Tuesday, September 8, 2015

അദ്ധ്യായം-52-സൂറത്തുഥ്ഥൂർ- ഭാഗം-02

മക്കയിൽ അവതരിച്ചു.  സൂക്തങ്ങൾ 49  
    29 മുതൽ 49 വരെയുള്ള സൂക്തങ്ങളുടെ വിവരണം  


1 മുതൽ 28 വരെയുള്ള സൂക്തങ്ങളുടെ വിവരണം -ഭാഗം-01 ഇവിടെ ക്ലിക് ചെയ്ത് വായിക്കാം.


بسم الله الرحمن الرحيم

റഹ് മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹംതേടി ഞാൻ ആരംഭിക്കുന്നു

29. فَذَكِّرْ فَمَا أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ

(29)  അതിനാൽ (നബിയേ ) അങ്ങ്  ഉദ്ബോധിപ്പിക്കുക.തങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹത്താൽ തങ്ങൾ ഒരു പശ്നം വെക്കുന്ന  ആളല്ല. ഒരു ഭ്രാന്തനുമല്ല

അള്ളാഹുവിൽ നിന്നുള്ള സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും അവരെ സദുപദേശങ്ങൾ നൽകി സമുദ്ധരിക്കാനും അള്ളാഹു നിർദ്ദേശിക്കുകയാണ്. സത്യത്തിന്റെ ശത്രുക്കൾ തങ്ങളെ കുറിച്ചു പറഞ്ഞുണ്ടാക്കുന്ന ദുഷ് പ്രചരണങ്ങളാണ് തങ്ങൾ  ജോത്സ്യനാണെന്നും ഭ്രാന്തനാണെന്നുമൊക്കെയുള്ള വാദം അത് തങ്ങൾ കാര്യമാക്കേണ്ടതില്ല എന്ന് ഓർമ്മപ്പെടുത്തുകയാണിവിടെ അള്ളാഹുവിന്റെ അനുഗ്രഹത്താൽ പ്രബോധനം ചെയ്യുന്നവർക്ക് ചേരാത്ത ഇത്തരം ദുർഗുണങ്ങൾ ഒന്നും തന്നെ തങ്ങളിൽ ഇല്ല. നബി() യെ മോശമായി ചിത്രീകരിക്കുന്ന നിഷേധികൾക്ക് തങ്ങളെക്കുറിച്ച് പരസ്പര വിരുദ്ധമായ ആരോപണങ്ങൾ നിരുത്തരവാദപരായി എഴുന്നെള്ളിക്കാനല്ലാതെ അതിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുവാൻ സാധിച്ചിട്ടില്ല. കാരണം ഭ്രാന്തനാണെങ്കിൽ എങ്ങിനെയാണ് ജോത്സ്യനാകുക? ഇത്തരത്തിലുള്ള പൊരുത്തക്കേടുകളെ കുറിച്ച് ആലോചിക്കാൻ പോലും മിനക്കെടാതെയാണ് ഇവർ വെറും ആരോപണങ്ങൾ ഉന്നയിക്കുന്നത്. അത് ശ്രദ്ധിക്കേണ്ടതില്ല അവിടുന്ന് ഉദ്ബോധനം തുടരുക. നന്മയുള്ളവർക്ക് അത് പ്രയോചനപ്പെടുമെന്ന് സാരം

30. أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِ رَيْبَ الْمَنُونِ

(30)
അതല്ല (നബി ) ഒരു കവിയാണ്  വല്ല കാല വിപത്തും അവിടുത്തേക്ക്  ബാധിക്കുന്നത്  നമുക്ക് കാത്തിരിക്കാം എന്ന് അവർ പറയുന്നുവോ?

മുൻ കാലങ്ങളിൽ കവികൾക്ക് സംഭവിച്ചത് പോലുള്ള വിപത്തുകൾ നബി() ക്ക് ബാധിക്കുമെന്നും അത് കാരണത്താൽ തങ്ങൾ തകരുമെന്നും അതോടെ ഞങ്ങൾ സ്വസ്ഥരാവുമെന്നും അവർ പറയുകയാണോ?

31. قُلْ تَرَبَّصُوا فَإِنِّي مَعَكُم مِّنَ الْمُتَرَبِّصِينَ

(31)
തങ്ങൾ പറയുക.നിങ്ങൾ കാത്തിരുന്നു കൊള്ളുക. എന്നാൽ നിശ്ചയമായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരിൽ പെട്ടവരാകുന്നു

അവർ അതിനായി കാത്തിരിക്കട്ടെ ഞാനും കാത്തിരിക്കാം ആർക്കാണ് അന്തിമ വിജയമെന്നും രണ്ട് ലോകത്തും ദൈവിക സഹായം ആരോടൊപ്പമായിരിക്കുമെന്നും!
ഇബ്നു അബ്ബാസ് () വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. “ഖുറൈശികൾ അവരുടെ ദാറുന്നദ്വ‘ എന്ന ഓഫീസിൽ ഇരിക്കുന്നു. നബി () യെക്കുറിച്ച് ചർച്ചയാണ് ഒത്തു കൂടിയതിന്റെ ഉദ്ദേശ്യം. അപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു. മുഹമ്മദ് നബി () യെ തടങ്കലിൽ വെക്കൂ. എന്നിട്ട് എന്തൊക്കെ വിപത്തുകളാണ്  നബിക്ക് വരുന്നതെന്ന് കാത്തിരിക്കൂ. മുൻ കവികളായ സുഹൈറിനും നാബിഗ:ക്കുമൊക്കെ സംഭവിച്ചത്  പോലുള്ള വിപത്തുകൾ മുഹമ്മ്ദ് നബി () ക്കും വന്നെത്തുക തന്നെ ചെയ്യും കാരണം അത്തരം കവികളിൽ ഒരാൾ തന്നെയാണല്ലോ മുഹമ്മദ് നബിയും എന്ന്“ അപ്പോഴാണ് അള്ളാഹു ഈ സൂക്തം അവതരിപ്പിച്ചത് (ഇബ്നു കസീർ 4/354)  . നബി () കവിയാണെന്ന ആരോപണത്തെ അള്ളാഹു തള്ളിക്കളയുന്നു

32. أَمْ تَأْمُرُهُمْ أَحْلَامُهُم بِهَذَا أَمْ هُمْ قَوْمٌ طَاغُونَ

(32)
അതല്ല അവരുടെ ബുദ്ധികൾ  ഇത് കൊണ്ട്  (ഇങ്ങനെ പറയുവാൻ ) അവരോട് കല്പിക്കുകയാണോ? അതല്ല അവർ ധിക്കാരികളായ ഒരു ജനത തന്നെയാണോ?

നബി () യെ സംബന്ധിച്ച് തങ്ങൾ പറയുന്നത് കള്ളമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഇങ്ങനെ കള്ളം പറയാനാണോ അവരുടെ ബുദ്ധി അവരോട് ആവശ്യപ്പെടുന്നത്? അത് കൊണ്ടല്ല അവർ അതിക്രമികളും വഴിപിഴച്ചവരുമായതിനാലാണ് ബോധ പൂർവം കളവു പറയാൻ അവർ തയാറാവുന്നത് 

33. أَمْ يَقُولُونَ تَقَوَّلَهُ بَل لَّا يُؤْمِنُونَ

(33)
അതല്ല നബി () ഖുർ ആൻ സ്വയം കെട്ടിയുണ്ടാക്കിയതാണെന്ന് അവർ പറയുന്നുവോ? പക്ഷെ അവർ (അഹങ്കാരം മൂലം ) വിശ്വസിക്കുന്നില്ല  (അതാണിതിനെല്ലാം കാരണം)

നബി() സ്വയം കെട്ടിയുണ്ടാക്കിയതാണ് ഖുർആൻ എന്ന് അവർക്ക് വാദമുണ്ടോ? നിഷേധമാണ് അവരെക്കൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്.


 34. فَلْيَأْتُوا بِحَدِيثٍ مِّثْلِهِ إِن كَانُوا صَادِقِينَ

(34)
എങ്കിൽ ഇതു പോലുള്ളൊരു സന്ദേശം അവർ കൊണ്ടു വരട്ടെ-അവർ സത്യ വാദികളാണെങ്കിൽ

ഖുർആൻ നബി() കെട്ടിയുണ്ടാക്കിയതും മനുഷ്യ നിർമ്മിതവുമാണെന്ന് അവർ വാദിക്കുന്നു.ഒരിക്കലും ഖുർആൻ ഒരു മനുഷ്യനെ കൊണ്ട് നിർമ്മിക്കാൻ സാധിക്കാത്തതും തികച്ചും അമാനുഷികവുമാണ് എന്ന് സ്ഥാപിക്കുകയാണിവിടെ. വിശുദ്ധ ഖുർആൻ മനുഷ്യ നിർമ്മിതമല്ലെന്നതിന്ന് അതിന്റെ രചനാ വിശേഷം,സരളമായ വചക ഘടന,അത്യത്ഭുതകരമായ പ്രതിപാദന രീതി,ഓരോ വാചകത്തിനുമുള്ള അർത്ഥ സമ്പുഷ്ടി,ഔചിത്യദീക്ഷ,ഓരോ വിഷയത്തിലുമുള്ള വിവരണ വൈഭവം,തുടങ്ങിയ സാഹിത്യ പരമായ കാര്യങ്ങൾ മാത്രമല്ല തെളിവ്. കാല ദേശ,വർഗ്ഗ,വർണ്ണ ഭേദമില്ലാത്ത സർവ്വകാല പ്രസക്തമായ ഒരു കർമ്മ പദ്ധതിയും ധാർമ്മിക നിയമങ്ങളും സാമുദായിക തത്വങ്ങളുമാണ് അത് പ്രബോധനം ചെയ്തിട്ടുള്ളത് എന്നതും മനുഷ്യ നിർമ്മിതമല്ലെന്നതിന്റെ തെളിവാകുന്നു. അതിൽ കാണുന്ന ദീർഘ ദർശനങ്ങൾ,അതി ഗഹനങ്ങളായ ആദ്ധ്യാത്മിക നിയമങ്ങളെക്കുറിച്ചുള്ള ലളിതമായ പ്രതിപാദനങ്ങൾ എന്നിവയും അതിന്റെ അമാനുഷികതക്കുള്ള തെളിവാകുന്നു. ഇതെല്ലാം കണ്ടിട്ടും ഖുർആൻ മനുഷ്യ നിർമ്മിതമല്ലെന്നും അത് അള്ളാഹുവിന്റെ വചനങ്ങളാണെന്നും അത് പ്രബോധനം ചെയ്ത മുഹമ്മദ് നബി () അള്ളാഹുവിന്റെ  പ്രവാചകരാണെന്നുമുള്ളതിൽ ആർക്കെങ്കിലും വല്ല സംശയവും ബാക്കിയുണ്ടെങ്കിൽ ഇതിന്റെ പരിഹാരത്തിനേറ്റവും സുഗമവും നീതി നിഷ്ഠവുമായ മാർഗം തത്തുല്യമായ ഒരു ഗ്രന്ഥം അവരും കൊണ്ട് വരിക എന്നത് തന്നെയല്ലെ!
അത് കൊണ്ടാണ് ഖുർ ആൻ മനുഷ്യ നിർമ്മാണം കൊണ്ട് ഇത്തരത്തിലൊരു രചന സാധ്യമാണെങ്കിൽ നബി() ക്ക് മാത്രമല്ല സാഹിത്യത്തിന്റെ നെറുകയിൽ വിരാചിച്ചിരുന്ന ഏതൊരു അറബിക്കും അത് പോലൊന്ന് നിർമിക്കാൻ നിഷ് പ്രയാസം കഴിയുമല്ലോ അത് അവർ ചെയ്തു കാണിക്കട്ടെ എന്ന വെല്ലുവിളി നടത്തിയത് എന്ന്  ചുരുക്കം. എന്നാൽ ലോകം മുഴുവനും ഒരുമിച്ചു ശ്രമിച്ചാലും അത് സാദ്ധ്യമല്ല. ഇത് ഖുർആൻ അസന്നിഗ്ദമായി വെല്ലു വിളിക്കുമ്പോൾ നിഷേധികൾക്ക് മിഴിച്ചു നിൽക്കാനല്ലാതെ സാധിക്കുന്നില്ല എന്നതാണ് വസ്തുത!

ഖുർ ആൻ മനുഷ്യ നിർമ്മിതമാണെന്ന് വാദിക്കുകയും ദൈവികമല്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെ പല വിധത്തിൽ ഖുർആൻ വെല്ലുവിളിച്ചു അതെല്ലാം ഇന്നും അന്തരീക്ഷത്തിൽ നില നിൽക്കുന്നു. ഖുർആനിനോട് കിടപിടിക്കാവുന്ന ഒരു ഗ്രന്ഥം കൊണ്ടു വരിക എന്നാദ്യം അള്ളാഹു വെല്ലു വിളിച്ചു.അതേറ്റെടുക്കാൻ ശത്രുക്കൾക്ക് സാദ്ധ്യമല്ലെന്ന് ബോദ്ധ്യപ്പെടുത്തിയ ശേഷം ഗൌരവം കുറച്ച് പത്ത് അദ്ധ്യായം കൊണ്ട് വരാൻ അള്ളാഹു വെല്ലു വിളിച്ചു.അതിനും സാദ്ധ്യമല്ലെന്ന് പ്രവർത്തനം മുഖേന ശത്രുക്കളെ കൊണ്ട് സമ്മതിപ്പിച്ച ശേഷം ഒരു അദ്ധ്യായമെങ്കിലും കൊണ്ടു വരൂ എന്നാക്കി വെല്ലുവിളി ലഘൂകരിച്ചു.പക്ഷെ അതിനു മുന്നിലും ശത്രു ശരിക്കും അടിപതറി! എന്നിട്ടും ഖുർആൻ മുഹമ്മദ് നബി () കെട്ടിയുണ്ടാക്കിയെന്നു പറയാൻ അസാമാന്യ തൊലിക്കട്ടി തന്നെ വേണം!. ഖുർആനിന്റെ വെല്ലുവിളിയുടെ നാൾവഴികൾ ഖുർആനിൽ തന്നെ നമുക്ക് കാണാം


(1) (
നബിയേ!) പറയുക ഖുർ ആനിനോട് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാൻ മനുഷ്യരും ജിന്നുകളും ഒന്നായിച്ചേർന്ന് പരസ്പരം സഹായിച്ചാലും അവർക്ക് അതിനു കഴിയുന്നതല്ല (അൽ ഇസ്റാഅ് 88)


(2)
അഥവാ ഖുർ ആൻ മുഹമ്മദ് നബി () സ്വയം നിർമ്മിച്ചതാണെന്ന് അവർ പറയുന്നുവോ? താങ്കൾ പറയുക എന്നാൽ ഖുർ ആനിലെ അദ്ധ്യായങ്ങളെ പോലെയുള്ള പത്ത് അദ്ധ്യായങ്ങൾ നിങ്ങൾ കൊണ്ട് വരൂ! അള്ളഹുവെ വിട്ട് നിങ്ങളുടെ കഴിവിൽ പെട്ടവരെയെല്ലാം നിങ്ങൾ (സഹായത്തിനു) വിളിക്കുകയും ചെയ്യുവീൻ നിങ്ങൾ സത്യ വാദികളാണെങ്കിൽ (ഹൂദ് 13)

(3)
ഖുർ ആൻ നബി() സ്വയമുണ്ടാക്കിയതാണെന്ന് അവർ പറയുന്നുവോ? എന്നാൽ ഇതിലുള്ളത് പോലുള്ള ഒരു അദ്ധ്യായം നിങ്ങൾ കൊണ്ട് വരിക അള്ളാഹുവിനു പുറമെ നിങ്ങൾക്ക് കഴിയുന്ന സഹായികളെയെല്ലാം വിളിക്കുകയും ചെയ്യുക നിങ്ങൾ സത്യ വാദികളാണെങ്കിൽ (യൂനുസ് 38)

ഇന്നും ഏറ്റെടുക്കാനാളില്ലാതെ വെല്ലുവിളി നില നിൽക്കുന്നു എന്നതിനർത്ഥം ത്രികാല ജ്ഞാനിയായ നാഥൻ തന്നെയാണ് ഖുർആൻ അവതരിപ്പിച്ചത് മനുഷ്യ നിർമ്മിതമെന്ന് പറയാൻ സാധ്യമേ അല്ല എന്നാണ്!

35. أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ


(35)
അതുമല്ല ഒരു വസ്തുവിൽ നിന്നുമല്ലാതെ അവർ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതോ അവർ തന്നെയാണോ സൃഷ്ടാക്കൾ?

ള്ളാഹുവിന്റെ സഹായമില്ലാതെ ഇവിടെ ഒന്നും ഇല്ല എന്ന് സ്ഥാപിക്കുകയാണിവിടെ. പടക്കുന്ന ഒരു ശക്തിയില്ലാതെ അവർ തനിയേ ഉണ്ടായതാണോ? അതോ  അവർ തന്നെയാണോ അവരെ സൃഷ്ടിച്ചത്? അവർ സ്വയംഭൂവല്ല അവർ തന്നെ അവരെ പടച്ചതുമല്ല. മറിച്ച് ശൂന്യതയിൽ നിന്ന് അവർക്ക് അസ്ഥിത്വം നൽകിയത് അള്ളാഹു തന്നെ എന്നാണിതിന്റെ സാരം.ഇത് ശരിക്കും ചിന്താ ശേഷിയുള്ളവനെ പിടിച്ചുലക്കുന്ന ചോദ്യമാണ്. ഭൂമിയിൽ സഞ്ചരിക്കുന്നവൻ അവന്റെ സൃഷ്ടിപ്പിനെക്കുറിച്ച് ആലോചിച്ചാൽ അള്ളാഹുവെ ധിക്കരിക്കുകയോ പ്രവാചകത്വത്തെ നിഷേധിക്കുകയോ ചെയ്യില്ല. നോക്കൂ സൂക്തം കേട്ടപ്പോൾ ചിലരിലുണ്ടായ പരിവർത്തനത്തിന്റെ ഒരു ഉദാഹരണം. ഇമാം ബുഖാരി () ജുബൈറുബ്നു മുഥ്ഇമിൽ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു.(ഞാൻ ബദ്റിൽ ബന്ധികളാക്കപ്പെട്ട മക്കക്കാരുടെ വിഷയത്തിൽ മുഹമ്മദ് നബി () യോട് സംസാരിക്കാനായി മദീനയിൽ എത്തി. ഞാൻ വരുമ്പോൾ അവിടെ മഗ്‌രിബ് നിസ്ക്കാരം നടക്കുകയാണ് നബി() ‘ഥൂർ‘ എന്ന അദ്ധ്യായം പാരായണം ചെയ്തു കൊണ്ട് നിസ്ക്കരിക്കുന്നു. അങ്ങനെ പാരായണം അതുമല്ല ഒരു വസ്തുവിൽ നിന്നുമല്ലാതെ അവർ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതോ അവർ തന്നെയാണോ സൃഷ്ടാക്കൾ?“  ഭാഗമെത്തിയപ്പോൾ എന്റെ മനസ്സ് കൈവിട്ടു പോയി. മനുഷ്യൻ സ്വയം നിർമ്മിതമാണോ അതോ താൻ തന്നെയാണോ തന്നെ സൃഷ്ടിച്ചത് എന്ന ഖുആനിന്റെ അർത്ഥ ഗർഭമായ ചോദ്യം അവിശ്വാസിയായ തന്റെ മനസ്സിനെ പിടിച്ചുലക്കുകയും താൻ ഇസ്‌ലം ആശ്ലേഷിക്കാൻ ഇത് കാരണമാവുകയും ചെയ്തു (ഇബ്നു കസീർ 4/355)

 36.أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَل لَّا يُوقِنُونَ

(36)
അതല്ല അവരാണോ ആകാശ ഭൂമികളെ സൃഷ്ടിച്ചിരിക്കുന്നത്? പക്ഷെ അവർ ഒന്നും ദൃഢമാക്കുന്നില്ല

ആകാശ ഭൂമികളെ പടച്ചത് അവരാണോ എന്ന ചോദ്യം അവരുടെ ബഹുദൈവ വിശ്വാസത്തിഒനെതിരെയുള്ള ശക്തമായ ആക്ഷേപമാണ്.അതായത് ആകാശങ്ങൾ പടച്ചത് അള്ളാഹുവാണെന്ന് പറയാറുള്ള അവർ ഒന്നിനെയും പടക്കാത്ത വസ്തുക്കളെ ദൈവമാക്കി കൊണ്ട് നടക്കുന്നത് എന്തിനാണ് എന്ന ശക്തമായ ചോദ്യമാണിത്.എന്നാൽ പലതിനെയും ആരാധിക്കുന്ന അവർ പടക്കുന്നത് അള്ളാഹുവാണെന്ന് പറയുന്നതിൽ ഉറച്ച വിശ്വാസക്കാരല്ല എന്നാണിത് തെളിയിക്കുന്നത് ഇമാം ഇബ്നു കസീർ എഴുതുന്നു. “അള്ളാഹുവാണ് ആകാശം പടച്ചത് എന്ന് പറയുന്ന ഇവർ ബഹുദൈവ വിശ്വാസികളായതിനെ അള്ളാഹു ശക്തമായി അപലപിക്കുന്നു. എന്നാൽ അള്ളാഹുവാണ് ആകാശം പടച്ചത് എന്ന് പറയുമ്പോഴും അവർക്ക് അതിൽ ഉറപ്പില്ലാത്തത് കൊണ്ടാണ് അവർ പലതിനെയും അള്ളാഹുവോടൊപ്പം പങ്ക് ചേർക്കുന്നത് (ഇബ്നു കസീർ 4/355)

മക്കയിലെ മുശ് രിക്കുകൾക്ക് റുബൂബിയ്യത്തിൽ തൌഹീദുണ്ടായിരുന്നു എന്ന് വാദിക്കുന്നവർ ഖുർആനിന്റെ പ്രഖ്യാപനമൊന്നു (പക്ഷെ അവർ ഒന്നും ദൃഢമാക്കുന്നില്ല“ )മനസ്സിരുത്തി ചിന്തിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്.

 37. أَمْ عِندَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُصَيْطِرُونَ


37) അതല്ല അവരുടെ പക്കലാണോ താങ്കളുടെ രക്ഷിതാവിന്റെ ഖജനാവുകൾ? അതോ അവരാണോ അധികാരം നടത്തുന്നവർ?

അള്ളാഹുവിന്റെ അധികാരത്തിൽ കൈകടത്താൻ സാധിക്കും വിധം എല്ലാ ഖജനാവിന്റെയും താക്കോലുകൾ അവർക്ക് ലഭിച്ചിട്ടുണ്ടോ? അതോ സൃഷ്ടികളെയെല്ലാം വിചാരണ ചെയ്യാനാവും വിധം അവരാണോ അധികാരം കയ്യാളുന്നവർ? ഒരിക്കലുമല്ല.മറിച്ച് അള്ളാഹു മാത്രമാവുന്നു തന്നിഷ്ട പ്രകാരം പ്രവർത്തിക്കാൻ അധികാരമുള്ളവനും എല്ലാം ഉടമപ്പെടുത്തിയവനും (എന്നിട്ടും അള്ളാഹുവിനു പുറമേ കാണുന്ന വസ്തുക്കളെയൊക്കെ അള്ളാഹുവിനു സമന്മാരാക്കുന്ന വിവരക്കേടിന്റെ ആഴം ഓർക്കാത്തതെന്തേ ഇവർ? എന്നാണീ ചോദ്യത്തിന്റെ സാരം

38. أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ فَلْيَأْتِ مُسْتَمِعُهُم بِسُلْطَانٍ مُّبِينٍ

(38)
അതല്ല കയറിച്ചെന്ന് ശ്രദ്ധിച്ചു കേൾക്കാവുന്ന വല്ല കോണിയും അവർക്കുണ്ടോ? എങ്കിൽ അവരിൽ  ശ്രദ്ധിച്ചു കേൾക്കുന്നവൻ ഒരു വ്യക്തമായ ലക്ഷ്യം കൊണ്ടു വരട്ടെ

ഉപരിലോകങ്ങളിൽ നടക്കുന്ന ലോകത്തിന്റെ ഭരണ ക്രമവുമായി ബന്ധപ്പെട്ട വസ്തുതകൾ കേട്ട് ഇവർ പറയുന്നതും ചെയ്യുന്നതുമൊക്കെ ശരി തന്നെയാണെന്ന് ഇവർക്ക് വിവരം നൽകാൻ ആരെങ്കിലും അവിടെ പോയി സത്യം കേൾക്കാൻ അങ്ങോട്ട് കയറാവുന്ന വല്ല കോണിയും അവർക്കുണ്ടോ? ഉണ്ടെങ്കിൽ അങ്ങനെ കിട്ടിയ വിവരത്തിന്റെ തെളിവ് അവരൊന്ന് അവതരിപ്പിക്കട്ടെ ഒരിക്കലും അത് സാദ്ധ്യമല്ല. ഇവർ ചെയ്യുന്നതും പറയുന്നതുമൊന്നും ശരിയുമല്ല എന്ന് ചുരുക്കം

39.أَمْ لَهُ الْبَنَاتُ وَلَكُمُ الْبَنُونَ

(39)
അതല്ല പെൺ മക്കൾ അള്ളാഹുവിനും ആൺ മക്കൾ നിങ്ങൾക്കുമാണോ?

മലക്കുകൾ അള്ളാഹുവിന്റെ പെൺ മക്കളാണെന്ന് വാദിച്ചിരുന്ന അറേബ്യൻ മുശ്്രിക്കുകകളുടെ മറ്റൊരു വാദത്തെ ഖുർആൻ ചോദ്യം ചെയ്യുകയാണിവിടെ. പെൺ മക്കളെ വല്ലാതെ വെറുക്കുകയും അഥവാ ഒരു പെൺകുഞ്ഞ് സ്വന്തം രക്തത്തിൽ പിറന്നാൽ നിർദാക്ഷിണ്യം അതിനെ ജീവനോടെ കുഴിച്ചു മൂടാൻ മാത്രം കുടിലതയുണ്ടായിരുന്ന അവർ അവർക്ക് വേണ്ടാത്ത പെൺമക്കളായി അള്ളാഹുവിനു അവന്റെ മലക്കുകളെ ചാർത്തിക്കൊടുക്കുന്നത് മഹാ അപരാധം തന്നെ (അള്ളാഹു മക്കളെ ഉല്പാദിപ്പിച്ചവനല്ല തന്നെ) ഇത് അവർക്കുള്ള ശക്തമായ താക്കീതാണ്

.40 أَمْ تَسْأَلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ

(40)
അതല്ലെങ്കിൽ (നബിയേ ) തങ്ങൾ അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുകയും അതു മൂലം അവർ എന്തെങ്കിലും കട ബാധ്യതയാൽ വിഷമം അനുഭവിക്കുന്നവരാവുകയും ചെയ്യുന്നുണ്ടോ?

അവർക്ക് പ്രബോധനം ചെയ്തതിന്റെ പേരിൽ നബി () അവരിൽ നിന്ന് വലിയ സംഖ്യ പിരിച്ചെടുത്തതിനാൽ അവർ കട ബാദ്ധ്യത കൊണ്ട് കഷ്ടപ്പെടേണ്ടി വന്നതിനാലാണോ അവർ തങ്ങക്ക് എതിരായി നില കൊള്ളുന്നത് .ഒരിക്കലും പ്രബോധനത്തിന്റെ പേരിൽ അവരോട് ഒരു പൈസയും തങ്ങൾ വസൂലാക്കിയിട്ടില്ല.അഥവാ അവർ നബി () യെ നിഷേധിക്കുന്നതിനു അവരുടെ ധിക്കാരമല്ലാതെ മറ്റൊരു കാരണവുമില്ല എന്ന് ഉണർത്തുകയാണിവിടെ

41. أَمْ عِندَهُمُ الْغَيْبُ فَهُمْ يَكْتُبُونَ


(41)
അതോ അവരുടെ അടുക്കൽ വല്ല അദൃശ്യ ജ്ഞാനവും ഉണ്ടായിരിക്കുകയും എന്നിട്ട് അത് അവർ എഴുതുകയും ചെയ്യുന്നുണ്ടോ? (അതിന്റെ അടിസ്ഥാനത്തിലാണോ അവർ നബി () യെ എതിർക്കുന്നത്)

ഒരിക്കലും ഒരു അദൃശ്യ ജ്ഞാനം ലഭിച്ചിട്ടൊന്നുമല്ല അവർ ഇങ്ങനെ നിഷേധം കാണിക്കുന്നത്.നിഷേധം കാണിക്കാൻ അവർക്ക് യാതൊരു ന്യായവുമില്ലെന്ന് ചുരുക്കം





42. أَمْ يُرِيدُونَ كَيْدًا فَالَّذِينَ كَفَرُوا هُمُ الْمَكِيدُونَ

(42) അതല്ല അവർ വല്ല കുതന്ത്രവും ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ ആ സത്യ നിഷേധികൾ തന്നെയാണ് പരാജയപ്പെടുത്തപ്പെടുന്നവർ

അവർ നബി () യെ സംബന്ധിച്ചും ഇസ്‌ലാമിനെക്കുറിച്ചുമൊക്കെ ഇങ്ങനെ തെറ്റായി പ്രചരിപ്പിക്കുന്നത് കൊണ്ട് നബി () യോ മുസ്‌ലിംകളോ അവരുടെ കെണിയിൽ പെടുമെന്ന് കണക്കു കൂട്ടിക്കൊണ്ടാണോ അവരുടെ കുപ്രചരണം .എങ്കിൽ അതിലും അവർ നിരാശരാവുകയും കള്ള പ്രചരണത്തിന്റെ കുറ്റം അവർ തന്നെ ഏറ്റുവാങ്ങേണ്ടിയും വരും.അപ്പോൾ ചതിക്കാനിറങ്ങിയവർ സ്വയം ചതിയിൽ പെട്ടു എന്ന അവസ്ഥ വരും എന്നാണ് സത്യ നിഷേധികൾ തന്നെയാണ് പരാജയപ്പെടുത്തപ്പെടുന്നവർ എന്ന് പറഞ്ഞത്

43. أَمْ لَهُمْ إِلَهٌ غَيْرُ اللَّهِ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ

(43)
അതല്ല അള്ളാഹു ഒഴികെ അവർക്ക് വല്ല ആരാധ്യനുമുണ്ടോ? അവർ പങ്ക് ചേർക്കുന്നതിൽ നിന്നെല്ലാം അള്ളാഹു എത്ര പരിശുദ്ധൻ!
അള്ളാഹു ഒഴികെ ആരാദ്ധ്യനുണ്ടോ എന്ന ചോദ്യം അള്ളാഹുവിനോടൊപ്പം അവർ പലതിനെയും ആരാധിച്ച വിഷയത്തിൽ ശക്തമായി അവരെ ആക്ഷേപിക്കാനുള്ളതാണ്.അവർ പറയുന്ന പങ്കാളികളിൽ നിന്നെല്ലാം അള്ളാഹു പരിശുദ്ധനുമാണ്.

 44. وَإِن يَرَوْا كِسْفًا مِّنَ السَّمَاء سَاقِطًا يَقُولُوا سَحَابٌ مَّرْكُومٌ

(44)
ആകാശത്ത് നിന്ന് ഒരു കഷ്ണം വീഴുന്നതായി അവർ കണ്ടാലും അവർ പറയും ഇത്  അട്ടിയാക്കപ്പെട്ട മേഘമാണെന്ന്!

മുശ്‌രിക്കുകളുടെ നിഷേധത്തിന്റെയും മർക്കട മുഷ്ടിയുടെയും വ്യക്തമായ ഉദാഹരണമാണിത്.അവർ ചെയ്തു കൊണ്ടിരിക്കുന്ന പ്രവാചക നിന്ദയും ബഹു ദൈവാരാധനയുമൊക്കെ തെറ്റാണെന്ന് സ്ഥാപിക്കാനും അവരെ നശിപ്പിക്കാനുമായി അള്ളാഹു ആകാശത്തിന്റെ ഒരു കഷ്ണം അവരുടെ മേൽ വീഴ്ത്തിയാലും അത് അള്ളാഹുവിന്റെ ശിക്ഷയാണെന്ന് സമ്മതിക്കാനോ അവരുടെ നിലപാട് തെറ്റാണെന്ന് സ്ഥിരീകരിക്കാനോ അവർ തയാറാവുകയില്ല മറിച്ച് അത് ആകാശത്ത് നിന്ന് അട്ടിയാക്കപ്പെട്ട മേഘക്കീറുകൾ അടർന്ന് വീഴുകയാണ് തികച്ചും സാധാരണമായൊരു ദുരന്തമാണ് ഞങ്ങൾക്കുള്ള ശിക്ഷയൊന്നുമല്ല എന്നായിരിക്കും അവർ പറയുക.

45. فَذَرْهُمْ حَتَّى يُلَاقُوا يَوْمَهُمُ الَّذِي فِيهِ يُصْعَقُونَ

(45) 
അതിനാൽ അവർ ബോധരഹിതരായി വീഴ്ത്തപ്പെടുന്ന അവരുടെ ആ ദിവസം അവർ കണ്ട് മുട്ടുന്നത് വരെ (നബിയേ) അങ്ങ് അവരെ വിട്ടേക്കുക

സദുപദേശങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന ശൈലി ശത്രുക്കൾ തുടരുകയും സത്യ നിഷേധത്തിന്റെ പരമ കാഷ്ഠ അവർ പ്രാപിക്കുകയും ചെയ്താൽ ഇനിയും അത്തരക്കാരെ ഉപദേശിക്കുന്നതിൽ അർത്ഥമില്ല.അവരെ തങ്ങൾ അവരുടെ പാട്ടിനു വിടുക.ഒരു ദിനം അവർ തകർന്നടിയാൻ പോകുന്നു അന്ന് അവർ നിരായുധരായി നിലത്തു വീഴും.അപ്പോൾ അവർക്ക് കാര്യം ബോദ്ധ്യപ്പെടും അത് വരെ അവർ നിഷേധത്തിന്റെ ഉന്മത്തതയിൽ അഭിരമിക്കട്ടെ എന്ന് സാരം
അന്ത്യ നാളിന്റെ സാഹചര്യമാണിവിടെ ഉദ്ദേശ്യം.ഓരോരുത്തരുടെയും മരണം അവരവരുടെ ഖിയാമത്ത് ആണെന്ന ഹദീസ് സ്മര്യമാണിവിടെ

 46. يَوْمَ لَا يُغْنِي عَنْهُمْ كَيْدُهُمْ شَيْئًا وَلَا هُمْ يُنصَرُونَ

(46)
അതായത് അവരുടെ കുതന്ത്രമൊന്നും അവർക്ക് ഒട്ടും പ്രയോജനപ്പെടാത്ത അവർസഹായിക്കപ്പെടാത്ത ആ ദിവസം!

ഭൂമിയിൽ വെച്ച് അവർ പ്രയോഗിച്ചിരുന്ന കുതന്ത്രങ്ങളോ സ്വാധീനങ്ങളോ അന്ന് അവരെ സഹായിക്കാനുണ്ടാവില്ല മറ്റൊരു കേന്ദ്രത്തിൽ നിന്നും ഒരു സഹായവും അവർക്ക് ലഭിക്കുകയുമില്ല

 47. وَإِنَّ لِلَّذِينَ ظَلَمُوا عَذَابًا دُونَ ذَلِكَ وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

(47)
നിശ്ചയമായും അക്രമം പ്രവർത്തിച്ചവർക്ക് അതിനു പുറമെയും ശിക്ഷയുണ്ട് പക്ഷെ അവരിൽ അധികമാളുകളും അറിയുന്നില്ല

പരലോകത്തെ അതിശക്തമായ ശിക്ഷയിലേക്കാണ് കഴിഞ്ഞ സൂക്തം വുരൽ ചൂണ്ടിയതെങ്കിൽ അതിനു പുറമെയും അവർക്ക് ശിക്ഷയുണ്ടെന്ന് ഇവിടെ പറഞ്ഞത് ഭൂമിയിലെ കാര്യമാണ്.അഥവാ മനുഷ്യൻ പാഠമുൾക്കൊള്ളാനും നല്ല നിലപാടിലേക്ക് വരാനുമായി ഇവിടെ അവന് അള്ളാഹു ധാരാളം പരീക്ഷണങ്ങൾ നൽകും എന്നാൽ അതും അവൻ അവഗണിക്കുന്നു.ആ പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടാൽ കൂടുതൽ മോശക്കാരനായി മാറുന്നു. അറേബ്യൻ മുശ്‌രിക്കുകൾ ബദ്‌റിലും മറ്റു യുദ്ധങ്ങളിലും ഏറ്റ് വാങ്ങിയ തിരിച്ചടികൾ ഈ ഗണത്തിൽ പ്രത്യേകം സ്മരിക്കേണ്ടതാണ്
എന്നാൽ സത്യ വിശ്വാസിക്ക് അള്ളാഹു ഭൂമിയിൽ നിന്ന് നൽകുന്ന പരീക്ഷണം തികച്ചും അവന്റെ നന്മക്കും ഗുണത്തിനുമായി പരിണമിക്കും. കപടനു അള്ളാഹു പരീക്ഷണം നൽകുകയും പിന്നീട് സുഖം നൽകുകയും ചെയ്താൽ അവൻ ഒട്ടകത്തെ കെട്ടിയിടുകയും അഴിച്ചു വിടുകയും ചെയ്ത പോലെയായിരിക്കും (എന്തിനാണ് കെട്ടിയിട്ടതെന്നോ എന്തിനാണ് അഴിച്ചു വിട്ടതെന്നോ ആ ഒട്ടകം ചിന്തിക്കില്ല ഇത് പോലെയാണ് കപടൻ.അവന്ന് യാതൊരു ചിന്തയുമില്ല) എന്ന് ഹദീസിൽ ഉണ്ട് (ഇബ്നു കസീർ 4/356)

 48. وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ


(48) (
നബിയേ) തങ്ങളുടെ രക്ഷിതാവിന്റെ വിധി (അവരെ സംബന്ധിച്ച് ) ഉണ്ടാവുന്നത് വരെ  തങ്ങൾ ക്ഷമിക്കുക തങ്ങളെ നാം കാത്തു രക്ഷിക്കുക തന്നെ ചെയ്യും .എഴുന്നേൽക്കുന്ന സമയത്ത് തങ്ങളുടെ രക്ഷിതാവിനെ സ്തുദിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ അങ്ങ് പ്രകീർത്തിക്കുകയും ചെയ്യുക

നബി() യെ ആശസിപ്പിക്കുകയാണിവിടെ.അതായത് സത്യവുമായി തങ്ങൾ സമീപിച്ചിട്ടും തങ്ങളെ കളവാക്കുകയും ഉപദ്രവിക്കുകയും ചെയ്ത ആ ധിക്കാരികളുടെ എല്ലാ വിഷമിപ്പിക്കലിലും തങ്ങൾ ക്ഷമിക്കുക.അത് തങ്ങൾ കാര്യമാക്കേണ്ടതില്ല നാം അതെല്ലാം കാണുന്നുണ്ട്. ആത്യന്തികമായി അവരിൽ നിന്ന് തങ്ങളെ നാം സംരക്ഷിക്കുക തന്നെ ചെയ്യും അവർക്ക് അർഹമായത് നാം നൽകുകയും ചെയ്യും. എന്ന് ചുരുക്കം.
നിസ്ക്കാരത്തിലേക്ക് നിൽക്കുമ്പോഴും ഉറങ്ങാനായി പോകുമ്പോഴും ഉറക്കിൽ നിന്ന് എഴുന്നേൽക്കുമ്പോഴും സദസ്സുകളിൽ നിന്ന് എഴുന്നേൽക്കുമ്പോഴും(എല്ലായ്പ്പോഴും) അള്ളഹുവിനെ സ്തുദിക്കുകയും അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക. ഇതിന്റെ പ്രയോഗവൽക്കരണം പല രൂപത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ഉദാഹരണമായി:--ഉബാദത്തുബ്നു സ്വാമിഥ് () നബി () യിൽ നിന്ന് ഉദ്ധരിക്കുന്നതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു രാത്രി ഒരാൾ എഴുന്നേൽക്കുകയും എന്നിട്ട്

لااله الاالله وحده لاشريك له له الملك وله الحمد وهو علي كل شيئ قدير سبحان الله والحمد لله ولااله الاالله والله أكبر ولاحول ولاقوة الابالله  رب اغفر لي


എന്ന് ചൊല്ലുകയും പ്രാർത്ഥിക്കുകയുംചെയ്താൽ അള്ളാഹു പ്രാർത്ഥനക്കുത്തരം നൽകും.അവൻ അംഗ ശുദ്ധി വരുത്തി നിസ്ക്കരിച്ചാൽ അള്ളാഹു അത് സ്വീകരിക്കും ,,(ഇബ്നു കസീർ 4 356)
ഒരു സദസ്സിൽ നമ്മൾ ഇരുന്നാൽ അവിടെ ചിലപ്പോൽ ബഹളവും അനാവശ്യ വർത്തമാനങ്ങളുമൊക്കെ നടക്കും എന്നാൽ അവിടെ നിന്ന് എഴുന്നേറ്റ് പോരുമ്പോൾ


سبحانك اللهم وبحمدك أشهد أن لااله الا أنت أستغفرك وأتوب اليك 

എന്ന് ചൊല്ലിയാൽ അവിടെ വെച്ച് അവനിൽ നിന്ന് സംഭവിച്ച കുറവുകൾ പൊറുക്കപ്പെടും എന്നും ഏതെങ്കിലും നന്മ നടക്കുന്ന ഒരു സദസ്സിൽ വെച്ച് വാക്കുകൾ മൂന്ന്തവണ പറഞ്ഞാൽ ഇവ കൊണ്ട് സദസ്സിനു സീൽ ചെയ്യപ്പെടും എന്നും നബി വചനങ്ങളിൽ ധാരാളം വന്നിട്ടുണ്ട് (ഇബ്നു കസീർ 4/357)
ചുരുക്കത്തിൽ എല്ലാ സ്ഥലത്തു വെച്ചും അള്ളാഹുവെ സ്തുദിക്കുകയും അവന്റെ പരിശുദ്ധി പ്രകീർത്തിക്കുകയും ചെയ്യേണ്ടതാണ്. കല്പന നബി() യോടാണെങ്കിലും നമുക്കും അത് ബാധകം തന്നെയാണ്

49. وَمِنَ اللَّيْلِ فَسَبِّحْهُ وَإِدْبَارَ النُّجُومِ


(49)
രാത്രിയിൽ നിന്ന് (അല്പ സമയവും) നക്ഷത്രങ്ങൾ അസ്തമിക്കുമ്പോഴും തങ്ങൾ അള്ളാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക

രാത്രിയിൽ ആരാധനകൾക്ക് സമയം കാണമെന്നാണ് രാത്രിയിൽ നിന്ന് അല്പ സമയവും എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം.നക്ഷത്രങ്ങൾ അസ്തമിക്കുമ്പോൾ എന്ന് പറഞ്ഞതിന്റെ ഉദ്ദേശങ്ങളിൽ ഏറ്റവും പ്രധാനമായത് സുബ്ഹി നിസ്ക്കാരത്തിന്റെ മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കാരമാണെന്ന് ധാരാളം വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്. പ്രഭാതം പ്രത്യക്ഷപ്പെടുന്നതോടു കൂടി നക്ഷത്രങ്ങൾ അസ്തമിക്കാൻ തുടങ്ങുമല്ലോ!
എന്ത് പ്രതിസന്ധിയുണ്ടായാലും രണ്ട് റക്അത്ത് നിസ്ക്കാരം(സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത്) ഉപേക്ഷിക്കരുതെന്ന് നബി() പറഞ്ഞിട്ടുണ്ട് .അത്രയും പ്രോത്സാഹനം നൽകപ്പെട്ട സുന്നത് നിസ്ക്കാരമായതിനാൽ അത് നിർബന്ധമാണെന്ന് പോലും നിരീക്ഷിച്ച പണ്ഡിതന്മാരുണ്ട്  (അത് ബലഹീനമായ അഭിപ്രായമാണെന്നത് ഓർക്കുക)
ഇശ:ബീവി () ഉദ്ധരിക്കുന്നു.നബി () സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കാരത്തെ സഗൌരവം ശ്രദ്ധിച്ചിരുന്നത് പോലെ മറ്റൊന്നിനെയും ശ്രദ്ധിച്ചിരുന്നില്ല. സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കാരം ലോകവും അതിലുള്ളതുമെല്ലാം ലഭിക്കുന്നതിനേക്കാൾ ഉത്തമമാകുന്നു എന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിലുണ്ട് (ഇബ്നു കസീർ 4/358)

അള്ളാഹു അവനെ സൂക്ഷിച്ചു ജീവിക്കാൻ ഭാഗ്യം നൽകിയവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ ആമീൻ  

3 comments:

വഴികാട്ടി / pathfinder said...

29 മുതൽ 49 വരെയുള്ള സൂക്തങ്ങളുടെ വിവരണം

Feroze said...

Kollam nannayittundu post !!

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation
Indian stockmarket
Earn money by net
incredible keralam

ബഷീർ said...

വിശദമായ എന്നാൽ ലളിതമായ വിവരണങ്ങൾക്ക് വളരെ നന്ദി. എത്രയും വേഗം ഈ ഉദ്യമം ലക്ഷ്യം പൂർത്തിയാക്കട്ടെ