണിച്ചപ്പോൾ തോട്ടക്കാരെ പരീക്ഷിച്ച പോലെ ദാരിദ്ര്യം കൊണ്ടും വരൾച്ച കൊണ്ടും അവരെ പരീക്ഷിച്ചു എന്നാണ് അള്ളാഹു പറയുന്നത്. ഇവിടെ ഉദാഹരണമായി പറഞ്ഞ തോട്ടക്കാർ യമനിലായിരുന്നുവെന്നും (സൻആഇൽ നിന്ന് കുറച്ച് അകലെയുള്ള ളർവാൻ എന്ന ഗ്രാമത്തിലായിരുന്നു )ഹബ്സീനിയയിലായിരുന്നുവെന്നും കാണാം അവർ വേദക്കാരായിരുന്നുവെന്നും ഈസാ(അ)ക്ക് ശേഷമാണ് ഈ സംഭവമെന്നും ചരിത്രങ്ങളിലുണ്ട് സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ്. ഉദാര ശീലനും സാദാചാരതല്പരനുമായ ഒരു സദ് വൃ‌ത്തന്റെതായിരുന്നു ആ തോട്ടം.അതിലെ പഴങ്ങൾ പറിച്ചെടുക്കുമ്പോൾ ഒരുഭാഗം സാധുക്കൾക്ക് ദാനം ചെയ്യുമായിരുന്നു അദ്ദേഹം.താൻ മരണപ്പെട്ട ശേഷം രംഗത്ത് വന്ന മക്കൾ പക്ഷെ ഉപ്പയുടെ പാരമ്പര്യം തുടരാനിഷ്ടപ്പെട്ടില്ല.പുലർച്ചക്ക് തന്നെ തോട്ടത്തിലെത്തി (സാധുക്കൾ എത്തും മുമ്പെ )പഴം പറിച്ചെടുക്കണമെന്നും സാധുക്കൾക്ക് ഒന്നും കൊടുക്കരുതെന്നും അവർ പരസ്പരം സ്വകാര്യം പറയുകയും ചെയ്തു. തീരുമാനിച്ചതനുസരിച്ച് തോട്ടത്തിൽ ചെന്ന് നോക്കുമ്പോൾ ഒരു അത്യാഹിതം ബാധിച്ച് തോട്ടം നിശ്ശേഷം നശിച്ചു പോയിരിക്കുന്നു അപ്പോൾ അവർ തീരാദു:ഖത്തിലായി.തോട്ടത്തിനു ബാധിച്ച വിപത്ത് ചുഴലിക്കാറ്റാണെന്നും ഒരു ഇടിത്തീ ആയിരുന്നുവെന്നും അഭിപ്രായമുണ്ട്(ഖുർത്വുബി)

ഇമാം ഥിബ് രി(റ) എഴുതുന്നു.ആ തോട്ടത്തിന്റെ ഉടമയായിരുന്ന ആ നല്ല മനുഷ്യൻ വിളവെടുപ്പിന്റെ സമയത്ത് ഒരു വർഷത്തേക്ക് തങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ സൂക്ഷിച്ച് വെക്കുകയും ബാക്കി മുഴുവനും സാധുക്കൾക്ക് കൊടുക്കുകയും ചെയ്യുമായിരുന്നു.ബാപ്പ മരിച്ചപ്പോൾ ആ പതിവ് മക്കൾ പാടെ മാറ്റി മറിച്ചു,സാധുക്കൾക്ക് ഒന്നും നൽകില്ലെന്ന് തീരുമാനിച്ചു(ഥിബ് രി 29/31)


(18) وَلَا يَسْتَثْنُونَ


അവർ ഒഴിവാക്കി പറഞ്ഞതുമില്ല

അവർ ഒഴിവാക്കി പറഞ്ഞില്ല എന്നാൽ അവർ ഇൻശാ അള്ളാഹ് എന്ന് പറഞ്ഞില്ല എന്നും പാവങ്ങൾക്ക് ഒന്നും ഒഴിവാക്കിക്കൊടുക്കുകയില്ല എന്നും വ്യാഖ്യാനമുണ്ട്


(19)فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ


അങ്ങനെ അവർ ഉറങ്ങിക്കൊണ്ടിരിക്കെ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരാപത്ത് ആ തോട്ടത്തിന്റെ മേൽ ബാധിച്ചു


طَائِفٌ എന്ന് പറഞ്ഞാൽ ജിബ്‌രീൽ(അ) എന്നും നരകത്തിൽ നിന്ന് പുറപ്പെട്ട തീ എന്നും അള്ളാഹുവിന്റെ പ്രത്യേക കല്പന എന്നും അഭിപ്രായമുണ്ട്(ഖുർത്വുബി 18/180). ഇമാം ഖുർത്വുബി(റ) എഴുതുന്നു. “ആ തോട്ടക്കാർ സാധുക്കളെ ഒഴിവാക്കാൻ തീരുമാനിച്ചുറച്ചപ്പോൾ തന്നെ (അത് നടപ്പാക്കുന്നതിനു മുമ്പ്)അവരുടെ തോട്ടം നശിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞതിൽ നിന്ന് ചില തെറ്റുകൾ ചെയ്യാൻ ഉറപ്പിച്ചാൽ തന്നെ അള്ളാഹു ശിക്ഷിക്കും കാരണം ഇവർ തീരുമാനിച്ച കാര്യം ചെയ്യുന്നതിനുമുമ്പാണല്ലോ അള്ളാഹു അവരുടെ തോട്ടത്തെ നശിപ്പിച്ചത്. “നബി(സ) പറഞ്ഞു .രണ്ട് മുസ്‌ലിംകൾ അവരുടെ വാളു കൊണ്ട് പരസ്പരം ഏറ്റുമുട്ടിയാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ്.അപ്പോൾ ചോദിക്കപ്പെട്ടു. കൊന്നവൻ നരകത്തിലാണെന്നത് മനസിലായി.കൊല്ലപ്പെട്ടവൻ എന്ത് കൊണ്ട് നരകത്തിലായി? നബി(സ) പറഞ്ഞു അവൻ തന്റെ സഹോദരനെ കൊല്ലാൻ കരുതിയവനാണല്ലോ! അതായത് ചെയ്യാൻ തീരുമാനിച്ച തെറ്റിന്റെ പേരിൽ ആ തെറ്റ് ചെയ്തില്ലെങ്കിലും അവൻ നരകത്തിലായി(ഖുർത്വുബി 18/180)


فَأَصْبَحَتْ كَالصَّرِيمِ 20


അങ്ങനെ അത്(തോട്ടം)ഫലം മുറിച്ചെടുക്കപ്പെട്ടതു പോലെയായി


صريم എന്നാൽ ഇരുട്ടായ രാത്രി പോലെ എന്നും കറുത്ത ചാരം പോലെ എന്നും ..അഭിപ്രായമുണ്ട്. അതായത് അവർ തോട്ടത്തിലെത്തിയപ്പോൾ പഴങ്ങളില്ലാത്ത ശൂന്യമായ അവസ്ഥയാണു കണ്ടത്


(21) فَتَنَادَوا مُصْبِحِينَ



എന്നിട്ട് പ്രഭാതവേളയിൽ അവർ പരസ്പരം വിളിച്ചു പറഞ്ഞു



(22) أَنِ اغْدُوا عَلَى حَرْثِكُمْ إِن كُنتُمْ صَارِمِينَ


നിങ്ങൾ ഫലം മുറിച്ചെടുക്കു(വാൻ ഉദ്ദേശിക്കു)ന്നവരാണെങ്കിൽ നിങ്ങളുടെ കൃ‌ഷി സ്ഥലത്ത് പുലർച്ചക്ക് വരുവീൻ



(23) فَانطَلَقُوا وَهُمْ يَتَخَافَتُونَ


അങ്ങനെ അവർ അന്വോന്യം പതുക്കെ പറഞ്ഞ് കൊണ്ട് പോയി


(24)أَن لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ


ഇന്ന് ആ തോട്ടത്തിൽ ഒരു സാധുവും നമ്മുടെ അടുത്ത് പ്രവേശിക്കുകയേ അരുത് എന്ന്.


അവർ തോട്ടത്തിൽ വിളവ് എടുക്കാൻ പോകുന്നത് സാധുക്കൾ അറിയാതിരിക്കാനായിരുന്നു അവർ പതുക്കെ പറഞ്ഞത് എന്നാൽ അവരുടെ പിതാവ് വിളവെടുപ്പിന്റെ വിവരം സാധുക്കളോട് നേരത്തെ പറയുകയും ആ സമയത്ത് അവർ അവിടെ സന്നിഹിതരാവുകയുമായിരുന്നു ചെയ്തിരുന്നത്



(25) وَغَدَوْا عَلَى حَرْدٍ قَادِرِينَ


(സാധുക്കളെ) തടയുവാൻ കഴിയുന്ന(വരാണെന്ന് ധരിച്ചുകൊണ്ട് അവർ പുലർച്ചെ എത്തുകയും ചെയ്തു



(26) فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ


അങ്ങനെ ആ തോട്ടം കണ്ടപ്പോൾ നിശ്ചയമായും നാം വഴിതെറ്റിപ്പോയവരാണെന്ന് അവർ പറഞ്ഞു


(27) بَلْ نَحْنُ مَحْرُومُونَ


പക്ഷെ നാം (ആഹാര മാർഗം) തടയപ്പെട്ടവരാണ്

സാധുക്കളെ പറ്റിച്ചു എന്ന ആശ്വാസത്തിൽ തോട്ടത്തിലെത്തിയ അവർക്ക് ഒരു വിളവുമില്ലാതെ തകർന്ന തോട്ടമാണ് കാണാനായത്. അപ്പോൾ സാധുക്കളെ തടയാൻ തീരുമാനിച്ചതിൽ നമുക്ക് തെറ്റ് പറ്റി എന്നും ഇത് നമ്മുടെ തോട്ടമല്ല നമുക്ക് വഴിതെറ്റിയിരിക്കുന്നു എന്നും ഇവിടെ അർത്ഥമുണ്ട്. എന്നാൽ വിശദമായ പരിശോധനയിൽ തോട്ടം അവരുടെത് തന്നെ എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഖേദപൂർവം നമ്മൾ ഭക്ഷണം തടയപ്പെട്ടവരാണെന്ന് എന്ന് അവർ പറഞ്ഞത്നബി(സ) പറഞ്ഞു. ദോഷങ്ങളെ നിങ്ങൾ സൂക്ഷിക്കുക.കാരണം അടിമ ചെയ്യുന്ന ദോഷം കാരണത്താൽ അവനു നിശ്ചയിക്കപ്പെട്ട ഭക്ഷണം തടയപ്പെടും എന്നിട്ട് നബി(സ) ഈ അദ്ധ്യായത്തിലെ 19/20 സൂക്തങ്ങൾ ഓതി(ഖുർത്വുബി 18/182)



(28) قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ


അവരിൽ കൂടുതൽ നീതിമാനായ ആൾ പറഞ്ഞു ഞാൻ നിങ്ങളോട് പറഞ്ഞില്ലേ?നിങ്ങൾ അള്ളാഹുവിനു തസ്ബീഹ് ചെയ്യാത്തതെന്താണ്?


അവർ സാധുക്കൾക്ക് ഒന്നും നൽകരുതെന്ന് ഗൂഢാലോചന നടത്തിയപ്പോൾ അവരിൽ കൂടുതൽ നീതി ബോധമുള്ളയാൾ-ബുദ്ധിയുള്ളയാൾ- പറഞ്ഞത് അള്ളാഹു തന്ന അനുഗ്രഹത്തിനു നിങ്ങൾ നന്ദി കാണിക്കാത്തത് എന്താണ് ? അവന്റെ പരിശുദ്ധി നിങ്ങൾക്ക് പ്രകീർത്തനം ചെയ്തു കൂടേ?അതിനു പകരം നിങ്ങളുടെ ഈ നിലപാട് ശരിയല്ലെന്ന് അദ്ദേഹം ഉണർത്തിയിരുന്നു അത് അവർ അവഗണിച്ചിരുന്നു.പക്ഷെ തോട്ടത്തിന്റെ നാശം കണ്ടപ്പോൾ ഈ ഉപദേശം ഓർക്കുകയും ഞങ്ങൾ തെറ്റ് പറ്റിയവരായി ഇനി ഞങ്ങൾ അള്ളാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊള്ളാമെന്ന ഏറ്റുപറച്ചിലാണ് താഴെ!



(29) قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ


അവർ പറഞ്ഞു ഞങ്ങളുടെ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞങ്ങളിതാ പ്രകീർത്തനം ചെയ്യുന്നു നിശ്ചയമായും നാം അക്രമികളായിരിക്കുന്നു



(30) فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَلَاوَمُونَ


അങ്ങനെ തമ്മതമ്മിൽ കുറ്റം പറഞ്ഞ് കൊണ്ട് അവരിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞു .

അതായത് നീ പറഞ്ഞത് കൊണ്ടാണ് നമ്മൾ ഈ അക്രമം ചെയ്തതെന്ന് പറഞ്ഞ് പരസ്പരം ആക്ഷേപിച്ചു(തെറ്റുകൾക്ക് വേണ്ടി സംഘം ചേരുന്നവരുടെയൊക്കെ അവസ്ഥ ഇത് തന്നെയാണ്. ശിക്ഷ കാണുമ്പോൾ മുന്നിൽ നിന്നവനെ ആക്ഷേപിക്കാൻ മറ്റുള്ളവർ ശ്രമിക്കും പക്ഷെ ഞാൻ പറഞ്ഞത് നിങ്ങൾ എന്തിനു സ്വീകരിച്ചു എന്ന് പറഞ്ഞ് അവൻ ഇവരെ കയ്യൊഴിയും.അതിനാൽ ജീവിത കാലത്ത് തിന്മക്കു വേണ്ടിയുള്ള ഒരു കൂട്ടായ്മയോടും സഹകരിക്കാതെ നമ്മുടെ പരലോകം രക്ഷപ്പെടുത്താൻ നാം ബോധമുള്ളവരായിരിക്കണം



(31) قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ


അവർ പറഞ്ഞു.നമ്മുടെ കഷ്ടമേ! നാം അതിക്രമികളാവുക തന്നെ ചെയ്തിരിക്കുന്നു

നമ്മുടെ പിതാക്കളെ പോലെ സാധുക്കൾക്ക് നൽകി അള്ളാഹുവിനു നന്ദി ചെയ്യാതെ നാം അക്രമികളായി എന്ന ഏറ്റ് പറച്ചിലാണിത്



(32) عَسَى رَبُّنَا أَن يُبْدِلَنَا خَيْرًا مِّنْهَا إِنَّا إِلَى رَبِّنَا رَاغِبُونَ


നമ്മുടെ രക്ഷിതാവ് ഇതിനേക്കാൾ ഉത്തമമായത് നമുക്ക് പകരം നൽകിയേക്കാം.നിശ്ചയമായും നമ്മുടെ നാഥനിലേക്ക് നാം ആഗ്രഹം സമർപ്പിക്കുന്നവരാകുന്നു.

ശിക്ഷ കണ്ട അവർ ഇതിൽ നിന്ന് അള്ളാഹു നമ്മെ രക്ഷപ്പെടുത്തി നഷ്ടപ്പെട്ട തോട്ടം തിരിച്ചു കിട്ടിയാൽ പൂർവീകരെ പോലെ ഞങ്ങളും നന്മ ചെയ്യാമെന്ന് ആത്മാർത്ഥമായി അവർ പറഞ്ഞതാണിത്.ഇമാം ഖുർത്വുബി(റ) എഴുതുന്നു.അവരുടെ ഈ പാശ്ചാത്താപ മനസ്ഥിതി വന്നപ്പോൾ അള്ളാഹു ജിബ്‌രീൽ(അ)നു നിർദേശം കൊടുക്കുകയും ഈ കരിഞ്ഞ തോട്ടം പിഴുതെടുത്ത് ശാം നാട്ടിൽ കൊണ്ട് പോയി വെക്കാനും ഫലഭൂയിഷ്ടമായ ശാമിൽ നിന്ന് സമൃദ്ധമായ ഒരു തോട്ടം ഇവിടെ വെച്ച് കൊടുക്കാനും കല്പിച്ചു. ഇബ്നു മസ് ഊദ്(റ) പറയുന്നു. അവരുടെ ആത്മാർത്ഥമായ പാശ്ചാത്താപം വന്നപ്പോൾ അള്ളാഹു അവർക്ക് പകരം തോട്ടം നൽകി. ആ തോട്ടത്തിലെ ഒരു മുന്തിരിക്കുല ഒരു കോവർകഴുതക്ക് ചുമക്കാൻ മാത്രം വലിപ്പമുണ്ടായിരുന്നു.(ഖുർത്വുബി18/183)തെറ്റ് പറ്റിയാൽ അത് ഏറ്റ്പറയാനും അതിൽ നിന്ന് മടങ്ങാനും സന്മനസ്സുണ്ടായാൽ അവരെ അള്ളാഹുസ്വീകരിക്കും.അവർ നിരാശരാവേണ്ടതില്ല എന്ന് ഖുർ ആൻ തന്നെ പലയിടത്തും സൂചിപ്പിച്ചിട്ടുണ്ടല്ലൊ!


(33) كَذَلِكَ الْعَذَابُ وَلَعَذَابُ الْآخِرَةِ أَكْبَرُ لَوْ كَانُوا يَعْلَمُونَ


ശിക്ഷ അപ്രകാരമാണ്.പരലോക ശിക്ഷയാകട്ടെ കൂടുതൽ വലിയതുമാകുന്നു.അവർ അറിയുന്നവരായിരുന്നുവെങ്കിൽ!

ഈ തോട്ടക്കാരുടെത് പോലെയാണ് മക്കക്കാരുടെ നില.നബി(സ)യെയും വിശുദ്ധ ഗ്രന്ഥത്തെയും അള്ളാഹു അവർക്ക് നൽകി.എന്നാൽ അവരാകട്ടെ ധിക്കാരികളും അക്രമികളുമായിത്തീരുകയാണ് ചെയ്തത് അതിന്റെ ശിക്ഷ ഇഹലോകത്ത് വെച്ച് തന്നെ അനുഭവിക്കേണ്ടി വന്ന ഇവർക്ക് പരലോകത്തെ ശിക്ഷ അതി കഠിനമായിരിക്കുംഭൂമിയിലെ ശിക്ഷ ഈ വിധത്തിലുള്ള ധന നഷ്ടമാണ്.എന്നാൽ പരലോക ശിക്ഷ ഇതിലും കഠോരമായിരിക്കുമെന്ന് അവർ മനസിലാക്കിയിരുന്നുവെങ്കിൽ അവർ പാശ്ചാത്തപിച്ച് മടങ്ങുകയും ഇത്തരം അരുതായ്മകൾ വെടിയുകയും ചെയ്യുമായിരുന്നു.എന്നാൽ വിവര ദോഷികളായ ഈ വർഗം നാശത്തിലേക്ക് ചെന്ന് ചാടുക തന്നെയാണ് (ഥിബ്‌രി)

ഇമാം റാസി(റ) എഴുതുന്നു. ഈ തോട്ടക്കാരുടെ ചരിത്രം പറഞ്ഞത് രണ്ട് ലക്ഷ്യത്തിനു വേണ്ടിയാണ്.

(1) ഈ അദ്ധ്യായത്തിലെ പതിനാല് പതിനഞ്ച് ആയത്തുകളിൽ പറഞ്ഞ ധനവും സന്താനങ്ങളുമുണ്ടായപ്പോൾ അവൻ അഹങ്കാരിയായി മാറി .അവനു അള്ളാഹു ധനവും സമ്പത്തും നൽകിയത് അവനെ പരീക്ഷിക്കാനായിരുന്നു എന്നിട്ട് അവൻ അവിശ്വാസത്തിലേക്ക് കൂപ്പുകുത്തി അവൻ എത്രമാത്രം ഭാഗ്യ ഹീനനാണ്; കാരണം തെറ്റ് ചെയ്യാൻ ആലോചിച്ച ഈ തോട്ടക്കാർക്ക് അള്ളാഹു ശിക്ഷ ഇറക്കിയെങ്കിൽ നബി(സ)യോട് ശത്രുത വെച്ചവന്റെ കാര്യം എത്ര പരിതാപകരം!എന്ന് സൂചിപ്പിക്കുകയാണ്

(2)തോട്ടക്കാർ അവരുടെ തോട്ടം കൊണ്ട് ഉപകാരമെടുക്കാനും സാധുക്കളെ തടയാനും കരുതി പുറപ്പെട്ടപ്പോൾ അള്ളാഹു അവരുടെ ലക്ഷ്യത്തെ കീഴ് മേൽ മറിച്ചു.ഇത് പോലെയാണ് മക്കക്കാരുടെ അവസ്ഥ അവർ നബി(സ)യെയും അനുചരന്മാരെയും കൊന്നു കളയും എന്ന് പ്രതിജ്ഞ ചെയ്ത് കൊണ്ട് ബദ് റിലേക്ക് പുറപ്പെട്ടു.ആ ദൌത്യം നിർവഹിച്ച് തിരിച്ചു വന്നാൽ ക അബ പ്രദക്ഷിണം ചെയ്യുകയും മദ്യം കുടിച്ച് ആഹ്ലാദിക്കുകയും ചെയ്യാം, എന്ന് അവർ തീരുമാനിച്ച് പുറപ്പെട്ടു പക്ഷെ അവരുടെ ലക്ഷ്യം പാടേ തകർത്ത് കൊണ്ട് അവർ കൊല്ലപ്പെടുകയോ തടവ് പുള്ളികളായി പിടിക്കപ്പെടുകയോ ചെയ്ത് കൊണ്ട് ഈ തോട്ടക്കാരെ പോലെ അള്ളാഹു അവരെ പരീക്ഷിച്ചു ഇത് സ്ഥിരീകരിക്കാനാണ് ഈ ഉദാഹരണം പറഞ്ഞത്(റാസി 31/81)

സാധുക്കൾക്ക് നമ്മുടെ ധനത്തിൽ അവകാശമുണ്ടെന്ന് ഖുർ‌ആൻ ഉണർത്തിയിട്ടുണ്ട്. അവരെ അവഗണിക്കുന്നവരെ അള്ളാഹു പരീക്ഷിച്ചതിനും തെളിവുകളുണ്ട്.പ്രവാചക കല്പനകളെ അവഗണിക്കുന്നവർ പരീക്ഷണം ഏറ്റ് വാങ്ങേണ്ടി വരും തുടങ്ങ്നി നമ്മുടെ ജീവിതം സൂക്ഷ്മതയോടെ മുന്നോട്ട് നയിക്കാൻ ആവശ്യമായ ഒരു പാട് ഗുണ പാഠങ്ങളാണ് ഉണർത്തപ്പെട്ടത്.അള്ളാഹു അത്തരം ഉപദേശം ഫലം ചെയ്യുന്നവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ.

(ബാക്കി ഭാഗങ്ങൾ അടുത്ത പോസ്റ്റ്റിൽ തുടരും. ഇൻശാ അല്ലാ‍ഹ് )

1 comment:

വഴികാട്ടി / pathfinder said...

നിശ്ചയം ആ തോട്ടക്കാരെ നാം പരീക്ഷിച്ചത് പോലെ ഇവരെയും നാം പരീക്ഷിച്ചു. പ്രഭാതവേളയിലായിരിക്കെ തങ്ങൾ അത്(തോട്ടത്തിലെ പഴങ്ങൾ) മുറിച്ചെടുക്കുക തന്നെ ചെയ്യുമെന്ന് അവർ സത്യം ചെയ്ത് പറഞ്ഞ സന്ദർഭം!

68 : 17 മുതൽ 33 വരെയുള്ള സൂക്തങ്ങളുടെ വിവരണം