Tuesday, August 2, 2011

അദ്ധ്യായം -74-സൂറത്തുൽ മുദ്ദസ്സിർ-ഭാഗം-02


سورة المدثر
മക്കയിൽ അവതരിച്ചു -സൂക്തങ്ങൾ 56


ഭാഗം-01 (സൂക്തം 1 മുതൽ 31 വരെ ) ഇവിടെ വായിക്കാം


بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


32. كَلَّا وَالْقَمَرِ
നിസ്സംശയം!ചന്ദ്രൻ തന്നെ സത്യം


وَاللَّيْلِ إِذْ أَدْبَرَ .33

രാത്രിയും-അത് പിന്നിട്ട് പോകുമ്പോൾ


34. وَالصُّبْحِ إِذَا أَسْفَرَ

പ്രഭാതവും-അത് പ്രകാശിച്ചുവന്നാൽ(അവ തന്നെയാണ് സത്യം)


35. إِنَّهَا لَإِحْدَى الْكُبَرِ

നിശ്ചയമായും നരകം വൻ കാര്യങ്ങളിൽ ഒന്നു തന്നെയാണ്


നരകത്തിന്റെ കാവൽക്കാരെ നമുക്ക് ഇടിച്ചു വീഴ്ത്തി നരകത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് ശത്രുക്കൾ പറഞ്ഞതിനുള്ള മറുപടിയാണിത് .പ്രകൃ‌തിയിലെ വസ്തുക്കളിൽ ചിലതിന്റെ അവസ്ഥ വിശദീകരിച്ച് അതിന്റെ നിയന്ത്രണമേറ്റെടുത്ത അള്ളാഹുവിന്റെ സംവിധാനമാണിത് .അതിനെ അവഗണിക്കാനോ തകർക്കാനോ ഇവർക്ക് കഴിയില്ലെന്ന് ചുരുക്കം

വിവിധ വിഷയങ്ങൾ കൊണ്ട് സത്യം ചെയ്ത് സഖർ എന്ന നരകം അവഗണിച്ചു തള്ളാവുന്ന ഒരു കാര്യമല്ലെന്നും അതേറ്റവും വലിയ വിപത്തുകളിൽ ഒന്നാണെന്നും ഉണർത്തിയിരിക്കുകയാണ്


36. نَذِيرًا لِّلْبَشَرِ

മനുഷ്യനു ഒരു താക്കീത് എന്ന നിലക്ക്


37. لِمَن شَاء مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ



അതായത് നിങ്ങളിൽ നിന്ന് മുന്നോട്ട് വരുവാനോ പിന്നോട്ട് പോകുവാനോ ഉദ്ദേശിച്ചവർക്ക്


നരകത്തെക്കുറിച്ചുള്ള പരാമർശം മനുഷ്യവർഗത്തിനാകമാനം താക്കീതാണെന്നും അത് സത്യം സ്വീകരിക്കാൻ മുന്നോട്ട് വരുന്നവർക്കും സത്യത്തിൽ നിന്ന് അഹങ്കരിച്ച് പിന്നോട്ട് പോകുന്നവർക്കും ശക്തമായ മുന്നറിയിപ്പാണിതെന്നും സാരം


38. كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ

ഓരോ ദേഹവും അത് പ്രവർത്തിച്ചത് കൊണ്ട് പിടിക്കപ്പെടുന്നതാണ്


പിടിക്കപ്പെടുക എന്നാൽ തന്റെ പ്രവർത്തനത്തിന്റെ പേരിൽ നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും നൽകപ്പെടുമെന്ന് സാരം .അത് കൊണ്ട് തന്നെ തന്റെ പ്രവർത്തനം തന്റെ ഭാഗ്യ -നിർഭാഗ്യത്തിന്റെ ഭാഗഥേയം നിർണ്ണയിക്കാൻ കാരണമാകും എന്ന തിരിച്ചറിവിൽ നല്ല പ്രവർത്തനങ്ങൾക്ക് സ്ഥാനം നൽകലും തിന്മയെ വർജ്ജിക്കലും അനിവാര്യമത്രെ


39. إِلَّا أَصْحَابَ الْيَمِينِ

വലത് പക്ഷക്കാർ ഒഴികെ

ജീവിതത്തെ അള്ളാഹുവിന്റെ ഇഷ്ടത്തിനൊത്ത് ക്രമീകരിച്ചവരാണ് വലതു പക്ഷക്കാർ.നന്മയുടെ മികവിൽ വല്ല അരുതായ്മയും വന്നിട്ടുണ്ടെങ്കിൽ തന്നെ അത് മാപ്പാക്കപ്പെടുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം

40. فِي جَنَّاتٍ يَتَسَاءلُونَ

(അവർ) സ്വർഗങ്ങളിലായിരിക്കും അവർ അന്വേഷിക്കും


41. عَنِ الْمُجْرِمِينَ


കുറ്റവാളികളെ സംബന്ധിച്ച്


അവർ സ്വർഗത്തിലിരുന്നു സുഖം അനുഭവിക്കുന്നതോടൊപ്പം കുറ്റവാളികളെക്കുറിച്ച് ചിന്തിക്കുകയും അവരെക്കുറിച്ച് ചോദിക്കുകയും ചെയ്യും എന്താണ് നിങ്ങൾ നരകത്തിലെത്താൻ കാരണം എന്ന്.ആ ചോദ്യവും അതിനു അവരുടെ മറുപടിയുമാണ് താഴെ വരുന്നത്


42. مَا سَلَكَكُمْ فِي سَقَرَ


നിങ്ങളെ സഖറിൽ പ്രവേശിപ്പിച്ചതെന്താണ്(എന്ന് അവർ ചോദിക്കും)


നരകത്തിൽ കടക്കാനുള്ള കാരണം അവർ വിശദീകരിക്കുകയാണിവിടെ


43. قَالُوا لَمْ نَكُ مِنَ الْمُصَلِّينَ


ഞങ്ങൾ നിസ്ക്കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല എന്ന് അവർ പറയും


നിസ്ക്കാരത്തിൽ ശുഷ്ക്കാ‍ന്തിയുണ്ടായിരുന്ന സത്യവിശ്വസികളെ പോലെ ഞങ്ങൾ ആയില്ല എന്ന് ചുരുക്കം (ഇവിടുത്തെ നിസ്ക്കാരം നിർബന്ധ നിസ്ക്കാരമാണ് കാരണം നിർബന്ധമല്ലാത്തത് ഉപ്പേക്ഷിച്ചതിനു ശിക്ഷകിട്ടില്ലല്ലൊ എന്ന് ഇമാം റാസി(റ) രേഖപ്പെടുത്തുന്നുണ്ട്)


44. وَلَمْ نَكُ نُطْعِمُ الْمِسْكِينَ


ഞങ്ങൾ പാവങ്ങൾക്ക് ഭക്ഷണം കൊടുത്തിരുന്നുമില്ല


സഹജീവികളോട് കാണിക്കേണ്ട മര്യാദകളിൽ പ്രധാനമായ ഒന്നാണ് സാധുക്കൾക്ക് ഭക്ഷണം നൽകൽ.അതും ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല എന്ന് സാരം.മതത്തെ കളവാക്കുന്നവരുടെ ലക്ഷണമായാണ് സാധുക്കൾക്ക് ഭക്ഷണം നൽകുന്നതിനു പ്രോത്സാഹനം നൽകായ്മയെ ഖുർ ആൻ പരിജയപ്പെടുത്തുന്നത് .നിർബന്ധ സക്കാത്ത് നൽകാത്തവരെക്കുറിച്ചാണ് ഇവിടെ പരാമർശമെന്ന് ഇവിടെ ഇമാം റാസി(റ)രേഖപ്പെടുത്തുന്നുണ്ട്


45. وَكُنَّا نَخُوضُ مَعَ الْخَائِضِينَ


(ദുർമാർഗങ്ങളിൽ) പ്രവേശിക്കുന്നവരോടൊന്നിച്ച് ഞങ്ങളും അതിൽ പ്രവേശിക്കുന്നവരായിക്കൊണ്ടിരുന്നു


സത്യ നിഷേധികൾ പറയുന്ന എല്ലാ ആരോപണങ്ങളും നബി(സ)ക്കെതിരെ (ഭ്രാന്തൻ,കവി.മാരണക്കാരൻ,കള്ളം പറയുന്നവൻ എന്നൊക്കെ നബി(സ)യെക്കുറിച്ച് അവർ പറഞ്ഞിരുന്നു)ഞങ്ങളും പറഞ്ഞിരുന്നുവെന്നും അവർ ചെയ്യുന്ന എല്ലാ തിന്മയിലും ഞങ്ങളും അവരെ പിന്തുടർന്നുവെന്നും സാരം


46. وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ


പ്രതിഫലം നൽകുന്ന ദിനത്തെ ഞങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്നു


മരണത്തോടെ എല്ലാം അവസാനിച്ചുവെന്നും പിന്നീട് പ്രവർത്തനം വിലയിരുത്തി പ്രതിഫലം നൽകാനുള്ള സംവിധാനമുണ്ടാവില്ലെന്നും ഞങ്ങൾ വിശ്വസിച്ചിരുന്നുവെന്ന് അവർ ഏറ്റുപറയുകയാണ്

ഈ നാലെണ്ണത്തിൽ ഏറ്റവും വലിയ കുറ്റം ഈ നിഷേധമാണെന്നിരിക്കെ ഇതല്ലേ ആദ്യം പറയേണ്ടിയിരുന്നത് എന്ന് ചോദിച്ചാൽ നേരത്തേ പറഞ്ഞ മൂന്ന് കാര്യങ്ങളുമുള്ള ഇവർ അതീവ ഗുരുതരമായ നിഷേധവും കൂടി ഉള്ളവരാണെന്ന് വരുത്തി ഈ ദോഷത്തിന്റെ ഗൌരവം ഉണർത്താനാണ് ഇത് അവസാനം പറഞ്ഞത്(റാസി)


47.حَتَّى أَتَانَا الْيَقِينُ


ഞങ്ങൾക്ക് മരണം വന്നെത്തുന്നത് വരെ(ഞങ്ങൾ ഈ നില തുടർന്നു)


ഉറപ്പുള്ളത് എന്നത് കൊണ്ട് ഉദ്ദേശ്യം മരണമാണ്.മരണം വരെയും ഞങ്ങൾ ഈ ദുസ്സ്വഭാവം തുടർന്നു എന്ന് ചുരുക്കം


48. فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ


അതിനാൽ ശുപാർശക്കാരുടെ ശുപാർശ അവർക്ക് പ്രയോചനപ്പെടില്ല


കാരണം ശുപാർശ ലഭിക്കണമെങ്കിൽ സത്യവിശ്വാസത്തോടെ മരിക്കണം.ഇമാം ഖുർത്വുബി എഴുതുന്നു.ദോഷികളായ സത്യ വിശ്വാസികൾക്ക് ശുപാർശ ലഭിക്കുമെന്ന് ഇതിൽ നിന്ന് തെളിയുന്നുണ്ട്.അതായത് ദോഷികളായ സത്യവിശ്വാസമുള്ള കുറെ ആളുകൾ ശിക്ഷിക്കപ്പെടുകയും പിന്നീട് ശുപാർശ സ്വീകരിക്കപ്പെട്ട് അവരുടെ ഏകദൈവ വിശ്വാസത്തിന്റെയും ശുപാർശയുടെയും കാരണത്താൽ അള്ളാഹു അവരെ അനുഗ്രഹിക്കും,അങ്ങനെ അവർ നരകമോചിതരാവും എന്നാൽ സത്യനിഷേധികൾക്ക് ഇങ്ങനെയൊരു ശുപാർശക്കാരനവിടെ ഉണ്ടാവില്ല

അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)പറഞ്ഞു നബി(സ)യും മറ്റു നബിമാരും സിദ്ദീഖുകളും രക്തസാക്ഷികളും മലക്കുകളും എല്ലാം ശുപാർശ ചെയ്ത് പലരെയും രക്ഷിക്കും പിന്നീട് ഒരു വിഭാഗം നരകത്തിൽ ബാക്കിയാവും അവരോടാണ് നിങ്ങളെന്തേ ഇങ്ങനെ നരകത്തിൽ(ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം) പെട്ട് പോയത്? അപ്പോഴാണ് മുകളിൽ പറഞ്ഞ മറുപടി അവർ പറയുക അവർ സാശ്വതമായി നരകത്തിൽ കിടക്കുന്നവരത്രെ(ഖുർത്വുബി 19/66)


അള്ളാഹു നമ്മെയെല്ലാം നരകത്തിൽ നിന്ന് രക്ഷപ്പെടുത്തട്ടെ (ആമീൻ)


49. فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِينَ


അവർക്കെന്തായിപ്പോയി? അവർ ഈ ഉൽബോധനത്തെ വിട്ട് തിരിഞ്ഞ് കളയുന്നവരായിരിക്കുന്നു

ഖുർആനിന്റെ ഉൽബോധനം തള്ളിക്കളയാൻ അവർക്കെന്ത് ന്യായമാണ് പറയാനുള്ളത്.എന്നാണ് ചോദ്യം.തിരിഞ്ഞു കളയൽ എന്നത് നിഷേധിക്കൽ കൊണ്ടും അതനുസരിച്ചുള്ള പ്രവർത്തനം ഉപേക്ഷിക്കൽ കൊണ്ടും ഉണ്ടാവും


50. كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ


അവർ വിറളി പിടിച്ച കഴുതകളെപ്പോലെയിരിക്കുന്നു


51. فَرَّتْ مِن قَسْوَرَةٍ


സിംഹത്തിൽ നിന്ന് ഓടിപ്പോകുന്ന(കഴുത)

ഖുർആൻ മുഖേനയുള്ള ഉൽബോധനം കേൾക്കുമ്പോൾ അവരിലുണ്ടാകുന്ന പ്രതികരണത്തെയാണിവിടെ വേട്ടയാടിപ്പിടിക്കാൻ വരുന്ന സിംഹങ്ങളെ കണ്ട് ഭയപ്പെട്ട് വിറളി പിടിച്ച് നാലുപാടുമോടുന്ന കഴുതക്കൂട്ടങ്ങളോട് ഉപമിച്ചിരിക്കുന്നത്


قَسْوَرَةٍ എന്നതിനു അമ്പെയ്ത്തുകാർ എന്നും വേട്ടക്കാർ എന്നും മറ്റും അർത്ഥമുണ്ട്.എന്തായാലും ഈ കഴുതകളെ പോലെ ഖുർആനിനു മുന്നിൽ നിന്ന് അവർ ഒഴിഞ്ഞ് മാറുന്നു-നബി(സ)യുടെ മുന്നിൽ നിന്ന് അവർ അവിടുത്തെ ഉപദേശം കേൾക്കാതെ സിംഹത്തെ കണ്ട കഴുതയെ പോലെ ഓടുന്നു എന്ന് ചുരുക്കം,


52. بَلْ يُرِيدُ كُلُّ امْرِئٍ مِّنْهُمْ أَن يُؤْتَى صُحُفًا مُّنَشَّرَةً


അത്രയുമല്ല അവരിൽ ഓരോരുത്തർക്കും തുറന്ന് വെക്കപ്പെട്ട ഓരോ ഗ്രന്ഥം നൽകപ്പെടെണമെന്ന് അവരുദ്ദേശിക്കുന്നു

അവരുടെ ധിക്കാരം വളരെ അതിരു കവിഞ്ഞിരിക്കുന്നു നബി(സ)ക്ക് അവതരിച്ച ഗ്രന്ഥം പോരാ തുറന്ന് വെക്കപ്പെട്ടതും എല്ലാവർക്കും പാരായണം ചെയ്യാവുന്നതുമായ ഗ്രന്ഥങ്ങൾ അള്ളാഹുവിൽ നിന്ന് എല്ലാവർക്കും ലഭിക്കണമെന്നതാണ് അവരുടെ നില അബൂജഹ്_ലും ഒരു സംഘം ഖുറൈശികളും നബി(സ)യോട് പറഞ്ഞു. മുഹമ്മദേ!(സ) , നിങ്ങളിലേക്ക് മുഹമ്മദ്(സ)യെ ഞാൻ നിയോഗിച്ചിരിക്കുന്നു എന്ന് എഴുതപ്പെട്ട ഗ്രന്ഥങ്ങൾ അള്ളാഹുവിൽ നിന്ന് ഞങ്ങൾക്ക് നീ കൊണ്ടു വരൂ.എന്ന്.അപ്പോഴാണിത് അവതരിച്ചത്.അത്തരം ദുർവാശി പാടില്ലെന്ന് ഇതിൽ സൂചനയുണ്ട്


ഇബ്നു അബ്ബാസ്(റ)പറയുന്നു. മുഹമ്മദ്(സ)പറയുന്നത് സത്യമാണെങ്കിൽ ഞങ്ങൾ ഓരോരുത്തരും രാവിലെ എഴുന്നേൽക്കുമ്പോൾ താൻ നരകത്തിൽ നിന്ന് മോചനം നേടിയിട്ടുണ്ടെന്ന് എഴുതിയ ഗ്രന്ഥം ഓരോരുത്തർക്കും ലഭിക്കണം എന്ന് അവർ പറഞ്ഞു.ഇങ്ങനെ പലതും അവർ ആവശ്യപ്പെട്ടിട്ടുണ്ട് അതെല്ലാം അതിരു കവിയലാണെന്നും അത് നടപ്പില്ലെന്നും അള്ളാഹു ഉണർത്തിയതാണ്


53. كَلَّا بَل لَا يَخَافُونَ الْآخِرَةَ


അത് വേണ്ടാ.പക്ഷെ അവർ പരലോക ശിക്ഷയെ ഭയപ്പെടുന്നില്ല


അതൊരിക്കലും നടക്കില്ലെന്നാണ് അത് വേണ്ടാ എന്നതിന്റെ താല്പര്യം.അവർക്ക് ഞാൻ അത് നടപ്പാക്കിക്കൊടുക്കാത്തത് അവർ ഭൌതിക ജീവിതത്തിൽ വഞ്ചിതരായി പരലോകത്തെ മറന്നു പോയവരായത് കൊണ്ടാണ് എന്നാണ് അള്ളാഹു പറയുന്നത്


നബി(സ)യുടെ പ്രവാചകത്വം സ്ഥിരീകരിക്കാനാവശ്യമായ എത്രയോ തെളിവുകൾ കണ്ടിട്ടും പ്രവാചകത്വത്തിനു ഇത്തരമൊരു തെളിവ് ആവശ്യപ്പെടുന്നത് മാത്സര്യ ബുദ്ധിമാത്രമാണ്-സത്യം അറിയാനുള്ള അന്വേഷണമല്ല –അത്തരമൊരു അവസ്ഥയിൽ അവർ എത്തിപ്പെട്ടത് പരലോക ശിക്ഷയെ ഭയപ്പെടാത്തതും അതിലുള്ള അവിശ്വാസവുമാണെന്ന് ചുരുക്കം


54. كَلَّا إِنَّهُ تَذْكِرَةٌ


അറിയുക!നിശ്ചയം ഇത്(ഖുർ ആൻ) ഒരു ഉൽബോധനമാകുന്നു


നിരർഥകമായ ദുർവാശി മുറുകെ പിടിച്ച് അതിരു കവിയാതിരിക്കലാണ് സത്യ നിഷേധികൾക്ക് നല്ലത്. പരലോകത്തെ ഭയമില്ലാത്തത് കൊണ്ടാണ് അവർ ഇങ്ങനെ ആയത് ഖുർ ആൻ സത്യ മാർഗം വെട്ടിത്തുറന്ന് കാട്ടുകയും അതിലേക്ക് ക്ഷണിക്കുകയുമാണ് ചെയ്യുന്നത്

55. فَمَن شَاء ذَكَرَهُ


അത് കൊണ്ട് ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കിൽ അവർ ഓർമ്മിച്ചു കൊള്ളട്ടെ


സത്യം സ്വീകരിക്കാൻ സന്നദ്ധതയുള്ളവർക്ക് അത് ചൂണ്ടിക്കാണിക്കുന്ന സത്യം സ്വീകരിക്കാം. അല്ലാത്തവർക്ക് തള്ളിക്കളയാം അതാണ് ഉദ്ദേശിക്കുന്നുവെങ്കിൽ അവർ ഓർമ്മിക്കട്ടെ –ഉൽബോധനം സ്വീകരിക്കട്ടെ -എന്ന് അള്ളാഹു പറഞ്ഞത്


56. وَمَا يَذْكُرُونَ إِلَّا أَن يَشَاء اللَّهُ هُوَ أَهْلُ التَّقْوَى وَأَهْلُ الْمَغْفِرَةِ


അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ അവർ ഓർമ്മിക്കുകയില്ല അവൻ സുക്ഷിക്കപ്പെടാൻ അവകാശപ്പെട്ടവനും പാപ മോചനത്തിനു അവകാശപ്പെട്ടവനുമാകുന്നു


അള്ളാഹു ഉദ്ദേശിച്ചാലല്ലാതെ അവർക്ക് ഉപദേശം സ്വീകരിക്കാനാവില്ലെന്ന് സാരം .അള്ളാഹു സൂക്ഷിക്കപ്പെടാൻ അർഹനാണ് അഥവാ അവന്റെ നിയമനിർദ്ദേശങ്ങൾ പാലിച്ചും വിധി വിലക്കുകൾ സ്വീകരിച്ചും അവൻ അനുസരിക്കപ്പെടേണ്ടവൻ തന്നെയാണെന്നും അങ്ങനെ അവനെ സൂക്ഷിക്കുന്നവർക്ക് പാപമോചനം നൽകാനും അവൻ അർഹനാണെന്നത്രെ ഇവിടെ പറയുന്നത്.അതായത് അള്ളാഹു അവർക്ക് പൊറുത്ത് കൊടുക്കുമെന്ന് സാരം. ഇമാം തുർമുദിയും മറ്റും ഉദ്ധരിക്കുന്നു..നബി(സ) പറഞ്ഞു..നിങ്ങളുടെ നാഥൻ പറയുന്നു.ഞാൻ സൂക്ഷിക്കപ്പെടാൻ അർഹനാണ്.അതിനാൽ എന്നോടൊപ്പം ഒരു ആരാദ്ധ്യനെയും സ്വീകരിക്കരുത്.എന്നാൽ എന്നെ ആര് സൂക്ഷിക്കുകയും എന്നോടൊപ്പം ഒരു ആരാദ്ധ്യനെയും സ്വീകാരിക്കാതിരിക്കുകയും ചെയ്തുവോ അവനു ഞാൻ പൊറുത്തുകൊടുക്കുവാൻ അവകാശപ്പെട്ടവനാകുന്നു.(ഖുർത്വുബി)


ഏത് ദോഷങ്ങളിൽ നിന്നും പാശ്ചാത്തപിക്കുന്നവരുടെ പാശ്ചാത്താപം അള്ളാഹു സ്വീകരിക്കുമെന്നും ഇവിടെ വ്യാഖ്യാനമുണ്ട്


അള്ളാഹു നമുക്കെല്ലാം പൊറുത്തുതരുമാറാവട്ടെ ആമീൻ

1 comment:

വഴികാട്ടി / pathfinder said...

سورة المدثر
മക്കയിൽ അവതരിച്ചു -സൂക്തങ്ങൾ 56


ഭാഗം-02