Saturday, January 28, 2017

അദ്ധ്യായം 47 - സൂറത്തു മുഹമ്മദ് - ഭാഗം-01

അദ്ധ്യായം 47 | സൂറത്തു മുഹമ്മദ്  | മദീനയിൽ അവതരിച്ചു  | സൂക്തങ്ങൾ 38

Part 1  ( 01 to 15 )

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ   അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ أَضَلَّ أَعْمَالَهُمْ


(1) സത്യത്തെ നിഷേധിക്കുകയും അള്ളാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്യുന്നവരാരോ അവരുടെ കർമങ്ങളെ അവൻ പാഴാക്കിക്കളയുന്നതാണ്

സത്യ നിഷേധികളുടെ സൽകർമ്മങ്ങൾക്ക് പരലോകത്ത് ഒരു പ്രതിഫലവും ലഭിക്കുകയില്ല.കർമ്മങ്ങൾ സ്വീകരിക്കാൻ ഏറ്റവും ആവശ്യം സത്യവിശ്വാസമാണ്. അതിന്റെ അഭാവത്തിലെ കർമ്മങ്ങൾ പ്രതിഫലാർഹമല്ല. മക്കാനിവാസികൾ നല്ല കാര്യങ്ങൾ എന്ന നിലക്ക് കുടുംബ ബന്ധം ചേർക്കുക, ബന്ധനസ്ഥരെ മോചിപ്പിക്കുക, അതിഥികളെ സൽക്കരിക്കുക, ആളുകൾക്ക് ഭക്ഷണം നൽകുക എന്നിങ്ങനെയുള്ള ചില പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതൊന്നും പരലോകത്ത് അവർക്ക് ലഭിക്കില്ല എന്ന് സാരം
                                                                                                                                            
ഇവിടെ പറഞ്ഞ നിഷേധികൾ അള്ളാഹുവിന്റെ ഏകത്വം നിഷേധിക്കുകയും സത്യവിശ്വാസികളെയും സ്വന്തത്തെ തന്നെയും ഇസ്ലാമിൽ നിന്ന് തടയാൻ ശ്രമിക്കുകയും ചെയ്ത മക്കക്കാരാണ്അവരുടെ കർമങ്ങളെ അവൻ പാഴാക്കിക്കളയുന്നതാണ് എന്നതിനു മറ്റൊരു വ്യാഖ്യാനം നബി   ക്കെതിരിൽ കുതന്ത്രങ്ങൾ മെനഞ്ഞിരുന്ന അവരുടെ എല്ലാ കുതന്ത്രങ്ങളും അള്ളാഹു തകർത്തു എന്നാണ്


وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَآمَنُوا بِمَا نُزِّلَ عَلَى مُحَمَّدٍ وَهُوَ الْحَقُّ مِن 

رَّبِّهِمْ كَفَّرَ عَنْهُمْ سَيِّئَاتِهِمْ وَأَصْلَحَ بَالَهُمْ


(2)
സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും മുഹമ്മദ് നബി  യുടെ മേൽ അവതരിപ്പിക്കപ്പെട്ടതിൽ-അതാകട്ടെ അവരുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യം മാത്രമാണ്-വിശ്വസിക്കുകയും ചെയ്തവരാകട്ടെ അവരുടെ തിന്മകളെ അവരിൽ നിന്ന് അവൻ മായ്ച്ചു കളയും അവരുടെ സ്ഥിതി അവൻ നന്നാക്കുകയും ചെയ്യും

സത്യവിശ്വാസം സ്വീകരിച്ചവർക്ക് അവരുടെ സന്മകൾക്ക് പരലോകത്ത് പ്രതിഫലം ലഭിക്കുന്നതോടൊപ്പം ഈ സത്യ വിശ്വാസത്തിന്റെ മഹത്വം പരിഗണിച്ച് അവരുടെ തിന്മകൾ അള്ളാഹു പൊറുത്തു കൊടുക്കുകയും അവർക്ക് അവിടെ വലിയ സന്തോഷം അവൻ പ്രധാനം ചെയ്യുകയും ചെയ്യും. പൊതുവിൽ സത്യവിശ്വാസം ഉൾക്കൊണ്ടവർ എന്ന് പറഞ്ഞ ശേഷം മുഹമ്മദ് നബി  ക്ക് അവതരിപ്പിക്കപ്പെട്ടതിൽ വിശ്വസിക്കുന്നവരെന്ന് പ്രത്യേകം പറഞ്ഞത് മുൻ കഴിഞ്ഞ വേദങ്ങളിൽ വിശ്വസിക്കുന്നതോടൊപ്പം ഖുർആനിലുള്ള വിശ്വാസം പ്രത്യേകമായി അടയാളപ്പെടുത്താനാണ്.

ഇവിടെ പറഞ്ഞ സത്യവിശ്വാസികൾ മദീനക്കാരായ അൻസാരികളാണെന്നും അവരുടെ സൽക്കർമ്മം മക്കയിൽ നിന്ന് വെറും കയ്യോടെ മദീനയിലെത്തിയ മുഹാജിറുകൾക്ക് വീടും സമ്പത്തും നൽകി അവർ സഹായിച്ചതാണെന്നുമാണ് ഒരു അഭിപ്രായം. വിശാസ സംരക്ഷണാർത്ഥം മദീനയിലേക്ക് പാലായനം ചെയ്ത ഖുറൈശികളിലെ ചിലരാണ് ഇവിടെ പറഞ്ഞ വിശ്വാസികളെന്നും അവരുടെ സൽക്കർമം അവരുടെ ഹിജ്‌റയാണെന്നുമാണ് മറ്റൊരു വ്യാഖ്യാനം.  എല്ലാ വിശ്വാസികളുമാണെന്നും അള്ളാഹുവിന്റെ തൃപ്തിക്കായി അവർ ചെയ്യുന്ന എല്ലാ കർമങ്ങളുമാണ് സൽകർമമെന്നുമാണ് മൂന്നാമത്തെ നിരീക്ഷണം (ഖുർതുബി)



ذَلِكَ بِأَنَّ الَّذِينَ كَفَرُوا اتَّبَعُوا الْبَاطِلَ وَأَنَّ الَّذِينَ آمَنُوا اتَّبَعُوا الْحَقَّ مِن رَّبِّهِمْ كَذَلِكَ يَضْرِبُ اللَّهُ لِلنَّاسِ أَمْثَالَهُمْ


(3)
അത് നിശ്ചയമായും സത്യ നിഷേധികൾ അസത്യത്തെ പിൻ പറ്റുകയും സത്യ വിശ്വാസികൾ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യത്തെ പിന്തുടരുകയും ചെയ്ത കാരണം കൊണ്ടാണ് അപ്രകാരം അള്ളാഹു ജനങ്ങൾക്ക് അവരുടെ ഉപമകൾ വിവരിച്ചു കൊടുക്കുന്നു

ത്യ നിഷേധികളുടെ കർമ്മങ്ങൾ ഫലവത്തായില്ലെന്നും സത്യവിശ്വാസികളുടെ സ്ഥിതി അള്ളാഹു നന്നാക്കുമെന്നും കഴിഞ്ഞ സൂക്തങ്ങളിൽ പറഞ്ഞതിന്റെ കാരണമാണ് ഈ ആയത്തിൽ വിവരിക്കുന്നത് നിഷേധികൾ പിൻപറ്റിയ അസത്യം ബഹുദൈവ വിശ്വാസ(ശിർക്ക്)വും സത്യവിശ്വാസികൾ പിൻപറ്റിയ സത്യം അള്ളാഹുവിന്റെ ഏകത്വവു (തൌഹീദ്) മാണ്



فَإِذا لَقِيتُمُ الَّذِينَ كَفَرُوا فَضَرْبَ الرِّقَابِ حَتَّى إِذَا أَثْخَنتُمُوهُمْ فَشُدُّوا الْوَثَاقَ 

فَإِمَّا مَنًّا بَعْدُ وَإِمَّا فِدَاء حَتَّى تَضَعَ الْحَرْبُ أَوْزَارَهَا ذَلِكَ وَلَوْ يَشَاء اللَّهُ لَانتَصَرَ مِنْهُمْ وَلَكِن لِّيَبْلُوَ بَعْضَكُم بِبَعْضٍ وَالَّذِينَ قُتِلُوا فِي سَبِيلِ اللَّهِ فَلَن يُضِلَّ أَعْمَالَهُمْ



(4)
അതിനാൽ സത്യ നിഷേധികളെ നിങ്ങൾ കണ്ട് മുട്ടിയാൽ അവരെ കൊന്നു കളയുക അങ്ങനെ അവരിൽ നിങ്ങൾ കൊല അധികമാക്കിയാൽ ബന്ധനം ശക്തിയാക്കണം എന്നിട്ട് അതിനു ശേഷം ഒന്നുകിൽ അവരോട് ഔദാര്യം കാണിച്ച് വിട്ടയക്കുകയോ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക യുദ്ധം അതിന്റെ ആയുധങ്ങൾ താഴെ വെക്കുന്നത് വരെ (കൊലയും ബന്ധനവും തുടരണം)അതാണ് അവരെപറ്റി വേണ്ടത് അള്ളാഹു ഉദ്ധേശിച്ചുവെങ്കിൽ (ഒരു യുദ്ധം കൂടാതെ തന്നെ )അവൻ അവരെ ശിക്ഷിക്കുമായിരുന്നു പക്ഷെ നിങ്ങളിൽ ചിലരെക്കൊണ്ട് ചിലരെ പരീക്ഷണം ചെയ്യുവാൻ വേണ്ടി (നിങ്ങളോടവൻ യുദ്ധത്തിനു കല്പിച്ചതാണ്) അള്ളാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരാകട്ടെ അവരുടെ കർമങ്ങളെ അള്ളാഹു ഒട്ടും പാഴാക്കുന്നതല്ല

സത്യ വിശ്വാസികളുടെയും സത്യ നിഷേധികളുടെയും അവസ്ഥ മേൽ പറഞ്ഞ പ്രകാരം വ്യത്യസ്ഥമാകുമ്പോൾ അവർക്കിടയിൽ ആശയ സമരങ്ങളും ധർമയുദ്ധങ്ങളും അനിവാര്യമായിത്തീരും. അത്തരം യുദ്ധ വേളകളിൽ ചില പെരുമാറ്റച്ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. അത് വിവരിക്കുകയാണിവിടെ. ഇസ്‌ലാം ഒരിക്കലും യുദ്ധക്കൊതിയുടെ മതമല്ല. പ്രത്യുത യുദ്ധങ്ങൾ അവസാനിപ്പിക്കാനും സ്വസ്ഥത സംസ്ഥാപിക്കാനും ആഗ്രഹിക്കുന്ന മതമാണ്. എന്നാൽ നിഷേധികൾ പലപ്പോഴും അസ്വസ്ഥതയുടെ അന്തരീക്ഷത്തിനായി പദ്ധതികൾ ആവിഷ്ക്കരിക്കും.അങ്ങനെ വരുമ്പോൾ അതൊരു അനിവാര്യമായ സംഘട്ടനത്തിലേക്ക് നീങ്ങും.അത്തരം ഘട്ടങ്ങളിൽ ഈ അസമാധാനത്തിന്റെ വക്താക്കളെ അമർച്ച ചെയ്തെങ്കിലേ സമാധാനം പുനസ്ഥാപിക്കാനാവൂ. അതിനു അക്രമികളെ കൊല്ലേണ്ടി വന്നാൽ അതിനു അറച്ചു നിൽക്കേണ്ടതില്ല.കൊല്ലപ്പെടാത്ത അക്രമികൾ വീണ്ടും സമാധാന ഭംഗം സൃഷ്ടിക്കാതിരിക്കാൻ അവരെ ബന്ധനസ്ഥരാക്കുകയും വേണം .ഇത് ചെയ്തില്ലെങ്കിൽ അവർ വീണ്ടും യുദ്ധത്തിനിറങ്ങുകയും സമാധാനാന്തരീക്ഷം താറുമാറാവുകയും ചെയ്യും കൊടും ക്രിമിനലുകളെ വകവരുത്തുക തന്നെയാണ് ചെയ്യേണ്ടത്.തടവിലുള്ളവർ ചാടിപ്പോകാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകളെടുക്കണം .അങ്ങനെ സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്ന് ബോദ്ധ്യമാവുന്ന ഘട്ടത്തിൽ തടവുപുള്ളികളെ ദയാപുരസ്സരം നിരുപാധികമോ മോചനദ്രവ്യം വാങ്ങിയോ വിട്ടയക്കാം.ഇതിൽ ഏത് വേണം, മോചന ദ്രവ്യം വാങ്ങുന്നുവെങ്കിൽ എത്ര വാങ്ങണം ഇതൊക്കെ ഇസ്‌ലാമിക ഭരണാധികാരിക്ക് നിശ്ചയിക്കാം .അവരെ വിട്ടയക്കുന്നത് സമാധാന ഭംഗം വീണ്ടും തിരിച്ചു വരുന്നതിനു കാരണമാകുമെങ്കിൽ അവരെ കൊന്നുകൊണ്ട് സമാധാനം പുനസ്ഥാപിക്കുകയുമാവാം.ഇത്തരം ശക്തമായ നിലപാടുകൾ യുദ്ധഭീഷണി അവസാനിക്കും വരെ തുടരണം.(ഈ പ്രസ്താവനയിൽ നിന്ന് ശത്രുവിനെ കൊന്നൊടുക്കാനുള്ള ഉത്സാഹമല്ല മറിച്ച് സമാധാനം പുനസ്ഥാപിക്കാനുള്ള വ്യഗ്രതയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നതെന്ന് ആർക്കും ബോദ്ധ്യമാവും.ശത്രുക്കളെ നശിപ്പിക്കാൻ അള്ളാഹുവിനു ഒരു യുദ്ധത്തിന്റെ ആവശ്യമൊന്നുമില്ല.ഇത്തരം ഘട്ടങ്ങളിൽ അള്ളാഹുവിന്റെ പരീക്ഷണത്തിൽ വിജയിക്കാനും വലിയ പ്രതിഫലം വാരിക്കൂട്ടാനും യോഗ്യരായവർക്കുള്ള ഒരു പരീക്ഷണമാണിത്.ഈ പരീക്ഷണത്തിൽ വിജയിക്കുകയും ചിലപ്പോൾ ജീവത്യാഗം ചെയ്തു കൊണ്ടുള്ള രക്ത സാക്ഷിത്വവും സംഭവിച്ചാൽ അവർക്ക് വലിയ പ്രതിഫലം അള്ളാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇത്രയും പറഞ്ഞതിൽ നിന്ന് സ്വൈരജീവിതം ഉറപ്പു വരുത്താൻ ഇസ്‌ലാമിക ഭരണാധികാരിയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു പ്രക്രിയയാണ് ഇസ്‌ലാമിക ജിഹാദെന്നും ഏതെങ്കിലും ആവേശക്കാർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ഈ വിശുദ്ധ ജിഹാദിന്റെ പരിധിയിൽ വരുന്നതല്ലെന്ന് മാത്രമല്ല അത്തരക്കാരും മനുഷ്യന്റെ സ്വൈര ജീവിതം തകർക്കുന്ന കുറ്റവാളികളാണെന്നും നമുക്ക് മനസിലാക്കാം


سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ



(5)
അവൻ അവരെ (ലക്ഷ്യത്തിലേക്ക്) നയിക്കുന്നതും  അവരുടെ സ്ഥിതി നന്നാക്കുന്നതുമാണ്

അള്ളാഹുവിന്റെ മാർഗത്തിലെ യോദ്ധാക്കൾക്ക് അവൻ സന്തോഷം പ്രധാനം ചെയ്യും


وَيُدْخِلُهُمُ الْجَنَّةَ عَرَّفَهَا لَهُمْ


(6)
അവൻ അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കും അതിനെ അവർക്കവൻ (മുമ്പ് തന്നെ) പരിചയപ്പെടുത്തിക്കൊടുത്തിട്ടുള്ളതാണ്

രക്തസാക്ഷികൾക്ക് അവൻ നേരത്തെ തന്നെ പരിജയപ്പെടുത്തിയ സ്വർഗത്തിൽ അവൻ അവരെ പ്രവേശിപ്പിക്കും


يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ


(7)
സത്യവിശ്വാസികളേ! നിങ്ങൾ അള്ളാഹുവിനെ സഹായിക്കുന്നുവെങ്കിൽ അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരികയും ചെയ്യും

അള്ളാഹുവിനെ സഹായിക്കുക എന്നാൽ അവന്റെ മതത്തിന്റെ നിലനില്പിനും പ്രചാരണത്തിനും വേണ്ടി അദ്ധ്വാനിക്കുകയും ത്യാഗമനുഷ്ഠിക്കുകയും ചെയ്യുക എന്നാണ്.അങ്ങനെ ചെയ്താൽ അള്ളാഹു ഏത് പ്രതിസന്ധിയിലും സത്യവിശ്വാസികളെ സഹായിക്കുകയും അവർക്ക് ധൈര്യം നൽകുകയും ചെയ്യും ഒരു ശത്രുവിന്റെ മുന്നിലും അവർ പതറുകയില്ല.ശത്രുവിന്റെ മനസ്സിൽ ഇവരെക്കുറിച്ച് അള്ളാഹു ഭയം നൽകുകയും ശത്രു പേടിച്ചോടുകയും ചെയ്യും ഇസ്ലാമിലെ ധർമ യുദ്ധങ്ങളെല്ലാം ഇതിന്റെ നേർ സാക്ഷ്യങ്ങളാണ്.എന്നാൽ അള്ളാഹുവിന്റെ ദീനിനെ സഹായിക്കുക എന്ന കർത്തവ്യം മുസ്ലിംകൾ മറക്കുകയും അവർ തിന്മകളുടെ ഉപാസകരാവുകയും ചെയ്യുമ്പോൾ ശത്രുവിനു ആധിപത്യം ലഭിക്കുന്നു.ഇത് ശത്രുവിന്റെ യോഗ്യത കൊണ്ടല്ല.മുസ്ലിമിന്റെ അപചയം കൊണ്ടാണ്


وَالَّذِينَ كَفَرُوا فَتَعْسًا لَّهُمْ وَأَضَلَّ أَعْمَالَهُمْ


(8)
 
സത്യ നിഷേധികളാകട്ടെ അവർക്ക് നാശം തന്നെ!അവരുടെ കർമങ്ങളെ അള്ളാഹു പാഴാക്കുന്നതാകുന്നു

കാരണം അവർ പണിയെടുത്തത് പിശാചിന്റെ അനുസരണത്തിലാണ്.അത് അള്ളാഹുവിനെ ധിക്കരിക്കലാണല്ലോ.അത് കൊണ്ട് തന്നെ ഒരു നന്മയും പരലോകത്ത് അവർ കാണുകയില്ല


ذَلِكَ بِأَنَّهُمْ كَرِهُوا مَا أَنزَلَ اللَّهُ فَأَحْبَطَ أَعْمَالَهُمْ


(9)
അത് അള്ളാഹു അവതരിപ്പിച്ചതിനെ അവർ വെറുത്ത കാരണം കൊണ്ടുണ്ടായതാണ് അതിനാൽ അവരുടെ ർമങ്ങളെ അവൻ നിഷ്ഫലമാക്കിത്തീർത്തു


ഇവർ ഇങ്ങനെ നഷ്ടക്കാരായത് അള്ളാഹു അവതരിപ്പിച്ച മതഗ്രന്ഥങ്ങളെയും നിയമ സംഹിതകളെയും അവർ വെറുക്കുകയും അവയെ അവഗണിക്കുകയും ചെയ്തു.തന്നിമിത്തം  നന്മ എന്ന് കരുതി അവർ നടത്തിയചില നല്ല കാര്യങ്ങൾക്ക് അള്ളാഹു ഒരു പ്രതിഫലവും നൽകിയില്ല.കാരണം സുകൃതം ഫലപ്പെടാൻ സത്യവിശ്വാസം അനിവാര്യമാണ്.ഇവരാകട്ടെ  ബിംബാരാധനയിലൂടെ അള്ളാഹുവെ വെല്ലുവിളിക്കുകയാണ് ചെയ്തത്


أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ دَمَّرَ اللَّهُ 


عَلَيْهِمْ وَلِلْكَافِرِينَ أَمْثَالُهَا


(10)
അവർ ഭൂമിയിൽ സഞ്ചരിക്കുകയും അങ്ങനെ തങ്ങളുടെ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയാണുണ്ടായതെന്ന് അവർ നോക്കിക്കാണുകയും ചെയ്തിട്ടില്ലേ?അള്ളാഹു അവരെ നശിപ്പിച്ചു സത്യനിഷേധികൾക്കും അതുപോലെയുള്ളതുണ്ടായിരിക്കും

ഈ നിഷേധികൾ ഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ മുമ്പ് അള്ളാഹുവിനെ ധിക്കരിച്ച സമൂഹങ്ങളുടെ കൂട്ട നാശം സംഭവിച്ച പ്രദേശങ്ങളിൽ കൂടി ഇവർ യാത്ര ചെയ്യുകയും ആ സ്ഥലങ്ങൾ കാണുകയും ചെയ്തിട്ടുണ്ട്.അതേ ദുരന്തം തന്നെയാണ് തങ്ങളെയും കാത്തിരിക്കുന്നത്.അതിൽ നിന്ന് രക്ഷപ്പെടാൻ എന്ത് കൊണ്ട് പ്രവാചാദ്ധ്യാപനങ്ങൾ അവർ സ്വീകരിക്കുന്നില്ല എന്നാണീ ചോദ്യത്തിന്റെ താല്പര്യം


ذَلِكَ بِأَنَّ اللَّهَ مَوْلَى الَّذِينَ آمَنُوا وَأَنَّ الْكَافِرِينَ لَا مَوْلَى لَهُمْ


(11)
അതിനു കാരണം അള്ളാഹു സത്യവിശ്വാസികളുടെ സംരക്ഷകനാണ് എന്നത് കൊണ്ടും സത്യ നിഷേധികൾക്ക് ഒരു സംരക്ഷകനും ഇല്ല എന്നത് കൊണ്ടുമാണ്

നിർണായക ഘട്ടത്തിൽ സത്യ നിഷേധികൾക്ക് സഹായം കിട്ടുകയില്ല.സത്യവിശ്വാസികളെയാവട്ടെ അള്ളാഹു സഹായിക്കുക തന്നെ ചെയ്യും.ഇമാം ഖാതാദ: رضي الله عنهപറയുന്നു. “ഉഹ്ദ് യുദ്ധദിനത്തിലാണീ സൂക്തം അവതരിച്ചത് യുദ്ധത്തിനിടക്ക് ചെറിയ ഒരു മുന്നേറ്റം മുശ്‌രിക്കുകൾക്ക് ലഭിച്ചപ്പോൾ അവർ അഹങ്കാരത്തോടെ ഇത് ബദ്‌റിലെ തോൽവിക്ക്  പകരമാണ്.ഞങ്ങൾക്ക് ഉസ്സാ എന്ന ദൈവമുണ്ട് നിങ്ങൾക്ക് ഉസ്സയില്ലല്ലോ എന്ന് അവർ വിളിച്ച് പറഞ്ഞു.അപ്പോൾ നബി  വിശ്വാസികളോട് പറഞ്ഞു, നിങ്ങൾ പറയൂ.അള്ളാഹു ഞങ്ങളുടെ സംരക്ഷകനാണ് നിങ്ങൾക്ക് അങ്ങനെയുള്ള ഒരു സംരക്ഷകനില്ല“ എന്ന് (ഖുർതുബി) അവിടെയും ശത്രുക്കൾ പരാചയപ്പെടുക തന്നെ ചെയ്തു

إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا 
الْأَنْهَارُ وَالَّذِينَ كَفَرُوا يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ الْأَنْعَامُ وَالنَّارُ مَثْوًى لَّهُمْ


(12)
നിശ്ചയം സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരെ താഴ് ഭാഗങ്ങളിൽ കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിൽ അള്ളാഹു പ്രവേശിപ്പിക്കുന്നതാണ്.സത്യനിഷേധികളാകട്ടെ അവർ സുഖമെടുക്കുകയും കന്നുകാലികൾ തിന്നുന്നത് പോലെ തിന്നുകയും ചെയ്യുന്നു നരകം അവർക്ക് പാർപ്പിടമായിരിക്കുന്നതാണ്

സത്യ വിശ്വാസിയും സത്യനിഷേധികളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.കാരണം സത്യവിശ്വാസികൾക്ക് അവരുടെ ജീവിതത്തിനു വ്യക്തമായ ലക്ഷ്യ ബോധമുണ്ട്.അത് കൊണ്ട് തന്നെ അവരുടെ ജീവിതത്തിലുടനീളം ആ ലക്ഷ്യത്തിലെത്തുന്നതിനു വിഖാതമാവുന്നതൊന്നും ചെയ്യാതിരിക്കാൻ അവർ ശ്രദ്ധിക്കും.എന്നാൽ സത്യനിഷേധികളാകട്ടെ കന്നുകാലികളെ പോലെ തിന്നണം കുടിക്കണം ഭോഗിക്കണം എന്ന ചിന്ത മാത്രമേ അവർക്കുള്ളൂ.പരലോകമുണ്ടെന്നോ എന്റെ കർമങ്ങൾ വിചാരണ ചെയ്യപ്പെടുമെന്നോ അവർ ആശങ്കപ്പെടുന്നില്ല അത് കൊണ്ട് തന്നെ ധാരാളം തിന്മകൾ അവർ ചെയ്തുകൊണ്ടിരിക്കും അല്പം പോലും മനസാക്ഷിക്കുത്തില്ലാതെ .അതിന്റെ ഫലമായി പരലോകത്ത് അവർ വലിയ ശിക്ഷകൾ ഏറ്റ് വാങ്ങുകയും ചെയ്യും

ഒരു ആപ്ത വാക്യമുണ്ട്.സത്യവിശ്വാസി ഭൂമിയിൽ വെച്ച് ഭാവി വിജയത്തിനു വേണ്ട(സൽക്കർമങ്ങളാവുന്ന) വിഭവങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കും.കപടൻ ബാഹ്യ മോഢിയിൽ ഭ്രമിക്കും.അവിശ്വാസി താൽക്കാലിക സുഖത്തിൽ മുഴുകും (ഖുർതുബി)

وَكَأَيِّن مِّن قَرْيَةٍ هِيَ أَشَدُّ قُوَّةً مِّن قَرْيَتِكَ الَّتِي أَخْرَجَتْكَ أَهْلَكْنَاهُمْ فَلَا نَاصِرَ لَهُمْ


(13)
(
നബിയേ) തങ്ങളെ പുറത്താക്കിയ സ്വന്തം നാടിനേക്കാൾ കൂടുതൽ ശക്തിയുള്ള എത്ര നാടുകളാണുള്ളത്?(എന്നിട്ടും) അവരെ (ആനാട്ടുകാരെ) നാം നശിപ്പിച്ചു അപ്പോൾ അവർക്ക് ഒരു സഹായിയും ഉണ്ടായില്ല


നബി യെ പുറത്താക്കിയനാട് എന്ന് പറഞ്ഞത് അവിടുത്തെ ജന്മ ദേശമായ മക്കയാണ്. നാട്ടുകാരുടെ അക്രമങ്ങൾ നിമിത്തമായാണല്ലോ  നബി യും സഹാബികളും മദീനയിലേക്ക് പാലായനം ചെയ്തത്.മക്ക വിട്ട് പോകുന്നത് നബി ക്ക് വലിയ വിഷമമുണ്ടാക്കിയിരുന്നുവെന്നതാണ് സത്യം മുശ്രിക്കുകൾ എന്നെ പുറത്താക്കിയിരുന്നില്ലെങ്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിന്നെ വിട്ട് ഞാൻ പോകുമായിരുന്നില്ല എന്ന നബിയുടെ പ്രഖ്യാപനം ഇതിനു തെളിവാണ്.ശത്രുക്കൾ നബി യെ കൊല്ലാനായി വീടു വളഞ്ഞപ്പോൾ അവരുടെ ഇടയിലൂടെ പുറത്തിറങ്ങിയ നബി  സൌർ ഗുഹയിലേക്ക് പോകും വഴി മക്കയിലേക്ക് തിരിഞ്ഞു നിന്ന് നടത്തിയതായിരുന്നു പ്രഖ്യാപനം.അപ്പോഴാണീ സൂക്തം അവതരിച്ചത് (അഥവാ മക്കാ നിവാസികൾ ഇതിനു അനുഭവിക്കേണ്ടി വരുമെന്ന് അള്ളാഹു അറിയിച്ചതാണിത്) എന്നാൽ ഇവരേക്കാൾ പ്രബലരായ അനേകം നാട്ടുകാരെ അള്ളാഹു നശിപ്പിച്ചിട്ടുണ്ട് എന്നിരിക്കെ ഇവരെ നശിപ്പിക്കുക എന്നത് അള്ളാഹുവിനു വിഷമമുള്ള കാര്യമൊന്നുമല്ല .ബദ്റിൽ വെച്ച് മക്കക്കാർക്കുണ്ടായ ദയനീയ പരാചയം ഇതിന്റെ ഭാഗമാണ്


أَفَمَن كَانَ عَلَى بَيِّنَةٍ مِّن رَّبِّهِ كَمَن زُيِّنَ لَهُ سُوءُ عَمَلِهِ وَاتَّبَعُوا أَهْوَاءهُمْ 

(14)
എന്നാൽ തന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ലക്ഷ്യത്തിന്റെ മേൽ സ്ഥിതി ചെയ്യുന്ന ഒരാൾ,തന്റെ ദുർവൃത്തി തനിക്ക് ഭംഗിയായി കാണിക്കപ്പെടുകയും അങ്ങനെ തങ്ങളുടെ തന്നിഷ്ടങ്ങളെ പിൻ പറ്റുകയും ചെയ്തവരെപ്പോലെയാകുമോ?(അവർക്കിടയിൽ ഒട്ടും സാദൃശ്യമില്ല)

സത്യ വിശ്വാസികളും നിഷേധികളും തമ്മിൽ ഒരു താരതമ്യവുമില്ല. കാരണം സത്യവിശ്വാസികളുടെ വിശ്വാസവും കർമവുമെല്ലാം അള്ളാഹുവിൽ നിന്നുള്ള തെളിവുകളുടെയും ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്.സത്യനിഷേധികളാവട്ടെ അവരുടെ ഏത് ദുഷ് പ്രവർത്തനവും അവർക്ക് അലങ്കാരമാണ് കാരണം അവരുടെ അവലംബം അവരുടെ തന്നിഷ്ടമാണ്. സ്ഥിതിക്ക് ഇവർ തമ്മിൽ യാതൊരു തുലനവുമില്ല.


مَثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ فِيهَا أَنْهَارٌ مِّن مَّاء غَيْرِ آسِنٍ وَأَنْهَارٌ مِن لَّبَنٍ لَّمْ 


يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى وَلَهُمْ فِيهَا


 مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاء حَمِيمًا 


فَقَطَّعَ أَمْعَاءهُمْ



(15)
ഭയഭക്തരുടെ വാഗ്ദത്ത സ്വർഗത്തിന്റെ ഉപമ (ഇതാണ്) അതിൽ പകർച്ച പറ്റാത്ത (തെളിഞ്ഞ) വെള്ളത്തിന്റെ അരുവികളും രുചി വ്യത്യാസം വരാത്ത പാലിന്റെ അരുവികളും കുടിക്കുന്നവർക്ക് രുചികരമായ മദ്യത്തിന്റെ അരുവികളും ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട് അവർക്കതിൽ എല്ലാ തരം പഴങ്ങളുമുണ്ടായിരിക്കും (മാത്രമല്ല) അവരുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും! (ഇവർ) നരകത്തിൽ ശാശ്വതമായി താമസിക്കുന്നവനെപ്പോലെയാകുമോ?അവർക്ക് ചൂടേറിയ വെള്ളം കുടിപ്പിക്കപ്പെടുകയും അപ്പോൾ അത് അവരുടെ കുടലുകളെ നുറുക്കിക്കളയും ചെയ്യും


സത്യവിശ്വാസികളും നിഷേധികളും ഒരുപോലെയല്ല എന്ന് മുൻ സൂക്തത്തിൽ പറഞ്ഞതിന്റെ വിശദീകരണമാണിത്.സത്യ വിശ്വാസികൾക്ക് സ്വർഗത്തിലെ സന്തോഷവും നിഷേധികൾക്ക് നരകത്തിലെ ശിക്ഷയുമാണ് ഒരുക്കിവെച്ചിരിക്കുന്നത് എന്നാണിതിന്റെ ചുരുക്കം.സ്വർഗത്തിലെ വസ്തുക്കൾ നമ്മുടെ ഭൂമിയിലെ വസ്തുക്കളുമായി പേരിൽ മാത്രമേ സാമ്യമുള്ളൂ അവയെപറ്റി പാൽ, മദ്യം, തേൻ തുടങ്ങി നമുക്കറിയാവുന്ന ചിലപേരുകളിൽ വിശേഷിപ്പിച്ചിരിക്കുന്നു എന്ന് മാത്രം ഒരു മനുഷ്യ ഹൃദയത്തിനും വിഭാവനം ചെയ്യാനാവാത്ത അത്ഭുത വസ്തുക്കളും അനിർവചനീയ അനുഭൂതികളുമാണിവിടെയുള്ളത്.നരകത്തിന്റെ  ശിക്ഷയും തഥൈവ
അള്ളാഹു നമുക്ക് സ്വർഗം നൽകട്ടെ ആമീൻ

1 comment:

വഴികാട്ടി / pathfinder said...

സത്യത്തെ നിഷേധിക്കുകയും അള്ളാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്യുന്നവരാരോ അവരുടെ കർമങ്ങളെ അവൻ പാഴാക്കിക്കളയുന്നതാണ്